യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു ദൈവപുത്രനാണെന്നത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ അറിവു മാത്രമാണ്. പുതിയനിയമം ആദ്യമായി വായിക്കുന്ന ഒരു കുട്ടിയോടും ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്; യേശുവെന്ന ദൈവപുത്രനിലൂടെയാണ് മാനവർക്ക് രക്ഷ കൈവന്നത്: (യോഹ, 20:31). അവൻ ദൈവപുത്രനാണെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എന്നാൽ, “അവൻ സാക്ഷാൽ ദൈവപുത്രനാണോ” എന്നു ചോദിച്ചാൽ, അല്ലെന്നാണ് ഉത്തരം. എന്തെന്നാൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണത്. “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോട് യേശു പറഞ്ഞ ഒരു കാര്യമുണ്ട്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും ഇന്നും അനേകർക്കും ക്രിസ്തുവിനെ അറിയില്ലെന്നതാണ് വസ്തുത. ജീവനുള്ള ദൈവമായ യഹോവ അഥവാ ഏകസത്യദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു അഭിധാനം അഥവാ സ്ഥാനപ്പേരാണ് പുത്രൻ. അല്ലാതെ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല.

ദൈവപുത്രനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 1. പുതിയനിയമത്തിൽ ദൈവപുത്രൻ (Son of God) എന്ന പ്രയോഗം 65 പ്രാവശ്യമാണുള്ളത്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 75 പ്രാവശ്യം ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യപുത്രൻ (Son of Man) എന്ന പ്രയോഗം 87 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് അഞ്ച് പ്രാവശ്യമാണ്: (യോഹ, 5:25; 9:35; 10:36; 11:4; വെളി, 2:18). എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? പിന്നെങ്ങനെ അവൻ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. വചനത്തെ വചനംകൊണ്ടുവേണ്ടേ വ്യാഖ്യാനിക്കാൻ? അതിനാൽ യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അതേയർത്ഥത്തിൽ അവനേതോ മനുഷ്യൻ്റെയും സാക്ഷാൽ പുത്രനാണെന്ന് സമ്മതിക്കുകയും, അവൻ്റെ മാനുഷിക പിതാവിനെ കാണിച്ചുതരികയും വേണം. ചേരുപടി ചേർക്കുക എന്നൊരു തത്വമുണ്ട്; അതെങ്കിലും ഒരു പഠിതാവ് മനസ്സിലാക്കണ്ടേ? അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് 82 പ്രാവശ്യം കള്ളം പറഞ്ഞതാണെന്ന് പറയുമോ? ഒരു കാര്യംകൂടി ഓർക്കുക: ഉത്ഭവിക്കുന്ന വിശുദ്ധശിശു അഥവാ മറിയയിൽനിന്നു ജനിച്ച യേശുവെന്ന പാപമറിയാത്ത മനുഷ്യൻ “അത്യുന്നതൻ്റെ പുത്രൻ; ദൈവപുത്രൻ എന്നിങ്ങനെ വിളിക്കപ്പെടും” എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32,35). അതിൻ്റെ നിവൃത്തിയാണ് യോർദ്ദാനിൽ സംഭവിച്ചത്: (മത്താ, 3:17). എന്നാൽ അവനെ മനുഷ്യപുത്രനെന്നു വിളിക്കപ്പെടും എന്നത് പ്രവചനത്താൽ സംഭവിച്ചതല്ല; തന്നെത്തന്നെ മനുഷ്യപുത്രനെന്ന് താൻ നേരിട്ട് വിശേഷിപ്പിക്കുകയായിരുന്നു: (മത്താ, 8:20). അതായത്, അവൻ ജനനത്തിൽത്തന്നെ മനുഷ്യപുത്രനായിരുന്നു; എന്നാൽ, ജനനത്തിൽ അവൻ ദൈവപുത്രനായിരുന്നില്ല; മുപ്പത് വർഷമായപ്പോൾ പ്രവചനനിവൃത്തിയിലൂടെയാണ് അവൻ ദൈവപുത്രനായത്. അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ഓർക്കുക; അതിനേക്കാൾ ശക്തമായി അവൻ മനുഷ്യപുത്രനാണെന്ന് തെളിയിക്കാൻ കഴിയും. “കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.” (യോഹ, 7:24).

