Category Archives: Uncategorized

മിദ്യാൻ

മിദ്യാൻ (Midian)

അബ്രാഹാമിന്റെ പുത്രനായ മിദ്യാനിൽ നിന്നുത്ഭവിച്ച ഗോത്രജനതയാണ് മിദ്യാന്യർ. മിദ്യാന്യർ പാർത്ത ദേശത്തെ മിദ്യാൻ ദേശമെന്നു വിളിക്കുന്നു. (പുറ, 2:15). അറേബ്യൻ ഉപവീപിന്റെ ഉത്തരഭാഗത്തുള്ള മരുഭൂമിയിൽ പലസ്തീനു തെക്കും കിഴക്കുമായി അവർ പാർത്തു. മറ്റു അറബി ഗോത്രങ്ങളെപ്പോലെ ഇവരും പര്യടക സമൂഹമായിരുന്നു. ബൈബിളിനു പുറത്തു മിദ്യാന്യരെക്കുറിച്ചു വിശ്വാസ്യമായ രേഖകളില്ല. ബൈബിളിൽ യോസേഫ്, മോശെ, ബിലെയാം ഗിദെയോൻ എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് മിദ്യാനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. പുരാതന കാലത്തുതന്നെ മിദ്യാന്യർ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. യോസേഫിന്റെ കാലത്തു മിദ്യാന്യരും യിശ്മായേല്യരും തമ്മിൽ അടുത്തബന്ധം പുലർത്തിയിരുന്നു. മിദ്യാന്യരുടെ ഒരു സാർത്ഥവാഹക സംഘമാണ് യോസേഫിനെ വിലയ്ക്കു വാങ്ങിയത്. (ഉല്പ, 37:25, 27,28, 36). യിശ്മായേല്യ കച്ചവട സംഘത്തോടുകൂടി മിദ്യാന്യകച്ചവടക്കാർ ഉണ്ടായിരുന്നിരിക്കണം. യിശ്മായേല്യരും മിദ്യാന്യരും മിശ്രവിവാഹത്തിലേർപ്പെട്ടു കലർന്നിരിക്കാൻ സാദ്ധ്യതയുണ്ട്. ന്യായാധിപന്മാർ 8:24-ലെ യിശ്മായേല്യർ മിദ്യാന്യർ ആയിരിക്കണം. പിൽക്കാലത്ത് യിശ്മായേല്യർ കനാന്യർ എന്നപോലെ കച്ചവടക്കാരുടെ സാമാന്യ നാമമായി മാറി. 

മിസ്രയീമ്യനെ കൊന്നശേഷം മോശെ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി. അവിടെ പുരോഹിതനായ യിതോയുടെ മകളെ വിവാഹം കഴിച്ചു. (പുറ, 2:15-21; 3:1; പ്രവൃ, 7:29,30). നാല്പതുവർഷം മോശെ മിദ്യാൻ ദേശത്തു പാർത്തു; യിതോയുടെ ആടുകളെ മേച്ചു. സീനായിലെ ഹോരേബിൽ വച്ച് യഹോവ മോശെയെ വിളിച്ചു. മിദ്യാന്യർക്കു ആടുമേയ്ക്കാനുള്ള ഒരു താൽക്കാലിക താവളമായിരുന്നിരിക്കണം സീനായി. ഗ്രീക്കു വിവരണങ്ങളനുസരിച്ച് അറേബ്യൻ ഗൾഫിന്റെ അറേബ്യൻ ഭാഗത്തായിരുന്നു മിദ്യാന്യപട്ടണം. മരുഭൂമിയിൽ വഴികാട്ടിയായി കൂടെച്ചെല്ലുവാൻ മോശെ തന്റെ അളിയനായ മിദ്യാന്യൻ ഹോബാബിനെ നിർബന്ധിച്ചു. (സംഖ്യാ, 10:29-32). 

ബിലെയാമിന്റെ കാലത്ത് സിപ്പോറിന്റെ മകനായ ബാലാക്ക് ആയിരുന്നു മോവാബ് ഭരിച്ചിരുന്നത്. യിസ്രായേലിനെ സംബന്ധിച്ചു് ബാലാക്ക് മിദ്യാന്യ മൂപ്പന്മാരുമായി ഗൂഢാലോചന നടത്തി. യിസ്രായേലിന്റെ പ്രയാണം തടയുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ മിദ്യാനിലെയും മോവാബിലെയും മൂപ്പന്മാരെ ബിലെയാമിന്റെ അടുക്കലേക്കയച്ചു. ബിലെയാമിന്റെ പ്രവചനങ്ങളിൽ മോവാബിനെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. (സംഖ്യാ, 23,24 അ). സംഖ്യാ 25:1-ൽ മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങിയെന്നാണ് കാണുന്നത്. സംഖ്യാ 25:6-15 വരെ മിദ്യാന്യ സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്. തുടർന്ന് 25:16-18; 31:1-16 എന്നീ ഭാഗങ്ങളിൽ മിദ്യാന്യരോടു പകരം വീട്ടിയതായി കാണുന്നു. ബിലെയാം നശിച്ചത് മിദ്യാനരുടെ മദ്ധ്യേയാണ്. യിസ്രായേല്യരെ വിഗ്രഹാരാധനയിലേക്കാം ലൈംഗികപാപങ്ങളിലേക്കും വശീകരിച്ചതിൽ മിദ്യാന്യർക്കും പ്രധാന പങ്കുണ്ടായിരുന്നു. 

