മിസ്രയീം (ഈജിപ്റ്റ്) രാജാക്കന്മാരുടെ സ്ഥാനപ്പേണു ഫറവോൻ. ഒരു നാമമായും നാമത്തോടു ചേർത്തു ഔദ്യോഗിക നാമമായും (ഉദാ: ഫറവോൻ നെഖോ) ബൈബിളിൽ പ്രയോഗിച്ചിരിക്കുന്നു. വലിയ വീടു എന്നർത്ഥമുളള ഈജിപ്ഷ്യൻ പ്രയോഗത്തിന്റെ എബ്രായരൂപമാണ് ഫറവോൻ. ആദിയിൽ ഈ പേരു പ്രധാന ഭരണാധികാരികൾക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പതിനെട്ടാം രാജവംശത്തിന്റെ കാലംമുതൽ ഇത് ഈജിപ്റ്റിലെ രാജാവിന്റെ ഔദ്യോഗിക നാമമായി മാറി. ബി.സി. ഒമ്പതാം നൂറ്റാണ്ടോടുകൂടി രാജാവിന്റെ പൂർവ്വപദമായി ഇതു ചേർത്തു (ഉദാ: ഫറവോൻ ശീശക്).
പേരുകൾ: ഫറവോന്മാരുടെ പേരുകൾക്കു സവിശേഷാർത്ഥമുണ്ട്. ഈ പേരുകളിൽ പലതിനെയും ഒരു പൂർണ്ണവാചകമായി തർജ്ജമ ചെയ്യാവുന്നതാണ്. ഉദാ: റയംസേസ് (സൂര്യദേവനായ) ‘റാ’ ആണ് അവനെ ജനിപ്പിച്ചത്; അമെൻ ഹോട്ടപ്പ് = ആമോൻ (ദേവൻ) സംതൃപ്തനായി. ആദ്യത്തെ പേര് ജനനസമയത്തു നല്കുന്ന വ്യക്തിനാമമാണ്. ഇതു മിക്കവാറും കുടുംബ നാമമായിരിക്കും. പതിനെട്ടാം രാജവംശത്തിൽ അമെൻ ഹോട്ടപ്പ് എന്ന പേരുളള നാലുപേരും തുത്മൊസ് എന്ന പേരുള്ള നാലുപേരും ഉണ്ടായിരുന്നു. പത്തൊമ്പതാം രാജവംശത്തിൽ റയംസേസ് എന്നപേരിൽ രണ്ടു രാജാക്കന്മാരും ഇരുപതാം രാജവംശത്തിൽ അതേപേരിൽ ഒമ്പതുപേരും ഉണ്ടായിരുന്നു. ഈ പേരുകളെല്ലാം മതകീയ സൂചനയുഉളവയാണ്. അമെൻ ഹോട്ടപ്പ് ആമോനോടും തുത്മൊസ് തോത്തിനോടും റയംസേസ് ‘റാ’യോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിമതനായ ഫറവോൻ മതം മാറിയപ്പോൾ അമെൻ ഹോട്ടപ്പ് എന്ന പേരിനെ അഖ്നാറ്റൻ എന്നു മാറ്റി. കിരീടധാരണ സമയത്തു മതഭക്തിസൂചകമായ നാലു അനുബന്ധ നാമങ്ങൾ കൂടി ഒരു രാജാവിനു ലഭിക്കും.
വിശാലമായി വിഭജിക്കപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ ഒരുമിച്ചു ചേർത്തു ഒരു സർക്കാരിന്റെ കീഴിൽ ഏകീകരിച്ച ആദ്യത്തെ നാഗരികത ഈജിപ്റ്റിന്റേതാണ്. സാംസ്കാരികമായി ദക്ഷിണ ഈജിപ്റ്റും മദ്ധ്യ ഈജിപ്റ്റും ഉത്തര ഈജിപ്റ്റും പരസ്പര ഭിന്നങ്ങളായിരുന്നു. ദക്ഷിണ ഈജിപ്റ്റിലെ മതവും രാഷ്ട്രീയ ഘടനയും ആഫ്രിക്കൻ രൂപങ്ങളോടു ബന്ധപ്പെട്ടതും ഉത്തര ഈജിപ്റ്റിലേതു ഏഷ്യൻ മെഡിറ്ററേനിയൻ രൂപങ്ങളോടു ബന്ധപ്പെട്ടതുമാണ്. അത്യന്തം ഭിന്നങ്ങളായ ഭൂഭാഗങ്ങളെ ഒന്നിച്ചു നിർത്തുന്നതിനു തങ്ങളുടെ രാജാവു ദേവനാണെന്നു മിസ്രയീമ്യർക്കു ഊന്നിപ്പറയേണ്ടിവന്നു. രാജാധികാരം ദൈവദത്തമാണെന്നും രാജാവിന്റെ വാക്കു തന്നെ കല്പനയാണെന്നും അവർ വിശ്വസിച്ചു. തന്മൂലം നിയമം ക്രോഡീകരിക്കേണ്ട ആവശ്യമില്ല. അഞ്ചാം രാജവംശത്തിന്റെ കാലത്തു മരണത്തിൽ രാജാവ് ഒസിരിസ് ദേവനായി മാറുന്നുവെന്നു പ്രഖ്യാപിച്ചു . മരിക്കുന്നുവെങ്കിലും രാജാവ് മൃതന്മാരുടെ ലോകത്ത് എന്നും ജീവിക്കുകയാണ്. അഞ്ചാം രാജവംശംത്തിന്റെ കാലത്ത് ഓനിലെ ” ‘റാ’ (സൂര്യദേവൻ) രാജാവിന്റെ പിതാവായി പരിഗണിക്കപ്പെട്ടു. പതിനെട്ടാം രാജവംശക്കാലത്ത് ‘ആമോൻ റാ’ രാജകീയ ദേവനായി. ഇക്കാലത്തോടു കൂടി രാഷ്ട്രത്തിന്റെ പ്രധാന വ്യവഹാരങ്ങൾക്കു ദേവന്മാരുടെ വെളിച്ചപ്പാടന്മാരോടു അരുളപ്പാടു ചോദിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. കർണക് ക്ഷേത്രത്തിലെ ‘ആമോൻ റാ’യുടെ മഹാപുരോഹിതൻ രാഷ്ട്രത്തിലെ മഹാവ്യക്തിയായി മാറി. ഫറവോനു അടുത്തസ്ഥാനം മഹാപുരോഹിതനായിരുന്നു. പ്രധാനമന്ത്രിയും സർവ്വസൈന്യാധിപനും മഹാപുരോഹിതൻ തന്നേ.
അനേകം ഫറവോന്മാരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവരിൽ പലരെയും തിരിച്ചറിയുവാൻ നിവൃത്തിയില്ല. 1. അബ്രാഹാമിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 12:15-20). എബ്രായ പാഠത്തിലെ കാലഗണിതം പിന്തുടരുകയാണെങ്കിൽ അബ്രാഹാമിന്റെ ജനനം ബി.സി. 2161-ലാണ്. ബി.സി. 2086-ൽ അബ്രാഹാം കനാനിൽ പ്രവേശിച്ചു. ഗോത്രപിതാക്കന്മാരുടെ കാലം ഈജിപ്റ്റിലെ പന്ത്രണ്ടാം രാജവംശത്തിന്റെ (ബി.സി. 2000-1780) കാലത്തിനു സമാന്തരമാണ്. ഈ രാജവംശത്തിലെ ഫറവോന്മാരുടെ കാലത്താണ് അബ്രാഹാം ഫറവോനെ സന്ദർശിച്ചത്. 2. യോസേഫിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 37:36; 39:1; 40 അ). യോസേഫ് പ്രധാനമന്ത്രി ആയത് പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ്. എന്നാൽ അധികം പണ്ഡിതന്മാരും യോസേഫിന്റെ കാലത്തങ ഈജിപ്റ്റ് ഭരിച്ചിരുന്നതു ഹിക്സൊസ് രാജാക്കന്മാരാണെന്നു കരുതുന്നു. അവാറിസ്-താനിസിൽ വസിച്ചിരുന്ന ഹിക്സൊസ് രാജാക്കന്മാരുടെ കാലം ഏകദേശം 1720- 1550 ആണ്. എന്നാൽ ഈ കാലഗണിതം എബ്രായ പാഠത്തിനു അനുകൂലമല്ല. 3. യിസ്രായേലിനെ പീഡിപ്പിച്ച ഫറവോൻ. പുറപ്പാടിന്റെ കാലം ബി.സി. 1445 എന്നു അംഗീകരിക്കുകയാണെങ്കിൽ തുത്മൊസ് മൂന്നാമൻ (1482-1450 ബി.സി.) ആണ് യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ. മിദ്യാനിൽ അഭയം പ്രാപിച്ച മോശെ ഈജിപ്റ്റിൽ മടങ്ങിച്ചെന്നതു ഈ ഫറവോന്റെ മരണത്തിനു ശേഷമാണ്. (പുറ, 3:23). എന്നാൽ പുറപ്പാടു പില്ക്കാലത്തെന്നു വാദിക്കുന്നവർ യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ സേത്തി ഒന്നാമൻ (1319- 1301 ബി.സി) ആണെന്നു കരുതുന്നു. യോസേഫിനെ അറിയാത്ത പുതിയോരു രാജാവായി (പുറ, 1:8) സേത്തി പ്രഥമനാണ് ഹിക്സൊസുകളെ ഓടിച്ചു പുതിയ രാജവംശം സ്ഥാപിച്ചത്. 4. പുറപ്പാടിന്റെ കാലത്തെ ഫറവോൻ. തുത്മൊസ് തൃതീയന്റെ പുത്രനായ അമെൻ ഹോട്ടപ്പ് ദ്വിതീയൻ (1450-1425 ബി.സി.) ആയിരിക്കണം. ഈ ഫറവോന്റെ കാലത്തെ രേഖകളിൽ മിസ്രയീമിനെ പീഡിപ്പിച്ച ബാധകൾ, ചെങ്കടലിലുണ്ടായ മിസ്രയീമ്യ സൈന്യനാശം, എബ്രായരുടെ വിടുതൽ എന്നിവയെക്കുറിച്ചു ഒരു പരാമർശവുമില്ല. പൊതുവെ തങ്ങളുടെ ദുരന്തത്തെക്കുറിച്ചു മിസ്രയീമ്യർ രേഖപ്പെടുത്താറില്ല. പുറപ്പാടിന്റെ കാലത്തു അമെൻ ഹോട്ടപ്പ് ദ്വിതീയൻ ആയിരുന്നു ഫറവോനെങ്കിൽ പത്താമത്തെ ബാധയിൽ അയാളുടെ മകൻ കൊല്ലപ്പെട്ടു. (പുറ, 12:29). രേഖകളനുസരിച്ചു തുത്മൊസ് നാലാമൻ (1425-1412 ബി.സി.) അമെൻ ഹോട്ടപ്പ് ദ്വിതീയന്റെ മൂത്ത പുത്രനായിരുന്നില്ല. അനേകം ചരിത്രകാരന്മാരുടെ ഊഹമനുസരിച്ചു റയംസേസ് രണ്ടാമൻ (1301-1234 ബി.സി.) ആയിരുന്നു പുറപ്പാടിന്റെ കാലത്തെ ഫറവോൻ. 5. യെഹൂദ്യനായി മേരെദിന്റെ ഭാര്യാപിതാവ്. (1ദിന, 4:18). ഈ ഫറവോൻ ആരെന്നു നിർണ്ണയിക്കപ്പെട്ടിട്ടില്ല. 6. ദാവീദിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഹദദ് രാജകുമാരനു അഭയം നല്കിയ ഫറവോൻ. (1രാജാ, 11:15-20). ഇയാൾ തന്റെ ഭാര്യാസഹോദരിയെ ഹദദിനു ഭാര്യയായി നല്കി. ഇരുപത്തൊന്നാം രാജവംശത്തിലെ ഒടുവിലത്തെ രാജാക്കന്മാരിൽ ഒരാളായിരിക്കണം ഈ ഫറവോൻ. 7. ശലോമോൻ രാജാവിന്റെ ഭാര്യാപിതാവ്. ഇയാൾ ഗേസെർ പിടിച്ച് ശലോമോനു സ്ത്രീധനമായി നല്കി. (1രാജാ, 3:1; 7:8; 9:16, 24; 11:1). 8. ഫറവോൻ ശീശക്. 22-ാം രാജവംശത്തിൽപ്പെട്ട ശിശക്കിനെ മിസ്രയീമ്യ രേഖകളിൽ ഷെഷോങ്ക് ഒന്നാമൻ എന്നു പറഞ്ഞിരിക്കുന്നു. ശലോമോന്റെ പിൻഗാമിയായ രെഹബെയാമിന്റെ വാഴ്ചക്കാലത്തു ഇയാൾ പലസ്തീൻ ആക്രമിച്ചു. (1രാജാ, 14:25). ശലോമോന്റെ വാഴ്ചയുടെ ഒടുവിൽ യൊരോബെയാം ശീശക്കിന്റെ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. (1രാജാ, 11:40). ഈ യൊരോബെയാമാണ് വിഭക്ത യിസ്രായേലിലെ ആദ്യത്തെ രാജാവ്. 9. എത്യോപ്യനായ സേരഹ്. ശീശക്കിന്റെ പിൻഗാമിയായ ഓസൊർ-കോൺ ഒന്നാമൻ ആയിരിക്കണം.ആസയുടെ വാഴ്ചക്കാലത്തു ദക്ഷിണ പലസ്തീനിൽ വച്ചു നടന്ന യുദ്ധത്തിൽ അയാൾ തോറ്റു. (2ദിന, 14:9-15; 16:8). 10. ഫറവോൻ സോ. യിസ്രായേൽ രാജാവായ ഹോശേയയുടെ സമകാലികൻ. സോയുടെ പിന്തുണയോടു കൂടി അശ്ശൂർ രാജാവായ ശല്മനേസരോടു മത്സരിച്ചതു കൊണ്ടു ബന്ധനസ്ഥനായി. (2രാജാ, 17:4). 11. തിർഹാക്ക. ഇരുപത്തഞ്ചാം രാജവംശത്തിൽപ്പെട്ട തിർഹാക്ക സൻഹേരീബിനെതിരെ പടയെടുത്തു. മിസ്രയീമ്യ ചരിത്രത്തിൽ തിർഹർക്ക എന്ന പേരിലാണു ഇയാൾ അറിയപ്പെടുന്നത്. (2രാജാ, 19:9; യെശ, 39:9). 12. ഫറവോൻ-നെഖോ. ഇരുപത്താറാം രാജവംശത്തിലെ രാജാവ്. യെഹൂദാ രാജാവായ യോശീയാവിനെ മെഗിദ്ദോയിൽ വച്ചു കൊന്നു. (2രാജാ, 23:29,30; 2ദിന, 35:20-26). കല്ദയ രാജാവായ നെബുഖദ്നേസർ നെഖോയെ തോല്പിച്ചു. 13. ഫറവോൻ-ഹോഫ്ര. യിരെമ്യാവിന്റെ കാലത്തു ജീവിച്ചിരുന്ന ഇദ്ദേഹം ഇരുപത്താറാം രാജവംശത്തിലെ നാലാം രാജാവാണ്. ഭരണകാലം ബി.സി. 588-569. ശത്രുക്കൾ ഇയാളെ പരാജയപ്പെടുത്തുമെന്നു യിരെമ്യാവു പ്രവചിച്ചിരുന്നു. (യിരെ, 37:5, 7).
ശേമിന്റെ പൗത്രനും ഏബെരിന്റെ പുത്രനും. (ഉല്പ, 11:16, 19; 1ദിന, 1:19,25). പേലെഗിന്റെ സഹോദരനാണ് യൊക്താൻ. പേലെഗിന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞു പോയത്. (ഉല്പ, 10:25). അവന്റെ കാലത്താണ് ഭൂമി വിഭജിക്കപ്പെട്ടത് എന്നാണ് എബ്രായയിൽ.
മിസ്രയീമിൽ ഫറവോന്റെ അകമ്പടി നായകൻ. മിദ്യാന്യ കച്ചവടക്കാർ യോസേഫിനെ പോത്തീഫറിനു അടിമയായി വിറ്റു. യഹോവ യോസേഫിനോടുകൂടെ ഉണ്ടെന്നറിഞ്ഞ പോത്തീഫർ അവനെ തന്റെ ഗൃഹവിചാരകനാക്കി തനിക്കുള്ളതൊക്കെയും അവനെ ഏല്പിച്ചു. പോത്തീഫറിന്റെ ഭാര്യയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്നതു കൊണ്ടു അവൾ യോസേഫിൽ കുറ്റം ആരോപിച്ചു. പോത്തീഫർ അവനെ തടവിലാക്കി. (ഉല്പ, 37:36; 39:1-20).
മെലിത്ത ദ്വീപിലെ ഒരു പ്രധാന പൗരൻ. അവിടത്തെ ദേശാധിപതി ആയിരുന്നിരിക്കണം. റോമിലേക്കുള്ള യാത്രയിൽ കപ്പലപകടം നിമിത്തം പൗലൊസും കൂട്ടരും മെലിത്ത ദ്വീപിൽ ഇറങ്ങി. പുബ്ലിയൊസ് അവരെ സ്വീകരിച്ചു മൂന്നു ദിവസം അതിഥിസത്ക്കാരം ചെയ്തു. (പ്രവൃ, 28:7, 10). അയാളുടെ അപ്പന്റെ പനിയും അതിസാരവും പൗലൊസ് പ്രാർത്ഥിച്ച് സൗഖ്യമാക്കി. തന്റെ അടുക്കൽ വന്ന മറ്റു രോഗികൾക്കും പൗലൊസ് സൗഖ്യം നല്കി. മെലിത്തയിലെ ആദ്യത്തെ ബിഷപ്പായി തീർന്ന പുബ്ലിയൊസ് രക്തസാക്ഷി മരണം വരിച്ചു എന്നു പാരമ്പര്യം പറയുന്നു.
എ.ഡി. 26 മുതൽ 36 വരെ യെഹൂദ്യ ഭരിച്ചിരുന്ന ദേശാധിപതി. തിബെര്യാസ് കൈസറാണ് പീലാത്തോസിനെ ദേശാധിപതിയായി നിയമിച്ചത്. പീലാത്തോസിന്റെ പൂർവ്വചരിത്രം അജ്ഞാതമാണ്. ജർമ്മൻ ഐതീഹ്യമനുസരിച്ച് മയൻസിയിലെ രാജാവായ ടൈറസിന്റെ അവിഹിത പുത്രനാണ്. രാജാവ് അയാളെ ജാമ്യത്തടവുകാരനായി റോമിലേക്കയച്ചു. അവിടെ ഒരു വധം നടത്തിയ പീലാത്തോസിനെ പൊന്തൊസിലേക്കു അയച്ചു. സംസ്കാര ശൂന്യമായ ഒരു വർഗ്ഗത്തെ അടിച്ചമർത്തിയതുകൊണ്ട് പീലാത്തോസിനു പൊന്തിയൊസ് എന്ന പേരു ലഭിച്ചു. അനന്തരം യെഹൂദ്യയിലെ ദേശാധിപതിയായി പീലാത്തോസ് നിയുക്തനായി.
യെഹൂദ്യയുടെ ദേശാധിപതി എന്ന നിലയിൽ മാത്രമേ പീലാത്തോസ് അറിയപ്പെടുന്നുള്ളൂ. റോമൻ രേഖകളിൽ ഒരിടത്തു മാത്രമാണ് പീലാത്തോസിന്റെ പേർ കാണപ്പെടുന്നത്. തിബെര്യാസ് കൈസറിന്റെ കാലത്തു പൊന്തിയോസ് പീലാത്തോസിന്റെ കയ്യിൽ യേശുവിന്റെ വധം നടന്നു എന്നു താസിറ്റസ് (Tacitus-Ann. XV 44) രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദ ചരിത്രകാരന്മാരായ ജൊസീഫസും ഫിലോയും പീലാത്തോസിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിൽ പീലാത്തോസ് അത്യുത്സകനായിരുന്നു. ദേശാധിപതിയായി യെഹൂദ്യയിൽ എത്തിയ പീലാത്താസ് യെഹൂദന്മാരെ ഉടൻതന്നെ പ്രകോപിപ്പിച്ചു. സൈന്യത്തിന്റെ ആസ്ഥാനം കൈസര്യയിൽ നിന്നും യെരൂശലേമിലേക്കു മാറ്റി. ചക്രവർത്തിയുടെ പ്രതിരൂപം പതിച്ചിട്ടുളള കൊടികളും ഏന്തി, സൈന്യം യെരുശലേമിൽ പ്രവേശിച്ചു. ഇതിൽ പ്രതിഷേധിച്ച യെഹൂദന്മാർ കൈസര്യയിൽ പീലാത്തോസിന്റെ പാർപ്പിടം വളഞ്ഞു. ഒടുവിൽ ജനത്തിന്റെ നിർബ്ബന്ധത്തിനു വഴങ്ങി കൊടികൾ മുഴുവൻ കൈസര്യയിലേക്കു മടക്കിക്കൊണ്ടുപോയി. മറ്റൊരിക്കൽ യെരൂശലേമിലെ തന്റെ കൊട്ടാരത്തിൽ അലങ്കാരത്തിനായി ദേവതകളുടെ പേരുകൊത്തിയ ഏതാനും സ്വർണ്ണപരിഷകൾ തൂക്കിയിട്ടു. യെഹൂദന്മാർ ഇതിൽ പ്രതിഷേധിച്ചു, തിബെര്യാസ് കൈസറിനോടു പരാതിപ്പെട്ടു. ഒടുവിൽ കൈസറിന്റെ കല്പനയനുസരിച്ച് സ്വർണ്ണപരിചകൾ മാറ്റി. ഈ സംഭവം ഫിലോ രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ വെള്ളം കൊണ്ടു വരേണ്ടതിനു ദൈവാലയ ഭണ്ഡാരത്തിലെ പണം ഉപയോഗിച്ചു എന്നറിഞ്ഞ് യെഹൂദന്മാർ എതിർത്തു. എതിർപ്പിനെ സൈന്യത്തെ ഉപയോഗിച്ചു അടിച്ചമർത്തി. ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ കൊന്നു അവരുടെ രക്തം യാഗങ്ങളോടു കലർത്തി. (ലൂക്കൊ, 13:1,2).
മോശെയുടെ കാലം മുതൽ വിശുദ്ധ ഉപകരണങ്ങൾ ഗെരിസീം മലയിൽ മറച്ചു വച്ചിരിക്കുന്നു എന്ന ധാരണയുണ്ടായിരുന്നു. ഈ സ്ഥാനം കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു വഞ്ചകൻ ശമര്യരെ ഗെരിസീം മലയിൽ കൂട്ടിവരുത്തി. ആയുധധാരികളായി മലയിൽ കൂടിയ ശമര്യരെ സൈന്യത്തെ അയച്ചു പിരിച്ചുവിട്ടു. അനേകം ശമര്യർ വധിക്കപ്പെട്ടു. സുറിയയിൽ ചക്രവർത്തിയുടെ പ്രതിനിധിയായിരുന്ന വിതെല്യൂസിന്റെ അടുക്കൽ ശമര്യരുടെ ഒരു നിവേദകസംഘം ചെന്നു പരാതിപ്പെട്ടു. കുറ്റാരോപണങ്ങൾക്കു മറുപടി പറയുവാൻ അദ്ദേഹം പീലാത്തോസിനെ റോമിലേക്കു അയച്ചു. പീലാത്തൊസ് റോമിലേക്കു പോകുമ്പോൾ തിബെര്യാസ് കൈസർ മരിച്ചു. ഒടുവിൽ പീലാത്തോസിന് എന്തു സംഭവിച്ചു എന്നറിയില്ല.
വലിയ പെരുന്നാളുകൾ നടക്കുമ്പോൾ ക്രമസമാധാനപാലനത്തിനു നാടുവാഴികൾ യെരൂശലേമിൽ പാർക്കുക പതിവായിരുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട പെസഹയിൽ ഹെരോദാവിന്റെ കൊട്ടാരത്തിൽ വസിക്കുകയായിരുന്നു പീലാത്തോസ്. ദൈവദൂഷണം ആരോപിച്ച് യേശുവിനെ പുരോഹിതന്മാരും പ്രമാണികളും കൊട്ടാരത്തിന്റെ കവാടത്തിന്നരികെ കൊണ്ടുവന്നു. അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ വേണ്ടി അവർ ആസ്ഥാനത്തിൽ കടന്നില്ല. (യോഹ, 18:28). പീലാത്തോസ് പുറത്തുവന്നു യേശുവിന്റെ കുറ്റകാര്യം അന്വേഷിച്ചു. യേശു യെഹൂദന്മാരെ മറിച്ചുകളകയും രാജാവാകുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതിനെ വിരോധിക്കുകയും ചെയ്തു എന്നു യേശുവിൽ കുറ്റം ആരോപിച്ചു. (ലൂക്കൊ, 23:3; യോഹ, 18:33). യേശുക്രിസ്തു നിരപരാധി എന്ന ബോദ്ധ്യവും യെഹൂദന്മാരുടെ അപ്രീതിയും പീലാത്തോസിന്റെ ഹൃദയത്തെ മഥിച്ചു. യെഹൂദന്മാരോടുള്ള വിദ്വേഷം യേശുവിനോടു കരുണ കാണിക്കുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചു. രഹസ്യമായി വിസ്തരിച്ച ശേഷം യേശുവിൽ ഒരു കുറ്റവും കാണുന്നില്ലെന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. ഗലീല മുതൽ യെരൂശലേം വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു അവർ മറുപടി പറഞ്ഞു. ഗലീലയുടെ പരാമർശം കേട്ടപ്പോൾ ഈ ധർമ്മസങ്കടത്തിൽ നിന്നും രക്ഷപ്പെടാൻ പീലാത്തോസ് യേശുവിനെ ഹെരോദാ അന്തിപ്പാസിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവ് ഇതിൽ ഇടപെടാൻ ഇഷ്ടപ്പെട്ടില്ല. മഹാപുരോഹിതന്മാരെയും ജനത്തെയും കൂട്ടിവരുത്തി മരണയോഗ്യമായ കുറ്റമൊന്നും യേശുവിൽ ഇല്ല എന്നു പീലാത്തോസ് പ്രസ്താവിച്ചു. ന്യായാധിപസംഘത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടി യേശുവിനെ അടിപ്പിച്ചു വിട്ടയയ്ക്കാം എന്നു പറഞ്ഞു.
പെസഹയുടെ ബഹുമാനാർത്ഥം ഒരു തടവുപുള്ളിയെ ദേശാധിപതി മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. യേശുവിനെ വിടുവാനാഗ്രഹിച്ചു കൊണ്ടു ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോ എന്നു പീലാത്തോസ് ചോദിച്ചു. അവർ ബറബ്ബാസിനെ ആവശ്യപ്പെട്ടു. താൻ സ്വപ്നത്തിൽ വളരെ കഷ്ടപ്പെട്ടുവെന്നും തന്മൂലം ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതെന്നും പീലാത്തോസിന്റെ ഭാര്യ സന്ദേശം കൊടുത്തയച്ചു. എന്നാൽ ലഹള ഭയന്ന് പീലാത്തോസ് യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചു. വിധിപ്രഖ്യാപനത്തിനു മുമ്പ് ഈ രക്തത്തിൽ തനിക്കു പങ്കില്ല എന്നുപറഞ്ഞ് പീലാത്തൊസ് കൈ കഴുകി. രാജ്യദ്രോഹം വധശിക്ഷയ്ക്ക് മതിയായ കുറ്റം അല്ലായ്കകൊണ്ടു ദൈവദൂഷണം യേശുവിൽ ആരോപിച്ചു. ന്യായപ്രമാണം അനുസരിച്ച് ദൈവദുഷകനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (യോഹ, 19:7). അവനെ ക്രൂശിക്ക എന്നു യെഹൂദന്മാർ നിലവിളിക്കുക നിമിത്തം യേശുവിനെ ക്രൂശിക്കേണ്ടതിനു പീലാത്തോസ് അവർക്കു ഏല്പിച്ചു കൊടുത്തു.
പീലാത്തോസിന്റെ അനന്തരചരിത്രം വ്യക്തമല്ല. അയാൾ ആത്മഹത്യ ചെയ്തു എന്നു യൂസീബിയസ് രേഖപ്പെടുത്തുന്നു. യേശുവിന്റെ വിചാരണയും ശിക്ഷയും സംബന്ധിച്ചുളള ഔദ്യോഗികറിപ്പോർട്ടു പീലാത്തോസ് തിബെര്യാസ് കൈസറിനയച്ചു കൊടുത്തു എന്നു ജസ്റ്റിൻ മാർട്ടിയർ, തെർത്തുല്യൻ തുടങ്ങിയവർ പറയുന്നു. ബലാൽസംഗം, കൊല, ക്രൂരത എന്നീ ദോഷങ്ങൾ ഫിലോ പീലാത്തൊസിൽ ആരോപിക്കുന്നു. സ്വന്തം നില ഉറപ്പിക്കുക എന്ന താൽപര്യം ആണ് പീലാത്തോസിനു ഉണ്ടായിരുന്നത്. യേശുവിനെ രക്ഷിക്കുവാനുളള പീലാത്തോസിന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. എന്നാൽ ചക്രവർത്തിയുടെ അപ്രീതി നിമിത്തം പദവിയും അധികാരവും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു യെഹൂദന്മാരുടെ ഇംഗിതത്തിനു വിധേയപ്പെടുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചത്. തന്റെ നീതിബോധത്തിന് വിരുദ്ധമായാണ് പീലാത്തൊസ് പ്രവർത്തിച്ചത്. സുവിശേഷങ്ങളിൽ യേശുവിന്റെ വധത്തിന് യെഹൂദപ്രമാണിമാരെ കുറ്റപ്പെടുത്തുന്നിടത്തോളം പീലാത്തോസിനെ കുറ്റപ്പെടുത്തുന്നില്ല.
യെഹൂദയ്ക്കു മരുമകളായ താമാറിൽ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരുവൻ. (ഉല്പ, 38:29; 1ദിന, 2:4). പേരെസ്സ് (ഉല്പ, 38:29; 1ദിന, 2:4,5; 9:4), ഫേരെസ് (സംഖ്യാ, 26:20,21; രൂത്ത്, 4:12,18), പാരെസ് (മത്താ, 1:3; ലൂക്കൊ, 3:33) എന്നിങ്ങനെ കാണാം. പേരെസും സഹോദരന്മാരും യെഹൂദാ മക്കളോടൊപ്പമാണ് എണ്ണപ്പെട്ടിരുന്നത്. (ഉല്പ, 46:12) ഏറിന്റെയും ഓനാന്റെയും മരണശേഷം പേരെസിനെ രണ്ടാമത്തെ പുത്രനായി പറഞ്ഞിരിക്കുന്നു. (സംഖ്യാ, 26:20). അവന്റെ കുടുംബം എണ്ണത്തിൽ അധികമായിരുന്നു. “ഈ യുവതിയിൽ നിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയി ത്തീരട്ടെ” (രൂത്ത്, 4:12) എന്നിങ്ങനെ പഴഞ്ചൊല്ലായി മാറി. പേരെസിന്റെ സന്തതികൾ ദാവീദിന്റെ കാലത്തും (1ദിന, 11:11; 27:2,3) പ്രവാസശേഷവും (1ദിന, 9:4; നെഹെ, 11:4-6) അറിയപ്പെട്ടിരുന്നു.
പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്. അർത്ഥം മുറുകിച്ചുരുങ്ങി, ഹൃദയസ്പർശിയായ പഴഞ്ചൊല്ലുകൾ സംഭാഷണങ്ങളിൽ നിർല്ലോപം പ്രയോഗിക്കപ്പെടുന്നു. ഒരു ജനതയുടെ പൗരാണിക ജ്ഞാനം പഴഞ്ചൊല്ലിൽ സാന്ദ്രമായിരിക്കും. സദൃശമായിരിക്കുക, താരതമ്യപ്പെടുത്തുക എന്നീ അർത്ഥങ്ങളാണ് മാഷാൽ എന്ന എബ്രായ പദത്തിനുള്ളത്. ഗ്രീക്കുപദമായ ‘പാരബൊലി’യെ ഉപമ എന്നാണു പരിഭാഷ ചെയ്തിട്ടുള്ളത്. (മത്താ, 15:15; ലൂക്കൊ, 4:23). മറ്റൊരു പദമായ ‘പാറൊയ്മിയാ’യെ 2പത്രൊസ് 2:22-ൽ പഴഞ്ചൊല്ലെന്നും അന്യത സാദൃശ്യം എന്നും തർജ്ജമ ചെയ്തിട്ടുണ്ട്. (യോഹ, 10:6; 16:25, 29). പഴഞ്ചൊൽ, സുഭാഷിതം, സദൃശവാക്യം, ഉപമ എന്നിവയാണ് മലയാളത്തിലെ പ്രധാന പ്രയോഗങ്ങൾ. മറ്റുള്ളവരുടെ ഇടയിൽ പരിഹാസവിഷയമായിത്തീരുക എന്ന അർത്ഥം പഴഞ്ചൊല്ലിനുണ്ട്. ഇവിടെ പഴഞ്ചൊല്ലായിത്തീർന്ന വ്യക്തി മറ്റുള്ളവർക്കു സാധനാപാഠമായി മാറുന്നു. (ആവ, 28:37; 1രാജാ, 9:7; 2ദിന, 7:20; ഇയ്യോ, 17:6; 30:9; സങ്കീ, 44:14; 69:11; യിരെ, 24:9; യെഹ, 14:8).
പഴഞ്ചൊൽ എന്നു പേരിൽ പറയപ്പെട്ടവ ഇവയാണ്:
1. യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ. (ഉല്പ, 10:9)
പുതിയനിയമ വിശ്വാസികൾ ആരോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരം വർഷമായിട്ടും അനേകം ക്രൈസ്തവർക്കും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് നിശ്ചയമില്ല. എന്താണ് പ്രാർത്ഥന? എന്നറിഞ്ഞാൽ, ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് വേഗത്തിൽ മനസ്സിലാകും. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ചവനും പുതിയ സൃഷ്ടിയാക്കിയവനുമായ ദൈവത്തോട് ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. തങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കുക എന്നതാണ് പ്രാർത്ഥനയുടെ ഉദ്ദേശ്യം: (ഫിലി, 4:6). ആരാണ് സ്രഷ്ടാവ്? ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). [തനിക്ക് സൃഷ്ടിയിൽ പങ്കില്ലെന്ന് പറയുന്ന ക്രിസ്തുവിൻ്റെ സാക്ഷ്യം കാണുക: ക്രിസ്തുവിൻ്റെ സാക്ഷ്യം]
അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 → 1കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11→വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി പറയുകവഴി, പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൽ പ്രാർത്ഥനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. ദൈവികമായ പ്രാർത്ഥനയും മാനുഷികമായ അപേക്ഷയും രണ്ടും രണ്ടാണ്. 1️⃣ ”പ്രാർത്ഥിക്കുക, അപേക്ഷിക്കുക” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ക്രിയാപദമാണ് (verb), “പ്രോസെക്ഖോമൈ” (προσεύχομαι – proseuchomai). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 82 വാക്യങ്ങളിലായി 87 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഫിലി, 1:11).
➨ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്താ, 6:9)
➨ “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” (മത്താ, 14:23)
2️⃣ “പ്രാർത്ഥന” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന വേറൊരു നാമപദമാണ് (noun), “പ്രോസെവ്ഖേ” (προσευχή – proseuchē). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 37 പ്രവശ്യമുണ്ട്. (പ്രവൃ, 16:13).
3️⃣ “പ്രാർത്ഥന, അപേക്ഷ, യാചന” എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു നാമപദമാണ് (noun), “ദേയ്സിസ്” (δέησις – deēsis). ദൈവത്തോടുള്ള പ്രാർത്ഥനയെ കുറിക്കാൻ 17 വാക്യങ്ങളിലായി 19 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (റോമ, 10:1).
➨ “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (റോമ, 10:1)
➨ “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12)
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: ❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). [കാണുക: ക്രിസ്തുവും പ്രാർത്ഥനയും]. പ്രാർത്ഥനയെക്കുറിക്കുന്ന ബാക്കിയുള്ള പദങ്ങൾ താഴെ ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]
പുതിയനിയമത്തിൽ പ്രാർത്ഥനയെക്കുറിക്കുന്ന പ്രധാനപ്പെട്ട മൂന്നു പദങ്ങളാണ് മുകളിൽ കണ്ടത്. അതിൽ, പിതാവായ ഏകദൈവത്തോടല്ലാതെ, മറ്റൊരോടും പ്രാർത്ഥിക്കുന്നതായി കാണാൻ കഴിയില്ല. ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും മറ്റുള്ളവരും പ്രാർത്ഥിച്ചത്, പിതാവായ ഏകദൈവത്തോടാണ്.
ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന: ശിഷ്യന്മാർ തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ ആവശ്യപ്പെട്ടപ്പോൾ, ആരോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് ക്രിസ്തുതന്നെ പഠിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 11:1). ❝നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ (proseuchomai): സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.❞ (മത്താ, 6:9-13 → മർക്കൊ, 11:25-26; ലൂക്കൊ, 11:2-4). വേദഭാഗം ശ്രദ്ധിക്കുക: ❝നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ.❞ ഏവണ്ണം? ❝സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ❞ എന്നു സംബോധന ചെയ്തുകോണ്ട് പ്രാർത്ഥിപ്പാനാണ് ക്രിസ്തു പഠിപ്പിച്ചത്.
പിതാവിനോടു പ്രാർത്ഥിക്ക: ❝നീയോ പ്രാർത്ഥിക്കുമ്പോൾ (proseuchomai) അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.❞ (മത്താ, 6:6). ഇവിടെയും ശ്രദ്ധിക്കുക: “നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” പലരും കരുതുന്നപോലെ, ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ആയിരുന്നെങ്കിൽ, അതിൽ ഒരുത്തനായ പിതാവിനോട് മാത്രം പ്രാർത്ഥിക്കാൻ പുത്രൻ പറയുമായിരുന്നോ❓ ക്രിസ്തു പ്രാർത്ഥിക്കാൻ പഠിപ്പിക്കുക മാത്രമല്ല ചെയ്തത്; പ്രാർത്ഥിച്ച് മാതൃക കാണിക്കുകയും ചെയ്തു: (എബ്രാ, 5:7). അവൻ്റെ കാൽച്ചുവട് പിന്തുടരാനാണ് അവൻ മാതൃക വെച്ചേച്ച് പോയിരിക്കുന്നത്: (1പത്രൊ, 2:21)
അപ്പൊസ്തലൻ്റെ പ്രാർത്ഥന: ❝അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു (proseuchomai) ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.❞ (പ്രവൃ, 16:25). അടുത്തവാക്യം: ❝സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും (deēsis) ആകുന്നു.❞ (റോമ, 10:1). പൗലൊസ് പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്.
സഭയുടെ പ്രാർത്ഥന: ❝ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന (proseuchē) കഴിച്ചുപോന്നു.❞ (പ്രവൃ, 12:5). സഭ പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് (Father. the only true God) ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസും പറയുന്നു: (1കൊരി, 8:6→എഫെ, 4:6). അതുകൊണ്ടാണ്, ക്രിസ്തുവും അപ്പൊസ്തലന്മാരും പിതാവിനോട് പ്രാർത്ഥിച്ചതും പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. (കാണുക: മോണോതീയിസം]
യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു അപേക്ഷയെക്കുറിച്ച് പറയുന്ന ഏഴു വേദഭാഗങ്ങൾ പരിശോധിച്ചാൽ, പ്രാർത്ഥന ആരോടാണെന്നും ആരുടെ നാമത്തിലാണെന്നും സംശയലേശമെന്യേ വ്യക്തമാകും: 1. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു (aiteō) ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹ, 14:13). 2. “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു (aiteō) ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹ, 14:14) 3. “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ (aiteō); അതു നിങ്ങൾക്കു കിട്ടും.” (യോഹ, 15:7) 4. “നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും (aiteō) അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.” (യോഹ, 15:16) 5. “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; (aiteō) അപേക്ഷിപ്പിൻ (aiteō); എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹ, 16:24) 6. “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23) 7. “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26).
“അപേക്ഷിക്കുക” (ask) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന “ഐറ്റെഓ” (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും “അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക” എന്ന അർത്ഥമാണുള്ളത്. ഉദാ: (യോഹ, 4:9-10→യോഹ, 11:22). അതായത്. ദൈവത്തോട് പ്രാർത്ഥനാപരമായി അപേക്ഷിക്കാനും യാചിക്കാനും, മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ഉദാ: പെരുനാളിൽ നമസ്കരിക്കാൻ വന്ന യവനന്മാർ യേശുവിനെ കാണണമെന്ന് ഫിലിപ്പോസിനോട് അപേക്ഷിച്ചത് ഈ പദംകൊണ്ടാണ്: (യോഹ, 12:20-21). ദൈവികമായ പ്രാർത്ഥനയും മാനുഷികമായ അപേക്ഷയും രണ്ടും രണ്ടായിട്ടുവേണം മനസ്സിലാക്കാൻ..
ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യത്തിൽ പറയുന്നത്, വർത്തമാനകാല (സുവിശേഷചരിത്രകാലം) പ്രാർത്ഥനയെക്കുറിച്ചാണ്. ആറും ഏഴും വേദഭാഗം ഭാവിയിലെ അഥവാ, സഭയുടെ പ്രാർത്ഥനയെക്കുറിച്ചാണ്. “അന്നു” എന്ന പ്രയോഗം നോക്കുക. 1-മുതൽ 5-വരെയുള്ള വേദഭാഗം ശ്രദ്ധിക്കുക: “പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും” എന്നൊക്കെയാണ് പറയുന്നത്. സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. അതിനു് രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 1. മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 2. യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം. ഉദാ: (മത്താ, 9:27→മത്താ, 9:29. മത്താ, 15:22→മത്താ, 15:28. മത്താ, 20:31→മത്താ, 20:34). എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നും (ലൂക്കൊ, 5:17), ദൈവം ക്രിസ്തുവിനോടുകൂടെ ഉള്ളതുകൊണ്ടാണ് അവൻ അടയാളങ്ങൾ ചെയ്തതെന്നും (യോഹ, 3:2), യേശുവിനെക്കൊണ്ട് ദൈവമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്നും (പ്രവൃ, 2:22), ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:38). അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15).
അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.” അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. അടുത്തഭാഗം: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23). പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. 7-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.” അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.” (1കൊരി, 1:2). ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും യേശുവിൻ്റെ (പുത്രൻ്റെ) നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17→പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). അടുത്തഭാഗം: “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്? ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. അതാണ്, പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്,നാം പ്രാർത്ഥിക്കേണ്ടത് അല്ലെങ്കിൽ അപേക്ഷിക്കേണ്ടത്, പിതാവായ ഏകദൈവത്തോട് പുത്രൻ്റെ നാമത്തിലാണ്; പിതാവ് മറുപടി നല്കുന്നത് നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ പുത്രൻ്റെ നാമത്തിലാണ്. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ വിശ്വസിക്കാതെ, ട്രിനിറ്റിയിൽ വിശ്വസിക്കുന്നതും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയാത്തതും. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, പിതാവായ സത്യേകദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➨ “നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു.” (2കൊരി, 13:7)
➨ “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമ, 9:3)
5️⃣ “അപേക്ഷിക്കുക, ചോദിക്കുക, യാചിക്കുക, പ്രാർത്ഥിക്കുക” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ് (verb), “ഡെഓമൈ” (δέομαι – deomai). ഈ പദം ദൈവത്തോട് മാത്രമല്ല; ക്രിസ്തുവിനോടും സാമാന്യ മനുഷ്യരോടും അപേക്ഷിക്കാൻ അഭിന്നമായിട്ട് 22 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 21:39).
➨ ക്രിസ്തു: “അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.” (ലൂക്കൊ, 5:12 → ലൂക്കൊ, 8:28; ലൂക്കൊ, 8:38; ലൂക്കൊ, 9:38)
➨ ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു.” (ലൂക്കൊ, 22:32)
6️⃣ “വിളിച്ചപേക്ഷിക്കുക, വിളിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ്, “എപികലെഓ” (ἐπικαλέω – epikaleō). ഈ പദം 32 പ്രാവശ്യമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കാനും മനുഷ്യരെ പേർ വിളിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
➨ “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21)
➨ “പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്.” (പ്രവൃ, 4:36)
7️⃣ “യാചിക്കുക, അപേക്ഷിക്കുക, ചോദിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ഐറ്റെഓ” (αἰτέω – aiteō). ഈ പദം 68 വാക്യങ്ങളിലായി 71 പ്രാവശ്യമുണ്ട്. ദൈവത്തോട് യാചിക്കാനും/അപേക്ഷിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
➨ “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” (മത്താ, 7:11)
➨ “അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.” (മത്താ, 20:20).
➨ “ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.” (യോഹ, 12:21)
➨ ക്രിസ്തുവിൻ്റെ അപേക്ഷ: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22→യോഹ, 11:42).
➨ ക്രിസ്തു ശമര്യാസ്ത്രീയോട് ചോദിക്കുന്നത്: “അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 4:10).
8️⃣ “പക്ഷവാദം, പ്രാർത്ഥന” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, “എന്റെയുക്സിസ്” (ἔντευξις – enteuxis). ദൈവത്തോട് പക്ഷവാദവും പ്രാർത്ഥനയും കഴിക്കാൻ 2 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:
➨ “വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.” (1തിമൊ, 2:2).
മേശകളിൽ ശുശ്രൂഷ ചെയ്യുന്നതിനു ആദിമസഭ തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. (പ്രവൃ, 6:5). ട്രാജന്റെ വാഴ്ചക്കാലത്ത് എ.ഡി, 33-ൽ ഫിലിപ്പിയിൽ വച്ച് രക്തസാക്ഷിയായി എന്നു ഒരു പാരമ്പര്യമുണ്ട്. പർമ്മെനാസ് സോളിയിലെ ബിഷപ്പായിരുന്നു എന്നു ഹിപ്പൊലിറ്റസ് പറഞ്ഞിട്ടുണ്ട്.