യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

“യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). 

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ വ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഒരാൾ; യേശു, അടുത്തയാൾ പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെയാൾ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം, ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തി. എന്നാൽ, അതിലെ വസ്തുതയെന്താണ്, എത്രപേർ അവിടെ ഉണ്ടായിരുന്നു? യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് വ്യക്തിയുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: യേശുവെന്ന പാപമറിയത്ത മനുഷ്യൻ; ദൈവാത്മാവ് ദേഹരൂപത്തിൽ; ദൈവത്തിൻ്റെ വചനം അഥവാ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. വ്യക്തികൾ: ദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെ ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു. 2കൊരി, 5:21; 1പത്രൊ, 2:22; 1യോഹ, 3:5). ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5,6). 

2. പ്രവചനത്തിൻ്റെ നിവൃത്തി: “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). പുതിയനിയമം തുടങ്ങുമ്പോൾത്തന്നെ ഗബ്രീയേൽ ദൂതൻ്റെ മൂന്ന് പ്രവചനങ്ങൾ കാണാം. ഒന്നാമത്തേത്; സ്നാപകനെക്കുറിച്ച് അവൻ്റെ അപ്പനായ സെഖര്യാവിനോടാണ്. (ലൂക്കൊ, 1:11-20). അടുത്ത രണ്ട് പ്രവചനങ്ങൾ യേശുവിനെക്കുറിച്ചാണ്. അതിൽ ആദ്യത്തേത് മറിയയോടാണ്: (ലൂക്കൊ, 1:28-38). 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” ദൂതൻ്റെ യോസേഫിനോടുള്ള മൂന്നാമത്തെ പ്രവചനത്തിലും ഇതു പറയുന്നുണ്ട്. (മത്താ, 1:21). ലൂക്കോസ് ഒന്നാം അദ്ധ്യായം 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” മറിയ പ്രസവിക്കുന്ന മകൻ അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനാണെന്നല്ല പറയുന്നത്; അത്യന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടുമെന്നാണ്. 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ദൈവപുത്രൻ മറിയയിൽനിന്ന് ജനിക്കുമെന്നല്ല പറയുന്നത്; ജനിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. വിളിക്കപ്പെടുമെന്നത് ഭാവീകമാണ്; അതിനാൽ അതൊരു പ്രവചനമാണ്. ആ പ്രവചനത്തിൻ്റെ നിവൃത്തിയാണ് യേശു ജനിച്ച് മുപ്പത്തഞ്ച് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ സംഭവിച്ചത്.

3. സ്നാപകൻ കണ്ട ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). അവിടെക്കണ്ട ദർശനവും കേട്ട ശബ്ദവും അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല. യോഹന്നാൻ സ്നാപകന് മാത്രമുണ്ടായതാണ്: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37). “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, വരുവാനുള്ള മശീഹ യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). എന്നാൽ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദവും പ്രാവെന്നപോലെയുള്ള ദൈവാത്മാവിൻ്റെ ദർശനവുമാകട്ടെ,  സ്നാപകനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതാണ് യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവീകോദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവം അദൃശ്യൻ മാത്രമല്ല ഏകനുമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നാൽ, ആ ഏകനിൽ ബഹുത്വമുണ്ടെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല; പ്രത്യുത, ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസഫുടം വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം (you alone are God over all the kingdoms of the earth) ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:14; 45:21; 45:22; 46:8; 46:9; യോവേ, 2:7). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21; 45:22; ഹോശേ, 13:5).യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (പുറ, 20:3; ആവ, 4:35. ഒ.നോ: ആവ, 4:39; 5:7; 32:39; 2ശമൂ, 22:32; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയുടെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8. ഒ.നോ: യെശ, 48:11). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: പുറ, 9:14; സങ്കീ, 89:6; 113:5; യെശ, 40:18; 40:25; 46:5). ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24).

5. അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം. സ്വർഗ്ഗത്തിലെ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി സ്വർഗ്ഗീയശരീരത്തിൽ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവയെ യെഹെസ്ക്കേൽ മാത്രമല്ല, മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (6:1-5), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1,2) തുടുങ്ങിയവരും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണ്: “നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” (വെളി, 4:8). രാപ്പകൽ എന്നാൽ; രാവും പകലും, അഹോരാത്രം, എപ്പോഴും, നിത്യം എന്നൊക്കെയാണർത്ഥം. യെശയ്യാവ് ദൈവത്തെ കാണുമ്പോഴും സാറാഫുകൾ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നിങ്ങനെ ദൈവത്തെ ആരാധിക്കുകയാണ്. (6:3). പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം പറയുന്നത്, നിത്യമായ ആരാധനയെ സൂചിപ്പിക്കുകയാണ്. “എൻ്റെ പിതാവിൻ്റെ മുഖം അവൻ്റെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” മനുഷ്യനായി ഭൂമിയിൽ ആയിരുന്ന യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). പഴയനിയമത്തിൽ ഭൂമിയിലുള്ള പ്രത്യക്ഷത: “ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറ, 6:3). പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായും, മോശെ മുതൽ മലാഖി വരെയുള്ളവർക്ക് യഹോവയെന്ന നാമത്തിലും പലനിലകളിൽ (തീ, അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്, അശരീരിവാക്ക്) പ്രത്യക്ഷപ്പെട്ടതായി കാണാം. (പുറ, 3:15; മലാ, 1:1). ജഡത്തിലുള്ള പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1). ദൈവം ജഡത്തിൽ പ്രത്യക്ഷമായത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലുമുണ്ട്. അബ്രാഹാമിൻ്റെ അടുക്കൽ വന്ന് ദീർഘനേനേരം ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച മൂന്നു പുരുഷന്മാരിൽ രണ്ടുപേർ ദൂതന്മാരും (ഉല്പ, 18:16; 19:1) ഒരാൾ യഹോവയും ആയിരുന്നു. (ഉല്പ, 18:1,13,14,17,19,20,22,26,33). പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:14-16). “എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.”. (എബ്രാ, 9:26). പുതിയനിയമത്തിൽ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. (യോഹ, 1:31; 12:38; 1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). ആത്മാവിലുള്ള പ്രത്യക്ഷത: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:21,22; മത്താ, 3:16; മർക്കൊ, 1:10). “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.” (പ്രവൃ, 2:3).

6. സ്നാനത്തിലെ മൂന്ന് പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്: അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

