All posts by roy7

നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

ഇന്നത്തെ ക്രൈസ്തവസമൂഹങ്ങൾ വിവിധ തലങ്ങളിൽ തങ്ങൾക്കു ശക്തിയുണ്ടെന്നു കരുതുന്നവരാണ്. അസംഖ്യം ദേവാലയങ്ങൾ പടുത്തുയർത്തിയെന്ന് അവകാശപ്പെടുന്ന വർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളെന്ന് അഭിമാനിക്കുന്നവർ, ആതുരശുശ്രൂഷാ രംഗത്തെ പ്രബലത പ്രഘോഷിക്കുന്നവർ, അംഗസംഖ്യകൊണ്ട് തങ്ങളാണ് മുമ്പിലെന്നു വിളംബരം ചെയ്യുന്നവർ, അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. സർവ്വശക്തനായ ദൈവം തന്റെ പ്രവാചകനായ നഹൂമിലൂടെ ദൈവജനത്തിനു നൽകുന്ന മുന്നറിയിപ്പു ശ്രദ്ധേയമാണ്; “സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചുനോക്കുക; അരമുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.” (നഹൂം, 2:1). ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങൾ പ്രബലമെന്നു ധരിച്ചിരിക്കുന്ന പ്രസ്തുത, ഭൗതിക ശക്തികൾകൊണ്ട് ഈ സംഹാരകനെ നേരിടുവാനോ അവരെ ദൈവം ഭരമേല്പിച്ചിരിക്കുന്ന കോട്ടകൾ കാത്തുസൂക്ഷിക്കുവാനോ സാദ്ധ്യമല്ലെന്നു മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാൽ ആരാണ് ഈ സംഹാരകൻ അഥവാ ശത്രുവെന്നു ബോദ്ധ്യപ്പെട്ടാൽ മാത്രമേ, എന്തു ശക്തികൊണ്ട് അവനെ കീഴടക്കുവാൻ കഴിയുമെന്ന് നമുക്കു ചിന്തിക്കുവാൻ സാദ്ധ്യമാകൂ. അപ്പൊസ്തലനായ പൗലൊസ് ഈ ശത്രുവിനെക്കുറിച്ച് എഫെസ്യസഭയെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധേയമാണ്: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും ആകാശമണ്ഡലത്തിലെ ദുഷ്ടാത്മസേനയോടും അത്രേ.” (എഫെ, 6:12). ഈ ശ്രതുവിനെ നേരിടുന്നതിനായി കർത്താവിന്റെ അമിതബലത്തിൽ ശക്തിപ്പെടുവാൻ അപ്പൊസ്തലൻ നമ്മെ പ്രബോധിപ്പിക്കുന്നു. ദൈവജനത്തിന്റെ ശക്തി അവരിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു മാത്രമേ സംഹാരകനെ നേരിടുവാനും കീഴടക്കുവാനും ദൈവജനത്തിനു കഴിയുകയുള്ളു. അതുകൊണ്ടാണ് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട്; “നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർക്കുവിൻ” (ലൂക്കൊ, 24:49) എന്നു കല്പിച്ചത്. ഇന്ന് ക്രൈസ്തവ കുടുംബങ്ങളും സഭകളും സമൂഹങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ഭൗതിക ആസ്തികളാകുന്ന ശക്തികൊണ്ട് ഈ സംഹാരകന നേരിടുവാൻ ശ്രമിക്കുന്നതുകൊണ്ടാണ്. പരിശുദ്ധാത്മശക്തി ഒന്നുകൊണ്ടു മാത്രമേ ദൈവജനത്തെ തകർക്കുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഹാരകനെ തുരത്തുവാനും തകർക്കുവാനും കഴിയുകയുള്ളു എന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു.

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

അത്യുന്നതനായ ദൈവത്തെ പ്രസാദിപ്പിച്ച് അനുഗ്രഹവർഷങ്ങൾ നേടുവാനായി മനുഷ്യൻ ദൈവത്തിനു കാഴ്ചകൾ അർപ്പിക്കാറുണ്ട്. കാഴ്ചകളുടെ ബാഹുല്യവും അവയുടെ മൂല്യവും അനുസരിച്ചാണ് ദൈവം അനുഗ്രഹങ്ങൾ പകരുന്നതെന്ന ധാരണ ഇന്നത്തെപ്പോലെ പ്രാചീനകാലത്തും നിലനിന്നിരുന്നുവെന്ന് മീഖായിലൂടെ ദൈവം തന്റെ ജനത്തിനു നൽകുന്ന അരുളപ്പാടുകൾ വ്യക്തമാക്കുന്നു. ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളെയോ ആയിരമായിരം ആട്ടുകൊറ്റന്മാരെയോ ഹോമയാഗം അർപ്പിക്കുന്നതിലോ പതിനായിരം പതിനായിരം തൈലനദികൾ കാഴ്ചയായി അർപ്പിക്കുന്നതിലോ മക്കളെ അഗ്നിയിൽ ബലിയായി അർപ്പിക്കുന്നതിലോ അല്ല ദൈവം പ്രസാദിക്കുന്നതെന്നും, ഭൗതികമായ കാഴ്ചകളെക്കാൾ ദൈവം വിലമതിക്കുന്നത് ആന്തരികമായ രൂപാന്തരവും തദ്വാര ഉളവാകുന്ന ദൈവിക സ്വഭാവവുമാണെന്നും ദൈവം തന്റെ പ്രവാചകനിലൂടെ വിശദമാക്കുന്നു. (മീഖാ, 6:6,7). താൻ മനുഷ്യനോടു ചോദിക്കുന്ന കാഴ്ച തന്റെ സ്വഭാവത്തോടനുരൂപപ്പെട്ട ജീവിതമാണെന്ന് അരുളിച്ചെയ്യുന്ന ദൈവം, അതിന്റെ അടിസ്ഥാനഘടകങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുന്നു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8). നാം ലൗകികമായി എന്തെല്ലാം കാഴ്ചകൾ ദൈവത്തിനു നൽകിയാലും അവയൊക്കെയും ദൈവം നമുക്കു തന്നിരിക്കുന്ന അനുഗ്രഹങ്ങളുടെ അംശങ്ങളോ അവയിൽനിന്നുള്ളതോ മാത്രമാണ്. സർവ്വശക്തനായ ദൈവത്തിന് നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്നതാകുന്നു നമ്മുടെ ജീവിതയാത്രയിൽ നമുക്ക് ദൈവത്തിനു നൽകാവുന്ന ഏറ്റവും മഹത്തായ കാഴ്ച. അതു നാം നൽകുന്ന മറ്റെന്തിനെക്കാളും അമൂല്യവുമാണ്. എന്തെന്നാൽ ദൈവസ്വഭാവം ഉൾക്കൊണ്ട് നാം ദൈവത്തിന്റെ വകയായിത്തീരണമെന്നാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അത്യധികമായ ആഗ്രഹം. അതുകൊണ്ടുതന്നെ അതിനെക്കാൾ മഹത്തായ ഒരു കാഴ്ച അർപ്പിക്കുവാൻ നമുക്കു സാദ്ധ്യമല്ല.

