All posts by roy7

ദൈവത്തിനു കൊടുക്കുക

ദൈവത്തിനു കൊടുക്കുക

അത്യന്നതനായ ദൈവം, തന്റെ ജനം അനുഷ്ഠിക്കേണ്ട നിയമങ്ങളും നിബന്ധനകളും തൻ്റെ ദാസനായ മോശെയോട് അരുളിചെയ്തതു പ്രതിപാദിക്കുന്ന പുസ്തകമാണ് ലേവ്യപുസ്തകം. തന്റെ ജനത്തിന് അത്യധികമായ അനുഗ്രഹങ്ങൾ നൽകുമെന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ അന്ത്യപാദത്തിൽ ആ അനുഗ്രഹങ്ങളുടെ പത്തിൽ ഒന്ന് അഥവാ ദശാംശം തനിക്കു തിരിച്ചു നൽകണമെന്ന നിർബന്ധമായ നിബന്ധനയും അവൻ തന്റെ ജനത്തെ അറിയിക്കുന്നു. “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യ, 27:30). “മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.” (ലേവ്യ, 27:32). എന്നാൽ യാതൊരു നിബന്ധനയും നിയമവുമില്ലാതെ ദൈവത്തോടുള്ള തന്റെ അദമ്യമായ സ്നേഹത്താൽ താൻ നേടിയതിന്റെ പത്തിൽ ഒന്ന് ദൈവത്തിനായി നൽകി തലമുറകൾക്കു നിത്യമായ അനുഗ്രഹം മടക്കിവാങ്ങിയ അബാഹാമാണ്, ദൈവവചനത്തിന്റെ ആരംഭമായ ഉൽപത്തി പുസ്തകത്തിൽ ദൈവത്തിന് ദശാംശം നൽകി അതിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നത്. “ അബാം അവന് (മൽക്കീസേദെക്ക്) സകലത്തിന്റെയും ദശാംശം കൊടുത്തു (ഉല്പ, 14:20). അത് അവന്റെ തലമുറയും മാതൃകയാക്കിയിരുന്നുവെന്ന് അവന്റെ പൗത്രനായ യാക്കോബ് ബേഥേലിൽവച്ച്, “നീ എനിക്കു തരുന്ന സകലത്തിന്റെയും ദശാംശം നിശ്ചയമായും ഞാൻ നിനക്കു നൽകും” (ഉല്പ, 28:22) എന്ന് ദൈവത്തോടു ചെയ്യുന്ന നേർച്ചയിൽനിന്നു വ്യക്തമാകുന്നു. എന്നാൽ ഇന്ന് അനവധിയായ കാര്യമില്ലാക്കാരണങ്ങൾ നിരത്തിവച്ച് ദൈവത്തിന്റെ ഈ കല്പന നിഷേധിക്കുന്ന അനേകരെയാണ് ദൈവജനമെന്നു സ്വയം വിശേഷിപ്പിക്കുന്ന സമൂഹത്തിൽ കാണുന്നത്. പുതിയനിയമത്തിൽ ദശാംശം പറഞ്ഞിട്ടില്ലെന്നാണ് പലരും പറയുന്നത്. പരീശന്മാരോടും ശാസ്ത്രിമാരോടും യേശു പറയീന്നത് നോക്കുക: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.” (മത്താ, 23:23). അത് ചെയ്യുകയും = ദശാംശം കൊടുക്കുകയും, ഇതു ത്യജിക്കാതിരിക്കുകയും = ന്യായം, കരുണ, വിശ്വസ്തത ത്യജിക്കാതിരികയും വേണം. ലേഖനങ്ങളിൽ ദശാംശമല്ല; ഓഹരിയാണ് പറഞ്ഞിരിക്കുന്നത്: “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.” (ഗലാ, 6:6). വചനം പഠിപ്പിക്കുന്നത് ദൈവാത്മാവാണ്; തന്മൂലം ഓഹരി ദൈവത്തിന് കൊടുക്കുകതന്നെ വേണം. ദൈവത്തിൽനിന്നു നാം അനുഗ്രഹങ്ങൾ കേഴുകയും നാം അവ ദൈവത്തിൽനിന്നു പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, നമുക്കു ലഭ്യമായിരിക്കുന്ന അനുഗ്രഹങ്ങളിൽ നിന്ന് ദൈവം കല്പിക്കുന്നതനുസരിച്ച് നാം ദൈവത്തിനു നൽകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ തന്റെ ഭക്തന്മാർക്കായി തുറക്കുന്നത്, അവർ തങ്ങളുടെ സമ്പാദ്യങ്ങളുടെ വാതിലുകൾ തുറന്ന് അതിന്റെ പത്തിലൊരംശം അല്ലെങ്കിൽ അതിലുപരിയായി ഓഹരി ദൈവത്തിനു വേണ്ടി നൽകുമ്പോഴാണ്.

