All posts by roy7

ദാൻ

ദാൻ (Dan) 

പേരിനർത്ഥം – ന്യായാധപൻ

യാക്കോബിന്റെ അഞ്ചാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ മൂത്തമകനും. യാക്കോബിനു റാഹേലിന്റെയും ലേയയുടെയും ദാസിമാരിൽ ജനിച്ച നാലു പുത്രന്മാരിൽ ആദ്യനാണ് ദാൻ. ലേയ നാലു പുത്രന്മാരെ പ്രസവിച്ചപ്പോൾ സഹോദരിയായ റാഹേൽ വന്ധ്യയായിരുന്നു. നിരാശയായ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിന് വെപ്പാട്ടിയായി നല്കി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ആ കുഞ്ഞിനെ സ്വന്തമായി അംഗീകരിച്ചുകൊണ്ട് റാഹേൽ പറഞ്ഞു. “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു. എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവനു ദാൻ എന്നു പേരിട്ടു. (ഉല്പ, 30:6). ദാനിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. യാക്കോബിന്റെ മരണശയ്യക്കരികെ അനുഗ്രഹത്തിനു വേണ്ടി പുത്രന്മാർ കൂടിനിന്നപ്പോൾ ദാനും ഉണ്ടായിരുന്നു. അർദ്ധ സഹോദരന്മാരോടൊപ്പം ദാനിനെയും പിതാവ് അനുഗ്രഹിച്ചു; അവർക്കു തുല്യമായ ഓഹരി ദാനിനും നല്കി. (ഉല്പ, 49:16-18).

ദാൻഗോത്രം: യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്ന്. ദാനിൽ നിന്നു ദാൻഗോതം ഉത്ഭവിച്ചു. ദാനിന്റെ പുത്രനാണ് ഹൂശീം. ഹൂശീം ബഹുവചനമായതു കൊണ്ട് അതിനെ കുടുംബത്തിന്റെ പേരായി കരുതുന്നവരുണ്ട്. പുറപ്പാടിന്റെ കാലത്ത് ഒന്നാമത് ജനസംഖ്യ എടുത്തപ്പോൾ ദാൻ ഗോത്രത്തിൽ പ്രായപൂർത്തിയായ 62,700 പുരുഷന്മാർ ഉണ്ടായിരുന്നു. (സംഖ്യാ, 1:39). അടുത്ത ജനസംഖ്യയെടുപ്പിൽ 64,400 ആയി വർദ്ധിച്ചു. (സംഖ്യാ, 26:43). ജനസംഖ്യയിൽ രണ്ടാംസ്ഥാനം ദാൻഗോത്രത്തിനാണ്. മരുഭൂമി പ്രയാണത്തിൽ ആശർ, നഫ്താലി എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു ദാനിന്റെ സ്ഥാനം. (സംഖ്യാ, 2:25). ദാനിന്റെ കൊടി വെളുപ്പും ചുവപ്പും ഉള്ളതും സർപ്പവൈരിയായ കഴുകൻ്റെ അടയാളത്തോടു കൂടിയതും ആയിരുന്നു. സർപ്പമായിരുന്നു ദാനിന്റെ കൊടിയടയാളം. യാക്കോബു തൻ്റെ അനുഗ്രഹത്തിൽ ദാനിനെ സർപ്പത്തോടാണ് താരതമ്യപ്പെടുത്തിയത്. തന്റെ കൊടിയിൽ സർപ്പത്തെ വഹിക്കുന്നതിന് വൈമുഖ്യം കാണിച്ച അഹീയേസറാണ് (ദാൻ ഗോത്രത്തിന്റെ പ്രഭു) കഴുകനെ കൊടിയടയാളമായി സ്വീകരിച്ചത്. ദാൻഗോത്രത്തിൽ ചില പ്രധാന വ്യക്തികളുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിച്ച അഹോലിയാബ് ഒരു ദാന്യനായിരുന്നു. സോർ രാജാവായ ഹൂരാം ആലയപ്പണിക്കു വേണ്ടി ശലോമോനു നല്കിയ വിദഗ്ദ്ധനായ വേലക്കാരൻ ഒരു ദാന്യസ്ത്രീയുടെ മകനായിരുന്നു. (2ദിന, 2:13,14). ന്യായാധിപനായ ശിംശോൻ ഒരു ദാന്യനായിരുന്നു. (ന്യായാ, 13:2). 

