Category Archives: Uncategorized

പൊന്തൊസ്

പൊന്തൊസ് (Pontus)

പേരിനർത്ഥം — കടൽ

ഏഷ്യാമൈനറിന്റെ ഉത്തരഭാഗത്തുള്ള കരിങ്കടൽ തീരപ്രദേശം. പടിഞ്ഞാറു ബിഥുന്യ മുതൽ കിഴക്കു അർമീനിയവരെ വ്യാപിച്ചു കിടക്കുന്നു. അല്പകാലം പേർഷ്യൻ അധീനത്തിലിരുന്നശേഷം ബി.സി. നാലാം നൂറ്റാണ്ടിൽ പൊന്തൊസ് ഒരു സ്വതന്ത്ര രാഷ്ട്രമായി. തുടർന്നു മിത്രിദാത്തസ് (Mithridates) എന്നറിയപ്പെടുന്ന രാജാക്കന്മാരാണ് പൊന്തൊസ് ഭരിച്ചത്. റോമും ആയി അടുത്തബന്ധം ഇവർക്കുണ്ടായിരുന്നു. ഒടുവിൽ മിത്രിദാത്തസ് യുപ്പറ്റോർ (Mithridates Eupator) റോമിനെ വെല്ലുവിളിച്ചുകൊണ്ട് രാജ്യം വികസിപ്പിച്ചു. പോംപിയുടെ നേതൃത്വത്തിലുള്ള റോമൻ സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്തുകയും പൊന്തൊസിൻ്റെ കിഴക്കുഭാഗം ഗലാത്യയോടും പടിഞ്ഞാറുഭാഗം ബിഥുന്യയോടും ചേർക്കുകയും ചെയ്തു. 

പൊന്താസിൽ ധാരാളം യെഹൂദന്മാർ ഉണ്ടായിരുന്നു. പെന്തെക്കൊസ്തു നാളിൽ പൊന്തൊസിലെ യെഹൂദന്മാർ യെരുശലേമിൽ എത്തി. (പ്രവൃ, 2:9). അക്വിലാവ് പൊന്തൊസുകാരനായിരുന്നു. (പ്രവൃ, 18:2). പൊന്തൊസിലും ഉത്തര പ്രവിശ്യകളിലും പൗലൊസ് സുവിശേഷം അറിയിച്ചതായി യാതൊരു സൂചനയുമില്ല. ബിഥുന്യയിൽ പ്രസംഗിക്കുന്നതിനെ യേശുവിന്റെ ആത്മാവു് വിലക്കി. (പ്രവൃ, 16:7). പത്രൊസ് അപ്പൊസ്തലന്റെ ഒന്നാം ലേഖനം പൊന്തൊസിൽ ചിതറിപ്പാർത്തിരുന്ന യെഹൂദാ ക്രിസ്ത്യാനികളെയും ഉദ്ദേശിച്ചായിരുന്നു.

പെർഗ്ഗമൊസ്

പെർഗ്ഗമൊസ് (Pergamos) 

ഏഷ്യാമൈനറിന്റെ വടക്കുപടിഞ്ഞാറുള്ള പട്ടണമാണ് പെർഗ്ഗമൊസ്. സ്മുർന്നയ്ക്ക് (Smyrna) 80 കി.മീറ്റർ വടക്കു ഈജിയൻ കടൽതീരത്തിനു 24 കി.മീറ്റർ അകലെയായി ഈ പട്ടണം സ്ഥിതിചെയ്തിരുന്നു. പഴയ പട്ടണത്തിനു താഴെയായി ബർഗ്ഗാമ എന്ന പേരിൽ ഒരു ചെറുഗ്രാമം ഇന്നുണ്ട്. ഒടുവിലത്തെ രാജാവ് ബി.സി. 133-ൽ രാജ്യം റോമിനു കൈമാറുന്നതുവരെ പെർഗ്ഗമൊസ് തലസ്ഥാനമായിരുന്നു. എഫെസൊസിനെയോ സ്മുർന്നയെയോ പോലെ ഒരു വാണിജ്യപ്രാധാന്യമുള്ള പട്ടണമായിരുന്നില്ല അത്. വിജ്ഞാനത്തിന്റെയും മതത്തിന്റെയും ആസ്ഥാനമായ പെർഗ്ഗമൊസിലായിരുന്നു അറ്റാലിക് പ്രഭുക്കന്മാരുടെ ഔദ്യോഗികവാസസ്ഥാനം. ഈ പട്ടണത്തിലെ അമൂല്യനിധിയായിരുന്നു രണ്ടുലക്ഷം ഗ്രന്ഥങ്ങൾ ഉൾക്കൊളളുന്ന ഒരു ഗ്രന്ഥശാല. പില്ക്കാലത്ത് ആന്റണി ഇതിനെ ക്ലിയോപാട്രയ്ക്ക് ഒരു സമ്മാനമായി ഈജിപ്റ്റിലേക്കയച്ചു കൊടുത്തു. കൈസർ പൂജയുടെ ആദ്യകേന്ദ്രം ഈ പട്ടണമായിരുന്നു. റോമിനും ഔഗുസ്തൊസ് കൈസർക്കുമായി ഒരു ക്ഷേത്രം ബി.സി. 29-ൽ പണികഴിപ്പിച്ചു. രണ്ടാമതൊരു മന്ദിരം ട്രാജനു പ്രതിഷ്ഠിച്ചു. അഥീന, എസ് കലാപിയൂസ്, ഡയോണിഷ്യസ്, സൂയസ് എന്നീ ദേവതകൾ ആരാധിക്കപ്പെട്ടിരുന്നു. ഇവിടെയുള്ള ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് എസ് കലാപിയൂസിന്റെ ക്ഷേത്രം. പ്രസ്തുത ദേവന്റെ വിഗ്രഹം ഒരു പാമ്പിന്റെ രൂപത്തിലാണ്. തന്മൂലം സാത്താന്റെ സിംഹാസനം സൂചിപ്പിക്കുന്നതു ഈ ക്ഷേത്രത്തെയാണെന്നു ചിലർ കരുതുന്നു.  (വെളി, 2:13). വെളിപ്പാടിൽ പറഞ്ഞിട്ടുള്ള ആസ്യയിലെ ഏഴു സഭകളിൽ മൂന്നാമത്തേതു പെർഗ്ഗമൊസ് ആണ്. (വെളി, 1:11).

