റോമിനു 68 കി.മീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചന്തസ്ഥലം. ബി.സി. 4-ാം നൂറ്റാണ്ടിലെ അപ്പിയൂസ് ക്ലൗദ്യോസ് കൈക്കൂസ് സ്ഥാപിച്ചതുകൊണ്ടാണ് ചന്തയ്ക്കും പാതയ്ക്കും ഈ പേരുകിട്ടിയത്. അപ്പൊസ്തലനായ പൗലൊസ് തടവുകാരനായി റോമിലേക്കു പോകുന്ന വർത്തമാനം കേട്ടിട്ടു അദ്ദേഹത്തെ കാണാൻ റോമിൽ നിന്നു വന്ന സഹോദരന്മാരെ ആദ്യം കണ്ടത് അപ്യപുരത്തുവച്ചാണ്. (പ്രവൃ, 28:15).
സുറിയയിലെ അന്ത്യാക്യ (Antioch of syria): ദക്ഷിണ പൂർവ്വതുർക്കിയിലെ അന്റാക്യ (Antakya) എന്നു ഇന്നു അറിയപ്പെടുന്ന അന്ത്യൊക്യ യെരുശലേമിന് ഏകദേശം 500 കി.മിറ്റർ വടക്കായി ഓറന്റീസ് നദീതീരത്തു സ്ഥിതിചെയ്യുന്നു. ബി.സി. 301-ൽ ഫ്രുഗിയയിലെ ഇസ്സുസിൽ വെച്ചു നടന്ന നിർണ്ണായക യുദ്ധത്തിൽ ജയിച്ചശേഷം സെല്യൂക്കസ് നിക്കറ്റോർ സുറിയയിലെ അന്ത്യൊക്യ പണിതു. പിതാവിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് പണികഴിപ്പിച്ച പതിനാറ് അന്ത്യൊക്യകളിൽ ഏറ്റവും പ്രധാനം ഇതാണ്. കപ്പൽ ഗതാഗതത്തിനു സൗകര്യമുള്ള ഓറന്റീസ് നദിയുടെ ദക്ഷിണഭാഗത്താണ് പട്ടണം. അന്ത്യൊക്യയ്ക്കുള്ള തുറമുഖമായി സെല്യൂക്കസ് തീരദേശ പട്ടണമായ സെല്യൂക്യ (Seleucia) പണിതു. സെല്യൂക്കസ് വധിക്കപ്പെടുന്നതിനു മുമ്പു ഗവൺമെന്റിന്റെ ആസ്ഥാനം അന്ത്യൊക്യയിലേക്കു മാറ്റി. സെലൂക്യ (seleucia) രാജവംശം ബി.സി. 64 വരെ അന്ത്യൊക്യയിൽ അധികാരത്തിൽ തുടർന്നു. ബി.സി 64-ൽ റോമൻ ജനറലായ പോംപി (pompey) സുറിയയെ റോമൻ പ്രവിശ്യയാക്കുകയും അന്ത്യൊക്യയെ അതിന്റെ തലസ്ഥാനമായി മാറ്റുകയും ചെയ്തു. റോമും അലക്സാണ്ഡ്രിയയും കഴിഞ്ഞാൽ മൂന്നാമത്തെ വലിയപട്ടണമായി അന്ത്യൊക്യ മാറി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യ ഏകദേശം അഞ്ചു ലക്ഷമായിരുന്നു. പൗരസ്ത്യറാണി, സുന്ദരിയായ അന്ത്യൊക്യ, മൂന്നാം രാജധാനി എന്നിങ്ങനെ അന്ത്യൊക്യ അറിയപ്പെട്ടു. സംസ്കാരത്തിനു പ്രസിദ്ധിയാർജ്ജിച്ച ഈ പട്ടണത്തിന്റെ സാന്മാർഗ്ഗിക നിലവാരം അധഃപതിച്ചു.
യെരുശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിന്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു പട്ടണമില്ല. ഏഴു ഡീഖന്മാരിലൊരുവനായ നിക്കൊലാവൊസ് അന്ത്യൊക്യക്കാരനും ജാതിയിൽനിന്നും യെഹൂദമതം സ്വീകരിച്ചവനും ആയിരുന്നു. (പ്രവൃ, 6:5). സ്തെഫാനൊസിന്റെ മരണത്തോടുകൂടി ഉണ്ടായ പീഡനത്തിൽ ചിതറിപ്പോയ ചില ശിഷ്യന്മാർ അന്ത്യൊക്യയോളം ചെന്നു യെഹൂദന്മാരോടു സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19). ഗ്രീക്കുഭാഷ സംസാരിക്കുന്ന അനേകർ ക്രിസ്ത്യാനികളായിത്തീർന്നു എന്നു യെരുശലേം സഭ അറിഞ്ഞപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്കയച്ചു. അന്ത്യൊക്യരുടെ താൽപര്യം മനസ്സിലാക്കിയ ബർന്നബാസ് തർസൊസിലേക്കു പോയി പൗലൊസിനെ കണ്ടെത്തി അന്ത്യാക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. (പ്രവൃ, 11:21-26). അവർ ഒരു വർഷം അവിടെ താമസിച്ചു ജനത്തെ ഉപദേശിച്ചു. അവിടെവെച്ച് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി. (പ്രവൃ, 11:26). ക്ഷാമം ബാധിച്ചപ്പോൾ യെരുശലേം സഭയ്ക്ക് സഹായമായി അന്ത്യാക്യയിലെ സഹോദരന്മാർ പ്രാപ്തിപോലെ ശേഖരിച്ചു പൗലൊസിന്റെയും ബർന്നബാസിന്റെയും കയിൽ യെരുശലേമിലേക്കു കൊടുത്തയച്ചു. (പ്രവൃ, 11:27-30). ആദ്യത്തെ പുറജാതി സഭ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. വിദേശമിഷന്റെ ജനനസ്ഥലവും അന്ത്യൊക്യ തന്നെ. (പ്രവൃ, 13:1-3). പൗലൊസും ബർന്നബാസും മടങ്ങിവന്നശേഷം പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു പ്രേഷിതപ്രവർത്തനത്തിനായി അവരെ പറഞ്ഞയച്ചു. ഏഷ്യാമൈനറിലേക്കുഉള്ള ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അന്ത്യൊക്യയിലേക്കു മടങ്ങിവന്നു.
ചില യെഹൂദന്മാർ അന്ത്യൊക്യ സന്ദർശിച്ചു പുറജാതികൾ ക്രിസ്ത്യാനികൾ ആകുന്നതിനുമുമ്പ് പരിച്ഛേദനം ഏൽക്കേണ്ടതാണെന്നു പഠിപ്പിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിനു അന്ത്യൊക്യസഭ പൗലൊസിനെയും ബർന്നബാസിനെയും മറ്റുചിലരുമായി യെരുശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ അയച്ചു. (പ്രവൃ, 15:1,2). പൗലൊസിന്റെ രണ്ടാം മിഷണറിയാത്ര ആരംഭിച്ചതും അവസാനിച്ചതും അന്ത്യൊക്ക്യയിൽ ആയിരുന്നു. പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയും ഇവിടെനിന്നു തന്നെ ആരംഭിച്ചു. തുടർന്നുള്ള സഭാചരിത്രത്തിൽ അന്ത്യൊക്യയുടെ ഉന്നതമായ സ്ഥാനം കാണാം. ഇവിടെ നടന്ന ഭൂഗർഭ ഉൽഖനനങ്ങളിൽ നിന്നും എ.ഡി. 4-ാം നൂറ്റാണ്ടു മുതലുള്ള ഇരുപതിലേറെ പള്ളികളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടോടുകൂടി അന്ത്യാക്യ വലുപ്പത്തിലും സമൃദ്ധിയിലും അത്യുച്ചാവസ്ഥയെ പ്രാപിച്ചു. എ.ഡി. 538-ൽ പേർഷ്യക്കാർ അന്ത്യൊക്യ നശിപ്പിച്ചു; റോമാചക്രവർത്തിയായ ജസ്റ്റീനിയൻ ഈ പട്ടണം പുതുക്കിപ്പണിതു. എ.ഡി. 635-ൽ മുസ്ലീങ്ങളും 1084-ൽ തുർക്കികളും പട്ടണം പിടിച്ചെടുത്തു. 11-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ അല്പകാലം അന്ത്യൊക്യ കുരിശുയുദ്ധക്കാരുടെ പിടിയിൽ അമർന്നിരുന്നിട്ടുണ്ട്.
പിസിദ്യയിലെ അന്ത്യൊക്യ (Antioch of pisidia): പിതാവായ അന്ത്യൊക്കസിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് നിക്കറ്റോർ (ബി.സി. 312-280) സ്ഥാപിച്ച ചെറിയപട്ടണം. ഫ്രുഗിയയുടെയും പിസിദ്യായുടെയും ഇടയ്ക്കാണ് ഇതിന്റെ സ്ഥാനം. ഇതിനെ പിസിദ്യാ ദേശത്തിലെ അന്ത്യൊക്യ എന്നു വിളിക്കുന്നു. (പ്രവൃ, 13:14). റോമൻ ഭരണകാലത്ത് ഇതു ഒരു സ്വതന്ത്ര പട്ടണമായി. തുടർന്ന് അഗസ്റ്റസ് സീസർ അന്ത്യാക്യയ്ക്ക് റോമൻ കോളനിയുടെ പദവി നൽകി. ഒന്നാം മിഷണറി യാത്രയിൽ പൗലൊസും ബർന്നബാസും രണ്ടു പ്രാവശ്യം ഇവിടം സന്ദർശിച്ചു, പള്ളികളിൽ പ്രസംഗിച്ചു. (പ്രവൃ, 13:14; 14:19-23). എന്നാൽ പൗലൊസിന്റെ പ്രസംഗം കേൾക്കാൻകൂടിയ പുരുഷാരത്തിന്റെ ആധിക്യത്തിൽ അസുയാകുലരായിത്തീർന്ന യെഹൂദന്മാർ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കിവിട്ടു പൗലൊസിനെയും ബർന്നബാസിനെയും തങ്ങളുടെ അതിരുകളിൽ നിന്നും പുറത്താക്കിക്കളഞ്ഞു. (പ്രവൃ, 13:45,50; 2തിമൊ, 3:11). ആധുനിക തുർക്കിയിലെ യാൽവാചിയാണ് സ്ഥാനം.
പിതാവിന്റെ സ്മാരകമായി മഹാനായ ഹെരോദാവ് ബി.സി. 9-ൽ പുതുക്കിപ്പണിത പട്ടണം. രാജപാതയിൽ കൈസര്യയ്ക്ക് 42 കി.മീറ്റർ തെക്കാണ് ഇതിന്റെ സ്ഥാനം. ഇന്നത്തെ പേര് റാസ് എൽ-അയിൻ (Ras el-Ain). ശാരോൻ സമതലത്തിലെ ഫലപുഷ്ടിയുള്ള പ്രദേശമാണിത്. പൗലൊസിനെ ബദ്ധനാക്കി റോമൻ സൈന്യം യെരൂശലേമിൽ നിന്നു കൈസര്യയിലേക്കു കൊണ്ടുപോകുമ്പോൾ 64 കി.മീറ്ററോളം സഞ്ചരിച്ചു അന്തിപത്രിസിലെത്തി. “പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടു ചെന്നു. പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടു കൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപ്പോന്നു.” (പ്രവൃ, 23:31).
ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ മുസ്യയിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖപട്ടണം. ആധുനിക തുർക്കിയിൽ തുറമുഖസ്ഥാനം കരട്ടാഷ് (Karatash) എന്നും, ഉൾനാടൻ പട്ടണം എദ്രെമിത്ത് (Edrermit) എന്നു പഴയ പേരിലും അറിയപ്പെടുന്നു. പൗലൊസും യൂലിയസും കൈസര്യയിൽ നിന്നു യാത്രചെയ്തത് അദ്രമൂത്ത്യ കപ്പലിലായിരുന്നു (പ്രവൃ, 27:2-5). റോമൻ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിന്റെ നിയന്ത്രണത്തിലായിരുന്നു ബദ്ധനായ പൗലൊസ് യാത്ര ചെയ്തത്.
ഗ്രീസിന്റെ തലസ്ഥാനനഗരം. ഗ്രീസിന്റെ തെക്കുകിഴക്കു ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഒരു നിരപ്പല്ലാത്ത ഭാഗത്ത് സ്ഥിതിചെയ്യുന്നു. പട്ടണത്തിന്റെ കാവൽ ദേവതയായ അഥേനയിൽ (ഹീഅഥീനി) നിന്നാണ് പട്ടണത്തിനു അഥേനയെന്ന പേർ ലഭിച്ചത്. ഗ്രീസിലെ പ്രധാന പ്രവിശ്യയായ ആററിക്കയുടെ (Attica) തലസ്ഥാനമായിരുന്നു. ബി.സി. 5-4 നൂറ്റാണ്ടുകളിൽ സംസ്കാരത്തിന് പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു. നാടകകൃത്തുക്കളും പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ വലിയ ദാർശനികന്മാരും ഇവിടെ ജീവിച്ചിരുന്നു. രണ്ടു പ്രധാന നിയമകർത്താക്കളായ ഡ്രേക്കോയും സോളനും അഥേനയുടെ സന്താനങ്ങളാണ്. ബി.സി. 490-ൽ മാരത്തോണിൽ വെച്ചും 480-ൽ സലാമിസിൽവെച്ചും പേർഷ്യക്കാരെ പരാജയപ്പെടുത്തിയ ശേഷം അവർ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും അതിന്റെ തലസ്ഥാനമായി അഥേന ശോഭിക്കുകയും ചെയ്തു. പെരിക്ലീസിന്റെ ഭരണകാലം അഥേനയുടെ സുവർണ്ണയുഗമായിരുന്നു. പേർഷ്യൻ യുദ്ധത്തെ തുടർന്നു അരനൂറ്റാണ്ടുകാലം അഥേന അതിന്റെ സമസ്ത സർഗ്ഗശക്തികൾക്കും ബഹിസ്ഫുരണം നല്കി. അഥേനയുടെ നാമം അനശ്വരമാക്കിയത് ഈ അരനൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിന്റെ സന്താനങ്ങളായിരുന്നു ഈസ്കിലസ്, സോഫൊക്ലിസ്, യൂറിപ്പിഡീസ്, അരിസ്റ്റോഫനീസ്, സോക്രട്ടീസ് തുടങ്ങിയ മഹാപ്രതിഭകൾ. പെരിക്ലീസിന്റെ മരണത്തിനു മുമ്പ് പെലപ്പണേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുകയും (ബി.സി. 431) ഒടുവിൽ ബി.സി. 404-ൽ സ്പാർട്ടയ്ക്കു കീഴടങ്ങുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തിയുടെ അധീനതയിലായിരുന്ന കാലത്ത് (336-323) തങ്ങളുടെ സ്വയംഭരണാവകാശം ഏറെക്കുറെ നിലനിർത്താൻ അഥേനയ്ക്കു കഴിഞ്ഞു. ബി.സി. 146-ൽ ഗ്രീക്കുനഗരങ്ങൾ റോമൻ ഗവർണ്ണറുടെ കീഴിലായി. അക്കാലത്തും അഥേനയുടെ സ്വാതന്ത്യത്തിനു വലിയ കോട്ടം സംഭവിച്ചില്ല. ബി.സി. 86-ൽ റോമൻ ജനറലായ സുള്ളാ (Sulla) പട്ടണം പിടിച്ചടക്കി. പൗലൊസ് അഥേന സന്ദർശിക്കുമ്പോൾ പട്ടണം റോമിന്റെ കീഴിലായിരുന്നു. (പ്രവൃ, 17:15). ദേവന്മാരെ ആരാധിക്കുന്നതിൽ മറ്റേതു ദേശത്തെക്കാളും മുന്നിലായിരുന്ന അഥേന ബിംബങ്ങൾ (പ്രവൃ, 17:16) നിറഞ്ഞ പട്ടണമായിരുന്നു. ഇവിടെ അരയോപഗക്കുന്നിൽ പൗലൊസ് സുവിശേഷം പ്രസംഗിച്ചു. അഥേനയിൽ ചിലർ വിശ്വസിച്ചു; എന്നാൽ ഇവിടെ ഒരു സഭ സ്ഥാപിക്കുവാൻ സാധിച്ചില്ല.
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വളർച്ചയോടുകൂടി ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അഥേന അധഃപതിക്കാൻ തുടങ്ങി. തുർക്കികളുടെ ഭരണകാലത്തു് 1458-1821) ഏകദേശം 5000 ജനസംഖ്യയുള്ള ഒരു ദരിദ്ര ഗ്രാമമായിത്തീർന്നു. ഗ്രീക്കു സ്വാതന്ത്ര്യ സമരകാലത്തു് (1821-1829) പട്ടണത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. ഗ്രീസിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 1834-ൽ അഥേന പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനമായി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ അഥേന 1941 മുതൽ 1944 വരെ ജർമ്മൻ പട്ടാളത്തിന്റെ അധീനതയിലായിരുന്നു. യുദ്ധാനന്തരം വിദേശസഹായംകൊണ്ട് അഥേന വളർന്നുതുടങ്ങി. ഇന്ന് ഗ്രീസിന്റെ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് അഥേന.
പൗരാണിക ഗ്രീസിലെ മക്കെദോന്യയ്ക്ക് തെക്കുള്ള അധികഭാഗങ്ങളും ഉൾപ്പെട്ട റോമൻ പ്രവിശ്യ. (പ്രവൃ, 18:12, 27; 19:21; റോമ, 15:26; 1കൊരി, 16:15; 2കൊരി, 1:1; 92; 11:10; 1തെസ്സ, 1:7,8). കൊരിന്ത് ഉൾക്കടലിന്റെ ദക്ഷിണ തീരത്തായി കിടക്കുന്ന അഖായയുടെ പേർ കൊരിന്തുമായി ബന്ധപ്പെട്ടാണ് വരുന്നത്. (2കൊരി, 1:1; 9:2; 11:10). ഹോമറിന്റെ ഇതിഹാസങ്ങളിൽ അഖായയെക്കുറിച്ചു പറയുന്നുണ്ട്. തെസ്സലയുടെ സമീപത്തുള്ള അഖായയെ ഹെരോഡോട്ടസ് പരാമർശിക്കുന്നു. ഇന്നു അഖായ എന്നു വിളിക്കുന്ന പ്രദേശം പെലെപ്പൊണെസസ് (Peloponnesus) ആണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അഖായയിലെ നഗരങ്ങൾ ചേർന്നുള്ള അഖായൻ സഖ്യത്തിൽ (Achaian League) നായകസ്ഥാനം കൊരിന്തിനായിരുന്നു. ബി.സി. 146-ൽ അഖായൻ സഖ്യത്തെ റോം തോല്പിച്ചു കീഴടക്കി; ഒരു റോമൻ പ്രവിശ്യയാക്കി. കെംക്രയയിൽ ഒരു സഭയുണ്ടായിരുന്നു. (റോമ, 16:1). അഥേനയിൽ (Athens) വിശ്വാസികൾ ഉണ്ടായിരുന്നു. (പ്രവൃ, 17:34). തന്മൂലം സ്തെഫനാസിന്റെ കുടുംബത്തെ അഖായയിലെ ആദ്യഫലം (1കൊരി, 1615) എന്നു പറയുമ്പോൾ, അഖായ എന്നതുകൊണ്ടു പൗലൊസ് ഉദ്ദേശിക്കുന്നത് കൊരിന്തിനെ ആയിരിക്കണം.
ഇന്നു ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു. മുമ്പു കുശവന്റെ നിലം എന്നറിയപ്പെട്ടിരുന്നു. (മത്താ, 27:8; പ്രവൃ, 1:18,19). ഹിന്നോം താഴ്വരയുടെ ദക്ഷിണപാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. വിശുദ്ധ ജെറോമിന്റെ കാലം മുതലുള്ള പാരമ്പര്യം ഈ സ്ഥാനനിർണ്ണയത്തിന് അവലംബമായുണ്ട്. യൂദാ ഈസ്ക്കര്യോത്താവു ആത്മഹത്യ ചെയ്തതിവിടെയാണ്. യൂദാ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ മുപ്പതു വെള്ളിക്കാശുകൊണ്ടു പുരോഹിതന്മാർ പരദേശികളെ കുഴിച്ചിടുവാൻ ഈ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതുകൊണ്ടു നിലത്തിനു അക്കല്ദാമ എന്ന പേർ ലഭിച്ചു. യിരെമ്യാവ് 18:2-ലെ കുശവന്റെ വീടു ഈ സ്ഥലമായിരിക്കാനാണ് സാദ്ധ്യത.
മക്കദോന്യയിലെ ഒരു പട്ടണം. അയോൻ (Eion) തുറമുഖത്തിനും ഈജിയൻ (Aegean) കടലിനും 4.8 കി.മീറ്റർ വടക്കു മാറി സ്ട്രൈമൊൻ (Strymon) നദീതീരത്തു സ്ഥിതി ചെയ്യുന്നു. മൂന്നു വശവും നദിയാൽ ചുറ്റപ്പെട്ടു, കുന്നിന്മേൽ സ്ഥിതി ചെയ്യുകയാലാണ് പട്ടണത്തിനു ഈ പേർ ലഭിച്ചത്. ഫിലിപ്പി പട്ടണത്തിനു 48 കിലോമീറ്റർ അകലെയായാണ് അംഫിപൊലിസിന്റെ സ്ഥാനം. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അഥീനിയൻ കോളനിയായി പണിത പട്ടണം പിന്നീടു മക്കെദോന്യരുടെ കീഴിലായി. ബി.സി . 167-ൽ റോമക്കാർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ അംഫിപൊലിസിനെ പ്രഥമ ജില്ലയുടെ പ്രമുഖ പട്ടണമാക്കി. പൗലൊസും ശീലാസും അംഫിപൊലിസ് കടന്നു തെസ്സലൊനീക്കയിലെത്തി. (പ്രവൃ, 17:1). അംഫിപൊലിസിന്റെ സ്ഥാനത്തു ഇന്നുള്ളതു ‘നെയൊഖോറി’ എന്ന ഗ്രാമമാണ്.
അഗ്രിപ്പാ ഒന്നാമന്റെ പുത്രൻ, അഗ്രിപ്പാ (പ്രവൃ, 25:22,23; 26:32), അഗ്രിപ്പാ രാജാവ് (പ്രവൃ, 25:26; 26:27,28) എന്നിങ്ങനെ പുതിയ നിയമത്തിൽ പറയപ്പെട്ടിരിക്കുന്നു. ജനനം എ.ഡി. 27. എ.ഡി. 48-ൽ ക്ലൗദ്യോസ് ചക്രവർത്തി ഇയാൾക്ക് ഒരു ചെറിയ രാജ്യം നല്കി. എ.ഡി. 56-ൽ നീറോ ചക്രവർത്തി ഗലീലയുടെയും പെരേയയുടെയും ഭാഗങ്ങൾ വിട്ടുകൊടുത്തു. ഫിലിപ്പിന്റെ കൈസര്യയുടെ പേര് നീറോയുടെ ബഹുമാനാർത്ഥം നെറോനിയാസ് എന്നു മാറ്റി. ദൈവാലയത്തിൽ അധികാരം ചെലുത്തുവാൻ ശ്രമിക്കുക മുലം പുരോഹിതന്മാർ അയാൾക്കു ശത്രുക്കളായി. എ.ഡി. 66-ൽ റോമിനെതിരെ യെഹൂദന്മാർ നടത്തിയ വിപ്ലവം ഒഴിവാക്കുവാൻ അഗ്രിപ്പാ രണ്ടാമൻ ആവോളം ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. യുദ്ധമുണ്ടായപ്പോൾ റോമിന്റെ പക്ഷത്തു നിന്നു. എ.ഡി. 100-ൽ അയാൾ അനപത്യനായി മരിച്ചു. ഫെസ്തൊസിന്റെ കല്പപനയാൽ പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടു. ,(പ്രവൃ, 26:1).