ഗോത്രങ്ങളിൽ വച്ച് ഒടുവിൽ ഓഹരി ലഭിച്ചത് ദാനിനാണ്. അവരുടെ ഓഹരി ചെറുതായിരുന്നു. അത് എഫ്രയീം, ബെന്യാമീൻ, യെഹൂദാ, മനശ്ശെ എന്നീ ഗോത്രങ്ങൾക്കിടയിൽ ആയിരുന്നു. (യോശു, 19:40-46). ജനസംഖ്യയിൽ വലിയ ഗോത്രങ്ങളിലൊന്നായതു കൊണ്ട് ഈ പ്രദേശം അവർക്കു മതിയായിരുന്നില്ല. കൂടാതെ അമോര്യർ ദാന്യരെ മലനാട്ടിലേക്ക് തള്ളിക്കയറ്റി. (ന്യായാ, 1:34). അമോര്യരാകട്ടെ മെഡിറ്ററേനിയൻ തീരദേശത്തുള്ള ഫെലിസ്ത്യരാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദാന്യർ ശാന്തശീലരായിരുന്ന ലേശെമിലെ ജനതയോട് യുദ്ധം ചെയ്തു ലേശെമിനെ പിടിച്ചെടുത്തു ദാൻ എന്നു പേരിട്ടു, വടക്കുള്ള ബാശാന്റെ പുതിയ പ്രദേശത്ത് പാർപ്പുറപ്പിച്ചു. (യോശു, 19:47; ന്യായാ, 18:1-27). ദാന്യർക്കു ശക്തി ഉണ്ടായിരുന്നിട്ടും സീസെര രാജ്യത്തെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ രംഗത്തില്ലായിരുന്നു. അനന്തരം ദെബോര പരിഹാസ നിർഭരമായി ചോദിച്ചു; “ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതെന്ത്?” (ന്യായാ, 5:18). 

യാക്കോബിന്റെ സന്തതികളുടെ വിവരണം 1ദിനവൃത്താന്തം 2-8 അദ്ധ്യായങ്ങളിൽ നല്കിയിട്ടുണ്ട്. എന്നാൽ 1ദിനവൃത്താന്തം 2:2-ൽ യാക്കോബിന്റെ പുത്രന്മാരെ പട്ടികയിൽ ഉൾക്കൊള്ളിച്ച ശേഷം ദാനിനെക്കുറിച്ചോ അവന്റെ സന്തതികളെക്കുറിച്ചോ ഒരു സൂചനപോലും നല്കിയിട്ടില്ല. മഹാപീഡനകാലത്തു രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളുടെ പട്ടികയിൽനിന്നും ദാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു. (വെളി, 7:6). എതിർക്രിസ്തു ദാൻഗോത്രത്തിൽ നിന്നു എഴുന്നേല്ക്കും എന്നതിന്റെ സൂചനയായി പലരും ഇതിനെ കരുതുന്നു. ഈ ധാരണ ഉല്പത്തി 49:17-നെ അടിസ്ഥാനമാക്കി ഉള്ളതും ഐറേനിയൂസിന്റെ കാലത്തോളം പഴക്കമുള്ളതുമാണ്. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യ ഗോത്രമാകയാലാണ് ഈ ഒഴിവാക്കൽ എന്നു കരുതുന്നവരുണ്ട്. വെളിപ്പാട് 7:6-ൽ ദാനിന്റെ സ്ഥാനം മനശ്ശെയുടെ അർദ്ധഗോത്രം കരസ്ഥമാക്കിയിരിക്കുന്നു. അതിനാൽ മനശ്ശെ ദാനിനു പകരം പകർപ്പെഴുത്തിൽ വന്ന പിഴയായിരിക്കണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യഗോത്രം ദാൻ ആയിരുന്നു. (ന്യായാ, 18). പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി യൊരോബെയാമിനെ രാജാവായി വാഴിച്ചപ്പോൾ ദാൻ യിസ്രായേൽ രാജ്യത്തിൻറെ വടക്കെ അറ്റവും പൊന്നുകൊണ്ടുള്ള കാളക്കുട്ടിയുടെ ആരാധനാകേന്ദ്രവും ആയി. (1രാജാ, 12:28-30). ഫിനിഷ്യരും മറ്റുജാതികളും ആയുള്ള മിശ്രവിവാഹവും ദാന്യരുടെ വിഗ്രഹാരാധനാ പ്രവണതയെ വർദ്ധിപ്പിച്ചു. ദാനിന്റെ സന്തതിയായ ഒരുവൻ യഹോവയുടെ നാമം ദുഷിച്ചു ശപിച്ചു. അതിനാൽ അവനെ കല്ലെറി ഞ്ഞു കൊന്നു. (ലേവ്യ, 24:10-16 .