ന്യായാധിപന്മാരുടെ കാലത്ത് മിദ്യാനർ വീണ്ടും പ്രത്യക്ഷപ്പെട്ടു. (ന്യായാ, 6:1-8, 21). യിസ്രായേലിനെ വരുതിയിൽ കൊണ്ടുവരത്തക്കവണ്ണം ഒരു പ്രബലജാതിയോ വീരന്മാരോ ആയിരുന്നില്ല അവർ. കൊള്ളക്കാരായിട്ടാണ് അവർ രംഗ്രപ്രവേശം ചെയ്തത്. ഏഴുവർഷം മിദ്യാന്യർ യിസ്രായേലിനെ പീഡിപ്പിച്ചു. അമാലേക്യരോടും കിഴക്കെൻ ദേശക്കാരോടും കൂട്ടുചേർന്നാണു അവർ യിസ്രായേലിനെ ഞെരുക്കിയതു. ഗിദെയോന്റെ നേതൃത്വത്തിൽ നിസ്സാരമായ ഒരു കൂട്ടം ആളുകളെക്കൊണ്ടു ദൈവം അവരെ പരാജയപ്പെടുത്തി. (ന്യായാ, 6-8 അ). മിദ്യാന്യരുടെ മേൽ ഗിദെയോൻ നേടിയ മഹാവിജയം യിസ്രായേല്യരുടെ ചരിത്രത്തിൽ ചിരസ്മരണീയമായിത്തീർന്നു. (സങ്കീ, 83:9; യെശ, 9:4; 10:26). മിദ്യാന്യർക്കു വലിയ ഒട്ടകപ്പടയുണ്ടായിരുന്നു. വൻതോതിൽ ഒട്ടകങ്ങളെ കൊള്ളയ്ക്കുപയോഗിച്ച ആദ്യജനത ഇവരാണ്. മരുഭൂമിയിലെ സഞ്ചാരത്തിനു ഒട്ടകം വളരെയേറെ സഹായമാണ്. വിളവു നശിപ്പിക്കുകയാണ് മിദ്യാന്യരുടെ പ്രധാന പ്രവൃത്തി. ഈ കാലത്തിനു ശേഷം മിദ്യാന്യർ ഒരു ഭീതികാരണമായി പറയപ്പെട്ടിട്ടില്ല. അറബികളുടെ ഇടയിലെ യെഹൂദാ എന്നാണ് മിദ്യാൻ അറിയപ്പെട്ടത്. ഏറ്റവും ഒടുവിലായി മിദ്യാൻദേശപരാമർശം കാണുന്നത് ഹബക്കുക്കു പ്രവാചകന്റെ പ്രാർത്ഥനാഗീതത്തിലാണ്. (3:7).

മിതുലേന

മിതുലേന (Mitylene)

ഈജിയൻ കടലിലെ ലെമ്പോസ് ദ്വീപിലെ പധാനപട്ടണം. സമ്പത്തിനും സാഹിത്യത്തിനും പ്രസിദ്ധിയാർജ്ജിച്ച നഗരം. സാഫോ, അൽക്കേയുസ്, പിറ്റാക്കൂസ്, തെയോഫ്രാസ്റ്റസ് (Sappho, Alcaeus, Pittacus, Theo phrastus) എന്നിവർ മിതുലേനക്കാരാണ്. പൗലൊസ് മിതുലേനവഴി കപ്പലിൽ സഞ്ചരിച്ചതല്ലാതെ അവിടെ ഇറങ്ങിയതായി പറയുന്നില്ല. (പ്രവൃ, 20:14). മുഴുവൻ ദ്വീപിനെയും മിതുലേന എന്നു പറഞ്ഞിരിക്കുന്നു. ആധുനിക നാമം മെറ്റലിൻ അത്രേ.