ദൈവത്തിന് ശ്രഷ്ഠമായതു നൽകുക

ദൈവത്തിന് ശ്രഷ്ഠമായതു നൽകുക

സർവ്വശക്തനായ ദൈവത്തിന് നേർച്ചകാഴ്ചകൾ അർപ്പിക്കുമ്പോൾ ദൈവം നമുക്കു നല്കിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രഷ്ഠമായതും അതിവിശിഷ്ടമായതും നൽകുവാൻ പലരും ശ്രദ്ധിക്കാറില്ല. അനുദിന ജീവിതത്തിൽ നമുക്ക് ആവശ്യമായിരിക്കുന്നത് ഒക്കെയും ശ്രേഷ്ഠമായിരിക്കണമെന്നുള്ള നിർബന്ധത്താൽ അവ അതീവശദ്ധയോടെ തിരഞ്ഞെടുക്കുന്ന നാം, ദൈവത്തിന് എന്തെങ്കിലും നൽകുമ്പോൾ അതേ ശുഷ്കാന്തിയും ശ്രദ്ധയും പ്രകടമാക്കാറില്ല. തന്റെ ജനം ഹോമയാഗമായും സ്വമേധയാ ഉള്ള അർപ്പണങ്ങളായും നേർച്ചകാഴ്ചകളായും സമർപ്പിക്കുന്ന ആടുമാടുകൾ ന്യൂനതയിലാത്തത് (കുറ്റമറ്റത്) ആയിരിക്കണമെന്നും ന്യൂനതയുള്ള നേർചകാഴ്ചകളിൽ താൻ പ്രസാദിക്കുകയില്ലെന്നും ദൈവം മോശെയോടു കല്പ്പിക്കുന്നു. (ലേവ്യ, 22:20-25). “എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 1:13). എന്ന് തന്റെ ജനത്തോടു ചോദിക്കുന്ന അത്യുന്നതനായ ദൈവം, തന്റെ സന്നിധിയിൽ നാം അർപ്പിക്കുന്ന ചെറുതും വലുതുമായ സ്വമേധാദാനങ്ങൾ ഓരോന്നും സസൂക്ഷ്മം ശ്രദ്ധിക്കുന്നുവെന്ന കാര്യം നാം ചിന്തിക്കാറുണ്ടോ? സർവ്വശക്തനും സമ്പൂർണ്ണനും പരിശുദ്ധനുമായ ദൈവം നമുക്കു നൽകിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രേഷ്ഠവും അതിവിശിഷ്ടവുമായ നേർച്ചകാഴ്ചകൾ നമുക്ക് അവനായി അർപ്പിക്കാം. അവന്റെ പ്രസാദവർഷത്താൽ അനുഗ്രഹീതരാകാം.

