All posts by roy7

അന്ത്രൊനിക്കൊസ്

അന്ത്രൊനിക്കൊസ്  (Andronicus)

പേരിനർത്ഥം – നരഞ്ജയൻ

പൗലൊസിനു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ച ഒരു യെഹൂദൻ. യേശുവിന്റെ ക്രൂശീകരണത്തിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ യെരുശലേമിൽ വച്ചു ക്രിസ്തുവിൽ വിശ്വസിച്ചശേഷം ചിതറിപ്പോയവരിൽ ഒരുവനായിരിക്കണം. എന്റെ ചാർച്ചാക്കാരും സഹബദ്ധന്മാരും എന്നു പറഞ്ഞു പൗലൊസ് അന്ത്രൊനിക്കൊസിനും യുനീയാവിനും വന്ദനം ചൊല്ലു ന്നു: (റോമ, 16:7). ഇയാൾ പൗലൊസിന്റെ ബന്ധുവായിരിക്കണമെന്നില്ല. യെഹൂദൻ ആയതുകൊണ്ടു തന്റെ ചാർച്ചക്കാരൻ എന്നു പൗലൊസ് പറഞ്ഞതാകാം. അന്ത്രൊനിക്കൊസ് അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രസിദ്ധനാണ്. പൗലൊസിനോടൊപ്പം കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. പക്ഷേ എപ്പോൾ എവിടെവെച്ചു എന്നു വ്യക്തമല്ല. ഹിപ്പൊലിറ്റസിന്റെ അഭിപ്രായത്തിൽ അന്ത്രൊനിക്കൊസ് പന്നോനിയയിലെ (Pannonia) ബിഷപ്പായിരുന്നു; ഡോറത്യൂസിന്റെ (Dorotheus) അഭിപ്രായത്തിൽ സ്പെയിനിലെയും.

അന്ത്രെയാസ്

അന്ത്രെയാസ് (Andrew)

പേരിനർത്ഥം — പുരുഷത്വമുള്ളവൻ

യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. ഗലീലയിലെ ബേത്ത്സയിദക്കാരനായ (യോഹ, 1:44) അന്ത്രെയാസ് യോഹന്നാന്റെ പുത്രനും ശിമോൻ പത്രോസിന്റെ സഹോദരനുമാണ്. (യോഹ, 21:15). മത്തായി സുവിശേഷത്തിലെയും ലൂക്കൊസ് സുവിശേഷത്തിലെയും ശിഷ്യന്മാരുടെ പട്ടികയിൽ രണ്ടാമതും (മത്താ, 10:2, ലൂക്കൊ, 6:14), മർക്കൊസ് സുവിശേഷത്തിലെയും (3:18), അപ്പൊസ്തല പ്രവൃത്തികളിലെയും (1:13 ) പട്ടികയിൽ നാലാമതുമാണ് അന്ത്രെയാസിന്റെ പേർ ചേർത്തിട്ടുള്ളത്. അന്ത്രെയാസിനെക്കുറിച്ചു യോഹന്നാന്റെ സുവിശേഷത്തിലാണ് കൂടുതൽ വിവരങ്ങൾ കാണുന്നത്. അന്ത്രെയാസ് സ്നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു. ‘ഇതാ ദൈവത്തിന്റെ കുഞ്ഞാടു’ എന്നു യേശുവിനെക്കുറിച്ചു യോഹന്നാൻ സ്നാപകൻ പറഞ്ഞതുകേട്ടു അന്ത്രെയാസ് മറ്റൊരു ശിഷ്യനോടുകൂടി യേശുവിനെ അനുഗമിച്ചു. (യോഹ, 1:36-40). യേശുവിനെ മശീഹയായി മനസ്സിലാക്കുകയും സ്വന്തം സഹോദരനായ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്തു. (യോഹ, 1:42). സ്നാപകൻ തടവിലായശേഷം സഹോദരന്മാർ ഇരുവരും മടങ്ങിപ്പോയി ഗലീലക്കടലിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ടു. യേശു ഗലീലക്കടലിലെ അത്ഭുതകരമായ മീൾപിടുത്തത്തിനു ശേഷം അവരെ വിളിക്കുകയും അവൻ യേശുവിനെ അനുഗമിക്കുകയും ചെയ്തു. (മത്താ, 4:18-20, മർക്കൊ, 1:14-18, ലൂക്കോ, 5:1-11). പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനായി അന്ത്രെയാസ് തിരഞ്ഞെടുക്കപ്പെട്ടു, (മത്താ,10:2, മർക്കൊ, 3:18, ലൂക്കൊ, 6:14, അപ്പൊ, 1:13).