പെർഗ്ഗ

പെർഗ്ഗ (Perga)

പംഫുല്യയിലെ തലസ്ഥാന നഗരം. കടൽക്കൊള്ളക്കാർ ധാരാളം ഉണ്ടായിരുന്ന ആ മേഖലയിലെ മിക്ക നഗരങ്ങളെയും പോലെ പെർഗ്ഗയും 25-30 കി.മീറ്റർ ഉള്ളിലോട്ട് മാറിയാണ് സ്ഥിതി ചെയ്തിരുന്നത്. കെസ്ത്രോസ് നദിയുടെ തീരത്ത്, പംഫുല്യയുടെ ഭാഗമായി സ്ഥിതിചെയ്തിരുന്ന പെർഗ്ഗ, ട്രോജൻ യുദ്ധത്തിലെ വീരനായകന്മാർ സ്ഥാപിച്ചതാണ് എന്ന് അന്നാട്ടുകാർ കരുതിയിരുന്നതായി തെളിയിക്കുന്ന ഒരു ലിഖിതം കണ്ടുകിട്ടിയിട്ടുണ്ട്. എഫേസോസ് പോലെ പെർഗ്ഗയും അർത്തെമിസ് ദേവിയുടെ നഗരം ആയി കരുതപ്പെട്ടിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിൽ പെർഗ്ഗയിൽ അടിച്ച നാണയങ്ങളിൽ ”പെർഗയിലെ അർത്തേമീസ്” രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. തന്റെ ആദ്യ മിഷണറിയാത്രയിൽ പൗലൊസ് പെർഗ്ഗ സന്ദർശിച്ചു. (അപ്പൊ, 13:13,14). മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത് പെർഗയിൽ വെച്ചായിരുന്നു. (പ്രവൃ, 13:13). ആധുനികനാമം എസ്കി-കലേശി.

പെനീയേൽ

പെനീയേൽ (Peniel)

പേരിനർത്ഥം — ദൈവമുഖം

ഏശാവിനെ കാണാൻ യാക്കോബ് മടങ്ങിപ്പോകുമ്പോൾ യബ്ബോക്കു കടവു കടന്ന സ്ഥലത്തിനു നല്കിയ പേര്. ഇവിടെവച്ച് യാക്കോബു ഒരു ദിവ്യപുരുഷനുമായി മല്ലു പിടിച്ചു. (ഉല്പ, 32:31). യാക്കോബ് അപേക്ഷിച്ച അനുഗ്രഹം ഏശാവിന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെ സിദ്ധമായി. യാക്കോബ് പറഞ്ഞു ”ദൈവത്തിന്റെ മുഖം (പെനീയേൽ) കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ.” (ഉല്പ,  33:10). പെനൂവേലിൽ ഒരു ഗോപുരം പണിതിട്ടുണ്ടായിരുന്നു. മിദ്യാന്യരെ തോല്പിച്ചശേഷം ഗിദെയോൻ ആ ഗോപുരം നശിപ്പിച്ചു. (ന്യായാ, 8:8,9). യൊരോബെയാം ഈ പട്ടണം പുതുക്കിപ്പണിതു. (1രാജാ, 12:25). പെനീയേലിന്റെ കൃത്യമായ സ്ഥാനം അറിയില്ല. സുക്കോത്തിനു 6 കി.മീറ്റർ കിഴക്കായിരിക്കണം.

പിസിദ്യ

പിസിദ്യ (Pisidia)

