ഇയ്യോബിന്റെ ജന്മദേശം. (ഇയ്യോ, 1:1). അരാമിന്റെ പുത്രൻ ഊസും സന്തതികളും പാർത്ത സ്ഥലമാണ് ഊസ്. (ഉല്പ, 10:22,23). ഊസ് ദേശത്തെ യിരെമ്യാ പ്രവാചകൻ രണ്ടു പ്രാവശ്യം പരാമർശിക്കുന്നുണ്ട്. മിസ്രയീം, ഫെലിസ്ത്യദേശം, ഏദോം, മോവാബ് എന്നിവയോടൊപ്പം ഊസ്ദേശത്തെ യിരെമ്യാവ് പ്രവചനത്തിൽ പറയുന്നു. (25:20). വിലാപങ്ങളിൽ ‘ഊസ്ദേശത്തു പാർക്കുന്ന ഏദോം പുതിയേ’ എന്നു പ്രവാചകൻ സംബോധന ചെയ്യുന്നു. (4:21). ഇത് ഊസ്ദേശത്തിനും ഏദോമിനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഇയ്യോബിന്റെ സുഹൃത്തുക്കളുടെ സ്വദേശത്തെക്കുറിച്ചുള്ള വിവരണവും ഈ നിഗമനത്തിന് ഉപോദ്ബലകമാണ്. എലീഫസ് തേമാന്യൻ അഥവാ ഇദൂമ്യനാണ്. എലിഹൂ ബൂസ്യൻ അതായത് കല്ദയരുടെ സമീപവാസി ആണ്. ശൂഹ്യനായ ബിലാദ് പൂർവ്വദിഗ്വാസിയാണ്. ഇയ്യോബും പൂർവ്വദിഗ്വാസിയാണ്. (ഇയ്യോ, 1:3). ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഊസ്ദേശം എദോമിലാണെന്നു കരുതുന്നതിൽ യുക്തിരാഹിത്യമുണ്ടെന്നു തോന്നുന്നില്ല.
കല്ദയരുടെ പട്ടണമായ ഊർ. (ഉല്പ. 11:31). ബാബിലോണിനു 240 കി.മീറ്റർ തെക്കുകിഴക്കായി യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ആധുനിക ‘തേൽ എൽ മൂകയ്യാർ’ (Tell el-Mugayyar ) ആണ് കല്ദയരുടെ ഊർ. ദക്ഷിണ ബാബിലോണിലെ ഊർ അബ്രാഹാമിന്റെ സ്വദേശമായിരുന്നു. ഒരുകാലത്ത് ഇവിടം ചന്ദ്രദേവനായ നന്നാർ പുജയുടെ കേന്ദ്രമായിരുന്നു. ഈ പട്ടണത്തിന്റെ അവശിഷ്ടം 914 x 732 മീറ്റർ വ്യാപിച്ചു കിടക്കുന്നു. രാജാക്കന്മാരുടെ ശവക്കല്ലറകളിൽ നിന്നും സ്വർണ്ണം, വെള്ളി തുടങ്ങിയവയിൽ നിർമ്മിച്ച അനേകം വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഈ പട്ടണത്തിലെ സുമേര്യൻ രാജാക്കന്മാരും രാജ്ഞിമാരും തങ്ങളുടെ പരിവാരങ്ങളോടൊപ്പം അടക്കപ്പെട്ടിരുന്നു എന്നതിനാ സൂചനകളുണ്ട്.
അബ്രാഹാമും സഹോദരൻ നാഹോരും ജനിച്ചത് ഊരിലാണ്. (ഉല്പ, 11:28; പ്രവൃ, 7, 2-4). അബ്രാഹാമിന്നു യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി കല്ദയരുടെ പട്ടണമായ ഊർ വിട്ട് കനാനിലേക്കു പോകുവാൻ കല്പിച്ചു. “തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാഹാമിന്റെ ഭാര്യയായ മരുമകളായ സാറായിയെയും കൂട്ടി കല്ദയരുടെ പട്ടണമായ ഊരിൽനിന്നും കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു.” (ഉല്പ, 11:31). ഊരിൽ നടന്ന ഉൽഖനനങ്ങളിൽ നിന്നും പട്ടണം വിട്ടുപോയ സമയത്തു അബ്രാഹാമിന്ന് വളരെയേറെ സമ്പത്ത് ഉപേക്ഷിക്കേണ്ടി വന്നു എന്നു വെളിപ്പെടുന്നു. കല്ദയർ ദക്ഷിണ ബാബിലോണിൽ എത്തിച്ചേർന്നത് ബി.സി. 1000-ത്തിനു ശേഷമാണ്. അബ്രാഹാമിന്റെ കാലം ഏകദേശം ബി.സി. 2000-ലാണ്. അതിനാൽ കല്ദയരുടെ പട്ടണമായ ഊർ എന്ന പ്രയോ ഗം കാലഗണനാഭ്രമമെന്നു കരുതുന്നവരുണ്ട്. പൗരാണിക സ്ഥലനാമങ്ങൾ പലതും പില്ക്കാല വായനക്കാർക്കു സുഗ്രാഹ്യമാകുമാറു ഏതത്കാലവിശേഷണം ചേർത്ത് പകർപ്പെഴുത്തുകാർ പരിഷ്കരിച്ചതിൽ ഒരുദാഹരണം മാത്രമായി ഇതിനെ കരുതിയാൽ മതി.
ഇറ്റലി, ജർമ്മനി, മക്കെദോന്യ, ത്രേസ് എന്നീ പ്രദേശങ്ങൾക്ക് ഇടയ്ക്കുള്ള സ്ഥലം. പശ്ചിമ യൂഗോസ്ളാവിയയുമായി ഏതാണ്ടു പൊരുത്തപ്പെടും. ഒരു ഭാഗത്താ അദ്രിയക്കടലും മറുഭാഗത്ത് ദാന്യൂബ് നദിയുമാണ്. ദല്മാത്യയെന്നാണ് ഇന്നത്തെ പേര്. ഇല്ലൂര്യദേശത്തിന്റെ തെക്കുഭാഗം അന്ന് ദല്മാത്യ എന്നറിയപ്പെട്ടിരുന്നു. ദാല്മാത്യയ്ക്ക് തീത്തൊസ് പോയതായി പൗലൊസ് തിമൊഥെയൊസിനെ അറിയിച്ചു. (2തിമൊ, 4:10). പുതിയനിയമത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഇല്ലൂര്യദേശത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. പൗലൊസ് ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിൻ്റെ സുവിശേഷ ഘോഷണം നിവർത്തിച്ചു. (റോമ, 15:19).