ത്രൊഫിമൊസ്

ത്രൊഫിമൊസ് (Trophimos)

പേരിനർത്ഥം – ധാതുവർദ്ധകമായ

അപ്പൊസ്തലനായ പൗലൊസിൻ്റെ സഹപ്രവർത്തകൻ. എഫെസൊസുകാരനായ ത്രൊഫിമൊസ് തുഹിക്കൊസിനോടൊപ്പം മൂന്നാം മിഷണറിയാത്രയിൽ പൗലൊസിന്റെ കൂടെപ്പോയി. (പ്രവൃ, 20:4) അവിടെവച്ച് പൗലൊസിനുണ്ടായ പ്രയാസത്തിനു കാരണം ത്രൊഫിമൊസ് ആയിരുന്നു. എഫെസ്യനായ ത്രൊഫിമൊസിനെ പൗലൊസിനോടൊപ്പം നഗരത്തിൽ കണ്ട ചില യെഹൂദന്മാർ പൗലൊസ് ഇയാളെ ദൈവാലയത്തിൽ കുട്ടിക്കൊണ്ടുപോയി എന്നു തെറ്റിദ്ധരിച്ച് ജനത്തെ ഇളക്കി ലഹളയുണ്ടാക്കി. (പ്രവൃ, 212-29). 2തിമൊഥെയൊസ് 4:20-ൽ ത്രൊഫിമോസിനെ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു എന്ന് പൗലൊസ് എഴുതി. ത്രൊഫിമൊസിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.

ത്യൂദാസ്

ത്യൂദാസ് (Theudas)