ഏഷ്യാമൈനറിന്റെ ദക്ഷിണഭാഗത്തായി ഉള്ളിൽ കിടക്കുന്ന ഒരു മലമ്പ്രദേശം. പിസിദ്യയ്ക്കു തെക്കു പംഫുല്യയും കിഴക്കും വടക്കും ലുക്കവോന്യയും വടക്കു ഫ്രുഗ്യയും സ്ഥിതിചെയ്യുന്നു. ടോറസ് പർവ്വതനിരയ്ക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന പിസിദ്യ അക്രമികളുടെയും നിഷ്ഠൂരന്മാരുടെയും ആവാസകേന്ദ്രമായിരുന്നു. പാർസികൾക്കും യവനന്മാർക്കും വിധേയപ്പെടാൻ അവർ കൂട്ടാക്കിയില്ല. സെലൂക്യർ ഇവിടെ അന്ത്യാക്ക്യാ (പിസിദ്യയിലെ അന്ത്യാക്ക്യ) നഗരം സ്ഥാപിച്ചു, പിസിദ്യരെ നിയന്ത്രിക്കുവാൻ ശ്രമിച്ചു. ബി.സി. 25-ൽ ഗലാത്യയിലെ അമിൻതാസ് രാജാവ് ഇവിടെ ഒരു കോളനി സ്ഥാപിച്ചു. 2കൊരിന്ത്യർ 11:26-ൽ കള്ളന്മാരാലുള്ള ആപത്ത്, കാട്ടിലെ ആപത്ത് എന്നിങ്ങനെ പൗലൊസ് പറയുന്നത് പിസിദ്യയെ ഉദ്ദേശിച്ചായിരിക്കണം. പൗലൊസ് അപ്പൊസ്തലൻ രണ്ടുപ്രാവശ്യം പിസിദ്യ സന്ദർശിച്ചു. (പ്രവൃ, 13:14; 14:24). എ.ഡി. ആറാം നൂറ്റാണ്ടിൽ അവിടെ ആറോളം സഭകളുണ്ടായിരുന്നു.

പാർസി

പാർസി, പാർസ്യ (Persia)

ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു രാജ്യമാണ് പാർസി അഥവാ പേർഷ്യ. മേദ്യരുടെ തെക്കുകിഴക്കും പേർഷ്യൻ ഉൾക്കടലിന്റെ വടക്കുമായി കിടക്കുന്നു. ഈ ദേശത്തിന്റെ മറ്റൊരു പേരാണ് ഇറാൻ; ആര്യന്മാരുടെ ദേശം എന്നർത്ഥം. 1935-ൽ ഇറാൻ എന്നപേര് ഔദ്യോഗിക നാമമായി അംഗീകരിക്കപ്പെട്ടു. ക്രിസ്തുവിനു 2000 വർഷം മുമ്പു മദ്ധ്യേഷ്യയിൽ നിന്നു വന്ന ആര്യന്മാരിൽ ഒരു വിഭാഗമാണ് ഇവിടത്തെ ആദിമനിവാസികൾ. രണ്ടു സംഘങ്ങൾ വന്നതിൽ ഒരു കൂട്ടർ മേദ്യർ എന്നും അപരർ പാർസികൾ എന്നും അറിയപ്പെട്ടു. മേദ്യർ വടക്കുപടിഞ്ഞാറു ഭാഗത്തും പാർസികൾ തെക്കുഭാഗത്തും പാർപ്പുറപ്പിച്ചു. കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു അവരുടെ പ്രധാന തൊഴിൽ. പാർസി രാജ്യസ്ഥാപനത്തിനു മുമ്പ് സുമേര്യൻ സംസ്കാരവും ബാബിലോണിയൻ സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. ഹഗ്മത്താനയായിരുന്നു മേദ്യരുടെ തലസ്ഥാനം. മേദ്യനായ സ്യാക്സാരെസ് നബോപൊലാസറുമായി കൂട്ടുചേർന്നു ബി.സി. 612-ൽ നീനെവേയെ നശിപ്പിച്ചു. ക്രമേണ പാർസികൾ തെക്കോട്ടു വ്യാപിച്ചു അൻഷാനിൽ കുടിയുറപ്പിച്ചു. അവരുടെ നിവാസദേശത്തെ പർസാമാഷ് എന്നു വിളിച്ചു. തങ്ങളുടെ പൗരാണിക ജന്മനാടായ പർസുവായുടെ സ്മരണയ്ക്കായിട്ടാണ് പാർസികൾ ദേശത്തിനു ഈ പേരു നല്കിയത്. ബി.സി. 700-നടുപ്പിച്ച് അവരുടെ നേതാവ് അക്കേമെനെസ് ആയിരുന്നു. പാർസികളുടെ അനന്തര രാജാക്കന്മാർ അക്കമേന്യർ എന്ന പേരിലറിയപ്പെട്ടു. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തിയസ്പെസ് എന്ന രാജാവ് രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. പാർസികളുടെ ദേശം അൻഷാനു കിഴക്കും പേർഷ്യൻ ഗൾഫിനു വടക്കും വ്യാപിച്ചു. ഈ ദേശമാണു പാർസാ അഥവാ പേർഷ്യ എന്നറിയപ്പെട്ടത്. 