പ്രവൃത്തി കണ്ട് മാനസാന്തരം വിലയിരുത്തുന്ന ദൈവം

പ്രവൃത്തി കണ്ട് മാനസാന്തരം വിലയിരുത്തുന്ന ദൈവം

ദൈവാലയാരാധനകളിലും കൺവെൻഷനുകളിലും ധ്യാനങ്ങളിലും ഉപവാസ ശുശ്രൂഷകളിലുമെല്ലാം മുടക്കം കൂടാതെ പങ്കെടുക്കുന്നവർ അനേകരാണ്. ഇങ്ങനെയുള്ള ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതുകൊണ്ടുമാത്രം ദൈവം തന്റെ കൃപയും കാരുണ്യവും ചൊരിയുകയില്ലെന്നും, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ മനുഷ്യൻ ശ്രവിക്കുന്ന ദൈവത്തിന്റെ ശബ്ദത്തെ അനുസരിച്ച് പാപം വിട്ടുതിരിഞ്ഞുവെന്നു പ്രവൃത്തികൊണ്ട് ദൈവത്തെ ബോദ്ധ്യമാക്കുമ്പോഴാണ്, ദൈവം തന്റെ കാരുണ്യത്തിന്റെ കലവറ തുറക്കുന്നതെന്നും നീനെവേ നിവാസികളോടുള്ള ദൈവത്തിന്റെ പ്രതികരണ വിളംബരം ചെയ്യുന്നു. മേച്ഛതയിലും വഷളത്തത്തിലും ആണ്ടുകിടന്ന നീനെവേ നിവാസികളുടെ അടുക്കലേക്ക് “ഇനി 40 ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” (യോനാ, 3:4) എന്ന മുന്നറിയിപ്പു നൽകുവാനായി ദൈവം തന്റെ പ്രവാചകനായ യോനായെ അയച്ചു. ദൈവത്തിന്റെ മുന്നറിയിപ്പു കേട്ട മാത്രയിൽ നീനെവേക്കാർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ഓരോരുത്തരും അവരവരുടെ ദുർമ്മാർഗ്ഗങ്ങളും സാഹസങ്ങളും ഉപേക്ഷിച്ച് മനംതിരിഞ്ഞ് ഉപവസിക്കുവാൻ നീനെവെ രാജാവ് വിളംബരം പുറപ്പെടുവിച്ചു. അങ്ങനെ നീനെവേനിവാസികൾ, കന്നുകാലികൾക്കുപോലും തീറ്റയോ വെള്ളമോ കൊടുക്കാതെ ഒന്നടങ്കം ഉപവസിച്ചു. ഒരു ദേശം മുഴുവൻ ഇത്ര തീക്ഷണതയോടെ അത്യുന്നതനായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഉപവസിച്ചിട്ടും അവർ ഉപവസിച്ച ഉടനേ അവരുടെമേൽ താൻ വരുത്തും എന്നരുളിച്ചെയ്ത ശിക്ഷാവിധി ദൈവം മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. എന്നാൽ അവർ ഉപവാസത്തിനുശേഷം തങ്ങളുടെ പാപപങ്കിലമായ വഴികൾ വിട്ടു തിരിഞ്ഞുവെന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ട് മനസ്സലിഞ്ഞു; താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്ത അനർത്ഥം വരുത്തിയതുമില്ല. (യോനാ, 3:10). നാം ഉപവാസങ്ങൾ അനുഷ്ഠിക്കുമ്പോഴും ദൈവവചനം ശ്രവിക്കുമ്പോഴും അനുതാപത്തോടെ പ്രാർത്ഥനാപൂർവം എടുക്കുന്ന തീരുമാനങ്ങളിലല്ല ദൈവം പ്രസാദിച്ച് ഉത്തരമരുളുന്നത്, പിന്നെയോ ദൈവസ്വഭാവത്തോടു താദാത്മ്യം പ്രാപിക്കുവാനായി നാം എടുത്ത തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ദൈവം പ്രസാദിക്കുന്നതെന്ന് നിനെവേനിവാസികളോടുള്ള ദൈവത്തിന്റെ സമീപനം നമ്മെ പഠിപ്പിക്കുന്നു.