മാറാ

മാറാ (Marah)

പേരിനർത്ഥം — കയ്പ്

യിസ്രായേൽ മക്കൾ മരുഭൂമിയിൽ എട്ടാമതു താവളമടിച്ച സ്ഥലം. (പുറ, 15:23,24; സംഖ്യാ, 33:8). മാറയിലെ വെള്ളം കയ്പുള്ളതായിരുന്നു. ദൈവം കല്പിച്ച പ്രകാരം ഒരു പ്രത്യേകവൃക്ഷം അതിലിട്ടപ്പോൾ വെള്ളം മധുരമായി. അയിൻ മൂസായിൽ നിന്ന് ഏകദേശം 75 കി.മീറ്റർ അകലെയുള്ള അയിൻ ഹവാറ ആയിരിക്കണം സ്ഥാനം. തന്റെ കഷ്ടതനിമിത്തം നൊവൊമി സ്വയം തിരഞ്ഞടുത്ത പ്രതീകാത്മകനാമം മാറായെന്നാണ്. ഈ ദുരവസ്ഥയിൽ തനിക്കുചിതമായ പേരാണിത്: “നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.” (രൂത്ത്, 1:20).

മമ്രേ

മമ്രേ (Mamre)

ഹെബ്രോനു മൂന്നു കിലോമീറ്റർ വടക്കാണ് മമ്രേ. അബ്രാഹാം ഇവിടെ പാർത്തിരുന്നു. അമോര്യനായ മമ്രേയുടെ പേരാണ് സ്ഥലത്തിനു നല്കിയത്. കെദൊർ ലയോമെറിനെയും കൂട്ടരെയും തോല്പിക്കുന്നതിനു മമ്രേയും സഹോദരന്മാരും അബ്രാഹാമിനെ സഹായിച്ചു. (ഉല്പ, 14:13). മമ്രേയുടെ തോപ്പിൽ അബ്രാഹാം യഹോവയ്ക്കു യാഗപീഠം നിർമ്മിച്ചു. (ഉല്പ, 13:18). സൊദോമിനെയും ഗൊമോരയെയും നശിപ്പിക്കാതിരിക്കേണ്ടതിന് അബ്രാഹാം അപേക്ഷിച്ചത് മമ്രേയുടെ തോപ്പിൽ വച്ചാണ്. (ഉല്പ, 18:1). ഈ തോപ്പിന്റെ കിഴക്കുവശത്താണ് മക്പേലാഗുഹ.

മഗദാ

മഗദാ, മഗ്ദല (Magdala)

ഗലീലാക്കടലിന്റെ പടിഞ്ഞാറുള്ള പട്ടണമാണ് മഗ്ദല. മഗ്ദലേന എന്ന വിശേഷണ രൂപം ഒരു മറിയയെ മറ്റു മറിയകളിൽ നിന്നു വേർതിരിച്ചു കാണിക്കുന്നതിനായി സുവിശേഷങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. മഗ്ദലയിൽ നിന്നുള്ളവൾ എന്നത്രേ മഗ്ദലേനയ്ക്കു അർത്ഥം. പുതിയനിയമകാലത്തു മഗ്ദലയ്ക്കു നല്കിയിരുന്ന ഗ്രീക്കുപേരാണ് ടാറിഖെയ (Tarichea). മഗ്ദല മത്സ്യവ്യവസായത്തിനു പ്രസിദ്ധമായിരുന്നു. ഇതിന്റെ ആധുനിക നാമം മെഗദെൽ (Megdel) ആണ്. മഗ്ദല തിബെര്യാസിൽ നിന്ന് അല്പം അകലെയാണെന്നു തല്മൂദ് പറയുന്നു. തിബെര്യാസ് കടലിന് 5 കി.മീറ്റർ വടക്കാണ് മഗ്ദല. ഇത് തല്മൂദിലെ പ്രസ്താവനയുമായി ഒക്കുന്നു. മത്തായി 15:39-ലെ മഗദാ മഗ്ദലയാണ്. മർക്കൊസ് സുവിശേഷത്തിൽ സമാന്തരഭാഗത്ത് (8:10) ദല്മനൂഥ എന്നു കാണുന്നു.

മക്കെദോന്യ

മക്കെദോന്യ (Macedonia)

