പൗരാണിക ഗ്രീസിലെ മക്കെദോന്യയ്ക്ക് തെക്കുള്ള അധികഭാഗങ്ങളും ഉൾപ്പെട്ട റോമൻ പ്രവിശ്യ. (പ്രവൃ, 18:12, 27; 19:21; റോമ, 15:26; 1കൊരി, 16:15; 2കൊരി, 1:1; 92; 11:10; 1തെസ്സ, 1:7,8). കൊരിന്ത് ഉൾക്കടലിന്റെ ദക്ഷിണ തീരത്തായി കിടക്കുന്ന അഖായയുടെ പേർ കൊരിന്തുമായി ബന്ധപ്പെട്ടാണ് വരുന്നത്. (2കൊരി, 1:1; 9:2; 11:10). ഹോമറിന്റെ ഇതിഹാസങ്ങളിൽ അഖായയെക്കുറിച്ചു പറയുന്നുണ്ട്. തെസ്സലയുടെ സമീപത്തുള്ള അഖായയെ ഹെരോഡോട്ടസ് പരാമർശിക്കുന്നു. ഇന്നു അഖായ എന്നു വിളിക്കുന്ന പ്രദേശം പെലെപ്പൊണെസസ് (Peloponnesus) ആണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അഖായയിലെ നഗരങ്ങൾ ചേർന്നുള്ള അഖായൻ സഖ്യത്തിൽ (Achaian League) നായകസ്ഥാനം കൊരിന്തിനായിരുന്നു. ബി.സി. 146-ൽ അഖായൻ സഖ്യത്തെ റോം തോല്പിച്ചു കീഴടക്കി; ഒരു റോമൻ പ്രവിശ്യയാക്കി. കെംക്രയയിൽ ഒരു സഭയുണ്ടായിരുന്നു. (റോമ, 16:1). അഥേനയിൽ (Athens) വിശ്വാസികൾ ഉണ്ടായിരുന്നു. (പ്രവൃ, 17:34). തന്മൂലം സ്തെഫനാസിന്റെ കുടുംബത്തെ അഖായയിലെ ആദ്യഫലം (1കൊരി, 1615) എന്നു പറയുമ്പോൾ, അഖായ എന്നതുകൊണ്ടു പൗലൊസ് ഉദ്ദേശിക്കുന്നത് കൊരിന്തിനെ ആയിരിക്കണം.
ഇന്നു ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു. മുമ്പു കുശവന്റെ നിലം എന്നറിയപ്പെട്ടിരുന്നു. (മത്താ, 27:8; പ്രവൃ, 1:18,19). ഹിന്നോം താഴ്വരയുടെ ദക്ഷിണപാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. വിശുദ്ധ ജെറോമിന്റെ കാലം മുതലുള്ള പാരമ്പര്യം ഈ സ്ഥാനനിർണ്ണയത്തിന് അവലംബമായുണ്ട്. യൂദാ ഈസ്ക്കര്യോത്താവു ആത്മഹത്യ ചെയ്തതിവിടെയാണ്. യൂദാ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ മുപ്പതു വെള്ളിക്കാശുകൊണ്ടു പുരോഹിതന്മാർ പരദേശികളെ കുഴിച്ചിടുവാൻ ഈ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതുകൊണ്ടു നിലത്തിനു അക്കല്ദാമ എന്ന പേർ ലഭിച്ചു. യിരെമ്യാവ് 18:2-ലെ കുശവന്റെ വീടു ഈ സ്ഥലമായിരിക്കാനാണ് സാദ്ധ്യത.