7. സ്നാനത്തിലെ മൂന്ന് വ്യക്തികൾ: സ്നാനത്തിൽ യോർദ്ദാൻ നദിയിൽ മൂന്ന് വ്യക്തികൾ ഉണ്ടായിരുന്നു. ഒന്ന്; ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അഭിഷേകദാതാവ് അഥവാ അഭിഷേകം നല്കുന്നവനാണ് ദൈവം; അഭിഷിക്തൻ അഥവാ അഭിഷേകം സ്വീകരിച്ചവനല്ല. അതായത് യോർദ്ദാനിൽ ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; പ്രത്യുത, ദൈവം നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ് അഭിഷേകം ചെയ്തത്. ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമനകർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. രണ്ട്; യേശുവെന്ന മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; പാപമറിയാത്ത മനുഷ്യൻ്റെ രക്തംകൊണ്ടാണ്. (2കൊരി, 5:21). “പാപം അറിയാത്തവൻ” എന്ന പ്രയോഗം സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിക്കുന്ന പ്രയോഗമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). യേശു ജഡത്തിൽ ദൈവമായിരുന്നില്ല (യോഹ, 1:1); പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് ബൈബിൾ കൃത്യമായി പറയുന്നു. (1തിമൊ, 2:5,6). ദാവീദിൻ്റെ സന്തതിയായ് ജനിച്ചുജീവച്ച് മരിച്ചുയിർത്ത മനുഷ്യനാണ് സുവിശേഷം. (2തിമൊ, 2:8). അബ്രാഹാമിൽ തുടങ്ങിയുള്ള രാജകീയ വംശാവലിയും (മത്താ, 1:16), ആദാം മുതലുള്ള മാനുഷിക വംശാവലിയും (ലൂക്കൊ, 3:23-38) യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, സ്വർഗ്ഗത്തിൽ എന്നേക്കുമുണ്ടെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കുന്ന നിത്യപുത്രൻ്റെയോ വംശാവലിയല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചുവെന്ന് പഠിപ്പിക്കുന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ത്രിത്വം. യേശു ജഡത്തിലും ദൈവമാണെങ്കിൽ ഒന്നാമത്; താനൊരു ചരിത്രപുരുഷൻ അല്ലാതാകും. ആദിയും അന്തവുമില്ലാത്ത ദൈവത്തിനെങ്ങനെ ചരിത്രമുണ്ടാകും? രണ്ടാമത്; തന്റെ ജഡത്തിലെ ശുശ്രൂഷ ഒരു നാടകമായി മാറും. ദൈവം ജനിച്ചു ജീവിച്ചു കഷ്ടമനുഭവിച്ചു ക്രൂശിൽ മരിച്ചു എന്നതൊക്കെ ഒരു വസ്തതയായി കണക്കാക്കാൻ പറ്റില്ല. ഇനി, ത്രിത്വം വിശ്വസിക്കുന്നപോലെ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചതാണെങ്കിൽ; ആ പുത്രൻ ദൈവം തന്നെ ആയിരിക്കുമല്ലോ. എന്നാൽ ദൈവത്തിന് “ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലെന്നു” ബൈബിൾ പറയുന്നു. (യാക്കോ, 1:17). സ്വരൂപം ത്യജിക്കാതെ അവതാരം സാദ്ധ്യമല്ല. ദൈവത്തിന് തൻ്റെ സ്വഭാവം ത്യജിക്കാൻ കഴിയാത്തപോലെ (2തിമൊ, 2:13), രൂപവും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അപ്പോൾ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചുവെന്ന് പഠിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ദൈവത്തിന് അവതരിക്കാൻ കഴിയില്ല; പ്രത്യക്ഷനാകാനേ കഴിയു. മൂന്ന്; യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നു പറഞ്ഞിക്കയാൽ (യോഹ, 3:17), പിതാവിനോടുകൂടി സ്വർഗ്ഗത്തിൽ പുത്രൻ നിത്യമായി ഉള്ളവനാണെന്ന് പറയുന്നവർ; അയക്കപ്പെട്ട യോഹന്നാനെയും ദൈവത്തിൻ്റെ മറ്റൊരു പുത്രനായി അംഗീകരിക്കുമോ? പഴയനിയമപ്രവാചകന്മാരെയെല്ലാം ദൈവം അയച്ചതാണ്; അവരെയെല്ലാം ക്രിസ്തുവിനെപ്പോലെ പുത്രന്മാരായി അംഗീകരിക്കുമോ? ദൈവപിതാവ്, നസറായനായ യേശുവെന്ന മനുഷ്യൻ, യോഹന്നാൻ സ്നാപകൻ ഇങ്ങനെ മൂന്നുപേരാണ് യോർദ്ദാനിലെ സ്നാനത്തിൽ ഉണ്ടായിരുന്നത്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

