All posts by roy7

എനോശ്

എനോശ് (Enosh)

പേരിനർത്ഥം – മനുഷ്യൻ

ആദാമിന്റെ പൗത്രനും ശേത്തിന്റെ പുത്രനും. എനോശിന്റെ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി എന്ന ഒരു വിശേഷ പ്രസ്താവമുണ്ട്. എനോശ് 905 വർഷം ജീവിച്ചിരുന്നു. ആനാഷ് എന്ന ക്രിയാധാതുവിന് ദുർബ്ബലം എന്നർത്ഥം. ദുർബ്ബലത, മർത്യത എന്നീ ആശയങ്ങളാണ് എനോഷ് എന്ന പദത്തിനുള്ളത്: (ഇയ്യോ, 4:17). മനുഷ്യനെന്ന സാമാന്യാർത്ഥത്തിൽ എനോഷ് പഴയനിയമത്തിൽ 42 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്: (ഉല്പ, 4:26; 5:6-11; 1ദിന, 1:1; ലൂക്കൊ, 3:38).

എഗ്ലോൻ

എഗ്ലോൻ (Egion)

പേരിനർത്ഥം – കാളക്കുട്ടിയെപ്പോലെ

സ്ഥൂലകായനായ മോവാബ്യരാജാവ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ യഹോവ അവരെ മോവാബ്യരാജാവായ എഗ്ലോന് ഏല്പിച്ചു കൊടുത്തു. എഗ്ലോൻ അമ്മോന്യരോടും അമാലേക്യരോടും ചേർന്ന് യോർദ്ദാനു പടിഞ്ഞാറു ഭാഗം അക്രമിക്കുകയും ഈന്തനഗരം എന്നറിയപ്പെട്ടിരുന്ന യെരീഹോ കീഴടക്കുകയും ചെയ്തു. അറുപതു വർഷം മുമ്പ് യോശുവ ഈ പട്ടണം നശിപ്പിച്ചു. യിസ്രായേൽ മക്കൾ യെരീഹോ പുതുക്കിപ്പണിതു. എന്നാൽ ശാപവിധേയമായിരുന്ന കാരണത്താൽ അവർ അതിനെ മതിൽ പണിതുറപ്പിച്ചില്ല. തന്മൂലം, മോവാബ്യർക്കു പട്ടണം നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞു. പതിനെട്ടു വർഷം എഗ്ലോൻ യിസ്രായേലിനെ പീഡിപ്പിച്ചു. അതിനു ശേഷം യഹോവ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു. ബെന്യാമീന്യനായ ഏഹുദ് രണ്ടാമത്തെ ന്യായാധിപനായിരുന്നു. കാഴ്ചയുമായി ഏഹൂദ് എഗ്ലോന്റെ ഗ്രീഷ്മഗൃഹത്തിലെത്തി യഹോവയുടെ അരുളപ്പാട് അറിയിക്കുവാനുണ്ടെന്നു എഗ്ലോനോടു പറഞ്ഞു. ഭൃത്യന്മാരെ പുറത്താക്കിയ ശേഷം അരുളപ്പാടു കേൾക്കുവാൻ വേണ്ടി ആദരപൂർവ്വം എഗ്ലോൻ ആസനത്തിൽനിന്നും എഴുന്നേറ്റു. ഇടങ്കയ്യനായ ഏഹൂദ് ഇടത്തു കൈകൊണ്ട് വലത്തെതുടയിൽനിന്നും ചുരിക എടുത്തു എഗ്ലോന്റെ വയറ്റിൽ കുത്തിക്കടത്തി. ശരീരം വളരെ സ്ഥലമായതുകൊണ്ട് ചുരിക പിടിയോടുകൂടെ അകത്തു കടന്നു. അതിനെ പുറത്തെടുക്കുവാൻ ഏഹൂദിനു കഴിഞ്ഞില്ല. മുറിപൂട്ടിയശേഷം പൂമുഖം വഴി ഏഹൂദ് രക്ഷപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞ് ഭൃത്യന്മാർ മുറിതുറന്നു നോക്കിയപ്പോൾ എഗ്ലോൻ മരിച്ചു കിടക്കുന്നതു കണ്ടു: (ന്യായാ, 3:12-26). റബ്ബിമാരുടെ പാരമ്പര്യമനുസരിച്ച് ദൈവവചനത്തിന്റെ നേർക്കുള്ള ബഹുമാനം കൊണ്ട് സ്ഥൂലകായനായ രാജാവ് ആസനത്തിൽ നിന്നെഴുന്നേറ്റതുകൊണ്ട് ദൈവം അയാൾക്കു പ്രതിഫലം നല്കി. അയാളുടെ സന്തതിയായ രൂത്ത് ദാവീദിന്റെ പൂർവ്വഗാമിയായി.

