Category Archives: Uncategorized

സുവിശേഷം

സുവിശേഷം (Gospel)

എവാങ്ഗെലിയൊൻ എന്ന ഗ്രീക്കുപദത്തിനു സുവാർത്ത എന്നർത്ഥം. ക്ലാസിക്കൽ ഗ്രീക്കിൽ നല്ല വാർത്തയ്ക്കു നൽകുന്ന പ്രതിഫലത്തിനാണ് ഈ വാക്കുപയോഗിക്കുന്നത്. പുതിയനിയമത്തിലും ആദിമ ക്രൈസ്തവ സാഹിത്യത്തിലും സുവാർത്തയ്ക്കാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. പുതിയനിയമത്തിൽ 77 തവണ ഈ പദം ഉണ്ട്. സുവിശേഷം ഒരു പുതിയനിയമ പദമാണെങ്കിലും അതിന്റെ ആശയം പഴയനിയമത്തിൽ സ്പഷ്ടമായി കാണാം. യിസ്രായേലിന്റെ പ്രതീക്ഷയിൽ സുവാർത്തയ്ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു ഏഴുനൂറാണ്ടുകൾക്കു മുൻപു യെശയ്യാ പ്രവാചകൻ വീണ്ടെടുപ്പുകാരൻ സീയോനിലേക്കു വരുമെന്നും എളിയവരോടു സദ്വർത്തമാനം ഘോഷിക്കുമെന്നും പ്രവചിച്ചു. (യെശ, 61:1,2). “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാർത്ത ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ, 52:7). യെരൂശലേമിനെയും സീയോനെയും സുവാർത്താദൂതി എന്നു വിളിക്കുന്നു. (യെശ, 40:9). 

സുവിശേഷകാരന്മാരിൽ മത്തായിയും മർക്കൊസുമാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിക്കുന്നത്. അതിന്റെ ക്രിയാരൂപം ലൂക്കൊസിലും അപ്പൊസ്തല പ്രവൃത്തികളിലുമായി 26 പ്രാവശ്യം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ നാമമോ ക്രിയയോ ഇല്ല. യിസ്രായേല്യരോടുള്ള വാഗ്ദാനങ്ങൾ ക്രിസ്തുയേശുവിൽ ദൈവം നിവർത്തിച്ചതിന്റെയും എല്ലാവർക്കുമായി രക്ഷാമാർഗ്ഗം തുറന്നെതിന്റെയും സുവാർത്തയാണ് സുവിശേഷം. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ് സുവിശേഷം.” (1കൊരി, 15:3,4). ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക അതാകുന്നു എന്റെ സുവിശേഷം എന്നു പൗലൊസ് അന്യത്ര വിശദമാക്കിയിട്ടുണ്ട്. (2തിമൊ, 2:8). 

മനുഷ്യന്റെ രക്ഷയ്ക്കായി സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. (റോമ, 1:15,16). സുവിശേഷത്തിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്തെ തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16’15,16). സുവിശേഷം ക്രിസ്തുവിനോടു കൂടെയാണ് വന്നതെങ്കിലും അബ്രാഹാമിനു ദൈവം നല്കിയ അനുഗ്രഹവാഗ്ദാനത്തിലും (ഗലാ, 3:8), പ്രവാചക എഴുത്തുകളിലും (റോമ, 1:2) അത് ഉൾക്കൊണ്ടിരുന്നു. സുവിശേഷം വന്നതു ശക്തിയോടെയാണ് (1തെസ്സ, 1:5); മാത്രവുമല്ല, സുവിശേഷം ദൈവശക്തി തന്നെയാണ്. (റോമ, 1:16). സുവിശേഷത്തെ ദൈവത്തിന്റെ സുവിശേഷം (1തെസ്സ, 2:2, 9), ക്രിസ്തുവിന്റെ സുവിശേഷം (മർക്കൊ, 1:1; റോമ, 15:19), ദൈവകൃപയുടെ സുവിശേഷം (പ്രവൃ, 20:24), സമാധാന സുവിശേഷം (എഫെ, 6:15), രക്ഷയെക്കുറിച്ചുള്ള സുവിശേഷം (എഫെ, 1:13), തേജസ്സുള്ള സുവിശേഷം (2കൊരി, 4:4), എന്നിങ്ങനെ വിളിക്കുന്നു. ക്രിസ്തുവും (മത്താ, 4:23; 11:5), അപ്പൊസ്തലന്മാരും (പ്രവൃ, 16:10; റോമ, 1:15), സുവിശേഷകന്മാരും (പ്രവൃ, 8:25) സുവിശേഷം പ്രസംഗിച്ചു. എ.ഡി. 150-നു ശേഷമാണ് പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾക്കും സുവിശേഷങ്ങൾ എന്ന പേരു ലഭിച്ചത്.

സമാഗമനകൂടാരം

സമാഗമനകൂടാരം (Tabernacle)

മരുഭൂമി പ്രയാണകാലത്ത് യിസ്രായേലിന്റെ മദ്ധ്യേ ദൈവനിവാസമായി നിർമ്മിച്ചിരുന്ന താത്ക്കാലിക മന്ദിരമാണ് സമാഗമനകൂടാരം. ഉടമ്പടിയിലൂടെ സ്വന്തജനമായിത്തീർന്ന യിസ്രായേലുമായി ദൈവം കൂടിക്കാഴ്ച നടത്തുന്ന കൂടാരം എന്നാണ് സമാഗമന കൂടാരത്തിനു അർത്ഥം. താൽക്കാലിക സമാഗമന കൂടാരത്തിൽ (പുറ, 33:7-11) മോശെ അകത്തു പ്രവേശിക്കുകയും ദൈവസാന്നിദ്ധ്യ സൂചകമായി മേഘം അവരോഹണം ചെയ്ത് വാതിൽക്കൽ നില്ക്കുകയും ചെയ്തു. ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ മോശെ പാറയുടെ പിളർപ്പിലും (പുറ, 34:22-23) ഏലീയാ പ്രവാചകൻ ഗുഹയിലും (1രാജാ, 19:9-18) ആയിരുന്നതും ഇതിനോടൊപ്പം ഓർക്കുക.

ചരിത്രം: പഴയനിയമത്തിൽ മൂന്നു സമാഗമനകൂടാരത്ത കുറിച്ചുള്ള പരാമർശമുണ്ട്: 1. യിസ്രായേൽ ജനം സ്വർണ്ണ കാളക്കുട്ടിയെ ആരാധിച്ചതിനെത്തുടർന്നു മോശെ നിർമ്മിച്ച താൽക്കാലിക സമാഗമനകൂടാരം: (പുറ, 33:7-13). പാളയത്തിനു പുറത്തായിരുന്നു ഈ കൂടാരമടിച്ചത്. മോശെ കൂടാരത്തിനകത്തു കടക്കും. മേഘസ്തംഭം ഇറങ്ങി കൂടാരവാതില്ക്കൽ നില്ക്കും. യഹോവ മോശെയോട് സംസാരിക്കും. യഹോവയുടെ അരുളപ്പാടിനു വേണ്ടി ജനം സമാഗമനകൂടാരത്തിലേക്കു ചെല്ലും. ഈ താൽകാലിക സമാഗമന കൂടാരത്തിൽ കർമ്മങ്ങളും പൗരോഹിത്യവും ഉണ്ടായിരുന്നില്ല. 2. യഹോവ മോശെയ്ക്ക് നല്കിയ നിർദ്ദേശപ്രകാരം നിർമ്മിക്കപ്പെട്ട സമാഗമനകൂടാരം. ഇതിനെ സംബന്ധിക്കുന്ന വിശദവിവരണം പിന്നാലെ ചേർക്കുന്നുണ്ട്. 3. യഹോവയുടെ പെട്ടകത്തിനുവേണ്ടി ദാവീദ് രാജാവു നിർമ്മിച്ച മന്ദിരം. യഹോവയുടെ കല്പനയനുസരിച്ച് സീനായിയിൽ വെച്ച് നിർമ്മിച്ച സമാഗമനകൂടാരം യിസ്രായേൽ ജനം വളരെക്കാലം ആരാധനാസ്ഥലമായി ഉപയോഗിച്ചു. യോശുവയുടെ കാലത്തു അതു ശീലോവിൽ പ്രതിഷ്ഠിച്ചു. (യോശു, 18:1). ശീലോ എഫ്രയീം ഗോത്രത്തിലായിരുന്നു. ശമുവേൽ പ്രവാചകന്റെ കാലത്ത് മിസ്പ ആയിരുന്നു ആരാധനാ കേന്ദ്രം. (1ശമൂ, 7:6). ശൗലിന്റെ കാലത്ത് കൂടാരം നോബിലായിരുന്നു. (1ശമൂ, 21:1-9; മർക്കൊ, 2:25,26). തുടർന്ന് കുറെക്കാലം സമാഗമനകൂടാരം ഗിബയോനിലായിരുന്നു. (1ദിന, 16:39). സീയോൻ പർവ്വതത്തിൽ ഒരു കൂടാരം നിർമ്മിച്ച് യഹോവയുടെ പെട്ടകത്തെ ദാവീദ് അതിൽ പ്രതിഷ്ഠിച്ചു. (1ദിന, 15:1; 16:1; 2ശമൂ, 6:17). ദൈവാലയം നിർമ്മിച്ചശേഷം ശലോമോൻ സമാഗമനകൂടാരം ദൈവാലയത്തിലേക്കു കൊണ്ടുവന്നു. 1രാജാ, 8:4). 

പേരുകൾ: 1. തിരുനിവാസം: (പുറ) 25:9; 26:6, 12, 18). മിഷ്കാൻ എന്ന എബായ പദത്തിനു നിവാസം എന്നർത്ഥം. ഈ പദം പഴയനിയമത്തിൽ 139 തവണ പ്രയോഗിച്ചിട്ടുണ്ട്; ആദ്യപ്രയോഗം പുറപ്പാട് 25:9-ൽ. പുറപ്പാട് പുസ്തകത്തിലും സംഖ്യാ പുസ്തകത്തിലുമാണ് അധികം പ്രയോഗങ്ങളും. സമാഗമനകൂടാരത്തിനു പര്യായമാണിത്. 

2. യഹോവയുടെ കൂടാരം (മിഷ്കാൻ യഹ്വെ). 

3. സാക്ഷ്യകൂടാരം (മിഷ്കാൻ ഹാ ഏദൂത്). സാക്ഷ്യകൂടാരം എന്ന തിരുനിവാസം (പുറ, 38:21) എന്നു വിശദമാക്കിയിട്ടുണ്ട്. യഹോവ യിസ്രായേലുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകൾ അടങ്ങിയ കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണ് അതിനെ സാക്ഷ്യകൂടാരം എന്നു വിളിച്ചതും. (സംഖ്യാ, 9:15). 

4. സമാഗമനകൂടാരം (ഓഹെൽ മോഏദ്) ദൈവവും സ്വജനവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്ന കൂടാരം. (പുറ, 28:43). 

5. സമാഗമനകൂടാരമെന്ന തിരുനിവാസം (മിഷ്കാൻ ഓഹെൽ മൊഹ്മദ്). (പുറ, 39:32). 

6. വിശുദ്ധമന്ദിരം (എ. മിക്ദാഷ്; ഗ്രീ. ഹഗി യാസ്മ). (പുറ, 25:8). 

7. യഹോവയുടെ ആലയം (ബേത്ത്-യാഹ്വെ). (പുറ, 34:26; 23:19; യോശു, 6:24; 9:23). 

സമാഗമനകൂടാരത്തിന്റെ നിർമ്മാണം: യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരമായിരുന്നു സമാഗമന കൂടാരത്തിന്റെ പണി. (പുറ, 25:9,40; 26:30; 27:8; 39:12,43; 40:16,19,25, 27, 29, 32) സമാഗമനകൂടാര നിർമ്മാണത്തിനാവശ്യമായ പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ തുടങ്ങിയ വസ്തുക്കളെല്ലാം ജനം സ്വമേധാദാനമായി നല്കിയതാണ്. (പുറ, 25:3-7). ആവശ്യത്തിലധികം വസ്തുക്കൾ ജനം വഴിപാടായി എത്തിച്ചു. (പുറ, 36:5,6). ബെസലേൽ, ഒഹൊലീയാബു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പണി. (പുറ, 35:30; 36:2). പുറപ്പാടിന്റെ രണ്ടാംവർഷം ഒന്നാംമാസം ഒന്നാം തീയതി പണിപൂർത്തിയായി. (പുറ, 40:2). താൽകാലിക സമാഗമനകൂടാരം പാളയത്തിനു പുറത്താണ് സ്ഥാപിച്ചിരുന്നത്. എന്നാൽ ഈ സമാഗമനകൂടാരം യിസ്രായേൽ പാളയത്തിന്റെ നടുവിലായിരുന്നു. കിഴക്ക് പുരോഹിതന്മാരും മറ്റു മൂന്നുവശങ്ങളിലും ലേവ്യരുടെ മറ്റു മൂന്നുകുടുംബങ്ങളും താവളമടിച്ചു.

സമാഗമനകൂടാരത്തിനു മൂന്നുഭാഗങ്ങളുണ്ട്: 1. പ്രാകാരം, 2. വിശുദ്ധസ്ഥലം, 3. അതിവിശുദ്ധസ്ഥലം. നൂറുമുഴം (44.5 മീ.) നീളവും, അൻപതു മുഴം (22.25 മീ.) വീതിയുമുള്ള പ്രാകാരത്തിന്റെ പശ്ചിമാർദ്ധത്തിലാണ് തിരുനിവാസം. നെടിയവശം വടക്കുതെക്കാണ്. തിരുനിവാസത്തിനു മുപ്പതുമുഴം (13.35മീ.) നീളവും, പത്തുമുഴം (4.45മീ.) വീതിയുമുണ്ട്. തിരുനിവാസത്തെ തിരശ്ശീലകൊണ്ട് വിശുദ്ധ സ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ രണ്ടായി വിഭിജിച്ചിട്ടുണ്ട്. ബഹിർഭാഗത്തെ വിശുദ്ധസ്ഥലമെന്നു വിളിക്കുന്നു. അത് ഇരുപതുമുഴം (8.9 മീ.) നീളവും, പത്തു മുഴം (4.45മീ.) വീതിയുമുള്ള ദീർഘചതുരമാണ്. അതിവിശുദ്ധസ്ഥലം എന്നറിയപ്പെടുന്ന അന്തർഭാഗം പത്തുമുഴം (4.45 മീ.) സമചതുരമാണ്. എബ്രായലേഖനത്തിൽ വിശുദ്ധസ്ഥലത്തെ മുൻകൂടാരമെന്നും (ഒന്നാമത്ത) അതിവിശുദ്ധ സ്ഥലത്തെ രണ്ടാമത്തെ കൂടാരമെന്നും വിളിച്ചിട്ടുണ്ട്. (എബ്രാ, 9:6,7). എബ്രായർ 9:12; 10:19 എന്നീ വാക്യങ്ങളിലെ വിശുദ്ധമന്ദിരം അതിവിശുദ്ധ സ്ഥലത്തെയാണ് വിവക്ഷിക്കുന്നത്. പ്രാകാരത്തിൽ യാഗപീഠവും താമ്രത്തൊട്ടിയുമുണ്ട്. കാഴ്ചയപ്പത്തിന്റെ മേശ, തങ്കനിലവിളക്കാ, ധൂമ്രപീഠം എന്നിവയാണ് വിശുദ്ധസ്ഥലത്തെ ഉപകരണങ്ങൾ. അതിവിശുദ്ധ സ്ഥലത്ത് നിയമപ്പെട്ടകം പ്രതിഷ്ഠിച്ചിരുന്നു. 

പ്രാകാരം (Court): ഉറപ്പായി നിർമ്മിച്ചത് അഥവാ മതിൽ എന്നാണ് പ്രാകാരം എന്ന ശബ്ദത്തിനർത്ഥം. ലക്ഷണയാ കെട്ടിയടച്ച സ്ഥലം അഥവാ മുറ്റം എന്നർത്ഥം കിട്ടുന്നു. Court എന്ന ഇംഗ്ലീഷ് പദത്തിന്റെ നിഷ്പത്തിയും അർത്ഥാന്തരങ്ങളും ശ്രദ്ധിക്കുക. പ്രാകാരത്തിന്റെ നീളം നുറുമുഴവും (44.5 മീ.), വീതി അൻപതു മുഴവും (22.25 മീ.) ആണ്. പ്രാകാരത്തിനു ചുറ്റും ഒരു പ്രത്യേകവേലിയുണ്ട്. അതിന്റെ ചട്ടക്കൂട് അഞ്ചുമുഴം (2.22മീ.) പൊക്കമുള്ള ഖദിരസ്തംഭങ്ങളാൽ നിർമ്മിതമാണ്. (പുറ, 27:18). നെടിയവശത്തു ഇരുപതുതുണുകളും കുറുകിയ വശത്തു പത്തുതൂണുകളും അങ്ങനെ നാലുവശങ്ങളിലായി 60 തൂണുകൾ പ്രാകാരത്തിനുണ്ട്. തുണുകൾ തമ്മിലുള്ള അകലം 5 മുഴം (2.22 മീ.) ആണ്. താമ്രച്ചുവടുകളിലാണ് തൂണുകൾ നില്ക്കുന്നത്. (പുറ, 38:10). ഓരോ തൂണിനും ഈരണ്ടു താമ്രക്കുറ്റികളുണ്ട്; ഒന്നകത്തും ഒന്നു പുറത്തും. വീണുപോകാതിരിക്കാൻ തുണിനെ കയറുകൊണ്ടു തറയിൽ നാട്ടിയ കുറ്റികളിൽ ബന്ധിച്ചിരുന്നു. തൂണുകളുടെ മുകൾഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ലോഹ നിർമ്മിതമായ പട്ട അഥവാ ദണ്ഡാണ് മേൽചുറ്റുപടി (Fillet). ചുറ്റുപടികൾ വെള്ളി കൊണ്ടുള്ളവയാണ്. (പുറ, 38:10-12, 17, 19). മേൽചുറ്റുപടികളിൽ കൊളുത്തുകൾ (hooks) ഘടിപ്പിച്ചിരുന്നു. പ്രാകാരത്തിന്റെ മറശ്ശീലകൾ കൊളുത്തുകളിൽ തൂക്കിയിട്ടു. തൂണുകളുടെ കീഴ്ഭാഗത്തും കൊളുത്തുകളുണ്ടായിരുന്നു. മറശ്ശീലകളുടെ കീഴ്ഭാഗം അവയിൽ കൊളുത്തിയിട്ടു. പിരിച്ച ലിനൻകൊണ്ടു് പ്രാകാരത്തിനു മറശ്ശീല നിർമ്മിച്ചു. തെക്കുവശത്തെ പ്രാകാരത്തിനു 100 മുഴം (44.5 മീ.) വടക്കുവശത്തേതിനു 100 മുഴം പടിഞ്ഞാറു വശത്തേതിനു 50 മുഴം (22.25മീ.) കിഴക്കുവശത്ത് വാതിലിനിടത്തും വലത്തും പതിനഞ്ചുമുഴം (6.67 മീ.) വീതം എന്നിങ്ങനെയാണ് മറശ്ശീലയുടെ അളവുകൾ. വാതിലിൽ നിന്ന് എല്ലാ മൂലകളെയും ചുറ്റി തിരിച്ചുവാതിൽവരെ ഒരു നിരന്തരമായ മറയായിരിക്കേണ്ടതിനു അറ്റം തുന്നിച്ചേർത്തിരുന്നു. തൂണുകളുടെ പൊക്കത്തിനു തുല്യമായി മറശ്ശീലയ്ക്ക് അഞ്ചുമുഴം (2.22 മീ.) വീതിയുണ്ടായിരുന്നു. (പുറ, 27:9-15; 38:9-17). 

പ്രാകാരവാതിൽ കിഴക്കുവശത്താണ്. ഈ വശത്ത് പത്തു തൂണുകൾ ഉണ്ട്. നടുവിലുള്ള നാലു തൂണുകളുടെ സ്ഥാനത്താണ് വാതിൽ. തുണുകൾക്കിടയിൽ അയ്യഞ്ചു മുഴം (2.22 മീ.) അകലമുണ്ട്. വാതിലിനു 20 മുഴം (8.9 മീ.) നീളവും, അഞ്ചുമുഴം (2.22 മീ.) ഉയരവുമുണ്ട്. “പ്രാകാരത്തിന്റെ വാതിലിനു നീലനുൽ, ധുമനുൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ (ലിനൻ) എന്നിവകൊണ്ട് ചിത്രത്തയ്യൽ പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറയും അതിനു നാലുതൂണും അവയ്ക്ക് നാലുചുവടും വേണം.” (പുറ, 27:16; 38:18). പ്രാകാരത്തിൽ പ്രവേശിക്കുന്നതു മറ ഉയർത്തിയാണ്. വാതിലിനും തിരുനിവാസത്തിനും ഒത്ത നടുവിലായി താമ്യാഗപീഠം വച്ചിരുന്നു. സമാഗമന കൂടാരത്തിലെ ഉപകരണങ്ങളിൽ വെച്ച് ഏറ്റവും വലുത് താമയാഗപീഠമാണ്. യാഗപീഠത്തിനും തിരുനിവാസത്തിനും മദ്ധ്യേയാണ് താമ്രത്തൊട്ടി. (പുറ, 30:18). 

തിരുനിവാസം (tabernacle): തിരുനിവാസം (മിഷ്കാൻ) കൂടാരം (ഓഹെൽ) എന്നീ രണ്ടുഭാഗങ്ങളും ചേർന്നതാണു് ഇത്. ഖദിരമരത്തിന്റെ പലകകൾ കൊണ്ടാണാ തിരുനിവാസത്തിന്റെ ചട്ടക്കൂടിന്റെ നിർമ്മാണം. ഓരോ പലകയുടെയും നീളം പത്തുമുഴവും (4.45മീ.), വീതി ഒന്നരമുഴവും (66.7സെ.മീ.) ആണ്. (പുറ, 26:16). തെക്കുവശത്ത് ഇരുപതു വടക്കുവശത്ത് ഇരുപതു പിൻവശത്ത് പടിഞ്ഞാറു എട്ടു എന്നിങ്ങനെ നാല്പത്തെട്ടു പലക വേണം. പലകയുടെ ഉപരിതലം പൊന്നു പൊതിഞ്ഞതാണ്. (പുറ, 26:18-20). ചുവടിൽ ഇറങ്ങുന്നതിനു ഓരോ പലകയ്ക്കും താഴെ ഈരണ്ടു കുടുമ ഉണ്ടു്. പലകകൾ നിവിരെ നില്ക്കുന്നതിനു ഖദിരമരം കൊണ്ട് അന്താഴങ്ങൾ നിർമ്മിച്ചു. അവയെ പൊന്നു പൊതിഞ്ഞു. മൂന്നുവശത്തെയും പലകകൾക്കു അഞ്ചുവീതം (3×5=15) അന്താഴങ്ങൾ നിർമ്മിച്ചു. നടുവിലത്തെ അന്താഴം ഒരറ്റത്തുനിന്നു മറ്റെ അറ്റം വരെ എത്തുന്നതാണ്. അന്താഴം ചെലുത്തുവാനുള്ള വളയ ങ്ങൾ സ്വർണ്ണനിർമ്മിതമാണ്. (പുറ, 26:26-29; 36:31-34). കൂടാരം മുഴുവൻ കയറിലാണ് നില്ക്കുന്നത്. കയറിന്റെ ഒരറ്റം കൂടാരശീല ബന്ധിച്ചിട്ടുള്ള താമ്രകൊളുത്തിനോടും മറ്റെ അറ്റം തറയിൽ നാട്ടിയ താമക്കുറ്റിയോടും ബന്ധിച്ചിരിക്കും. തിരുനിവാസം നിർമ്മിച്ചത് പത്തുലിനൻ മുടുശീലകൾ കൊണ്ടാണ്. സൂക്ഷ്മാർത്ഥത്തിൽ തിരുനിവാസം ഇതാണ്. ഈ ലിനൻ മൂടുശീലകൾ ഖദിരമരനിർമ്മിതമായ ചട്ടക്കൂടിനോടു ബന്ധിക്കുമ്പോൾ ദൈവനിവാസമായി. പിരിച്ച ലിനൻ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവയാണ് നിർമ്മാണവസ്തുക്കൾ. ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ടുമുഴം (12.46മീ.) നീളവും, നാലുമുഴം (1.78 മീ.) വീതിയും ഉണ്ട്. അഞ്ചു മൂടുശീല ഒന്നോടൊന്നു ചേർത്തു നീല നൂൽകൊണ്ടു് കണ്ണികളും പൊന്നുകൊണ്ടു കൊളുത്തുകളും നിർമ്മിച്ചു. മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നോടൊന്നു ചേർത്തു. (പുറ, 26:1-6; 36:8-13). ചിത്രപ്പണിയായ കെരൂബുകൾ അവയിൽ തുന്നിച്ചേർത്തു. (26:1; 36:8). ഈ മൂടുശീലകളെ സംരക്ഷിക്കുന്നതിനുവേണ്ടി അവയ്ക്കു മുകളിൽ മൂന്നു മൂടികൾ നിർമ്മിച്ചു. 

1. തിരുനിവാസത്തിന്റെ മൂടുവിരി കോലാട്ടുരോമം കൊണ്ടുണ്ടാക്കിയ പതിനൊന്നു മൂടുശീലയാണ്. സൂക്ഷ്മാർത്ഥത്തിൽ അതാണു് കുടാരം. (പുറ, 26:7-15). ഓരോ മൂടുശിലയ്ക്കും മുപ്പതുമുഴം (13.35മീ.) നീളവും, നാലുമുഴം (1.78മീ.) വീതിയും ഉണ്ട്. അഞ്ചെണ്ണം ഒന്നായും ആറെണ്ണം മറ്റൊന്നായും ചേർത്തതാണ്. ആറാമത്തെ മൂടു ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം. മൂടു ശീലയുടെ വിളുമ്പിൽ അൻപതു കണ്ണി നിർമ്മിച്ച് താമ്രംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തു കണ്ണിയിലിട്ട് കുടാരം ഒന്നായിരിക്കത്തക്കവണ്ണം ഘടിപ്പിക്കേണ്ടതാണ്. മുടുവിരിയുടെ മൂടുശീല ഇപ്പുറത്തും അപ്പുറത്തും ഓരോ മുഴം വീതം ശേഷിക്കും. (പുറ, 26:10-13). 

2. ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടി. 

3. തഹശുതോൽ കൊണ്ട് അതിന്റെ മേൽ ഒരു പുറമുടി. (പുറ, 26:14). 

തിരുനിവാസത്തിന്റെ പ്രവേശനം ഒരു മറകൊണ്ട് മറെച്ചിരുന്നു. മറശീലയ്ക്ക് പൊന്നു പൊതിഞ്ഞ അഞ്ചു തൂണു നിർമ്മിച്ചു. അവയുടെ കൊളുത്തുകൾ പൊന്നു കൊണ്ടുള്ളതും ചുറ്റുപടികൾ സ്വർണ്ണം പൊതിഞ്ഞതും ചുവടുകൾ താമ്രനിർമ്മിതവും ആണ്. (പുറ, 26:36-37; 36:37,38). മറയുടെ നിർമ്മാണവസ്തുക്കൾ നീലനുൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവയാണ്.  

വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും മദ്ധ്യേയുള്ള മറ ഒരു തിരശ്ശീലയാണ്. (പുറ, 26:31-33; 36:35,36). നീലനൂൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടായിരുന്നു തിരശ്ശീലയും നിർമ്മിച്ചത്. ചിത്രപ്പണിയായി കെരൂബുകൾ തുന്നിച്ചേർത്തു. മറ്റുമറകളെപ്പോലെ തിരശ്ശീലയും തൂണുകളിൽ തൂക്കിയിട്ടു. തൂണുകൾ സ്വർണ്ണം പൊതിഞ്ഞു. കൊളുത്തുകൾ സ്വർണ്ണനിർമ്മിതമായിരുന്നു. ചുവടുകൾ വെള്ളി കൊണ്ടുള്ളവയാണ്. തിരശ്ശീല തൂക്കിയിട്ടത് നാലു തൂണുകളിലാണ്. തിരശ്ശീലയുടെ മേൽമൂലകൾ പലകകളിലെ സ്വർണ്ണ കൊളുത്തുകളിൽ തൂക്കിയിട്ടു. 

ഉപകരണങ്ങൾ 

1. ഹോമയാഗപീഠം (Altar of burnt offering): തിരുനിവാസത്തിനും വാതിലിനുമിടയ്ക്ക് പ്രാകാരത്തിൽ വച്ചിരുന്നു. ചുമക്കുവാൻ സൗകര്യത്തിനായി ഭാരം കുറച്ചു ബലമുള്ളതായി നിർമ്മിച്ചു. യാഗപീഠം അകം പൊള്ളയാണ്. അഞ്ചുമുഴം (2.2മീ.) നീളവും, അഞ്ചുമുഴം (2.2 മീ.) വീതിയും, മൂന്നുമുഴം (1.34മീ.) ഉയരവുമുള്ള യാഗപീഠം ഖദിരമരം കൊണ്ട് നിർമ്മിച്ച് താമ്രം പൊതിഞ്ഞതാണ്. നാലുകോണിലും കൊമ്പുണ്ടായിരുന്നു. യാഗപീഠം ചുമക്കുന്നതിനാവശ്യമായ തണ്ടുകൾ ഖദിരമരം കൊണ്ടുണ്ടാക്കി താമ്രം പൊതിഞ്ഞു. തണ്ടുകൾ വളയങ്ങളിലാണ് ഇട്ടിരുന്നത്. യാഗപീഠത്തിലെ ഉപകരണങ്ങൾ താമ്രനിർമ്മിതമാണ്. വെണ്ണീരെടുക്കേണ്ട ചട്ടി, ചട്ടുകം, കലശം, മുൾക്കൊളുത്തു, തീക്കലശം (പുറ, 38:3) എന്നിവയാണ് യാഗപീഠത്തിലെ ഉപകരണങ്ങൾ. യാഗപീഠത്തിലെ അഗ്നി ഒരിക്കലും അണയാൻ പാടില്ല. (ലേവ്യ, 6:13).

2. താമത്തൊട്ടി (Laver): യാഗപീഠത്തിൽ നിന്നും തിരുനിവാസത്തിലേക്കു പോകുമ്പോൾ പുരോഹിതനു കയ്യും കാലും കഴുകുന്നതിനു സഹായകമായ രീതിയിൽ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേയാണ് തൊട്ടി വെച്ചിരുന്നത്. (പുറ, 30:20, 21; 40:32). എബ്രായസ്ത്രീകളുടെ ദർപ്പണങ്ങളാണ് താമ്രത്തൊട്ടിയും താമ്രക്കാലും നിർമ്മിക്കുന്നതിനു ഉപയോഗിച്ചത്. (പുറ, 38:8). തൊട്ടിയുടെ രൂപമോ വലിപ്പമോ പറയപ്പെട്ടിട്ടില്ല. എബ്രായപദത്തിന്റെ (കിയോർ) അർത്ഥത്തിൽ നിന്നും അത് അർദ്ധഗോളാകൃതിയെന്നു കരുതപ്പെടുന്നു. അതിൽ ഉപയോഗിക്കേണ്ട വെള്ളത്തെക്കുറിച്ചും നിർദ്ദേശമൊന്നുമില്ല. ഏതു വെള്ളവും ഉപയോഗിക്കാമെന്നു യെഹൂദ വ്യാഖ്യാതാക്കൾ പറയുന്നു. ഈ വെള്ളം ദിവസവും മാറ്റണമെന്നു മാത്രം. 

3. കാഴ്ചയപ്പത്തിന്റെ മേശ (Table of showbread): സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്താണ് മേശ. (പുറ, 40:22). മേശ ഖദിരമര നിർമ്മിതമാണ്. അതിനു രണ്ടുമുഴം (88:9 സെ.മീ.) നീളവും, ഒരു മുഴം (44.5 സെ.മീ.) വീതിയും, ഒന്നരമുഴം (66.65 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ടു പൊതിഞ്ഞതാണ്. ചുറ്റും പൊന്നുകൊണ്ടുള്ള വക്കുണ്ട്. മേശ ചുമക്കേണ്ടതിന് തണ്ടുകടത്തുവാൻ നാലുപൊൻവളയം പാർശ്വങ്ങളിൽ കാണാം. (പുറ, 25:23-30). മേശയെ അഭിഷേകം ചെയ്യണം. (പുറ, 30:2). ശബ്ബത്തുകളിൽ പുരോഹിതൻ അതിന്മീതെ പുതിയ കാഴ്ചയപ്പം വയ്ക്കണം. (ലേവ്യ, 24:5-7). ഈ മേശ ചുമക്കേണ്ട ചുമതല കെഹാത്യ ലേവ്യർക്കാണ്. (സംഖ്യാ, 3;31).

4. തങ്കനിലവിളക്ക് (Golden candlestick): വിശുദ്ധസ്ഥലത്ത് മേശയ്ക്കു നേരെ തെക്കുവശത്താണ് നിലവിളക്കിന്റെ സ്ഥാനം. (പുറ, 40:24). നിലവിളക്ക് തങ്കനിർമ്മിതമാണ്. നിലവിളക്കിനും ഉപകരണങ്ങൾക്കുമായി ഒരു താലന്തു സ്വർണ്ണം വേണ്ടിവന്നു. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും തണ്ടിൽ നിന്നു തന്നെയാണ്. കവരങ്ങൾ മൂന്നെണ്ണം ഇടത്തോട്ടും മൂന്നെണ്ണം വലത്തോട്ടുമാണ്.. നടുക്കുള്ള തണ്ടിന്റെ അതേ ഉയരം കവരങ്ങൾക്കുമുണ്ട്. ഓരോ ശാഖയിലും ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂപോലെ മൂന്നു പുഷ്പപുടം ഉണ്ട്. വിളക്കുതണ്ടിൽ നാലു പുഷ്പപുടം ഉണ്ടോയിരിക്കണം. മൂന്നു കവരങ്ങൾ പിരിയുന്ന സ്ഥാനത്ത് മൂന്നും മുകളറ്റത്തു ഒന്നുമാണ്. (പുറ, 25:31-40; 37:17-24). വിളക്കുതണ്ടിന്റെ വലിപ്പം പറഞ്ഞിട്ടില്ല. യെഹൂദ്യ പാരമ്പര്യമനുസരിച്ച് ഉയരം  1.5 മീറ്ററും വീതി 1.05 മീറ്ററും ആണ്. വിളക്ക് തങ്കനിർമ്മിതമാണ്. ആറുകവരങ്ങളിലും തണ്ടിലുമായി ഏഴുവിളക്കുകൾ ഉണ്ട്. പരിശുദ്ധമായ ഒലിവെണ്ണയാണ് വിളക്കുകൾക്ക് ഉപയോഗിക്കുന്നത്. സന്ധ്യായാഗ സമയത്താണ് ദീപം കത്തിക്കുന്നത്. (പുറ, 30:8). പ്രഭാതയാഗസമയത്ത് വിളക്കണയ്ക്കുകയും തുടയ്ക്കകയും ചെയ്യും. (പുറ, 30:7; 1ശമൂ, 3:3). നിലവിളക്കുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചവണകളും കരിന്തിരിപ്പാത്രങ്ങളും. അവയും തങ്കനിർമ്മിതമാണ്. (പുറ, 25:38). 

5. ധൂപപീഠം (Altar of incense): ധൂപപീഠത്തിന്റെ സ്ഥാനം തിരശ്ശീലയ്ക്കു മുൻപിലാണ്. (പുറ, 30:1-6; 37:25-28). എബ്രായർ 9:4-ൽ രണ്ടാം തിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധ സ്ഥലത്തുള്ള വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിൽ സ്വർണ്ണധൂപ കലശത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഖദിര മരം കൊണ്ടു നിർമ്മിച്ചു തങ്കം പൊതിഞ്ഞതാണ് ഇത്. അതിന്റെ നീളം ഒരു മുഴവും (44.5 സെ.മീ.), വീതി ഒരു മുഴവും (44.5 സെ.മീ), ഉയരം രണ്ടു മുഴവും (89 സെ.മീ.) ആണ്. കൊമ്പുകൾ അതിനോടു ചേർന്നിരിക്കുന്നു. മുകൾവശത്തു ചുറ്റും പൊന്നു കൊണ്ടുള്ള വക്കുണ്ട്. പീഠം വഹിക്കുന്നതിനുള്ള തണ്ടുകളിടുന്നതിനു വക്കിനു കീഴെ ഇരുവശത്തും ഈരണ്ടു പൊൻവളയം ഉണ്ട്. തണ്ടുകൾ ഖദിരമരം കൊണ്ടു നിർമ്മിച്ച് പൊന്നു പൊതിഞ്ഞവയാണ്. 

6. നിയമപെട്ടകം (Ark of the covenant): പത്തുകല്പനകൾ അടങ്ങിയ രണ്ടു കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണു് ഈ പെട്ടകത്തെ നിയമപെട്ടകം (ആറോൻ ബ്റീത്) എന്നുവിളിക്കുന്നത്. (സംഖ്യാ, 10:33; 14:44; എബ്രാ, 9:4). സാക്ഷ്യപ്പെട്ടകം (ആറോൻ ഹാ ഏദുത്) ദൈവത്തിന്റെ പെട്ടകം എന്നീ പേരുകളും അതിനുണ്ട്. (പുറ, 25:16, 22; 1ശമൂ 3:3; 4:11). ഖദിരമരം കൊണ്ടാണ് പെട്ടകം നിർമ്മിച്ചത്. പെട്ടകത്തിനു രണ്ടരമുഴം (1.11 മീ.) നീളവും, ഒന്നരമുഴം (66.7 സെ.മീ.) വീതിയും, ഒന്നരമുഴം (66.7 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ട് അകവും പുറവും മൂടി. പെട്ടകത്തിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള വക്കു നിർമ്മിച്ചു. പെട്ടകത്തിന്റെ മേൽമൂടിയാണു കൃപാസനം. (പുറ, 25:20-22). പെട്ടകത്തിന്റെ രണ്ടു വശത്തും ഈരണ്ടു പൊൻവളയങ്ങളുണ്ട്. അവയിൽ പൊന്നു പൊതിഞ്ഞ ഖദിരമരത്തണ്ടുകൾ കടത്തിയാണ് പെട്ടകം ചുമക്കുന്നത്. തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ നിന്ന് മാറ്റാൻ പാടില്ല. (പുറ, 25:15). കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യോശീയാരാജാവിന്റെ കാലത്തു കണ്ടെടുത്ത ന്യായപ്രമാണപുസ്തകം ഇതാണെന്നു കരുതപ്പെടുന്നു. (2രാജാ, 22:8). ശലോമോന്റെ കാലത്തു രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. (1രാജാ, 8:9). കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു.

ഭൂമിയിൽ ദൈവത്തിന്റെ പ്രഥമനിവാസമായിരുന്നു സമാഗമനകൂടാരം. തുടർന്ന് ദൈവാലയം, ജഡധാരണം (ക്രിസ്തുവിന്റെ), വിശ്വാസിയുടെ ശരീരം, സഭ എന്നിങ്ങനെ ദൈവനിവാസങ്ങൾ മാറി. സമാഗമനകൂടാരം സ്വർഗ്ഗീയത്തിന്റെ നിഴലും ദൃഷ്ടാന്തവുമാണ്. (എബ്രാ, 8:5). വരുവാനുള്ള നന്മകളുടെ നിഴൽ മാത്രമാണ് ന്യായപ്രമാണം. (എബ്രാ, 10:1). വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നു. (എബ്രാ, 9;11). ദൈവം സ്വന്തജനത്തിന്റെ നടുവിൽ വസിക്കുന്നതിന്റെ അടയാളമാണ് സമാഗമനകൂടാരം. (പുറ, 25:8). ദൈവസാന്നിദ്ധ്യത്തിന്റെയും കൃപാപൂർണ്ണമായ സ്നേഹത്തിന്റെയും പ്രതീകമാണ് നിയമപ്പെട്ടകം. ദൈവിക ശുശ്രൂഷയ്ക്കായി പന്ത്രണ്ടു ഗോത്രങ്ങളും സമർപ്പിക്കപ്പെട്ടതിനെ ചൂണ്ടിക്കാണിക്കുകയാണ് പന്ത്രണ്ടു കാഴ്ചയപ്പം. വെളിച്ചത്തിന്റെ മക്കളായിരിക്കുവാൻ യിസ്രായേൽ വിളിക്കപ്പെട്ടു എന്നത് നിരന്തരം ഓർപ്പിക്കുകയാണു നിലവിളക്ക്. (ഒ.നോ: മത്താ, 5:14). സുഗന്ധധൂപം പ്രാർത്ഥനയുടെ പ്രതീകമായണ്. (വെളി, 5:8; 8:3). യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി എബ്രായലേഖനകാരൻ രൂപണം ചെയ്യുന്നു. യേശു സ്വന്തദേഹമെന്ന തിരശ്ശീല കീറി സകലമനുഷ്യർക്കും വേണ്ടി അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി തുറന്നു. (എബ്രാ, 10:19).

സഭ

സഭ (Church)

സഭ എന്ന പദത്തിനു സമൂഹം, കൂട്ടം, യോഗം, സമിതി എന്നീ അർത്ഥങ്ങളുണ്ട്. ഗ്രീക്കിലെ ‘എക്ലീസിയ’യെപ്പോലെ സഭയും ഒരു പുതിയ പദമല്ല. വിളിച്ചു വേർതിരിക്കുക എന്നർത്ഥമുള്ള ‘എക്+കലെയോ’ എന്ന ധാതുവിൽ നിന്നാണ് എക്ലീസിയയുടെ നിഷ്പത്തി. ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി വിളിച്ചു വേർതിരിക്കപ്പെടുന്ന സമൂഹം എന്ന വിവക്ഷയാണ് പൊതുവെ അതിനുള്ളത്. ആതൻസിലെ അസംബ്ലിയുടെ പേർ എക്ലീസിയ എന്നായിരുന്നു. സഭ, സമുഹം എന്നീ അർത്ഥങ്ങളിൽ അനേകം പദങ്ങൾ എബ്രായ ഭാഷയിലുണ്ടങ്കിലും ‘കാഹൽ’ എന്ന പദത്തെയാണ് സെപ്റ്റ്വജിന്റിൽ എക്ലീസിയ എന്നു വിവർത്തനം ചെയ്തു കാണുന്നത്. സെപ്റ്റ്വജിന്റിൽ എൺപതോളം സ്ഥാനങ്ങളിൽ എക്സീസിയ എന്ന പദമുണ്ട്. ഒരു പ്രത്യേക പ്രദേശത്തിലെ സമിതി എന്ന നിലയ്ക്കാണ് പഴയനിയമത്തിൽ എക്ലീസിയയുടെ പ്രയോഗം. ഭൂമിശാസ്ത്രപരമായി വിഭിന്നദിക്കുകളിൽ ചിതറിക്കിടക്കുന്നവരും ആത്മീയബന്ധത്തിൽ ഒന്നായിത്തീർന്നവരുമായ ഒരു മാർമ്മികഗണം എന്ന അർത്ഥം പഴയനിയമത്തിൽ എക്ലീസിയയ്ക്കില്ല. യെഹൂദസഭയെ കുറിക്കുവാൻ സിനഗോഗ് എന്ന പദമുണ്ട്. അതിനെ ഉപേക്ഷിച്ച് എക്ലീസിയ എന്ന പദം ക്രിസ്തു പ്രയോഗിച്ചത് സഭയുടെ വ്യതിരിക്തഭാവം വ്യക്തമാക്കുന്നു. 

സഭ പഴയനിയമത്തിൽ: പഴയനിയമത്തിൽ സഭ യിസ്രായേൽ സഭയെക്കുറിക്കുന്നു. ദൈവജനം എന്ന നിലയ്ക്ക് യിസ്രായേൽമക്കൾ മുഴുവൻ ഉൾക്കൊള്ളുന്ന പ്രയോഗമാണു സഭ. ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിനോ (1രാജാ, 8:65), ഉത്സവത്തിനോ (ആവ, 23:1) കൂടിവരുന്നതും സഭയാണ്. പരിച്ഛേദനം കഴിഞ്ഞ എല്ലാ എബ്രായരും സഭയിലെ അംഗങ്ങളാണ്. ആയുധം എടുക്കുവാൻ കഴിവു ലഭിക്കുന്നതു മുതൽ സഭാനടപടികളിൽ പങ്കെടുക്കും. വ്യക്തി എന്ന നിലയിൽ ആർക്കും രാഷ്ട്രീയാവകാശമില്ല. ഭവനത്തിന്റെയോ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ അംഗം എന്ന നിലയ്ക്കാണ് ഒരു വ്യക്തിക്ക് രാഷ്ട്രീയാവകാശം ലഭിക്കുന്നത്. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും തലവന്മാരെ മൂപ്പനെന്നും പ്രഭുവെന്നും വിളിക്കും. മുഴുവൻ സഭയുടെയും പ്രതിനിധിയാണ് മൂപ്പന്മാർ. മൂപ്പന്മാരെ വിളിച്ചുകൂട്ടുന്നതു മഹാപുരോഹിതനായിരിക്കും. മൂപ്പന്മാരുടെ സംഘമാണ് നിയമനിർമ്മാണസഭ അഥവാ പാർലമെന്റ്. ഈ പാർലമെന്റിനായിരുന്നു പരമാധികാരം. യുദ്ധം പ്രഖ്യാപിക്കുക (ന്യായാ, 20:1-14), സമാധാനം ഉണ്ടാക്കുക (ന്യായാ, 21:13-20), ഉടമ്പടി ചെയ്യുക (യോശു, 9;15) തുടങ്ങിയവ ഈ മൂപ്പന്മാരുടെ സംഘമാണ് ചെയ്തിരുന്നത്. സൈന്യാധിപന്മാർ രാജാക്കന്മാർ തുടങ്ങിയവരെയും ഈ സംഘം തിരഞ്ഞെടുത്തിരുന്നു. (1ശമൂ, 10:17; 2ശമൂ, 5:1; 1രാജാ, 12:20). ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അവരുടെ പ്രവൃത്തികളെ അംഗീകരിക്കുവാൻ ജനം ബാദ്ധ്യസ്ഥരായിരുന്നു. കനാൻ ആക്രമണത്തിനുശേഷം വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കുവാൻ മാത്രമേ സഭ കൂടിയിരുന്നുള്ളൂ.

സഭ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ 115 സ്ഥാനങ്ങളിൽ എക്ലീസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ 110-ഉം സഭയെ കുറിക്കുന്നു. പ്രവൃത്തി 19:32-ൽ ജനസംഘമെന്നും, 19:39-ൽ ധർമ്മസഭയെന്നും, 7:38-ൽ മരുഭൂമിയിലെ സഭയന്നും, 19:4-ലും എബ്രാ, 2:12-ലും സഭയെന്നും പറഞ്ഞിരിക്കുന്നതു ക്രിസ്തുസഭയെ ഉദ്ദേശിച്ചല്ല. ആകെയുള്ള പ്രയോഗങ്ങളിൽ തൊണ്ണൂറുശതമാനവും അപ്പൊസ്തല പ്രവൃത്തികളിലും, പൗലൊസിന്റെ ലേഖനങ്ങളിലും, വെളിപ്പാടിലും ആണുള്ളത്. സുവിശേഷങ്ങളിൽ സഭ എന്ന വാക്കു മത്തായി സുവിശേഷത്തിൽ (3പ്രാവശ്യം) മാത്രമേയുള്ളൂ. പുതിയനിയമത്തിലെ പത്തു പുസ്തകങ്ങളിൽ (മർക്കൊസ് , ലൂക്കൊസ്, യോഹന്നാൻ, 2തിമൊഥയാസ് , തീത്തൊസ്, പത്രൊസ് ഒന്നും രണ്ടും, യോഹന്നാൻ ഒന്നും രണ്ടും, യൂദാ) സഭ എന്ന പദമില്ല. പത്രൊസ് 5:13-ൽ മലയാളത്തിൽ സഭ എന്ന പദമുണ്ടെങ്കിലും ഗ്രീക്കിൽ ഇല്ല. ബാബിലോനിലെ സഹവൃതന്മാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു എന്നാണ് ഗ്രീക്കിൽ. 

സഭ; പ്രയോഗവ്യാപ്തി: സഭയെ വിവിധ ആശയങ്ങളിലാണു പുതിയനിയമത്തിൽ പയോഗിച്ചിട്ടുള്ളത്. 1. ഒരു പ്രത്യേക സ്ഥലത്ത് അഥവാ പ്രാദേശികസഭയിൽ ഉള്ള വിശ്വാസികളെയാണ് എക്ലീസിയ എന്ന പദം അധികവും സൂചിപ്പിക്കുന്നത്. അവർ ആരാധനയ്ക്ക് കൂടിവന്നുവോ എന്നത് പ്രശ്നമല്ല. എന്നാൽ ചിലഭാഗങ്ങളിൽ അവർ ആരാധനയ്ക്ക് കൂടിവന്നു എന്നു പറയുന്നുണ്ട്. (പ്രവൃ, 5:11; 11:26; 1കൊരി, 11:18; 14:19; 28:35). മറ്റുചില ഭാഗങ്ങളിൽ അവർ ആരാധനയ്ക്കു കൂടിവന്നു എന്ന ധ്വനി ഇല്ല. (റോമ, 16:4; 1കൊരി, 16:1; ഗലാ, 1:2; 1തെസ്സ,  2:14). 2. ഏതെങ്കിലും വ്യക്തികളുടെ വീട്ടിൽ കൂടിവന്ന സഭ. (റോമ, 16:23; 1കൊരി, 16:19; കൊലൊ, 4:15; ഫിലേ, 2). 3. ക്രിസ്തുവിനെ സാക്ഷിക്കുകയും ആരാധനയ്ക്കായി സംഘടിക്കുകയും ചെയ്യുന്ന ലോകം മുഴുവനുമുള്ള വിശ്വാസികളെ ഒന്നായി സഭ എന്നു വിളിക്കുന്നു. (1കൊരി, 10:32; 11:32; 22:18; എഫെ, 4:11-16). 4. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നതുമായ മുഴുവൻ വിശ്വാസികളുടെയും സമൂഹം. (എഫെ, 1:22; 3:10, 21; 5:23-25, 27, 32). 

സഭ; പേരുകളും വിശേഷണങ്ങളും: സഭ എന്ന ആശയം വ്യഞ്ജിപ്പിക്കുന്ന എൺപതിലേറെ പ്രയോഗങ്ങൾ പുതിയനിയമത്തിലുണ്ട്. സമാന്തരനാമങ്ങളും ഉപനാമങ്ങളും വിശേഷണങ്ങളും പ്രതിബിംബങ്ങളും അവയിലുൾപ്പെടും. ചില പ്രയോഗങ്ങൾ സഭയ്ക്ക് പ്രാധാന്യം നല്കുമ്പോൾ മറ്റുള്ളവ സഭാംഗങ്ങൾക്കു പ്രാധാന്യം നല്കുന്നു. പ്രധാനപ്പെട്ട പേരുകളും വിശേ ഷണങ്ങളും 12 ഗണങ്ങളായി തിരിച്ചു നല്കുകയാണ്. 

1. ക്രിസ്തുസഭ (ഗലാ, 1:22), ദൈവസഭ (1കൊരി, 10:32; 15:9; ഗലാ, 1:13), ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), വിശുദ്ധന്മാരുടെ സഭ (1കൊരി, 14:34). 

2. ക്രിസ്തുവിന്റെ ശരീരം (1കൊരി, 12:27; എഫെ, 4:4; കൊലൊ, 1:24), കാന്ത (എഫെ, 5:27-32; വെളി, 19:7), നിറവ് (എഫെ, 1:23). 

3. ദൈവത്തിന്റെ ജനം (1പത്രോ, 2:10; റോമ, 9:25; പ്രവൃ, 18:10),, സ്വന്തജനം (1പത്രൊ, 2:9; തീത്താ, 2:14), വിശുദ്ധവംശം (1പത്രൊ, 2:9).

4. ഏകാത്മസ്നാനം ഏറ്റവർ, ഏകാത്മപാനം ചെയ്തവർ (1കൊരി, 12:13), ദൈവാത്മാവു നടത്തുന്നവർ (റോമ, 8:14), ആത്മാവിന്റെ കൂട്ടായ്മ അനുഭവിക്കുന്നവർ (2കൊരി, 13:14; ഫിലി, 2:1).

5. ആത്മികഗൃഹം (1പത്രോ, 2:5), വിശുദ്ധമന്ദിരം (എഫെ, 2:21), ദൈവമന്ദിരം (1കൊരി, 3:16; 6:19), ദൈവത്തിന്റെ നിവാസം (എഫെ, 2:22), സത്യത്തിന്റെ തുണും അടിസ്ഥാനവും (1തിമൊ, 3:15). 

6. തിരഞ്ഞെടുക്കപ്പെട്ടവർ (എഫെ, 1:4,5, 11), തിരഞ്ഞെടുക്കപ്പെട്ട ജാതി (1പത്രൊ, 2:9), വൃതന്മാർ (കൊലൊ, 3:12; 1പത്രൊ, 1:2; 2തിമൊ, 2:10), മുന്നിയമിക്കപ്പെട്ടവർ, മുന്നറിയപ്പെട്ടവർ, വിളിക്കപ്പെട്ടവർ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാർ (റോമ, 8:28-30; 1കൊരി, 1:9; എബ്രാ, 3:1).

7. ദൈവമക്കൾ (റോമ, 8:16; 9:26; എബ്രാ, 2:10), ദൈവത്തിന്റെ ഭവനക്കാർ (എഫെ, 2:19), അവകാശികൾ, ക്രിസ്തുവിനു കൂട്ടവകാശികൾ (റോമ, 8:17), അബ്ബാ പിതാവേ എന്നു വിളിക്കുന്നവർ (റോമ, 8:15), സഹോദരന്മാർ (സു, 200 പ്രാവശ്യം: ആദ്യപ്രയോഗം പ്രവൃ, 10:23-ൽ). 

8. രാജാക്കന്മാർ, പുരോഹിതന്മാർ (വെളി, 1:6; 5:10), വിശുദ്ധപുരോഹിതവർഗ്ഗം, രാജകീയ പുരോഹിതവർഗ്ഗം (1പത്രോ, 2:9), ജീവനിൽ വാഴുന്നവർ (റോമ, 5:17), ഇളകാത്ത രാജ്യം പ്രാപിക്കുന്നവർ (എബ്രാ, 12:28), രാജ്യത്തിന്റെ അവകാശികൾ (യാക്കോ, 2:5), സ്വർഗീയ പൗരന്മാർ (ഫിലി, 3:20; എഫെ, 2:19).

9. ദാസന്മാർ (റോമ, 6:22; യോഹ, 13:16; 2കൊരി, 4:5), ശുശ്രൂഷക്കാർ (റോമ, 13:4; 1കൊരി, 3:5), ഗൃഹവിചാരകൻ (1കൊരി, 4:1,2; തീത്താ, 1:7; 1പത്രോ, 4:10), കാര്യവിചാരകൻ (ലൂക്കൊ, 16:1, 4), സ്ഥാനപതി (എഫെ, 5:19; 2കൊരി, 5:20), ഭടൻ, പടയാളി (2തിമൊ, 2:3,4; ഫിലി, 2:5). 

10. വിശുദ്ധന്മാർ (എഫെ, 1:1; കൊലൊ, 1:1), വിശുദ്ധീകരിക്കപ്പെടുന്നവർ (എബ്രാ, 2:11), വിശുദ്ധീകരിക്കപ്പെട്ടവർ (1കൊരി, 1:2), നിർമമലീകരിക്കുന്നവർ (1യോഹ, 3:3), നിർമ്മലകന്യക (2കൊരി, 11:2). 

11. വിശ്വാസികൾ (എഫെ, 1:1; പ്രവൃ, 2:44), വിശ്വസിക്കുന്നവർ (1തെസ്സ, 1:7), വിശ്വസ്തർ (കൊലൊ, 1:1), പ്രത്യാശയുള്ളവർ (1യോഹ, 3:3). 

12. പുതിയ സൃഷ്ടി (2കൊരി, 5:17), പുതുമനുഷ്യൻ (എഫെ, 2:15), ആടുകൾ (യോഹ, 10:1-16), മുന്തിരിവള്ളിയുടെ കൊമ്പുകൾ (യോഹ, 16:1-11), ക്രിസ്ത്യാനികൾ (പ്രവൃ, 11:26; 26:28; 1പത്രൊ, 4:16),, മാർഗ്ഗക്കാർ (പ്രവൃ, 9:2; 19:9, 23(, ശിഷ്യന്മാർ: ആദിമ ക്രിസ്ത്യാനികളുടെ പ്രധാനപേര് (പ്രവൃ, 6:1). അപ്പൊസ്തലപ്രവൃത്തികളിൽ മുപ്പതുപ്രാവശ്യം ഉണ്ട്. 

സഭയുടെ ആരംഭം: സഭയുടെ ആരംഭം പെന്തെകൊസ്തനാളിലാണ്. താഴെ പറയുന്ന വസ്തുതകൾ അതിനു ഉപോദ്ബലകമാണ്. 1. സഭയുടെ സ്ഥാപനം ഇനിയും ഭാവികമാണെന്നു ക്രിസ്തു വെളിപ്പെടുത്തി. “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” (മത്താ, 16:18). 2. ക്രിസ്തു കാൽവരിയിൽ ചൊരിഞ്ഞ രക്തത്താൽ പാപം കഴുകപ്പെട്ടവരാണ് സഭയിൽ ഉൾപ്പെടുന്നത്. തന്മൂലം ക്രിസ്തുവിന്റെ മരണം സംഭവിക്കുന്നതുവരെ സഭ ഉണ്ടായിരിക്കുവാൻ സാദ്ധ്യമല്ല. 3. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിലൂടെയാണ് സഭയ്ക്ക് പുനരുത്ഥാനജീവൻ ലഭിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനു മുമ്പു സഭ ഉണ്ടായിരിക്കുവാൻ പാടില്ലെന്ന് ഇതു സ്പഷ്ടമാക്കുന്നു. 4. പുനരുത്ഥാനാനന്തരം സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിനെയാണ് ദൈവം സഭയുടെ ശിരസ്സായി വെച്ചത്. (എഫെ, 1:21-23). സഭ ഭൂമിയിൽ നിലനില്ക്കുന്നത് ക്രിസ്തു സ്വർഗ്ഗത്തിൽ ചെയ്യുന്ന മാദ്ധ്യസ്ഥതയിലും സ്വർഗ്ഗാരോഹണശേഷം സ്വർഗ്ഗത്തിൽ നിന്നു ക്രിസ്തു നൽകികൊണ്ടിരിക്കുന്ന കൃപാദാനങ്ങളിലുമാണ്. (എഫെ, 4:7-13). തന്മൂലം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു സഭ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമെങ്കിൽ ആ ശരീരം (സഭ) പ്രവർത്തന രഹിതമായ നിശ്ചേഷ്ട ശരീരമെന്നു പറയേണ്ടിവരും. 5. പരിശുദ്ധാത്മാവിലൂടെ ദൈവം വസിക്കുന്ന മന്ദിരമാണ് സഭ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സഭയിലെ ഓരോ വ്യക്തിയും വീണ്ടുംജനനം പ്രാപിക്കുന്നതും സ്നാനം പ്രാപിക്കുന്നതും മുദ്രയിടപ്പെടുന്നതും പരിശുദ്ധാത്മാവിനാലാണ്. ഇവയൊന്നും തന്നെ പെന്തെകൊസ്തിനു മുമ്പ് നടന്നിട്ടില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (യോഹ, 17:17). 

സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ. അവ: 1. ഇടയനും (ക്രിസ്തു) ആടുകളും (സഭ). (യോഹ, 10:1-16). 2. മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:11). 3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും. (1കൊരി, 15:22, 45; 2കൊരി, 5:17). 4. ക്രിസ്തു ശിരസ്സും സഭ ശരീരവും. (1കൊരി, 12:12-13, 27; എഫെ, 1:20-23; 3:6; 4:4-16). 5. ക്രിസ്തു അടിസ്ഥാനവും സഭ മന്ദിരവും. (എഫെ, 2:19-22; 1കൊരി, 3:9-15; 1പത്രൊ, 2:5). 6. ക്രിസ്തു മഹാപുരോഹിതനും സഭ രാജകീയപുരോഹിതവർഗ്ഗവും. (എബ്രാ, 5:1:10; 6:13-8:6; 1പത്രോ, 2:9; വെളി, 1:6). 7. ക്രിസ്തു മണവാളനും സഭ മണവാട്ടിയും. (2കൊരി, 11:2; എഫെ, 2:25-33; വെളി, 19:7-9). 

ആദ്യസഭകൾ: സഭ ആരംഭിച്ചത് ഒരേ നാളിലും (പെന്തെകൊസ്ത്) ഒരേ സ്ഥലത്തും (യെരുശലേമിൽ) ആണ്. യെഹൂദൻ, യവനൻ, സ്വതന്ത്രൻ, അടിമ തുടങ്ങിയ വ്യത്യാസങ്ങൾ കൂടാതെ ഏകശരീരത്തിൽ എല്ലാവരും ആത്മസ്നാനത്താൽ സംഗ്രഥിക്കപ്പെടുന്നു. ആത്മസ്നാനത്താലാണ് വിശ്വാസി ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ആക്കപ്പെടുന്നത്. (പ്രവൃ, 1:5; 1കൊരി, 12:13). പെന്തെക്കൊസ്തു നാളിൽ കാത്തിരുന്നവർ ആത്മസ്നാനം പ്രാപിച്ചു യെരൂശലേം സഭയിലെ ആദ്യാംഗങ്ങളായി. തുടർന്ന് 3000 പേരും 5000 പേരും സഭാംഗങ്ങളായി. (പ്രവൃ, 2:14, 41; 4:4). അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കൈക്കൊണ്ട് കൂട്ടായ്മ പുലർത്തി, സ്നാനവും കർത്തൃമേശയും ആചരിച്ച് ആരാധന കഴിച്ചു. (പ്രവൃ, 2:42-47). യെരുശലേമിൽ നിന്നാണു് സഭ വ്യാപിച്ചത്. അപ്പൊസ്തലനായ പൗലൊസിന്റെ പ്രവർത്തനത്തിന്റെയും ആരംഭബിന്ദു യെരൂശലേമായിരുന്നു. (റോമ, 15:19). ആദ്യം യെഹൂദമതത്തിനുള്ളിലെ ഒരു വിഭാഗമായി ക്രിസ്തുമതം അറിയപ്പെട്ടു. (പ്രവൃ, 24:5). യെരൂശലേം സഭയ്ക്കു യെഹൂദ്യസ്വഭാവം ഉണ്ടായിരുന്നു. ന്യായപ്രമാണാചരണവും ദൈവാലയാരാധനയും അവർ അംഗീകരിച്ചു. നസറായനായ യേശുവിനെ യിസ്രായേലിന്റെ മശീഹയായി അവർ വിശ്വസിച്ചു. അപ്പൊസ്തലന്മാരായിരുന്നു ഈ സഭയുടെ നായകർ. ഏറെത്താമസിയാതെ അദ്ധ്യക്ഷന്മാർ ആ സ്ഥാനത്തു വന്നു. യേശുവിന്റെ സഹോദരനായ യാക്കോബ് അദ്ധ്യക്ഷനായി അംഗീകരിക്കപ്പെട്ടു. (ഗലാ, 2:9; പ്രവൃ, 15:6). എ.ഡി. 62-ൽ വധിക്കപ്പെടുന്നതുവരെയും ഈ സ്ഥാനം യാക്കോബിനായിരുന്നു. സഭയുടെ മശീഹാ സങ്കല്പവുമായി യാക്കോബിന്റെ ഈ സ്ഥാനത്തിനു ബന്ധമുണ്ട്. യാക്കോബും ദാവീദിന്റെ രാജകീയവംശാവലിയിൽ ഉൾപ്പെട്ടവനാണ്. എ.ഡി. 70-ൽ യെരൂശലേം പിടിച്ചശേഷം ദാവീദിന്റെ വംശത്തിൽ ആരെങ്കിലും ശേഷിക്കുന്നുവോ എന്നു വെസ്പേഷ്യൻ അന്വേഷിച്ചു എന്നു പറയപ്പെടുന്നു. 

ആദിമസഭയിൽ മേശമേൽ ശുശ്രൂഷിക്കുന്നതിനു ഏഴു പേരെ നിയോഗിച്ചു. അവർ യവനന്മാരായിരുന്നു. (പ്രവൃ, 6:5). അവരിലൂടെയാണ് യെഹൂദ ക്രിസ്ത്യാനികളുടെ സങ്കുചിത സീമകളെ വിട്ടു ക്രിസ്തുമതം അന്യദേശങ്ങളിലേക്ക് വ്യാപിച്ചത്. ഏഴുപേരിൽ ഒരാളായ സ്തെഫാനൊസിനെ ന്യായാധിപസംഘത്തിനു മുമ്പിൽ കൊണ്ടുവന്നു. ദൈവാലത്തെയും ന്യായപ്രമാണത്തെയും ദുഷിപ്പിക്കുന്നതായി അവന്റെമേൽ കുറ്റാരോപണം നടത്തി. സ്തെഫാനൊസ് രക്തസാക്ഷിയായി. തുടർന്നുണ്ടായ പീഡനം പ്രായേണ യവനക്രിസ്ത്യാനികൾക്കെതിരെ ആയിരുന്നു. ഏഴുപേരിൽ ഒരാളായ ഫിലിപ്പോസ് ശമര്യയിൽ സുവിശേഷവുമായി പോയി; ഫെലിസ്ത്യ നഗരമായ ഗസ്സയ്ക്കടുത്തു വെച്ച് ഷണ്ഡനെ സ്ഥാനപ്പെടുത്തി; തുടർന്നു പ്രസംഗിച്ചുകൊണ്ട് കൈസര്യവരെയെത്തി. ഈ യവന ക്രിസ്ത്യാനികളാണ് അന്ത്യാക്ക്യയിൽ ചെന്ന് ന്യായപ്രമാണത്തെ ഊന്നിപ്പറയാതെ ജാതികളോടു സുവിശേഷം പ്രസംഗിച്ചത്. സ്തെഫാനൊസിനുശേഷം യെരുശലേം സഭയുടെ യെഹൂദ്യസ്വഭാവം പ്രബലമായി. സുവിശേഷത്തോടൊപ്പം അവർ ന്യായപ്രമാണാചരണത്തിനും പ്രാധാന്യം നല്കി. (പ്രവൃ, 15:1; ഗലാ, 2:12; 6:12). യെരുശലേം കൗൺസിൽ അന്തിമ തീരുമാനമെടുത്തു. ന്യായപ്രമാണ കല്പനകൾ വിജാതീയരിൽ അടിച്ചേല്പിക്കരുതെന്നായിരുന്നു തീരുമാനം. ഭക്ഷണത്തിലെ കൂട്ടായ്മയ്ക്കു വിഘ്നം വരാതിരിക്കുവാൻ ന്യായപ്രമാണത്തിലെ ചില കല്പനകളെയും ദുർന്നടപ്പിനെ സംബന്ധിച്ച കല്പനയെയും വിജാതീയർ പ്രമാണിക്കണമെന്ന് തീരുമാനിച്ചു. (പ്രവൃ, 15:20, 29; 21:21-25). വിശ്വാസം, സദാചാരം എന്നീ കാര്യങ്ങളിൽ യെരൂശലേം സഭയ്ക്കായിരുന്നു നേതൃസ്ഥാനം. (പ്രവൃ, 18:22). എ.ഡി. 66-ൽ ആരംഭിച്ച റോമിനെതിരെയുള്ള യുദ്ധം യെരുശലേം സഭയുടെ അന്ത്യം കുറിച്ചു. 

ഓറന്റീസ് നദീതീരത്തുള്ള അന്ത്യൊക്ക്യയിലെ സഭയിൽ യെഹൂദരും യെഹൂദേതരരും ഉണ്ടായിരുന്നു. (പ്രവൃ, 11:26; 13:1). പുതിയസഭയുടെ മാതൃക അന്ത്യൊക്ക്യ സഭയായിരുന്നു. ഇവിടെവെച്ച് വിശ്വാസികൾക്ക് ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേർ ലഭിച്ചു. ഇവിടെ നിന്ന് സുവിശേഷം വ്യാപിച്ചു. അതിന്റെ മുഖ്യവ്യക്തി ബർന്നബാസായിരുന്നു. അന്ത്യൊക്ക്യ സഭയെക്കുറിച്ചു മനസ്സിലാക്കുവാൻ യെരുശലേമിലെ പ്രമാണിമാരാണ് ബർന്നബാസിനെ അന്ത്യൊക്ക്യയിലേക്കയച്ചത്. തർസൊസുകാരനായ ശൗലിനെ കൊണ്ടുവന്നത് ബർന്നബാസാണ്. യെരൂശലേമിൽ നിന്ന് പ്രവാചകന്മാർ വന്നു ഇവിടെ ശുശുഷിച്ചു. (പ്രവൃ, 11:27). പത്രൊസും യാക്കോബിന്റെ അടുക്കൽ നിന്നു ചിലരും അന്ത്യാക്ക്യയിലേക്കു വന്നു. (ഗലാ, 2:11,12). ക്ഷാമകാലത്തു അന്ത്യാക്ക്യാസഭ യെരൂശലേം സഭയെ സഹായിച്ചു. (പ്രവൃ, 11:29). ന്യായപ്രമാണത്തെ സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ പരിഹാരത്തിനു അവർ അശ്രയിച്ചത് യെരുശലേം സഭയെയാണ്. ബർന്നബാസിനെയും ശൗലിനെയും മിഷണറി പ്രവർത്തനത്തിനു പറഞ്ഞയച്ചതാണ് അന്ത്യാക്കാസഭയുടെ ഏറ്റവും വലിയ ഖ്യാതി. 

ആദ്യതലമുറയിലെ മിഷണറിമാർ പൗലൊസും ബർന്നബാസും മാത്രമായിരുന്നില്ല. പക്ഷെ പന്ത്രണ്ടപ്പൊസ്തലന്മാർ ഉൾപ്പെട്ട അവരുടെ ഗണത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു യാതൊരറിവും നമുക്കില്ല . യെരൂശലേം മുതൽ ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂർത്തിയാക്കിയതായി പൗലൊസ് അവകാശപ്പെടുന്നു. (റോമ, 15:19). ഏഷ്യാമൈനറിലെ ദക്ഷിണ പ്രവിശ്യകളിലും മക്കെദോന്യയിലും ഗ്രീസിലും പശ്ചിമേഷ്യയിലും ക്രേത്തയിലും അദ്ദേഹം സഭകൾ സ്ഥാപിച്ചു. സ്പെയിനിൽ സഭ സ്ഥാപിച്ചുവോ എന്നറിയില്ല. (റോമ, 15:24). പട്ടണങ്ങളെ കേന്ദ്രമാക്കിയാണ് സഭകൾ സ്ഥാപിച്ചത്. മിക്കവാറും യെഹൂദന്മാരുടെ പള്ളികളായിരുന്നു ആരംഭബിന്ദു. ഈ സഭകളുടെ വളർച്ചയ്ക്ക് കുടുംബങ്ങൾ പ്രധാന പങ്കു വഹിച്ചു. ഗ്രീക്കിലെ പഴയനിയമമായിരുന്നു സഭകളുടെ തിരുവെഴുത്ത്. സ്നാനം നല്കിയതാരെന്നോ കർത്തുമേശയ്ക്കു മേൽനോട്ടം നല്കിയതാരെന്നോ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടില്ല. സഭകൾക്കു തമ്മിൽ അധികാരസൂചകമായ പരസ്പര ബന്ധമുണ്ടായിരുന്നില്ല. ക്രിസ്തുവിനോടല്ലാതെ മറ്റേതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സഭയ്ക്കു വിധേയത്വമില്ല. ശുശ്രുഷകന്മാർക്കോ ഇടയന്മാർക്കോ പ്രാദേശികസഭയിൽ ഒരു വിശ്വാസിക്കുള്ളതിനെക്കാൾ സഭാപരമായ അധികാരമില്ല. സഭാശിക്ഷണത്തിന്റെ പൂർണ്ണമായ അധികാരം പ്രാദേശികസഭയ്ക്കാണ്. അപ്പൊസ്തലിക ഉപദേശത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണച്ചുമതല പ്രാദേശിക സഭയ്ക്കാണ്. 

ക്രിസ്തുവും സഭയും: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ.

1. ഇടയനും ആടുകളും (യോഹ, 10:1-16).

2. മുന്തിരിവള്ളിയും കൊമ്പുകളും (യോഹ, 15:1-11).

3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും (1കൊരി, 15:45, 2കൊരി, 5:17).

4. ശിരസ്സും ശരീരവും (എഫെ, 1:20-23, 3:6, 4:11-15).

5. അടിസ്ഥാനവും മന്ദിരവും (എഫെ, 2:19-22, 1കൊരി, 3:11-15).

6. മഹാപുരോഹിതനും രാജകീയ പുരോഹിതവർഗ്ഗവും (എബ്രാ, 5:1-10, 6:13-8:6, 1പത്രൊ, 2:9, വെളി, 1:6).

7. മണവാളനും മണവാട്ടിയും (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9).

സങ്കേതനഗരങ്ങൾ

സങ്കേതനഗരങ്ങൾ (cities of refuge)

കൊലപാതകികൾക്ക് അഭയം തേടാൻ വേർപിരിക്കപ്പെട്ട പട്ടണങ്ങൾ. ന്യായപ്രമാണം അനുസരിച്ച് ഒരുവൻ കൊല്ലപ്പെട്ടാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ ആ കൊലയ്ക്കു പ്രതികാരം ചെയ്യാൻ ബാദ്ധ്യസ്ഥനാണ്. അയാളെ രക്തപ്രതികാരകൻ എന്നു വിളിക്കുന്നു. അബദ്ധവശാൽ ഒരുവനെ കൊല്ലാനിടയായാൽ ഘാതകനു സങ്കേതനഗരങ്ങളിലൊന്നിൽ അഭയം പ്രാപിക്കാം. സങ്കേത നഗരത്തിൽ പാർക്കുന്ന ഘാതകന്റെ മേൽ കൈവയ്ക്കുവാൻ രക്തപ്രതികാരകനു അവകാശമില്ല. ലേവ്യപട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങളായി വേർതിരിച്ചു. അവയിൽ മൂന്നെണ്ണം യോർദ്ദാനു കിഴക്കും മുന്നെണ്ണം പടിഞ്ഞാറുമാണ്. ഗലീലയിലെ കേദെശ് (1ദിന, 6:76), എഫ്രയീം മലയിലെ ശെഖേം (1ദിന, 6:67; യോശു, 21:21), യെഹൂദയിലെ ഹെബ്രാൻ (യോശു, 21:11; 1ദിന, 6:55) എന്നിവയാണ് യോർദ്ദാനു പടിഞ്ഞാറുള്ള മൂന്നു പട്ടണങ്ങൾ. യോർദ്ദാനു കിഴക്കുള്ളവ: മോവാബ്യ സമഭൂമിയിലെ ബേസെർ (യോശു, 20:8; ആവ, 4:43), ഗാദിലെ രാമോത്ത്-ഗിലെയാദ് (യോശു, 21:38; ആവ, 4:43; 1രാജാ,22:3, മനശ്ശെയുടെ പാതി ഗോത്രത്തിലുള്ള ബാശാനിലെ ഗോലാൻ (യോശു, 21:27; ആവ, 4:43; 1ദിന, 6:71) എന്നിവയാണ്. രക്തപ്രതികാരകൻ ഘാതകനെ കണ്ടെത്തുന്ന സമയം തന്നെ കൊല്ലണം. (സംഖ്യാ, 35:19). ഘാതകനു അഭയം ലഭിക്കുന്നതിനു മുമ്പു വിചാരണയെ അഭിമുഖീകരിച്ചു കൊലപാതകം അബദ്ധവശാൽ ചെയ്തതാണെന്നു തെളിയിക്കണം. (സംഖ്യാ, 35:12, 24). അപ്രകാരം തെളിഞ്ഞാൽ മഹാപുരോഹിതന്റെ മരണംവരെ അവനു സങ്കേത നഗരത്തിൽ പാർക്കാം. ഈ കാലത്ത് പട്ടണത്തിനു വെളിയിൽ വെച്ചു കണ്ടാൽ രക്ത പ്രതികാരകനു അവനെ കൊല്ലാവുന്നതാണ്. (റംഖ്യാ, 35:25). മഹാപുരോഹിതന്റെ മരണശേഷം പ്രതികാരഭയം കൂടാതെ ഘാതകനു സ്വദേശത്തേക്കു മടങ്ങാം. മഹാപുരോഹിതന്റെ മരണംവരെ സങ്കേതനഗരത്തിൽ പാർക്കാൻ കല്പിച്ചതിനു ഒരു പ്രത്യേക വ്യാഖ്യാനം തല്മൂദിൽ കാണുന്നു; ഘാതകന്റെ കുറ്റം മഹാപുരോഹിതൻ ചുമക്കുന്നു എന്നും, മഹാപുരോഹിതന്റെ മരണം അതിനു പ്രായശ്ചിത്തമായിത്തീരുന്നു എന്നും അത്ര അത്. 

ഓടുന്നവനെ സഹായിക്കുവാൻ വേണ്ടി സങ്കേത നഗരങ്ങളിലേക്കുള്ള പാതകൾ അറ്റകുറ്റം കൂടാതെ സൂക്ഷിച്ചിരുന്നു. നദികളിലെല്ലാം പാലം കെട്ടിയിരുന്നു. തെരുവുകളിലെല്ലാം അഭയം എന്ന കൈചുണ്ടികൾ കാണും. ഓടുന്ന മനുഷ്യന്റെ പിന്നാലെ പോകുവാൻ രണ്ട് നിയമ വിദ്യാർത്ഥികളെ ഏർപ്പെടുത്തിയിരുന്നു. ഇവർ രക്തപ്രതികാരകനെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുയും അതിലൂടെ ഓടുന്നവനു സങ്കേതനഗരത്തിൽ പ്രവേശിക്കുവാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. ആദ്യകാലങ്ങളിൽ ഘാതകനു അഭയമായിരുന്നത് തിരുനിവാസ്ഥമാണ്. കുറ്റക്കാരൻ യാഗപീഠത്തിൽ അഭയം പ്രാപിക്കുന്ന പതിവ് മോശയുടെ കാലത്തുതന്നെ ഉണ്ടായിരുന്നു. (പുറ, 21:12-14; 1രാജാ, 1:50-53; 2:28-34). അക്കാലത്ത് പുരോഹിതന്മാരായിരിക്കണം ഇമ്മാതിരി വ്യവഹാരങ്ങൾ കൈകാര്യം ചെയ്തിരുന്നത്. സങ്കേതനഗരങ്ങൾ ഏർപ്പെടുത്തിയശേഷം ഈ കേസുകളുടെ വിചാരണ പട്ടണമുപ്പന്മാരിൽ നിക്ഷിപ്തമായി. യിസ്രായേലിൽ രാജവാഴ്ച ആരംഭിച്ചതിനുശേഷം സങ്കേത നഗരങ്ങളുടെ പ്രാധാന്യം കുറഞ്ഞു തുടങ്ങി എന്നു കരുതപ്പെടുന്നു. ദൈവമക്കളുടെ സങ്കേതവും, കോട്ടയും, ആശ്രയവും, മറവിടവും, രക്ഷകനും ദൈവമാണ്. (സങ്കീ, 61:3; 62:7,8; 71:7; 90:1; 91:2; 142:5). “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീ, 46:1).

ഷണ്ഡൻ്റെ മാനസാന്തരം

ഷണ്ഡൻ്റെ മാനസാന്തരം

ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര വിചാരകനായ ഒരു ഷണ്ഡനോട് ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തതായി പ്രവൃത്തികളിൽ വായിക്കുന്നു. (പ്രവൃ, 8:26-39). എത്യോപ്യദേശത്തു നിന്നുള്ളവനായിരുന്നു ഈ ഷണ്ഡൻ. പഴയനിയമത്തിൽ കൂശ് എന്നു വിളിക്കുന്നത് എത്യോപ്യയെയാണ്. ഈജിപ്റ്റിനു തെക്ക് ആഫ്രിക്കയുടെ വടക്കെ അറ്റത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഹാമിന്റെ പുത്രനായ കൂശിന്റെ സന്തതികളാണ് ഇവിടെ പാർപ്പുറപ്പിച്ചത്. (ഉല്പ, 10:6). ഐത്യോപ്സ് എന്ന ഗ്രീക്കു പദത്തിനാ കരിമുഖം എന്നർത്ഥം. കൂശ്യരുടെ കറുപ്പിനെ അതു വിവക്ഷിക്കുന്നു. “കൂശ്യനു തൻറ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ?” എന്ന പ്രവാചകവാക്യം നോക്കുക. (യിരെ, 13:23). ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാരകാര്യവിചാരകനായ ഈ ഷണ്ഡൻ കന്ദക്ക രാജ്ഞിയുടെ കൊട്ടാരത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പ്രാചീനകാലത്ത് അന്തഃപുര പാലകരായിരുന്ന ഷണ്ഡന്മാർ ഉന്നതസ്ഥാനങ്ങളിലെത്തുക സ്വാഭാവികമായിരുന്നു. ഫിലിപ്പോസിൽ നിന്നും സുവിശേഷം കേട്ട് ഷണ്ഡൻ ഒരു ക്രിസ്ത്യാനിയായി. യെഹൂദാ മതത്തോടുള്ള അടുപ്പവും പഴയനിയമ തിരുവെഴുത്തുകളിലുള്ള അറിവും യെഹൂദന്മാരുമായുള്ള സമ്പർക്കത്തിൽ നിന്നും ഈ ഷണ്ഡനു കിട്ടിയതാണ്. തേരിലിരുന്നു ഷണ്ഡൻ വായിച്ചുകൊണ്ടിരുന്നത് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായമായിരുന്നു. ദക്ഷിണ ഈജിപറിൽ ധാരാളം യെഹൂദന്മാർ അക്കാലത്തു പാർപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. അവരുടെ ജീവിതരീതികളും ചിന്തയും എത്യോപ്യരിൽ ഗണ്യമായ സ്വാധീനം ചെലുത്തി. തിരുവെഴുത്തുകൾ വായിക്കുവാനുള്ള തീക്ഷ്ണത, സുവിശേഷം പെട്ടെന്നു സ്വീകരിക്കുവാനുള്ള സന്നദ്ധത, ഉടനെയുള്ള സ്നാനം ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഷണ്ഡനിൽ ഉണ്ടായിരുന്ന സത്യദൈവത്തെക്കുറിച്ചുള്ള എരിവാണ്. എത്യോപ്യയിലെ പാരമ്പര്യം അനുസരിച്ചു അവിടത്തെ ആദ്യത്തെ സുവിശേഷകൻ ഷണ്ഡനാണ്. ഷണ്ഡന്റെ മാനസാന്തരം സങ്കീർത്തനം 68:31-ന്റെ ഭാഗികമായ നിറവേറലായി വ്യാഖ്യാനിക്കപ്പെടുന്നു. “മിസ്രയീമിൽ നിന്നു മഹത്തുക്കൾ വരും, കുശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.” ഷണ്ഡന്റെ മാനസാന്തരത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പ്രവൃത്തി 8,9,10 എന്നീ മൂന്നു അദ്ധ്യായങ്ങളിൽ മൂന്നുപേരുടെ മാനസാന്തരം (ഷണ്ഡൻ, ശൗൽ , കൊർണേല്യാസ്) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നുപേരും നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്ന് ഉണ്ടായ മൂന്നു വർഗ്ഗങ്ങളുടെ പ്രതിനിധികളാണ്. ഷണ്ഡൻ ഹാമ്യനാണ്, ശൗൽ ശേമ്യനാണ്, കൊർന്നേല്യൊസ് യാഫെത്യനും. ക്രിസ്തുമതത്തിന്റെ തുടക്കത്തിൽതന്നെ എല്ലാ വംശങ്ങളും ക്രിസ്തുവിൽ ഒന്നായിതീരുന്ന മഹത്വപൂർണ്ണമായ ദൈവികവ്യവസ്ഥയെ ഇതു വെളിപ്പെടുന്നു.

ശൂന്യമാക്കുന്ന മേച്ഛത

ശൂന്യമാക്കുന്ന മേച്ഛത

അന്ത്യകാലലക്ഷണമായി യേശുക്രിസ്തു ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചു പറഞ്ഞു. (മത്താ, 24:15; മർക്കൊ, 13:14). ദാനീയേൽ പ്രവാചകൻ പ്രവചിച്ചതാണിത്. മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും എന്ന് ദാനീയേൽ 9:27-ലും, ശൂന്യമാക്കുന്ന മേച്ഛബിംബം എന്നു ദാനീയേൽ 12:11-ലും കാണുന്നു. ‘മ്ലേച്ഛതയുടെ’ വ്യാഖ്യാനത്തിൽ ഏകാഭിപ്രായമില്ല. ശൂന്യമാക്കുന്ന മേച്ഛത എതിർക്രിസ്തുവാണെന്നു കരുതപ്പെടുന്നു. (2തെസ്സ, 2:1-4). ശൂന്യമാക്കുന്ന മേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ എന്ന വാക്യം (മർക്കൊ, 13:14) ഈ വ്യാഖ്യാനത്തെ സാധൂകരിക്കുന്നു. അന്ത്യൊക്കസ് എപ്പിഫാനസ്സ് ബി.സി. 168-ൽ യെരൂശലേം ദൈവാലയത്തെ അശുദ്ധമാക്കി. (ദാനീ, 11:31). അവൻ ജൂപ്പിറ്റർ ദേവന്റെ ബലിപീഠം പണിത് പന്നിമാംസം അർപ്പിച്ചു. ഇതിനു സമാനമായി വിശുദ്ധസ്ഥലത്ത് ഒരു ബിംബം സ്ഥാപിക്കുമെന്നാണ് മത്തായി 24:15-ൽ നിന്നും നമുക്കു ലഭിക്കുന്ന നിഗമനം. ദാനീയേലിലെ എഴുപതാം ആഴ്ചവട്ടത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കും ഇത് സംഭവിക്കുന്നത്. ആദ്യത്തെ മൂന്നരവർഷം എതിർക്രിസ്തു യെഹൂദന്മാരുമായുള്ള ഉടമ്പടിയെ മാനിക്കും. ആഴ്ചവട്ടത്തിന്റെ ഉത്തരാർദ്ധത്തിന്റെ ആരംഭത്തിൽ അവൻ ഉടമ്പടി ലംഘിക്കും. (സെഖ, 11:16-17). ബിംബത്തെ നമസ്കരിക്കാൻ യെഹൂദന്മാരെ പ്രേരിപ്പിക്കും.

ശുശ്രൂഷക്കാരത്തി

ശുശ്രൂഷക്കാരത്തി (Deaconess)

ശുശൂഷിക എന്ന ഔദ്യോഗികസ്ഥാനം സഭയിലുണ്ടായിരുന്നോ എന്നത് വിവാദപരമാണ്. വാദമുഖങ്ങളെന്തായാലും പൗലൊസ് അപ്പൊസ്തലൻ രണ്ടു സ്ഥാനങ്ങളിൽ ശുശ്രുഷികയെ പരാമർശിക്കുന്നുണ്ട്. റോമർ 16:1-3-ൽ കെംക്രയ സഭയിലെ ഫേബയെക്കുറിച്ചു നല്ല സാക്ഷ്യം നല്കുന്നു. 1തിമൊഥെയൊസ് 3,:11-ൽ ശുശ്രൂഷികമാരുടെ യോഗ്യതകളെക്കുറിച്ചും പൗലൊസ് എഴുതുന്നുണ്ട്. ശുശ്രൂഷകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ശുശ്രൂഷികയ്ക്കും വേണ്ടതാണ്. അവർ ഘനശാലികളും ഏഷണി പറയാത്തവരും നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആയിരിക്കണം. ഒരു സ്ത്രീയുടെ സേവനം ആവശ്യമായയിരിക്കുന്ന സ്ഥാനങ്ങളിൽ അവർ പ്രവർത്തിച്ചിരുന്നു. സ്ത്രീകളുടെ സ്ഥാനങ്ങളിലും വിശ്വാസികളായ സ്ത്രീകളുള്ള വിജാതിയ ഗൃഹങ്ങൾ സന്ദർശിക്കുന്നതിലും രോഗികളെ സന്ദർശിക്കുന്നതിലും അവർ ശുഷ്കാന്തി കാണിച്ചിരുന്നതായി ഡിഡാസ്ക്കലിയയിൽ പറയുന്നു. ആതിഥ്യമര്യാദ കാണിക്കയും അനാഥരെയും ദരിദ്രരെയും സഹായിക്കുകയും ചെയ്തു വന്നു.

ശുശ്രൂഷകൻ

ശുശ്രൂഷകൻ (Deacon)

ശുശ്രൂഷക്കാരനെ കുറിക്കുന്ന ‘ഡയകൊനൊസ്’ എന്ന ഗ്രീക്കു പദം പുതിയ നിയമത്തിൽ മുപ്പതോളം സ്ഥാനങ്ങളിലുണ്ട്.  അനുബന്ധ പദങ്ങളായ ‘ഡയകൊനെയോ’ (ശുശ്രൂഷിക്കുക) ‘ഡയകൊനിയ’ (ശുശ്രൂഷ) എന്നിവ എഴുപതോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.. എന്നാൽ അധികം സ്ഥാനളിലും ഒരു പ്രത്യേക ഔദ്യോഗിക സ്ഥാനമായി ശശ്രൂഷയെ കാണുന്നില്ല. ചിലേടങ്ങളിൽ മാത്രം ഒരു പ്രത്യക ശുശ്രൂഷാപദവിയെ ഇത് ചൂണ്ടിക്കാണിക്കുന്നു. ഡയകൊനൊസ് ഒരു സേവകനാണ്; മേശയിൽ സേവനം ചെയ്യുന്നവൻ അഥവാ പരിചാരകൻ. യവന കാലഘട്ടത്തിൽ ചില മതവിഭാഗങ്ങളിലെ ക്ഷേത്രോദ്യോഗസ്ഥന്മാരെ ഈ പദം വിവക്ഷിച്ചിരുന്നു. ഈ പദത്തിന്റെ സാമാന്യമായ ആശയമാണ് പുതിയനിയമത്തിൽ അധികവും കാണുന്നത്. മത്തായി 22:13-ൽ രാജാവിന്റെ ശുശ്രഷക്കാർ, 1തെസ്സലോനിക്കർ 3:2-ൽ ദൈവത്തിന്റെ ശുശ്രൂഷകൻ. എപ്പഫ്രാസിനെ ക്രിസ്തുവിന്റെ ശുശ്രൂഷകനെന്നും താൻ സഭയുടെയും സുവിശേഷത്തിന്റെയും ശുശ്രൂഷകനെന്നും കൊലൊസ്സർ 1:7,23,25) പൗലൊസ് ഒരേ ഭാഗത്തു പറയുന്നുണ്ട്. 

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയോടൊപ്പം അദ്ധ്യക്ഷന്മാരെയും ശുശ്രൂഷകന്മാരെയും വന്ദിക്കുന്നു. (ഫിലി, 1:1). സഭയിൽ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെ രണ്ട് ഔദ്യോഗിക പദവികൾ നാം കാണുന്നു. ശുശ്രൂഷകന്മാരുടെ ഔദ്യോഗിക പദവി എങ്ങനെ നിലവിൽ വന്നുവെന്നു നമുക്കറിയില്ല. ശുശ്രൂഷകരുടെ യോഗ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം 1തിമൊഥെയൊസ് 3:8-13-ൽ നല്കിയിട്ടുണ്ട്. വ്യക്തിപരമായി ശുശ്രൂഷകന്മാർ ഘനശാലികളും അനിന്ദ്യരും ആയിരിക്കണം. ഇരുവാക്കുകാരും, മദ്യപരും ദുർല്ലാഭമോഹികളും ശുശ്രൂഷക്കാരായിരിക്കുവാൻ പാടില്ല. സാമൂഹികമായി ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തം കുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആത്മീയമായി വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവരും ആയിരിക്കണം അവർ. ശുശ്രുഷകന്മാരെ നിയോഗിക്കുന്നത് സഭ തന്നെയാണ്. ഓരോ പ്രാദേശികസഭയിലും അനേകം ശുശ്രൂഷകന്മാരുണ്ടായിരുന്നു. (ഫിലി, 1:1; 1തിമൊ, 3:8, അപ്പൊ, 6:1-6). പ്രവൃത്തി ആറാമദ്ധ്യായത്തിൽ ഏഴു പേരെയാണ് തിരഞ്ഞെഞ്ഞെടുത്തത്. എന്നാൽ പ്രാദേശികസഭയുടെ ചുറ്റുപാടുകളും വലിപ്പവും ശുശ്രൂഷകളുടെ വൈവിധ്യവും കണക്കിലെടുത്തു ശുശ്രൂഷകന്മാരുടെ എണ്ണം വ്യത്യാസപ്പെടുത്താൻ കഴിയും. സാധുക്കളുടെ കാര്യം നോക്കുന്നതിനാണ് ആദിമ സഭയിൽ ഏഴുപേരെ തിരഞ്ഞെടുത്തത്. ഇതു അപ്പൊസ്തലന്മാർക്ക് പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കുവാൻ സ്വാതന്ത്ര്യവും സമയവും നല്കി. സ്തെഫാനൊസ്, ഫിലിപ്പോസ് എന്നിവരുടെ സേവനം സഭയുടെ സാമ്പത്തികവും ഭൗതികവുമായ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.

ശിഷ്യൻ

ശിഷ്യൻ (Disciple)  

ഗുരുവിന്റെ ഉപദേശം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശിഷ്യൻ. പഠിക്കുക എന്നർത്ഥമുള്ള ‘മന്തനോ’ എന്ന ധാതുവിൽ നിന്നാണ് ‘മതീറ്റീസ്’ വന്നത്. യവനദാർശനികരും എബായറബ്ബിമാരും ധാരാളം ശിഷ്യന്മാരെ ചേർത്തു പഠിപ്പിച്ചിരുന്നു. ശിഷ്യന്റെ പ്രധാന കർമ്മം എന്താണെന്നു യെശയ്യാ പ്രവാചകൻ വ്യക്തമാക്കുന്നു: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിനു യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു. അവൻ രാവിലെ തോറും എന്നെ ഉണർത്തുന്നു. ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിനു അവൻ എന്റെ ചെവി ഉണർത്തുന്നു.” (50:4). ഉപദേശം സ്വീകരിക്കുന്നവരാണ് ശിഷ്യന്മാർ. യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ (മത്താ, 9:14; യോഹ, 1:35), പരീശന്മാരുടെ ശിഷ്യന്മാർ (മത്താ, 22:16; മർക്കൊ, 2:18; ലൂക്കൊ, 5:33), മോശയുടെ ശിഷ്യന്മാർ (യോഹ, 9:28) എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. യേശുവിന്റെ ശിഷ്യന്മാരാണ്: 1. അനുയായികളായി തീർന്ന യെഹൂദന്മാർ. (യോഹ, 6:66; ലൂക്കൊ, 6:17). 2. രഹസ്യ ശിഷ്യന്മാർ. (യോഹ, 19:38). 3. അപ്പൊസ്തലന്മാർ. (മത്താ, 10:1;, ലൂക്കൊ, 22:11). 4. വചനം അനുസരിക്കുന്നവർ. (യോഹ, 8:31; 13:35; 15:8). 5.യേശുവിൽ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നവർ. (പ്രവൃ, 6:1,2,7; 14:20,22,28; 15:10; 19:1). ആദിമക്രിസ്ത്യാനികളുടെ പ്രധാന പേര് ശിഷ്യന്മാർ എന്നായിരുന്നു. അപ്പൊസ്തലപ്രവൃത്തികളിൽ മാത്രമേ ഈ പേരുള്ളൂ; മുപ്പതു പ്രാവശ്യം.

ശവസംസ്കാരം

ശവസംസ്കാരം (Burial) 

മരണത്തിനുശേഷം ശരീരം നാശവിധേയമാണ്. ശവശരീരത്തെ സംസ്കരിക്കുന്നതിനു മനുഷ്യർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുന്നുണ്ട്; കല്ലറകളിൽ അടക്കുക, ദഹിപ്പിക്കുക, പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കുവാനായി ഉപേക്ഷിക്കുക എന്നിങ്ങനെ. മിക്ക ജനവർഗ്ഗങ്ങളും ശവശരീരത്തോടു ആദരപൂർവ്വമാണ് പെരുമാറുന്നത്. അമർത്ത്യതയെക്കുറിച്ചുള്ള ചിന്തയാണ് ഇതിനു പിന്നിൽ. അനുയോജ്യമായ ആചാരങ്ങളോടു കൂടി ഭൂമിയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിലോ, കുഴിയിലോ, സമുദ്രത്തിലോ ശവശരീരത്തെ മറവു ചെയ്യുന്നതിനെയാണ് അടക്കം എന്നു പറയുന്നത്. മരിച്ചവർ മൃതന്മാരുടെ ദേശത്താ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഈജിപുകാർ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുവാൻ നന്നേ പണിപ്പെട്ടിരുന്നു. ആയുധങ്ങളും ഉപകരണങ്ങളും മമ്മികളോടൊപ്പം വെക്കുക പതിവായിരുന്നു. മൃതന്റെ കൂടെ പോകുന്നതിനായി ഭാര്യയെയോ, ഭൃത്യനെയോ കൊന്ന് പ്രേതത്തോടൊപ്പം മറവു ചെയ്യുന്ന ഏർപ്പാടും ഈജിപ്റ്റിൽ നിലവിലുണ്ടായിരുന്നു. “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” (ഉല്പ, 3:19) എന്ന ദൈവവചനമനുസരിച്ചാണ് യിസ്രായേല്യർ തങ്ങളുടെ മരിച്ചവരെ മണ്ണിൽ അടക്കുന്നത്. 

പിതാക്കന്മാരുടെ കാലത്ത് പല തലമുറകളിലെയും വ്യക്തികളെ ഒരേ കുടുംബകല്ലറയിൽ അടക്കുക സാധാരണമായിരുന്നു. ഈ കല്ലറകൾ ഗുഹകളോ, പാറകളിൽ വെട്ടിയുണ്ടാക്കിയതോ ആയിരിക്കും . സാറാ (ഉല്പ, 23:19), അബ്രാഹാം (ഉല്പ, 25:9), യിസഹാക്ക്, റിബെക്ക, ലേയ (ഉല്പ, 49:31), യാക്കോബ് (ഉല്പ, 50:13) എന്നീ ആറു പേരെ മക്പേലാ ഗുഹയിൽ അടക്കി. കല്ലറ മരണസ്ഥലത്തിനു വളരെ അകലെ ആണെങ്കിൽ മരിക്കുന്ന സ്ഥലത്തിനടുത്തു അടക്കുമായിരുന്നു. ദെബോരയെ ബേഥേലിനടുത്തും റാഹേലിനെ എഫ്രാത്തയ്ക്കുള്ള വഴിയരുകിലും അടക്കി. (ഉല്പ, 35:8,19,20). മരണത്തിൽ വസ്ത്രം കീറി അരയിൽ രട്ടുശീല ചുറ്റി വിലപിക്കും. ഈ വിലാപം ഏഴുദിവസം വരെ നീണ്ടുനില്ക്കും. (ഉല്പ, 37:34,35; 50:10). ഗിദെയോൻ, ശിംശോൻ (ന്യായാ, 8;32; 16;31), അസാഹേൽ, അഹീഥോഫെൽ (2ശമു, 2:32; 17:23), ശൗൽ (2ശമൂ, 21:12-14) തുടങ്ങിയവരെ പിതാക്കന്മാരുടെ കല്ലറകളിലാണു അടക്കം ചെയ്തത്. ശവശരീരത്തെ ശവമഞ്ചത്തിൽ ചുമന്നുകൊണ്ടുപോകും. (2ശമു, 3:31). ഒരു നല്ല ശവമടക്കം ലഭിക്കാതിരിക്കുന്നതു ദൗർഭാഗ്യമായി കരുതപ്പെട്ടിരുന്നു. (1രാജാ, 3:22; യിരെ, 16:6). കല്ലറകൾ പൊതുവെ പട്ടണത്തിനു പുറത്തായിരുന്നു. കല്ലറകളുടെ മേൽ സ്മാരകങ്ങൾ ഉയർത്താറുണ്ട്. സാധാരണ ജനത്തിന്റെ ശവസംസ്കാരത്തിനായി യെരുശലേമിനു പുറത്തു ഭൂമി ഒഴിച്ചിട്ടിരുന്നു. (2രാജാ, 23:6; യിരെ, 26:23). വധിക്കപ്പെട്ട കുറ്റവാളിയുടെ ശവക്കുഴിക്കുമേൽ കല്ക്കൂമ്പാരം കൂട്ടും. ഉദാ: ആഖാൻ (യോശു, 7:26), അബ്ശാലോം (2ശമൂ, 18:17), ഹായി രാജാവും അഞ്ചു കനാന്യ രാജാക്കന്മാരും. (യോശു, 8:29; 10:27). 

ശവസംസ്കാരത്തിന്റെ ചില വിശദാംശങ്ങൾ പുതിയ നിയമത്തിലുണ്ട്. മൃതശരീരത്തെ കുളിപ്പിച്ച് (അപ്പൊ, 9:37) എണ്ണ പുശും. (മർക്കൊ, 16:1). സുഗന്ധവർഗ്ഗം ഇട്ടു ശീലകൊണ്ടു (ലിനൻ) പൊതിഞ്ഞു കെട്ടും. (യോഹ, 19:40). കയ്യും കാലും ശീലകൊണ്ടു കെട്ടും, മുഖം റുമാൽ കൊണ്ടു മൂടും. (യോഹ, 11:44). മുറയിട്ടു കരയുന്നതും, മാറത്തടിക്കുന്നതും സാധാരണമാണ്. വിലാപക്കാരത്തികളെയും കുഴലൂത്തുകാരെയും വിളിക്കാറുണ്ട്. (മത്താ, 9:23). മരിച്ചു വളരെത്താമസിയാതെ തന്നെ, മിക്കവാറും അന്നു തന്നെ ശവം മറവു ചെയ്യും. ശ്മശാനങ്ങൾ നഗരത്തിനു പുറത്താണ്. പൊതുശ്മശാനങ്ങൾ ഉണ്ടായിരുന്നു. (മത്താ, 27:7). ജീവിച്ചിരിക്കുമ്പോൾ തന്നെ കല്ലറകൾ നിർമ്മിക്കുന്നവരുണ്ടായിരുന്നു. (മത്താ, 27:60). ശവപ്പെട്ടികൾ ഉപയോഗിച്ചിരുന്നില്ല. ശവമഞ്ചങ്ങളിലാണ് ശവം ചുമന്നു കൊണ്ടുപോയിരുന്നത്. (ലൂക്കൊ, 7:12,14). യെഹൂദന്മാർ ശവം ദഹിപ്പിക്കുകയില്ല. കല്ലറകളെ മോടി പിടിപ്പിക്കുകയും വെള്ള തേയ്ക്കുകയും ചെയ്തിരുന്നു. (മത്താ, 23:29,27). ശവക്കല്ലറകളെ തിരിച്ചറിയുവാൻ ആയിരുന്നു (പ്രത്യേകിച്ചു രാത്രിയിൽ) വെള്ള തേച്ചിരുന്നത്. തന്മൂലം കടന്നു പോകുന്നവർ അറിയാതെ കല്ലറകളെ സ്പർശിച്ചു അശുദ്ധരാവാൻ ഇടയാവുകയില്ല. കള്ളന്മാരും ജന്തുക്കളും പെട്ടെന്ന് പ്രവേശിക്കാതിരിക്കുവാൻ കല്ലറകളുടെ ദ്വാരങ്ങളെ ഉറപ്പായി ബന്ധിക്കുകയും വലിയ കല്ലു കളുരുട്ടി വയ്ക്കുകയും ചെയ്തിരുന്നു.