All posts by roy7

എല്യാക്കീം

എല്യാക്കീം (Eliakim)

പേരിനർത്ഥം – ദൈവം ഉറപ്പിക്കും

യെഹൂദാരാജാവായി ഹിസ്ക്കീയാവിന്റെ രാജധാനിവിചാരകൻ: (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ് ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുതസ്ഥാനത്ത് നിയമിച്ചത്: (യെശ, 22:15-20). അശ്ശൂർ രാജാവായ സൻഹേരീബ് അയച്ച റബ്-ശാക്കയോടു സംസാരിക്കാൻ ഹിസ്ക്കീയാ രാജാവയച്ച മൂന്നുപേരിൽ എല്യാക്കീം ഉൾപ്പെട്ടിരുന്നു: (2രാജാ, 18:18; യെശ, 36:3,11,12). അനന്തരം രാജാവ് എല്യാക്കീമിനെയും ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും ദൈവനിയോഗം അറിയാൻ വേണ്ടി യെശയ്യാ പ്രവാചകന്റെ അടുക്കൽ അയച്ചു: (യെശ, 37:2). ‘എന്റെ ദാസൻ’ എന്നു എല്യാക്കീമിനെ യഹോവ വിശേഷിപ്പിക്കുന്നു: (യെശ, 22:20). ദാവീദ് ഗൃഹത്തിന്റെ താക്കോൽ (യെശ, 22:22) രാജധാനിയിലെ അധികാരമാണ്; ദൈവഗൃഹത്തിന്റെ അധികാരമല്ല. എല്യാക്കീമിൽ മശീഹയുടെ പ്രതിരൂപം ദർശിക്കുന്ന വ്യാഖ്യാതാക്കളുണ്ട്.

എല്ദാദ്

എല്ദാദ് (Eldad)

പേരിനർത്ഥം – ദൈവം സ്നേഹിച്ചു

മരുഭൂമിയിൽവച്ച് മോശെയെ സഹായിക്കുവാൻ നിയമിക്കപ്പെട്ട എഴുപതു മൂപ്പന്മാരിൽ ഒരാൾ: (സംഖ്യാ, 11:24-29). ഈ മൂപ്പന്മാർ സമാഗമന കൂടാരത്തിന്റെ വാതിലിനുചുറ്റും കൂടി ദൈവത്തിൽനിന്നും പ്രവചനാത്മാവു പ്രാപിച്ചു. എല്ദാദ് മേദാദിനോടൊപ്പം കൂടാരത്തിൽ പോകാതെ പാളയത്തിൽ തന്നെ കഴിഞ്ഞു. എന്നാൽ അവർക്കും പ്രവചനവരം ലഭിച്ചു; അവർ പാളയത്തിൽ വച്ച് പ്രവചിച്ചു. ഈ വിവരം ഒരു ബാല്യക്കാരൻ മോശെയെ അറിയിച്ചു. അവരോടു വിലക്കണമെന്നു യോശുവ മോശയോടു പറഞ്ഞു. എന്നാൽ മോശയുടെ മറുപടി ഇപ്രകാരമായിരുന്നു. “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തതെങ്കിൽ കൊള്ളായിരുന്നു: (സംഖ്യാ, 11:29).

എലെയാസാർ

എലെയാസാർ (Eleazar)