നിഷിദ്ധമായ വേഴ്ചകൾ

നിഷിദ്ധമായ വേഴ്ചകൾ

സർവ്വശക്തനായ ദൈവം മനുഷ്യജീവിതത്തിന്റെ തുടർച്ചയ്ക്കും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനുമായി മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢവും വിശുദ്ധവും ആകർഷകവുമായ ലൈംഗിക ബന്ധം സ്ഥാപിതമായി. എന്നാൽ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിന്റെ പരിപൂർണ്ണതയ്ക്കുമായി സ്നേഹവാനായ ദൈവം വിഭാവനം ചെയ്ത ലൈംഗിക ജീവിതത്തെ ദുരുപയോഗപ്പെടുത്തി, പാപത്തിന്റെ പെരുവഴിയിലേക്കു മനുഷ്യൻ പോയപ്പോഴൊക്കെയും ദൈവം അവനെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയവും ചരിത്രസ്മാരകമായി അവശേഷിക്കുന്ന സൊദോമും ഗൊമോരയും ചാവുകടലും അതിനുദാഹരണങ്ങളാണ്. മാനവചരിത്രത്തിൽ ലൈംഗിക അരാജകത്വം അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന ഈ മുന്നാം സഹസ്രാബ്ദത്തിൽ നിഷിദ്ധമെന്ന് ദൈവം കല്പിച്ചിരിക്കുന്ന ലൈംഗിക വേഴ്ചകളെക്കുറിച്ച് ദൈവജനം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

1. രക്തബന്ധമുള്ളവരുമായി (ലേവ്യ, 18:6).

2. പിതാവിന്റെ മറ്റു ഭാര്യമാരുമായി (ലേവ്യ, 18:8).

3. പിതാവിന്റെയോ മാതാവിന്റെയോ മകളുമായി (ലേവ്യ, 18:9, 11).

4. മകന്റെയോ മകളുടെയോ മകളുമായി (ലേവ്യ, 18:10, 17).

5. പിതാവിന്റെയോ മാതാവിന്റെയോ സഹോദരിയുമായി (ലേവ്യ, 18:12,13; 20:19).

6. സഹോദരന്റെ ഭാര്യയുമായി/ഭാര്യയുടെ സഹോദരിയുമായി (ലേവ്യ, 18:16, 18). (സഹോദരൻ മരിച്ചുപോയാൽ അവന്റെ ഭാര്യയെ വിവാഹം ചെയ്യാം).

7. മരുമകളുമായി (ലേവ്യ, 18:15 ).

8. അമ്മാവിയമ്മയുമായി (ലേവ്യ, 20:14).

9. അയൽക്കാരന്റെ ഭാര്യയുമായി (ലേവ്യ, 18:20).

10. സ്ത്രീകളുടെ ആർത്തവകാലത്ത് (ലേവ്യ, 18:19; 20:18).

11. പുരുഷന്മാർ തമ്മിൽ, സ്ത്രീകൾ തമ്മിൽ (ലേവ്യ, 18:22; 20:13; റോമ, 1:26,27).

12. മൃഗങ്ങളുമായി (ലേവ്യ, 18:23; 20:15,16).

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധിയുടെ വ്യാപ്തിയെ വരച്ചുകാട്ടുന്ന ലേവ്യപുസ്തകത്തിൽ ദൈവം തന്റെ ജനത്തോട്: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” (ലേവ്യ, 11:45) എന്ന് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. തന്റെ വിശുദ്ധിയുടെ അഗാധത ദൃശ്യമായി മനസ്സിലാക്കുവാൻ, തന്റെ സന്നിധിയിലുള്ള ആരാധന എത്രമാത്രം വിശുദ്ധി നിറഞ്ഞതായിരിക്കണമെന്ന് ദൈവം അവർക്കു വിശദമാക്കിക്കൊടുക്കുകയും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അവരുടെ കണ്മുമ്പിൽ വച്ചുതന്നെ അശുദ്ധിയോടെ ധൂപകലശവുമായി തന്റെ സന്നിധിയിലേക്കു വന്ന അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹുവിനെയും ദഹിപ്പിച്ചുകളഞ്ഞ സർവ്വശക്തനായ ദൈവം, തന്റെ ജനമായിത്തീരുന്നതിന് സമ്പൂർണ്ണമായ വിശുദ്ധി ആവശ്യമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തങ്ങൾ അശുദ്ധരാകാതിരിക്കുവാൻ ബാഹ്യമായ പല കാര്യങ്ങളിലും ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിലും യിസ്രായേൽ മക്കൾ പലപ്പോഴും അന്യദൈവങ്ങളെ ആരാധിച്ചിരുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ അന്യദൈവങ്ങൾക്കു സ്ഥാനം നൽകി ആന്തരിക വിശുദ്ധി നഷ്ടപ്പെടുത്തിയ അവർ ബാഹ്യമായി നടത്തിയിരുന്ന വിശുദ്ധിയുടെ പ്രദർശനം ദൈവത്തിനു വെറുപ്പായിരുന്നു. അതുകൊണ്ടാണ് പത്രൊസ്: “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.” (1പത്രൊ, 1:15) എന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധ നിവാസമാകേണ്ടതിനാണ് നമ്മെ ഓരോരുത്തരേയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. (എഫെ, 2:19-22). (വേദഭാഗം: ലേവ്യർ 10:1-11:45).