8. ദൈവവും ക്രിസ്തുവും: ജഡത്തിൽ യേശു ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു എന്ന് മുകളിൽ കണ്ടു. അതുപോലെതന്നെ, ദൈവത്തിൻ്റെ ക്രിസ്തു ജഡത്തിൽ ആയിരുന്ന 38 വർഷം (ബി.സി. 6-എ.ഡി. 33) ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായിരുന്നു. ഇത് ഏകദൈവവിശ്വാസികൾ പോലും അംഗീകരിക്കാൻ മടിക്കുന്നൊരു വസ്തുതയാണ്. യേശു തന്നെയാണ് പിതാവിനെ തൻ്റെ കൂടെയുള്ള മറ്റൊരു വ്യക്തിയായി പറയുന്നത്: “എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.” (യോഹ, 5:32). ആരാണ് യേശു പറയുന്ന ഈ മറ്റൊരുത്തൻ? പിതാവാണ്: “പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.” (യോഹ, 5:36). വീണ്ടും പറയുന്നു: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു.” (യോഹ, 5:37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്നും യേശു ആവർത്തിച്ചു പറയുന്നു: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,18). ഈ വാക്യത്തിൽ ശരിക്കും ‘ഏകനല്ല‘ എന്നല്ല വരേണ്ടത്; ‘തനിച്ചല്ല അഥവാ ഒറ്റയ്ക്കല്ല‘ എന്നാണ് വരേണ്ടത്. ഇംഗ്ലീഷിൽ I am not alone എന്നാണ്. മറ്റൊരു പരിഭാഷ ചേർക്കുന്നു: “പക്ഷേ ഞാന്‍ വിധിച്ചാല്‍ അതു സത്യവിധിയായിരിക്കും. എന്തു കൊണ്ടെന്നോ? ഞാന്‍ വിധിക്കുമ്പോള്‍ ഞാന്‍ തനിച്ചല്ല. എന്നെ അയച്ച എന്‍റെ പിതാവും എന്നോടൊപ്പമുണ്ട്.” (ഇ.ആർ.വി. മലയാളം). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). അതായത്, മനുഷ്യനായ യേശുവാണ് ദൈവത്തെയും ചേർത്ത് ബഹുവചനം പറയുന്നത്. ലോകാവസനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ നമ്മോടു കൂടെയുള്ളതുകൊണ്ട് ഏതൊരു വിശ്വാസിക്കും യേശു പറഞ്ഞതുപോലെ, ഞാൻ ഒറ്റയ്ക്കല്ലെന്ന് പറയാൻ കഴിയും. മനുഷ്യനങ്ങനെ പറഞ്ഞാൽ, പറയുന്ന മനുഷ്യനോ ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹ, 14:23). പിതാവ് മാത്രം സത്യദൈവം: “ഏകസത്യദൈവമായ (The only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ജഡത്തിൽ മനുഷ്യൻ മാത്രമായതുകൊണ്ടാണ് യേശുവിന് ഇത് പറയാൻ കഴിയുന്നത്. ജഡത്തിൽ താൻ ദൈവമാണെങ്കിൽ, തൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതായി മാറും. യോർദ്ദാനിലെ സ്നാനം മുതൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവെന്ന മനുഷ്യനെ അഭിഷേകം ചെയ്തിട്ട് ക്രൂശുമരണംവരെ അവൻ്റെകൂടെ വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38; മത്താ, 27:46). മനുഷ്യനായിരുന്ന യേശു തൻ്റെകൂടെ വസിക്കുന്ന ദൈവപിതാവിനെയും ചേർത്താണ് ബഹുവചനം പറയുന്നത്. ത്രിത്വവിശ്വാസികൾ ഇത് ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുമ്പോൾ, യേശു ജഡത്തിലും ദൈവമാണെന്ന് വിശ്വസിക്കുന്ന ഏകദൈവവിശ്വാസികളിൽ പലരും മേല്പറഞ്ഞ വാക്യങ്ങളിലൊന്നും ബഹുത്വമില്ലെന്ന് സ്ഥാപിക്കാൻ ബദ്ധപ്പെടുന്നു.