പേരിനനർത്ഥം – ദൈവം സഹായി

മഹാപുരോഹിതനായ എലെയാസാർ അഹരോന്റെയും എലീശേബയുടെയും നാലു പൂത്രന്മാരിൽ മൂന്നാമൻ: (പുറ, 6:23; 28:1). എലെയാസാർ തീയേലിന്റെ മകളെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച മകനാണ് ഫീനെഹാസ്: (പുറ, 6:25). നാദാബും അബീഹുവും മക്കളില്ലാതെ മരിച്ചതുകൊണ്ട് ലേവ്യരുടെ പ്രധാനിയായി എലെയാസാർ നിയമിക്കപ്പെട്ടു. എലെയാസാർ പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിത്തീർന്നു: (ലേവ്യ, 10:1; സംഖ്യാ, 3:4,22). പിതാവായ അഹരോൻ ജിവിച്ചിരുന്ന കാലത്ത് എലെയാസാർ സഹോദരനായ ഈഥാമാരിനോടൊപ്പം പുരോഹിത ശുശ്രൂഷ ചെയ്തു. ഹോർ പർവ്വതത്തിൽ വച്ച് അഹരോൻ മരിച്ചപ്പോൾ ദൈവകല്പനയനുസരിച്ച് അഹരോന്റെ സ്ഥാനവസ്ത്രങ്ങൾ മോശെ എലെയാസറിനെ ധരിപ്പിച്ചു. അങ്ങനെ എലെയാസാർ മഹാപുരോഹിതനായിത്തീർന്നു. (സംഖ്യാ, 20:25-29). യുദ്ധപ്രാപ്തരായ യിസ്രായേൽ മക്കളുടെ എണ്ണമെടുക്കുവാൻ എലെയാസാർ മോശെയെ സഹായിച്ചു. (സംഖ്യാ, 26:1-4). യിസ്രായേല്യർക്കു ദേശം വിഭാഗിച്ചുകൊടുക്കുവാൻ മോശെ യോശുവയെയും പുരോഹിതനായ എലെയാസാറിനെയും നിയോഗിച്ചു. (സംഖ്യാ, 34:17). എലെയാസാറിന്റെ മരണം തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഏലിയുടെ കാലംവരെ മഹാപൗരോഹിത്യം എലെയാസാറിന്റെ കുടുംബത്തിൽ നിലനിന്നു. സാദോക്കിന്റെ കാലത്താണ് മഹാപൗരോഹിത്യം വീണ്ടും എലെയാസാറിന്റെ കുടുംബത്തിലേക്കു വന്നത്: (1ശമൂ, 2:27; 1ദിന, 6:8; 24:3; 1രാജാ, 2:27).

എലീഹൂ

എലീഹൂ (Elihu)

പേരിനർത്ഥം – അവൻ എന്റെ ദൈവം

ഇയ്യോബിന്റെ ഒരു സുഹൃത്ത്: (ഇയ്യോ, 32:2, 4-6; 34:1; 35:1; 36:1). രാം വംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ. ഇയ്യോബുമായി സംവാദത്തിൽ ഏർപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു എലീഹൂ. ഇയ്യോബിന്റെ പുസ്തകം 32-37 അദ്ധ്യായങ്ങളിൽ ഇയ്യോബിനോടുള്ള എലീഹൂവിന്റെ സംവാദം കാണാം. ഇയ്യോബിനെ കാണാൻ വന്ന മൂന്നു സാനേഹിതന്മാരുടെ പേരുകളോടൊപ്പം എലീഹൂവിന്റെ പേരില്ല: (ഇയ്യോ, 2:11).

എലീസാഫാൻ

എലീസാഫാൻ (Elizaphan)