ഊരീയാവ്

ഊരീയാവ് (Uriah)

പേരിനർത്ഥം – യഹോവ വെളിച്ചമാകുന്നു

ഹിത്യനായ ഊരീയാവ് ദാവീദിന്റെ വീരന്മാരിൽ ഒരുവനായിരുന്നു: (2ശമൂ, 23:39; 1ദിന, 11:41). ദാവീദിന്റെ ഭാര്യയായിത്തീർന്ന ബത്ത്-ശേബയുടെ ആദ്യഭർത്താവായിരുന്നു ഊരീയാവ്. പേരും സംഭാഷണ രീതിയും അയാൾ യെഹൂദമതം സ്വീകരിച്ചിരുന്നുവെന്നു വ്യക്തമാക്കുന്നു: (2ശമൂ, 11:11). എല്യാമിന്റെ മകളും അതിസുന്ദരിയുമായിരുന്നു ബത്ത്-ശേബ. ഊരീയാവ് യുദ്ധരംഗത്തായിരുന്നപ്പോൾ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിൽ വരുത്തി അവളുമായി അവിഹിതബന്ധം പുലർത്തി. ബത്ത്-ശേബ ഗർഭിണിയായെന്നറിഞ്ഞപ്പോൾ യുദ്ധത്തെക്കുറിച്ചുള്ള വൃത്താന്തങ്ങൾ അറിയാനെന്ന വ്യാജേന ഊരീയാവിനെ യെരൂശലേമിൽ വരുത്തി. തന്റെ കുറ്റത്തിന്റെ ലജ്ജ മറച്ചുവയ്ക്കാനുള്ള കപടവിദ്യയാണു് ദാവീദ് കാട്ടിയത്. എന്നാൽ ഊരീയാവ് സ്വന്തം വീട്ടിൽ പോയി വിശ്രമിച്ചില്ല. രാജഭക്തിയും കർത്തവ്യബോധവുമുള്ള ഒരുത്തമ പടയാളിയായിരുന്നു ഊരീയാവ്. ദാവീദ് ഒരെഴുത്തു എഴുതി സൈന്യാധിപനായ യോവാബിന്റെ പക്കൽ ഏല്പ്പിക്കുവാൻ ഊരീയാവിന്റെ കൈവശം കൊടുത്തുവിട്ടു. ആ എഴുത്തിൽ പട കാഠിനമാകുന്ന സ്ഥാനത്ത് ഊരീയാവിനെ മുന്നണിയിൽ നിറുത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തവണ്ണം അവനെ വിട്ടു പിന്മാറുവാൻ എഴുതിയിരുന്നു. യോവാബ് ശൂരന്മാർ നിന്ന സ്ഥാനത്തു ഊരീയാവിനെ നിറുത്തി. ഊരീയാവ് യുദ്ധത്തിൽ മരിച്ചു. ഊരീയാവ് മരിച്ചു എന്നു കേട്ടപ്പോൾ ബത്ത്-ശേബ വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം അവൾ ദാവീദിന്റെ ഭാര്യയായി: (2ശമൂ, 11:1-27).

