Category Archives: Uncategorized

സർഗ്ഗോൻ

സർഗ്ഗോൻ (Sargon)

പേരിനർത്ഥം – സൂര്യൻ്റെ പ്രഭു

അശ്ശൂർ രാജാവ് (722-705 ബി.സി). സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടുള്ളത് യെശയ്യാവ് 20:1-ൽ മാത്രമാണ്. മുൻഗാമിയായ ശല്മനേസ്സർ അഞ്ചാമൻ ബി.സി. 724-ൽ ശമര്യയെ നിരോധിച്ചു. ഈ നിരോധനകാലത്ത് ശല്മനേസ്സർ മരിച്ചു. ബി.സി. 721-ൽ സർഗ്ഗോൻ ശമര്യ പിടിച്ചു. എന്നാൽ ശമര്യയുടെ പതനവുമായി ബന്ധപ്പെടുത്തി സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടില്ല. (2രാജാ, 17:1-6). ശമര്യയുടെ പതനത്തിനു ശേഷമാണ് സർഗ്ഗോൻ രാജാവായതെന്നു വിശ്വസിക്കുന്നവരുണ്ട്. സർഗ്ഗോൻ രാജാവായ ഉടൻതന്നെ ഏലാമ്യരുടെ സഹായത്തോടുകൂടി ബാബിലോന്യർ അശ്ശൂരിനെതിരെ മത്സരിച്ചു. അവരെ സർഗ്ഗോൻ കീഴടക്കി. ഗസ്സയെ സഹായിക്കാനെത്തിയ മിസ്രയീം രാജാവ് സോയെ സർഗ്ഗാൻ പരാജയപ്പെടുത്തി. (2രാജാ, 17:4). ഹിത്യരുടെ മഹാനഗരമായ കർക്കെമീശിനെ ബി.സി. 717-ൽ സർഗ്ഗോൻ പിടിച്ചു. യെഹൂദാ അശ്ശൂരിനെതിരെ മത്സരിച്ചു. യെഹൂദയെ കീഴടക്കി എന്നു സർഗ്ഗോൻ അവകാശപ്പെടുന്നെങ്കിലും പറയാവുന്ന ദോഷമൊന്നും യെഹൂദയ്ക്ക് സംഭവിച്ചില്ല. സർഗ്ഗോന്റെ പുത്രനായ സൻഹേരീബിനോടു ഹിസ്ക്കീയാരാജാവു മത്സരിച്ചുവല്ലോ. നീനെവേക്കു 16 കി.മീ വടക്കുകിഴക്കായി ഒരു പുതിയ കൊട്ടാരവും രാജകീയ നഗരവും പണിതു ദുർ-ഷറ്റുകിൻ എന്നു പേരിട്ടു. ബി.സി. 705-ൽ സർഗ്ഗോൻ വധിക്കപ്പെട്ടു. തുടർന്നു പുത്രനായ സൻഹേരീബ് രാജാവായി.

സക്കായി

സക്കായി (Zacchaeus)

പേരിനർത്ഥം – കപടമില്ലാത്ത

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായി സക്കായി യെരീഹോവിൽ പാർത്തിരുന്നു. യേശുവിനെ കാണാനുള്ള താൽപര്യം നിമിത്തം വളർച്ചയിൽ കുറിയവനായ സക്കായി കാട്ടത്തിമേൽ കയറി. യേശു ആ സ്ഥലത്തെത്തിയപ്പോൾ മേലോട്ടുനോക്കി സക്കായിയെ പേർ പറഞ്ഞു വിളിച്ചു, താൻ അവനോടു കൂടെ പാർക്കുന്നു എന്നറിയിച്ചു. സഹായിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ ബദ്ധപ്പെട്ടു ഇറങ്ങി യേശുവിനെ സ്വീകരിച്ചു. അന്യായമായി കരം ഈടാക്കിയിരുന്ന സക്കായിയെ ജനങ്ങൾ പാപി എന്നു മുദ്രയടിച്ചു വെറുത്തിരുന്നു. പുരുഷാരത്തിനു മുന്നിൽ തന്നെ പേരു വിളിച്ചു അംഗീകരിച്ച യേശുവിന്റെ മുന്നിൽ അവൻ വാസ്തവമായി പശ്ചാത്തപിച്ചു. ന്യായപ്രമാണം ആവശ്യപ്പെട്ടതിലേറെ പ്രായശ്ചിത്തം ചെയ്യാമെന്ന് അവൻ ഏറ്റുപറഞ്ഞു. (സംഖ്യാ, 5:6,7). ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീടിന്നു രക്ഷവന്നു എന്നു യേശു പറഞ്ഞു. (ലൂക്കൊ, 19:1-10).

