സോരഹിലെ ദാന്യനായ ശിംശോന്റെ പിതാവ്. (ന്യായാ, 13:2). മാനോഹയുടെ ഭാര്യ മച്ചിയായിരുന്നു. ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു അവർക്കു ഒരു മകൻ ജനിക്കുമെന്നും അവൻ ഗർഭം മുതൽ ദൈവത്തിനു നാസീറായിരിക്കുമെന്നും മുൻകൂട്ടി അറിയിച്ചു. (ന്യായാ, 13:2-21). ഒരു ഫെലിസ്ത്യകന്യകയെ വിവാഹം ചെയ്യുന്നതിൽ നിന്നും ശിംശോനെ പിന്തിരിപ്പിക്കുവാൻ മാനോഹ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ശിംശോന്റെ മരണത്തിനു മുമ്പ് മാനോഹ മരിച്ചു. (ന്യായാ, 16:31).
അബ്രാഹാമിനു കെതൂറയിൽ ജനിച്ച നാലാമത്തെ പുത്രനാണ് മിദ്യാൻ. അബ്രാഹാമിന്റെ ജീവിതകാലത്തു കെതൂറയുടെ മക്കൾക്കു ദാനങ്ങൾ കൊടുത്തു കിഴക്കോട്ടു പറഞ്ഞയച്ചു. അവരിൽ മിദ്യാൻ ഉൾപ്പെട്ടിരുന്നു. മിദ്യാനിൽ നിന്നുത്ഭവിച്ച ജനതയ്ക്ക് മിദ്യാൻ എന്നും മിദ്യാന്യർ എന്നും പറഞ്ഞു വരുന്നു. (ഉല്പ, 25:1-6; 1ദിന, 1:32).
സമ്പത്ത് എന്നർത്ഥമുള്ള അരാമ്യ പദമാണ് മാമോൻ. (മത്താ, 6:24; ലൂക്കൊ, 16:9, 11, 13). പഴയനിയമത്തിൽ ഈ പദമില്ല. തർഗുമിലും തൽമൂദിലും കാണുന്നു. വാച്യാർഥം ധനം, പണം എന്നൊക്കെയാണെങ്കിലും മനുഷ്യഹൃദയത്തെ വശീകരിച്ച് മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്ന ലൗകിക സമ്പത്താണ് വിവക്ഷിതം. ‘അനീതിയുള്ള മാമോൻ’ എന്ന പ്രയോഗം സമ്പത്തു മൂലമുണ്ടാകുന്ന ദോഷങ്ങളുടെ പര്യായമായി ക്രിസ്തുവിന്റെ കാലത്തിനു മുമ്പുതന്നെ പ്രയോഗത്തിൽ വന്നു. അരാമ്യ തർഗുമുകളിൽ ധനം അഥവാ ലാഭം എന്ന അർത്ഥത്തിൽ മാമോൻ പ്രയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ദേവതയുടെ പേരായി മാമോൻ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ല.
ക്രിസ്തു മാത്രമാണ് ഈ ശബ്ദം പ്രയോഗിച്ചിട്ടുള്ളത്. അനീതിയുള്ള കാര്യവിചാരകന്റെ ഉപമയുടെ വിശദീകരണമായിട്ടാണ് മൂന്നുപ്രാവശ്യം മാമോൻ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ‘അനീതിയുള്ള മാമോന്റെ’ ഉപയോഗത്തിൽ ശിഷ്യന്മാർക്കു ബുദ്ധിയും ദീർഘവീക്ഷണവും ഉണ്ടായിരിക്കണം. അനീതിയുള്ള കാര്യവിചാരകനോളമെങ്കിലും ധനവിനിയോഗത്തിൽ അവർ വിവേകം കാണിക്കേണ്ടതാണ്. ഭൗമിക സമ്പത്തുകളെ ദുർവ്യയം ചെയ്യുന്നവർക്കു സാക്ഷാൽ സമ്പത്തു കൈകാര്യം ചെയ്യുവാൻ കഴിയുകയില്ല; അവരെ അതു ഭരമേൽപ്പിക്കുകയുമില്ല. ദൈവത്തിൽ നിന്ന് അന്യമായ ഒരു ജീവിതലക്ഷ്യമായി ക്രിസ്തു മാമോനെ ചിത്രീകരിച്ചു. (മത്താ, 6:24). “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും’ (ലൂക്കൊ, 16:9) എന്ന ഭാഗം അൽപ്പം ദുർഗ്രഹമാണ്. ധനത്തെ മാർഗ്ഗമായി ഉപയോഗിക്കാമെന്നും എന്നാൽ അതു ഒരിക്കലും ലക്ഷ്യത്തിനു പകരമാവില്ലെന്നും കർത്താവിന്റെ വാക്കുകളിൽ ധ്വനിക്കുന്നതായി ചിലർ പറയുന്നു.
