All posts by roy7

സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

വാഹനങ്ങളാ വഴിവിളക്കുകളോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ യാത്ര, പ്രത്യേകിച്ച് ദീർഘയാത്ര ആപൽക്കരമായിരുന്നു. വിജനമായ പ്രദേശളിലൂടെയുള്ള ദിർഘയാത്രകളിൽ കൊള്ളക്കാരുടെ ആക്രമണം സർവ്വസാധാരണം ആമായിരുന്നതിനാൽ, യാത്രകൾ തങ്ങളുടെ ജീവിതങ്ങളിൽനിന്നു കഴിയുന്നതും ഒഴിവാക്കുവാൻ ജനങ്ങൾ ശ്രമിച്ചിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു അർത്ഥഹ്ശഷ്ടാ രാജാവ് യെരൂശലേം ദൈവാലയം പണിയുന്നതിനു നൽകിയ സ്വർണ്ണവും വെള്ളിയും മറ്റു സാമഗ്രികളുമായി എസ്രായ്ക്ക് യെരൂശലേമിലേക്കു പോകേണ്ടിവന്നത്. എന്നാൽ അവ സുരക്ഷിതമായി യെരൂശലേമിലേക്കു കൊണ്ടുപോകുന്നതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് എസ്രാ ചോദിച്ചില്ല. കാരണം “ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്നവർക്ക് അനുകൂലമായും അവനെ ഉപേക്ഷിക്കുന്നവർക്കു പ്രതികൂലമായും ഇരിക്കുന്നു” (എസ്രാ, 8:22) എന്ന് രാജാവിനോട് എസ്രാ പറഞ്ഞിരുന്നു. ആ ദൈവത്തിന്റെ കൈ തങ്ങളെ കാത്തുപരിപാലിച്ച്, സുരക്ഷിതരായി യെരൂശലേമിൽ എത്തിക്കുമെന്ന് രാജാവിനെ ബോദ്ധ്യമാക്കുവാനാണ് എസ്രാ തങ്ങൾക്ക് അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും ചോദിക്കാതിരുന്നത്. പക്ഷേ, രാജാവിനോട് ദൈവത്തിന്റെ കാവലിനെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രം ദൈവം തങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് എസ്രാ കരുതിയിരുന്നില്ല. ദൈവത്തിന്റെ സന്നിധിയിൽ സ്വയം താഴ്ത്തി, യെരുശലേമിലേക്കു പോകുന്ന എല്ലാവർക്കും അവരുടെ സർവ്വസമ്പത്തിനും ദൈവത്തോടു ശുഭയാത്ര യാചിക്കുവാനായി ‘അഹവാ’ നദിയുടെ സമീപത്തുവച്ച് എസ്രാ ഒരു ഉപവാസം പ്രഖ്യാപിച്ചു. (എസ്രാ, 8:21). അവർ ഉപവസിച്ച്, അവരുടെ യാത്രയിൽ അവരെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം അവരുടെ ഉപവാസത്തിൽ പ്രസാദിച്ച് അവരുടെ പ്രാർത്ഥന കേട്ടു. ഉപവാസത്തിനുശേഷം ഒന്നാം മാസം പന്ത്രണ്ടാം തീയതി യാത്ര പുറപ്പെട്ട അവരെ ശ്രതുവിന്റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവൻ്റെ കൈയിൽനിന്നും ദൈവം രക്ഷിച്ചു. അവർ സുരക്ഷിതരായി യെരുശലേമിൽ എത്തിച്ചേർന്നു. (എസ്രാ, 8:31,32). അനർത്ഥങ്ങളും അപകടങ്ങളും നിറഞ്ഞ ഈ ജീവിതയാത്രയിൽ ദൈവത്തിന്റെ കാവലോടും കൃപയോടുംകൂടെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തുവാൻ ഉപവാസപ്രാർത്ഥന മുഖാന്തരമൊരുക്കുന്നു എന്ന് എസ്രായുടെയും സഹയാത്രികരുടെയും ഉപവാസം നമ്മെ പഠിപ്പിക്കുന്നു.