സൻബല്ലത്ത്

സൻബല്ലത്ത് (Sanballat)

പേരിനർത്ഥം – സീൻ (ചന്ദ്രദേവൻ) ജീവൻ നല്കി

ബാബിലോന്യ നാമമാണിത്. യെരൂശലേമിനു 29 കി.മീറ്റർ വടക്കുപടിഞ്ഞാറുള്ള ബേത്ത്-ഹോരോനിൽ നിന്നുള്ളവനായിരിക്കണം. (യോശു, 10:10). സൻബല്ലത്തിനെ ഹോരോന്യൻ എന്നു പറഞ്ഞിരിക്കുന്നു. (നെഹെ, 2:10,19; 13:28). യെരൂശലേം മതിൽ പുതുക്കിപ്പണിയാനുള്ള നെഹെമ്യാവിന്റെ ശ്രമങ്ങളെ സൻബല്ലത്ത് ആവോളം എതിർത്തു. (നെഹെ, 4:1). ദുർബ്ബലരായ യെഹൂദന്മാർക്കു അതിനു കഴിവില്ല എന്നു പറഞ്ഞ് യെഹൂദന്മാരെ നിന്ദിച്ചു. (നെഹെ, 2:19; 4:3). യുദ്ധം ചെയ്യേണ്ടതിനും കലക്കം വരുത്തേണ്ടതിനും കൂട്ടുകെട്ടുണ്ടാക്കി. (നെഹെ, 4:8). നെഹെമ്യാവിനെ ചതിയിൽ വധിക്കുവാനായി ഓനോ സമഭൂമിയിൽ യോഗം കൂടുവാൻ നെഹെമ്യാവിനെ ക്ഷണിച്ചു. (നെഹെ, 6:2). നെഹെമ്യാവ് തന്ത്രം മനസ്സിലാക്കി വന്നില്ല. തുടർന്നു നെഹെമ്യാവിനെ ഭയപ്പെടുത്തുവാൻ ശ്രമിച്ചു. (നെഹെ, 6:5-14). യെഹൂദന്മാരുടെ ഇടയിൽ സ്വാധീനം ലഭിക്കുവാൻ സൻബല്ലത്ത് തന്റെ മകളെ മഹാപുരോഹിതനായ എല്യാശീബിന്റെ മകനു വിവാഹം കഴിച്ചു കൊടുത്തു. (നെഹെ, 13:28). എല്യാശീബ് തോബീയാവിന്റെ ബന്ധുവായിരുന്നു. (നെഹെ, 13:4). നെഹെമ്യാവ് സൻബല്ലത്തിന്റെ മരുമകനെ ഓടിച്ചുകളഞ്ഞു; തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽ നിന്നു പുറത്തെറിഞ്ഞു കളഞ്ഞു. (നെഹെ, 13:8). പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഈജിപ്റ്റിൽ നിന്നു കണ്ടെടുത്ത ചില പാപ്പിറസ് എഴുത്തുകളിൽ സൻബല്ലത്തിന്റെ പേര് കാണുന്നുണ്ട്. അയാൾ ശമര്യയിലെ ദേശാധിപതി ആയിരുന്നു.

സൻഹേരീബ്

സൻഹേരീബ് (Sennacherib)