മഹാനായ കോരെശ് അഥവാ കോരെശ് രണ്ടാമൻ (ബി.സി. 559-530): കാമ്പിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമൻ. വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ച ഇദ്ദേഹം ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി. മേദ്യനായ അസ്ത്യാഗിസിനെ തോല്പിച്ചു എക്ബത്താന പിടിച്ചടക്കി. അനന്തരം കോരെശിന്റെ അധികാരം വർദ്ധിക്കുകയും മേദ്യയും ഏലാമും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു ഒതുക്കപ്പെടുകയും ചെയ്തു. ‘പാർസ്യരുടെയും മേദ്യരുടെയും’ എന്നും (എസ്ഥേ, 1:19), മേദ്യരും പാർസികളും എന്നും (ദാനീ, 5:28) തിരുവെഴുത്തുകളിൽ പറയപ്പെട്ടിട്ടുണ്ട്. ലുദിയയിലെ ക്രീസസിനെ (ബി.സി. 546) കീഴടക്കിയ കോരെശ് ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു രണ്ടു നൂറ്റാണ്ടോളം യെഹൂദ്യ പാർസ്യ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിത്തീർന്നു. കോരെശ് യെഹൂദ്യ പ്രവാസികളോടു കരുണ കാണിക്കയും സ്വന്തദേശത്തു ദൈവാലയം പണിയുന്നതിനു അനുവാദം നല്കുകയും ചെയ്തു. (2ദിന, 36:22,23; എസ്രാ, 1:2,3). കോരെശ് വിശാലമനസ്ക്കനായിരുന്നു. കീഴടക്കിയ പ്രദേശങ്ങളിലെ പ്രജകളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി അവരുടെ മതവിശ്വാസത്തെ ആദരിക്കുന്ന ഒരു നയമാണ് കോരെശ് പൊതുവെ സ്വീകരിച്ചിരുന്നത്. പാർസ്യയിലെ പാസർഗദെ ആയിരുന്നു തലസ്ഥാനം. ബി.സി. 529-ൽ ഒരു യുദ്ധത്തിൽ വച്ച് കോരെശ് വധിക്കപ്പെട്ടു. തലസ്ഥാന നഗരിയിലെ ഒരു കല്ലറയിൽ കോരെശിനെ അടക്കി. ആ കല്ലറ ഇന്നും ശേഷിക്കുന്നുണ്ട്. പുത്രനായ കാമ്പിസസ് രണ്ടാമൻ കോരെശിനു പകരം രാജാവായി. 

കാമ്പിസസ് രണ്ടാമൻ ll (ബി.സി. 529-522): ഇദ്ദേഹം ഈജിപ്റ്റ് ആക്രമിച്ചു. ഈജിപ്റ്റിലെ വിജയങ്ങൾക്കു ശേഷം അയാൾ ആത്മഹത്യ ചെയ്തു. തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൽ പാർസി സാമ്രാജ്യം തകർന്നു. ഗൗതമ (522-521) അധികാരം പിടിച്ചെടുത്തു. അർമീനിയ, മേദ്യ, ബാബിലോണിയ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്രമാവാൻ ശ്രമിച്ചു. 

ദാര്യാവേശ് ഒന്നാമൻ l (ബി.സി. 521-486): കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസി സാമ്രാജ്യത്തെ ഉറപ്പിച്ചത് ദാര്യാവേശ് ആണ് ബി.സി. 521-ൽ ഹിസ്റ്റാസ്പസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. ആറുവർഷത്തെ കഠിനപരിശ്രമം കൊണ്ടു എല്ലാ ലഹളകളും അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാമ്പിസസും കീഴടക്കിയിരുന്ന എല്ലാ പ്രദേശങ്ങളും ദാര്യാവേശിനു അധീനമായി. ബി.സി. 512-ൽ അദ്ദേഹം ഭാരതത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗം ആക്രമിച്ചു. പാർസിസാമ്രാജ്യം കാക്കസസ് മുതൽ ഉത്തരഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കൂശ് (എത്യോപ്യാ) വരെയും വ്യാപിച്ചു. (എസ്ഥേ, 1:1). ദാര്യാവേശിന്റെ അവസാനകാലത്തോടു കൂടി പാർസിഗ്രീക്കു യുദ്ധങ്ങൾ ആരംഭിച്ചു. ബി.സി. 491-ൽ മാരത്തോണിൽ വച്ചു പാർസികൾ പരാജയപ്പെട്ടു. തുടർന്നു ബി.സി. 480-ൽ സലാമിസിൽ വച്ചും പാർസികൾ പരാജയപ്പെട്ടു. പാർസികളുടെ വിശാലമായ സാമ്രാജ്യത്തിൽ ഒരു ചെറിയ പ്രവിശ്യയായിരുന്നു യെഹൂദ. 

അഹശ്വേരോശ് (ബി.സി. 486-465): ദാര്യാവേശ് ഒന്നാമന്റെ പുത്രനായ ക്സെർക്സസ് (Xerxes) ആണ് എസ്ഥേറിലെ അഹശ്വേരോശ്. അഹശ്വേരോശിന്റെ വാഴ്ചയിലെ ഏഴാം വർഷം വരെ (ബി.സി. 478) എസ്ഥർ രാജ്ഞിയായില്ല. ബി.സി. 480-ൽ ഗ്രീസിനോടു പരാജയം ഏറ്റുവാങ്ങി മടങ്ങിവന്നശേഷം അന്തഃപുര കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു എന്ന് ഹൈരൊഡോട്ടസ് എഴുതുന്നു. 

അർത്ഥഹ്ശഷ്ടാവ് ഒന്നാമൻ (ബി.സി. 465-425): വലത്തു കയ്യിലെ വൈകല്യം നിമിത്തം longimanus എന്നറിയപ്പെട്ടു. നാല്പതു വർഷം രാജ്യം ഭരിച്ചു. രാജ്യകാര്യങ്ങൾ ബന്ധുക്കളെയും യുദ്ധകാര്യങ്ങൾ പടനായകന്മാരെയും ഏല്പിച്ചിരുന്നതുകൊണ്ടു പലസ്തീനിലെ കാര്യങ്ങൾ ഉദ്യോഗസ്ഥന്മാരെ ഏല്പിക്കുവാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചക്കാലത്ത് നെഹെമ്യാവായിരുന്നു പാനപാത്രവാഹകൻ. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ (ബി.സി. 458) എസ്രായ്ക്കും അനുയായികൾക്കും ധാരാളം ആനുകൂല്യങ്ങൾ നല്കി എസ്രായെ യെരൂശലേമിലേക്കയച്ചു. (എസ്രാ, 7:1-8:1). ഉദ്ദേശം 13 വർഷത്തിനുശേഷം (ബി.സി. 444) യെരുശലേമിന്റെ നിയന്ത്രണം നല്കി നെഹെമ്യാവിനെ അയച്ചു.