സ്വദേശം വിട്ടുപോകണ്ടി വന്നവൻ

സ്വദേശം വിട്ടുപോകണ്ടി വന്നവൻ

യിസായേൽമക്കളെ 430 വർഷത്തെ മിസ്രയീമ്യ അടിമത്തത്തിൽനിന്ന് അത്യത്ഭുതകരമായി വിമോചിപ്പിച്ച സർവ്വശക്തനായ ദൈവം, അവർ അനുസരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കല്പനകൾ വായ്മൊഴിയായും വരമൊഴിയായും നൽകിയതിനുശേഷമായിരുന്നു അവരെ കനാനിലേക്കു നയിച്ചത്. ശിക്ഷകളും ശിക്ഷണങ്ങളും നിറഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ മരുഭൂപ്രയാണത്തിലൂടെ കനാൻദേശത്തെത്തിയ യിസ്രായേൽമക്കൾക്ക് അത് അവകാശമായി കൊടുക്കുമ്പോഴും, അവർ തന്നെ മറന്ന് അന്യദേവന്മാരെയും മറ്റു മിഥ്യാമൂർത്തികളെയും ആരാധിച്ചാൽ താൻ അവർക്കു നൽകിയ അനുഗ്രഹങ്ങൾ തകർത്തുകളയുമെന്ന് ദൈവം മുന്നറിയിപ്പു നൽകിയിരുന്നു. അവർ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ചപ്പോഴൊക്കെയും അവരെ അടിമത്തത്തിലേക്ക് അയച്ച ദൈവം, അവരുടെ നിലവിളിക്കു മുമ്പിൽ മനസ്സലിഞ്ഞ് അവരെ വീണ്ടെടുക്കുവാൻ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർക്ക് രാജാക്കന്മാരെയും പ്രവാചകന്മാരെയും നൽകി. അവർക്ക് ആരാധിക്കുവാനായി, ദൈവം സ്വന്തം കൈകൊണ്ട് അതിശ്രഷ്ഠമായ ദൈവാലയത്തിന്റെ മാതൃക വരച്ച്, അതു പണിയുവാൻ അവർക്ക് അവസരം നൽകി. അങ്ങനെ ഭൂമുഖത്തെ ഏറ്റവും മനോഹരവും അമൂല്യവുമായ ദൈവാലയം യെരൂശലേമിൽ അവർ പടുത്തുയർത്തി. അവരുടെ സുരക്ഷിതത്വത്തിനായി യെരൂശലേമിനു ചുറ്റും മതിൽ കെട്ടി ഉയർത്തി. പക്ഷേ, മറ്റു ജനതകൾക്ക് മാത്യകാമുദ്രയാകുവാൻ താൻ തിരഞ്ഞെടുത്ത തന്റെ ജനം തന്റെ ദൂതന്മാരുടെയും പ്രവാചകന്മാരുടെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ, അവരെ ധിക്കരിക്കുകയും നിന്ദിക്കുകയും ചെയ്ത്, അന്യദൈവങ്ങളെ ആരാധിക്കുകയും മേച്ഛമായ ജീവിതം നയിക്കുകയും ചെയ്തു. അപ്പോൾ സർവ്വശക്തനായ ദൈവം ബാബിലോൺ രാജാവിനെ അവർക്കെതിരെ അയച്ച് തന്റെ പ്രമോദമായിരുന്ന യെരൂശലേമിനെ നശിപ്പിക്കുവാൻ അനുവദിച്ചു. ദൈവാലയത്തെ മാത്രമല്ല, രാജകൊട്ടാരത്തെയും പ്രധാന ഭവനങ്ങളെയും അവൻ ചുട്ടുകളഞ്ഞു. വൃദ്ധന്മാരെയും കന്യകമാരെയും യൗവനക്കാരെയും അവൻ വാളിനിരയാക്കി. അവശേഷിച്ചവരെ അടിമകളായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. (2രാജാ, 25:21; 2ദിന, 36’20; യിരെ, 52:27). സ്നേഹവാനായ ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ മട്ടുപ്പാവിലിരുന്ന് അവ അനുഭവിക്കുമ്പോൾത്തന്നെ ദൈവത്തെ മറക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നവരുടെ മേൽ ദൈവം നടത്തുന്ന ന്യായവിധിയുടെ, ഉത്തമദൃഷ്ടാന്തമാണ് സ്വദേശം വിട്ടു പോകേണ്ടിവന്ന യെഹൂദന്മാർ.

നാശത്തിനു മുമ്പേ നിഗളം

നാശത്തിനു മുമ്പേ നിഗളം

ദൈവജനത്തെ തകർക്കുവാൻ സാത്താൻ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ആയുധമാണ് നിഗളം. തങ്ങളുടെ ബലത്തിലും ധനത്തിലും പ്രതാപത്തിലും മഹത്ത്വത്തിലും നിഗളിച്ച അനേകരെ സർവ്വശക്തനായ ദൈവം ശിക്ഷിച്ച സംഭവങ്ങൾ തിരുവചനത്തിൽ രേഖപ്പെടു ത്തിയിരിക്കുന്നു. യെഹൂദാ രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ ഉസ്സീയാവിനുണ്ടായ ദൈവത്തിന്റെ ശിക്ഷ അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 16-ാമത്തെ വയസ്സിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന ഉസ്സീയാവ് ദൈവഭയത്തോടും ഭക്തിയോടുമായിരുന്നു തന്റെ വാഴ്ച ആരംഭിച്ചത്. അവൻ ദൈവത്തിനു പ്രസാദകരമായതു ചെയ്തു. മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു യോദ്ധാക്കളുള്ള പ്രബലസൈന്യത്തെ വാർത്തെടുത്ത ഉസ്സീയാവിന്റെ കീർത്തി ബഹുദൂരം പരന്നു. ഇപ്രകാരം പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരുന്നപ്പോൾ ഉസ്സീയാവിൽ കടന്നുകൂടിയ നിഗളം യഹോവയുടെ ആലയത്തിലെ ധൂപപീഠത്തിൽ ധുപമർപ്പിക്കുവാൻ അവനെ പ്രേരിപ്പിച്ചു. വിശുദ്ധീകരിക്കപ്പെട്ട അഹരോന്യ പുരോഹിതന്മാർക്കു മാത്രമേ വിശുദ്ധമന്ദിരത്തിൽ യഹോവയ്ക്ക് ധൂപമർപ്പിക്കുവാൻ കഴിയുകയുള്ളുവെന്നു പറഞ്ഞ് അസര്യാ പുരോഹിതനും മറ്റ് 80 പുരോഹിതന്മാരും അവനെ തടഞ്ഞപ്പോൾ അവൻ കോപിഷ്ടനായി. ധൂപം കാട്ടുവാനായി ധൂപകലശം പിടിച്ചിരിക്കുമ്പോൾത്തന്നെ ഉസ്സീയാവിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. (2ദിന, 26:19). ഉടനേതന്നെ അവനെ മന്ദിരത്തിൽനിന്നു പുറത്താക്കി. തന്റെ ശിഷ്ടായുസ്സ് മുഴുവനും അവൻ കുഷ്ഠരോഗിയായി കഴിഞ്ഞു. ഭൗതികമായ ശ്രഷ്ഠതകളും സൗഭാഗ്യങ്ങളും മനുഷ്യൻ നേടിക്കഴിയുമ്പോൾ അവനിൽ കടന്നുവരുന്ന അഹന്ത അഥവാ നിഗളം ആത്മീയ അധികാരങ്ങൾക്കുവേണ്ടിയുള്ള അന്തർദാഹം അവനിൽ ജനിപ്പിക്കുന്നു. തദനന്തരം അവന്റെ ധനത്തിന്റെയും സ്ഥാനമാനങ്ങളുടെയും സ്വാധീനത്താൽ ദൈവത്തിന്റെ ശുശ്രൂഷയെയും ശുശ്രൂഷകരെയും നിയന്ത്രിക്കുവാൻ അവൻ ശ്രമിക്കുന്നു. വിശുദ്ധമായ ദൈവിക ആരാധനകളെയും ശുശ്രൂഷകളെയും നിയന്ത്രിക്കുന്നത് അത്യുന്നതനായ ദൈവമാണെന്നു മനസ്സിലാക്കാതെ, നിഗളത്തിന് അടിമപ്പെട്ടു മനുഷ്യൻ ഭൗതിക സ്ഥാനമാനങ്ങൾകൊണ്ട് അതു കൈയടക്കുവാൻ ശ്രമിച്ചാൽ തന്റെ കോപത്തെ ജ്വലിപ്പിക്കുമെന്ന് ഉസ്സീയാവിനെ കുഷ്ഠരോഗംകൊണ്ടു ശിക്ഷിച്ച സർവ്വശക്തനായ ദൈവം മുന്നറിയിപ്പു നൽകുന്നു.