യൂറോപ്പിന്റെ തെക്കുഭാഗത്ത് അദ്രിയാറ്റിക് കടലിനും മെഡിറ്ററേനിയൻ കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന വലിയ ഉപദ്വീപ്. 1126 കി.മീ . നീളവും , 160 കി . മീ . മുതൽ 240 കി . മീറ്റർ വരെ വീതിയും ഉണ്ട്. പ്രധാനനദികൾ ടൈബറും (Tiber) പോയും (Po) ആണ്. ഇത്തല്യർ ജീവിച്ചിരുന്ന സ്ഥലത്തെയാണ് ഇറ്റലി എന്നു വിളിക്കുന്നത്. ‘വിത്തേലിയ’ (Vitelia) എന്ന പദത്തിന്റെ യവനരുപമാണ് ഇറ്റലി. ‘വിത്തലോ’ എന്ന പദത്തിനു് കാളക്കിടാവ് എന്നർത്ഥം. ജനത്തെ ഈ പേരിൽ വിളിക്കുന്നത് അവർ കന്നുകാലികളെ മേയ്ക്കുന്നതുകൊണ്ടോ കാളദേവന്റെ സന്തതികളായതുകൊണ്ടോ ആയിരിക്കണം. തിരുവെഴുത്തുകളിൽ അഞ്ചുപ്രാവശ്യം ഇത്തല്യ പറയപ്പെടുന്നു. (പ്രവൃ, 18:2; 27:1, 6; എബ്രാ, 13:24). ആദ്യകാലത്തുതന്നെ ക്രിസ്തുമാർഗ്ഗം ഇറ്റലിയിൽ പ്രവേശിച്ചു. പെന്തെക്കൊസ്തു നാളിൽ പരിശുദ്ധാത്മപ്പകർച്ചയ്ക്ക് റോമിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. (പ്രവൃ,2:10). ഇവർ ഇറ്റലിയിൽ മടങ്ങിവന്നശേഷം സഭ സ്ഥാപിച്ചിരിക്കണം. ഇവിടെയുള്ള ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്താണു പൗലൊസ് റോമാലേഖനം എഴുതിയത്. കൊർന്നേല്യൊസ് എന്ന ശതാധിപൻ ഇറ്റലിക്കാരനായിരുന്നു. (പ്രവൃ, 10:1).
ഗലീലാക്കടലിനു വടക്കുകിഴക്കായി കിടക്കുന്ന ഒരു ചെറിയ പ്രദേശം. യിശ്മായേലിന്റെ പുത്രനായ യെതൂരിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി. (ഉല്പ, 25:15,16; 1ദിന, 1:31). യോർദ്ദാന്റെ കിഴക്കു പാർത്തിരുന്ന ഇവരെ യിസ്രായേല്യർ തോല്പിച്ചു. (1ദിന, 5:18-21). ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ മക്കാബ്യ രാജാവായ അരിസ്റ്റോബുലസ് ഒന്നാമൻ യുദ്ധം ചെയ്ത് ഇതൂര്യയുടെ അധികഭാഗവും യെഹൂദയോടു ചേർത്തു. ഇതൂര്യയിൽ കഴിഞ്ഞു കൂടണമെന്ന് ആഗ്രഹിക്കുന്നവർ അന്ന് പരിച്ഛേദനത്തിനു വിധേയരാവുകയും യെഹൂദാനിയമം അനുസരിക്കുകയും ചെയ്യണമായിരുന്നു. തുടർന്നു മഹാനായ ഹെരോദാവു തന്റെ പുത്രനായ ഫിലിപ്പോസിനു ഇതൂര്യ കൊടുത്തു. (ലൂക്കൊ, 3:1). ക്രിസ്തു ജനിച്ചത് ഫിലിപ്പൊസ് ഇതൂര്യയിൽ ഇടപ്രഭുവായി വാഴുന്ന കാലത്തായിരുന്നു. കാലിഗുള ഇതൂര്യയെ ഹെരോദാ അഗ്രിപ്പാ ഒന്നാമനു കൊടുത്തു. അഗ്രിപ്പാവ് മരിച്ചപ്പോൾ ഇതൂര്യയെ സിറിയയോടു ചേർത്തു.
ഏഷ്യാമൈനറിലെ ഒരു പ്രാചീന പട്ടണം. സമുദ്രനിരപ്പിൽ നിന്ന് 707 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അൻകാറയ്ക്ക് (Ankara) 240 കി.മീറ്റർ തെക്കുകിടക്കുന്നു. ഇന്നു കൊനിയ എന്നപേരിൽ അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ റോമൻ പ്രവിശ്യയായ ഗലാത്യയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു. എഫെസൊസിൽ നിന്നു സിറിയയിലേക്കുള്ള വാണിജ്യമാർഗ്ഗം ഇതിലെ ആയിരുന്നു. പൗലൊസും ബർന്നബാസും ഒന്നാമത്തെ മിഷണറിയാത്രയിൽ ഇക്കോന്യ സന്ദർശിക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്തു. അനേകം യെഹൂദന്മാരും യവനന്മാരും ക്രിസ്ത്യാനികളായി. (പ്രവൃ, 13:51; 14:1). യെഹൂദന്മാരുടെ എതിർപ്പുകാരണം അവർ ഇക്കോന്യ വിട്ടു ലുസ്ത്രയിലേക്കു പോയി. (പ്രവൃ, 14:5,6). ഉടൻ അന്ത്യാക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നു പുരുഷാരത്തെ ഇളക്കിവിട്ടു പൗലൊസിനെ കല്ലെറിഞ്ഞു. (പ്രവൃ, 14:19). തുടർന്നു പൗലൊസും ബർന്നബാസും ദെർബ്ബയിലേക്കു പോയശേഷം ലുസ്ത്ര, ഇക്കോന്യ എന്നിവിടങ്ങളിലേക്കു ധൈര്യപൂർവ്വം മടങ്ങിവന്ന് സഹോദരന്മാരെ ഉറപ്പിച്ചു. (പ്രവൃ, 14:21). അന്ത്യാക്ക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും പൗലൊസിനു നേരിട്ട ഉപദ്രവത്തിനും കഷ്ടാനുഭവത്തിനും തിമൊഥയൊസ് ദൃക്സാക്ഷിയായിരുന്നു. (2തിമൊ, 3:11). ഇക്കോന്യയിലെ സഹോദരന്മാരിൽനിന്നു തിമൊഥയൊസിനു നല്ലസാക്ഷ്യം ലഭിച്ചു. (പ്രവൃ, 16:32).