അർത്ഥഹ്ശഷ്ടാവ് ഒന്നാമനു ശേഷം പാർസിരാജ്യം ഭരിച്ചവർ: ദാര്യാവേശ് രണ്ടാമൻ (ബി.സി. 423-404); അർത്ഥഹ്ശഷ്ടാവ് രണ്ടാമൻ (ബി.സി. 404-359); അർത്ഥഹ്ശഷ്ടാവ് മുന്നാമൻ (ബി.സി. 359-338); അർസെസ് (ബി.സി. 338-335); ദാര്യാവേശ് മൂന്നാമൻ (ബി.സി. 335-330). പാർസി രാജ്യത്തിലെ അവസാനരാജാവായ ദാര്യാവേശ് മൂന്നാമനെ അലക്സാണ്ടർ ചക്രവർത്തി തോല്പിച്ചു കീഴടക്കി.

പാർത്ഥ്യ

പാർത്ഥ്യ (Parthia)

പാർത്ഥ്യരുടെ പ്രാചീന ചരിത്രത്തെക്കുറിച്ചു നമുക്കുള്ള അറിവു തുച്ഛമാണ്. കാസ്പിയൻ കടലിനു തെക്കും പ്രാചീന പേർഷ്യക്കു വടക്കു പടിഞ്ഞാറുമായി ക്കിടക്കുന്ന ഒരു ചെറിയ രാജ്യമായിരുന്നു പാർത്ഥ്യ. ഇതിന്റെ വലിപ്പം 190×480 കി.മീറ്റർ ആയിരുന്നു. അലക്സാണ്ടർ പാർത്ഥ്യരെ ആക്രമിച്ചു കീഴടക്കി. അതിനുശേഷം അവർ സെലൂക്യ ഭരണത്തിൻ കീഴിൽ അമർന്നു. വളരെവേഗം അവർ റോമിന്റെ പ്രതിയോഗികളായി വളർന്നു. ബി.സി. 53-ൽ റോമിലെ ക്രാസ്സസിനെ അവർ പരാജയപ്പെടുത്തി വധിച്ചു. ബി.സി. 40-ൽ അവർ യെരൂശലേം പിടിച്ചു. പ്രാബല്യകാലത്ത് പാർത്ഥ്യസാമ്രാജ്യം യൂഫ്രട്ടീസ് നദി മുതൽ സിന്ധുനദി വരെ വ്യാപിച്ചിരുന്നു. അവരുടെ പടയാളികൾ അശ്വാരൂഢരും അമ്പും വില്ലും പ്രയോഗിക്കുന്നതിൽ അതിസമർത്ഥരും ആയിരുന്നു. അവർ റോമാക്കാർക്കുപോലും പേടിസ്വപ്നമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ റോമും പാർത്ഥ്യയും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിഞ്ഞു. പെന്തകൊസ്തു നാളിൽ യെരൂശലേമിൽ കൂടിയിരുന്നവരിൽ പാർത്ഥരും ഉണ്ടായിരുന്നു. (പ്രവൃ, 2:9). പാർത്ഥ്യ സാമ്രാജ്യത്തിന്റെ കിഴക്കു പാർത്തിരുന്നവർ യെഹൂദന്മാരും മതപരിവർത്തനം ചെയ്യപ്പെട്ടവരും ആയിരിക്കണം. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ധാരാളം യെഹൂദന്മാർ ഉണ്ടായിരുന്നു.

പാഫൊസ്

പാഫൊസ് (Paphos)

കുപ്രൊസ് ദ്വീപിന്റെ തെക്കു പടിഞ്ഞാറു രണ്ടു പ്രദേശങ്ങൾ പാഫൊസ് എന്ന പേരിലറിയപ്പെട്ടു. ഇവയെ തിരിച്ചറിയുന്നതിനു പഴയ പാഫൊസെന്നും പുതിയ പാഫൊസെന്നും വിളിക്കുന്നു. പുതിയ പാഫൊസ് ആധുനിക ബാഫോ (Baffo) ആണ്. ബി.സി. 58-ൽ റോമാക്കാർ കുപ്രാസ് ദ്വീപു പിടിച്ചടക്കി, പാഫൊസിനെ തലസ്ഥാനമാക്കി. ഔഗുസ്തൊസ് കൈസർ പുതുക്കിപ്പണിത റോമൻ നഗരമാണ് പുതിയ പാഫൊസ്. ഒന്നാം മിഷണറി യാത്രയിൽ പൗലൊസും ബർന്നബാസും യോഹന്നാനും പാഫൊസ് സന്ദർശിച്ചു. ദേശാധിപതിയായ സെർഗ്ഗ്യാസ് പൗലൊസിനെ അപ്പൊസ്തലൻ കണ്ടതും മാനസാന്തരത്തിലേക്കു നയിച്ചതും ഇവിടെ വച്ചായിരുന്നു. (പ്രവൃ, 13:6-12). പൗലൊസും ബർന്നബാസും എലീമാസ് എന്ന വിദ്വാനുമായി ഏറ്റുമുട്ടിയതും പാഫൈാസിൽ വച്ചായിരുന്നു.