ഉസ്സീയാവ്

ഉസ്സീയാവ് (അസര്യാവ്) (Uzziah)

പേരിനർത്ഥം — യഹോവ എൻ്റെ ബലം

യെഹൂദയിലെ പത്താമത്തെ രാജാവ്. ഭരണകാലം ബി.സി. 792-740. ചിലഭാഗങ്ങളിൽ ഈപേര് അസര്യാവ് എന്നു ദീർഘരൂപത്തിൽ കാണുന്നു. (2രാജാ, 14:21; 15:1, 6-8; 1ദിന, 3:12). ഇത് പകർപ്പെഴുത്തിൽ പറ്റിയ പിഴയായി കരുതപ്പെടുന്നു. അമസ്യാവിന്റെ വധശേഷം പുത്രനായ ഉസ്സീയാവിനെ ജനങ്ങൾ രാജാവായി തിരഞ്ഞെടുത്തു. (2രാജാ, 14:21). രാജാവായ ഉസ്സീയാവിനു 16 വയസ്സായിരുന്നു; 52 വർഷം രാജ്യം ഭരിച്ചു. ഉസ്സീയാവിന്റെ ഭരണകാലം സാമ്പത്തിക അഭിവൃദ്ധിയുടെയും സാമ്രാജ്യ വികസനത്തിന്റെയും കാലമായിരുന്നു. യൊരോബെയാമിന്റെ ഭരണത്തിൽ യിസായേലും പ്രാബല്യം പ്രാപിച്ചു. രണ്ടു രാജ്യങ്ങൾക്കും മദ്ധ്യേ സമാധാനം നിലനിന്നിരുന്നതു കൊണ്ടു യിസ്രായേൽ വടക്കോട്ടും കിഴക്കോട്ടും യെഹൂദാ തെക്കോട്ടും പടിഞ്ഞാറോട്ടും രാജ്യം വിശാലമാക്കി. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ദാവീദ് ഭരിച്ചിരുന്ന പ്രദേശം മുഴുവൻ ഇരുരാജ്യങ്ങളും കൂടി കൈവശപ്പെടുത്തി. ഭരണം ഏറ്റെടുത്ത ഉടൻതന്നെ ഏദോമ്യരെ യുദ്ധത്തിൽ പരാജയപ്പെടുത്തി; ഏലാത്ത് പിടിച്ചെടുത്തു. തെക്കോട്ടു മെയൂന്യരെയും ഗൂർ-ബാലിലെ അരാബ്യരെയും കീഴടക്കി. പടിഞ്ഞാറ് ഫെലിസ്ത്യരോടു യുദ്ധം ചെയ്ത് ഗത്തിന്റെയും യാബ്നെയുടെയും അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു. ഫെലിസ്ത്യരുടെ ഇടയിൽ പുതിയ പട്ടണങ്ങൾ പണിതു. (2ദിന, 26:6-7). 

ഉസ്സീയാവ് യെരൂശലേമിന്റെ മതിലുകൾ പണിതുറപ്പിച്ചു; ഗോപുരങ്ങൾ നിർമ്മിച്ചു. അദ്ദേഹം കൃഷിപ്രിയനായിരുന്നു. താഴ്വീതിയിലും സമഭുമിയിലും വളരെയധികം കന്നുകാലികൾ ഉണ്ടായിരുന്നു. യഹോവയ്ക്കു പ്രസാദമായതു ചെയ്തു. ദൈവഭയത്തിൽ മുന്നോട്ടു പോകുന്നതിന് സെഖര്യാപ്രവാചകൻ രാജാവിനു ഉപദേശം നല്കിവന്നു. (2ദിന, 26:5). ഉസ്സീയാവിന്റെ കാലത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടായി. (ആമോ, 1:1; സെഖ, 14:35).