ഇന്നു ബാൾക്കൻ ഉപദ്വീപെന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ കേന്ദ്രഭാഗം. അഖായയ്ക്ക് വടക്കായി പടിഞ്ഞാറു അദ്രിയാറ്റിക്കു സമുദ്രം മുതൽ കിഴക്കു ഈജിയൻ കടൽവരെ വ്യാപിച്ചു കിടന്നിരുന്നു. പ്രധാനമായും മലമ്പ്രദേശമാണ്. പൗരാണിക കാലത്തു പാശ്ചാത്യ പൗരസ്ത്യദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു മക്കെദോന്യ. ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും നാലാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലും മക്കദോന്യ അഥീനിയൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനത്തിലമർന്നു. ബി.സി. 408/407-ൽ യുറിപ്പിഡീസ് മക്കദോന്യയിൽ കുടിയേറിപ്പാർത്തു. പ്ലേറ്റോയുടെ മരണശേഷം അരിസ്റ്റോട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ അദ്ധ്യാപകനായി മക്കദോന്യയിലേക്കു (ബി.സി. 343/342 ) വന്നു. ജനത ഏറിയകൂറും ഇൻഡോ-യുറോപ്യൻ വംശജരാണ്. ഹെരൊഡോട്ടസ് പറയുന്നതനുസരിച്ചു മക്കെദോന്യാ രാജ്യം സ്ഥാപിച്ചത് പെർഡിക്കാസ് (Perdikkas I) പ്രഥമനാണ്. ബി.സി. 640-ൽ അദ്ദേഹം മക്കദോന്യ സമതലം ആക്രമിച്ചു കീഴടക്കി. തുടർന്നു ആറു രാജാക്കന്മാരുടെ പേരുകൾ ഹെരൊഡോട്ടസ് പറയുന്നുണ്ട്. ഫിലിപ്പ് ഒന്നാമൻ, അമിന്താസ് ഒന്നാമൻ, അലക്സാണ്ടർ ഒന്നാമൻ, പെർഡിക്കാസ് രണ്ടാമൻ (ബി.സി. 450-413), അർക്കെലാവൊസ് (ബി.സി. 413-399) എന്നിവർ പ്രധാനികളാണ്. ബി.സി. 359-ൽ ഫിലിപ്പ് രണ്ടാമൻ (അമിന്താസ് മൂന്നാമന്റെ പുത്രൻ) അധികാരത്തിൽ വന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് മക്കെദോന്യ സാമ്രാജ്യം പാബല്യം പ്രാപിച്ചത്. ബി.സി. 338-ൽ ഖെയ്റോന്യയിൽ (Chaeroneia) വച്ചുണ്ടായ യുദ്ധത്തിൽ അധികം ഗ്രീക്കു നഗരരാഷ്ട്രങ്ങളെയും അദ്ദേഹം പരാജയപ്പെടുത്തി. അനന്തരം ബി.സി. 336-ൽ പേർഷ്യക്കെതിരെ യുദ്ധത്തിനു സൈന്യം അയച്ചു. യുദ്ധത്തിനു പോകാനൊരുങ്ങവെ അദ്ദേഹം വധിക്കപ്പെട്ടു. ഫിലിപ്പു രണ്ടാമന്റെയും ഒളിംപിയയുടെയും മകനായ അലക്സാണ്ടർ മൂന്നാമൻ രാജാവായി. മഹാനായ അലക്സാണ്ടർ എന്നു ചരിത്രത്തിൽ പ്രഖ്യാതനായ അദ്ദേഹം ഇരുപതാമത്തെ വയസ്സിൽ ചക്രവർത്തിയായി. ബി.സി. 323-ൽ അദ്ദേഹം മരിക്കുമ്പോൾ മക്കെദോന്യ സാമ്രാജ്യം സിന്ധു നദിവരെ വ്യാപിച്ചിരുന്നു. ബി.സി. 167-ൽ മക്കെദോന്യ റോമിന്റെ ഭാഗമായി. 

യൂറോപ്പിൽ ക്രിസ്തുമതം ആദ്യം പ്രവേശിച്ചതു മക്കെദോന്യയിൽ ആയിരുന്നു. (ഫിലി, 4:15). പൗലൊസ് സ്വപ്നത്തിൽ കണ്ട മക്കെദോന്യക്കാരനായ പുരുഷൻ (പ്രവൃ, 16:9) ലൂക്കൊസ് ആയിരിക്കണം. ലൂക്കൊസ് മക്കെദോന്യയിലെ ഫിലിപ്പിയിൽ ദീർഘകാലം പാർക്കുന്നവനായിരുന്നു. ഒന്നിലധികം പ്രാവശ്യം പൗലൊസ് മക്കെദോന്യയിലേക്കു പോയി. പ്രവൃ, 19:21; 20:1-3; 1കൊരി, 16:5; 2കൊരി, 1:16). അപ്പൊസ്തലനോടു വളരെ അടുപ്പം ഉള്ളവരായിരുന്നു മക്കദോന്യർ. സോപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തോസ്, ഗായൊസ്, എപ്പിഫ്രാദിത്തൊസ് (പ്രവൃ, 17:11; 20:4; ഫിലി, 4:10-19; 1തെസ്സ, 2:8, 17-20; 3:10) എന്നിവർ അവരിൽ ചിലരത്രേ. മക്കെദോന്യസഭയിലെ നായകരിൽ സ്ത്രീകളും ഉണ്ടായിരുന്നു. യെരൂശലേം സഭയ്ക്കുവേണ്ടി പൗലൊസ് നടത്തിയ ധർമ്മ ശേഖരത്തിലേക്ക് മക്കദോന്യസഭകൾ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയാ നല്കി. (2കൊരി,8:1-5).