പലസ്തീൻ

പലസ്തീൻ (Palestine)

കേവലം ഭൂമിശാസ്ത്ര സംബന്ധമായ ഒരു സംജ്ഞയാണ് പലസ്തീൻ. ഒരു ജനതയെയോ, സംസ്കാരത്തെയോ അതു വിവക്ഷിക്കുന്നില്ല. Palestine എന്ന പേര് KJV-യിൽ നാലിടത്തുണ്ട്: (പുറ, 15:14; യെശ, 14:29, 31; യോവേ, 3:4). ഈ നാലു സ്ഥാനങ്ങളിലും പലസ്തീൻ ഫെലിസ്ത്യ ദേശത്തെ കുറിക്കുകയാൽ സത്യവേദപുസ്തകത്തിലും മറ്റനേകം ഭാഷാന്തരങ്ങളിലും ഫെലിസ്ത്യദേശം എന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. യിസ്രായേലിന്റെ ശത്രുക്കളായ ഫെലിസ്ത്യരുടെ ദേശത്തെ കുറിക്കുവാനാണ് പലസ്തീൻ പ്രയോഗത്തിൽ വന്നത്. ഈ പേര് ആദ്യം പ്രയോഗിച്ചത് യവന ചരിത്രകാരനായ ഹെരൊഡോട്ടസ് ആണ്. അതു ദക്ഷിണസിറിയയെ (അരാം) കുറിക്കുവാനും. പലൈസ്തീനാ (Palaestina) എന്ന രൂപത്തിൽ റോമക്കാരും പ്രസ്തുത പേരുപയോഗിച്ചു. പലസ്തീന്റെ പ്രാചീന നാമമായ കനാനും ഇതുപോലൊരു ചരിത്രമാണുള്ളത്. ബി.സി. പതിനാലാം നൂറ്റാണ്ടിലെ എൽ-അമർണാ എഴുത്തുകളിൽ കനാൻ എന്ന പേരു തീരസമതലങ്ങളെ മാത്രം വിവക്ഷിക്കുന്നു. കനാന്റെ ഉൾഭാഗത്തോട്ടുള്ള ആക്രമണങ്ങൾക്കുശേഷം യോർദ്ദാൻ താഴ്വരയുടെ പടിഞ്ഞാറുള്ള പ്രദേശങ്ങളെ കനാൻ എന്നു വ്യവഹരിച്ചു. യിസ്രായേൽദേശം (1ശമൂ, 13:19), വാഗ്ദത്തനാട് (എബ്രാ, 11:9) എന്നീ പേരുകൾ ഇതേ പ്രദേശത്തുണ്ടായിരുന്ന യിസ്രായേല്യരുമായി ബന്ധപ്പെട്ടിരുന്നു. വാഗ്ദത്തനാട് പ്രായേണ നെഗീവിനു വടക്കു ബേർ-ശേബാ മുതൽ ദാൻ വരെയുള്ള പ്രദേശങ്ങളെ കുറിക്കുന്നു. യിസ്രായേലിലെ രണ്ടര ഗോത്രങ്ങൾ യോർദ്ദാനു കിഴക്കു വാസമുറപ്പിച്ചത് യാദൃച്ഛികമായ ചുറ്റുപാടുകളിലായിരുന്നു. യിസ്രായേൽ രാജ്യം വിഭജിക്കപ്പെട്ടശേഷം യിസ്രായേൽ എന്ന പേര് വടക്കെ രാജ്യത്തിനു നൽകി. മദ്ധ്യയുഗങ്ങളിൽ വിശുദ്ധനാട് എന്ന പ്രായോഗമാണ് അധികമായി ഉപയോഗിച്ചുവന്നത്. 