9. പിതാവിൻ്റെ ശബ്ദവും പരിശുദ്ധാത്മാവിൻ്റെ ദേഹരൂപവും: പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22). പുതിയനിയമത്തിൽ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യരൂപത്തിൽ വെളിപ്പെട്ടതായി കാണാം: ഒന്ന്; യേശുവിൻ്റെ സ്നാനസമയത്ത് ദേഹരൂപത്തൽ: (ലൂക്കൊ, 3:22). രണ്ട്; സഭാസ്ഥാപനസമയത്ത് പിളർന്ന നാവിൻ്റെ രൂപത്തിൽ: (പ്രവൃ, 2:3). യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതിനെ, മത്തായി, മർക്കൊസ്, യോഹന്നാൻ തുടങ്ങിയവർ “ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പ്രാവിനെയല്ല യോഹന്നാൻ കണ്ടത്; പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നു വരുന്നതുപോലെയാണ് കണ്ടത്. പക്ഷെ, അവൻ കണ്ടു: എന്നാൽ ഏത് രൂപത്തിലാണ് കണ്ടതെന്ന് മൂന്നു സുവിശേഷകന്മാരും പറഞ്ഞിട്ടില്ല. എന്നാൽ ലൂക്കൊസിൻ്റെ സുവിശേഷത്തിൽ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ്. (ലൂക്കൊ, 3:22). ദൈവാത്മാവിനു ഒരു ദേഹരൂപം അഥവാ ശരീരത്തിൻ്റെ രൂപമുണ്ടായിരുന്നു; ആ ശരീരരൂപം (bodily shape/physical form) പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നിറങ്ങുന്നതുപോലെ, യേശുവിൻ്റെമേൽ പറന്നിറങ്ങുകയായിരുന്നു. അപ്പോൾ യോഹന്നാൻ സ്നാപകൻ യേശുവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കണ്ടത് ഒരു ശരീരരൂപത്തിൽ അഥവാ ഒരു മനുഷ്യൻ്റെ രൂപത്തിലാണ്. സ്വർഗ്ഗത്തിൽ പിതാവായ യഹോവയെ യെഹെസ്ക്കേൽ കണ്ടത് മനുഷ്യസാദൃശ്യത്തിലാണ്. (യെഹെ, 1:26; 8:2; ദാനീ, 7:9. ഒ.നോ: ഉല്പ, 1:26,27). അപ്പോൾ യേശുവിൻ്റെമേൽ ദൈവാത്മാവായി ശരീരരൂപത്തിലും സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദമായി അഥവാ വചനമായി വെളിപ്പെട്ടതും ദൈവപിതാവ് തന്നെയാണെന്ന് വ്യക്തമാണ്. പിതാവ് എൻ്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്ന് യേശു ആവർത്തിച്ചു പറയുകയും ചെയ്തു. (യോഹ, 8:16; 8:29; 16:32). പിതാവെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരു വ്യക്തിതന്നെയാണെന്ന് വ്യക്തമായല്ലോ?

10. പിതാവും പരിശുദ്ധാത്മാവും: പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് ത്രിത്വം കരുതുന്നു. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പിതാവും പുത്രനും, ദൈവവും മനുഷ്യനുമെന്ന നിലയിൽ രണ്ടു വ്യത്യസ്ത വ്യക്തിളായിരുന്നതിനാൽ, പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് ആരും വിചാരിക്കണ്ട. ദൈവം തന്നെ അദൃശ്യനായ ആത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവ് ആരാണെന്നു ചോദിച്ചാൽ ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22; യോഹ, 1:32). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും ക്രിസ്തു പറഞ്ഞു. (മത്താ, 12:28. ഒ.നോ: പ്രവൃ, 10:38; മർക്കൊ, 3:29; ലൂക്കൊ, 12:10). കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 5:32-36,37; 8:16; 8:17,18; 8:29; 14:23; 16:32). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നാണ് പത്രൊസും സാക്ഷ്യപ്പെടുത്തുന്നു: (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ആകയാൽ പിതാവും പരിശുദ്ധാത്മാവും ദൈവത്തിൻ്റെ രണ്ട് പ്രത്യക്ഷതയാണെന്നല്ലാതെ, രണ്ട് വ്യക്തിയാണെന്ന് മനസ്സിലാക്കാൻ ഒരു ന്യായവുമില്ല. മറ്റൊരു തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ?

11. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥ വ്യക്തികളായാൽ: ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു വ്യക്തിയായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. ഇനിയും ഭൂമിയിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനായിട്ടല്ല; മനുഷ്യപുത്രനായിട്ടാണ്. (മത്താ, 24:10; 26:64; മർക്കൊ, 13:26; ലൂക്കൊ, 17:30; 21:27; യോഹ, 1:51). ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യദൈവത്തിൻ്റെ മൂന്ന് പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ് പഴയനിയമത്തിൽ സകലഭൂവാസികൾക്കും രക്ഷയ്ക്കായി ഉണ്ടായിരുന്ന യഹോവയെന്ന നാമം പുതിയനിയമം സ്ഥാപിതമായപ്പോൾ യേശുക്രിസ്തു എന്നായത്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22 = പ്രവൃ, 4:12) “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” ദൈവത്തെ ഏകവ്യക്തിയെന്നല്ലാതെ, ദൈവത്തിൻ്റെ പ്രത്യക്ഷതകളെയെല്ലാം പ്രത്യേകം പ്രത്യേകം വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിലും ചതുർത്വത്തിലും ഒന്നും നില്ക്കില്ല. 1. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം. (കൊലൊ, 1:15; യോഹ, 1:18; 1തിമൊ, 6:16). 2. സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ: ദൂതന്മാർ നിത്യം മുഖം കണ്ടാരാധിക്കുന്നു; ഭക്തന്മാരും കണ്ടിട്ടുണ്ട്. (യെഹെ, 1:28; മത്താ, 18:11; വെളി, 4:8). 3. ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തു: (1തിമൊ, 3:16). 4. ഭൂമിയിൽ പ്രത്യക്ഷനായ പരിശുദ്ധാത്മാവ്: (മത്താ, 3:16; പ്രവൃ, 2:3). പിതാവും പുത്രനും പരിശുദ്ധാത്മാവും അഥവാ യഹോവയും യേശുവും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയാണെന്ന് പറയുന്നവർ, ആരുമൊരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് പറയില്ലല്ലോ. അപ്പോൾ വ്യക്തികൾ മൂന്നല്ല; നാലായി, തീർന്നില്ല. 5. സിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കൾ. (വെളി, 1:4; 4:5). 6. ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഒരു ശില്പി അഥവാ എഞ്ചിനീയറായി കൂടെയുണ്ടായിരുന്ന ജ്ഞാനം. (സദൃ, 8:27-30). ദൈവത്തിൻ്റെ വചനവും അവൻ്റെ ആത്മാവും അവനിൽനിന്നും വ്യത്യസ്തരായ വ്യക്തികളാണെന്ന് പറയുന്നവർക്ക് ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ശില്പിയായി കൂടെയുണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയല്ലെന്ന് ഏത് കാരണത്താൽ പറയും? പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്ന് കാണിക്കാൻ ട്രിനിറ്റിയെടുക്കുന്ന തെളിവുകളെക്കാൾ അധികം തെളിവുകൾ ജ്ഞാനത്തെ മറ്റൊരു വ്യക്തിയായി കാണിക്കാൻ ബൈബിളിൽ നിന്ന് എടുക്കാൻ കഴിയും. ജ്ഞാനത്തെ മാത്രമല്ല; ദൈവത്തിൻ്റെ ഭുജം, ശക്തി, വിവേകം ഇവയെയൊക്കെ വ്യക്തികളായി കാണിക്കാം. പറഞ്ഞുവന്നത് എന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയും സവിശേഷ ഗുണങ്ങളെയുമൊക്കെ വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല; ശ്രമിച്ചാൽ സത്യദൈവത്തെ മുപ്പത്തിമുക്കോടിവരെ ആക്കിയെടുക്കാം. പക്ഷെ, അതൊക്കെ സാത്താൻ്റെ പണിയാണെന്ന് മാത്രം.