പേരിനർത്ഥം – ദൈവം തന്നു

ജനത്തെ വശീകരിച്ചു റോമിനെതിരെ ലഹള നടത്തിയ ഒരുവനാണ് ത്യൂദാസ്. അപ്പൊസ്തലന്മാരെ വിസ്തരിച്ച ന്യായാധിപസംഘത്തിന്റെ മുമ്പിൽ ഗമാലീയേൽ ചെയ്ത പ്രസംഗത്തിൽ ഈ സംഭവത്തെക്കുറിച്ചു പരാമർശിച്ചു. ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റു മഹാനെന്നു നടിച്ചു. ഏകദേശം 400 പേർ അവനോടു ചേർന്നു. എന്നാൽ അവനും അവരും നശിച്ചു. (പ്രവൃ, 5:35-39). താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യൂദാസ് ജനത്തെ വശീകരിച്ചത്. ത്യൂദാസിനെക്കുറിച്ച് ജൊസീഫസ് നല്കുന്ന വിവരണമിതാണ്. ‘ത്യൂദാസ് എന്നു പേരുള്ള ഒരു മാന്ത്രികൻ ജനത്തെ വശീകരിച്ചു താൻ ഒരു പ്രവാചകനാണെന്നും തന്റെ ആജ്ഞയിൽ നദി രണ്ടായി വിഭജിക്കപ്പെടുമെന്നും പ്രയാസമെന്യേ അവർക്കു നദികടക്കാൻ കഴിയുമെന്നും ഉറപ്പുനല്കി അവരെ യോർദ്ദാൻ നദിക്കരയിലേക്കു കൊണ്ടുപോയി. റോമൻ സൈന്യാധിപനായ ഫാദൂസ് (Fadus) കുതിരപ്പടയെ അയച്ച് അവരിൽ അനേകം പേരെ കൊല്ലുകയും അനേകം പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ത്യൂദാസിനെ ജീവനോടെ പിടിച്ചു തലവെട്ടിയെടുത്ത് യെരൂശലേമിലേക്കു കൊണ്ടുപോയി.’ ഈ ത്യൂദാസിൻ്റെ കാലം എ.ഡി. 44-46 ആണ്. ഗമാലീയേലിന്റെ പ്രസംഗം അതിനു മുമ്പായിരുന്നു. മാത്രവുമല്ല, പേർവഴി ചാർത്തലിന്റെ കാലത്തുണ്ടായിരുന്ന യൂദയ്ക്കു മുമ്പാണ് ത്യൂദാസ് ജീവിച്ചിരുന്നത്. അതിനാൽ മറ്റൊരു ത്യൂദാസ് ഇതുപോലൊരു വിപ്ലവം നടത്തിയിരുന്നു എന്നു കരുതുകയാണ് യുക്തം.

തേരഹ്

തേരഹ് (Terah)

പേരിനർത്ഥം – കാലഹരണം

അബ്രാഹാമിന്റെ പിതാവും നാഹോരിന്റെ പുത്രനും. (ഉല്പ, 11:24). തേരഹിന്റെ പുത്രന്മാരാണ് അബ്രാഹാം, നാഹോർ, ഹാരാൻ എന്നിവർ. (ഉല്പ, 11:26). ഇവർ കല്ദയദേശമായ ഊരിൽ നിന്നു പുറപ്പെട്ട് ഹാരാനിൽ വന്നു പാർക്കുമ്പോൾ തേരഹ് മരിച്ചു. (ഉല്പ, 11:32). തേരഹ് ഒരു വിഗ്രഹാരാധിയും വിഗ്രഹ നിർമ്മാതാവും ആയിരുന്നു. (യോശു, 24:2). തേരഹ് മരിക്കുമ്പോൾ അവന് 205 വയസ്സായിരുന്നു എന്നു കാണാം. (ഉല്പ, 11:32). എന്നാൽ, ഇത് പരിഭാഷപ്രശ്നമാണ്. 145-ാം വയസ്സിലാണ് തേരഹ് മരിക്കുന്നത്.

കാണുക: തേരഹിൻ്റെ ആയുഷ്ക്കാലം

തെർത്തുല്ലൊസ്

തെർത്തുല്ലൊസ് (Tertullus)