പലസ്തീനെ കുറിക്കുന്ന രണ്ടുപ്രത്യേക പ്രയോഗങ്ങൾ പഴയനിയമത്തിലുണ്ട്: 1. വിശുദ്ധദേശം: (സെഖ, 2:12). 2. യഹോവയുടെ ദേശം: (ഹോശേ, 9:3; ഒ.നോ: ലേവ്യ, 25:23; സങ്കീ, 85:1; യെശ, 8:8; യോവേ, 1:6; 3:2; യിരെ, 16:18). പഴയനിയമത്തിലും പുതിയനിയമത്തിലും കാണപ്പെടുന്ന രണ്ടു പേരുകളാണ് യിസ്രായേൽ ദേശവും കനാനും. യിസായേൽദേശം എന്ന പേര് ആദ്യമായി കാണുന്നത് 1ശമൂവേൽ 13:19-ൽ ആണ്. തുടർന്നുള്ള പുസ്തകങ്ങളിൽ ഈ നാമം പ്രചുരമായി പ്രയോഗിച്ചിട്ടുണ്ട്. ഈ പേരിനോടു ഏറ്റവും കൂടുതൽ ആഭിമുഖ്യം കാണിച്ചിട്ടുള്ളതു യെഹെസ്കേൽ പ്രവാചകനാണ്. മത്തായി 2:21-ഉം നോക്കുക. ഹാമിന്റെ പുത്രനായ കനാനിൽ നിന്നാണു കനാൻ എന്ന പേരിന്റെ ഉൽപത്തി. കനാന്റെ സന്തതികളായിരുന്നു ഈ പ്രദേശത്തു കുടിപാർത്തത്. (ഉല്പ, 9:18, 10:15-19). ഏറ്റവും പ്രാചീനമായ പേരാണിത്. കനാൻ യോർദ്ദാനു പടിഞ്ഞാറുള്ള ദേശത്തെകുറിക്കുന്നു. (പുറ, 6:4; 15:15; ലേവ്യ, 15:34; ആവ, 22:39; യോശു, 14:1; സങ്കീ, 105:11; ഉല്പ, 17:8). വാഗ്ദത്തദേശം, യെഹൂദ്യ എന്നീ രണ്ടുപേരുകൾ പുതിയനിയമത്തിൽ മാത്രമേ ഉള്ളൂ. എബ്രായർ 11:9-ൽ മാത്രം പ്രയോഗിച്ചിട്ടുള്ള പേരാണ് വാഗ്ദത്തദേശം. പഴയനിയമ തിരുവെഴുത്തുകളെ ആധാരമാക്കിയാണ് പ്രസ്തുത നാമം നൽകിയിട്ടുള്ളത്. (ഉല്പ, 13:15; ആവ, 34:1-4; ഉല്പ, 50:24; യെഹെ, 20:42; പ്രവൃ, 7:5). യെഹൂദാ ഗോത്രത്തിന്റെ പ്രദേശത്തെമാത്രം കുറിക്കുവാനായിരുന്നു യെഹൂദാദേശം എന്ന പേര് ആദ്യം പ്രയോഗിച്ചത്. (2ദിന, 9:11). പ്രവാസാനന്തരം യോർദ്ദാനു കിഴക്കുള്ള പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടു മുഴുവൻ ദേശത്തെയും വ്യവഹരിക്കുവാൻ ഈ പേരുപയോഗിച്ചു. (ലൂക്കൊ, 1:5; 23:5; മത്താ, 19:1; പ്രവൃ, 28:21). 

സ്ഥാനവും വലിപ്പവും: ഒരു വിധത്തിൽ പറഞ്ഞാൽ ലോകത്തിലെ മൂന്നു പ്രധാന ഭൂഖണ്ഡങ്ങളായ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് പലസ്തീൻ. പ്രാചീന ലോകശക്തികളായിരുന്ന ഈജിപ്റ്റ് (മിസ്രയീം) അസ്സീറിയ (അശ്ശൂർ) ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഒരു വൃത്തത്തിന്റെ കേന്ദ്രത്തിലാണ് പലസ്തീന്റെ സ്ഥിതി. “ഇതു യെരുശലേം ആകുന്നു: ഞാൻ അതിനെ ജാതികളുടെ മദ്ധ്യ വച്ചിരിക്കുന്നു; അതിനുചുറ്റും രാജ്യങ്ങൾ ഉണ്ട്.” (യെഹെ, 5:5). കിഴക്കും തെക്കും മരുഭൂമികളാലും, പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രത്താലും ചുറ്റപ്പെട്ടു യൂഫ്രട്ടീസ്, നൈൽ നദികൾക്കു മദ്ധ്യേ അവയെ ബന്ധിപ്പിക്കുന്ന പാലംപോലെ സ്ഥിതി ചെയ്യുന്ന പലസ്തീനിലുടെയായിരുന്നു പ്രാചീനകാലത്തു ലോകത്തിലെ പ്രധാന വാണിജ്യപാതകൾ കടന്നുപോയത്. വിശാലമായ അർത്ഥത്തിൽ വാഗ്ദത്തനാടിന്റെ അതിർത്തി യഹോവ നിയമിച്ചത് മിസ്രയീം നദി തുടങ്ങി ഫ്രാത്തു (യൂഫ്രട്ടീസ്) നദിവരെയായിരുന്നു. (ഉല്പ, 15:18; പുറ, 23:31; സംഖ്യാ, 34:1-12; യോശു, 1:3,4; 15:4). ദാവീദിന്റെയും ശലോമോന്റെയും കാലത്തുമാത്രമേ രാജ്യം ഈ വിസ്തൃതിയെ പ്രാപിച്ചുള്ളൂ. 

പലസ്തീനു ഖണ്ഡിതമായ ഒരതിർ മാത്രമേ പറയുവാൻ കഴിയു; പടിഞ്ഞാറു ഭാഗത്തു മെഡിറ്ററേനിയൻ സമുദ്രം. പ്രസ്തുത സമുദ്രത്തെ തിരുവെഴുത്തുകളിൽ മഹാസമുദ്രം എന്നത്രേ വിളിച്ചിരിക്കുന്നത്. പലസ്തീന്റെ മറ്റതിരുകൾ ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണഫലമായി കാലാകാലങ്ങളിൽ മാറിക്കൊണ്ടിരുന്നു. തെക്കെ അതിരായി പഴയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു് ബേർ-ശേബയെയാണ്. വടക്കുഭാഗത്തും വ്യക്തമായ അതിരില്ല. പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന വടക്കെ അതിർ ദാൻ അത്രേ. ”ദാൻ മുതൽ ബേർ-ശേബവരെ” എന്ന പ്രയോഗം മുഴുവൻ പലസ്തീനെയും ഉൾക്കൊള്ളുന്നു. (ന്യായാ, 20:1; 1ശമൂ, 3:20; 2ശമൂ, 3:9). വടക്കുനിന്നും തെക്കോട്ടു ദാൻ മുതൽ ബേർ-ശേബവരെ 241 കിലോമീറ്റർ നീളമുള്ളണ്ട്. പലസ്തീന്റെ തലസ്ഥാനമായ യെരൂശലേമിന്റെ സ്ഥാനം ഉത്തരഅക്ഷാംശം 30°ക്ക് അല്പം താഴെയാണ്. സോരിനു 48 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ലയീശത്രേ ദാൻ. പലസ്തീന്റെ കിഴക്കെ അതിർ വിദൂരസ്ഥമായ യൂഫ്രട്ടീസ് നദിയും (ആവ, 1:7), മറ്റു ചിലപ്പോൾ സമീപസ്ഥമായ യോർദ്ദാൻ നദിയുമാണ്. 