പേരിനർത്ഥം – സീൻ (ചന്ദ്രദേവൻ) സഹോദരന്മാരെ വർദ്ധിപ്പിച്ചു

അശ്ശൂർ രാജാവ് (ബി.സി. 705-681). പിതാവിന്റെ വധത്തിനുശേഷം എതിർപ്പുകളെ അതിജീവിച്ച് രാജാവായി. ഇക്കാലത്തായിരിക്കണം ബെരോദാക്-ബലദാൻ എന്ന ബാബേൽ രാജാവ് ഹിസ്കീയാരാജാവിനു എഴുത്തും സമ്മാനവും കൊടുത്തയച്ചത്. (2രാജാ, 20:12-19; യെശ, 39). ടൈഗ്രീസ് നദിയുടെ കിഴക്കെ കരയിലുള്ള നീനെവേ തലസ്ഥാനമാക്കി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നഗരമതിലുകളും അദ്ദേഹം നിർമ്മിച്ചു. സൻഹേരീബ് ഒരു നല്ല യോദ്ധാവായിരുന്നു. രാജ്യത്തിലുടനീളം വിപ്ലവങ്ങളെ അമർച്ച ചെയ്തു. ബി.സി. 689-ൽ ബാബിലോണിനെ നശിപ്പിച്ചു. യെഹൂദയിലെ ഹിസ്കീയാരാജാവും സൻഹേരീബിനെതിരെ മത്സരിച്ചവരിൽ ഉണ്ടായിരുന്നു. സീദോൻ കീഴടക്കിക്കൊണ്ട് അദ്ദേഹം തെക്കോട്ടു തിരിച്ചു. അസ്കലോൻ, ബേത്-ദാഗോൻ, യോപ്പ എന്നിവയും പല പലസ്തീൻ പട്ടണങ്ങളും അദ്ദേഹം പിടിച്ചടക്കി. എൽതെക്കേയിൽ വെച്ച് പലസ്തീന്റെയും ഈജിപ്റ്റിന്റെയും സഖ്യസൈന്യത്തെ പരാജയപ്പെടുത്തി. സൻഹേരീബുമായി സഖ്യത്തിലായിരുന്ന എക്രോൻ രാജാവിനെ ഹിസ്കീയാവ് ബദ്ധനാക്കിയിരുന്നു. സൻഹേരീബ് എക്രോൻ പിടിച്ചെടുത്ത് അതിന്റെ രാജാവിനു മടക്കിക്കൊടുത്തു. യെരൂശലേമിനെ കീഴടക്കിയില്ലെങ്കിലും ഹിസ്കീയാരാജാവിനെ കൂട്ടിലെ പക്ഷിയെന്നപോലെ അടച്ചിട്ടതായി സൻഹേരീബ് അഭിമാനിച്ചു. ഈ ആക്രമണത്തിന്റെ മൂന്നു രേഖകൾ പഴയനിയമത്തിലുണ്ട്. (2രാജാ, 18:13-19:17; 2ദിന, 32:1-22; യെശ, 36:1-37:38).

ഹിസ്കീയാവ് രാജാവിന്റെ വാഴ്ചയുടെ പതിനാലാമാണ്ടിൽ സൻഹേരീബ് യെഹൂദയ്ക്കെതിരെ വന്നു അതിന്റെ ഉറപ്പുള്ള പട്ടണങ്ങളെല്ലാം പിടിച്ചു. ഹിസ്കീയാവ് രാജാവ് കപ്പം കൊടുക്കാമെന്ന് ഏറ്റു. ദൈവാലയ ഭണ്ഡാരത്തിൽ നിന്നും എടുത്തായിരുന്നു കപ്പം കൊടുത്തത്. അന്ത്യശാസനം നല്കുന്നതിനു സൻഹേരീബ് തന്റെ ഉദ്യോഗസ്ഥന്മാരെ അയച്ചു. ഇക്കാലത്ത് അദ്ദേഹം ലാഖീശ് പിടിച്ചു ലിബ്നയ്ക്കെതിരെ തിരിയുകയായിരുന്നു. യെഹൂദാ രാജാവ് തനിക്കെതിരെ വരുന്നു എന്ന് അറിഞ്ഞപ്പോൾ സൻഹേരീബ് വീണ്ടും ഒരു സന്ദേശം ഹിസ്കീയാവിനു അയച്ചു. ഹിസ്കീയാവ് ഇക്കാര്യം പ്രാർത്ഥനയിൽ വെച്ചു. യെശയ്യാ പ്രവാചകൻ ദൈവിക വിടുതലിന്റെ ഉറപ്പുനല്കി. ദൈവം തന്റെ ദൂതനെ അയച്ച് അശ്ശൂർ സൈന്യത്തെ സംഹരിച്ചു. സൻഹേരീബ് സ്വന്തം നാട്ടിലേക്കു മടങ്ങി. (2രാജാ, 19:35,36; 2ദിന, 32:21; യെശ, 37:36,37). നീനെവേയിലേക്ക് മടങ്ങിവന്ന സൻഹേരീബിനെ രണ്ടുപുത്രന്മാർ കൊന്നു. (2രാജാ, 19:37; യെശ, 37:38). ഇളയപുത്രനായ ഏസെർ-ഹദോനെ രാജാവാക്കാൻ സൻഹേരീബ് തീരുമാനിച്ചതായിരുന്നു കാരണം. സൻഹേരീബിനെ കൊന്ന പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അരാരാത്ത് ദേശത്തിലേക്കു ഓടിപ്പോയി. ഏസെർ-ഹദ്ദോൻ രാജാവായി.

ശെഖേം

ശെഖേം (Shechem)

പേരിനർത്ഥം – തോൾ

ഹമോരിന്റെ മകൻ. (ഉല്പ, 33:19). യാക്കോബ് ഹമോരിനോടു സ്ഥലം വാങ്ങി യാഗപീഠം പണിതു. അതിനു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേരിട്ടു. (ഉല്പ, 33:19,20). ശെഖേം യാക്കോബിന്റെ മകളായ ദീനയെ പിടിച്ചു കൊണ്ടുപോയി അവളോടു കൂടെ ശയിച്ചു. അവന്റെ ഹൃദയം ദീനയിൽ രമിക്കുകകൊണ്ട് പിതാവിനെ യാക്കോബിന്റെ അടുക്കൽ അയച്ചു വിവാഹാഭ്യർത്ഥന നടത്തി. ശെഖേമ്യർ പരിച്ഛേദനം ഏല്ക്കണമെന്ന വ്യവസ്ഥയിൽ യാക്കോബ് ദീനയെ വിവാഹം ചെയ്തു കൊടുക്കാമെന്നു സമ്മതിച്ചു. ശെഖേമ്യർ പരിച്ഛേദനം ഏറ്റു വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ശിമെയോനും ലേവിയും പട്ടണത്തിൽ ചെന്നു പുരുഷന്മാരെയൊക്കെയും കൊന്നുകളഞ്ഞു. ഹമോരും ശെഖേമും വധിക്കപ്പെട്ടു. (ഉല്പ, 34;1-26; ന്യായാ, 9:28; പ്രവൃ, 7:16).

ശേം

ശേം (Shem)

പേരിനർത്ഥം – പേര്

നോഹയുടെ മൂന്നു പുത്രൻമാരിലൊരാൾ. (ഉല്പ, 5:32). നോഹയ്ക്ക് 500 വയസ്സായശേഷമാണ് മക്കൾ ജനിച്ചതാ. നോഹയോടൊപ്പം ഭാര്യയും പുത്രന്മാരും പുത്രഭാര്യമാരും ജീവരക്ഷയ്ക്കായി പെട്ടകത്തിൽ പ്രവേശിച്ചു. (ഉല്പ, 7:7). ജലപ്രളയത്തിനുശേഷം താൻ നട്ടുവളർത്തിയ മുന്തിരിയിൽ നിന്നുഉള വീഞ്ഞുകുടിച്ചു നോഹ നഗ്നനായി കിടന്നു. ഇളയ മകനായ ഹാം പിതാവിന്റെ നഗ്നത മറയ്ക്കുവാൻ കൂട്ടാക്കിയില്ല. പിതാവിന്റെ നഗ്നത മറയ്ക്കുന്നതിനു ശേം യാഫെത്തിനെ സഹായിച്ചു. നോഹ ഹാമിനെ ശപിക്കുകയും ശേമിനെയും യാഫെത്തിനെയും അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:21-27). ജലപ്രളയത്തിനു രണ്ടു വർഷം കഴിഞ്ഞ് ശേമിനു 100 വയസ്സുള്ളപ്പോൾ അർപ്പക്ഷാദ് ജനിച്ചു; അനന്തരം മറ്റു മക്കളും. (ഉല്പ, 11:10,11; 10:22). ശേമിന്റെ ആയുഷ്ക്കാലം 600 വർഷം. (ഉല്പ, 11:11). ശേം യാഫെത്തിന്റെയും ജ്യേഷ്ഠനാണെന്നു ഉല്പത്തി 10:21 വ്യക്തമാക്കുന്നു. എന്നാൽ യാഫെത്തിന്റെ ജ്യേഷഷ്ഠത്വത്തെക്കുറിച്ചു വാദിക്കുന്നവർ അനേകരാണ്. അബ്രാഹാമും യേശുക്രിസ്തുവും ശേമിന്റെ വംശപാരമ്പര്യത്തിലാണ് ജനിച്ചത്. ശേമിന്റെ സന്തതികൾ കുടിപാർത്ത പ്രദേശങ്ങളുടെ വിവരണം ഉല്പത്തി 10:21-31-ലുണ്ട്. അതു മെഡിറ്ററേനിയൻ സമുദ്രം മുതൽ ഇൻഡ്യാ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്നു.