ഹൃദയത്തിന്റെ അഹങ്കാരം

ഹൃദയത്തിന്റെ അഹങ്കാരം

വശ്യമധുരമായ സംസാരരീതിയും ലളിതമായ വസ്ത്രധാരണങ്ങളുമൊക്കെ സൗമ്യതയുടെ ഭാവങ്ങളായി അനേകർ കാണാറുണ്ട്. എന്നാൽ സർവ്വജ്ഞാനിയായ ദൈവം സൗമ്യതയുടെ ബാഹ്യപ്രകടനങ്ങളെക്കാൾ അധികം ശ്രദ്ധിക്കുന്നത് മാനുഷനേത്രങ്ങൾക്ക് അഗോചരമായതും, ഹൃദയത്തിൽ ഉരുത്തിരിയുന്നതുമായ അഹന്തയുടെ പ്രതികരണങ്ങളാണെന്ന് എദോമിനെക്കുറിച്ച് തന്റെ പ്രവാചകനായ ഓബദ്യാവിന് നൽകിയ അരുളപ്പാടിലൂടെ വ്യക്തമാക്കുന്നു. പർവ്വതപ്രദേശമായിരുന്ന എദോമിൽ, മനുഷ്യർ പാർത്തിരുന്നത് പാറകളിൽ വെട്ടിയുണ്ടാക്കിയ പാർപ്പിടങ്ങളിലായിരുന്നു. ഉയരങ്ങളിൽ, പാറകളുടെ മറവിടത്തിൽ പാർത്തിരുന്നതിനാൽ ആർക്കും തങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുവാൻ കഴിയുകയില്ലെന്ന് അവർ വിശ്വസിച്ചിരുന്നു. അവർ അതു പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും “ആര് എന്നെ നിലത്തു തള്ളിയിടും?” (ഓബ, 3) എന്ന് ഹൃദയത്തിൽ പറയുന്നതായും അങ്ങനെ പറയുവാനുള്ള കാരണം, അവരുടെ ഹൃദയത്തിലെ അഹങ്കാരമാണെന്നും ദൈവം ചൂണ്ടിക്കാണിക്കുന്നു. ഹൃദയം അഹന്തയാൽ നിറയുമ്പോഴാണ് ആർക്കും തങ്ങളെ യാതൊന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന ഭാവം മനുഷ്യനിൽ ഉടലെടുക്കുന്നത്. എദോമിന്റെ ഹൃദയത്തിന്റെ അഹങ്കാരം വരുത്തിവച്ച ദൈവത്തിന്റെ ന്യായവിധി അഹന്തയാൽ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സകലരുടെയും കണ്ണു തുറപ്പിക്കണം. എദോമിന്റെ ഹൃദയത്തിന്റെ അഹന്ത നിമിത്തം “നീ കഴുകനെപ്പോലെ ഉയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” (ഓബ, 4) എന്ന് അരുളിച്ചെയുന്ന ദൈവം മനുഷ്യഹൃദയത്തിന്റെ വികാരവിചാരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ചണ്ടിക്കാണിക്കുന്നു. സ്വർഗ്ഗസ്ഥനായ ദൈവം, നമ്മുടെ ഹൃദയത്തിൽനിന്നുയരുന്ന മർമ്മരങ്ങൾ സൂക്ഷ്മമായി ശ്രവിക്കുന്നു. ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങൾക്കുമീതേ ഉയർത്തും . . . . . ” (യെശ, 14:13) എന്നിങ്ങനെ അരുണോദയപുതനായ ശുക്രൻ ഹൃദയത്തിൽ പറഞ്ഞത് ദൈവം കേട്ടു. അവൻ എന്നെന്നേക്കുമായി സ്വർഗ്ഗോന്നതങ്ങളിൽനിന്നു വെട്ടേറ്റു നിലത്തു വീണു. അഹന്ത നിറഞ്ഞ നമ്മുടെ ഹ്യദയത്തിന്റെ നിരുപണങ്ങൾ ദൈവം വ്യക്തമായി മനസ്സിലാക്കുന്നുവെന്ന് എദോമിൻ്റെ മേൽ ദൈവം നടത്തിയ ശിക്ഷാവിധി ഓർമ്മപ്പെടുത്തുന്നു.

ദൈവവിളി അനുസരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?

ദൈവവിളി അനുസരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?