ഗലീല കടല്ക്കരെവെച്ചു യേശു 5000 പുരുഷന്മാർ ഉൾക്കൊള്ളുന്ന പുരുഷാരത്തെ അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അത്ഭുതകരമായി പോഷിപ്പിച്ചു. ഈ അപ്പവും മീനും കൈവശമുണ്ടായിരുന്ന ബാലനെ ക്രിസ്തുവിന്റെ ശ്രദ്ധയിൽ പെടുത്തിയതു അന്ത്രെയാസാണ്. (യോഹ, 6:6-9). യെരൂശലേമിൽ പെസഹാപ്പെരുനാളിനു വന്ന ചില യവനന്മാർ യേശുവിനെ കാണുവാൻ ആഗഹിച്ചപ്പോൾ അന്ത്രെയാസും ഫിലിപ്പൊസും കൂടി അവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. (യോഹ, 12:20-22). അന്ത്രെയാസ്, പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവർ ഒലിവുമലയിൽ വച്ചു ദൈവാലയത്തിന്റെ നാശത്തെക്കുറിച്ചു ചോദിച്ചു. (മർക്കൊ, 13:3). അതിനെ തുടർന്നു യുഗാന്ത്യ സംഭവങ്ങളെക്കുറിച്ചു യേശു ദീർഘമായി പ്രതിപാദിച്ചു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുറിയിൽ കാത്തിരുന്നവരിൽ അന്ത്രെയാസും ഉണ്ടോയിരുന്നു. (അപ്പൊ, 1:13). 

തിരുവെഴുത്തുകളിൽ നിന്നും അന്ത്രെയാസിനെക്കുറിച്ചു നമുക്കു ലഭിക്കുന്ന വിവരങ്ങൾ ഇത്രമാത്രമാണ്. അന്ത്രെയാസിന്റെ അനന്തര പ്രവർത്തനങ്ങളെയും, രക്തസാക്ഷി മരണത്തെയും കുറിച്ചു അനേകം പാരമ്പര്യങ്ങളുണ്ട്. സിറിയ, അഖായ, ചിറ്റാസ്യ, ത്രേസ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിച്ചുവെന്നു രേഖകളുണ്ട്. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു സഭ സ്ഥാപിച്ചുവെന്നും ആദ്യബിഷപ്പായി സ്താക്കുവിനെ അവരോധിച്ചുവെന്നും കരുതപ്പെടുന്നു. (റോമ, 16:9). അഖായപട്ടണത്തിലെ പെട്രയിലെത്തിയ അദ്ദേഹം സുവിശേഷം നിരന്തരം പ്രസംഗിച്ചു. ക്ഷുഭിതനായ പ്രൊകോൺസൽ ജാതീയദേവന്മാർക്കു ബലിയർപ്പിക്കുവാൻ 

അന്ത്രെയാസിനോടാവശ്യപ്പെട്ടു. നിഷേധിച്ച അപ്പൊസ്തലനെ ചമ്മട്ടികൊണ്ടടിച്ചു ക്രൂശിക്കുവാൻ ഉത്തരവിട്ടു. രണ്ടുദിവസം ക്രൂശിൽ കിടന്നു ദൈവത്തിനു സ്തോത്രം ചെയ്യുകയും കാണികളെ സുവിശേഷം കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഒരു നവംബർ 30-നു അദ്ദേഹം മരിച്ചതായി പറയപ്പെടുന്നു. അപ്പൊസ്തലനെ ക്രൂശിച്ച കുരിശ് ഗുണനചിഹ്നത്തിന്റെ ആകൃ തിയിലുള്ളതാണ്. അതിനെ വിശുദ്ധ അന്ത്രെയാസിന്റെ കുരിശ് (X) എന്നു വിളിക്കുന്നു.