ഉസ്സീയാവു പ്രബലനായപ്പോൾ അവന്റെ ഹൃദയം നിഗളിച്ചു. മഹാപുരോഹിതനായ അസര്യാവും എൺപതു പുരോഹിതന്മാരും എതിർത്തിട്ടും വകവയ്ക്കാതെ ദൈവാലയത്തിൽ കടന്നു ധൂപകാട്ടി. ഉടൻതന്നെ രാജാവു കുഷ്ഠരോഗിയായി. (2ദിന, 26:16-21). ഉസ്സീയാവു അവിഹിതമായി ദൈവാലയത്തിൽ പ്രവേശിച്ചു ധൂപം കാട്ടിയപ്പോഴാണ് ഭൂകമ്പം ഉണ്ടായതെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബൈബിൾ രേഖ അതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല. കുഷ്ഠരോഗിയായ രാജാവ് ഒരു പ്രത്യേകശാലയിൽ താമസിച്ചു. ഉസ്സീയാവു രാജാവായി തുടർന്നു എങ്കിലും പുത്രനായ യോഥാം രാജധാനിയുടെ വിചാരകത്വം വഹിച്ച് ന്യായപാലനം നടത്തിവന്നു. ഉസ്സീയാവിനെ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അടക്കം ചെയ്തു. (2ദിന, 26:23). എ.ഡി. 1931-ൽ ഒരു ശില ഒലിവുമലയിൽ നിന്നും കണ്ടെടുത്തു. അതിൽ “യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അസ്ഥികൾ ഇവിടെ കൊണ്ടു വന്നു-തുറക്കരുത്” എന്ന് അരാമ്യഭാഷയിൽ എബ്രായ ലിപിയിൽ എഴുതിയിട്ടുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹെരോദാവ് യെരൂശലേം വികസിപ്പിച്ചപ്പോൾ എഴുതിയതാണെന്നു കരുതപ്പെടുന്നു.

ഉസ്സാ

ഉസ്സാ (Uzzah)

പേരിനർത്ഥം – ബലം

കിര്യത്ത്-യെയാരീമിലെ അബീനാദാബിന്റെ മക്കളിലൊരാൾ. അബീനാദാബിന്റെ വീട്ടിൽനിന്നും ദൈവത്തിന്റെ പെട്ടകത്തെ യെരുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അബീനാദാബിന്റെ മക്കളായ അഹ്യോയും ഉസ്സായും പെട്ടകത്തെ പിന്തുടർന്നു. നാഖോന്റെ കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടു. പെട്ടകം വീഴാതിരിക്കുവാൻ ഉസ്സാ കൈനീട്ടി പെട്ടകത്തെ പിടിച്ചു. അവിവേകം നിമിത്തം ഉസ്സാ ഉടൻ മരിച്ചു. ആ സ്ഥലത്തിനാ ദാവീദ് പേരെസ്സ്-ഉസ്സാ എന്നു പേർ വിളിച്ചു. ഈ സംഭവത്തിൽ ചകിതചിത്തനായ ദാവീദ് പെട്ടകം ഓബേദ് എദോമിന്റെ വീട്ടിൽ വെച്ചു: (2ശമൂ, 6:3-18; 1ദിന, 13:7-118. ലേവ്യർക്കു മാത്രമേ നിയമപെട്ടകം ചുമക്കാൻ അനുവാദമുള്ളൂ. പെട്ടകം കെഹാത്യർ തോളിൽ ചുമക്കേണ്ടതാണ്. എന്നാൽ അവർക്കുപോലും പെട്ടകം തൊടാൻ അനുവാദമില്ല: (സംഖ്യാ, 4:1-15). ഈ കല്പനകളൊന്നും ഗണ്യമാക്കാതെയാണ് പെട്ടകം പുതിയ വണ്ടിയിലാക്കി ഉസ്സയും അഹ്യോവും വണ്ടിതെളിച്ചത്.