സർവ്വശക്തനായ ദൈവം തന്റെ രാജ്യത്തിന്റെ കെട്ടുപണിക്കായി കാലാകാലങ്ങളിൽ മനുഷ്യനെ വിളിക്കാറുണ്ട്. വിവിധ തലങ്ങളിൽ വ്യത്യസ്തങ്ങളായ ജോലികൾ ചെയ്യുവാൻ തന്റെ ദൂതഗണങ്ങളോടു കല്പിക്കുകയോ മറ്റു ശ്രഷ്ഠമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാമെന്നിരിക്കെ, എന്തിനാണ് അത്യുന്നതനായ ദൈവം മനുഷ്യനെ വിളിക്കുന്നത്? താൻ മെനഞ്ഞുണ്ടാക്കിയ മനുഷ്യനോടുള്ള ദൈവത്തിന്റെ അദമ്യമായ സ്നേഹമാണ് ഇന്നും മനുഷ്യഹൃദയത്തിന്റെ വാതിലിൽ മുട്ടിവിളിക്കുവാനുള്ള കാരണം. ആ അവർണ്ണ്യമായ ദൈവസ്നേഹമാണ് മനുഷ്യൻ നിത്യരാജ്യത്തിൽ പ്രവേശിക്കുന്നതിനും തന്റെ നിത്യസ്നേഹത്തിന്റെ അവകാശിയായി തീരുന്നതിനുമായി തന്റെ ഓമനപ്പുതനെപ്പോലും യാഗമായി അർപ്പിക്കുവാൻ ദൈവത്തെ നിർബ്ബന്ധിച്ചത്. എന്നാൽ വെറും മണ്ണായ മനുഷ്യൻ പല കാരണങ്ങളും പറഞ്ഞ് ദൈവത്തിന്റെ വിളി തിരസ്കരിക്കാറുണ്ട്. ദൈവത്തിന്റെ വേല ചെയ്യുവാൻ തനിക്കു പഠിപ്പില്ല, പരിജ്ഞാനമില്ല, പാരമ്പര്യമില്ല, പണമില്ല തുടങ്ങി അനേകം ഒഴികഴിവുകൾ ദൈവത്തിന്റെ വിളി നിരസിക്കുവാൻ ബുദ്ധിമാനായ മനുഷ്യൻ നിരത്തിവയ്ക്കുന്നു. എന്നാൽ യാതൊരു ഒഴികഴിവുകളും പറയാതെ തങ്ങളായിരുന്ന സ്ഥാനങ്ങളിലും സാഹചര്യങ്ങളിലും ദൈവവിളി കേട്ടനുസരിച്ച വിശ്വാസവീരന്മാരുടെ നീളുന്ന പട്ടികയിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് ആമോസ്. ദൈവം തന്നെ വിളിച്ചപ്പോൾ താൻ ആയിരുന്ന അവസ്ഥയും താൻ ആ വിളി സമ്പൂർണ്ണമായി അനുസരിച്ച വിധവും ദൈവവിളി കാര്യമില്ലാക്കാരണങ്ങൾ പറഞ്ഞ് തിരസ്കരിക്കുന്ന ഓരോരുത്തർക്കും മാതൃകയാകണം. “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രെ. ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു. നീ ചെന്ന് എന്റെ ജനമായ യിസായേലിനോടു പ്രവചിക്കുക എന്ന് യഹോവ എന്നോടു കല്പ്പിച്ചു.” (ആമോ, 7:14,15).. കേവലം ഒരു ഇടയനും കാട്ടത്തിപ്പഴം പെറുക്കി നടന്നിരുന്നവനുമായ ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. പക്ഷേ അവൻ ദൈവത്തിന്റെ വിളി അനുസരിച്ചു. താൻ ഒരിടയൻ മാത്രമാണെന്നു പറഞ്ഞാഴിയാതെ യിസ്രായേൽ രാജാവായ യാരോബെയാമിനും ബേഥേലിലെ പുരോഹിതനായ അമസ്യാവിനും എതിരായി ദൈവം നൽകിയ അരുളപ്പാടുകൾ പ്രവചിച്ച് ആമോസ് ദൈവത്തിന്റെ തിരുവചനത്തിൽ സ്ഥാനംപിടിച്ചു. നമ്മുടെ കഴിവുകളെക്കുറിച്ച് നന്നായി അറിയാവുന്ന ദൈവമാണ് തന്റെ ദൗത്യത്തിനായി നമ്മെ വിളിക്കുന്നതെന്നു ബോദ്ധ്യമുണ്ടെങ്കിൽ ആ വിളി അനുസരിക്കുവാൻ നമുക്ക് കഴിയും. അപ്പോൾ “ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” (1കൊരി, 1:27) എന്ന ദൈവവചനം നമ്മുടെ ജീവിതത്തിൽ അന്വർത്ഥമാകും.

ഒരു ഉപവാസം നിയമിപ്പിൻ!

ഒരു ഉപവാസം നിയമിപ്പിൻ!

സർവ്വശക്തനായ ദൈവത്തിന്റെ കഠിനശിക്ഷയുടെ ഫലമായുണ്ടായ കടുത്ത വരൾച്ച സൃഷ്ടിച്ച ക്ഷാമത്തിലൂടെ കടന്നുപോയ ദൈവജനത്തിന്റെ അവശേഷിച്ചിരുന്ന കാർഷിക വിളകൾ മുഴുവൻ വെട്ടുക്കിളികൾ തിന്നുമുടിച്ച് (യോവേ, 1:4) അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിക്കളഞ്ഞു. ‘യഹോവയുടെ ദിവസം’ അഥവാ തന്റെ ഉഗ്രകോപം അവരെ നശിപ്പിക്കാതിരിക്കുവാൻ “ഒരു ഉപവാസം നിയമിപ്പിൻ” എന്ന് ദൈവം അവരോടു മൂന്നു പ്രാവശ്യം ഉദ്ബോധിപ്പിക്കുന്നു. (യോവേ, 1:14; 2:12, 15). തന്റെ ജനത്തെ അവരുടെ കഷ്ടതകളിൽനിന്നും യാതനകളിൽനിന്നും കരകയറ്റുവാനും അവരെ അനുഗ്രഹിക്കുവാനുമായി ഒരു ഉപവാസം പ്രഖ്യാപിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് തന്റെ അടുക്കലേക്കു മടങ്ങിവരണമെന്നുള്ള അത്യുന്നതനായ ദൈവത്തിന്റെ കല്പന ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തേടുന്ന ഓരോരുത്തരും ശ്രദ്ധിക്കണം. കടുത്ത ക്ഷാമം നിമിത്തം ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്ന അവരുടെ ഉപവാസം എങ്ങനെയായിരിക്കണമെന്നും ദൈവം അവരോടു കല്പിക്കുന്നു: “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.” (യോവേ, 2:12,13). ഉപവാസമെന്നത് ഒരു നിശ്ചിത സമയത്തേക്കുള്ള കേവലം ഭക്ഷണവർജ്ജനം മാത്രമല്ല, പിന്നെയോ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെക്കുറിച്ച് കണ്ണുനീരോടെ അനുതപിച്ച് പുതിയ സൃഷ്ടിയായി, പൂർണ്ണഹൃദയത്തോടെ തന്റെ അടുക്കലേക്കു മടങ്ങിവരുന്ന പ്രക്രിയ ആയിരിക്കണമെന്ന് ദൈവം കല്പിക്കുന്നു. വസ്ത്രങ്ങൾ കീറിയും ചാക്കുപോലെയുള്ള പരുക്കൻ വസ്ത്രങ്ങൾ ധരിച്ചും ശരീരമാസകലം ചാരം വാരിയിട്ടും നടത്തുന്ന ഉപവാസത്തിന്റെ ബാഹ്യപ്രകടനങ്ങളെക്കാൾ ഓരോരുത്തനും അവനവൻ ഹ്യദയത്തെ കീറി അഥവാ, പരമാർത്ഥമായി അനുതപിച്ച് പുതുക്കപ്പെട്ട അനുഭവത്തോടെ ഉപവസിക്കുന്നതാണ് പ്രസാദകരം എന്ന സ്നേഹവാനായ ദൈവത്തിന്റെ ആഹ്വാനം, ഭക്ഷണവർജ്ജനം കൊണ്ടുമാത്രം ഉപവസിക്കുന്നുവെന്ന് അഭിമാനിക്കുന്ന ആധുനിക ഉപവാസികൾ കേട്ടനുസരിക്കണം. അങ്ങനെ ഉപവസിക്കുമ്പോൾ താൻ അവർക്കു നൽകുന്ന സമൃദ്ധമായ അനുഗ്രഹങ്ങളെക്കുറിച്ചും സ്നേഹനിധിയായ ദൈവം അവർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. “ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നൽകും; നിങ്ങൾക്ക് അതിനാൽ തൃപ്തിവരും; ഞാൻ ഇനിയും നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദയാക്കകയുമില്ല.” (യോവേ, 2:19). അതോടൊപ്പം അവരുടെ ശത്രുവിന്റെ മുൻപടയെ കിഴക്കേകടലിലും അവന്റെ പിൻപടയെ പടിഞ്ഞാറേകടലിലും ഇട്ടുകളയുമെന്നും ദൈവം അരുളിച്ചെയ്യുന്നു. (യോവേ, 2:20). തന്റെ സ്നേഹത്തിലേക്കു കടന്നുവന്ന് കാരുണ്യമാർജ്ജിച്ച് സമൃദ്ധമായ അനുഗ്രഹങ്ങൾ നേടുവാൻ സ്നേഹവാനായ ദൈവം തന്റെ ജനത്തിനു നൽകിയിരിക്കുന്ന ഉപവാസം എന്ന ഈ അതിമഹത്തായ ആയുധം യഥായോഗ്യം ഉപയുക്തമാക്കുവാൻ നമുക്കു കഴിയണം.

യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ജനം അർപ്പിക്കേണ്ട യാഗങ്ങളുടെയും പാലിക്കേണ്ട അനുഷ്ഠാനങ്ങളുടെയും ആരാധിക്കേണ്ട ക്രമീകരണങ്ങളുടെയും വിശദാംശങ്ങൾ ദൈവം കല്പനകളായി മോശെയിലൂടെ നൽകിയത്, അവർ എന്നെന്നും നിത്യമായ സ്നേഹത്താൽ തന്നാടു ബന്ധിതരാകുന്നതിനു വേണ്ടിയായിരുന്നു. അവരോടുള്ള തന്റെ അത്യഗാധമായ സ്നേഹത്താൽ പാലും തേനും ഒഴുകുന്ന കനാൻദേശം അവർക്ക് അവകാശമായി കൊടുത്തു. ആ സമ്പൽസമൃദ്ധിയുടെ നടുവിൽ തങ്ങളോടു കല്പിച്ചിരുന്നതനുസരിച്ച് അവർ യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിച്ചു. ആരാധനകൾ മുടക്കംകൂടാതെ നടത്തി. പക്ഷേ, അവർ അവയെല്ലാം ചെയ്തത് ദൈവത്തോടുള്ള അദമ്യമായ സ്നേഹംകൊണ്ടായിരുന്നില്ല. പ്രത്യുത പാരമ്പര്യങ്ങളുടെ നിർബ്ബന്ധം കൊണ്ടായിരുന്നു. അവർ സത്യദൈവത്തെക്കാൾ ഉപരിയായി അന്യദൈവങ്ങളെയാണ് സ്നേഹിച്ചത്. അതുകൊണ്ടാണ് “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു” (ഹോശേ, 6:6) എന്ന് ദൈവം അരുളിച്ചെയ്യുന്നത്. തന്റെ സ്നേഹത്തിന്റെ വൈശിഷ്ട്യത്തെ മനസ്സിലാക്കുവാൻ പരിജ്ഞാനമില്ലാത്തതിനാലാണ് നാമമാത്രമായ ചടങ്ങുകളായി, തന്നോടു യാതൊരു വൈകാരിക ബന്ധവുമില്ലാതെ അവർ യാഗങ്ങൾ അർപ്പിച്ചിരുന്നതെന്ന് ദൈവം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് തന്നോടുള്ള സ്നേഹത്തിന്റെ ബാഹ്യഭാവങ്ങൾ കാട്ടി അർപ്പിക്കുന്ന യാഗങ്ങളെക്കാളും ഹോമയാഗങ്ങളെക്കാളും വിശ്വസ്തത നിറഞ്ഞ, അചഞ്ചലമായ, സ്ഥിരപ്രതിഷ്ഠമായ സ്നേഹത്തിൽനിന്ന് അർപ്പിക്കുന്ന യാഗങ്ങളാണ് തന്നെ പ്രസാദിപ്പിക്കുന്നതെന്ന് ദൈവം അരുളിച്ചെയ്യുന്നത്. ആ സ്നേഹം ഉളവാകുന്നത് അവരോടുള്ള തന്റെ സ്നേഹത്തെയും കരുണയെയും കരുതലിനെയും കുറിച്ചുള്ള പരിജ്ഞാനം അവർക്ക് ഉണ്ടാകുമ്പോഴാണ്. ആ വലിയ പരിജ്ഞാനത്താൽ അവരിൽനിന്നു കരുണയുടെ നീർച്ചാലുകൾ അണപൊട്ടിയൊഴുകും. അതുകൊണ്ടാണ് ഹോമയാഗങ്ങളെക്കാൾ ദൈവിക പരിജ്ഞാനത്തിൽ താൻ പ്രസാദിക്കുന്നുവെന്ന് ദൈവം അരുളിച്ചെയ്യുന്നത്. കരുണാസമ്പന്നനായ ദൈവത്തിനു നമ്മാടുളള സ്നേഹം മനസ്സിലാക്കാതെയും നമുക്ക് ദൈവത്തോടുള്ള സ്നേഹബഹുമാനങ്ങൾ ഇല്ലാതെയുമാണ് നാം ദൈവസന്നിധിയിൽ നേർച്ചകളും ആരാധനകളും മറ്റും അർപ്പിക്കുന്നതെങ്കിൽ, യിസായലിനോട് ദൈവം അരുളിച്ചെയ്തത് നമുക്കും ബാധകമാണ്. അതുകൊണ്ട് നാം ദൈവസന്നിധിയിൽ ചെയ്യുന്നതെല്ലാം, ദൈവത്തിനുവേണ്ടി ചെയ്യുന്നതെല്ലാം, ദൈവത്തോടുള്ള നിർവ്യാജനേഹത്തിൽനിന്ന് ഉരുത്തിരിയുന്നതാകുമ്പോഴാണ് ദൈവത്തിൻ്റെ പ്രസാദവർഷം നമ്മുടെമേൽ സ്നേഹവാനായ ദൈവം ചൊരിയുന്നത്.

തീച്ചൂളയിലും കരുതുന്നവൻ

തീച്ചൂളയിലും കരുതുന്നവൻ

അനുദിന ജീവിതത്തിൽ തീച്ചൂളകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവം തങ്ങളുടെ തീച്ചൂളകളുടെ നടുവിലേക്ക് ഇറങ്ങിവരുന്നില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. തങ്ങൾ പ്രാർത്ഥിക്കുന്നവരെന്നും ഉപവസിക്കുന്നവരെന്നും അറിയപ്പെട്ടിട്ടും എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം തങ്ങളുടെ തീച്ചുളകളുടെ നടുവിലേക്ക് ഇറങ്ങിവരാത്തതെന്ന് ഇക്കൂട്ടർ പരിഭവത്തോടെ ആത്മഗതം ചെയ്യാറുണ്ട്. എന്നാൽ ചൂട് ഏഴു മടങ്ങു വർദ്ധിപ്പിച്ചശേഷം തീച്ചുളയുടെ നടുവിലേക്കു വലിച്ചെറിയപ്പെട്ട ശദ്രക്, മേശക്, അബേദ്-നെഗോ എന്നിവരുടെ അടുത്തേക്ക് എന്തുകൊണ്ട് ദൈവം ഇറങ്ങിച്ചെന്നുവെന്ന് അധികമാരും ചിന്തിക്കാറില്ല. ദൂരാസമഭുമിയിൽ നെബുഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണ്ണവിഗ്രഹത്തെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ശദ്രക്കും മേശക്കും അബേദ്-നെഗോവും ആ സ്വർണ്ണവിഗ്രഹത്തെ നമസ്കരിക്കുവാൻ കൂട്ടാക്കിയില്ല. ബാബിലോൺ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാരായിരുന്ന അവർക്ക് അതു നിമിത്തം ഉണ്ടാകുവാൻ പോകുന്ന ഭയാനകമായ ഭവിഷ്യത്തുകളെയും അവർ ഗണ്യമാക്കിയില്ല. തീച്ചുളയുടെ ചൂട് ഏഴു മടങ്ങ് വർദ്ധിപ്പിച്ചപ്പോഴും അവർക്ക് രാജാവിനെ അറിയിക്കുവാനുണ്ടായിരുന്നത് തങ്ങൾ ആരാധിക്കുന്ന ദൈവം തങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും രാജാവിന്റെ ദേവന്മാരെയോ രാജാവ് സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണബിംബത്തെയോ നമസ്കരിക്കുകയില്ല എന്നായിരുന്നു. (ദാനീ, 3:17-18). അവരെ രക്ഷിക്കാമെന്ന് ദൈവം അവരോടു സ്വപ്നത്തിലുടെയോ ദർശനത്തിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ യാതൊരു വാഗ്ദത്തവും നൽകിയിരുന്നില്ല. എരിയുന്ന തീച്ചുളയുടെയും സ്വർണ്ണവിഗ്രഹത്തിന്റെയും മുമ്പിൽ ഭയപ്പെടാതെ അവർ തങ്ങൾ ആരാധിക്കുന്ന ജീവനുള്ള ദൈവത്തിനുവേണ്ടി, ലാഭമായതു ചേതമെന്നെണ്ണുവാൻ തയ്യാറായി. നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ സ്ഥാനമാനങ്ങൾ മാത്രമല്ല, തങ്ങൾ തന്നെ ചാമ്പലായിത്തീരുമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവർ ദൈവത്തിനുവേണ്ടി ശബ്ദമുയർത്തിയത്. എന്നാൽ അവരെ വസ്ത്രങ്ങളോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കിയപ്പോഴും, തീച്ചുളയിലേക്ക് എറിയുവാൻ കൊണ്ടുപോയപ്പോഴും ദൈവം മൗനമായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം അവർക്ക് ദൈവത്തെ തള്ളിപ്പറയുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവർ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിലനിർത്തി. സംഹാരദാഹത്തോടെ ആളിക്കത്തുന്ന തീച്ചുളയുടെ നടുവിലേക്ക് അവർ എറിയപ്പെട്ടപ്പോൾ ആ എരിതീയുടെ നടുവിൽ അവരെ സ്വീകരിക്കുവാൻ അവരുടെ പൂർവ്വപിതാക്കന്മാരോടു സംസാരിച്ച ശക്തനായ ദൈവം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും പരീക്ഷകൾ അഗ്നിനാളങ്ങളായി നമ്മെ ചുറ്റിവളയുമ്പോൾ, അത്യുന്നതനായ ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ തീക്ഷ്ണതയും ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസവും വിശ്വസ്തതയുമാണ്, നമ്മെ ചാമ്പലാക്കുവാൻ വെമ്പുന്ന അഗ്നിനാളങ്ങളുടെ നടുവിലേക്ക് സർവ്വശക്തനായ ദൈവത്തെ ഇറക്കുന്നത്. (വേദഭാഗം: ദാനീയേൽ 3:1-30).

കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കൂരിരുട്ടിലൂടെ സഹായിക്കുവാനാരുമില്ലാതെ, ഒരു നല്ലവാക്കുപോലും കേൾക്കുവാൻ കഴിയാതെ, അവഗണനയുടെയും ഇല്ലായ്മയുടെയും ഭാണ്ഡങ്ങളുമായി ജീവിതയാത്രയിൽ മല്ലിടുമ്പോൾ അനേകർ ദൈവത്തോടു പ്രാർത്ഥിക്കാറുണ്ട്; ദൈവസന്നിധിയിൽ ഉപവസിക്കാറുമുണ്ട്; മദ്യപാനവും ധൂമപാനവുമൊക്കെ ത്യജിച്ച് ദൈവഭയത്തിലും, ദൈവസ്വഭാവത്തിലും തങ്ങളെത്തന്നെ ചിട്ടപ്പെടുത്തി ദൈവത്തോടു നിരന്തരം നിലവിളിക്കാറുണ്ട്. അനുതാപപൂർണ്ണമായ ആ നിലവിളിയിൽ മനസ്സലിയുന്ന കരുണാവാരിധിയായ ദൈവം, സമ്പന്നതയുടെയും സമൃദ്ധിയുടെയും വാതായനങ്ങൾ അവർക്കു തുറന്നുകൊടുക്കുന്നത് അനുസരിച്ച് പുത്തൻ സാമൂഹിക സാംസ്കാരിക ബന്ധങ്ങളും അവരുടെ ജീവിതങ്ങളിൽ ഉടലെടുക്കുന്നു. അതോടെ തങ്ങളുടെ ദാരിദ്ര്യത്തിന്റെ ഇരുണ്ട ദിവസങ്ങളിൽ ഉണ്ടായിരുന്ന പ്രാർത്ഥനകളും ഉപവാസങ്ങളും അപ്രത്യക്ഷമാകുകയും സാമൂഹിക വിരുന്നുകളിലും സാംസ്കാരികവേദികളിലുമായി മദ്യപാനവും അതിന്റെ അനുബന്ധങ്ങളും ആരംഭിക്കുകയും ചെയ്യുന്നു. തങ്ങളെ കുടിലിൽനിന്നു കൊട്ടാരത്തിലേക്കുയർത്തിയ ദൈവത്തിൽനിന്ന് അവർ ക്രമേണ അകന്നുപോകുന്നു. ഇക്കൂട്ടർക്ക് യെഹൂദാ ബാലന്മാരായിരുന്ന ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും മാതൃകയാകണം. യെരൂശലേമിൽനിന്ന് നെബുഖദ്നേസർ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുവന്നവരിൽനിന്ന് കൽദയരുടെ വിദ്യയും ഭാഷയും മൂന്നു വർഷം അഭ്യസിപ്പിച്ച് രാജസഭയിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു ഈ ബാലന്മാർ. പരിശീലനത്തിനായി അപ്രകാരം അവരെ കൊട്ടാരത്തിൽ പാർപ്പിക്കുവാനും രാജഭോജനത്തിൽ നിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും അവർക്കു നൽകുവാനും രാജാവ് ഉത്തരവിട്ടു. എന്നാൽ അതീവ രുചികരവും വിശിഷ്ടവുമായ രാജഭോജനവും വീഞ്ഞും തങ്ങളെ അശുദ്ധമാക്കാതിരിക്കേണ്ടതിന് തങ്ങൾക്കു സസ്യാഹാരവും വെള്ളവും നൽകുവാൻ ദാനീയേൽ കാര്യവിചാരകനോട് അപേക്ഷിച്ചു. (ദാനീ, 1:8:12). മാത്രമല്ല, 10 ദിവസങ്ങൾക്കു ശേഷം രാജഭോജനം കഴിക്കുകയും രാജാവിന്റെ മേൽത്തരമായ വീഞ്ഞു കുടിക്കുകയും ചെയ്യുന്നവരുമായി തങ്ങളെ താരതമ്യം ചെയ്യുവാനും, അതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുവാനും കാര്യവിചാരകനോട് അപേക്ഷിച്ചു. 10 ദിവസം കഴിഞ്ഞപ്പോൾ സസ്യാഹാരവും വെള്ളവും ഉപയോഗിച്ച ദാനീയേലും കൂട്ടുകാരും രാജഭോജനവും വീഞ്ഞും ഉപയോഗിച്ചവരെക്കാൾ ശോഭിതരായി കാണപ്പെട്ടു. ദൈവസന്നിധിയിൽ അവർ പ്രദർശിപ്പിച്ച കൂറും വിശ്വസ്തതയും ദൈവം അവരെ വീണ്ടും ഉയർത്തുവാൻ മുഖാന്തരമായിത്തീർന്നു. ദാനീയേൽ ബാബിലോൺ സംസ്ഥാനത്തിനൊക്കെയും അധിപതിയും ശദ്രക്കും മേശക്കും അബേദ്നെഗോവും ബാബിലോൺ സംസ്ഥാനത്തെ കാര്യാദികൾക്ക് മേൽവിചാരകന്മാരും ആയിത്തീർന്നു. രാജഭോജനം ഭക്ഷിക്കുവാനും വീഞ്ഞു കുടിക്കുവാനുമായി അവർക്കു നിരവധി ന്യായീകരണങ്ങൾ നിരത്തിവയ്ക്കുവാൻ കഴിയുമായിരുന്നു. എന്നാൽ അവർ ആ സാഹചര്യങ്ങൾ ഒഴിവാക്കുകയും ദൈവസ്വഭാവം കൈവെടിയാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ദൈവം അവരെ ഔന്നത്യത്തിന്റെ പടവുകളിലേക്കു കരംപിടിച്ചുയർത്തിയത്. കുടിലിൽനിന്നു കൊട്ടാരത്തിൽ എത്തിയവരും എത്തുവാനാഗ്രഹിക്കാന്നവരും ദാനീയേലിന്റെയും കൂട്ടുകാരുടെയും മഹത്തായ മാതൃക എപ്പോഴും പിന്തുടരേണ്ടിയിരിക്കുന്നു.

നല്ല ഇടയൻ

നല്ല ഇടയൻ

സ്നേഹവാനായ ദൈവം തന്റെ ജനവുമായുള്ള ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധംപോലെയാണ് തിരുവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ജനത്തെ നയിക്കുവാൻ താൻ നിയോഗിച്ചിരിക്കുന്ന വ്യക്തികളെ ഇടയന്മാരെന്നാണ് ദൈവം അഭിസംബോധന ചെയ്യുന്നത്. യിസായേൽമക്കളെ മിസയീമ്യ, അടിമത്തത്തിൽനിന്നു വിമോചിപ്പിച്ച് കനാനിലേക്കു നയിക്കുന്നതിനുമുമ്പ്, മോശെയെ നീണ്ട നാല്പതു വർഷം മിദ്യാന്യമരുഭൂമിയിൽ ഒരു ഇടയനാക്കിയതും, യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ഒരു ഇടയച്ചെറുക്കനായ ദാവീദിനെ തിരഞ്ഞെടുത്തതും, ദൈവം ഒരിടയനു നൽകുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം തന്റെ ആടുകളെ മേയ്ക്കുവാൻ നിയമിച്ചിരിക്കുന്ന ഇടയന്മാരുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ആടുകളെ ശരിയായി മേയ്ക്കാതെ തങ്ങളെത്തന്നെ മേയ്ക്കുകയും, അവയെ കൊന്ന് അവയുടെ മേദസ്സു ഭക്ഷിക്കുകയും, അവയുടെ രോമംകൊണ്ട് വസ്ത്രമുണ്ടാക്കുകയും ചെയ്യുന്ന ഇടയന്മാർ, ബലഹീനമായതിനെ ശക്തീകരിക്കുകയോ, രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ, ഒടിഞ്ഞതിന മുറിവു കെട്ടുകയോ, ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ, കാണാതെപോയതിനെ തിരയുകയോ ചെയ്യാത്തതിനാൽ, താൻ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്യുന്നു. അതോടൊപ്പം “ഞാൻതന്നെ എന്റെ ആടുകളെ മേയ്ക്കുകയും കിടത്തുകയും ചെയ്യും” എന്ന് അരുളിച്ചെയ്യുന്ന ദൈവം, കാണാതെ പോയതിനെ അന്വേഷിക്കുകയും അലഞ്ഞുനടക്കുന്നതിനെ തിരികെ വരുത്തുകയും ഒടിഞ്ഞതിനെ വച്ചുകെട്ടുകയും രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യുമെന്ന് വാഗ്ദത്തം ചെയ്യുന്നു. (യെഹ, 34:11-17). “ഞാൻ നല്ല ഇടയനാകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു ……. ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്ന തപോലെതന്നെ” (യോഹ, 10:11-15) എന്നരുളിച്ചെയ്ത യേശുക്രിസ്തു നല്ല ഇടയന്റെ അതിശ്രഷ്ഠമായ മാതൃകയാണ്. ആ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ഭാവം എത്രമാത്രം തങ്ങളിലുണ്ടെന്ന്, ഭൂമുഖത്ത് അവന്റെ ആടുകളെ മേയ്ക്കുവാൻ നിയോഗിച്ചിരിക്കുന്ന ഇടയന്മാർ സദാ ശ്രദ്ധയോടെ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എന്തെന്നാൽ അവൻ്റെ ആടുകളെ നയിക്കുവാൻ നിയമിക്കപ്പെട്ടിരിക്കുന്നവരായ ഇടയന്മാർ തന്റെ നിരന്തരമായ നിരീക്ഷണത്തിലാണെന്ന് സർവ്വശക്തനായ ദൈവം വെളിപ്പെടുത്തുന്നു. (വേദഭാഗം: യെഹെസ്കേൽ 34-ാം അദ്ധ്യായം).