അന്തിപ്പാസ്

അന്തിപ്പാസ് (Antipas)

പേരിനർത്ഥം – പിതാവിനെപ്പോലെ

പെർഗ്ഗമൊസ് സഭയിലെ ഒരു വിശ്വസ്ത രക്തസാക്ഷി: (വെളി, 2:13). യേശുവിന്റെ ആദിമശിഷ്യന്മാരിലൊരാളും പെർഗ്ഗമൊസിലെ ബിഷപ്പും അയിരുന്നുവെന്നു പറയപ്പെടുന്നു. എസ്കലാപീയൂസ് ദേവന്റെ ക്ഷേത്രത്തിലെ പുരോഹിതന്മാർ ഒരു ബഹളത്തിൽ അന്തിപ്പാസിനെ വധിച്ചു എന്നു വിശ്വസിക്കപ്പെടുന്നു .

അനന്യാസ്

അനന്യാസ് (Ananias) [സഫീരയുടെ ഭർത്താവ്]

പേരിനർത്ഥം – യഹോവ കൃപാലുവാണ്

യെരൂശലേം സഭയിലെ ഒരംഗം. അനന്യാസ് ഭാര്യയായ സഫീരയോടുകൂടെ നിലം വിറ്റുകിട്ടിയ തുകയിൽ കുറെ മാറ്റിവച്ചു; ബാക്കി അപ്പൊസ്തലന്മാരുടെ കാല്ക്കൽ മുഴുവൻ എന്ന വ്യാജേനവെച്ചു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുകകൊണ്ട് അനന്യാസിനും തുടർന്നു സഫീരയ്ക്കും മരണം സംഭവിച്ചു. അവരെ ഉടൻ തന്നെ അടക്കം ചെയ്തതു: (പ്രവൃ, 5:1-6). സഭയുടെ ആദ്യനാളുകളിൽ യെഹൂദാമതത്തിൽ നിന്നും ക്രിസ്ത്യാനികളായി തീർന്നവർക്കു വളരെ കഷ്ടം അനുഭവിക്കേണ്ടി വന്നിരുന്നു. അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും കുടുംബസമ്പത്തും എല്ലാം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥന്മാർക്കും തൊഴിലാളികൾക്കും തങ്ങളുടെ ജോലി നഷ്ടപ്പെട്ടു. ഇങ്ങനെ യെഹൂദാ കിസ്ത്യാനികൾ അധികവും അഗതികളായിത്തീർന്നു. സമ്പന്നരായ ക്രിസ്ത്യാനികളുടെ ഔദാര്യദാനത്താൽ മാത്രം ആയിരുന്നു അവർ കഴിയേണ്ടിയിരുന്നത്. ആദിമ ക്രിസ്ത്യാനികൾ അവരെ സഹായിക്കാൻ വേണ്ടി ഒരു നിധി സ്വരൂപിച്ചു. എല്ലാവരും തങ്ങൾക്കുള്ളവയെല്ലാം നല്കേണ്ടിയിരുന്നില്ല. “ അതുവിലംമുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? എന്നു അനന്യാസിനോടു പത്രൊസ് ചോദിച്ചതിൽ നിന്നു അതു വ്യക്തമാണ്. മനസ്സുള്ളവർ മാത്രം ഔദാര്യദാനം നല്കിയാൽ മതിയായിരുന്നു. ഈ പൊതുനിധി അപ്പൊസ്തലന്മാരാണ് ദരിദ്രർക്കു വിതരണം ചെയ്തത്. തനിക്കുള്ളതൊന്നും സ്വന്തമായി കരുതാത്തവർ (പ്രവൃ, 4:32) തങ്ങൾക്കുള്ള നിലങ്ങളും വീടുകളും വിറ്റ് വില അപ്പൊസ്തലന്മാരുടെ കാൽക്കൽവെച്ചു. ബർന്നബാസ് എന്ന അപരനാമമുള്ള യോസേഫ് എന്ന ലേവ്യൻ നിലം വിറ്റ് പണം അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. ഇതെല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി. പ്രശംസ മോഹിച്ച അനന്യാസ് ഭാര്യയോടുകൂടെ ഒരുനിലം വിറ്റു പണത്തിൽ ഒരംശം അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. അനന്യാസിന്റെ വ്യാജം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി. മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നു പത്രൊസ് പറഞ്ഞു . ഈ വാക്കുകേട്ടപ്പോൾ തന്നെ അനന്യാസ് വീണു മരിച്ചു. ഈ ശിക്ഷ കഠിനമായിരുന്നു. (ശാരീരിക) മരണത്തിനുള്ള പാപം എന്നു പറയുന്നതു ഇതു തന്നെയാണ്:  (1യോഹ, 5:16). പെന്തെക്കൊസ്തിൽ ഒരു പുതുയുഗം ഉത്ഘാടനം ചെയ്യപ്പെട്ടു. ആ യുഗത്തിന്റെ തുടക്കത്തിൽ ദൈവകൃപയോടു മൽസരിച്ചവരെ എല്ലാവർക്കും മാതൃകയാക്കി പരസ്യമായി ശിക്ഷിച്ചു. ന്യായപ്രമാണത്തിന്റെ തുടക്കത്തിലും ഇതുപോലെ കഠിനശിക്ഷ നല്കിയതായി കാണാം. യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുവന്ന നാദാബു, അബീഹു എന്നിവരെ യഹോവയുടെ സന്നിധിയിൽ നിന്നും പുറപ്പെട്ട അഗ്നി ദഹിപ്പിച്ചു കളഞ്ഞു: (ലേവ്യ, 10:1-10).