ഉർബ്ബാനൊസ്

ഉർബ്ബാനൊസ് (Urbane)

പേരിനർത്ഥം – സൗമ്യൻ

റോമിലെ ഒരു ക്രിസ്ത്യാനി. ‘ഞങ്ങളുടെ കൂട്ടുവേലക്കാരൻ’ എന്നാണ് പൗലൊസ് ഉർബ്ബാസിനെക്കുറിച്ച് പറയുന്നത്. (റോമ, 16:9). പ്രവർത്തനങ്ങളിൽ ഇയാൾ വ്യക്തിപരമായി പൗലൊസുമായി ബന്ധപ്പെട്ടിരിക്കാനിടയില്ല. ഒരുമിച്ചു പ്രവർത്തിച്ചിരുന്നവരെക്കൂറിച്ച് ‘എൻ്റെ കൂട്ടുവേലക്കാർ’ എന്നാണ് പൗലൊസ് പൊതുവെ പറഞ്ഞിട്ടുള്ളത്. (16:3, 21).

ഈശ്-ബോശെത്ത്

ഈശ്-ബോശെത്ത് (Ish-bosheth) 

പേരിനർത്ഥം – ലജ്ജാപുരുഷൻ

ശൗലിന്റെ നാലാമത്തെ പുത്രൻ: (2ശമൂ, 2:8; 1ദിന, 8:33; 9:39).എശ്-ബാൽ (ബാലിന്റെ പുരുഷൻ) എന്നായിരുന്നു ആദ്യനാമം: (1ദിന, 8:33; 9:39). അന്യദേവന്മാരോടുള്ള വെറുപ്പു വ്യക്തമാക്കാൻ വേണ്ടി പേരുകളിൽ ബാലിന്റെ സ്ഥാനത്ത് ബോശെത്ത് (ലജ്ജ) ചേർത്തു. അങ്ങനെയാണ് എശ്-ബാൽ ഈശ്-ബോശെത്ത് ആയത്. ശൗലും മൂന്നു പുത്രന്മാരും ഗിൽബോവാ യുദ്ധത്തിൽ മരിച്ചു. ഇനി സിംഹാസനത്തിന് അവകാശി ഈശ്-ബോശെത്ത് ആണ്. രാജ്യം വമ്പിച്ച തകർച്ചയെ നേരിടുകയായിരുന്നു. യോർദ്ദാനു പടിഞ്ഞാറുള്ള ഒരു പട്ടണവും ശൗലിന്റെ കുടുംബത്തിന്റെ വാഴ്ചയെ അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. തന്മൂലം സേനാപതിയായ അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിൽ കൊണ്ടുവന്ന് അവിടെവച്ച് അവനെ രാജാവാക്കി: (2ശമൂ, 2:8-10). രാജാവായപ്പോൾ ഈശ്-ബോശെത്തിനു നാല്പതുവയസ്സായിരുന്നു. അവൻ രണ്ടുവർഷം ഭരിച്ചു. ഈശ്-ബോശെത്തും അപ്പോൾ ഹെബ്രാനിൽ രാജാവായിരുന്ന ദാവീദും തമ്മിൽ യുദ്ധമുണ്ടായി. അബ്നേരും ശൗലിന്റെ വെപ്പാട്ടി രിസ്പയും തമ്മിലുള്ള ബന്ധം ഈശ്-ബോശെത്ത് ചോദ്യം ചെയ്തതുകൊണ്ട് അബ്നേർ ദാവീദിന്റെ പക്ഷം ചേർന്നു: (2ശമൂ, 3:7-12. എന്നാൽ സഹോദരനായ അസാഹേലിനെ കൊന്നതിനു രക്തപ്രതികാരമായി യോവാബ് അബ്നേരെ കൊന്നു. ഈശ്-ബോശെത്തിന്റെ ശക്തി ക്ഷയിച്ചു: (2ശമൂ, 4:1). പടനായകന്മാരായ രേഖാബും ബാനയും ശയനഗൃഹത്തിൽ വച്ച് ഈശ്-ബോശെത്തിനെ വധിച്ചു, തല ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. ദാവീദ് ശിക്ഷയായി അവരെ കൊന്നുകളഞ്ഞു. ഈശ്-ബോശെത്തിന്റെ തലയെ ഹെബ്രാനിൽ അബ്ദനേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു: (2ശമൂ, 4;5-12).