മെനഹെംഎന്ന എബ്രായനാമത്തിന്റെ ഗ്രീക്കുരൂപമാണ് മനായേൻ. ഇടപ്രഭുവായ ഹെരോദാവോടു (ഹെരോദാ അന്തിപ്പാസ്) കൂടെ വളർന്ന മനായേൻ പൗലൊസ്, ബർന്നബാസ് എന്നിവരോടൊപ്പം പ്രവാചകനും ഉപദേഷ്ടാവും അന്ത്യൊക്ക്യ സഭയിലെ നായകനും ആയിത്തീർന്നു. (പ്രവൃ, 13:1).
മർക്കൊസ് ലത്തീൻ പേരാണ്. യോഹന്നാൻ യെഹൂദ്യനാമമാണ്. പുതിയനിയമത്തിൽ മർക്കൊസിന്റെ പേർ പത്തുപ്രാവശ്യം കാണപ്പെടുന്നു. അപ്പൊസ്തല പ്രവൃത്തികളിൽ രണ്ടുപ്രാവശ്യം യോഹന്നാൻ (13:5,13) എന്നും, ഒരിക്കൽ മർക്കൊസ് (15:38) എന്നും, മൂന്നുപ്രാവശ്യം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ (12:12,25; 15:36) എന്നും പറഞ്ഞിട്ടുണ്ട്. ലേഖനങ്ങളിൽ നാലു പ്രാവശ്യവും മർക്കൊസ് എന്നു മാത്രമേ ഉള്ളൂ.
യെരുശലേം സഭയിൽ പ്രധാനസ്ഥാനം ഉണ്ടായിരുന്ന മറിയയുടെ മകനായിരുന്നു മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ. രണ്ടാം സുവിശേഷത്തിന്റെ ഗ്രന്ഥകർത്താവ് മർക്കൊസ് ആണ്. സഭാപിതാക്കന്മാരുടെ എഴുത്തുകളിലൊന്നിൽ മർക്കൊസിന് കട്ടവിരലൻ (Kolobodaktylos) എന്ന വിശേഷണം നല്കിക്കാണുന്നു. വിരലിനുണ്ടായിരുന്ന ഏതോ വൈകല്യത്തെയായിരിക്കണം ഇതു സൂചിപ്പിക്കുന്നത്. മർക്കൊസിന്റെ മച്ചുനനാണ് ബർന്നബാസ്. (കൊലൊ, 4:10). ബർന്നബാസ് ലേവ്യനായതിനാൽ (അപ്പൊ, 4:36,37) മർക്കൊസും ലേവ്യനാണ്. എനിക്കു മകനായ മർക്കൊസ് എന്നു മർക്കൊസിനെപ്പറ്റി പത്രൊസ് തന്റെ ലേഖനത്തിൽ (1പത്രൊ, 5:12) പറയുന്നുണ്ട്. അതിൽനിന്നും പത്രൊസിന്റെ ശുശ്രൂഷയിൽ മർക്കൊസ് ക്രിസ്ത്യാനിയായി എന്നു കരുതാവുന്നതാണ്. മർക്കൊസിനെക്കുറിച്ചുള്ള ആദ്യസൂചന പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിലാണ്. (14:51). യേശുവിനെ ബന്ധിച്ചപ്പോൾ പുതപ്പു പുതച്ചുകൊണ്ടു യേശുവിനെ അനുഗമിക്കുകയും പിടിച്ചപ്പോൾ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോകുകയും ചെയ്ത ബാല്യക്കാരൻ മർക്കൊസ് ആയിരുന്നുവെന്നു പൊതുവെ കരുതപ്പെടുന്നു. (മർക്കൊ, 14:51). മർക്കൊസിനെക്കുറിച്ചുള്ള ആദ്യത്ത വ്യക്തമായ പരാമർശം പത്രൊസിന്റെ വിടുതലുമായുള ബന്ധത്തിലാണ്. മറിയയുടെ ഭവനത്തിൽ പത്രൊസിന്റെ വിടുതലിനുവേണ്ടി സഭ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കാരാഗൃഹ മോചിതനായ പത്രൊസ് രാത്രിവന്നത് മറിയയുടെ വീട്ടിലായിരുന്നു. ഇവിടെയാണ് മർക്കൊസിന്റെ പേര് ആദ്യമായി കാണുന്നതു. (അപ്പൊ, 12:12). ക്ഷാമകാലത്തു യെരൂശലേം സഭയ്ക്കുളള സഹായം എത്തിച്ചശേഷം പൗലൊസും ബർന്നബാസും മർക്കൊസിനെയും കൂട്ടിക്കൊണ്ടു അന്ത്യാക്ക്യയിലെത്തി. (പ്രവൃ, 11:27-30; 12:25). പൗലൊസിന്റെയും ബർന്നബാസിന്റെയും ഒന്നാം മിഷണറി യാത്രയിൽ ഒരു ഭൃത്യനെന്ന നിലയിൽ മർക്കൊസ് അവരെ അനുഗമിച്ചു. (പ്രവൃ, 13:5). എന്നാൽ പംഫുല്യയിലെ പെർഗ്ഗയിൽ വച്ച് മർക്കൊസ് അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. ഗൃഹാതുരത്വമോ, തുടർന്നുള്ള മലമ്പ്രദേശയാത്രയിൽ നേരിട്ടേയ്ക്കാവുന്ന ദോഷങ്ങളെക്കുറിച്ചുള്ള ചിന്തയോ ആയിരിക്കണം കാരണം. എന്തായാലും മർക്കൊസിനെ കൂടെ കൊണ്ടുപോകുവാൻ പിന്നീട് പൗലൊസ് വിസമ്മതിച്ചു. (പ്രവൃ, 15:37,38). അതിന്റെ പേരിൽ പൗലൊസും ബർന്നബാസും തമ്മിൽ ഉഗ്രവാദം ഉണ്ടായി. മിഷണറിസംഘം രണ്ടു ഗണമായി. പൗലൊസ് ശീലാസിനോടൊപ്പം ഏഷ്യാമൈനർ പ്രദേശങ്ങളിലേക്കു പോയി. ബർന്നബാസ് മർക്കൊസിനെ കൂട്ടിക്കൊണ്ടു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി. (പ്രവൃ,15:38).
തുടർന്നു മർക്കൊസിനെ കാണുന്നത് പൗലൊസിന്റെ സഹപ്രവർത്തകനായിട്ടാണ്. പൗലൊസ് തടവിൽ ആയിരുന്നപ്പോൾ മർക്കൊസ് കൂട്ടുവേലക്കാരനും ആശ്വാസവും ആയിരുന്നു. അതിനാൽ അവൻ വന്നാൽ അവനെ കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടു കൊണ്ടു പൗലൊസ് മർക്കൊസിന്റെ വന്ദനം കൂടി സഭയെ അറിയിച്ചു. (കൊലൊ, 4:10; ഫിലേ, 1:24). മർക്കൊസ് തനിക്കു ശുശ്രൂഷയ്ക്ക് ഉപയോഗമുളളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനു കാരാഗൃഹത്തിൽ വച്ച് പൗലൊസ് തിമൊഥയൊസിനു് എഴുതി. (2തിമൊ, 4:11). പത്രൊസ് അപ്പൊസ്തലൻ മർക്കൊസിനെപ്പറ്റി ‘എനിക്കു മകനായ മർക്കൊസ്’ എന്നു പറയുന്നു. (1പത്രൊ, 5 ;13). ഈജിപ്റ്റിലെയും അലക്സാണ്ട്രിയയിലെയും സഭകൾ മർക്കൊസ് സ്ഥാപിച്ചു എന്നും പത്രൊസിന്റെയും പൗലൊസിന്റെയും മരണശേഷം മർക്കൊസ് രക്തസാക്ഷിയായി എന്നും പാരമ്പര്യം പറയുന്നു.
യെഹൂദാഗോത്രത്തിൽ ഊരിയുടെ മകനായ ബസലേലിനെ സമാഗമന കൂടാരത്തിന്റെ പണിക്കായി യഹോവ പേർചൊല്ലി വിളിച്ചു. ചിത്രപ്പണികൾ ചെയ്യുവാൻ ആവശ്യമായ ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനു ദൈവം പ്രത്യേക ദാനമായി നല്കി. സമാഗമനകൂടാരവും ഉപകരണങ്ങളും ബെസലേലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. (പുറ, 31:2-11; 35:30-35; 1ദിന, 2:20; 2ദിന, 1:5).