തിരുവെഴുത്തുകളിൽ ഏഷ്യാ ഭൂഖണ്ഡത്തെയോ ഏഷ്യാമൈനറിനെയോ അല്ല, പ്രത്യുത, ഏഷ്യാമൈനറിൽ റോമൻ പ്രവിശ്യയായ പടിഞ്ഞാറെ ഭാഗത്തെ മാത്രമാണ് ആസ്യ (ഏഷ്യ) എന്ന പേരു സൂചിപ്പിക്കുന്നത്. ആസ്യയിൽ അനേകം ഗ്രീക്കു നഗരരാഷങ്ങൾ ഉൾക്കൊണ്ടിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഇവ പെർഗാമം രാജാക്കന്മാരുടെ നിയന്ത്രണത്തിലായി. ബി.സി. 133-ൽ പെർഗാമം രാജാവായിരുന്ന അറ്റാലസ് മൂന്നാമൻ മരിച്ചപ്പോൾ രാജ്യം റോമിനു കൊടുത്തു. തുടർന്നു ഏഷ്യാമൈനറിന്റെ പശ്ചിമതീരം മുഴുവനും ചുറ്റുമുള്ള ദ്വീപുകളും അനട്ടോളിയൻ പീഠഭൂമിവരെ വ്യാപിച്ചുകിടന്ന ഉൾപ്രദേശവും ചേർത്ത് ഒരു പ്രവിശ്യയാക്കി. ഗ്രീസിലെ അനേകം സമ്പന്ന സംസ്ഥാനങ്ങൾ റോമിന്റെ ചൂഷണത്തിനു വിധേയമായി. പുതിയ നിയമകാലത്ത് അവ അതിജീവിക്കുകയും യവനസംസ്കാരത്തിന്റെ കേന്ദ്രമായിത്തീരുകയും ചെയ്തു. ആരംഭകാലത്ത് മുസ്യയിലെ പെർഗ്ഗാമമിലായിരുന്നു തലസ്ഥാനം. അഗസ്റ്റസ് സീസറിന്റെ കാലത്ത് അത് എഫെസൊസിലേക്കു മാറ്റി. ബി.സി. 27-ൽ പ്രവിശ്യ ദേശാധിപതിയുടെ കീഴിലായി. (പ്രവൃ, 19:38).
ആസ്യ കമ്പിളി വ്യവസായത്തിനും തുണിചായം പിടിപ്പിക്കുന്നതിനും പ്രസിദ്ധിയാർജ്ജിച്ചിരുന്നു. പെന്തെക്കൊസ്തു നാളിൽ ആസ്യയിൽ നിന്നുള്ളവർ യെരൂശലേമിൽ എത്തിയിരുന്നു. (പ്രവൃ, 2:9). ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കിയതായി പ്രവൃ 16:16-ൽ ഉണ്ട്. തന്മൂലം തന്റെ രണ്ടാം മിഷണറിയാത്രയിൽ ഫ്യൂഗ്യയിലും ഗലാത്യയിലും കൂടി സഞ്ചരിച്ച് മുസ്യയിലെത്തി ബിഥുന്യയ്ക്കു പോകാൻ ശ്രമിച്ചു. പ്രവിശ്യയുടെ ഭരണകേന്ദ്രത്തിലായിരുന്നു സഭകൾ ആദ്യം സ്ഥാപിക്കപ്പെട്ടത്. മൂന്നു പട്ടണങ്ങളിലും (പെർഗാമം, സ്മുർന്ന, എഫെസൊസ്) തുടർന്നു സർദ്ദീസിലും ലവൊദിക്യയിലും സഭകളുണ്ടായി. വെളിപ്പാട് പുസ്തകത്തിൽ ആസ്യയിലെ ഏഴു സഭകൾക്കുള്ള ദൂതുണ്ട്. ഈ ഏഴുസഭകളും (എഫെസൊസ്, സ്മൂർന്നാ, പെർഗ്ഗമൊസ്, തുയഥര, സർദ്ദിസ്, ഫിലദൽഫ്യ, ലവൊദിക്യ: വെളി, 1:11) ആസ്യയിലാണ്. പൗലൊസിന്റെ മിഷണറി പ്രവർത്തനത്തിന്റെ പ്രധാനകേന്ദ്രം ആസ്യ ആയിരുന്നു. ഏഷ്യാമൈനറിലെ അധികം സ്ഥലങ്ങളും ബൈബിൾ വിവരണത്തിൽ വരുന്നുണ്ട്. ബിഥുന്യാ, പൊന്തൊസ് (മുമ്പ്: പാഫ്ലഗോണിയ), മുസ്യ, കാറിയ, ലുക്യ, പാഫുല്യ, പിസിദ്യ, ഫ്രൂഗ്യ, ലൂക്കവോന്യ, ഗലാത്യ, കപ്പദൊക്യ, കിലിക്കിയ തുടങ്ങിയവ.