ഈഥാമാർ

ഈഥാമാർ (Ithamar)

പേരിനർത്ഥം – ഈന്തപ്പനകളുടെ തീരം

അഹരോന്റെ ഏറ്റവും ഇളയപുത്രൻ: (പുറ, 6:23; സംഖ്യാ, 3:2; 1ദിന, 6:3). പിതാവിനോടും സഹോദരന്മാരോടും ഒപ്പം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു: (പുറ, 28:1-4; 38:21). നാദാബും അബീഹുവും മക്കളില്ലാതെ മരിച്ചപ്പോൾ ഈഥാമാറും എലെയാസറും അവരുടെ സ്ഥാനത്ത് പൗരോഹിത്യത്തിന് നിയമിക്കപ്പെട്ടു: (ലേവ്യ, 10:6,12; സംഖ്യാ, 3:4; 1ദിന, 24:2). സമാഗമന കൂടാരത്തിന്റെ വസ്തുക്കളായ പലക, അന്താഴം, തൂൺ തുടങ്ങിയവയും ഉപകരണങ്ങളും ഈഥാമാറിന്റെ സൂക്ഷിപ്പിലായിരുന്നു: (പുറ, 38:21). ഗെർശോന്യരും മെരാര്യരും അവ കൊണ്ടുപോകുമ്പോൾ ഈഥാമാർ മേൽനോട്ടം വഹിച്ചു: (സംഖ്യാ, 4:28,33). പുരോഹിതനായ ഏലി ഈഥാമാരിന്റെ വംശപാരമ്പര്യത്തിൽ പെട്ടവനായിരുന്നു: (1ദിന, 24:3). ഈഥാമാരിന്റെ സന്തതിപരമ്പരയിലുൾപ്പെട്ട ഒരു ദാനീയേൽ ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്നു: (എസാ, 8:2).

ഈഖാബോദ്

ഈഖാബോദ് (Ichabod)

പേരിനർത്ഥം – മഹത്വം പൊയ്പോയി

പുരോഹിതനായ ഏലിയുടെ ചെറുമകനും ഫീനെഹാസിന്റെ മകനും. ഭർത്താവ് യുദ്ധത്തിൽ മരിക്കുകയും, യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും, അമ്മായപ്പൻ കഴുത്തൊടിഞ്ഞ് മരിക്കുകയും ചെയ്തപ്പോൾ ഫീനെഹാസിന്റെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടാകുകയും അവൾ ഒരു മകനെ പ്രസവിക്കുകയും ചെയ്തു. ‘മഹത്വം യിസ്രായേലിൽ നിന്നും പൊയ്തുപോയി’ എന്നു പറഞ്ഞു കുട്ടിക്കു ഈഖാബോദ് എന്നു പേരിട്ടു: (1ശമൂ, 4:21). ഈഖാബോദിന്റെ സഹോദരനായ അഹീതുബിന്റെ മകൻ അഹീയാവ് ശൗലിന്റെ കാലത്ത് മഹാപുരോഹിതനായിരുന്നു: (1ശമൂ, 14:3).