അനന്യാസ് (ദമസ്കൊസ്)

ദമസ്കൊസിലെ ദൈവഭക്തനായ ഒരു പുരുഷൻ. ശൗലിന്റെ മാനസാന്തരസമയത്ത് അനന്യാസിനു ദർശനമുണ്ടായി. അതനുസരിച്ച് നേർവ്വീഥി എന്ന തെരുവിൽ യുദയുടെ വീട്ടിൽ വന്നു ശൗലിന്റെ മേൽ കൈവച്ചു പ്രാർത്ഥിച്ചു. ഉടനെ അവന്റെ കണ്ണിൽ നിന്നും ചെതുമ്പൽ പോലെ വീണു. ശൗൽ (പൌലൊസ്) കാഴ്ച പ്രാപിച്ചു, പരിശുദ്ധാത്മപൂർണ്ണനായി സ്നാനം ഏറ്റു. ദമസ്കൊസിലെ യെഹൂദന്മാരുടെ ഇടയിൽ അനന്യാസിനു നല്ല സാക്ഷ്യം ഉണ്ടായിരുന്നു: (പ്രവൃ, 9:10-20; 22;12-16). അനന്തരകാലത്തു അനന്യാസ് ദമസ്കൊസിലെ ബിഷപ്പായി തീർന്നുവെന്നും രക്തസാക്ഷിയായി മരിച്ചുവെന്നും പാരമ്പര്യം പറയുന്നു. 

അനന്യാസ് (മഹാപുരോഹിതൻ)

യെരൂശലേമിൽ പൗലൊസിനെ വിസ്തരിച്ച മഹാപുരോഹിതൻ: (പ്രവൃ,  23:2). അഗ്രിപ്പാവ് രണ്ടാമനാണ് അനന്യാസിനെ മഹാപുരോഹിതനാക്കിയത്. എ.ഡി. 48 മുതൽ 58 വരെ മഹാപുരോഹിതനായി തുടർന്നു. ദൈവത്തിന്റെ മുമ്പാകെ നല്ല മനസ്സാക്ഷിയോടുകൂടെ താൻ നടന്നിരിക്കുന്നുവെന്നു പൗലൊസ് പറഞ്ഞപ്പോൾ അവന്റെ വായ്ക്കടിക്കുവാൻ മഹാപുരോഹിതൻ കല്പിച്ചു. മഹാപുരോഹിതനെ ‘വെള്ള തേച്ച ചുവരേ’ എന്നു വിളിച്ചു, ദൈവം നിന്നെ അടിക്കുമെന്നു പൗലൊസ് പറഞ്ഞു. മഹാപുരോഹിതനോടു അനാദരവോടെ സംസാരിച്ചതിനു പൗലൊസ് ക്ഷമചോദിച്ചു. പൗലൊസിനെതിരെ ഗൂഢാലോചന നടന്നതിനാൽ പൗലൊസിനെ കൗദ്യോസ് ലുസിയാസ് ദേശാധിപതിയായ ഫെലിക്സിന്റെ അടുക്കലേക്കയച്ചു. അനന്യാസ് തെർത്തുല്ലൊസ് എന്ന വ്യവഹാരജ്ഞനോടു കൂടി ദേശാധിപതിയുടെ മുമ്പാകെ പൗലൊസിനെതിരെ അന്യായം ബോധിപ്പിക്കുവാൻ എത്തി. യെരൂശലേമിൽ വച്ച് ഒരു വിപ്ലവത്തിൽ അനന്യാസിനെ യെഹൂദന്മാർ കൊന്നു.