യെരീഹോയിലെ ഒരു താഴ്വര. ആഖാൻ കല്ലെറിഞ്ഞു കൊല്ലപ്പെട്ടതിവിടെയാണ്. (യോശു, 7:5-26). “അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി: നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. അവന്റെ മേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.” യോശുവ 7:24-26). യെരീഹോയുടെ തെക്കുപടിഞ്ഞാറുള്ള ആധുനിക ഏൽബുക്കെ-അഹ് ആണിത്. (യോശു, 15:7). യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമ്പോൾ ആഖോർ താഴ്വര പ്രത്യാശയുടെ വാതിലാകും. (ഹോശേ, 2:15; യെശ, 65:10)
വടക്കും കിഴക്കും മേദ്യ, അർമ്മേനിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട്, ടൈഗ്രീസ്, സാബ് എന്നീ നദികൾക്കു മദ്ധ്യേ കിടക്കുന്ന ചെറിയ ഭൂവിഭാഗമായിരുന്നു അശ്ശൂർ. അശ്ശൂർ-ബാബിലോണിയ പ്രദേശത്തു നിന്നും അശ്ശൂരിനെ വേർതിരിച്ചു കാണിക്കുക പ്രയാസമാണ്. സാംസ്കാരിക ചരിത്രത്തിലും ഈ ബന്ധം സുദൃഢമാണ്. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ ഒടുവിൽ നെബോപൊലാസ്സർ അശ്ശൂരിന്റെ ആധിപത്യം നശിപ്പിച്ചതോടുകൂടി അശ്ശൂർ ബാബിലോണിൽ ലയിച്ചു. അശ്ശൂരിന്റെ തലസ്ഥാനമായിരുന്ന അശ്ശൂർ അഥവാ അഷ്ഷൂർ ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെക്കരയിൽ സ്ഥിതിചെയ്യുന്നു. അശ്ശൂർ നഗരത്തിന്റെ ആധുനികനാമം ഖലാത്ത് ഷർക്കത്ത് ആണ്. ഇതിന് 96 കി.മീറ്റർ വടക്കാണ് നീനെവേ എന്ന പൗരാണികനഗരം. സർഗ്ഗോന്റെ ആസ്ഥാനമായ ദൂർഷാറുക്കിൻ (ആധുനിക ഖൊർസാബാദ്) നീനെവേയ്ക്കു വടക്കു കിഴക്കായി സ്ഥിതി ചെയ്തിരുന്നു.
ബി.സി. 1950-നോടടുത്ത കാലഘട്ടത്തിൽ അശ്ശൂർ ഭരിച്ചിരുന്ന പുസൂർ-അശ്ശൂർ ഒന്നാമന്റെയും അനന്തരഗാമികളുടെയും കാലത്ത് അശ്ശൂർ ഒരു സാമ്രാജ്യമായി വളർന്നു. ബാബിലോൺ ഈ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വിദേശ വാണിജ്യത്തിലൂടെ അശ്ശൂർ സാമ്പത്തികമായി വളർന്നു. ഷംഷിഅദാദ് ഒന്നാമന്റെ (ബി.സി. 1748-1716) കാലത്ത് അശ്ശൂർ അഭിവൃദ്ധി പ്രാപിച്ചു. ദേശീയദേവനായ അശ്ശൂരിനെ പ്രതിഷ്ഠിക്കുവാൻ അദ്ദേഹം ഒരു മഹാക്ഷേത്രം പണിയുകയും സുരക്ഷയ്ക്കായി ശക്തിദുർഗ്ഗങ്ങൾ നിർമ്മിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അശ്ശൂർ സാമ്രാജ്യം വ്യാപിച്ചു. ഷംഷിഅദാദിന്റെ പുത്രനായ ഇഷ്മെദഗാൻ ഒന്നാമന്റെ മരണത്തോടുകൂടി അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ബാബിലോണിലെ ഹമ്മുറാബിക്കധീനമായി. (ബി.സി. 1696) .
ബി.സി. പതിനാലാം നൂറ്റാണ്ടോടുകൂടി അശ്ശൂർ മിസ്രയീമിനു സമശീർഷമായ സാമ്രാജ്യമായി വളർന്നു. ഈജിപ്റ്റിലെ രാജാവായ തൂത്മോസ് മൂന്നാമൻ അശ്ശൂർ ആക്രമിച്ചു. മിത്താന്യൻ സൈന്യത്തെ പരാജയപ്പെടുത്തി. മിത്താനികളുടെ അധീശത്വത്തിൽ നിന്നും അങ്ങനെ അശ്ശൂരിനു മോചനം ലഭിച്ചു. ഹിത്യർ മിത്താനികളെ പരാജയപ്പെടുത്തിയതോടു കൂടി എറിബാ-അദാദ് (ബി.സി. 1383-1857) അശ്ശൂർ സാമ്രാജ്യം പുനരുദ്ധരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ അഷൂർ ഉബാല്ലിത് ഒന്നാമൻ അശ്ശൂരിനെ ഒരു വലിയ സൈനിക ശക്തിയാക്കിമാറ്റി. ഈജിപ്റ്റിലെ അമെൻഹോട്ടപ് നാലാമനു അദ്ദേഹം എഴു തിയ എഴുത്തു അമർണാ ലിഖിതങ്ങളിലുണ്ട്.
തിഗ്ലത്ത്-പിലേസർ (ബി.സി. 1114-1076): തിഗ്ലത്ത്-പിലേസർ ഒന്നാമന്റെ കാലത്തു അശ്ശൂർ സാമ്രാജ്യഘട്ടത്തിലേക്കു കടന്നു. സാമ്രാജ്യ കാലം ഏകദേശം 1100-633 ബി.സി. ആയിരുന്നു. തിഗ്ലത്ത്-പിലേസർ ഒന്നാമൻ ബാബിലോണിനെ ആക്രമിച്ചു കീഴടക്കി. അദ്ദേഹത്തിന്റെ കാലത്ത് അശ്ശൂർ സാമ്രാജ്യം വടക്കു ഉറാർട്ടു അഥവാ അർമ്മേനിയ വരെയും പടിഞ്ഞാറ് സിറിയയിലുടെ മെഡിറ്ററേനിയൻ വരെയും വ്യാപിച്ചു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ശക്തമായത് അഷൂർ നസിർപാളിന്റെ (ബി.സി. 883-859) കാലത്താണ്. ക്രൂരനായ അദ്ദേഹം അർമ്മേനിയരെ ആക്രമിച്ചു അവരെ കൂട്ടക്കൊലചെയ്തു.