ഇയ്യോബ്

ഇയ്യോബ് (Job)

പേരിനർത്ഥം –  പീഡിതൻ

ഇയ്യോബിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രമാണ് ഇയ്യോബ്. യെഹെസ്ക്കേൽ14:14,20; യാക്കോബ് 5:11 എന്നീ വാക്യങ്ങളിൽ ഇയ്യോബിനെക്കുറിച്ചു പറയുന്നുണ്ട്. പേരിന്റെ അർത്ഥവും നിഷ്പത്തിയും അവ്യക്തമാണ്. ശത്രുത, വിദ്വേഷം എന്നീ ആശയങ്ങളുള്ള ഒരു ധാതുവിൽനിന്നാണ് ഇയ്യോബെന്ന പേർ വന്നതെന്നു പൊതുവെ കരുതപ്പെടുന്നു. പീഡിതൻ എന്ന അർത്ഥവും പറയപ്പെടുന്നുണ്ട്. സമാനമായ ഒരു അറബി ധാതുവിന് അനുതപിക്കുന്നവനെന്നു അർത്ഥമുണ്ട്. ഈജിപ്റ്റിലെ ശാപഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന പലസ്തീനിലെ ഒരു തലവന്റെ പേർ ‘അയ്യാവും’ എന്നാണ്. അമർണ എഴുത്തുകളിലൊന്നിൽ ബാശാനിലെ അസ്തേരോത്തിലെ ഒരു പ്രഭുവിന്റെ പേരും അയ്യാവ് ആണ്. 

ഇയ്യോബിന്റെ ജന്മദേശം ഊസ് ആയിരുന്നു: (1:1). ഈ ദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ഏദോമിന്റെ അതിരിലായിരുന്നു ഊസെന്ന് പൊതുവെ കരുതപ്പെടുന്നു. യിരെമ്യാ പ്രവചനത്തിൽ ദൈവത്തിന്റെ ക്രോധമദ്യം നിറഞ്ഞ പാനപാത്രം കുടിക്കുന്നതിന് ആഹ്വാനം ചെയ്യപ്പെടുന്ന ജനതകളിൽ ഊസ് ദേശവും ഉൾപ്പെടുന്നു. (യിരെ, 25:15,20). 

ഇയ്യോബ് മഹാധനികനും ഭക്തനുമായിരുന്നു. അവൻ നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. (1:2). ഒരു ദിവസം സ്വർഗ്ഗത്തിൽ യഹോവയുടെ സന്നിധിയിൽ സാത്താൻ ചെന്നു. ഇയ്യോബിന്റെ ഭക്തിയെക്കുറിച്ച് യഹോവ പറയുകയും അവന്റെമേൽ ദൃഷ്ടിവച്ചുവോ എന്നു അവനോട് ചോദിക്കുകയും ചെയ്തു. ദൈവത്തിൽനിന്നു ലഭിക്കുന്ന നന്മകൾക്കുവേണ്ടിയുള്ള നന്ദിയും ഭക്തിയും മാത്രമാണു ഇയ്യോബിനുള്ളതെന്നു സാത്താൻ പ്രതിവചിച്ചു. സാത്താന്റെ ധാരണ തെറ്റെന്നു തെളിയിക്കുവാൻ തീരുമാനിച്ചുകൊണ്ട് ഇയ്യോബിന്റെ പത്തുമക്കളെയും സമ്പത്തിനെയും ആരോഗ്യത്തെയും യഹോവ സാത്താനേല്പിച്ചു കൊടുത്തു. ആകയാൽ, ഇയ്യോബിൻ്റെ മക്കളും, ദാസീദാസന്മാരും, സമ്പത്തും നശിച്ചുപോയി. (1:13-19). കാരണം കൂടാതെ അവനെ നശിപ്പിക്കേണ്ടതിന് ദൈവം സാത്താനെ അനുവദിച്ചു. (2:3). അങ്ങനെ ഇയ്യോബ് രോഗബാധിതനുമായി. (2:7) ഇയ്യോബിനെ ബാധിച്ച രോഗം മന്ത്, മസൂരി ഇവയിലേതെങ്കിലും ഒന്നായിരിക്കാം. രോഗലക്ഷണം കാവ്യാത്മകമായി വർണ്ണിച്ചിരിക്കുകകൊണ്ട് ഏതു രോഗമാണെന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല. ഉള്ളങ്കാൽ മുതൽ നെറുകവരെ വല്ലാത്ത പരുക്കൾ ബാധിച്ചു. ഓട്ടിൻ കഷണം ഉപയോഗിച്ച് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ഇയ്യോബ് ചാരത്തിലിരുന്നു. ദൈവത്തെ ത്യജിച്ചു പറഞ്ഞ് മരിക്കാൻ ഭാര്യ ഉപദേശിച്ചു. ഭാര്യയെ ഇയ്യോബ് ശകാരിച്ചു. 