ദൈവത്തോടുള്ള നിർവ്യാജസ്നേഹം

ദൈവത്തോടുള്ള നിർവ്യാജസ്നേഹം

ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ട് ദൈവത്തിന്റെ അനുവാദത്തിനുവേണ്ടി നിരന്തരമായി പ്രാർത്ഥിക്കുന്ന അനേകം സഹോദരങ്ങളുണ്ട്. ദൈവത്തിൽനിന്ന് അനുവാദം ലഭിക്കാതെ വരുമ്പോൾ ദൈവത്തിനുവേണ്ടി വിഭാവനം ചെയ്ത തങ്ങളുടെ പരിപാടികൾ ദൈവത്തിനു ഹിതകരമല്ലാത്തതുകൊണ്ട്, അതിനുവേണ്ടി തുടർന്നു പ്രാർത്ഥിക്കുവാനും അതിനെക്കുറിച്ചു ചിന്തിക്കുവാനും കൂട്ടാക്കാതെ ബഹുഭൂരിപക്ഷവും അത് ഉപേക്ഷിച്ചുകളയുന്നു. അത്യുന്നതനായ ദൈവം എന്തു കാരണംകൊണ്ടാണ് അനുവാദം നൽകാതിരുന്നതെന്നോ, എങ്ങനെയുള്ള സമീപനംകൊണ്ട് അനുവാദം നേടിയെടുക്കാമെന്നോ അവർ ചിന്തിക്കാറില്ല. ദാവീദ് തന്റെ ദൈവത്തിനു വേണ്ടി ഒരു ആലയം പണിയണമെന്ന് അത്യധികമായി ആഗ്രഹിച്ചു. പക്ഷേ, ദൈവം “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവും രക്തം ചൊരിയിച്ചവനും ആകുന്നു” (1ദിന, 28:3) എന്നു കല്പിച്ചു. എന്നാൽ മേച്ചിൽപ്പുറത്തുനിന്ന് തന്നെ കോരിയെടുത്ത് തനിക്ക് യിസ്രായേലിന്റെ ചെങ്കോൽ നൽകിയ അത്യുന്നതനായ ദൈവത്തിനുവേണ്ടി ആലയം പണിയുവാനുള്ള ആഗ്രഹം ദാവീദിന് ഉപേക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. തന്നോടുള്ള ദാവീദിന്റെ നിർവ്യാജമായ സ്നേഹത്താൽ തനിക്കുവേണ്ടി ഒരു ആലയം പണിയണമെന്നുള്ള അവന്റെ നിർബ്ബന്ധത്തെ ദൈവത്തിനു തള്ളിക്കളയുവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും” (1ദിന, 28:6) എന്നുള്ള വാഗ്ദത്തം ദൈവം നല്കിയത്. അങ്ങനെ ഒരു വാഗ്ദത്തം ലഭിച്ചതുകൊണ്ട് തന്റെ മകനായ ശലോമോൻ ദൈവാലയം പണിതുകൊളളും എന്ന ധാരണയിൽ നിഷ്ക്രിയനാകാതെ, പിന്നെയും തന്റെ ദൈവത്തിനു വേണ്ടിയള്ള ആലയത്തെക്കുറിച്ചും അതിന്റെ നിർമ്മാണത്തെക്കുറിച്ചും പ്രാർത്ഥനാ തീക്ഷ്ണതയോടെ ചിന്തിച്ചതുകൊണ്ടാണ്, മോശയ്ക്കുശേഷം മറ്റാർക്കും ലഭിക്കാത്ത ആ മഹാഭാഗ്യം ദാവീദിനു കൈവന്നത്. ദൈവം തന്റെ കൈകൊണ്ട് എഴുതിയ തൻ്റെ ആലയത്തിന്റെ മാതൃക ദൈവത്തിൽനിന്നു ഗ്രഹിക്കുവാൻ ദാവിദിനു കഴിഞ്ഞു. (ദിന, 28:19). ദൈവാലയനിർമ്മാണത്തിനുള്ള അനുവാദം നിഷേധിച്ചപ്പോൾ ദാവീദ് തന്റെ ആഗ്രഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചിരുന്നുവെങ്കിൽ അത്യുന്നതനായ ദൈവത്തിന്റെ കൈകൊണ്ടു എഴുതപ്പെട്ട യെരുശലേം ദൈവാലയത്തിന്റെ മാതൃക ഒരിക്കലും ദാവീദിനു കാണുവാൻ കഴിയുമായിരുന്നില്ല. നാം ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ലക്ഷ്യങ്ങൾ വയ്ക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെയും വിശ്വാസത്തെയും വിശ്വസ്തതയെയും തീക്ഷ്ണതയെയും പരിശോധിക്കുവാൻ ദൈവം പ്രാഥമികഘട്ടങ്ങളിൽ മൗനമായിരുന്നേക്കാം. അനുവാദം നിഷേധിച്ചേക്കാം. എന്നാൽ സർവ്വശക്തനായ ദൈവത്തോടുള്ള നിർവ്യാജമായ സ്നേഹത്തിൽനിന്ന് ഉരുത്തിരിയുന്ന നിർബ്ബന്ധപൂർവ്വമായ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാൻ അവൻ നമ്മൾ അനുവദിക്കുക മാത്രമല്ല, അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ദാവീദിന്റെ അനുഭവം വിളംബരം ചെയ്യുന്നു.