ശല്മനേസർ മൂന്നാമൻ (ബി.സി. 858-824): അഷൂർ നസിർപാളിന്റെ പുത്രനായ ശല്മനേസർ മൂന്നാമൻ സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. അദ്ദേഹം സിറിയ കീഴടക്കി. വടക്കെരാജ്യമായ യിസ്രായേലിനോടു നേരിട്ടു ബന്ധം പുലർത്തിയ ആദ്യത്തെ ആശ്ശൂർ രാജാവ് ഇദ്ദേഹമാണ്. അശ്ശൂരിലെ രേഖകളിൽ കാണുന്നതനുസരിച്ചു ഓറന്റീസ് നദീതീരത്തുള്ള കാർക്കറിൽ ഒരു സഖ്യസൈന്യത്തെ നേരിട്ടു (ബി.സി. 853). സഖ്യകക്ഷികളുടെ ഐക്യം നഷ്ടപ്പെട്ടെങ്കിലും അശ്ശൂരിനു വിജയിക്കുവാൻ കഴിഞ്ഞില്ല. ഈ സഖ്യത്തിൽ യിസ്രായേൽ രാജാവായ ആഹാബും ഉൾപ്പെട്ടിരുന്നു. ശല്മനേസർ മുന്നാമനുശേഷം പുത്രനായ ഷംഷി അദാദ് അഞ്ചാമൻ (ബി.സി. 823-811) രാജാവായി.
തിഗ്ലത്ത്-പിലേസർ മുന്നാമൻ: ബി.സി. 745-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ രാജാവായി. ബൈബിളിൽ പേരിനാൽ പറയപ്പെട്ട ആദ്യത്തെ അശ്ശൂർ രാജാവ് തിഗ്ലത്ത്-പിലേസർ മുന്നാമനാണ്. (2രാജാ, 15:29; 16:7, 10). പൂൽ എന്ന പേര് 2 രാജാക്കന്മാർ 15:19-ൽ ഉണ്ട്. 1ദിനവൃത്താന്തം 5:26-ൽ രണ്ടു പേരുകളും പറയപ്പെട്ടിട്ടുണ്ട്. തന്മൂലം ഇവരെ വ്യത്യസ്ത രാജാക്കന്മാരായി കണക്കാക്കിയിരുന്നു. എന്നാൽ ബാബിലോണിയൻ ശിലാരേഖകളിൽ പുലു വിനെക്കുറിച്ചു (pulu) പറയുകയും രണ്ടു പേരുകളും ഒരു രാജാവിന്റേതാണെന്നു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട്. യിസ്രായേൽ രാജാവായ മെനഹേമിന്റെ കാലത്തു തിഗ്ലത്ത്-പിലേസർ മൂന്നാമൻ വടക്കെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കടന്നു. അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു മടക്കി അയച്ചു. (2രാജാ, 15:19,20). അനന്തരം യിസ്രായേൽ രാജാവായ പേക്കഹ് അരാം രാജാവായ (സിറിയ) രെസീനോടു ചേർന്നു യെഹൂദാരാജാവായ ആഹാസിനെതിരെ വന്നു. ഈ അരാമ്യയിസ്രായേല്യ ഭീഷണി അശ്ശൂർ രാജാവിന്റെ ശക്തിയിലൂടെ തുടച്ചു മാറ്റപ്പെടുമെന്നു യെശയ്യാവു പ്രവചിച്ചു. (യെശ, 7:1-9, 16, 17; 8:3,4). എങ്കിലും ഈ സഖ്യസൈന്യത്തോടു യുദ്ധം ചെയ്യുന്നതിന് ആഹാസ് രാജാവു കപ്പം കൊടുത്തയച്ചു. അശ്ശൂർ രാജാവ് തന്മൂലം യിസ്രായേൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്ന് അനേകം പട്ടണങ്ങൾ പിടിച്ചു. ഭാവിയിൽ ഉണ്ടാകാവുന്ന മത്സരങ്ങളെ ഒഴിവാക്കുവാൻ വേണ്ടി ജനത്തെ മാറ്റി പാർപ്പിക്കുന്ന പദ്ധതി തിഗ്ലത്ത്-പിലേസർ മൂന്നാമൻ ആരംഭിച്ചു. ചില യിസ്രായേല്യരെ പ്രവാസികളായി കൊണ്ടുപോയി. (1ദിന, 5:6, 26). യെഹൂദയും അശ്ശൂരിനു വിധേയഭാവത്തിലായിരുന്നു. യെഹൂദയിലെ ആഹാസ് രാജാവ് ദമ്മേശെക്കിൽ ചെന്ന് തിഗ്ലത്ത്-പിലേസറിനു അഞ്ജലികളർപ്പിച്ചു. (2രാജാ, 15:29; 16:5-10, 18; 2ദിന, 28:16, 20,21).
ശല്മനേസർ അഞ്ചാമൻ (ബി.സി. 726-722): തിഗ്ലത്ത്-പിലേസറിനുശേഷം ശല്മനേസർ അഞ്ചാമൻ രാജാവായി. യിസ്രായേലിന്റെ സിംഹാസനം കയ്യടക്കിയ ഹോശേയ രാജാവ് അശ്ശൂരിനു കപ്പം കൊടുക്കാമെന്നു ആദ്യം ഏറ്റു. എന്നാൽ പിന്നീട് ഈജിപ്റ്റുമായി ഗൂഢാലോചന നടത്തി അശ്ശൂരിൽ നിന്നും മോചനം നേടാൻ ശ്രമിച്ചു. തുടർന്നു ശല്മനേസർ ശമര്യയിലേക്കു വന്നു അതിനെ മൂന്നു വർഷം നിരോധിച്ചു. അശ്ശൂർ രാജാവ് ശമര്യ കീഴടക്കി യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. (2രാജാ, 17:56, 18:9-11; ഹോശേ, 7:11; 8:7-10). എന്നാൽ മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ശമര്യയുടെ പതനത്തിനു മുമ്പ് ശല്മനേസർ മരിച്ചുവെന്നും പട്ടണം വീണത് സർഗ്ഗോൻ രണ്ടാമന്റെ കാലത്താണെന്നും അത്രേ.