മക്കദോന്യയിലെ ഒരു പട്ടണം. അയോൻ (Eion) തുറമുഖത്തിനും ഈജിയൻ (Aegean) കടലിനും 4.8 കി.മീറ്റർ വടക്കു മാറി സ്ട്രൈമൊൻ (Strymon) നദീതീരത്തു സ്ഥിതി ചെയ്യുന്നു. മൂന്നു വശവും നദിയാൽ ചുറ്റപ്പെട്ടു, കുന്നിന്മേൽ സ്ഥിതി ചെയ്യുകയാലാണ് പട്ടണത്തിനു ഈ പേർ ലഭിച്ചത്. ഫിലിപ്പി പട്ടണത്തിനു 48 കിലോമീറ്റർ അകലെയായാണ് അംഫിപൊലിസിന്റെ സ്ഥാനം. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അഥീനിയൻ കോളനിയായി പണിത പട്ടണം പിന്നീടു മക്കെദോന്യരുടെ കീഴിലായി. ബി.സി . 167-ൽ റോമക്കാർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ അംഫിപൊലിസിനെ പ്രഥമ ജില്ലയുടെ പ്രമുഖ പട്ടണമാക്കി. പൗലൊസും ശീലാസും അംഫിപൊലിസ് കടന്നു തെസ്സലൊനീക്കയിലെത്തി. (പ്രവൃ, 17:1). അംഫിപൊലിസിന്റെ സ്ഥാനത്തു ഇന്നുള്ളതു ‘നെയൊഖോറി’ എന്ന ഗ്രാമമാണ്.
അഗ്രിപ്പാ ഒന്നാമന്റെ പുത്രൻ, അഗ്രിപ്പാ (പ്രവൃ, 25:22,23; 26:32), അഗ്രിപ്പാ രാജാവ് (പ്രവൃ, 25:26; 26:27,28) എന്നിങ്ങനെ പുതിയ നിയമത്തിൽ പറയപ്പെട്ടിരിക്കുന്നു. ജനനം എ.ഡി. 27. എ.ഡി. 48-ൽ ക്ലൗദ്യോസ് ചക്രവർത്തി ഇയാൾക്ക് ഒരു ചെറിയ രാജ്യം നല്കി. എ.ഡി. 56-ൽ നീറോ ചക്രവർത്തി ഗലീലയുടെയും പെരേയയുടെയും ഭാഗങ്ങൾ വിട്ടുകൊടുത്തു. ഫിലിപ്പിന്റെ കൈസര്യയുടെ പേര് നീറോയുടെ ബഹുമാനാർത്ഥം നെറോനിയാസ് എന്നു മാറ്റി. ദൈവാലയത്തിൽ അധികാരം ചെലുത്തുവാൻ ശ്രമിക്കുക മുലം പുരോഹിതന്മാർ അയാൾക്കു ശത്രുക്കളായി. എ.ഡി. 66-ൽ റോമിനെതിരെ യെഹൂദന്മാർ നടത്തിയ വിപ്ലവം ഒഴിവാക്കുവാൻ അഗ്രിപ്പാ രണ്ടാമൻ ആവോളം ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. യുദ്ധമുണ്ടായപ്പോൾ റോമിന്റെ പക്ഷത്തു നിന്നു. എ.ഡി. 100-ൽ അയാൾ അനപത്യനായി മരിച്ചു. ഫെസ്തൊസിന്റെ കല്പപനയാൽ പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടു. ,(പ്രവൃ, 26:1).
മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ. ഹെരോദാവ് എന്നും ഹെരോദാ രാജാവ് എന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 12:1,6,7,11,19-21. ഹെരോദാ അന്തിപ്പാസ് വിവാഹം ചെയ്ത ഹെരോദ്യാ ഇയാളുടെ സഹോദരിയായിരുന്നു. അന്തിപ്പാസിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത് ഇയാളാണ്. അഗ്രിപ്പാ ഒന്നാമൻ ബാല്യവും യൗവനവും റോമിൽ കഴിച്ചുകൂട്ടി. ഋണബാദ്ധ്യത നിമിത്തം എ.ഡി. 23-ൽ റോം വിടേണ്ടിവന്നു. സഹോദരിയുടെ ശ്രമം മൂലം അന്തിപ്പാസിന്റെ രാജധാനിയിൽ കഴിഞ്ഞു. അന്തിപ്പാസിനോടു കലഹിച്ച് അഗ്രിപ്പാ റോമിലേക്കു മടങ്ങി. നിയന്ത്രണമില്ലാത്ത സംഭാഷണം നിമിത്തം ആറുമാസം കാരാഗൃഹവാസം അനുഭവിച്ചു. തിബെര്യാസ് കൈസറിനുശേഷം ചക്രവർത്തിയായ കാളിഗുള (ഗായാസ്)യാണ് അഗ്രിപ്പാവിനെ ജയിൽ വിമുക്തനാക്കിയത്. ജയിൽ മുക്തനായ അഗ്രിപ്പാവിനെ പലസ്തീന്റെ വടക്കു കിഴക്കുള്ള പ്രദേശങ്ങളുടെ രാജാവായി അവരോധിച്ചു. എ.ഡി 39-ൽ ഹെരോദാ അന്തിപ്പാസിന്റെ നാടും ഇയാൾക്കു ലഭിച്ചു. എ.ഡി. 41-ൽ ചക്രവർത്തിയായ ക്ലൗദ്യോസ് യെഹൂദ്യ, ശമര്യപ്രദേശങ്ങളും അഗിപ്പാവിനു വിട്ടുകൊടുത്തു. മഹാനായ ഹെരോദാവിനു ശേഷം രാജത്വം ലഭിച്ചു പലസ്തീൻ മുഴുവൻ വാണ ഹെരോദാവു ഇയാൾ മാത്രമാണ്. മറിയാമ്നെ വഴിക്കു ഹശ്മോന്യ പുരോഹിത കുടുംബവുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. തന്മൂലം അഗ്രിപ്പാവിന്റെ രാജത്വം യെഹൂദന്മാർ അംഗീകരിച്ചു. യെഹൂദന്മാരുടെ പ്രീതി നേടുവാൻ വേണ്ടി അപ്പൊസ്തലനായ യാക്കോബിനെ കൊല്ലിക്കുകയും പത്രൊസിനെ തടവിലടയ്ക്കുകയും ചെയ്തു. (പ്രവൃ, 12:1-3). എ.ഡി. 44-ൽ തന്റെ 54-മത്തെ വയസ്സിൽ അഗ്രിപ്പാ ഒന്നാമൻ ശീഘ്രമരണത്തിനു വിധേയനായി. (പ്രവൃ, 12:20-23). ഇയാളുടെ പുത്രനാണ് അഗ്രിപ്പാ II, പുത്രിമാർ ബർന്നീക്കയും (പ്രവൃ, 25:13), ദ്രുസില്ലയും (അപ്പൊ, 24:24).
ഭരണകാലം ബി.സി. 4–എ.ഡി. 34. മഹാനായ ഹെരോദാവിന്റെയും ക്ലിയോപാട്രയുടെയും പുത്രൻ. ഹെരോദാവിന്റെ മരണപ്പത്രം അനുസരിച്ചു രാജ്യത്തിന്റെ പകുതി അർക്കെലയൊസിനും പകുതി ഫീലിപ്പോസ് രണ്ടാമനും അന്തിപ്പാസിനുമായി നല്കി. ബതനയ്യാ, ത്രഖൊനിത്തിസ്, ഔറൊനിത്തിസ്, ഇതുര്യ എന്നിവയാണു ഇയാൾക്കു ലഭിച്ചത്. (ലൂക്കൊ, 3:1). പലസ്തീനിലെ ഉത്തരപൂർവ്വഭാഗത്താണ് ഈ ദേശങ്ങൾ. ഹെരോദാ രാജാക്കന്മാരിൽ വച്ചു ഏറ്റവും നല്ല വ്യക്തി ഇയാളാണ്. ഇയാളുടെ ഭരണം ദീർഘവും ശാന്തവും നീതിപൂർണ്ണവുമായിരുന്നു. പ്രജകളെക്കുറിച്ചുള്ള പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. യാത്രയിൽപ്പോലും പ്രജകളുടെ കാര്യം നിവർത്തിച്ചു കൊടുക്കയും ആവലാതികൾ കേട്ടു പരിഹാരം നിർദ്ദേശിക്കയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തു. ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ ഒരു പുതിയ പട്ടണം പണിതു ഫിലിപ്പിന്റെ കൈസര്യ എന്നു പേരിട്ടു. (മത്താ, 16:13). ബേത്ത്-സയിദ ഗ്രാമത്തെ ഒരു നഗരത്തിന്റെ പദവിയിലുയർത്തി. ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ സ്മരണാർത്ഥം ആ പട്ടണത്തിനു ജൂലിയാസ് എന്നു പേരിട്ടു. എ.ഡി. 34-ൽ ഇയാൾ മരിച്ചു. ഹെരോദ്യയുടെ മകളായ സലോമിയായിരുന്നു ഭാര്യ. അവർക്കു മക്കളില്ലായിരുന്നു. മരണാനന്തരം അയാളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സുറിയാ പ്രവിശ്യയോടു ചേർത്തു. മേല്പറഞ്ഞ നാലുപേരും മഹാനായ ഹെരോദാവിന്റെ രണ്ടാം തലമുറയിലുള്ളവരാണ്. മൂന്നാം തലമുറയിലുള്ളവരാണ് അഗ്രിപ്പാ ഒന്നാമനും രണ്ടാമനും.