ദൈവത്തോടുള്ള ഒഴികഴിവുകൾ

ദൈവത്തോടുള്ള ഒഴികഴിവുകൾ

മിസ്രയീമ്യ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ വിടുവിക്കുന്നതിന് ഫറവോന്റെ അടുത്തേക്ക് അയയ്ക്കുന്നതിനായി എൺപതു വയസ്സുകാരനായ മോശെയെ അത്യുന്നതനായ ദൈവം എരിയുന്ന മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് ‘മോശെ, മോശെ’ എന്നു പേർചൊല്ലി വിളിച്ചു. അവന്റെ ദൗത്യം വിശദീകരിച്ച യഹോവയാം ദൈവം മോശെയെ ‘ആകയാൽ ഇപ്പോൾ വരുക’ (പുറ, 3:10) എന്നു വിളിക്കുമ്പോൾ മോശെ പല ഒഴികഴിവുകൾ നിരത്തിവച്ച് ദൈവവിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. തനിക്ക് ഫറവോന്റെ അടുക്കൽ പോകുവാനോ യിസ്രായേൽമക്കളെ വിടുവിച്ചുകൊണ്ടുവരുവാനോ ഉള്ള യോഗ്യതയില്ല എന്ന മറുപടിയാണ് മോശെ ആദ്യം നൽകിയത്. “തീർച്ചയായും ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് ദൈവം അവനോട് അരുളിച്ചെയ്തപ്പോൾ “അവന്റെ നാമം എന്ത്?” എന്നു ചോദിച്ചാൽ താനെന്ത് മറുപടി പറയണം എന്നാണ് മോശെ വീണ്ടും ദൈവത്തോടു ചോദിച്ചത്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു” എന്ന് യിസ്രായേൽ മക്കളോടു പറയുവാൻ യഹോവ കല്പ്പിക്കുമ്പോൾ ആ ദൗത്യം സ്വീകരിക്കുവാനുള്ള വൈമനസ്യത്താൽ മോശെ, യിസ്രായേൽ മക്കൾ തന്നെ വിശ്വസിക്കുകയോ തന്റെ വാക്കുകൾ കേൾക്കുകയോ ചെയ്യാതെ, “യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും” എന്നു പറഞ്ഞു. തദനന്തരം യിസ്രായേൽ മക്കൾ വിശ്വസിക്കേണ്ടതിനായി അവരുടെ മുമ്പിൽ മൂന്ന് അടയാളങ്ങൾ പ്രവർത്തിക്കുവാൻ ദൈവം മോശെയെ അധികാരപ്പെടുത്തിയപ്പോൾ മോശെ വീണ്ടും “ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞ് ദൈവത്തിന്റെ വിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. “ഞാൻ നിന്റെ വായോടുകൂടെ ഉണ്ടായിരിക്കും; നീ പറയേണ്ടതെന്തെന്നു ഞാൻ നിനക്ക് ഉപദേശിച്ചുതരും” എന്ന് ദൈവം മറുപടി നൽകിയപ്പോൾ മറ്റൊഴികഴിവുകൾ ഒന്നും പറയുവാനില്ലാതെ മോശെ, “അയ്യോ, യഹോവേ, ദയവുണ്ടായി മറ്റാരെയെങ്കിലും അയയ്ക്കണമേ’ എന്ന് ദൈവത്തോട് അപേക്ഷിച്ചു. അപ്പോൾ ദൈവത്തിന്റെ കോപം മോശെയ്ക്കുനേരേ ജ്വലിച്ചതായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. മോശയെപ്പോലെ ഒഴികഴിവുകൾ പറഞ്ഞ് പലപ്പോഴും ദൈവത്തിന്റെ വിളി തിരസ്കരിക്കുന്നവർ അനേകരാണ്. ഓരോരുത്തരുടെയും പരിമിതികളും ബലഹീനതകളും യഥാർത്ഥമായി അറിയുന്ന ദൈവമാണ് തന്നെ വിളിക്കുന്നതെന്നു ബോദ്ധ്യമുള്ള ഒരുവനും ആ വിളി നിരസിക്കുവാൻ കഴിയുകയില്ല. ആകയാൽ ഇപ്പോൾ വരുക! ദൈവവിളി അനുസരിക്കുക! (വേദഭാഗം: പുറപ്പാട് 3:1-4:18).

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

യിസായേൽമക്കൾ മിസ്രയീംദേശത്ത് അത്യന്തം വർദ്ധിച്ചതുകൊണ്ട് ആശങ്കപുണ്ട മിസ്രയീം രാജാവ് എബ്രായ സൂതികർമ്മിണികളായ ശിപ്രായോടും പൂവായോടും: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.” (പുറ, 1:16). പ്രസവശയ്യയിൽവച്ച് കുഞ്ഞിനെ കൊല്ലുന്നത് വളരെ എളുപ്പമായിരുന്നു. എന്തെന്നാൽ പ്രസവവേദനയാൽ പിടയുന്നതിനാൽ അമ്മയ്ക്കുപോലും തന്റെ കുഞ്ഞിനെ കൊന്നതാണെന്നു മനസ്സിലാക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവത്തെ ഭയപ്പെട്ടിരുന്ന ശിപ്രായും പൂവായും രാജാവിന്റെ കല്പന അനുസരിക്കാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അടിമകളായിരുന്ന അവർക്കു രാജകല്പന അനുസരിച്ചാൽ നേടാമായിരുന്ന വമ്പിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ ഇപ്രകാരം പ്രവർത്തിച്ചത്. മാത്രമല്ല, രാജകല്പന തിരസ്കരിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നേരിടുവാനും അവർ തയ്യാറായിരുന്നു. ദൈവഭയത്തോടും ഭക്തിയോടും ദൈവജനത്തിന്റെ അഭിവൃദ്ധിക്കായി അവർ പ്രവർത്തിച്ചത് മറ്റാരും അറിഞ്ഞിരുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ദൈവം അവർക്കു നന്മ ചെയ്യുകയും ഭവനങ്ങൾ നൽകി അനുഗ്രഹിക്കുകയും (പുറ, 1:21) തിരുവചനത്തിൽ അവരുടെ പേരുകൾ ലിഖിതമാക്കുകയും ചെയ്തു. ജീവിതയാത്രയിൽ നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ ദൈവഭയത്തോടും ഭക്തിയോടും വിശ്വസ്തതയോടും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ വശംവദരാകാതെ പ്രവർത്തിക്കുമ്പോൾ, ശിപ്രായേയും പൂവായെയും പോലെ സാധാരണക്കാരായ നമ്മെയും തനിക്കായി അസാധാരണമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഉപയോഗിക്കും. (വേദഭാഗം: പുറപ്പാട് 1:8-22).

ദൈവത്തോടുകൂടെ നടക്കുന്നവർ

ദൈവത്തോടുകൂടെ നടക്കുന്നവർ

സഹോദരന്മാർ യോസേഫിനെ അടിമയായി വിറ്റുവെങ്കിലും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നുവെന്ന് ഉൽപത്തി പുസ്തകം 39-ാം അദ്ധ്യായത്തിൽ നാലു പ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്നു (ഉല്പ, 39:2,3, 21, 23). പോത്തീഫറിന്റെ ഭവനത്തിൽ അടിമയായി എത്തിയ യോസേഫിനോടു കൂടെ യഹോവ ഉണ്ടായിരുന്നതിനാൽ അവൻ ആ ഭവനത്തിന്റെ മേൽവിചാരകൻ ആയിത്തീർന്നു. പോത്തീഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്കു കീഴ്പ്പെട്ട് അവളുമായി പാപം ചെയ്യാതിരുന്നതിനാൽ അവൻ അന്യായമായി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടുവെങ്കിലും അവിടെയും യഹോവ അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ കാരാഗൃഹപമാണിക്ക് അവനോടു ദയ തോന്നി തടവുകാരുടെ മേൽനോട്ടം വഹിക്കുവാൻ അവനെ ചുമതലപ്പെടുത്തി. താൻ വിളിച്ചു വേർതിരിക്കുന്നവരെ താൻ ആഗ്രഹിക്കുന്ന പദവികളിലേക്ക് ഉയർത്തേണ്ടതിനായി ദൈവം അവരെ കഠിനമായ കഷ്ടനഷ്ടങ്ങളിലൂടെ കടത്തിവിടുമ്പോഴും ദൈവം അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യോസേഫിന്റെ അനുഭവങ്ങൾ തെളിയിക്കുന്നു. അതോടൊപ്പം അനുയോജ്യമായ സാഹചര്യങ്ങളിൽ പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ വിശുദ്ധിയോടും വിശ്വസ്തതയോടും ദൈവത്തോടു പറ്റിനിൽക്കുന്നവർക്കു മാത്രമേ ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിക്കുവാൻ കഴിയുകയുള്ളുവെന്ന് യോസേഫിന്റെ ജീവിതം തെളിയിക്കുന്നു. വേദഭാഗം: ഉല്പത്തി 36:1-39:23).

പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കു മറുപടി ലഭിക്കുന്നില്ല എന്നുള്ള പരാതികൾ ആത്മീയ ലോകത്ത് സർവ്വസാധാരണമാണ്. ഇടവിടാതെ സ്ത്രോത്രം ചെയ്യുകയും പതിവായി ഉപവസിക്കുകയും ആരാധനകളിൽ മുടക്കംകൂടാതെ പങ്കെടുക്കുകയും ചെയ്തിട്ടും തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാത്തതിനാൽ പ്രാർത്ഥനകൾ നിർത്തുന്നവരും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ക്രൈസ്തവലോകത്ത് കുറവല്ല. അങ്ങനെയുള്ള സഹോദരങ്ങൾ യാബ്ബോക്കിൻ്റെ തീരത്തിരുന്നു പ്രാർത്ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം. പ്രതികാര വാഞ്ഛയോടെ 400 പേരുമായി വരുന്ന ഏശാവിന്റെ കൈയിൽനിന്നു തന്റെ ഇരുപതു വർഷത്തെ സർവ്വസമ്പാദ്യങ്ങളെയും ഭാര്യമാരെയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് യാക്കോബിന് അറിയാമായിരുന്നു. അതിനുവേണ്ടി, “നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞ് അവൻ ദൈവത്തിന്റെ ദൂതനുമായി യബ്ബോക്കിന്റെ തീരത്ത് രാത്രിയുടെ യാമങ്ങൾ മുഴുവൻ മല്ലുപിടിച്ചു. അവന്റെ ഇടുപ്പ് ഉളുക്കിയെങ്കിലും അവൻ പിന്മാറിയില്ല. അവസാനം അവൻ ആ ചോദ്യം കേട്ടു: നിന്റെ പേരെന്ത്? ‘യാക്കോബ്’ എന്ന് അവൻ മറുപടി നൽകി. അവന്റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോട് ആ ചോദ്യം ചോദിച്ചത്. പിന്നെയോ ഇരുപത് വർഷം മുമ്പ്, കാഴ്ച മങ്ങിയ സ്വപിതാവിനെ അവൻ പേരു മാറ്റി കബളിപ്പിച്ചത് ദൈവം അവനു ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. തന്റെ കുറ്റം അവൻ ഏറ്റുപറഞ്ഞപ്പോൾ ദൈവം അവനെ അനുഗ്രഹിച്ചു; യിസ്രായേൽ എന്നു പുതിയ പേരു നൽകി. പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാർത്ഥനകളിൽ ഒന്നിനുപോലും മറുപടി ലഭിക്കാത്തതിന്റെ കാരണം; ഒരുപക്ഷെ നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളുമാകാം. അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുകയും, മറ്റുള്ളവരുടെ കടങ്ങളെ ഹൃദയപൂർവ്വം ക്ഷമിക്കുകയും ചെയ്യുമ്പോൾ യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. (വേദഭാഗം: ഉല്പത്തി 32:1-33:20).