കുടുംബച്ഛേദത്തിനുള്ള പാപങ്ങൾ

കുടുംബച്ഛേദത്തിനുള്ള പാപങ്ങൾ

മരണം ഒരു കുടുംബത്തെ മുഴുവൻ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമ്പോൾ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും ന്യായത്തെക്കുറിച്ചും അനേകർ സന്ദേഹമുയർത്താറുണ്ട്. എന്നാൽ ആ ദുരന്തത്തിലേക്ക് ആ കുടുംബത്തെ നയിച്ച ഭൂതകാല സംഭവിങ്ങളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ശൗൽ തന്റെ പിതാവിന്റെ നഷ്ടപ്പെട്ട കഴുതകളെക്കുറിച്ചുള്ള വിവരം അറിയുവാൻ ശമൂവേൽ പ്രവാചകന്റെ അടുത്തെത്തിയപ്പോഴാണ് ദൈവം അവനെ യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്തിരിക്കുന്നതായി ശമൂവേൽ അവനെ അറിയിച്ചത്. അപ്പോൾ യിസ്രായേൽ ഗോത്രങ്ങളിൽ തന്റെ ഗോത്രം ഏറ്റവും ചെറിറുതും അതിൽ തന്റെ കുടുംബം ഏറ്റവും ചെറുതുമായിരിക്കെ, എന്തുകൊണ്ട് ഇപ്രകാരം പറയുന്നു? എന്ന പ്രതികരണമാണ് ശൗലിൽനിന്നുണ്ടായത്. ഇപ്രകാരം എളിമയും സൗമ്യതയും നിറഞ്ഞുനിന്നിരുന്ന ശൗൽ പരിശുദ്ധാത്മനിറവിൽ പ്രവചിക്കുകയും ചെയ്തിരുന്നു. (1ശമൂ, 10:11). പക്ഷേ, അവൻ രാജത്വം പ്രാപിച്ചുകഴിഞ്ഞപ്പോൾ അമാലേക്യരെ സമ്പൂർണ്ണമായി നശിപ്പിക്കണമെന്ന ദൈവത്തിന്റെ കല്പന അനുസരിച്ചില്ല. അപ്പോൾ ദൈവത്തിന്റെ ആത്മാവ് അവനെ വിട്ടുപോയി. തുടർന്ന്, അവനു പകരം ദൈവം യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്ത ദാവീദിനെ കൊല്ലുവാൻ 21 പ്രാവശ്യം ശൗൽ ശ്രമിച്ചു. ദാവീദിനെ സഹായിച്ചുവെന്ന കാരണത്താൽ നോബിൽ യഹോവയുടെ 85 പുരോഹിതന്മാരെ അവൻ വെട്ടിക്കൊന്നു. നോബിലെ പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവൻ കൊലപ്പെടുത്തി; പട്ടണം ചുട്ടുകരിച്ചു. ഏൻ-ദോരിലെ വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെന്ന് അരുളപ്പാട് ചോദിച്ചതോടെ അവന്റെ അധഃപതനം അതിന്റെ പാരമ്യത്തിലെത്തി. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ അവർ ശൗലിന്റെ മൂന്നു പുത്രന്മാരെ വെട്ടിക്കൊന്നു. സ്വന്തം വാളിന്മേൽ വീണ് ശൗൽ ആത്മഹത്യ ചെയ്തു. അവന്റെ ഭവനത്തെ ദൈവം നശിപ്പിച്ചുകളഞ്ഞു. “ഇങ്ങനെ ശൗലും അവന്റെ മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു” (1ദിന, 10:6) എന്ന തിരുവചനപ്രഖ്യാപനം, ഒന്നുമില്ലായ്മയിൽനിന്ന് ദൈവം കോരിയെടുത്ത് സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും ഗിരിശൃംഗങ്ങളിൽ പ്രതിഷ്ഠിച്ചശേഷം ദൈവത്തെ മറക്കുന്ന ഓരോരുത്തർക്കുമുള്ള താക്കീതാണ്. (വേദഭാഗം: 1ശമൂവേൽ 9:1-11:15; 13:1-14:52; 15:1-35; 31:1-13; 1ദിന, 10:1-14).