മഹാനായ ഹെരോദാവിനു മറിയമ്നെയിൽ ജനിച്ച പുത്രനാണ് ഫീലിപ്പോസ് ഒന്നാമൻ. മാതാവിൽ സംശയാലുവായ പിതാവു പുത്രനു രാജ്യാവകാശം മരണപ്പത്രത്തിൽ നല്കിയിരുന്നില്ല. തന്മൂലം അയാൾ ഒരു സ്വകാര്യ പൗരനായി ജീവിച്ചു. മരുമകളായ ഹെരോദ്യയായിരുന്നു ഭാര്യ. ഇവരുടെ ഏകപുത്രിയാണു യോഹന്നാൻ സ്നാപകന്റെ വധസന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ട സലോമി. ഒടുവിൽ ഹെരോദ്യയെ തന്റെ അർദ്ധസഹോദരനായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിച്ചു. (മത്താ, 14:3; മർക്കൊ, 6:17; ലൂക്കൊ, 3:19).
ഭരണകാലം ബി.സി. 4–എ.ഡി. 39. അർക്കെലയൊസിന്റെ അനുജൻ. ബൈബിളിൽ ഇടപ്രഭുവായ ഹെരോദാവു എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന്റെ ഭരണകർത്താവാണു ടെട്രാർഖ് (ഇടപ്രഭു). (ലൂക്കൊ, 3:19). ‘ആ കുറുക്കൻ’ എന്നു യേശു പറഞ്ഞതു ഹെരോദാ അന്തിപ്പാസിനെക്കുറിച്ചാണ്. (ലൂക്കൊ, 13:32). ഇയാളെ രാജാവാക്കുവാൻ പിതാവു ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടു തന്റെ മരണപ്പത്രം മാറ്റി അയാളെ ഗലീലിയ, പെരേയ പ്രദേശങ്ങളുടെ ഇടപഭുവാക്കി. അനന്തരം കൈസർ മരണപ്പത്രം സ്ഥിരീകരിച്ചു അന്തിപ്പാസിനെ ഇടപ്രഭു വാക്കി. ഇതിനെ സ്ഥിരീകരിക്കുന്ന നാണയം ലഭിച്ചിട്ടുണ്ട്. അറേബ്യ പെട്രായിലെ അരേതാ രാജാവിന്റെ മകളെയാണു അന്തിപ്പാസ് ആദ്യം വിവാഹം കഴിച്ചത്. തുടർന്നു തന്റെ അർദ്ധസഹോദരനായ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യ ഹെരോദ്യയെ വിവാഹം കഴിച്ചു. അങ്ങനെ ഹെരോദാവിന്റെ ചെറുമകളും അഗ്രിപ്പാ ഒന്നാമന്റെ സഹോദരിയും ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയും മരുമകളും ആയി ഹെരോദ്യ മാറി. ഈ ബന്ധത്തെ എതിർത്തതുകൊണ്ട് ഹെരോദാ അന്തിപ്പാസ് യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചു. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). ഇയാളുടെ ജന്മദിനത്തിനു ഹെരോദ്യയുടെ മകൾ സലോമി പ്രഭുക്കന്മാരുടെ മുമ്പിൽ നൃത്തം ചെയ്തു. സന്തുഷ്ടനായ അന്തിപ്പാസ് അവൾക്കു എന്തു വേണമെങ്കിലും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഹെരോദ്യ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടൻ ആളയച്ചു യോഹന്നാൻ സ്നാപകനെ വധിച്ചു തല സലോമിക്കു എത്തിച്ചുകൊടുത്തു. (മത്താ, 14:1-12; മർക്കൊ, 6:17-29; ലൂക്കൊ, 9:7-9).
റോമാചക്രവർത്തിയായ കാളിഗുള അന്തിപ്പാസിന്റെ ഗൂഢാലോചനകളെക്കുറിച്ചു മനസ്സിലാക്കി അവനെ റോമിലേക്കു വിളിപ്പിച്ചു. ഒരു റോമൻ സൈനികോദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയതും പാർത്ഥ്യയിലെ രാജാവുമായി റോമിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയതും 7000 പടയാളികൾക്കു ആയുധങ്ങൾ സൂക്ഷിച്ചു വച്ചതും കാളിഗുള അറിഞ്ഞു. ഇവയുടെയെല്ലാം വിവരങ്ങൾ ഹെരോദാ അഗ്രിപ്പാ ഒന്നാമൻ ചക്രവർത്തിയെ അറിയിച്ചിരുന്നു. രാജത്വത്തിനു വേണ്ടിയുള്ള അപേക്ഷയുമായിട്ടാണു അന്തിപ്പാസ് റോമിലെത്തിയതു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകൾ ചകവർത്തിയുടെ മുമ്പിൽ നിഷേധിക്കുവാൻ അന്തിപ്പാസിനു കഴിഞ്ഞില്ല. അയാളെ ഇടപ്രഭു സ്ഥാനത്തു നിന്നു മാറ്റുകയും അവിടെ നിന്നു നാടുകടത്തുകയും ചെയ്തു. അന്തിപ്പാസ് സ്പെയിനിൽ വച്ചു മരിച്ചു. അയാളുടെ പ്രദേശം കൂടി അഗ്രിപ്പാവിനു നല്കി. ഹെരോദാ അന്തിപ്പാസിനെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുന്നതിനു ആറുവർഷം മുമ്പായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശീകരണം. യോഹന്നാൻ സ്നാപകനെ വധിച്ചതിനുശേഷം കുറ്റബോധം അയാളുടെ മനസ്സാക്ഷിയെ ഉമിത്തീയിലിട്ടു നീറ്റുകയായിരുന്നു. യേശുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടപ്പോൾ താൻ ശിരശ്ചേദം ചെയ്യിച്ച യോഹന്നാൻ ഉയിർത്തെഴുന്നേറ്റതാണോ എന്നയാൾ സംശയിച്ചു. (ലൂക്കൊ, 9:7; മത്താ, 14:2). പീലാത്തോസ് യേശുവിനെ വിസ്തരിക്കുമ്പോൾ ഹെരോദാ അന്തിപ്പാസ് യെരൂശലേമിൽ ഉണ്ടായിരുന്നു. ഗലീല അന്തിപ്പാസിന്റെ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ട് യേശു ഗലീല്യൻ എന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ അയാളുടെ അടുക്കലേക്കയച്ചു. യേശുവിനെ കണ്ടപ്പോൾ അന്തിപ്പാസിനു സന്തോഷമായി. ദീർഘകാലമായി യേശുവിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. യേശു വല്ല അത്ഭുതവും പ്രവർത്തിക്കുന്നതു കാണാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ ചോദ്യങ്ങൾക്കു ഉത്തരം പറയുവാൻ ക്രിസ്തു വിസ്സമ്മതിച്ചതുകൊണ്ടു യേശുവിനെ പരിഹസിച്ചു മടക്കി പീലാത്തോസിന്റെ അടുക്കലേക്കയച്ചു. അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായി. (ലുക്കൊ, 23:5-12; പ്രവൃ, 4:27).
ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).