എലീഫസ്, ബിൽദാദ്, സോഫർ എന്നീ സുഹൃത്തുക്കൾ ഇയ്യോബിനെ സന്ദർശിച്ചു. ഇയ്യോബിന്റെ അവസ്ഥകണ്ട് വേദനയോടുകൂടെ ഒരു വാക്കും ഉരിയാടാതെ അവർ ഏഴു ദിവസം ഇയ്യോബിനോടൊപ്പം നിലത്തിരുന്നു. ഇയ്യോബിന്റെ വിലാപം ദീർഘമായ ചർച്ചയ്ക്കു കാരണമായി. മൗനം ഭേദിച്ചുകൊണ്ടു് ഇയ്യോബ് വായ്തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഈ ആത്മഗതം അവസാനിക്കുന്നത്; “ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു” എന്ന വാക്കുകളോടെയാണ്. (3:25). ഇയ്യോബിനു നേരിട്ട് നഷ്ടത്തിനും കഷ്ടത്തിനും കാരണം അവന്റെ പ്രവൃത്തി ദോഷമാണെന്ന വിശ്വാസമാണ് സുഹൃത്തുക്കൾക്കുണ്ടായിരുന്നത്. അതു കൊണ്ട് സ്വന്തം നിഷ്ക്കളങ്കത തെളിയിക്കുവാൻ ശ്രമിക്കാതെ പാപം ഏറ്റുപറയുകയാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. അവരുടെ ആശ്വാസവചനങ്ങൾ ഗുണദോഷത്തിലാരംഭിച്ചുവെങ്കിലും ഉഗ്രവാദത്തിലവസാനിച്ചു. സഹതപിക്കുന്ന സുഹൃത്തുക്കളുടെ നിലപാടു മാറ്റി കുറ്റം തെളിയിക്കുന്ന അഭിഭാഷകന്റെ നിലയിലവർ സംസാരിച്ചു. മൂന്നുവട്ടം വാദപ്രതിവാദം നടന്നു. എലീഹുവിന്റെ വാദത്തോടെ അതവസാനിച്ചു. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനു പ്രത്യക്ഷപ്പെട്ടു. (38:1). ദൈവത്തിന്റെ ശക്തി എന്താണെന്ന് ഇയ്യോബ് മനസ്സിലാക്കി. യഹോവ അവന്റെ സ്ഥിതിക്കു വ്യത്യാസം വരുത്തുകയും എല്ലാം ഇരട്ടിയായി നല്കുകയും ചെയ്തു. ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു. (42:16,17). പുതിയനിയമത്തിൽ ഇയോബിന്റെ സഹിഷ്ണുത പ്രശംസിക്കപ്പെടുന്നു. (യാക്കോ, 5:11). ഇയ്യോബ് സഹിഷ്ണു തയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. “ഞാൻ കാത്തിരിക്കേണ്ടതിനു എന്റെ ശക്തി എന്നുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിനു എന്റെ അന്തം എന്ത്?” (6:11). അർഹിക്കാത്ത കഷ്ടത നേരിടുമ്പോൾ സഹിഷ്ണുതയോടെ ഉറച്ചുനിന്നു അതിനെ തരണം ചെയ്യാൻ ഇയ്യോബ് നമുക്കു മാതൃകയാണ്.

ഇയ്യോബിൻ്റെ പുസ്തകം