പേരിനർത്ഥം – ദൈവം സംരക്ഷിച്ചു

പുറപ്പാടിലും ലേവ്യപുസ്തകത്തിലും എത്സാഫാൻ എന്ന സംക്ഷിപ്തരൂപമാണ് കാണുന്നത്: (പുറ, 6:22; ലേവ്യ, 10:4). ഉസ്സീയേലിന്റെ മകനാണ് എലീസാഫാൻ. ലേവ്യഗോത്രത്തിൽ കെഹാത്യ കുടുംബങ്ങളുടെ പ്രഭു. നിയമപെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയുമായി ബന്ധപ്പെട്ട വേലയും നോക്കേണ്ടത് എലീസാഫാന്റെയും കുടുംബത്തിന്റെയും കർത്തവ്യമായിരുന്നു: (സംഖ്യാ, 3:30,31). യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിക്കുകമൂലം മരിച്ച നാദാബ്, അബീഹു എന്നിവരുടെ ശരീരം വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനു പുറത്തു കൊണ്ടുപോയത് എത്സാഫാനും ജ്യേഷ്ഠനായ മീശായേലും കൂടിയായിരുന്നു: (ലേവ്യ, 10:4). ദാവീദിന്റെ കാലത്ത് ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ അതുമായി ബന്ധപ്പെട്ട ശുശ്രൂഷകളിൽ എലീസാഫാന്യരും പങ്കെടുത്തു: (1ദിന, 15:8). ഹിസ്കീയാ രാജാവിന്റെ കീഴിൽ നടന്ന നവീകരണത്തിലും അവർക്കു പങ്കുണ്ടായിരുന്നു: (2ദിന, 29:13).

എലീയാസർ

എലീയാസർ (Eleazar)

പേരിനർത്ഥം – ദൈവം സഹായിച്ചു

യേശുവിൻ്റെ വംശാവലിയിൽ ബാബേൽ പ്രവാസാനന്തരം പത്താം തലമുറയിലെ വ്യക്തി. അതിനുശേഷം മൂന്നാം തലമുറക്കാരനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. (മത്താ, 1:15).

എലീയാബ്

എലീയാബ് (Eliab)

പേരിനർത്ഥം – ദൈവം പിതാവാകുന്നു

യിശ്ശായിയുടെ മൂത്തപുത്രനും ദാവീദിന്റെ മുത്ത ജ്യേഷ്ഠനും: (1ദിന, 2:13). ഒരു രാജാവിനെ അഭിഷേകം ചെയ്യുവാൻ വേണ്ടി ശമുവേൽ പ്രവാചകൻ ബേത്ലേഹെമിലേക്കു വന്നു: (1ശമൂ, 16:6). ശമൂവേൽ പ്രവാചകൻ എലീയാബിനെ അഭിഷേകം ചെയ്യാൻ ആരംഭിച്ചപ്പോൾ “അവന്റെ മുഖമോ പൊക്കമോ നോക്കരുതെന്നു യഹോവ കല്പിച്ചു:” (1ശമൂ, 16:7). എലീയാബും രണ്ടു സഹോദരന്മാരും ശൗൽ രാജാവിന്റെ സൈന്യത്തിൽ സേവനം ചെയ്യുകയായിരുന്നു. അവരുടെ വർത്തമാനം അറിയുവാൻ വന്നപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ കണ്ടത്: (1ശമൂ, 17:23). ദാവീദ് ഗൊല്യാത്തിനോടു യുദ്ധം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും ദാവീദിനോടു കോപിച്ച് എലീയാബ് ചോദിച്ചു: “മരുഭൂമിയിൽ ആ കൂറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചു പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പടം കാണാനല്ലേ നീവന്നതു.” (1ശമൂ, 17:28). എലീയാബിന്റെ മകളായ അബീഹയിൽ രെഹബെയാമിന്റെ ഭാര്യയായിരുന്നു: (2ദിന, 11:18). ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ ഈ എലീയാബു തന്നെയായിരിക്കണം.

എലീമേലെക്ക്

എലീമേലെക്ക് (Elimelech)

പേരിനർത്ഥം – ദൈവം രാജാവ്

ന്യായാധിപന്മാരുടെ കാലത്ത് ബേത്ലേഹെമിൽ പാർത്തിരുന്ന ഒരു യെഹൂദാഗോത്രജൻ. ഇയാൾ തന്റെ ഭാര്യ നൊവോമി, പുത്രന്മാരായ മഹ്ലോൻ, കില്യോൻ എന്നിവരുമായി ക്ഷാമകാലത്ത് മോവാബുദേശത്തു ചെന്നു പാർത്തു. അവിടെവച്ചു എലീമേലെക്കും പുത്രന്മാരും മരിച്ചു: (രൂത്ത്, 1:2,3; 2:1; 4:3,9).