നെഹുഷ്ഠാൻ

നെഹുഷ്ഠാൻ

സർവ്വശക്തനായ ദൈവത്തിനുവേണ്ടി ജീവിക്കുവാൻ തീരുമാനിച്ച അനേകർ മുമ്പോട്ടിറങ്ങുമെങ്കിലും പൊതുജനാഭിപ്രായത്തെ ഭയന്ന്, പാരമ്പര്യങ്ങളായ ചില ദുരാചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ബോദ്ധ്യപ്പെടുത്തിയാൽ പോലും ഉപേക്ഷിക്കുവാൻ കഴിയാത്തതിനാൽ, അവർക്കു തങ്ങളുടെ പരമവിളിയുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നില്ല. കനാനിലേക്കുള്ള മരുഭൂ പ്രയാണത്തിനിടയിൽ മനസ്സു ക്ഷീണിച്ച യിസായേൽമക്കൾ ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നിസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും യഹോവ കല്പിച്ചതനുസരിച്ച് താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ താമസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു. (സംഖ്യാ, 21:8,9). എന്നാൽ യിസ്രായേൽമക്കൾ കനാൻദേശത്തെത്തി ഏകദേശം 900 വർഷങ്ങൾക്കുശേഷവും അവർ മോശെ ഉണ്ടാക്കിയ ‘നെഹുഷ്ഠാൻ’ എന്നു പേരായ ആ താമ്രസർപ്പത്തിനു ധൂപം കാട്ടിയിരുന്നു. യിസായേൽമക്കൾ കനാനിലെത്തിയ കാലംമുതൽ പ്രവാചകന്മാരും ന്യായാധിപന്മാരും അനേകം രാജാക്കന്മാരും യഹോവയാം ദൈവത്തോടുള്ള തീക്ഷ്ണതകൊണ്ടു വിഗ്രഹങ്ങൾ തകർത്ത്, വിഗ്രഹാരാധന ഉന്മൂലനം ചെയ്തിട്ടും നെഹുഷ്ഠാനെ ഉടച്ചുകളയുവാൻ ആരും ധൈര്യപ്പെട്ടില്ല. എന്തെന്നാൽ മോശെ ഉണ്ടാക്കിയ ആ താമസർപ്പത്തെ ഉടച്ചുകളഞ്ഞാൽ അതിനു ഭക്ത്യാദരവുകളോടെ ധൂപംകാട്ടിയിരുന്ന ജനങ്ങളിൽ നിന്നുണ്ടാകാവുന്ന ഭവിഷ്യത്തുകൾ അവർ ഭയപ്പെട്ടിരുന്നു. യഹോവയുടെ കല്പനയാൽ മോശെ നിർമ്മിച്ച നെഹുഷ്ഠാനെ തകർക്കുകയാണെങ്കിൽ തങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ പ്രത്യാഘാതം ഉണ്ടായേക്കുമോ എന്നുള്ള ആശങ്കയും അത് ഉടയ്ക്കാതിരിക്കുവാൻ കാരണമായിരുന്നേക്കാം. എന്നാൽ ഹിസ്കീയാവിന് തന്റെ ദൈവത്തോടുള്ള തീക്ഷണത നിമിത്തം, തന്റെ ജനം ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് നിർബ്ബന്ധമുണ്ടായിരുന്നതു കൊണ്ട്, അവൻ സകല വിഗ്രഹങ്ങളും പൂജാഗിരികളും തകർത്തതോടൊപ്പം ജനം ഭക്ത്യാദരവുകളോടെ ധൂപം അർപ്പിച്ചിരുന്ന നെഹുഷ്ഠാനെയും ഉടച്ചുകളഞ്ഞു. (2രാജാ, 18:4). അതുകൊണ്ടാണ് രോഗക്കിടക്കയിൽ താൻ മരിച്ചുപോകുമെന്നുള്ള ദൈവത്തിന്റെ അരുളപ്പാടു കേട്ട് ”അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗഹൃദയത്തോടും തിരുമുമ്പിൽ നടന്ന് നിന്റെ ദൃഷ്ടിയിൽ നന്മയായതു ചെയ്തിരിക്കുന്നുവെന്ന് ഓർക്കണമേ” (2രാജാ, 20:3) എന്നു ഹിസ്കീയാവ് പ്രാർത്ഥിച്ചപ്പോൾ ദൈവം ഉടനടി തന്റെ തീരുമാനം മാറ്റി, അവന്റെ ആയുസ്സിനോടു 15 വർഷംകൂടി നീട്ടിക്കൊടുക്കുവാൻ നിർബ്ബന്ധിതനായത്. ദൈവത്തിന്റെ വിളികേട്ട് നെഹുഷ്ഠാന്മാരെ തകർത്തു നാം മുന്നേറുകയാണങ്കിൽ ഹിസ്കീയാവിനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിച്ച ദൈവം നമുക്കുവേണ്ടിയും തീക്ഷണതയോടെ പ്രവർത്തിക്കുന്നത് അനുഭവമാക്കുവാൻ കഴിയും.