യോർദ്ദാൻ നദിയുടെ പശ്ചിമ ഭാഗത്തെയാണ് പൊതുവെ പലസ്തീൻ രാജ്യമായി കണക്കാക്കി വരുന്നത്. വടക്കു ദാൻ മുതൽ ബേർ-ശേബവരെയും പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രം മുതൽ കിഴക്കു യോർദ്ദാൻ വരെയും പലസ്തീന്റെ വിസ്തീർണ്ണം ഏകദേശം 15,540 ചതുരശ്ര കിലോമീറ്ററാണ്. ട്രാൻസ് യോർദ്ദാൻ (യോർദ്ദാനക്കരെ) എന്നു വിളിക്കുന്ന കിഴക്കേക്കരയിലും യിസ്രായേൽ ഗോത്രങ്ങൾ (2½) പാർത്തിരുന്നു. കിഴക്കൻ യോർദ്ദാന് ഏകദേശം 10,360 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്. ഈ രണ്ടു ഭാഗങ്ങൾ ചേരുമ്പോഴും പലസ്തീന്റെ വിസ്തൃതി വെറും 25, 900 ചതുരശ്ര കിലോമീറ്ററേ ഉള്ളൂ. വലുപ്പത്തിൽ കേരളത്തെക്കാളും ചെറുതത്രേ പലസ്തീൻ. കേരളത്തിന്റെ വിസ്തീർണ്ണം 38,855 ചതുരശ്ര കിലോമീറ്ററാണെന്ന് ഓർക്കുക. ഇന്നത്തെ യിസ്രായേലിന്റെ വലുപ്പം 20,779 ചതുരശ്ര കിലോമീറ്ററാണ് (1967-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളൊഴികെ). ആധുനിക യിസ്രായേലിന്റെ അതിരുകൾ വടക്കു ലെബാനോനും, കിഴക്കു സിറിയയും ജോർഡാനും തെക്ക് യു.എ.ആറും പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രവും ആണ്.

പത്മൊസ്

പത്മൊസ് (Patmos)

ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം അപ്പൊസ്തലനായ യോഹന്നാൻ നാടുകടത്തപ്പെട്ട ദ്വീപ്. (വെളി, 1:9). ഈജിയൻ കടലിന്റെ ഒരു ഭാഗമായ ഇകാറിയൻ (Icarian) കടലിൽ ഏഷ്യാമൈനറിനു 55 കി.മീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ പറയുന്ന ഏഴുസഭകൾക്കും പത്മൊസിൽ നിന്നുള്ള അകലം 240 കി.മീറ്ററിനു താഴെയാണ്. ഈ ദ്വീപിനു ഏകദേശം 12 കി.മീറ്റർ നീളവും 9 കി.മീറ്റർ വീതിയുമുണ്ട്. ക്രമരഹിതമായ തീരപ്രദേശമുള്ള പത്മൊസ് നിർജ്ജനവും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ഒറ്റപ്പെട്ട ദ്വീപാകയാൽ മറ്റു ഈജിയൻ (Aegean) ദ്വീപുകളെപ്പോലെ പത്മൊസും തടവുപുള്ളികളെ നാടുകടത്താൻ പറ്റിയ ദ്വീപായിരുന്നു. രാഷ്ട്രീയ കുറ്റവാളികളെ ഈജിയൻ ദ്വീപസമൂഹത്തിലേക്ക് നാടുകടത്തിയിരുന്നതായി പ്ളിനിയും ടാസിറ്റസും രേഖപ്പെടുത്തിയിരിക്കുന്നു. മന്ത്രവാദം, പ്രവചനം, ജോത്സ്യം എന്നീ കുറ്റങ്ങൾക്കും നാടുകടത്തലായിരുന്നു ശിക്ഷ. ഡോമീഷ്യൻ ചക്രവർത്തി തന്റെ വാഴ്ചയുടെ പതിന്നാലാം വർഷം (എ.ഡി. 95-ൽ) അപ്പൊസ്തലനായ യോഹന്നാനെ പത്മാസിലേക്ക് നാടുകടത്തി. യോഹന്നാന് വെളിപ്പാട് ഉണ്ടായത് ഇവിടെ വച്ചാണ് (വെളി, 1:9). വെളിപാടിന്റെ ഗുഹ (cave of the apocalypse) എന്ന് ഒന്ന് ഈ ദ്വീപിൽ ദർശനീയമാണ്. ക്രിസ്തോദുലോസ് എന്നയാൾ 1088-ൽ ഇവിടെ ഒരു ആശ്രമം സ്ഥാപിച്ചു. 1912 വരെ തുർക്കികളുടെ കയ്യിലായിരുന്ന പത്മാസ് ഇപ്പോൾ ഗ്രീസിന്റെ വകയാണ്.