സർഗ്ഗോൻ രണ്ടാമൻ (ബി.സി. 721-705): സർഗ്ഗോനെക്കുറിച്ചു ഒരേയൊരു പരാമർശമാണ് ബൈബിളിലുള്ളത്. (യെശ, 20:1). 27,290 യിസ്രായേല്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതായി സർഗ്ഗോന്റെ രേഖകൾ പറയുന്നു. ഇദ്ദേഹം ഫെലിസ്ത്യയും ആക്രമിച്ചു. ഈ ആക്രമണകാലത്താണ് അശ്ശൂരിന്റെ ആക്രമണത്തിനെതിരായി മിസ്രയീമിനെയും കൂശിനെയും സംരക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നതു വിഡ്ഢിത്തമാണെന്നു യെശയ്യാ പ്രവാചകൻ മുന്നറിയിപ്പു നല്കിയത്. (20:1-6). സർഗ്ഗോന്റെ ഭരണകാലത്തു ബാബിലോണിലും സിറിയയിലും നിന്നു ആളുകളെ കൊണ്ടുവന്നു ശമര്യയിൽ കൂടിപാർപ്പിച്ചു. അനന്തരം പ്രവാസത്തിൽനിന്നും ഒരു പുരോഹിതനെ ദേശത്തു ദൈവികമാർഗ്ഗം ഉപദേശിക്കുന്നതിനു വേണ്ടി മടക്കി അയച്ചു. (2രാജാ, 17:24-28). ഖോർസാബാദിലെ അദ്ദേഹത്തിന്റെ വിശാലമായ കൊട്ടാരം ഉൽഖനനം ചെയ്തെടുത്തിട്ടുണ്ട്.
സൻഹേരീബ് (ബി.സി. 704-681): സർഗ്ഗോന്റെ പുത്രനായ സൻഹേരീബ് ഹിസ്കീയാ രാജാവിന്റെ വാഴ്ചയുടെ പതിനാലാമാണ്ടിൽ യെഹൂദാ ആക്രമിച്ചു. (2രാജാ, 18:13; യെശ, 36:1). ഹിസ്കീയാ രാജാവ് അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിച്ചില്ല. (2രാജാ, 18:7). തൽഫലമായി സൻഹേരീബ് യെഹൂദയെ ആക്രമിച്ചു നാല്പത്താറു പട്ടണങ്ങൾ പിടിച്ചു. (യെശ, 36:1,2). യെഹൂദാ രാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂർ രാജാവിന്റെ അടുക്കൽ ആളയച്ചു കല്പിക്കുന്ന പിഴ അടച്ചുകൊള്ളാമെന്നു പറയിച്ചു. അശ്ശൂർ രാജാവു 300 താലന്തു വെള്ളിയും 30 താലന്തു പൊന്നും ആവശ്യപ്പെട്ടു. (2രാജാ, 18:14-16; 2ദിന, 32:1). ഈ പിഴ ഒടുക്കിയെങ്കിലും അശ്ശൂർരാജാവ് സൈന്യത്തെ അയച്ചു നിരുപാധികം കീഴടങ്ങുവാൻ ആവശ്യപ്പെട്ടു. (2രാജാ, 18:17-19:34; 2ദിന, 32:2-20). എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർ സൈന്യത്തിലെ 1,85,000 പേരെ കൊന്നു. അതിനാൽ നീനെവേയിലേക്കു പിൻവാങ്ങുന്നതിന് അശ്ശൂര്യർ പ്രേരിതനായി. (2രാജാ, 19:35,36). തലസ്ഥാന നഗരിയിൽ വെച്ച് രണ്ടു പുത്രന്മാർ ആയാളെ വധിച്ചു. മറ്റൊരു പുത്രനായ ഏസെർ-ഹദ്ദോൻ രാജാവായി. (2രാജാ, 19:37; 2ദിന, 32:21,22; യെശ, 37:36-38).
ഏസെർ-ഹദ്ദോൻ (ബി.സി. 680-669): പിതാവിനെ വധിച്ച് സഹോദരന്മാരെ രാജ്യത്തുനിന്നു നിഷ്കാസനം ചെയ്തുകൊണ്ട് ഏസെർ-ഹദ്ദോൻ ഭരണം ഏറ്റെടുത്തു. ബാബിലോണിനെയും തന്റെ തലസ്ഥാനങ്ങളിലൊന്നാക്കി. ബാർബേറിയൻ ആക്രമണങ്ങളിൽ നിന്നു രാജ്യത്തെ രക്ഷിച്ചു. മനശ്ശെയുടെ വാഴ്ചക്കാലത്തു അദ്ദേഹത്തെ ബാബേലിലേക്കു ബദ്ധനാക്കി കൊണ്ടു പോകുന്നതിനു അശ്ശൂർരാജാവിന്റെ സേനാപതിമാരെ യഹോവ വരുത്തി. അവർ മനശ്ശയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടു പോയി. (2ദിന, 33:11). ഏസെർ-ഹദ്ദോനു കപ്പം കൊടുക്കുന്നവരുടെ കൂട്ടത്തിൽ മനശ്ശെ രാജാവിന്റെ പേരും ശിലാലിഖിതങ്ങളിൽ കാണുന്നുണ്ട്. അനന്തരം യഹോവ മനശ്ശെയെ യെരൂശലേമിലേക്കു മടക്കി വരുത്തി. (2ദിന, 33:10-13). മരിക്കുന്നതിനു മുമ്പായി ഏസെർ-ഹദ്ദോൻ തന്റെ രാജ്യം രണ്ടു പുത്രന്മാർക്ക് വിഭാഗിച്ചുകൊടുത്തു.