ബേർ-ശേബ

ബേർ-ശേബ (Beer-Sheba)

ബേർ-ശേബയുടെ അർത്ഥം ഏഴാം കിണർ അഥവാ സത്യത്തിന്റെ കിണർ എന്നത്രേ. എബ്രായയിൽ ഏഴിന്റെയും സത്യത്തിന്റെയും ധാതു ഷിവാഹ് ആണ്. “അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്തുകൊണ്ടു അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു.” (ഉല്പ, 21:31). യെഹൂദയുടെ തെക്കെ അറ്റത്തുള്ള പട്ടണമാണു ബേർ-ശേബ. (ഉല്പ, 21:14; യോശു, 19:2). ആധുനിക ബേർ-ശേബ യെരൂശലേമിനു 77 കി.മീറ്റർ തെക്കു പടിഞ്ഞാറാണു കിടക്കുന്നത്. മെഡിറ്ററേനിയനും ചാവുകടലിന്റെ ദക്ഷിണഭാഗത്തിനും ഏതാണ്ടു മദ്ധ്യത്തിലാണ്. ഈ പ്രദേശത്തു അനേകം കിണറുകളുണ്ട്. അവയിൽ ഏറ്റവും വലുതിനു 3.75 മീറ്റർ വ്യാസമുണ്ട്. പട്ടണത്തിനു 5 കി.മീറ്റർ പടിഞ്ഞാറുള്ള ‘തേൽ എസ്-സേബ’യിൽ (Tell es-Seba) നടത്തിയ ഉൽഖനനങ്ങളുടെ ഫലമായി മതിലുകളോടു കൂടി നല്ലവണ്ണം സംവിധാനം ചെയ്ത പട്ടണം കണ്ടെത്തി. ഇതു യെഹൂദാരാജ്യത്തിന്റെ പ്രാബല്യകാലത്തു ള്ളതാണ്. അബ്രാഹാമിന്റെ കാലത്തേതെന്നു കരുതപ്പെടുന്ന ഒരു കിണർ പട്ടണവാതിലിനു പുറത്തുണ്ട്. പക്ഷേ ഈ അഭ്യൂഹത്തിനു മതിയായ അടിസ്ഥാനമില്ല. 

ഗോത്രപിതാക്കന്മാരോടു ബന്ധമുള്ള പ്രദേശമാണ് ബേർ-ശേബ. സാറായുടെ അടുക്കൽ നിന്നും പുറപ്പെട്ടു പോയ ഹാഗാർ ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. (ഉല്പ, 21:14). അബീമേലെക്കിനോടു അബ്രാഹാം ഉടമ്പടി ചെയ്തതു ബേർ-ശേബയിൽ വെച്ചായിരുന്നു. (ഉല്പ, 21:32). മോരിയാമലയിൽ തന്റെ ഏകജാതനായ യിസ്ഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയശേഷം അബ്രാഹാം ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:19). യാക്കോബ് ഹാരാനിലേക്കു യാത്ര പുറപ്പെട്ടപ്പോൾ യിസ്ഹാക്ക് ബേർ-ശേബയിൽ വസിക്കുകയായിരുന്നു. (ഉല്പ, 28:10). യോസേഫിന്റെ അടുക്കലേക്കു പോകുമ്പോൾ ബേർ-ശേബയിൽ വച്ചു യാക്കോബ് ദൈവത്തിനു യാഗം കഴിച്ചു. (ഉല്പ, 46:1). കനാൻ ആക്രമണശേഷം ദേശം വിഭാഗിച്ചപ്പോൾ ബേർ-ശേബ ശിമെയോൻ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:2; 1ദിന, 4:28). യിസ്രായേൽ രാജാവായ ആഹാബിന്റെ ഭാര്യ ഈസേബെലിനെ ഭയന്നു ഒളിച്ചോടിയ ഏലീയാപവാചകൻ ബേർ-ശേബയിൽ അഭയം തേടി. (1രാജാ, 19:3). ദാനിലും ബേഥേലിലും നിന്നു വിഗ്രഹാരാധനയുടെ പ്രേരണ ബേർ-ശേബയിലും പ്രവേശിച്ചതു കൊണ്ടു ആമോസ് പ്രവാചകൻ പ്രസ്തുത പട്ടണത്തെ ശാസിച്ചു. (ആമോ, 5:5; 8:14). ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ ബേർ-ശേബയിലും ഗ്രാമങ്ങളിലും പാർപ്പുറപ്പിച്ചു. (നെഹെ, 11:27). “ദാൻ മുതൽ ബേർ-ശേബ വരെ” എന്ന പ്രയോഗം വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെയുള്ള യിസ്രായേൽ ദേശത്തെ മുഴുവനും സൂചിപ്പിക്കുന്നു. (ന്യായാ, 20:1; 2ശമൂ, 3:9; 17:11; 24:2; 1ദിന, 21:2). യെഹോശാഫാത്ത് രാജാവ് ബേർ-ശേബ മുതൽ എഫയീം മലനാടു വരെ ഭരിച്ചു. (2ദിന, 19:4). പുതിയനിയമത്തിൽ ബേർ-ശേബയുടെ പരാമർശം ഇല്ല.