പേരിനർത്ഥം – മൂന്നിരട്ടി കഠിനം

തെർതൊസ് എന്ന പേരിന്റെ അല്പത്വവാചിയാണ് തെർത്തുല്ലാസ്. കൊച്ചു തെർതൊസ് എന്നർത്ഥം. ഫെലിക്സ് ദേശാധിപതിയുടെ മുമ്പിൽ പൗലൊസിനെതിരായി വാദിക്കുവാൻ മഹാപുരോഹിതനായ അനന്യാസും മൂപ്പന്മാരും കൂട്ടിക്കൊണ്ടുവന്ന വ്യവഹാരജ്ഞനാണ് തെർത്തുല്ലൊസ്. (പ്രവൃ, 24:1-2). റോമൻ കോടതികളിൽ കേസു വാദിക്കുന്നതിന് വക്കീലന്മാരുടെ സഹായം പ്രയോജനപ്പെടുത്തുന്നതിന് അനുവാദമുണ്ടായിരുന്നു. തെർത്തുല്ലൊസ് ഒരു റോമാക്കാരൻ ആയിരുന്നിരിക്കണം. ന്യായാധിപസംഘത്തിലെ അംഗങ്ങൾക്കു ലത്തീൻ ഭാഷയും റോമൻ കോടതി നടപടികളും നിശ്ചയമില്ലാത്തതുകൊണ്ട് ഒരു റോമാക്കാരന്റെ സേവനം സ്വീകരിക്കുവാനാണ് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ കേസു വാദിച്ചപ്പോൾ ‘ഞങ്ങൾ’ എന്ന ഉത്തമപുരുഷ സർവ്വനാമം ഉപയോഗിച്ചതുകൊണ്ട് തെർത്തുല്ലൊസിനെ യെഹൂദനെന്നു കരുതുന്നവരുമുണ്ട്. പൗലൊസിനെതിരെയുള്ള അന്യായം വളരെ ശാസ്ത്രീയമായും സംക്ഷിപ്തമായും അയാൾ അവതരിപ്പിച്ചു.

തെർതൊസ്

തെർതൊസ് (Tertius)

പേരിനർത്ഥം – മൂന്നാമൻ

ഒരു ലത്തീൻനാമമാണ് തെർതൊസ്. പൗലൊസ് തന്റെ ലേഖനങ്ങൾ പറഞ്ഞു കൊടുത്തു മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു പതിവ്. ലേഖനത്തിന്റെ ഒടുവിൽ പൗലൊസ് തന്നെ വന്ദനം എഴുതിച്ചേർത്തു ഒപ്പു വച്ചിരുന്നു എന്നു കരുതപ്പെടുന്നു. (1കൊരി, 16:21; ഗലാ, 6:11; കൊലൊ, 4:18). പൗലൊസിൽ നിന്നും കേട്ട് റോമാലേഖനം എഴുതിയ വ്യക്തി തെർതൊസ് ആണ്. ലേഖനത്തിന്റെ അവസാനഭാഗത്ത് തെർതൊസിന്റെ വന്ദനവും ചേർത്തിട്ടുണ്ട്. (റോമ, 16:22).

തെയോഫിലോസ്

തെയോഫിലോസ് (Theophilus)

പേരിനർത്ഥം – ദൈവത്തിന്റെ സ്നേഹിതൻ

ലൂക്കൊസ് സുവിശേഷം, അപ്പൊസ്തലപ്രവൃത്തികൾ എന്നീ പുസ്തകങ്ങൾ ഒരു തെയോഫിലോസിനെ അഭിസംബോധനം ചെയ്താണ് എഴുതിയിരിക്കുന്നത്. (ലൂക്കൊ, 1:1; പ്രവൃ, 1:1). തെയോഫിലോസ് ആരാണെന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യമില്ല. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവൻ എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികളെ പൊതുവെ സൂചിപ്പിക്കുന്ന ഒന്നായി ഈ പേരിനെ പലരും മനസ്സിലാക്കുന്നു. എന്നാൽ തെയോഫിലൊസ് ഒരു വ്യക്തിനാമം എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഏതോ ഒരു മഹാപുരുഷനെയാണ് ഈ പേർ നിർദ്ദേശിക്കുന്നത്. തെയോഫിലോസിന്റെ വിശേഷണമായ ശ്രീമാൻ (ക്രാറ്റി സ്റ്റോസ്) ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെ സംബോധന ചെയ്യുന്ന പദമാണ്. ക്രാറ്റിസ്റ്റോസ് എന്ന ഗ്രീക്കുപദത്തിന് അത്യുത്തമൻ, കുലീനതമൻ എന്നീ അർത്ഥങ്ങളുണ്ട്. മറ്റു സ്ഥാനങ്ങളിൽ പ്രസ്തുത ഗ്രീക്കുപദത്തിനു രാജശ്രീ എന്നാണ് തർജ്ജമ. (പ്രവൃ, 23:26; 24:3; 26:25). പുതിയനിയമകാലത്ത് യെഹൂദരുടെയും ഗ്രേക്കരുടെയും ഇടയിൽ പ്രചാരമുള്ള ഒരു പേരായിരുന്നു ഇത്. സന്ദർഭത്തിൽ നിന്നു റോമിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു തെയോഫിലൊസ് എന്നു കരുതേണ്ടിയിരിക്കുന്നു.