അശ്ശൂർ ബനിപ്പാൾ (ബി.സി. 668-633): ഏസെർ-ഹദ്ദോന്റെ പുത്രനായ അശ്ശൂർ ബനിപ്പാൾ അശ്ശൂരിന്റെ അവസാനകാലത്തെ പ്രമുഖനായ രാജാവാണ്. ഇദ്ദേഹത്തിന്റെ കാലത്തു രാജ്യവിസ്തൃതി ഉച്ചാവസ്ഥയിലെത്തി. മിസ്രയീമിലുണ്ടായ ഒരു വിപ്ലവത്തെ അടിച്ചമർത്തി തീബ്സ് പട്ടണം നിരോധിച്ചു. (നഹും, 3:7,8). എസ്രാ 4:10-ൽ പറഞ്ഞിരിക്കുന്ന മഹാനും ശ്രഷ്ഠനുമായ അസ്നപ്പാർ അശ്ശൂർ ബനിപ്പാളായിരിക്കണം. ഏസെർ-ഹദ്ദോൻ മരിക്കുന്നതിനു മുമ്പായി അശ്ശൂർ ബനിപ്പാളിനെ സാമ്രാജ്യത്തിലെ ചക്രവർത്തിയായും മറ്റൊരു പുത്രനായ ഷംഷ്ഴുമുകിനെ ബാബിലോണിലെ രാജാവായും നിയമിച്ചിരുന്നു. ഷംഷ്ഷുമുകിൻ പിന്നീട് സഹോദരനോടു യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ അനേകം ബാബിലോന്യർ വധിക്കപ്പെട്ടു. അശ്ശൂർ ബനിപ്പാൾ യുദ്ധം ജയിച്ചുവെങ്കിലും അതു അശ്ശൂരിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ബാബിലോൺ രാജാവായ നെബോപ്പൊലാസറും മേദ്യനായ സ്യാക്സാരസും (Cyaxares) ചേർന്നു നിരോധിക്കുക മൂലമാണ് നീനെവേ വീണതെന്നു ബാബിലോന്യൻ ദിനവൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ നിഷ്ഠൂരമായ അശ്ശൂർ ഭരണം അപമാനകരമായ അന്ത്യത്തിൽ നിപതിച്ചു. ബി.സി. 614-ൽ മേദ്യർ അശ്ശൂർ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബി.സി. 612-ൽ നീനെവേയും അവർ കീഴടക്കി.
തിരുവെഴുത്തുകളിൽ അശ്ശൂരിനെ ആദ്യം പരാമർശിക്കുന്നത് ഉല്പത്തി 2:14-ലാണ്. ഏദെൻ തോട്ടത്തിൽ നിന്നും പുറപ്പെട്ട നദിയുടെ മൂന്നാം ശാഖയായ ഹിദ്ദേക്കെൽ (ടൈഗ്രീസ്) അശ്ശൂരിനു കിഴക്കോട്ടൊഴുകുന്നു. പ്രളയാനന്തരം ശേമ്യരാണ് അശ്ശൂരിൽ പാർപ്പുറപ്പിച്ചത്. തുടർന്നു ഹാമിന്റെ പൗത്രനായ നിമ്രോദ് അശ്ശൂരിൽ പ്രവേശിച്ചു് നീനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിനും മദ്ധ്യേ രേസെൻ എന്നീ പട്ടണങ്ങൾ പണിതു. മഹാനഗരമായിരുന്നു രേസെൻ. (ഉല്പ, 10:11,12). അനന്തരകാലത്ത് അബ്രാഹാമിന്റെ പുത്രനായ യിശ്മായേലിന്റെ സന്തതികൾ അശ്ശൂർ വരെ പാർപ്പുറപ്പിച്ചതായി കാണുന്നു. (ഉല്പ, 25:18). ബി.സി. 8-ാം നൂറ്റാണ്ടിൽ യോനാ പ്രവാചകൻ അശ്ശൂരിന്റെ തലസ്ഥാനമായ നീനവേയിലേക്കു നിയോഗിക്കപ്പെട്ടു. യോനാപ്രവാചകന്റെ പ്രസംഗം കേട്ടു പട്ടണം മുഴുവൻ രാജാവിനോടൊപ്പം മാനസാന്തരപ്പെട്ടു. ഇത് ഏതു രാജാവിന്റെ കാലത്തായിരുന്നു എന്നത് വ്യക്തമല്ല. ബിലെയാമിന്റെ പ്രവചനത്തിൽ അശ്ശൂരിനെക്കുറിച്ചു പറയുന്നു. “കിത്തീം തീരത്തു നിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, എബെരിനെയും താഴ്ത്തും, അവനും നിർമ്മൂലനാശം ഭവിക്കും.” (സംഖ്യാ, 24:24). യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ, മീഖാ, നഹും, സെഫന്യാവ്, സെഖര്യാവ് എന്നിവരുടെ പ്രവചനങ്ങളിൽ അശ്ശൂരിനെക്കുറിച്ചുള്ള ധാരാളം പരാമർശങ്ങളുണ്ട്. മിസ്രയീമും (ഈജിപ്റ്റ്) അശ്ശൂരും യിസ്രായേലും സമാധാനത്തിൽ വർത്തിക്കുന്ന ഒരുകാലം യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. (19:23-25). മിസ്രയീമിനെ ‘എന്റെ ജനം’ എന്നും, അശ്ശൂരിനെ ‘എന്റെ കൈകളുടെ പ്രവൃത്തി’ എന്നും, യിസ്രായേലിനെ ‘എന്റെ അവകാശം’ എന്നും യഹോവ വിളിക്കുന്നു. അന്നു യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ അനുഗ്രഹമായിരിക്കുകയും ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടുകയും ചെയ്യും.