അദോനീ-സേദെക്ക്

അദോനീ-സേദെക്ക് (Adoni-zedek)

പേരിനർത്ഥം – നീതിയുടെ കർത്താവ്

യെരുശലേമിലെ അമോര്യരാജാവ്. ഈ പേരിന്റെ അർത്ഥം മല്ക്കീസേദെക്കിന്റെ (നീതിയുടെ രാജാവ്, ശാലേം രാജാവ്) പേരിനോട് താരതമ്യം അർഹിക്കുന്നതാണ്: (ഉല്പ, 14:18). “എന്റെ കർത്താവ് സേദെക്ക്” എന്ന അർത്ഥം നൽകുന്നതിനു പര്യാപ്തമായി സേദെക്ക് എന്ന ഒരു ദേവൻ ഉണ്ടായിരുന്നതായി തെളിവില്ല. യെരീഹോവും ഹായിയും യിസ്രായേൽ പിടിച്ചടക്കിയതും ഗിബെയോന്യർ യിസ്രായേലിനോടു സഖ്യം ചെയ്തു അവരോടു കൂടെയായതും യെരുശലേം രാജാവായ അദോനീ-സേദെക്ക് കേട്ടു. അദോനീ-സേദെക്ക് ഹെബ്രോൻ രാജാവായ ഹോഹാമിനെയും, യർമ്മൂത്ത് രാജാവായ പിരാമിനെയും, ലാഖീശ് രാജാവായ യാഹീയയെയും, എഗ്ലോൻ രാജാവായ ദൈബീരിനെയും ശത്രുക്കൾക്കെതിരെ തന്നോടു സഖ്യം ചെയ്യുന്നതിനു പ്രേരിപ്പിച്ചു. അവർ ഗിബെയോന്യരോടു യുദ്ധം ചെയ്തു. ഗിബെയോന്യർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ ആളയച്ചു. യോശുവയും സൈന്യവും ഗില്ഗാലിൽ നിന്നു പുറപ്പെട്ടു പെട്ടെന്നു അവരെ എതിർത്തു. യഹോവ അവരുടെ മേൽ കൽമഴ വർഷിപ്പിച്ചു. വാളിനാൽ കൊല്ലപ്പെട്ടവരെക്കാൾ അധികമായിരുന്നു കൽമഴയാൽ മരിച്ചവർ. യിസ്രായേല്യർ പ്രതികാരം ചെയ്തു തീരുന്നതുവരെ സുര്യനും ചന്ദ്രനും നിശ്ചലമായി നിന്നു. രാജാക്കന്മാർ എല്ലാവരും ഓടി മക്കേദയിലെ ഗുഹയിൽ ഒളിച്ചു. യോശുവ ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു, അവിടെ കാവൽ നിർത്തി. യിസ്രായേൽജനം ഒക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ മടങ്ങിവന്നശേഷം ഗുഹയുടെ ദ്വാരം തുറന്നു രാജാക്കന്മാരെ പുറത്തുകൊണ്ടുവന്നു. യിസായേൽ പടജ്ജനത്തിന്റെ അധിപതിമാർ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെച്ചു. വിജയോത്സവത്തിന്റെ അടയാളമായിരുന്നു അത്. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സന്ധ്യയ്ക്കു ശവം മരത്തിന്മേൽ നിന്നിറക്കി, അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ട് ഗുഹാദ്വാരത്തിങ്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചു: (യോശു, 10:1-27).

അദോനീയാവ്

അദോനീയാവ് (Adonijah)

പേരിനർത്ഥം – യഹോവ എൻ്റെ കർത്താവ്

ഹെബ്രോനിൽവച്ചു ദാവീദിനു ഹഗ്ഗീത്തിൽ ജനിച്ച രണ്ടാമത്തെ പുത്രനും, ദാവീദിന്റെ നാലാമത്തെ പുത്രനും: (2ശമൂ, 3:4). അദോനീയാവ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കുമുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും നേടി: (1രാജാ, 1:5). ഇതിൽനിന്നു സൈന്യശക്തിയും പുരോഹിതന്മാരുടെ അംഗീകാരവും കിട്ടുമെന്ന് അദോനീയാവ് കരുതി. ദാവീദു വൃദ്ധനായപ്പോൾ അദോനീയാവ് സൈന്യാധിപനായ യോവാബിന്റെയും പുരോഹിതനായ അബ്യാഥാരുടെയും സഹായത്തോടുകൂടി രാജാവാകുവാൻ ശ്രമിച്ചു: (1രാജാ, 1:5-10). ജനത്തെ വശീകരിക്കുവാൻ തക്കവണ്ണം അദോനീയാവു സുന്ദരനുമായിരുന്നു. ഏൻ-രോഗേലിന്നു സമീപമുള്ള സോഹേലത്തിൽവെച്ചു അദോനീയാവ് രാജാവായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ നാഥാന്റെ ഉപദേശപ്രകാരം ശലോമോന്റെ മാതാവായ ബത്ത്-ശേബ പ്രവർത്തിച്ചതിനാൽ ഉടനെ തന്നെ ദാവീദ് ശലോമോനെ രാജാവായി വാഴിച്ചു: (1രാജാ, 1:34). അദോനീയാവ് മയപ്പെട്ടു യാഗപീഠത്തിൻ്റെ കൊമ്പുകളെ പിടിച്ചു മരണത്തിൽനിന്ന് രക്ഷപെട്ടു. (1രാജാ, 1:51-53).

മൂത്ത മൂന്നുപേരുടെയും മരണത്തിനുശേഷം താനാണ് സിംഹാസനത്തിന്നവകാശിയെന്നു അദോനീയാവ് കരുതി. അമ്നോനെ അബ്ശാലോം കൊന്നു. അബ്ശാലോം ദാവീദിനെതിരെയുള്ള മൽസരത്തിൽ മരിച്ചു. അബീഗയിലിന്റെ പുത്രനായ കിലെയാബിനെക്കുറിച്ചു പരാമർശമൊന്നും ഇല്ലാത്തതിനാൽ, അവകാശത്തർക്കം വരുന്നതിനു മുമ്പു അയാൾ മരിച്ചിരിക്കണം. ശലോമോനെ രാജാവാക്കുവാൻ ബത്ത്-ശേബയോടു ദാവീദ് വാഗ്ദത്തം ചെയ്തിരിക്കണം. അതായിരിക്കണം രാജാവാകാൻ അദോനീയാവിനെ പ്രേരിപ്പിച്ചത്. പിതാവായ ദാവീദ് മരിച്ച ഉടൻതന്നെ പൂർവ്വാഭിലാഷം അദോനീയാവിൽ തലപൊക്കി. പിതാവിന്റെ വെപ്പാട്ടിയായ ശൂനേംകാരത്തിയായ അബീശഗിനെ അവൻ ഭാര്യയായി, ബത്ത്-ശേബ മുഖാന്തരം ചോദിച്ചതിനെ ശലോമോൻ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കണം. തൽഫലമായി ശലോമോൻ ബെനായാവെ അയച്ചു അദോനീയാവിനെ വെട്ടിക്കൊന്നു കളഞ്ഞു: (1രാജാ, 2:13-25).

അഗബൊസ്

അഗബൊസ് (Agabus)

പേരിനർത്ഥം – വെട്ടുക്കിളി

ക്രിസ്തുവിന്റെ എഴുപതു ശിഷ്യന്മാരിൽ ഒരാളായിരുന്നുവെന്നു കരുതപ്പെടുന്ന പ്രവാചകൻ. മറ്റുള്ളവരോടൊപ്പം അയാൾ യെരുശലേമിൽ നിന്നും അന്ത്യൊക്യയിലേക്കു വന്നു. അപ്പോൾ പൗലൊസും ബർന്നബാസും അവിടെ ഉണ്ടായിരുന്നു. ലോകം മുഴുവൻ അതികഠിനമായ ക്ഷാമമുണ്ടാകുമെന്നു പ്രവചിച്ചു. അത് ക്ലൗദ്യൊസിന്റെ ഭരണകാലത്തു സംഭവിച്ചു. ലോകം മുഴുവൻ എന്നതു ദേശം എന്ന അർത്ഥത്തിൽ മനസ്സിലാക്കേണ്ടതാണ്. ക്ലൗദ്യൊസിന്റെ വാഴ്ചയുടെ നാലാമാണ്ടിൽ ഉണ്ടായ ഈ ക്ഷാമം പലസ്തീനിൽ വ്യാപിച്ചു. ഈ കാലത്തു അന്ത്യൊക്ക്യയിലെ സഭ യെരൂശലേമിലെ സഭയ്ക്ക് ബർന്നബാസും പൗലൊസും മുഖേന സഹായം എത്തിച്ചുകൊടുത്തു. (പ്രവൃ, 11:28-30). വർഷങ്ങൾക്കു ശേഷം പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു പൗലൊസ് യെരൂശലേമിൽ ബന്ധനസ്ഥനാകുമെന്നു പ്രവചിച്ചു. (പ്രവൃ, 21:10-12). ഈ രണ്ടു അഗബാസും ഒരാളാണെന്നു തെളിയിക്കാൻ കഴിയുകയില്ലെങ്കിലും അതു സംശയിക്കാൻ കാരണമില്ല.