എരസ്തൊസ്

എരസ്തൊസ് (Erastus) 

പേരിനർത്ഥം – പ്രിയൻ

കൊരിന്തുകാരനായ എരസ്തൊസ് പൗലൊസിന്റെ ശിഷ്യനായിരുന്നു. ഈ പേര് പുതിയനിയമത്തിൽ മൂന്നു പ്രാവശ്യം കാണുന്നു. കൊരിന്തു പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസാതൊസ് റോമാ വിശ്വാസികളെ വന്ദനം ചെയ്യുന്നുവെന്ന് പൗലൊസ് അറിയിക്കുന്നു: (റോമ, 16:23). തിമൊഥയൊസ് റോമിലേക്കു വരാൻ ആവശ്യപ്പെട്ടുകൊണ്ട് പൗലൊസ് എഴുതുമ്പോൾ പല സഹപ്രവർത്തകരെക്കുറിച്ചും പറയുന്നുണ്ട്. അതിൽ എരസ്തൊസ് കൊരിന്തിൽ താമസിക്കുന്നുവെന്നു പ്രസ്താവിച്ചിട്ടുണ്ട്: (2തിമൊ, 4:20). തന്റെ മൂന്നാം മിഷണറിയാത്രയിൽ പൗലൊസ് എഫെസൊസിൽ താമസിച്ചുകൊണ്ട് എരസ്തൊസിനെയും തിമൊഥയൊസിനെയും മക്കെദോന്യയിലേക്കു അയച്ചു: (പ്രവൃ, 19:22). തുടർന്നു ദെമേത്രിയൊസ് നിമിത്തമുള്ള കലഹത്തിനുശേഷം പൗലൊസും മക്കെദോന്യയിലേക്കു പോയി.

എഫയീം

എഫയീം (Ephraim)

പേരിനർത്ഥം – ഫലപൂർണ്ണം

യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിന്റെയും ഇളയമകൻ. (ഉല്പ, 41:50-52). യോസേഫ് മുന്നറിയിച്ച സപ്തവത്സര സമൃദ്ധിയുടെ കാലത്തായിരുന്നു എഫ്രയീം ജനിച്ചത്. എഫ്രയീമിന്റെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവം യാക്കോബിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നതാണ്. ജ്യേഷ്ഠൻ മനശ്ശെ ആണങ്കിലും യാക്കോബ് ജ്യേഷ്ഠാവകാശം നല്കിയത് എഫ്രയീമിനാണ്. അങ്ങനെ അനുഗ്രഹത്തിലുടെ ജന്മാവകാശം എഫ്രയീമിനു ലഭിച്ചു. (ഉല്പ, 48:17-19). യാക്കോബിന്റെ ചരിത്രത്തിന്റെ പ്രതിഫലനം ഇവിടെ കാണാൻ കഴിയും. അനുജനായ യാക്കോബ് പിതാവിനെ കബളിപ്പിച്ചാണ് ജ്യേഷ്ഠാവകാശം നേടിയത്. യോസേഫ് മരിക്കുന്നതിനു മുമ്പ് എഫയീമ്യകുടുബം മൂന്നാം തലമുറയിലെത്തിക്കഴിഞ്ഞു. (ഉല്പ, 50:23). എഫയീമിന്റെ സന്തതികൾ ഗത്യരുടെ കന്നുകാലികൾ മോഷ്ടിക്കാൻ പോയി. ഗത്യർ അവരെ കൊന്നു. തന്റെ കുടുംബത്തിനു സംഭവിച്ച അനർത്ഥംത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അക്കാലത്തു ജനിച്ച തന്റെ പുത്രന് എഫ്രയീം ബെരീയാവു എന്നു പേരിട്ടു. (1ദിന, 7:21-23).

യാക്കോബിന്റെ സന്തതികൾ‘ കാണുക: