All posts by roy7

അബ്നേർ

അബ്നേർ (Abner)

പേരിനർത്ഥം – പ്രകാശത്തിന്റെ പിതാവ്

ബെന്യാമീന്യനായ അബ്നേർ ശൗൽ രാജാവിന്റെ ഇളയപ്പനായ നേരിന്റെ മകനാണ്. ശൗലിന്റെ സേനാപതി ആയിരുന്നു: (1ശമൂ, 14:50). ഗൊല്യാത്തിനെ കൊന്നു മടങ്ങിവന്ന ദാവീദിനെ അബ്ദുനേർ രാജസന്നിധിയിൽ കൊണ്ടുവന്നു: (1ശമൂ, 17:57). ഹഖീലാക്കുന്നിൽ ദാവിദു ഒളിച്ചിരുന്നതായി ശൗൽ അറിഞ്ഞു അവിടേയ്ക്കു പോയി. അപ്പോൾ ശൗലിനോടൊപ്പം അബ്നേരും ഉണ്ടായിരുന്നു. തുടർന്നു യജമാനനെ ശരിയാംവിധം കാക്കാത്തതിന് ദാവീദ് അബ്നേരിനെ പരിഹാസപൂർവ്വം കുറ്റപ്പെടുത്തി: (1ശമൂ, 26:1,5,15). ശൗലിന്റെ മരണത്തിനുശേഷം മഹനയീമിൽ വച്ചു ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ രാജാവാക്കി: (2ശമൂ, 2:8-10). അബ്നേരിന്റെ സൈന്യവും ദാവീദിന്റെ സൈന്യാധിപനായ യോവാബിന്റെ സൈന്യവും ഗിബെയയിൽ ഏറ്റുമുട്ടി. അബ്നേർ പരാജയപ്പെട്ടു ജീവരക്ഷയ്ക്കായി ഓടി. യോവാബിന്റെ സഹോദരനായ അസാഹേൽ അബ്നേരിനെ പിന്തുടർന്നു. അസാഹേലിനെ കൊല്ലാൻ മടിച്ച് തന്നെ പിന്തുടരാതെ മറ്റാരെയെങ്കിലും പിന്തുടരാൻ അബ്നേർ അപേക്ഷിച്ചു. രക്തപ്രതികാരത്തിനു ഇടവരാതിരിക്കണമെന്നു അബ്നേർ ആഗ്രഹിച്ചു. എന്നാൽ അസാഹേൽ അബ്നേരിനെ പിന്തുടരുക തന്നെ ചെയ്തു. അവസാനം അബ്നേർ അസാഹേലിനെ വെട്ടിക്കൊന്നു: (2ശമൂ, 2:12-32). ശൗലിന്റെ വെപ്പാട്ടിയുടെ വിഷയത്തിൽ ഈശ്-ബോശെത്ത് അബ്നേരിനെ കുറ്റപ്പെടുത്തി. തന്മൂലം അബ്നേർ ദാവീദുമായി സഖ്യം ചെയ്തു: (2ശമൂ, 3:7-22). അസാഹേലിനെ കൊന്നതിനു പ്രതികാരം ചെയ്യുവാൻ യോവാബ് നിശ്ചയിച്ചുറച്ചു. രാജാവറിയാതെ രാജാവിന്റെ പേരിൽ ദൂതന്മാരെ അയച്ചു അബ്നേരിനെ മടക്കി വിളിച്ചു. അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ സ്വകാര്യം പറവാൻ എന്ന വ്യാജേന പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി വയറ്റത്തു കുത്തിക്കൊന്നു: (2ശമൂ, 3:27). അബ്നേരിന്റെ മരണത്തിൽ ദാവീദു ആത്മാർത്ഥമായി വിലപിച്ചു. ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു ദാവീദു പറഞ്ഞു. (2ശമൂ, 3:38).

അബ്ദോൻ

അബ്ദോൻ (Abdon)

പേരിനർത്ഥം – പാദസേവ ചെയ്യുന്നവൻ

യിസ്രായേലിലെ പന്ത്രണ്ടാമത്തെ ന്യായാധിപൻ. എഫ്രയീമിലെ പിരാഥോന്യനായ അബ്ദോൻ ഹില്ലേലിന്റെ മകനായിരുന്നു. എട്ടുവർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. 70 കഴുതപ്പുറത്തു കയറി ഓടിക്കുന്ന 40 പുത്രന്മാരും 30 പൗത്രന്മാരും അവനുണ്ടായിരുന്നു: (ന്യായാ, 12:13-15). എഫ്രയീമിലെ പിരാഥോനിൽ അബ്ദോനെ അടക്കം ചെയ്തു. അബ്ദോന്റെ ഭണകാലം സമാധാനപൂർണ്ണമായിരുന്നു എന്നു ജൊസീഫസ് പറയുന്നു.

അബേദ്-നെഗോ

അബേദ്-നെഗോ (Abednego) 

പേരിനർത്ഥം – നെഗോ ദേവന്റെ ദാസൻ

ബാബിലോണിലേക്കു കൊണ്ടുപോയ നാലു യെഹൂദാ ബാലന്മാരിൽ ഒരാൾ. യഥാർത്ഥനാമം അസര്യാവ്. ബാബിലോൺ രാജാവായ നെബൂഖദ്നേസറിന്റെ ഷണ്ഡാധിപൻ അസര്യാവിനു നല്കിയ മറുപേരാണു അബദ്-നെഗോ: (ദാനീ, 1:7). നെബൂഖദ്നേസർ നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കാത്തതുകൊണ്ട് അബേദ്-നെഗോയെ കൂട്ടുകാരോടൊപ്പം തീച്ചുളയിൽ ഇട്ടു. എന്നാൽ ദൈവം അവരെ വിടുവിച്ചു: (ദാനീ, 3:26). അസര്യാവ് എന്ന എബ്രായപേരിന്റെ അർത്ഥം ‘യഹോവ സഹായിച്ചു.’

അബീഹൂ

അബീഹൂ (Abihu)

പേരിനർത്ഥം – എന്റെ പിതാവ് അവൻ-യഹോവ-തന്നേ

അഹരോന്റെ രണ്ടാമത്തെ പുത്രൻ: (പുറ, 6:23; സംഖ്യാ, 3:2; 1ദിന, 24:2). മോശെയോടും അഹരോനോടും സഹോദരനായ നാദാബിനോടും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതു പേരോടും കൂടി സീനായി പർവ്വതത്തിൽ കയറിച്ചെന്നു യിസ്രായേലിന്റെ ദൈവത്തെ കണ്ടു. (പുറ, 24:1,9,10). യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ സംഹരിക്കപ്പെട്ടു: (ലേവ്യ, 10:1-8; സംഖ്യാ, 3:14; 26:61; 1ദിന, 24:2). നാദാബിന്റെയും അബീഹൂവിന്റെയും പാപം വിശ്വാസിയുടെ ശാരീരിക മരണത്തിനുള്ള പാപത്തിന്റെ നിദർശനമാണ്: (1കൊരി, 5:5; 1യോഹ, 5:6). ദൈവേഷ്ടമറിയാതെ ദൈവികകാര്യങ്ങൾ പ്രവർത്തിക്കുവാൻ ഒരുങ്ങുന്നതു് സേച്ഛാരാധനയാണ്: (കൊലൊ, 2:23).

അബീശായി

അബീശായി (Abishai)

പേരിനർത്ഥം – ദാനങ്ങളുടെ പിതാവ്

ദാവീദിന്റെ സഹോദരിയായ സൈരൂയയുടെ മകൻ. സൈന്യാധിപനായ യോവാബും, അസാഹേലും അബീശായിയുടെ സഹോദരന്മാരാണ്: (1ദിന, 2:15,16). പരാക്രമിയായ അബീശായി ദാവീദിനോടു ഏറ്റവും കൂറുപുലർത്തിയ ഒരു യോദ്ധാവായിരുന്നു. രാത്രിയിൽ ദാവീദിനോടുകൂടി ഹഖീലാക്കുന്നിൽ ശൗൽ ഉറങ്ങിക്കിടക്കുന്ന സ്ഥലത്തു പോകുന്നതിനു സ്വമേധയാ മുന്നോട്ടുവന്നു. ദാവീദും അബീശായിയും ശൗൽ കിടന്നുറങ്ങിയ സ്ഥലത്തെത്തി. ശൗലിനെ അവന്റെ കുന്തംകൊണ്ട് നിലത്തോടു ചേർത്തു കുത്തിക്കൊല്ലുവാൻ അനുവാദം ചോദിച്ചു. ദാവീദു വിലക്കിയതിനാൽ ശൗലിനെ കൊന്നില്ല: (1ശമൂ, 26:6,12). സഹോദരനായ യോവാബിനോടൊപ്പം അസാഹേലിനെ കൊന്ന് അബ്നേരിനെ പിന്തുടർന്നു: (2ശമൂ, 2:18-26). ഒടുവിൽ യോവാബും അബീശായിയും ചേർന്നു അബ്നേരിനെ ചതിവിൽ കൊന്നു: (2ശമൂ,  3:30). അമ്മോന്യരാജാവായ ഹാനൂനുമായുള്ള യുദ്ധത്തിൽ അമ്മോന്യരെ എതിർക്കുവാൻ ദാവീദു നിയോഗിച്ചതു അബീശായിയെയായിരുന്നു. അമ്മോന്യർ അബീശായിയുടെ മുന്നിൽനിന്നു് ഓടി പട്ടണത്തിൽ കടന്നു: (2ശമൂ, 10:10,14; 1ദിന, 19:11,15). ദാവീദിനെ ശപിച്ച ശിമെയിയെ വധിക്കുവാൻ ദാവീദിനോടു അനുവാദം ചോദിച്ചു: (2ശമൂ, 16:9,11; 19:21). അബ്ശാലോമിന്റെ മൽസരത്തിൽ ദാവീദിനോടു വിശ്വസ്തനായി നിന്ന അബീശായിയുടെ കീഴിലായിരുന്നു സൈന്യത്തിന്റെ മൂന്നിലൊരു ഭാഗം: (2ശമൂ, 18:2,12). ബെന്യാമീന്യനായ ബിക്രിയുടെ മകനായ ശേബ ദാവീദിനെതിരെ മത്സരിച്ചു. ശേബയെ പിന്തുടരുവാൻ ദാവീദ് അബീശായിയെ നിയോഗിച്ചു: (2ശമൂ, 20:6-10). പില്ക്കാലത്ത് ഫെലിസ്ത്യർക്ക് യിസ്രായേലിനോടു യുദ്ധം ഉണ്ടായി. രാഫാമക്കളിൽ ഒരുവനായ യിഷ്ബിബെനോബ് ദാവീദിനെ കൊല്ലുവാൻ ഒരുങ്ങി. എന്നാൽ അബീശായി ഫെലിസ്ത്യമല്ലനായ യിശ്ബിബെനോബിനെ വെട്ടിക്കൊന്ന് ദാവീദിനെ രക്ഷിച്ചു: (2ശമൂ, 21:15-17). ബേത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്നു ദാവീദിനു വെള്ളം കൊണ്ടുവരുന്നതിന് ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നു പോകുവാൻ ധൈര്യം കാണിച്ച മൂവരിൽ ഒരുവൻ അബീശായിയായിരുന്നു. (2ശമൂ, 23:14-17). മുന്നൂറുപേരെ കുന്തം കൊണ്ടു കുത്തിക്കൊന്നതാണ് അബീശായി ഒടുവിലായി ചെയ്ത വീരകൃത്യം. അതിന്റെ സമയവും സന്ദർഭവും രേഖപ്പെടുത്തിയിട്ടില്ല. ഉപ്പുതാഴവരയിൽ വച്ചു അബീശായി 18,000 ഏദോമ്യരെ സംഹരിച്ചു: (1ദിന, 18:12,13). ഏദോമ്യരെ സംഹരിച്ചതു ദാവീദാണെന്നു 2ശമൂവേൽ 8:13-ൽ പറയുന്നു. യഥാർത്ഥ ജേതാവ് അബീശായി ആയിരിക്കണം. രാജാവെന്ന നിലയിൽ പ്രസ്തുത വിജയം ദാവീദിനോടു ബന്ധിച്ചു പറഞ്ഞതായി കരുതിയാൽ മതി.

അബീയാവ്

അബീയാവ് (Abijah)

പേരിനർത്ഥം – യഹോവ എൻ്റെ പിതാവ്

ശമൂവേൽ പ്രവാചകന്റെ രണ്ടാമത്തെ മകൻ. മൂത്തസഹോദരനായ യോവേലുമൊന്നിച്ച് ബേർ-ശേബയിൽ ന്യായപാലനം ചെയ്തുവന്നു. അപ്പന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി അവർ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു. അതുകൊണ്ട് യിസ്രായേൽ മൂപ്പന്മാർ ശമൂവേലിന്റെ അടുക്കൽ വന്ന് തങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചു തരേണം എന്നാവശ്യപ്പെട്ടു: (1ശമൂ, 8:2-5; 1ദിന, 6:28). യഹോവയുടെ കല്പനപ്രകാരം ശമൂവേൽ അവർക്ക് കീശിൻ്റെ മകൻ ശൗലിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 10:1). 

അബീയാവ് (രാജാവ്)

യെഹൂദയിലെ രണ്ടാമത്തെ രാജാവ്. രെഹബെയാമിന്റെ മകനും ശലോമോന്റെ ചെറുമകനും. (1ദിന, 3:10). അമ്മ അബീശാലോമിന്റെ മകൾ മയഖാ. (1രാജാ, 15:2; 2ദിന, 11:20,22). ‘അവന്റെ അമ്മക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരിയേലിന്റെ മകൾ’ എന്നു 2ദിനവൃത്താന്തം13:2-ൽ പറഞ്ഞിരിക്കുന്നത് സംശയത്തിനിട നല്കുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അബീയാവിന്റെ അമ്മയ്ക്കു രണ്ടുപേരുണ്ടായിരുന്നു (മയഖാ, മീഖായാ) എന്നും അബ്ശാലോം അവളുടെ വല്യപ്പനായിരുന്നു എന്നും കരുതുകയാണ്. പിരിഞ്ഞുപോയ പത്തുഗോത്രങ്ങളെ മടക്കിക്കൊണ്ടു വന്നു യിസ്രായേലിനെ ഏകീകരിക്കുവാൻ അബീയാവു ആത്മാർത്ഥമായി ശ്രമിച്ചു. യിസ്രായേൽ രാജാവായ യൊരോബെയാമിനെതിരെ നാലുലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരുടെ സൈന്യത്തെ അബീയാവു അണിനിരത്തി; യൊരോബയാം എട്ടുലക്ഷം യുദ്ധവീരന്മാരുടെ സൈന്യത്തെയും. എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ടു ദൈവത്തിന്റെ രാജ്യമായ യെഹൂദയോടും ദാവീദിന്റെ കുടുംബത്തോടും മത്സരിക്കരുതെന്നു യൊരോബെയാമിനോടും സൈന്യത്തോടുമായി പറഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ യൊരോബെയാമിനെ തോല്പപിച്ചു ബേഥേൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു. (2ദിന, 13:1-20). പിതാവിന്റെ പാപവഴികളിൽ അബീയാവു നടന്നു. (1രാജാ, 15:3). അവന്റെ ഭരണകാലം മൂന്നു വർഷമായിരുന്നു. 14 ഭാര്യമാരും 22 പുത്രന്മാരും 16 പുത്രിമാരും ഉണ്ടായിരുന്നു. (2ദിന, 13:21). പുത്രനായ ആസാ അവനുശേഷം രാജാവായി. (2ദിന, 14:1).

അബീയാവ് (യൊരൊബെയാമിൻ്റെ മകൻ)

യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ മകൻ. അബീയാവ് രോഗം ബാധിച്ചു കിടപ്പിലായപ്പോൾ അവൻ ജീവിക്കുമോ എന്നറിയാൻ യൊരോബെയാമിന്റെ ഭാര്യ വേഷം മാറി ശീലോവിൽ അഹീയാ പ്രവാചകന്റെ അടുക്കലേക്കുപോയി. പ്രവാചകൻ പറഞ്ഞതനുസരിച്ച് അവൾ പട്ടണത്തിൽ പ്രവേശിച്ചപ്പോൾ അബീയാവ് മരിച്ചു. (1രാജാ, 14 : 1- 18).

അബീമേലെക്ക്

അബീമേലെക്ക് (Abimelech) 

പേരിനർത്ഥം – മെലെക്ക് എൻ്റെ പിതാവ്

അബ്രാഹാമിന്റെ കാലത്തു ഗെരാർ ഭരിച്ചിരുന്ന ഫെലിസ്ത്യരാജാവ്: (ഉല്പ, 20). രാജാക്കന്മാരുടെ സ്ഥാനപ്പേരായിരിക്കണം അബീമേലെക്ക് എന്നത്. മിസ്രയീം രാജാക്കന്മാർ ഫറവോൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതു പോലെ. സൊദോമിന്റെ നാശത്തിനുശേഷം അല്പകാലം അബ്രാഹാം ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം സാറയെ തന്റെ സഹോദരിയെന്നു പറഞ്ഞതിനാൽ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. സാറയുടെ സൗന്ദര്യത്തിൽ ഉണ്ടായ ഭ്രമമോ അംബാഹാമിനോടു ഉടമ്പടി ചെയ്യാനുള്ള താത്പര്യമോ ആയിരിക്കണം കാരണം. രാത്രി ദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു സംസാരിച്ചു. അവൾ ഒരു പുരുഷന്റെ ഭാര്യയാണെന്നും അവൾ നിമിത്തം അബീമേലെക്ക് മരിക്കുമെന്നും അരുളിച്ചെയ്തു. അബീമേലെക്ക് സാറയുടെ അടുക്കൽ ചെന്നിരുന്നില്ല. അയാളുടെ ഹൃദയപരമാർത്ഥതയെ ദൈവം ആദരിച്ചു. ദൈവകല്പനയനുസരിച്ചു അബീമേലെക്ക് സാറയെ അബ്രാഹാമിനെ എല്പിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. പ്രതിശാന്തിയായി ആയിരം വെള്ളിക്കാശും കൊടുത്തു. ഈ പണം പ്രായശ്ചിത്ത ദ്രവ്യമാണെന്നും, അല്ല സാറയുടെ സൗന്ദര്യം മറയ്ക്കാൻ മൂടുപടം വാങ്ങാൻ കൊടുത്ത തുകയാണെന്നും അഭിപ്രായവ്യത്യാസമുണ്ട്. വിവാഹിതകൾ മൂടുപടം ധരിക്കേണ്ടതാണ്. അബ്രാഹാം അബീമേലെക്കിന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവം അബീമേലെക്കിന്റെ ഭാര്യയെയും ദാസിമാരെയും സൗഖ്യമാക്കുകയും അവർ പ്രസവിക്കുകയും ചെയ്തു. ചില വർഷങ്ങൾക്കുശേഷം അബ്രാഹാമും അബീമേലെക്കും തമ്മിൽ ഉടമ്പടി ചെയ്തു. ആ സമയത്തു അബീമേലെക്കിന്റെ സേനാപതിയായ പീക്കോലും സന്നിഹിതനായിരുന്നു. അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണർ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ചതായിരുന്നു കാരണം. ദാസന്മാർ ചെയ്തത് അബീമേലെക്ക് അറിഞ്ഞിരുന്നില്ല. അബ്രാഹാമിനു കിണർ മടക്കിക്കൊടുത്ത് അബീമേലെക്ക് അബ്രാഹാമുമായി ഉടമ്പടി ചെയ്തു. ആ സ്ഥല ത്തിനു ബേർ-ശേബ (സത്യത്തിന്റെ കിണർ) എന്നു പേരിട്ടു. ചരിത്രത്തിൽ അറിയപ്പെടുന്ന ആദ്യത്തെ ഉടമ്പടിയാണിത്. (ഉല്പ, 21:22-34). 

അബീമേലെക്ക് 

(രണ്ടാമൻ)

ഗെരാരിലെ അടുത്ത രാജാവ്. അബ്രാഹാമിന്റെ കാലത്തു ഭരിച്ചിരുന്ന അബീമേലെക്കിന്റെ പിൻഗാമിയായിരിക്കണം ഇയാൾ. ദേശത്താ ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് ഗെരാരിൽ പോയി പാർത്തു. അപ്പോൾ ഗെരാരിലെ രാജാവ് അബീമേലെക്ക് ആയിരുന്നു.  അബ്രാഹാമിനെപ്പോലെ തന്നെ തന്റെ ഭാര്യയായ റിബെക്കയെ സഹോദരിയെന്നു യിസ്ഹാക്കും പറഞ്ഞു. യിസ്ഹാക്കിന്റെ പ്രസ്താവന വ്യാജമെന്നു അബീമേലെക്ക് മനസ്സിലാക്കി: (ഉല്പ, 26:8). ഇക്കാര്യം അബീമേലെക്ക് യിസ്ഹാക്കിനോടു ചോദിച്ചു കുറ്റപ്പെടുത്തി. തുടർന്ന് യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവൻ മരണശിക്ഷ അനുഭവിക്കുമെന്നു അബീമേലെക്ക് സകല ജനത്തോടും കല്പിച്ചു. യിസ്ഹാക്ക് മഹാധനികനായിത്തീർന്നു. അതിൽ ഫെലിസ്ത്യർക്കു അസൂയയുണ്ടായി. യിസ്ഹാക്കിന്റെ ബലത്തിൽ ഭയന്ന അബീമേലെക്ക് യിസ്ഹാക്കിനോടു അവിടം വിട്ടുപോകുവാൻ ആവശ്യപ്പെട്ടു. യിസഹാക്ക് ഗെരാർതാഴ്വരയിൽ ചെന്നു പാർത്തു. യിസ്ഹാക്കിന്റെ ഇടയന്മാർ കുഴിച്ച രണ്ടു കിണറിനുവേണ്ടി അബീമേലെക്കിന്റെ ഇടയന്മാർ ശണ്ഠയിട്ടു. അവിടെനിന്നും അകലെപ്പോയി യിസ്ഹാക്കിന്റെ ഇടയന്മാർ ഒരു കിണർ കുഴിച്ചു. അതിനെക്കുറിച്ചു ശണ്ഠയുണ്ടായില്ല. അതിനുശേഷം ബേർ-ശേബയിൽ വെച്ച് യിസ്ഹാക്കുമായി ഉടമ്പടി ചെയ്യുവാൻ അബീമേലെക്ക് വന്നു. അവർ ഉടമ്പടി ചെയ്യുകയും സമാധാനത്തോടെ പിരിഞ്ഞു പോകുകയും ചെയ്തു: (ഉല്പ, 26:26-31).

അബീമേലെക്ക് 

(ഗിദെയോൻ്റെ പുത്രൻ)

ഗിദെയോനു ശെഖേമ്യ വെപ്പാട്ടിയിലുണ്ടായ പുത്രൻ: (ന്യായാ, 8:31; 9:1-57). പിതാവിന്റെ മരണശേഷം രാജാവാകുവാൻ ആഗ്രഹിച്ചു. അമ്മയുടെ കുടുംബത്തിലുള്ളവരുമായി ഗൂഢാലോചന ചെയ്ത് അബീമേലെക്ക് ശെഖേമിലെ സകല പൗരന്മാരെയും വശീകരിച്ചു. ശെഖേമ്യർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽ നിന്നു 70 വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ഈ ദ്രവ്യംകൊണ്ട് തുമ്പു കെട്ടവരെയും നിസ്സാരന്മാരെയും അബീമേലെക്ക് കൂലിക്കുവാങ്ങി, അവരുടെ നായകനായി. അനന്തരം അപ്പന്റെ വീട്ടിൽ ചെന്ന് സഹോദരന്മാരായ എഴുപതുപേരെയും കൊന്നു. ഏറ്റവും ഇളയവനായ യോഥാം ഒളിച്ചുകളഞ്ഞു. ശെഖേമിലെ പൗരന്മാരും മില്ലോഗൃഹവും ഒരുമിച്ചുകൂടി ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കൽവച്ചു അബീമേലെക്കിനെ രാജാവാക്കി. ഇതറിഞ്ഞ യോഥാം ഗെരിസ്സീം മലമുകളിൽ ചെന്ന് ശെഖേം പൗരന്മാരോടു വൃക്ഷങ്ങൾ രാജാവിനെ തിരഞ്ഞെടുത്ത ഉപമ പറയുകയും അവരെ ശപിക്കുകയും ചെയ്തു: (ന്യായാ, 9:7-21). അബീമേലെക്ക് മൂന്നുവർഷം ഭരണം നടത്തി. തുടർന്നു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ശെഖേം പൗരന്മാർ അബീമേലെക്കിനു വിരോധമായി മലമുകളിൽ പതിയിരുപ്പുകാരെ ആക്കി. അവർ വഴിപോക്കരെ കവർച്ച ചെയ്തു. അവർക്കു നായകനായി ഏബെദിന്റെ മകനായ ഗാലിനെ ലഭിച്ചു. ഉത്സവം നടന്ന അവസരത്തിൽ ഗാലിന്റെ നേതൃത്വത്തിൽ അവർ അബീമേലെക്കിനെ ശപിച്ചു. ഗാൽ അബീമേലെക്കിനെ യുദ്ധത്തിനു വെല്ലുവിളിച്ചു. നഗരാധിപനായ സെബുൽ രഹസ്യമായി ദൂതന്മാരെ അയച്ച് അബീമേലെക്കിനെ കാര്യം അറിയിച്ചു. സെബൂലിന്റെ നിർദ്ദേശം അനുസരിച്ചു അബീമേലെക്കും പടജ്ജനവും രാത്രി പുറപ്പെട്ട് ശെഖേമിനരികെ പതിയിരുന്നു. ഗാൽ ശെഖേം പൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോട് യുദ്ധം ചെയ്ത് ദയനീയമായി പരാജയപ്പെട്ടു . സെബുൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽനിന്നു നീക്കിക്കളഞ്ഞു. അബീമേലെക്കും സൈന്യവും ജനത്തെ സംഹരിക്കുകയും പട്ടണത്തെ ഇടിച്ചു ഉപ്പു വിതറുകയും ചെയ്തു. ശെഖേം പൗരന്മാർ പട്ടണത്തിന്റെ സ്ഥിതി മനസ്സിലാക്കി ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു ഒളിച്ചു. ഇതറിഞ്ഞ അബീമേലെക്കും സൈന്യവും സല്മോൻ മലയിൽ ചെന്നു മരക്കൊമ്പുകൾ വെട്ടി മണ്ഡപത്തിനു ചുറ്റും ഇട്ടു മണ്ഡപത്തിനു തീ കൊടുത്തു. പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചു. അബീമേലെക്ക് തേബെസിലേക്കു ചെന്ന് പാളയമിറങ്ങി അതിനെ പിടിച്ചു. പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു. പട്ടണവാസികൾ വാതിലടച്ചു ഗോപുരത്തിനു മുകളിൽ കയറി. തീ കൊടുത്ത് അതിനെ ചുടേണ്ടതിനു അബീമേലെക്ക് ഗോപുരവാതിലിനടുത്തു ചെന്നു. ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അവന്റെ തലയിലിട്ടു; തലയോടു പൂർണ്ണമായി തകർത്തു. ഒരു സ്ത്രീ കൊന്നു എന്ന അപമാനം വരാതിരിക്കാൻ വേണ്ടി അവന്റെ അപേക്ഷയനുസരിച്ച് ബാല്യക്കാരൻ അബീമേലെക്കിനെ കുത്തിക്കൊന്നു. ഇങ്ങനെ യോഥാമിന്റെ ശാപം സാക്ഷാത്ക്കരിക്കപ്പെട്ടു: (ന്യായാ, 9:22-56).

അപ്പൊല്ലോസ്

അപ്പൊല്ലോസ് (Apollos)

പേരിനർത്ഥം — അപ്പൊളോ ദേവനുള്ളവൻ

അലക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ. (പ്രവൃ,18:24-28). തിരുവെഴുത്തുകളിലും യെഹൂദമതത്തിലും അവഗാഹം നേടിയിരുന്ന അപ്പൊല്ലോസ് ഒരു നല്ല വാഗ്മിയായിരുന്നു. അദ്ദേഹം എഫെസൊസിൽ വന്നു പള്ളികളിൽ പഠിപ്പിച്ചു. യോഹന്നാന്റെ സ്ഥാനത്തെക്കുറിച്ചു മാത്രമേ അപ്പൊല്ലോസ് അറിഞ്ഞിരുന്നുള്ളു. എഫെസൊസിൽ ഉണ്ടായിരുന്ന അക്വിലാസും പ്രിസ്കില്ലയും അദ്ദേഹത്തെ സ്വീകരിക്കുകയും ക്രിസ്തുമാർഗ്ഗം അധികം സ്പഷ്ടമാക്കിക്കൊടുക്കുകയും, ചെയ്തു. പിന്നീടദ്ദേഹം കൊരിന്തിലെത്തി, യെഹൂദന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു. അപ്പൊല്ലോസിന്റെ പ്രസംഗപാടവവും പൗലൊസിൽ നിന്നും വ്യത്യസ്തമായി രീതികളും കൊരിന്തിലെ വിശ്വാസികളിൽ ചിലരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടാകണം. അവർ അപ്പൊല്ലോസിനെ പൗലൊസിനെക്കാൾ ശ്രേഷ്ഠനായി എണ്ണി. അങ്ങനെ അപ്പൊല്ലോസിന്റെ പക്ഷക്കാർ ഉണ്ടായി. (1കൊരി, 1:12, 3:4-6,22, 4:6). ഇതിനു അപ്പൊല്ലോസ് കാരണക്കാരൻ ആയിരിക്കാനിടയില്ല. കൊരിന്തു സഭയിൽ വീണ്ടും പോകാൻ അപ്പൊല്ലോസിനെ പൗലൊസ് നിർബ്ബന്ധിച്ചു എങ്കിലും പോയില്ല. (1കൊരി, 16:12). അവിടെ തന്റെ പേരിലുണ്ടായ ഭിന്നപക്ഷമായിരിക്കാം കാരണം. ഈ സമയം അപ്പൊല്ലോസ് പൗലൊസിനോടൊപ്പം എഫെസൊസിലായിരുന്നു. തീത്തൊസ് 3:13-ൽ പൗലൊസ് അപ്പൊല്ലോസിനെ പരാമർശിക്കുന്നുണ്ട്. കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിൽ അപ്പൊല്ലോസിൻ്റെ അപ്പൊസ്തലത്വം പൗലോസ് അംഗീകരിക്കുന്നുണ്ട്. (6:4,9). എബ്രായ ലേഖനകർത്താവ് അപ്പൊല്ലോസ് ആയിരിക്കാമെന്നു മാർട്ടിൻ ലൂഥർ അഭിപ്രായപ്പെട്ടു. പക്ഷേ അതിനു തെളിവൊന്നുമില്ല.

അപ്പെലേസ്

അപ്പെലേസ് (Apelles)

പേരിനർത്ഥം – വേർപെട്ടവൻ

റോമിലെ ഒരു ക്രിസ്ത്യാനി. ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിനും പൗലൊസ് അപ്പൊസ്തലൻ വന്ദനം ചൊല്ലുന്നു: (റോമ, 16:10). യേശുവിന്റെ എഴുപതു ശിഷ്യൻമാരിലൊരാളായ അപ്പെലേസ് സുമുർന്നയിലെയോ, ഹെരാക്ലിയയിലെയോ (Heracleia) ബിഷപ്പായിരുന്നുവെന്നു പ്രാചീന സഭാപാരമ്പര്യങ്ങൾ പറയുന്നു.

അപ്പെലേസ്

അപ്പെലേസ് (Apelles)

പേരിനർത്ഥം – വേർപെട്ടവൻ

റോമിലെ ഒരു ക്രിസ്ത്യാനി. ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിനും പൗലൊസ് അപ്പൊസ്തലൻ വന്ദനം ചൊല്ലുന്നു: (റോമ, 16:10). യേശുവിന്റെ എഴുപതു ശിഷ്യൻമാരിലൊരാളായ അപ്പെലേസ് സുമുർന്നയിലെയോ, ഹെരാക്ലിയയിലെയോ (Heracleia) ബിഷപ്പായിരുന്നുവെന്നു പ്രാചീന സഭാപാരമ്പര്യങ്ങൾ പറയുന്നു.