ഇനി, പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി മനസ്സിലാക്കിയാലുള്ള കുഴപ്പമെന്താണെന്ന് പറയാം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:15). പരിശുദ്ധാത്മാവിനാലാണ് മറിയ ഗർഭിണിയായതും, യേശുവെന്ന പരിശുദ്ധശിശു ജനിച്ചതും. പിതാവിന് യേശുവിൻ്റെ ജനനത്തിൽ എന്തെങ്കിലും പങ്കുള്ളതായി മറ്റൊരിടത്തും എഴുതിയിട്ടുമില്ല. ജനിപ്പിക്കുന്നവനെയാണ് പിതാവെന്ന് വിളിക്കുന്നത്. ആനിലയ്ക്ക് പരിശുദ്ധാത്മാവാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ പിതാവ്. പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും പിതാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന് വരില്ലേ? എന്തൊരു മാരക ഉപദേശമായിരിക്കുമാണിത്? ദൈവത്തെ ഇത്രയേറെ വികൃതമായി ചിത്രീകരിച്ചിരിക്കുന്ന ദുരുപദേശം ലോകത്തിനി ഉണ്ടാകാനില്ല. ഏകദൈവമെന്നല്ലാതെ, ത്രിത്വമെന്നോ, ത്രിയേകത്വമെന്നോ, മൂന്നു വ്യക്തിയെന്നോ ബൈബിളല്ല; ദൈവശാസ്ത്രമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അബദ്ധശാസ്ത്രമാണത് പഠിപ്പിച്ചത്. ഇത്രയേറെ കുനുഷ്ഠുപിടിച്ച ഈ ഉപദേശം ദൈവത്തെയും അവൻ്റെ സത്യവചനത്തെയും ലോകത്തിനു മുമ്പിൽ അപഹാസ്യമാക്കിയെന്നല്ലാതെ, മറ്റൊരു പ്രയോജനവും ക്രൈസ്തവസഭയ്ക്ക് ചെയ്തിട്ടില്ല.

മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയയെന്ന കന്യകയിലൂടെ ലോകത്തിൽ പ്രത്യക്ഷനായ യേശുവെന്ന പാപമറിയാത്തമനുഷ്യൻ തന്നെത്താൻ യാഗമർപ്പിക്കാൻ അഭിഷിക്ത മഹാപുരോഹിതായി ദൈവത്താൽ നിയമിതനായ ശുശൂഷയാണ് യോർദ്ദാനിലെ സ്നാനം. അവിടെ ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും മൂന്ന് വ്യക്തിയും ഉണ്ടായിരുന്നു. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: യേശുവെന്ന പാപമറിയത്ത മനുഷ്യൻ; ദൈവാത്മാവ് ദേഹരൂപത്തിൽ പ്രാവെന്നപോലെ; ദൈവത്തിൻ്റെ വചനം അഥവാ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. വ്യക്തികൾ: ദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. ആകയാൽ സ്നാനസമയത്ത് ഒരേയൊരു ദൈവവ്യക്തിയും രണ്ട് മനുഷ്യവ്യക്തിയും ഉണ്ടായതായി മനസ്സിലാക്കാം. അതിൽ അധികമായത് ദുഷ്ടനിൽ നിന്നു വരുന്നു. ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെന്നും അവർ സ്നാനക്കടവിൽ സമ്മേളിച്ചു എന്നൊക്കെ പറയുന്ന ദുരുപദേശം കെട്ടിപ്പൂട്ടി പെട്ടിയിൽ വെച്ചോണ്ടാൽ മതി. മേല്പറഞ്ഞ ദൈവവചനസത്യങ്ങൾ ബൈബിളിൽ നിന്ന് പരിശോധിച്ച് ഉറപ്പുവന്നശേഷം മാത്രം വിശ്വസിക്കുക. അതിനായി, ഏകസത്യദൈവമായ യേശുക്രിസ്തു എല്ലാവരെയും സഹായിക്കട്ടെ! 

4 thoughts on “യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും”

  1. പിതാവായ ദൈവം തന്നെയാണ് പുത്രനും.എന്ന് വചനം പറയുന്നു. ഞാനും വിശ്വസിക്കുന്നു
    പക്ഷെ യേശു ക്രൂശിൽ ആരോടാണ് അപേക്ഷിച്ചത്???
    ശിഷ്യൻ മാർ തന്റെ വരവിനെ പറ്റി ചോദിക്കുമ്പോൾ പിതാവല്ലാതെ പുത്രൻ കൂടെ അറിയുന്നില്ല എന്ന് പറയുന്നു.
    ????