ആത്മാവിന്റെ ഇരട്ടിപ്പങ്ക്

ആത്മാവിന്റെ ഇരട്ടിപ്പങ്ക്

എലീശാ വയലിൽ ഉഴവ് നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു ദൈവത്തിന്റെ കല്പനപ്രകാരം പ്രവാചകനായ ഏലീയാവ് അവനെ കണ്ടെത്തി തന്റെ മേലങ്കി അവന്റെമേൽ ഇട്ടത്. ഉടനേ എലീശാ തന്റെ ഉപജീവനമാർഗ്ഗമായിരുന്ന കാളകളെ അറുത്ത്, കലപ്പയുടെ വിറകുപയോഗിച്ച് മാംസം പാകംചെയ്ത് ജനത്തിനു നൽകി ഏലീയാവിനെ അനുഗമിക്കുകയും അവനെ ഗുരുവായി സ്വീകരിച്ച് ദീർഘകാലം ശുശ്രൂഷിക്കുകയും ചെയ്തു. യഹോവ ഏലീയാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കുവാനുള്ള സമയമടുത്തപ്പോൾ അവൻ ഗില്ഗാലിൽ വച്ച് എലീശായോട് യഹോവ തന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നുവെന്നും അവിടേക്ക് എലീശാ തന്നെ അനുഗമിക്കേണ്ടതില്ലെന്നും അറിയിച്ചു. അപ്പോൾ എലീശാ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:2) എന്നു പറഞ്ഞ് ഏലീയാവിനോടൊപ്പം ബേഥേലിലേക്കു പോയി. പിന്നെയും, യഹോവ തന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നതുകൊണ്ട് എലീശാ ബേഥേലിൽ പാർക്കണമെന്ന് ഏലീയാവ് പറഞ്ഞതിന് “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:4) എന്ന മറുപടിയോടെ അവൻ ഏലീയാവിനോടുകൂടെ യെരീഹോവിൽ എത്തി. അവിടെവച്ച് വീണ്ടും, യഹോവ തന്നെ യോർദ്ദാനിലേക്ക് അയയ്ക്കുന്നതിനാൽ എലീശാ യെരീഹോവിൽ താമസിക്കുവാൻ ഏലീയാവ് പറയുമ്പോൾ മൂന്നാം പ്രാവശ്യവും “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:6) എന്ന് അവൻ ഉത്തരം പറഞ്ഞു. അങ്ങനെ തന്റെ മേലങ്കികൊണ്ട് യോർദ്ദാനെ വിഭാഗിച്ച് ഏലീയാവ് അക്കരെ എത്തിയപ്പോൾ, തന്നെ നിർബ്ബന്ധപൂർവ്വം പിന്തുടർന്ന എലീശായോട്: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്ന് പറയുക?” എന്നു പറഞ്ഞു. അതിന് എലീശാ അവനോട്: “നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്ക് എന്റെമേൽ വരുമാറാകട്ടെ” (2രാജാ, 2:9) എന്നാണ് മറുപടി നൽകിയത്. ഏലീയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതു കണ്ട അവൻ എലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് പ്രാപിച്ചുകൊണ്ടായിരുന്നു യോർദ്ദാനിൽനിന്നു മടങ്ങിപ്പോയത്. ഏലീയാവിന്റെ പിൻഗാമിയായി എലീശായെ തിരഞ്ഞെടുത്തത് ദൈവമാണെങ്കിലും എലീശായുടെ തീക്ഷ്ണതയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയും നിശ്ചയദാർഢ്യവുമാണ് ഏലീയാവിനുള്ളതിന്റെ ഇരട്ടി പരിദ്ധാത്മനിറവ് പ്രാപിക്കുവാൻ ഇടയാക്കിയത്. കർത്താവിനുവേണ്ടി വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നവർ തടസ്സങ്ങളെയും കഷ്ടങ്ങളെയും വകവയ്ക്കാതെ കർത്താവിന്റെ പാത പിന്തുടർന്ന് അവനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുമ്പോഴാണ്, കാരുണ്യവാനും സ്നേഹവാനുമായി ദൈവം കൃപകളും കൃപാവരങ്ങളും അത്യധികമായി നൽകുന്നതെന്ന്, ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് സ്വന്തമാക്കിയ പ്രവാചകനായ എലീശാ ചൂണ്ടിക്കാണിക്കുന്നു. (വേദഭാഗം: 2രാജാക്കന്മാർ (2:1-13).

മതി യഹോവേ!

മതി യഹോവേ!