ആത്മീയ ഔന്നത്യം

ആത്മീയ ഔന്നത്യം

ഇന്ന് അനേകം സഹോദരങ്ങൾക്ക് തങ്ങളുടെ ആത്മീയ ഔന്നത്യമായി ചൂണ്ടിക്കാണിക്കുവാനുള്ളത് തങ്ങളുടെ പിതാമഹന്മാരുടെ ആത്മീയ ജീവിതങ്ങളാണ്. ജീവിതവിശുദ്ധിയോ ദൈവഭയമോ ഭക്തിയോ ഇല്ലാത്ത ഇക്കൂട്ടർ ആത്മീയ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിൻബലത്തിൽ ക്രൈസ്തവ സഭകളിലും സമൂഹങ്ങളിലും അധികാരങ്ങളും സ്ഥാനമാനങ്ങളും കൈയടക്കുന്നു. പക്ഷേ, ദൈവത്തെ മറന്നു ജീവിതം നയിക്കുന്ന അവർക്ക് ദൈവസന്നിധിയിൽ യാതൊരു നിലയും വിലയുമില്ലെന്ന് ഏശാവിന്റെ ജീവിതം തെളിയിക്കുന്നു. ഏശാവിന്റെ പിതാമഹനായ അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു; വിശ്വാസികളുടെ പിതാവായിരുന്നു. ഏശാവിന്റെ പിതാവായ യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിന്റെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ചിരുന്നു. എന്നാൽ ഏശാവിന് അവകാശപ്പെടുവാൻ ഈ പാരമ്പര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. തന്റെ ജഡികാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി അവൻ തന്റെ ജ്യേഷ്ഠാവകാശം നിസ്സാരമാക്കി വിറ്റുകളഞ്ഞു. മാത്രമല്ല, അവൻ ഹിത്യസ്തീകളെ വിവാഹം ചെയ്ത് തന്റെ മാതാപിതാക്കൾക്കു മനോവ്യസനം ഉണ്ടാക്കുകയും ചെയ്തു. അവനു ന്യായമായി ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം നഷ്ടമായി. ശിഷ്ടമുള്ള അവന്റെ ജീവിതത്തിൽ അവന് അവകാശപ്പെടുവാൻ ഉണ്ടായിരുന്നത് അവന്റെ പിതൃപാരമ്പര്യം മാത്രമായിരുന്നു. മാതാപിതാക്കളുടെ ദൈവത്തിലുള്ള ഭക്തിയും വിശ്വസ്തതയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ ദൈവസന്നിധിയിൽ നിന്നു യാതൊരു അനുഗ്രഹവും പ്രാപിക്കുവാൻ കഴിയുകയില്ലെന്ന് ഏശാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. (വേദഭാഗം: ഉല്പത്തി 25:25-36:8).