ശേത്ത്

ശേത്ത് (Seth)

പേരിനർത്ഥം – നിയമിച്ചു

ആദാമിന്റെ മൂന്നാമത്തെ മകൻ. ആദാമിനു 130 വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്. ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 4:25). ശേത്തിനു 105 വയസ്സുള്ളപ്പോൾ ഏനോശ് ജനിച്ചു. ശേത്തിന്റെ ആയുഷ്ക്കാലം 912 സംവത്സരമായിരുന്നു. (ഉല്പ, 4:25,26; 5:3-8; 1ദിന, 1:1; ലൂക്കൊ, 3:38).

ശിമ്യോൻ

ശിമ്യോൻ (Simeon)

പേരിനർത്ഥം – കേട്ടു

മശീഹയെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ലെന്നു പരിശുദ്ധാത്മാവിനാൽ അരുളപ്പാടു ലഭിച്ച മനുഷ്യൻ. ഇയാൾ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനു വേണ്ടി കാത്തിരുന്നവനും ആയിരുന്നു. ശിശുവായ യേശുവിനെ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ കൊണ്ടുവന്നപ്പോൾ പൈതലിനെ കൈകളിലെടുത്തു ദൈവത്തെ വാഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ’ എന്നു പറഞ്ഞു. (ലൂക്കൊ, 2:25-35).

ശിമോൻ

ശിമോൻ (Simon)

പേരിനർത്ഥം — കേട്ടു

പത്രൊസ് അപ്പൊസ്തലൻ്റെ ആദ്യത്തെ പേര് ശിമോൻ എന്നായിരുന്നു. (കാണുക: അപ്പൊസ്തലന്മാർ)

കനാന്യനായ ശിമോൻ

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ മറ്റൊരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

യേശുവിൻ്റെ സഹോദരൻ ശിമോൻ

യേശുവിൻ്റെ സഹോദരന്മാരിൽ ഒരാളാണ് ഇദ്ധേഹം: “ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55; മർക്കൊ, 6:3).

കുഷ്ഠരോഗിയായ ശിമോൻ

ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ യേശു ഇരിക്കുമ്പോൾ ഒരു സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. (മത്താ, 26:6; മർക്കൊ, 14.3). ഈ ശിമോൻ മറിയ, മാർത്ത എന്നിവരുമായി ബന്ധമുള്ള വ്യക്തിയായിരിക്കണം. (യോഹ, 12:1-3).

കുറേനക്കാരനായ ശിമോൻ

യേശുവിന്റെ കുശ് ചുമക്കുവാൻ ഇയാളെ നിർബന്ധിച്ചു. (മത്താ, 27:32; ലൂക്കൊ, 23:26). കുറേനക്കാരനായ ശിമോൻ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനെന്ന് മർക്കൊസ് 15:21 വ്യക്തമാക്കുന്നു. അപ്പൊസ്തവപ്രവൃത്തികൾ 13:1-ലെ ശിമോൻ ഇയാളായിരിക്കണം.

പരീശനായ ശിമോൻ

ഈ പരീശന്റെ വീട്ടിൽ വച്ച് പട്ടണത്തിൽ പാപിനിയായ ഒരു സ്ത്രീ യേശുവിനെ തൈലം പൂശി. (ലൂക്കൊ, 7:40). ഈ സംഭവവും ബേഥാന്യയിലെ സംഭവവും വ്യത്യസ്തമാണ്. എന്നാൽ ഇവ രണ്ടും ഒന്നാണെന്ന് കരുതുന്നവരുമുണ്ട്.