എന്തുകൊണ്ടാണ് യേശുവിനെ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും അഭിന്നമായി വിളിച്ചിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ് ക്രൈസ്തവസഭയിലെ 90% പേരും യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നത്. ദൈവപുത്രനും മനുഷ്യപുത്രനുമായ ഒരു വാഗ്ദത്ത സന്തതി ദൈവത്തിനുണ്ട്. ആ സന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായ ഒരു ഭൗമികസന്തതിയുണ്ട്; അവനാണ് യഥാർത്ഥ ദൈവപുത്രനും മനുഷ്യപുത്രനും. അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും ക്രിസ്തുവിനെ അഭിന്നമായി വിളിച്ചിരിക്കുന്നത്. [കാണുക: ഭൗമികസന്തതിയും ആത്മികസന്തതിയും]

2. യേശുവിനെ ദൈവത്തിൻ്റെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; പല സഹോദരങ്ങളിൽ മൂത്തമകൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് മനസ്സിലാക്കിയാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോഴത് പരസ്പര വിരുദ്ധമാകും. ഒരു മകന് അക്ഷരാർത്ഥത്തിൽ അപ്പൻ്റെ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന വസ്തുതപോലും പലർക്കുമറിയില്ല. അല്ലെങ്കിൽ, യേശു ദൈവത്തിൻ്റെ ഏകജാതനാണെന്നു ഞാൻ വിശ്വസിക്കും; ആദ്യജാതനാണെന്നു വിശ്വസിക്കില്ലെന്നു പറയണം; അതൊരു വിശ്വാസിക്കു പറ്റില്ല, രണ്ടും ഒരുപോലെ വിശ്വസിക്കണമെങ്കിൽ ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനങ്ങൾ അഥവാ സ്ഥാനപ്പേരുകൾ ആണെന്നു മനസ്സിലാക്കണം. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (മത്താ, 1:25), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് കണ്ടല്ലോ; അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ, ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിക്കുന്ന അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32,35; 2:7). ആ പ്രവചനം നിവൃത്തിയായത് യേശു ജനിച്ച് മുപ്പത് വർഷമായപ്പോഴാണ്: (മത്താ, 3:17). പ്രവചനം ഭാവിയെ കുറിച്ചുള്ളതാണ്; അത് നിവൃത്തിയാകുമ്പോഴാണ് ചരിത്രമാകുന്നത്. ജനിച്ച് മുപ്പതുവർഷം കഴിഞ്ഞുമാത്രം ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? മാത്രമല്ല, ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരാളെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല, അഭിധാനമാണെന്നല്ലേ മനസ്സിലാക്കേണ്ടത്? അതല്ലേ സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനവും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

4. യേശു ജനിച്ചതും ജീവിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്; അതാണ് സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം. (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷം അഥവാ രക്ഷയാണ്. രക്ഷയും (ലൂക്കൊ, 2:31) രക്ഷയുടെ കൊമ്പും (ലൂക്കൊ, 1:71), രക്ഷാനായകനും (എബ്രാ, 2:10), രക്ഷാപൂർത്തി വരുത്തുന്നവനുമായ (എബ്രാ, 11:40) ക്രിസ്തു, ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായായിരുന്നെങ്കിൽ, സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ക്രിസ്തുവിനെ ദാവീദിൻ്റെ പുത്രനെന്ന് പതിനെട്ട് പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. പറയുന്നെങ്കിൽ, രക്ഷയുടെ സുവിശേഷത്തിന് ആധാരമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാകയാൽ; അവൻ ദാവീദിൻ്റെ സാക്ഷാൽ പുത്രനാണെന്നല്ലേ പറയേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെന്ന് വിശ്വസിക്കുന്നവർ കുറഞ്ഞപക്ഷം സുവിശേഷമായ ക്രിസ്തുവെങ്ങനെ ദാവീദിൻ്റെ സന്തതിയായി എന്നെങ്കിലും ചിന്തിക്കണ്ടേ? ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും അവൻ്റെ കർത്താവും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ മറുവിലയായ മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെട്ടത്: (1തിമൊ, 3:14-16). ഒരുകാര്യം പ്രത്യേകമോർക്കുക: ദൈവപുത്രനെന്ന പദവി ഒരു പ്രവചനനിവൃത്തിയാണ്: (ലൂക്കൊ, 1:32,35; 3:22). എന്നാൽ, അവൻ ജനനത്തിൽത്തന്നെ ദാവീദിൻ്റെ സന്തതിയാണ്: (മത്താ, 1:1; ലൂക്കൊ, 1:32).

5. ജഡത്തിൽ കേവലം മൂന്നരവർഷമാണ് ദൈവപുത്രൻ എന്ന പദവി ക്രിസ്തുവിന് ഉണ്ടായിരുന്നത്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിലുള്ള പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2കൊരി, 5:21). വിശേഷാൽ മറിയ പ്രസവിച്ച വിശുദ്ധപ്രജ അവളുടെ ആദ്യജാതനായിരുന്നു: (ലൂക്കൊ, 1:35; 2:7). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേറ്റു കഴിഞ്ഞപ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ഇവിടെ ചില ചോദ്യങ്ങളുണ്ട്: ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചതെങ്കിൽ ദൂതൻ്റെ പ്രവചനത്തിൻ്റെ അർത്ഥമെന്താണ്? ദൂതനറിയില്ലായിരുന്നോ അവൻ മുമ്പെ ദൈവപുത്രനാണെന്ന്? ദൈവപുത്രൻ ആയിരുന്നെങ്കിൽ, ദൈവപുത്രൻ നിൻ്റെ ഉദരത്തിൽനിന്നു ജനിക്കുമെന്നു പറയില്ലായിരുന്നോ? ദൂതൻ്റെ രണ്ട് പ്രവചനങ്ങളിൽ ആദ്യത്തേത്; “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും എന്നാണ്: (ലൂക്കോ, 1:31-32). ദൈവപുത്രനെ നീ പ്രസവിക്കുമെന്നല്ല; നീ പ്രസവിക്കുന്ന മകൻ അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും എന്നാണ്. അടുത്തത്; “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). നീ പരിശുദ്ധാത്മാവിനാൽ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല; ജനിക്കുന്ന വിശുദ്ധശിശു ദൈവപുത്രനെന്നു വിളിക്കപ്പെടും എന്നത്. യോർദ്ദാനിൽ വെച്ചാണ് രണ്ട് പ്രവചനങ്ങളും നിവൃത്തിയായത്. ബൈബിൾ പറയുന്നത് വിശ്വസിക്കണം; അല്ലാതെ, ‘സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ് യേശു’ എന്ന നിഖ്യാവിശ്വാസപ്രമാണം വിശ്വസിച്ചിട്ട് അതിനൊത്തവണ്ണം ബൈബിളിനെ തിരുത്തുകയല്ല വേണ്ടത്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത് അഥവാ അത് വസ്തുതയായി തീരുന്നത്. അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല; പിന്നെയും മുപ്പതു വർഷംകഴിഞ്ഞ് യോർദ്ദാനിൽവെച്ച് ദൈവത്താലാണ്. അവനെങ്ങനെ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനാകും?

6. യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. ഇനി പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്???… അങ്ങനെയൊരു പുത്രൻ ദൈവത്തിനില്ല; അത്രതന്നെ. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ???… അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു ഏകജാതനായ പുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും!

7. മറിയയിൽ ജനിക്കുന്നതിനു മുമ്പെ അഥവാ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ലായിരുന്നു എന്നതിൻ്റെ ശക്തമായ രണ്ട് തെളിവുകൾ തരാം: ഒന്ന്; പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നറിയപ്പെടുന്ന ഒരു വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). സ്ത്രീയുടെ സന്തതിയായി ജനിച്ച യേശുക്രിസ്തുവിൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകരുകയും ചെയ്തു: (എബ്രാ, 2:14,15). യേശു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെങ്കിൽ, സ്ത്രീയുടെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലല്ലോ പറയേണ്ടത്; ദൈവത്തിൻ്റെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലേ പറയേണ്ടത്? അതയത്, പ്രഥമസുവിശേഷത്തിൽത്തന്നെ ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവം ഭോഷ്ക്കു പറഞ്ഞുവെന്നു വരുന്നു. പ്രഥമസുവിശേഷത്തിലും സുവിശേഷത്തിലും ക്രിസ്തു ദൈവത്തിൻ്റെ പുത്രനല്ലെന്നോക്കണം. ക്രിസ്തു പ്രഥമസുവിശേഷത്തിൽ സ്ത്രീയുടെയും (ഉല്പ, 3:15) സാക്ഷാൽ സുവിശേഷത്തിൽ ദാവീദിൻ്റെയും സന്തതിയാണ്: (2തിമൊ, 2:8). ബൈബിളിൻ്റെ ആകത്തുക അഥവാ സാരാംശമാണ് യേശുക്രിസ്തുവാകുന്ന അവൻ്റെ നാമത്തെച്ചുറിച്ചുള്ള സുവിശേഷം: (2തിമൊ, 2:8; പ്രവൃ, 8:12). ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായിരുന്നെങ്കിൽ, വാഗ്ദത്തവും പ്രവചനവുമായ സുവിശേഷത്തിലും (ഉല്പ, 3:15) അതിൻ്റെ നിവൃത്തിയായ സാക്ഷാൽ സുവിശേഷത്തിലും (2തിമൊ, 2:8) ക്രിസ്തു ദൈവത്തിൻ്റെ സന്തതിതന്നെ ആകുമായിരുന്നു. രണ്ട്; ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ഒരു സ്നേഹിതനോടെന്നപോലെ സംസാരിച്ച മോശെ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാരിൽനിന്നു ദൈവത്തിൻ്റെ പുത്രനെ നിങ്ങൾക്കു എഴുന്നേല്പിച്ചു തരുമെന്നല്ല; പ്രത്യുത, “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും” എന്നാണ് പറഞ്ഞത്. (ആവ, 18:15,18; പ്രവൃ, 3:22; 7:37). ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, മുഖാമുഖം സംസാരിച്ചിട്ടും മോശെയോടു വസ്തുത വെളിപ്പെടുത്താതെ, “നിന്നെപ്പോലെ ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നു പറയിക്കുകവഴി, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവം മോശെയെക്കൊണ്ടു ഭോഷ്ക്കു പറയിപ്പിച്ചുവോ?

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: യേശു, ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല. “എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത് യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെ കുറിച്ചാണ്. (മത്താ, 3:17; 16:17). യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർ തന്നെയും യേശു ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും ഒക്കെ അറിവുള്ളതാണ്; എന്തെന്നാൽ, ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോൾ ശിഷ്യന്മാർ യേശുവിൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

രണ്ടാമത്തെ കാര്യം: മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ, ദൈവത്തിൻ്റെ സാക്ഷാൽ ക്രിസ്തുവിനെയോ അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതോക്കുക. (യോഹ, 4:22). ദൈവം തൻ്റെ സന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാൻ ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21; എബ്രാ, 2:14-16). അതായത്, ദൈവത്തിൻ്റെ സകല അനുഗ്രങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതാണ് ക്രിസ്തുവെന്ന ആത്മികസന്തതി: (മത്താ, 1:21; 5:17,18; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20). [കാണുക: ഭൗമികസന്തതിയും ആത്മികസന്തതിയും]

ദൈവഭക്തിയുടെ മർമ്മം. എന്നാൽ, പൗലൊസിനൊരു സവിശേഷ വെളിപ്പാട് ഉണ്ടായിട്ടുണ്ട്; അതാണ് ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ മർമ്മം അഥവാ രഹസ്യം യെഹൂദന്മാർക്ക് വെളിപ്പെടാതിരുന്നതുകൊണ്ടാണ്, അവർ അവരുടെ ദൈവം മനുഷ്യനായി വന്നപ്പോൾ അവനെ പിടിച്ചു ക്രൂശിച്ചത്. യെഹൂദത്മാർക്ക് ഇത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും ഇത് യെഹൂദരപ്പോലെ മർമ്മമായിരിക്കുകയാണ്.

അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മരണം വരിച്ചുയിർത്തത് ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ തന്നെയാണ്. (യിരെ, 10:10). അല്ലാതെ, ദൈവത്തിനില്ലാത്ത ഒരു പുത്രനെ ഭൂമിയിലേക്ക് അയക്കുകയല്ല ചെയ്തത്. അബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ് പുതിയനിയമത്തിൽ മനുഷ്യനായി വെളിപ്പെട്ടതും. (ഉല്പ, 18:1-19:1; യോഹ, 8:56). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നീ അഭിധാനങ്ങളിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഈ വസ്തുതയാണ് സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിന് ഒന്നിലധികം ദൈവമോ വ്യക്തിയോ ഇല്ല; ഒരുത്തൻ മാത്രമാണ് ദൈവം: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

ഇനി, മേല്പറഞ്ഞ ബൈബിൾ തെളിവുകളും വസ്തുതകളും എല്ലാം മറന്നുകൊണ്ട് ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടെന്നു ആശെക്കു വിരോധമായി ആശയോടെ നമുക്കു വിശ്വസിക്കാം. അങ്ങനെയെങ്കിൽ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ദൈവം തന്നെയായിരിക്കുമല്ലോ. എന്നാലത് യഹോവ സമ്മതിക്കുമോ? യഹോവയല്ലാതെ മറ്റൊരു ദൈവമില്ല: “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയ്ക്കു സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6), സദൃശ്യനുമില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവ ഒരുത്തനെയും അറിയുന്നുമില്ല. (യെശ, 43:10). ഇനി, യഹോവയ്ക്കുപോലും അറിയാത്തൊരു പുത്രനാണ് അവനുള്ളതെന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ഒന്നും പറയാനില്ല; സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8,9. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്. ദാവീദെന്ന മനുഷ്യൻ്റെ സന്തതി ദൈവമാണെന്ന് പറയുന്നവർ; മറിയ ദൈവമാതാവാണെന്ന് കത്തോലിക്കർ വിശ്വസിക്കുമ്പോലെ, ദാവീദ് ദൈവപിതാവാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു.

കാണുക:

ഏകമനുഷ്യനായ യേശുക്രിസ്തു

Leave a Reply

Your email address will not be published. Required fields are marked *