ബേഥേൽ

ബേഥേൽ (Bethel)

പേരിനർത്ഥം — ദൈവഭവനം

യെരൂശലേം കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന ഒരു പട്ടണം. യെരുശലേമിനു 19 കി.മീറ്റർ വടക്കുള്ള ആധുനിക ഗ്രാമമായ ബെയ്ത്തിൻ (Beitin) ആണ് സ്ഥാനം. എഫ്രയീം മലമ്പ്രദേശത്തിന്റെ തെക്കെ അറ്റത്തു സമുദ്രനിരപ്പിൽ നിന്നു ഏകദേശം 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ചുറ്റുമുള്ള പ്രദേശം വരണ്ടതും കല്ലുനിറഞ്ഞതുമായ പീഠഭൂമിയാണ്. ഇവിടെ നാലു അരുവികൾ ഉണ്ട്. അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം ശെഖേമിൽ താമസിക്കുകയും അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെടുകയും ചെയ്തു. ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അബ്രാഹാം കൂടാരം അടിച്ചു. (ഉല്പ, 12:8). ഈ പട്ടണത്തിന്റെ പഴയപേര് ലൂസ് എന്നായിരുന്നു. (ഉല്പ, 28:10-12). ബേഥേലിൽ വച്ചു ദൈവം യാക്കോബിനെ കാണുകയും അബ്രാഹാമിനോടുള്ള ഉടമ്പടി സ്ഥിരീകരിക്കുകയും ചെയ്തു. ദൈവകല്പനയനുസരിച്ച് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നപ്പോൾ യാക്കോബ് ഈ പട്ടണം വീണ്ടും സന്ദർശിച്ചു. (ഉല്പ, 35:1). അവിടെ അവൻ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു ആ സ്ഥലത്തിനു ഏൽ-ബേഥേൽ എന്നു പേരിട്ടു. (ഉല്പ, 35:7). റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചപ്പോൾ യാക്കോബ് അവളെ ബേഥേലിനു താഴെയുള്ള കരുവേലകത്തിൻ കീഴിൽ അടക്കി. (ഉല്പ, 35:8).

കനാൻ ആക്രമണത്തിനുശേഷം ബേഥേൽ ബെന്യാമീൻ ഗോത്രത്തിനു അവകാശമായി കൊടുത്തു. (യോശു, 18:21,22). യോസേഫിന്റെ സന്തതികൾ ദൈവനിയോഗത്താൽ ബേഥേലിനെതിരെ ചെന്നു അതിനെ പിടിച്ചടക്കി. (ന്യായാ, 1:22-26). ന്യായാധിപന്മാരുടെ കാലത്ത് എഫ്രയീം ഗോത്രത്തിന്റെ ദുഷ്ടത കാരണമായി യിസ്രായേല്യർ അവർക്കെതിരെ നീങ്ങി. ദൈവഹിതം അറിയുന്നതിനു അവർ ബേഥേലിൽ ചെന്നു. (ന്യായാ, 20:18). ഇക്കാലത്ത് ദൈവത്തിന്റെ പെട്ടകം ബേഥേലിൽ ആയിരുന്നു. ന്യായപാലനം ചെയ്യുന്നതിനും ആരാധന കഴിക്കുന്നതിനുമായി ശമുവേൽ പ്രവാചകൻ ഇടയ്ക്കിടെ ബേഥേലിലേക്കു പോയിരുന്നു. (1ശമൂ, 7:16; 10:3). അതിനുശേഷം രാജ്യത്തിന്റെ വിഭജനംവരെ ഫെലിസ്ത്യരോടുള്ള യുദ്ധത്തിനുവേണ്ടി ശൗൽ സൈന്യത്തെ പാർപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമേ ബേഥേൽ പറയപ്പെട്ടിട്ടുള്ളൂ. യൊരോബെയാമിന്റെ കീഴിൽ വടക്കെ രാജ്യത്തിലെ ഒരു പമുഖപട്ടണമെന്ന നിലയ്ക്കു ബേഥേൽ ഉയർന്നു. സാക്ഷാൽ ദൈവിക വെളിപ്പാടിനു ഖ്യാതിനേടിയ ബേഥേൽ വിഗ്രഹാരാധനയുടെ വിളനിലമായി മാറി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ പ്രതിഷ്ഠിച്ചു. തന്റെ രാജ്യത്തിലെ പ്രജകൾ ആരാധനയ്ക്കുവേണ്ടി യെരുശലേം ദൈവാലയത്തിലേക്കു പോകുന്നതു തടയാൻ വേണ്ടിയായിരുന്നു ഇത്. (1രാജാ, 12:26-30). ദൈവം ഒരു ദൈവപുരുഷനെ അയച്ചു വരാൻപോകുന്ന നാശത്തെക്കുറിച്ച് ഓർപ്പിച്ചു. (1രാജാ, 13:1-32). യെഹൂദയിലെ അബീയാ രാജാവ് ബേഥേലും മറ്റു പട്ടണങ്ങളും യൊരോബെയാമിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തു. (2ദിന, 13:19,20). യേഹു ബാലിനെ യിസ്രായേലിൽ നിന്നു നശിപ്പിച്ചുകളഞ്ഞുവെങ്കിലും ദാനിലെയും ബേഥേലിലെയും പൊൻകാളക്കുട്ടികളെ നശിപ്പിച്ചില്ല. (2രാജാ, 10:28,29). 