യൂദയുടെ പിതാവായ ശിമോൻ

ഈ ശിമോൻ ഈസ്കരോത്ത യൂദയുടെ പിതാവാണ്. യോഹന്നാൻ സുവിശേഷത്തിൽ മാത്രമേ യൂദയുടെ പിതാവിന്റെ പേരു പറഞ്ഞിട്ടുള്ളു. (യോഹ, 6:70; 13:2,26).

ആഭിചാരകനായ ശിമോൻ

ഇയാൾ ജനത്തിന്റെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ആഭിചാരകനായിരുന്നു. (പ്രവൃ, 8:9-13). ഫിലിപ്പോസിന്റെ പ്രസംഗം കേട്ട് അയാൾ യേശുവിൽ വിശ്വസിച്ചു. അയാളുടെ വിശ്വാസത്തിന്റെ ഉണ്മ സന്ദിഗ്ദ്ധമാണ്. തന്റെ ആഭിചാര ശക്തിയെ അതിശയിക്കുന്ന ദൈവശക്തി ഫിലിപ്പോസിൽ കണ്ടാണ് ശിമോൻ ആകൃഷ്ടനായത്. ഈ ശക്തിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി സ്നാനപ്പെട്ടതിനു ശേഷം ഇയാൾ ഫിലിപ്പോസിനോടു കൂടെനടന്നു. അനന്തരം പരിശുദ്ധാത്മാവു ലഭിക്കുവാൻ പുതിയ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരുടെ മേൽ കൈവയ്ക്കുവാനും ആയി യെരൂശലേം സഭയിൽ നിന്നും പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയച്ചു. അപ്പൊസ്തലന്മാർ കൈവച്ചു. പരിശുദ്ധാത്മാവിനെ നല്കുന്നതു കണ്ടപ്പോൾ ഈ ശക്തി തനിക്കു ലഭിക്കേണ്ടതിനു ശിമോൻ അവർക്ക് ദ്രവ്യം കൊണ്ടു വന്നുകൊടുത്തു. പത്രൊസ് അവനെ ശാസിക്കുകയും നിന്റെ ദ്രവ്യം നിന്നോടു കൂടെ നശിച്ചു പോകട്ടെ എന്നു പറയുകയും ചെയ്തു.

തോല്ക്കൊല്ലനായ ശിമോൻ

പത്രാസ് യോപ്പയിൽ തോല്ക്കൊല്ലനായ ഈ ശിമോന്റെ വീട്ടിൽ വളരെ നാൾ താമസിച്ചു. അവൻ്റെ വീട് കടല്പുറത്ത് ആയിരുന്നു. (പ്രവൃ, 9:43; 10:6,17, 32).

അന്ത്യാക്യ സഭയിലെ ശിമോൻ

അന്ത്യാക്യ സഭയിലെ ഉപദേഷ്ടാക്കന്മാരിൽ ഒരാൾ . ഇയാളുടെ മറുപേരാണു നീഗർ. (പ്രവൃ, 13 : 2)

ശല്മനേസെർ

ശല്മനേസെർ (Shalmaneser)

പേരിനർത്ഥം – ഷുല്മാൻ ദേവൻ പ്രമുഖനാണ്

അശ്ശൂർ രാജാവ്. അശ്ശൂരിലെ പല ഭരണകർത്താക്കളും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഹോശേയ ആശ്രിതനായിരുന്നത് ശല്മനേസെർ അഞ്ചാമനായിരുന്നു. (2രാജാ, 17:3). ഇദ്ദേഹം തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ പുത്രനാണ്. ഹോശേയ കപ്പം കൊടുക്കാതെയായപ്പോൾ ശല്മനേസെർ യിസ്രായേലിന്റെ തലസ്ഥാനമായ ശമര്യയെ മൂന്നുവർഷം നിരോധിച്ചു. ശമര്യയെ തോല്പിച്ച് യിസ്രായേല്യരെ പിടിച്ച് ബദ്ധരാക്കിക്കൊണ്ടു പോയത് ഈ ശല്മനേസർ ആയിരുന്നു. (2രാജാ, 17:6). എന്നാൽ ശമര്യയെ ഒടുവിലായി പിടിച്ചത് ഇദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ രണ്ടാ മനായിരുന്നു.