നൈൽ ഡൽറ്റയുടെ ഉത്തര പശ്ചിമതീരത്തുള്ള തുറമുഖപട്ടണം. നൈൽനദിയുടെ ഏറ്റവും പടിഞ്ഞാറെ ശാഖയായ റോസറ്റയുടെ മുഖത്തിന് തെക്കുപടിഞ്ഞാറ് അബുക്വിർ ഉൾക്കടലിനും മരിയോട്ടീസ് തടാകത്തിനുമിടയിൽ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. കെയറോ പട്ടണത്തിൽ നിന്നു 208 കിമീറ്റർ അകലെയാണ് അലക്സാന്ത്രിയ. ബി.സി. 332-ൽ മാസിഡോണിയയിലെ ചക്രവർത്തിയായ അലക്സാണ്ടർ ഈ പട്ടണം സ്ഥാപിച്ചു സ്വന്തം പേരു നൽകി. ക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് ഈജിപ്റ്റിലെ പ്രധാന പട്ടണമായിരുന്നു അലക്സാന്ത്രിയ. ആധുനിക അലക്സാണ്ഡ്രിയ (അറബിയിൽ: അൽ-ഇസ്കന്തരിയാ) പഴയസ്ഥാനത്തുള്ള ഒരു തുറമുഖം തന്നെയാണെങ്കിലും പൂർവ്വകാലമഹത്വം അതിനിപ്പോൾ ഇല്ല. ഈജിപ്റ്റിലെ ഗ്രേക്കോ-മാസിഡോണിയൻ രാജാക്കന്മാരായ ടോളമിമാരുടെ ഭരണകാലത്തു് (ബി.സി. 323-30) അലക്സാന്ത്രിയ ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. ആദ്യ രാജാക്കന്മാരുടെ കാലത്ത് അത് യവന സംസ്കാരത്തിന്റെ കേന്ദ്രമായി മാറി. റോമൻ ഭരണകാലത്തും ഈ നില തുടർന്നു. എ.ഡി. 7-ാം നൂറ്റാണ്ടിലെ അറബികളുടെ ആക്രമണംവരെയും റോമൻ ബൈസാന്റിയൻ കാലങ്ങളിൽ ഈജിപ്റ്റിന്റെ ഭരണകേന്ദ്രമായിരുന്നു അലക്സാന്ത്രിയ.
വളരെക്കാലം അലക്സാന്ത്രിയയിലെ ജനസംഖ്യയിൽ സിംഹഭാഗവും യെഹൂദന്മാരായിരുന്നു. ഒരുകാലത്ത് എട്ടു ലക്ഷത്തോളം യെഹൂദന്മാർ ഇവിടെ ഉണ്ടായിരുന്നു. യെരുശലേമിന്റെ പതനകാലത്ത് ഈജിപ്റ്റിലേക്ക് ഓടിപ്പോയ അഭയാർത്ഥികളുടെ സന്തതികളാണ് ഇവരിലധികവും. തിബെര്യൊസ് കൈസരിന്റെ കാലത്ത് പട്ടണത്തിലെ ജനസംഖ്യയുടെ മുന്നിലൊന്നു യെഹൂദന്മാർ ആയിരുന്നുവെന്നു പറയപ്പെടുന്നു. റെജിയോ യുദെയോരും (Regio Judaeorum) എന്ന പേരിൽ അവരുടെ ഒരു പ്രത്യേക താവളത്തിൽ സ്വന്തം ന്യായപ്രമാണവും സ്വന്തം ഗവർണറുമായി കഴിയുവാൻ അവരെ അനുവദിച്ചിരുന്നു. യവനർക്കു തുല്യമായ അവകാശങ്ങൾ യെഹൂദന്മാർക്കും അനുവദിച്ചു. യെഹൂദന്മാരുടെ വാണിജ്യസാമർത്ഥ്യം, ഈ പട്ടണത്തിന്റെ സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുകയും അതിനെ പ്രധാന ധനവിനിമയ കേന്ദ്രമായി മാറ്റുകയും ചെയ്തു. ഇവിടത്തെ വ്യവസായ ശാലകളിൽനിന്നും തുറമുഖങ്ങളിൽനിന്നും പാപ്പിറസ്, ഗ്ലാസ്, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, ഗോതമ്പു തുടങ്ങിയ അനേകം സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. എബ്രായ ബൈബിളിന്റെ (പഴയനിയമം) ആദ്യത്തെ വിവർത്തനമായ സെപ്റ്റ്വജിന്റ് അഥവാ ഗ്രീക്കുസപ്തതി നിർമ്മിച്ചത് ഇവിടെവെച്ചായിരുന്നു. ടോളമി ഫിലാഡൽഫസിന്റെ കാലത്തായിരുന്നു അത്. പട്ടണത്തിൽ എല്ലായിടവും യെഹൂദന്മാരുടെ സിനഗോഗുകൾ ഉണ്ടായിരുന്നു. ജ്ഞാനഗ്രന്ഥങ്ങൾ അധികവും നിർമ്മിക്കപ്പെട്ടത് ഇവിടെവെച്ചാണ്. പ്രസിദ്ധ പണ്ഡിതനായി ഫിലോ അലക്സാണ്ഡ്രിയനാണ്.
ക്രിസ്തുമാർഗ്ഗം അലക്സാന്ത്ര്യയിൽ പ്രവേശിച്ചത് എന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. വിശ്വസിക്കാൻ പ്രയാസമായ പാരമ്പര്യങ്ങളനുസരിച്ചു മർക്കൊസാണിവിടെ സുവിശേഷം പ്രസംഗിച്ചത്. അപ്പൊസ്തലിക സഭയിൽ ഒരു പ്രമുഖ വ്യക്തിയും വാഗ്മിയും സഞ്ചാര പ്രസംഗിയുമായിരുന്ന അപ്പൊല്ലൊസ് (പ്രവൃ, 18:24) അലക്സാന്ത്ര്യൻ യെഹൂദനായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ പഠനത്തിന്റെ ഒരു പ്രമുഖ കേന്ദ്രമായിരുന്ന ഇവിടെ അതിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്ലെമന്റും ശിഷ്യൻ ഓറിജനുമാണു. ക്രൈസ്തവ ഗ്രീക്കു തിരുവെഴുത്തുകളുടെ കാനോനികതയെക്കുറിച്ച് വിലയേറിയ സാക്ഷ്യം നല്കിയിട്ടുള്ളവരാണിവർ. നാലാം നൂറ്റാണ്ടിലെ അത്തനേഷ്യസ് അലക്സാന്ത്ര്യയിലെ ബിഷപ്പായിരുന്നു.