അബ്രാഹാമിൻ്റെ മാതൃക

അബ്രാഹാമിൻ്റെ മാതൃക

ദൈവത്തിനുവേണ്ടി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സംരംഭങ്ങൾ ആരംഭിക്കുവാനും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുമുള്ള ദൈവത്തിന്റെ വിളി അനേകായിരങ്ങൾ അനുദിനം കേൾക്കാറുണ്ട്. പക്ഷേ, ആ വിളി ഏറിയകൂറും ജീവിതങ്ങളിൽ ഒരു സ്വപ്നമായോ സങ്കല്പമായോ മാത്രം അവസാനിക്കുന്നതിനാൽ ദൈവം നൽകുവാനാഗ്രഹിക്കുന്ന പദവികൾ അവർക്കു പ്രാപിക്കുവാൻ കഴിയാതെ വരുന്നു. ദൈവത്തിന്റെ വിളിക്ക് അനുസരണമായി യാതൊന്നും പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല. ദൈവത്തിന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുമ്പോൾ അതു നിമിത്തം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഭയമാണ് പലരെയും പിന്നിലേക്കു വലിക്കുന്നത്. മറ്റു ചിലർക്ക് ദൗത്യം ആരംഭിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും അവ നീട്ടിവച്ചും മാറ്റിവച്ചും ജീവിതയാത്രയിൽ ഒരിക്കലും ആരംഭിക്കുവാൻ കഴിയുന്നില്ല. ഇവിടെ വിശ്വാസികളുടെ പിതാവായിത്തീർന്ന അബ്രാഹാമിനെ നാം മാതൃകയാക്കണം. അവന്റെ 75-ാമത്തെ വയസ്സിൽ ദൈവം അവനെ തന്റെ ദൗത്യത്തിനായി വിളിക്കുമ്പോൾ അവന്റെ പേര് ‘അബ്രാം’ (ഉന്നതപിതാവ്) എന്നു മാത്രമായിരുന്നു. തന്റെ വിളിയെ അനുസരിച്ചാൽ, പ്രതിഫലമായി ദൈവം അവന് വലിയ വാഗ്ദത്തങ്ങൾ നൽകി. മക്കളില്ലാത്ത അവനെ ഒരു വലിയ ജനതയാക്കും. അവനെ അനുഗ്രഹിച്ച് അവന്റെ നാമം ശ്രഷ്ഠമാക്കും. അവൻ നിമിത്തം ഭൂമിയിലെ സകല വംശങ്ങളെയും അനുഗ്രഹിക്കും. (ഉല്പ, 12:2,3). പക്ഷേ, ഈ വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ച് തന്റെ യാത്രയ്ക്ക് ആരംഭം കുറിക്കണമായിരുന്നു. അതിനുവേണ്ടി അവൻ ജനിച്ചു വളർന്ന ദേശത്തോടു വിടപറയുകയും, ബന്ധുക്കളെ വിട്ടുപോകുകയും തൻ്റെ പിതൃഭവനത്തോടു യാത്രപറയുകയും വേണമായിരുന്നു. മാത്രമല്ല, ദൈവം ഒരു ദേശം കാണിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെ, ആശയ്ക്ക് വിരോധമായി അവൻ യാത്ര ആരംഭിക്കണമായിരുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച അബ്രാം മാറ്റിവയ്ക്കാതെ, നീട്ടിവയ്ക്കാതെ, ഭവിഷ്യത്തുകൾ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്തു. തന്റെ വിളി കേട്ട് സമ്പൂർണമായി തന്നെ അനുസരിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ ദൈവം അനേകം ജനതകൾക്ക് പിതാവാക്കിത്തീർക്കുമെന്നുള്ള വാഗ്ദത്തത്തോടുകൂടി ‘അബ്രാഹാം’ (ബഹുജാതികൾക്ക് പിതാവ്) എന്ന പുതിയ പേരു നൽകി. (ഉല്പ, 17:5). ദൈവത്തിന്റെ വിളി അനുസരിച്ച് സമ്പൂർണ്ണ വിശ്വാസത്തോടെ അബാഹാമിനെപ്പോലെ വിശ്വാസത്തോടെ നാം പ്രവർത്തനം ആരംഭിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ തന്റെ വ്യക്തമായ ലക്ഷ്യത്തിലേക്കു വഴിനടത്തും. (വേദഭാഗം: ഉല്പത്തി 12:1-25:10).