തുഹിക്കൊസ്

തുഹിക്കൊസ് (Tychicus)

പേരിനർത്ഥം – നിയതമായ

പൗലൊസിന്റെ സഹപ്രവർത്തകരിലൊരാൾ. തുഹിക്കൊസ് ആസ്യക്കാരനാണ്. പൗലൊസ് മൂന്നാം മിഷണറിയാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മറ്റു ചിലരോടൊപ്പം ആസ്യവരെ അപ്പൊസ്തലനോടു കൂടെ പോയി. (പ്രവൃ, 20:4). ത്രൊഫിമൊസ് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു പോയി. (പ്രവൃ, 21:19). എന്നാൽ തുഹിക്കൊസ് ആസ്യയിൽ തന്നെ കഴിഞ്ഞു. (20:15). പൗലൊസിന്റെ ഒന്നാമത്തെ കാരാഗൃഹവാസത്തിൽ ഇയാൾ അപ്പൊസ്തലനോടൊപ്പം ഉണ്ടായിരുന്നു. (കൊലൊ, 4:7-8; എഫെ, 6:21-22). അർത്തമാസിനെയോ തിഹിക്കൊസിനെയോ കേത്തയിലേക്കു അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു തന്നെ കാണുവാൻ പൌലൊസ് തീത്തൊസിനെഴുതി. (തീത്തോ, 3:2). തന്റെ രണ്ടാമത്തെ കാരാഗൃഹവാസത്തിൽ റോമിൽ വച്ചു ‘തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്കു അയച്ചിരിക്കുന്നു’ എന്നു പൗലൊസ് തിമൊഥയൊസിനെഴുതി. (2തിമൊ, 4:12). യെരൂശലേമിലെ ദരിദ്ര ക്രിസ്ത്യാനികൾക്കു വേണ്ടിയുളള ദ്രവ്യശേഖരത്തിൽ തീത്തൊസിനെ സഹായിച്ച രണ്ടു സഹോദരന്മാരിലൊരാൾ തുഹിക്കൊസ് ആയിരുന്നിരിക്കണം. (2കൊരി, 8:16-24).

തുറന്നൊസ്

തുറന്നൊസ് (Tyrannus)

പേരിനർത്ഥം – സേച്ഛാധിപതി

എഫെസൊസിൽ താമസിക്കുമ്പോൾ പൗലൊസ് രണ്ടുവർഷം തുറന്നൊസിന്റെ പാഠശാലയിൽ പഠിപ്പിച്ചു. (പ്രവൃ, 19:19). സിനഗോഗ് വിട്ടശേഷമാണ് പൃലൊസ് ഈ പാഠശാലയിൽ പഠിപ്പിച്ചത്. അതിൽനിന്ന് തുറന്നൊസ് യവനനായിരുന്നു എന്നു വിചാരിക്കാം.

തിമോൻ

തിമോൻ (Timon)

പേരിനർത്ഥം – യോഗ്യൻ

മേശയിൽ ശുശ്രൂഷിക്കുന്നതിന് തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. “ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,” (പ്രവൃ, 6:5). ഇയാളെക്കുറിച്ച് മറ്റൊരറിവുമില്ല.