മാനുഷിക ബുദ്ധിക്കും യുക്തിക്കും വിഭാവനം ചെയ്യുവാൻ കഴിയാത്ത അത്യുന്നതനായ ദൈവത്തിന്റെ അത്ഭുതങ്ങളും ശക്തിയും മഹത്ത്വവും സ്വന്തം ജീവിതങ്ങളിൽ രുചിച്ചറിത്തിട്ടുള്ളവരും, ലോകത്തിനു വെളിപ്പെടുത്തി കൊടുത്തിട്ടുള്ളവരുമായ വിശ്വാസവീരന്മാർ പോലും സാത്താൻ സൃഷ്ടിക്കുന്ന ഭീഷണികൾക്കു മുമ്പിൽ, പെട്ടെന്ന് നിരാശയുടെ അഗാധഗർത്തങ്ങളിലേക്കു വീണുപോകാറുണ്ട്. തന്റെ രാജാവിനെയും അവന്റെ പ്രജകളെയും, ബാലിന്റെയും അശ്ശേരിയുടെയും 850 പ്രവാചകന്മാരെയും ഏകനായി കർമ്മേൽപർവ്വതത്തിൽ വച്ച് ദൈവത്തിനുവേണ്ടി വെല്ലുവിളിച്ച ഏലീയാവ്, ദൈവത്തോടപേക്ഷിച്ചപ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്നു തീയിറക്കി യാഗപീഠത്തെയും യാഗവസ്തുവിനെയും ദഹിപ്പിച്ചു; അതിനു ചുറ്റും ഉണ്ടായിരുന്ന തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ഇതു കണ്ട് യഹോവതന്നെ ദൈവം എന്ന് ജനം ഘോഷിച്ച് ഏറ്റുപറഞ്ഞു. തുടർന്ന്, ബാലിൻ്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെ കീശോൻ തോട്ടിനരികെവച്ച് ഏലീയാവ് കൊന്നുകളഞ്ഞു. തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ ഏലിയാവ് കൊന്നതിൽ രോഷാകുലയായ ഈസേബെൽ തന്റെ ദൂതനെ ഏലീയാവിന്റെ അടുത്തേക്കയച്ച്, അടുത്ത ദിവസം, തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ കൊന്ന സമയത്തിനുമുമ്പ്, ഏലീയാവിനെയും അവരിൽ ഒരുവനെപ്പോലെ കൊന്നുകളയുമെന്ന് അറിയിച്ചു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്താൽ ഏകനായി രാജാവിനെയും അവന്റെ പ്രജകളെയും ബാലിന്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെയും വെല്ലുവിളിച്ച ഏലീയാവ്, ഈസേബൈലിന്റെ വധഭീഷണിക്കു മുമ്പിൽ ഭയന്നുപോയി. കേവലം മണിക്കൂറുകൾക്കുമുമ്പ് ദൈവം അവന്റെ നിലവിളിക്കു മുമ്പിൽ തീയിറക്കിയ കാര്യം ഓർക്കുവാൻ കഴിയാതെ ഏലീയാവ് ബേർശേബ മരുഭൂമിയിലേക്ക് ഓടി. മരിക്കുവാൻ ഇച്ചിച്ചുകൊണ്ട് അവിടെ ഒരു ചുരച്ചെടിയുടെ തണലിൽ കിടന്ന് “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളണമേ” (1രാജാ, 19:4) എന്ന് ഏലീയാവ് പ്രാർത്ഥിച്ചു. നമുക്കു തരണം ചെയ്യുവാൻ കഴിയാത്ത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നമ്മെ എന്നെന്നേക്കുമായി തകർത്തുകളയുമെന്ന് തോന്നിക്കുന്ന ഭീഷണികളെയും നമുക്കു നേരിട്ടു വിജയിക്കുവാൻ കഴിയണമെങ്കിൽ ആ നിമിഷംവരെ നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ ഓർക്കുകയും അവനിലേക്കു കണ്ണുകളുയർത്തുകയും ചെയ്യണം. മരിക്കുവാനല്ല, പിന്നെയോ സകല പ്രതിബന്ധങ്ങളെയും തകർത്ത് ഭീഷണികളെ ഛിന്നഭിന്നമാക്കി വിജയം വരിക്കുവാൻ! (വേദഭാഗം: 1രാജാക്കന്മാർ 18:1-19:4).

ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ

ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ

യുദ്ധങ്ങളിൽ രാജാക്കന്മാർ തങ്ങളുടെ സൈന്യങ്ങളെ നയിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു അമ്മോന്യർക്കെതിരെ ദാവീദ് രാജാവ് സൈന്യാധിപനായ യോവാബിന്റെ നേതൃത്വത്തിൽ തന്റെ സൈന്യത്തെ അയച്ചത്. തന്റെ പടയാളികളോടൊപ്പം യുദ്ധക്കളത്തിൽ ആയിരിക്കേണ്ട ദാവീദ് യെരൂശലേമിൽ തന്റെ രാജധാനിയുടെ മാളികയിൽ ഒരു സന്ധ്യയ്ക്ക് ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ട് അവളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. തനിക്കും തന്റെ രാജ്യത്തിനും വേണ്ടി യുദ്ധക്കളത്തിൽ ആയിരിക്കുന്ന ഊരിയാവിന്റെ ഭാര്യയാണ് അവളെന്നറിഞ്ഞിട്ടും ദാവീദ് അവളെ തന്റെ അരമനയിൽ വരുത്തി അവളുമായി പാപം ചെയ്തു. (2ശമൂ, 11:1-4). അവൾ ഗർഭംധരിച്ചു എന്നറിഞ്ഞ ദാവീദ് ഊരീയാവിനെ യുദ്ധക്കളത്തിൽനിന്നു വിളിപ്പിച്ച് അവനു വിലയേറിയ സമ്മാനങ്ങൾ നൽകിയശേഷം അവനോടു വീട്ടിലേക്കു പോകുവാൻ കല്പിച്ചു. എന്നാൽ ദൈവത്തിന്റെ പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുകയും സൈന്യം വെളിമ്പ്രദേശത്തു പാളയമടിച്ചു പാർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്റെ ഭാര്യയോടുകൂടെ ശയിക്കുവാൻ തന്റെ വീട്ടിലേക്കു പോകുകയില്ലെന്ന് ഊരീയാവ് ശഠിച്ചപ്പോൾ ദാവീദിന്റെ തന്ത്രം പാളിപ്പോയി. അടുത്ത ദിവസം ഊരീയാവിനെ മദ്യത്താൽ ലഹരിപിടിപ്പിച്ച് അവന്റെ ഭാര്യയുടെ അടുത്തേക്ക് അയയ്ക്കുവാനുള്ള ശ്രമവും വിഫലമായപ്പോൾ, യുദ്ധമുന്നണിയിൽ ഊരീയാവിനെ നിർത്തണമെന്നും അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ ഒറ്റപ്പെടുത്തിയശേഷം സൈന്യം പിന്മാറണമെന്നുമുള്ള കല്പന, ഊരീയാവിന്റെ കൈവശംതന്നെ ദാവീദ് യോവാബിനു കൊടുത്തയച്ചു. അങ്ങനെ സ്വരാജ്യത്തിനും സ്വജനത്തിനുംവേണ്ടി കർമ്മനിരതനായി പൊരുതിയ ഊരീയാവിനെ ദാവീദിന്റെ വഞ്ചനയുടെ വാൾ വെട്ടിക്കൊന്നു. അതിനുള്ള ദൈവത്തിന്റെ ശിക്ഷ ദാവീദിൽമാത്രം അവസാനിക്കുന്നതല്ലായിരുന്നു. ദാവീദിന്റെ ഗൃഹത്തെ, അവന്റെ തലമുറകളെ, ഒരിക്കലും വിട്ടുമാറാത്ത വാൾ അഥവാ രക്തച്ചൊരിച്ചിലാണ് ദാവീദ് തന്റെ പാപത്താൽ എന്നന്നേക്കുമായി സമ്പാദിച്ചത്. ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നാം വരാത്തുന്ന വീഴ്ച്ചയിൽ നിന്നുടലെടുക്കുന്ന പ്രവൃത്തികൾ നമ്മെ പാപത്തിലേക്കും പാപഗർത്തത്തിലേക്കും തള്ളിയിടുമെന്ന് ദാവിദിന്റെ പതനം വിരൽചൂണ്ടുന്നു. (വേദഭാഗം: 2ശമൂവേൽ 11:1-12:14).

നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം

നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം

സർവ്വശക്തനായ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അവനോടുള്ള ഭക്തിയിൽ ജീവിക്കുകയും അവന്റെ നാമ മഹത്ത്വത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ചില സന്ദർഭങ്ങളിൽ തങ്ങൾ നേടിയെടുത്തതും തങ്ങൾക്ക് ഏറ്റവും പ്രിയമായതും സമ്പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള പരീക്ഷണ വേളകളിൽ ചിലരുടെ ദൈവഭക്തിയും വിശ്വാസവും ചില്ലുകൊട്ടാരം പോലെ തകർന്നു നാമാവശേഷമാകും. എന്നാൽ തങ്ങളുടെ തകർന്നതും തളർന്നതുമായ ഏതവസ്ഥയിലും ദൈവത്തെ മുറുകെപ്പിടിച്ച് ദൈവത്തോടു പറ്റിനിന്നാൽ, അവർക്കു നഷ്ടമായതൊക്കെയും ദൈവം വീണ്ടെടുത്തു കൊടുക്കുമെന്ന് ദാവീദിന്റെ ചരിത്രം തെളിയിക്കുന്നു. ആഖീശിന്റെ അടുക്കൽനിന്ന് തങ്ങളുടെ താൽക്കാലിക താമസസ്ഥലമായ സിക്ലാഗിൽ മടങ്ങിയെത്തിയ ദാവീദും അനുചരന്മാരും, അമാലേക്യർ സിക്ലാഗ് തീവെച്ചു നശിപ്പിച്ചിരിക്കുന്നു എന്നും, തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തങ്ങൾക്കുള്ളതൊക്കെയും അപഹരിച്ചുകൊണ്ടുപോയി എന്നും മനസ്സിലാക്കി. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവാളം കരഞ്ഞു (1ശമൂ, 30:1:4). തുടർന്ന് ജനമെല്ലാം ദാവീദിനെതിരെ തിരിഞ്ഞ്, അവനെ കല്ലെറിയുവാൻ തുനിഞ്ഞപ്പോൾ ദാവീദ് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു (1ശമൂ, 30:6) എന്ന് തിരുവചനം സാക്ഷിക്കുന്നു. തദനന്തരം ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് അമാലേക്യരെ പിന്തുടർന്ന ദാവീദ് അമാലേക്യരെ സംഹരിച്ചു. അമാലേക്യർ തടവുകാരായി കൊണ്ടുപോയ തന്റെ ഭാര്യമാരെയും അവർ അപഹരിച്ചുകൊണ്ടു പോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു കൊണ്ടുവന്നു. (1ശമൂ, 30:18,19). ദാവീദിന്റെ സകല അനുഗ്രഹങ്ങളുടെയും സ്രോതസ്സ് അവന്റെ സർവ്വശക്തനായ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസമായിരുന്നു. നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നടുവിലും അചഞ്ചലമായ ദൈവവിശ്വാസത്തിൽ നിന്നുടലെടുക്കുന്ന നമ്മുടെ പ്രതികരണങ്ങളാണ് ദൈവത്തെ പ്രവർത്തനനിരതനാക്കി നമ്മുടെ നഷ്ടങ്ങൾ വീണ്ടെടുക്കുവാൻ മുഖാന്തരമൊരുക്കുന്നത്. (വേദഭാഗം: 1ശമൂവേൽ 30:1-23).