ദൈവത്തിനുവേണ്ടി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സംരംഭങ്ങൾ ആരംഭിക്കുവാനും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുമുള്ള ദൈവത്തിന്റെ വിളി അനേകായിരങ്ങൾ അനുദിനം കേൾക്കാറുണ്ട്. പക്ഷേ, ആ വിളി ഏറിയകൂറും ജീവിതങ്ങളിൽ ഒരു സ്വപ്നമായോ സങ്കല്പമായോ മാത്രം അവസാനിക്കുന്നതിനാൽ ദൈവം നൽകുവാനാഗ്രഹിക്കുന്ന പദവികൾ അവർക്കു പ്രാപിക്കുവാൻ കഴിയാതെ വരുന്നു. ദൈവത്തിന്റെ വിളിക്ക് അനുസരണമായി യാതൊന്നും പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല. ദൈവത്തിന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുമ്പോൾ അതു നിമിത്തം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഭയമാണ് പലരെയും പിന്നിലേക്കു വലിക്കുന്നത്. മറ്റു ചിലർക്ക് ദൗത്യം ആരംഭിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും അവ നീട്ടിവച്ചും മാറ്റിവച്ചും ജീവിതയാത്രയിൽ ഒരിക്കലും ആരംഭിക്കുവാൻ കഴിയുന്നില്ല. ഇവിടെ വിശ്വാസികളുടെ പിതാവായിത്തീർന്ന അബ്രാഹാമിനെ നാം മാതൃകയാക്കണം. അവന്റെ 75-ാമത്തെ വയസ്സിൽ ദൈവം അവനെ തന്റെ ദൗത്യത്തിനായി വിളിക്കുമ്പോൾ അവന്റെ പേര് ‘അബ്രാം’ (ഉന്നതപിതാവ്) എന്നു മാത്രമായിരുന്നു. തന്റെ വിളിയെ അനുസരിച്ചാൽ, പ്രതിഫലമായി ദൈവം അവന് വലിയ വാഗ്ദത്തങ്ങൾ നൽകി. മക്കളില്ലാത്ത അവനെ ഒരു വലിയ ജനതയാക്കും. അവനെ അനുഗ്രഹിച്ച് അവന്റെ നാമം ശ്രഷ്ഠമാക്കും. അവൻ നിമിത്തം ഭൂമിയിലെ സകല വംശങ്ങളെയും അനുഗ്രഹിക്കും. (ഉല്പ, 12:2,3). പക്ഷേ, ഈ വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ച് തന്റെ യാത്രയ്ക്ക് ആരംഭം കുറിക്കണമായിരുന്നു. അതിനുവേണ്ടി അവൻ ജനിച്ചു വളർന്ന ദേശത്തോടു വിടപറയുകയും, ബന്ധുക്കളെ വിട്ടുപോകുകയും തൻ്റെ പിതൃഭവനത്തോടു യാത്രപറയുകയും വേണമായിരുന്നു. മാത്രമല്ല, ദൈവം ഒരു ദേശം കാണിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെ, ആശയ്ക്ക് വിരോധമായി അവൻ യാത്ര ആരംഭിക്കണമായിരുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച അബ്രാം മാറ്റിവയ്ക്കാതെ, നീട്ടിവയ്ക്കാതെ, ഭവിഷ്യത്തുകൾ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്തു. തന്റെ വിളി കേട്ട് സമ്പൂർണമായി തന്നെ അനുസരിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ ദൈവം അനേകം ജനതകൾക്ക് പിതാവാക്കിത്തീർക്കുമെന്നുള്ള വാഗ്ദത്തത്തോടുകൂടി ‘അബ്രാഹാം’ (ബഹുജാതികൾക്ക് പിതാവ്) എന്ന പുതിയ പേരു നൽകി. (ഉല്പ, 17:5). ദൈവത്തിന്റെ വിളി അനുസരിച്ച് സമ്പൂർണ്ണ വിശ്വാസത്തോടെ അബാഹാമിനെപ്പോലെ വിശ്വാസത്തോടെ നാം പ്രവർത്തനം ആരംഭിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ തന്റെ വ്യക്തമായ ലക്ഷ്യത്തിലേക്കു വഴിനടത്തും. (വേദഭാഗം: ഉല്പത്തി 12:1-25:10).
സാത്താൻ ക്ഷണിക്കപ്പെടാത്ത അത്യുദയകാംക്ഷിയായി മനുഷ്യനെ സമീപിച്ച് ഹൃദയത്തിൽ സംശയം ജനിപ്പിക്കുന്നു: ഹവ്വാ സാത്താനെ അന്വേഷിക്കുകയോ ഏദെൻ തോട്ടത്തിലേക്കു ക്ഷണിക്കുകയോ ചെയതിട്ടല്ല അവൻ അവളെ തേടി ഏദെൻ തോട്ടത്തിലേക്കു കടന്നുചെന്നത്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരു അഭ്യുദയകാംക്ഷിയെപ്പോലെ സ്നേഹം നടിച്ച് സംഭാഷണം ആരംഭിച്ച അവൻ, ദൈവത്തിന്റെ നന്മയെക്കുറിച്ച് ഹവ്വായിൽ സംശയം ജനിപ്പിച്ചു.
ദൈവം കല്പിച്ചിരിക്കുന്നത് തെറ്റാണെന്നു പ്രഖ്യാപിച്ച്, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം തകർക്കുവാൻ സാത്താൻ ശ്രമിക്കുന്നു: തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ നിശ്ചയമായും മരിക്കുകയില്ലെന്നുള്ള സാത്താന്റെ ദൃഢമായ പ്രസ്താവന, ഹവ്വായുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ വിടവ് സൃഷ്ടിച്ചു. അങ്ങനെ അവൾ ദൈവത്തെക്കാൾ ഉപരി സാത്താനെ വിശ്വസിച്ചു.
സാത്താൻ ഭൗതികമായ അഭ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാൻ മനുഷ്യനു പ്രേരണ നൽകുന്നു: വ്യഷഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകുമെന്ന സാത്താന്റെ വാക്കുകൾ വിശ്വസിച്ച ഹവ്വാ ദൈവത്തെപ്പോലെ ആകുവാനുള്ള അഭിനിവേശത്താൽ, ദൈവത്തെ അനുസരിക്കാതെ വൃക്ഷഫലം നോക്കി – പറിച്ചു – ഭക്ഷിച്ചു.
സ്നേഹബന്ധങ്ങൾ മുതലെടുത്ത് പാപത്തിൽ വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുന്നു: ഹവ്വാ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭർത്താവായ ആദാമിനു നൽകി; അവനും ഭക്ഷിച്ചു. അങ്ങനെ അവനും പാപത്തിൽ വീണു. ഭാര്യയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധംകൊണ്ട് ആദാം ദൈവത്തിന്റെ കല്പന അനുസരിക്കാതെ പാപം ചെയ്തു.
സാത്താൻ നൽകിയ പ്രേരണ ഹവ്വായക്ക് തിരസ്കരിക്കാമായിരുന്നു. അതിനെക്കാളുപരി, തന്നിൽ ഉണ്ടായ സംശയത്തെക്കുറിച്ച്, തന്നെ സൃഷ്ടിക്കുകയും ഏദെനിൽ നിയമിക്കുകയും ചെയ്ത ദൈവത്തോട് അവൾക്കു ചോദിക്കാമായിരുന്നു. എന്നാൽ അതു ചെയ്യാതെ, സാത്താന്റെ പ്രേരണ നിമിത്തം ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത (1യോഹ, 2:16) എന്നിവയ്ക്ക് അടിമപ്പെട്ടപ്പോഴാണ് ഇരുവരും പാപത്തിൽ വീണുപോയത്. (വേദഭാഗം: ഉല്പത്തി 1-3 അദ്ധ്യായം).
ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).
പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:
2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).
4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).
യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).
ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.
മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.
ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.