അഖായിക്കൊസ്

അഖായിക്കൊസ് (Achaicus)

പേരിനർത്ഥം – അഖായക്കാരൻ

കൊരിന്ത്യസഭയിലെ ഒരു പ്രധാന വിശ്വാസി. എഫെസൊസിൽ വെച്ച് സ്തെഫനാസ്, ഫൊർത്തുനാതൊസ് എന്നിവരോടൊപ്പം അഖായിക്കൊസ് പൗലൊസിനെ സന്ദർശിച്ചു. (1കൊരി, 16:17-19).

അക്വിലാസ്

അക്വിലാസ് (Aquila)

പേരിനർത്ഥം – കഴുകൻ

പൗലൊസ് അഥേനയിൽ നിന്നും കൊരിന്തിൽ എത്തിയപ്പോൾ കണ്ട ഒരു യെഹൂദൻ. (പ്രവൃ, 18:2,18,26; റോമ, 16:3,4; 1കൊരി, 16:19; 2തിമൊ, 4:19). പൊന്തൊസായിരുന്നു അക്വിലാസിൻ്റെ സ്വന്തദേശം. (പ്രവൃ, 18:2). അക്വിലാസും ഭാര്യയായ പ്രിസ്കില്ലയും ഒരുമിച്ചാണ് പരാമർശിക്കപ്പെടുന്നത്. യെഹൂദന്മാർ റോമാനഗരം വിട്ടുപോകണമെന്നുള്ള ക്ളൌദ്യോസിന്റെ കല്പനപ്രകാരം അക്വിലാസും പ്രിസ്കില്ലയും കൊരിന്തിൽ വന്നു പാർത്തു, കൂടാരപ്പണി ചെയ്തുവന്നു. പൗലൊസും അവരോടൊത്തു കൂടാരപ്പണി ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ, 18:1-4). പൗലൊസ് കൊരിന്തു വിട്ടുപോയപ്പോൾ അക്വിലാസ് പൗലൊസിനോടൊപ്പം എഫെസൊസ് വരെ പോയി അവിടെ പാർത്തു. അവിടെ എത്തിയ അപ്പൊല്ലൊസിനെ അവർ സ്വീകരിച്ചു ദൈവത്തിന്റെ മാർഗ്ഗം അവനു സ്പഷ്ടമായി തെളിയിച്ചുകൊടുത്തു. (പ്രവൃ, 18;24-28). പൗലൊസിന്റെ പ്രാണനുവേണ്ടി കഴുത്തു വച്ചുകൊടുക്കുവാൻ അവൻ തയ്യാറായിരുന്നു. ക്ളൌദ്യോസിന്റെ മരണശേഷം അവർ വീണ്ടും റോമിൽ വന്നു എന്നു കരുതപ്പെടുന്നു. (റോമ, 16:3). തിമൊഥയൊസിനു പൗലൊസ് രണ്ടാം ലേഖനം എഴുതുമ്പോൾ അവർ വീണ്ടും എഫെസൊസിൽ ആയിരുന്നു. (2തിമൊ, 4:19). കൂട്ടു വിശ്വാസികളെ സ്വീകരിക്കുകയും സുവിശേഷഘോഷണത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്ന ഇവരുടെ കുടുംബം കർത്താവിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രം ആയിരുന്നു.

അംപ്ലിയാത്തൊസ്

അംപ്ലിയാത്തൊസ് (Ampliatus)

പേരിനർത്ഥം – വിശാലമായ

റോമിലെ ഒരു ക്രിസ്ത്യാനി. ‘എനിക്കു പ്രിയൻ’ എന്നു പൗലൊസ് എടുത്തു പറയുന്നു: “കർത്താവിൽ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.” (റോമ, 16:8).