    1. യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1;32,35) മനുഷ്യനായി പ്രത്യക്ഷപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒരു പുത്രദൈവം അവതരിച്ചതല്ല ക്രിസ്തു; പിതാവിൻ്റെ വെളിപ്പാടാണ്.തന്മൂലം, ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; പാപമറിയാത്ത ഒരു പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1). അപ്പോൾത്തന്നെ പിതാവായ ദൈവം സ്വർഗ്ഗസിംഹാസനത്തിലുമുണ്ട്. (യോഹ, 3:13). യേശുവെന്ന പരിശുദ്ധമനുഷ്യനാണ് ദൈവത്തോട് പ്രാർത്ഥിച്ചത്.

      ക്രിസ്തു മടങ്ങിവരവിൻ്റെ സമയം അറില്ലെന്ന് പറഞ്ഞതിൻ്റെ കാരണം: യേശു എല്ലാക്കാര്യങ്ങളും ഉപമകളിലൂടെയാണ് സംസാരിച്ചത്. തൻ്റെ പുനരാഗമനം യെഹൂദൻ്റെ വിവാഹത്തോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം ഏഴ് പ്രതിബിംബങ്ങളിലൂടെയാണ് ബൈബിളിൽ പഞ്ഞിരിക്കുന്നത്; അതിലൊന്നാണ് മണവാളനും മണവാട്ടിയും. (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9). യെഹൂദൻ്റെ വിവാഹത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. വധുവിനെ കണ്ടെത്തൽ; വിവാഹനിശ്ചയവും സ്ത്രീധനം കൈമാറലും; വധുവിനെ കൂട്ടിക്കൊണ്ടുപോകലും വിവാഹാഘോഷവും. അതിൽ സഭയോടു ബന്ധത്തിൽ; ആദ്യരണ്ട് ഘട്ടങ്ങൾ കഴിഞ്ഞു: വധുവിനെ കണ്ടെത്തലും (എഫെ, 1:4), വിവാഹനിശ്ചയവും. (2കൊരി, 11:2). ഇനി ബാക്കിയുള്ളത് വധുവിനെ കൂട്ടിക്കൊണ്ടുപോകുക എന്ന ചടങ്ങാണ്. നിശ്ചയം കഴിഞ്ഞ വരനൊരു പണിയുണ്ട്; വധുവിനായി ഭവനമൊരുക്കൽ. (യോഹ, 14:1-3). വധുവിനും ഒരു ജോലിയുണ്ട്: തൻ്റെ ഉടുപ്പ് മലീനമാക്കാതെ വരനെ കാത്തിരിക്കുക. (വെളി, 3:4). നിശ്ചയസമയത്ത് വധുവിനെ എപ്പോൾ കൂട്ടിക്കൊണ്ടുപോകും എന്ന് പറയാറില്ല. വരൻ ഭവനമൊരുക്കിക്കഴിഞ്ഞാൽ പിതാവിനെയാണ് അറിയിക്കുന്നത്. പിതാവാണ് വധുവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള തീയതി നിശ്ചയിക്കുന്നത്. “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃ, 1:7). പിതാവ് നിശ്ചയിക്കുന്ന നിനയാത്ത നാഴികയിലാണ് മണവാളൻ വരുന്നത്. (മത്താ, 25:1-10; മർക്കൊ, 13:34-37). വധു ഉടുപ്പ് മലിനമാകാതെ വരനെ കാത്തിരിക്കാനാണ് സമയം വെളിപ്പെടുത്താത്. (വെളി, 3:4). അല്ലാതെ, യേശുവിന് സമയം അറിയാഞ്ഞിട്ടല്ല.

      കൂടുതൽ അറിയാൻ മറ്റ് ലേഖനങ്ങൾ വായിക്കുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ? എന്ന ലേഖനവും കാണുക.

Leave a Reply

Your email address will not be published. Required fields are marked *