ആമോസും ഹോശേയയും ബേഥേലിന്മേൽ വരുന്ന ന്യായവിധിയെക്കുറിച്ചു പ്രവചിച്ചു: (ആമോ, 3:14; 4:4-6; ഹോശേ, 4:15). ഏലീയാവിന്റെയും എലീശയുടെയും കാലത്ത് ബേഥേലിൽ ഒരു പ്രവാചകഗണം ഉണ്ടായിരുന്നു. എലീശയെ പരിഹസിച്ചു ദാരുണമായ അന്ത്യത്തിനു വിധേയരായ 42 കുട്ടികളും ബേഥേലിലുള്ളവരാണ്. (2രാജാ, 2:23,24). അശ്ശൂര്യർ ഇവിടെ ആക്കിയിരുന്ന ഒരു പുരോഹിതൻ അശ്ശൂര്യ കുടിപാർപ്പുകാരെ ആരാധനാരീതി പഠിപ്പിച്ചു. (2രാജാ, 17:27,28). യോശീയാവു രാജാവായ ശേഷമാണ് വിഗ്രഹാരാധന ബേഥേലിൽ നിന്നും ഒഴിഞ്ഞത്. (2രാജാ, 23:15-23). ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദരിൽ ചിലർ ബേഥേലിലേക്കു ചെന്നു. (എസ്രാ, 2:28; നെഹെ, 7:32). ഇവരെ ബെന്യാമീന്യരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (നെഹെ, 11:31). മക്കാബ്യകാലത്തു അരാം (Syria) സൈന്യാധിപനായ ബാക്കിഡസ് (Bacchides) ബേഥേലിനെ പണിതു. (1മക്കാ, 9:50). അനന്തരം ചക്രവർത്തിയായിത്തീർന്ന വെസ്പേഷ്യൻ പട്ടണം പിടിച്ചു.

ബേഥാന്യ

ബേഥാന്യ (Bethany)

ബേഥാന്യയിൽ ലാസറിൻ്റെ കല്ലറ

പേരിനർത്ഥം — അത്തിക്കായ്ക്കളുടെ വീട്

ബേഥാന്യ: യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. (യോഹ, 1:28). മൂന്നാം നൂറ്റാണ്ടിൽ ഓറിജൻ ബേഥാന്യയുടെ സ്ഥാനത്ത് ബേത്ത്-അബാര (Beth-abara) എന്നു ചേർത്തു. എന്നാൽ വിശ്വാസ്യമായ കൈയെഴുത്തു പ്രതികളിലെല്ലാം ബേഥാന്യ എന്നാണു കാണുന്നത്. സ്ഥാനം നിശ്ചയമില്ല. 

ബേഥാന്യ: മറിയ, മാർത്ത, ലാസർ എന്നിവർ പാർത്തിരുന്ന ഗ്രാമം. യെരുശലേമിനു 3 കി.മീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. (യോഹ, 11:18). ഒലിവു മലയുടെ കിഴക്കെ ചരിവിലാണ് ബേഥാന്യ. യേശു ലാസറിനെ ഉയിർപ്പിച്ചതും (യോഹ, 11:1, 38-44), ശിമോന്റെ വീട്ടിൽ വിരുന്നിനു സംബന്ധിച്ചതും (മത്താ, 26; മർക്കൊ, 14:3-9) ബേഥാന്യയിൽ തന്നേ. ഈ പട്ടണത്തിന്റെ പ്രദേശത്തു വച്ചാണ് യേശുവിന്റെ സ്വർഗ്ഗാരോഹണം നടന്നത്. (ലുക്കൊ, 24:50,51). ഇന്നു എൽ-അസറിയേ (El-Azariyeh ) എന്നറിയപ്പെടുന്നു. ലാസറിന്റേതു എന്നു കരുതപ്പെടുന്ന കല്ലറയും, കുഷ്ഠരോഗിയായ ശിമോന്റേതെന്നു കരുതപ്പെടുന്ന വീടും ഇവിടെ ഉണ്ട്.

ബേത്ത്സയിദ

ബേത്ത്സയിദ (Bethsaida)

പേരിനർത്ഥം — ധീവരഗൃഹം

തിബെര്യാസ് കടലിന്റെ (ഗലീലക്കടൽ) പടിഞ്ഞാറെ തീരത്തു ഗെന്നേസരത്ത് പ്രദേശത്തുള്ള ഒരു ഗ്രാമം. (യോഹ, 1:44; 12:21). അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അയ്യായിരം പേരെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം യേശു തന്റെ ശിഷ്യന്മാരോടു പടകിൽ കയറി ബേത്ത്സയിദയ്ക്കു പോകുവാൻ പറഞ്ഞു. (മർക്കൊ, 6:45-53). യോഹന്നാൻ സുവിശേഷത്തിൽ (6:17) അവർ പടകു കയറി കഫർന്നഹൂമിലേക്കു യാത്രയായി എന്നു കാണുന്നു. ഇതിൽനിന്നു കഫർന്നഹൂമിനടുത്തു ഉള്ള ഗ്രാമമാണു ബേത്ത്സയിദ എന്നു മനസ്സിലാക്കാം. ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ മീൻപിടിത്തമാണ്. പത്രൊസും അന്ത്രെയാസും ഫിലിപ്പോസും ബേത്ത്സയിദയിലുള്ളവരാണ്. (യോഹ, 1:44; 12:21). ഇവരുടെ വീട് കഫർന്നഹൂമിലെ പള്ളിയുടെ അടുത്തായിരുന്നു. (മർക്കൊ, 1:29). മാനസാന്തരപ്പെടാത്തതിനു കോരസീൻ, കഫർന്നഹൂം എന്നീ പട്ടണങ്ങളോടൊപ്പം യേശു ബേത്ത്സയിദയെയും ഭർത്സിച്ചു. (മത്താ, 11:20-23; ലൂക്കൊ, 10:13-15). 

തിബെര്യാസ് കടലിന്റെ കിഴക്കുള്ള ഒരു ഗ്രാമത്തിനും ബേത്ത്സയിദ എന്നു പേരുണ്ട്. ഇവിടെ വച്ചു യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ടു അയ്യായിരം പേരെ പോഷിപ്പിച്ചു. (ലൂക്കൊ, 9:10). ബേത്ത്സയിദയിലെ കുരുടനു യേശു കാഴ്ച നല്കി. (മർക്കൊ, 8:22-26). ഇതു തടാകത്തിന്റെ കിഴക്കു വശത്താണ്. തടാകത്തിന്റെ പടിഞ്ഞാറു വശത്തുള്ള ദല്മനൂഥയിൽ നിന്നും യേശു വന്നതേയുള്ളൂ. (മത്താ, 15:39; മർക്കൊ, 8:10-13). ഇടപ്രഭുവായ ഫിലിപ്പോസ് ഈ ബേത്ത്സയിദയെ പുതുക്കിപ്പണിതു, അതിനു ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ ബഹുമാനാർത്ഥം ജൂലിയാ എന്നു പേരിട്ടു. ഇതു യോർദ്ദാനു കിഴക്കാണെന്നു പ്ലിനിയും ജെറോമും പറയുന്നുണ്ട്. ഇന്നത്തെ പേര് ജൗലാൻ (Jaulan) ആണ്. ചിലരുടെ അഭിപ്രായത്തിൽ യോർദ്ദാനു കിഴക്കുള്ള എത്-തേൽ (et-Tell) ആണിത്. 

സുവിശേഷങ്ങളിൽ നിന്നു ബേത്ത്സയിദയെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ മേല്പറഞ്ഞവയാണ്. യോർദ്ദാൻ നദിക്കു കിഴക്കും പടിഞ്ഞാറും ബേത്തയിദയുണ്ട്. യേശു അയ്യായിരം പേരെ സംതൃപ്തരാക്കിയ ബേത്ത്സയിദ യോർദ്ദാൻ നദിക്കു കിഴക്കാണ്. ഈ സംഭവത്തിനു ശേഷം ശിഷ്യന്മാരെ അക്കരെ ബേത്ത്സയിദയ്ക്ക് പോകാൻ യേശു നിർബന്ധിച്ചു. (മർക്കൊ, 6:45). ഇതിൽനിന്നും നദിക്കു പടിഞ്ഞാറുള്ള ഭാഗത്തിനു ബേത്ത്സയിദ എന്നു പേരുണ്ടായിരുന്നതായി തെളിയുന്നു. ഫിലിപ്പൊസിനെ ‘ഗലീലയിലെ ബേത്ത്സയിദക്കാരൻ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഗലീല ജില്ല യോർദ്ദാന്റെ കിഴക്കു ഭാഗത്തേക്കു വ്യാപിച്ചിരുന്നതായി കാണുന്നില്ല. യോർദ്ദാൻ നദി ഗലീലക്കടലിൽ പ്രവേശിക്കുന്ന സ്ഥലത്ത് അക്കരെയും ഇക്കരെയും ആയി ബേത്ത്സയിദ കിടന്നിരുന്നു എന്നു കരുതുന്നതിൽ അപാകതയില്ല.