All posts by roy7

ഔഗുസ്തൊസ് കൈസർ

ഔഗുസ്തൊസ് കൈസർ (Augustus Caesar)

പേരിനർത്ഥം – അഭിവന്ദ്യൻ

കർത്താവായ യേശുക്രിസ്തു ജനിക്കുന്ന കാലത്ത് റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഗായസ് ജൂലിയസ് സീസർ ഒക്റ്റാവിയന് ബി.സി. 27 ജനുവരി 16-ന് റോമൻ സെനറ്റ് നല്കിയ ബഹുമതി നാമമാണ് ഔഗുസ്തൊസ്: (ലൂക്കൊ, 2:1). ഈ പേരിനെ സെബസ്റ്റോസ് എന്ന് ഗ്രീക്കിലേക്കു തർജ്ജമ ചെയ്തു. പില്കാല റോമൻ ചക്രവർത്തിമാരും ഈ ബഹുമതി നാമം സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ അനന്തരവനായ ഇദ്ദേഹം ബി.സി. 63-മാണ്ട് സെപ്റ്റംബർ മാസം 23-ാം തീയതി ജനിച്ചു. ജൂലിയസ് സീസറിന്റെ മരണപ്രതത്തിൽ കൈസറെ നാമകരണം ചെയ്തിരുന്നു. എന്നാൽ ഈ കാര്യം രഹസ്യമായി സൂക്ഷിച്ചു. സീസറിന്റെ വധത്തിനുശേഷം മരണപത്രം വായിച്ചതോടു കൂടി ഈ പേർ അദ്ദേഹം സ്വീകരിച്ചു. ബി.സി. 43-ൽ റോമാനഗരം കൈവശമാക്കി, അദ്ദേഹം കോൺസൽ ആയി തിരഞ്ഞെടുക്കപ്പെട്ടു . അന്റണി, ലെപിഡസ് എന്നിവരെ ചേർത്തു ഒരു ട്രയംവിറൈറ്റ് (ത്രിനായകത്വം) രൂപീകരിച്ചു. തുടർന്നു ജൂലിയസ് സീസറിന്റെ ഘാതകനായ ബ്രൂട്ടസിനെയും സൈന്യത്തെയും തോല്പിച്ചു. ഒക്റ്റാവിയന്റെ സഹോദരിയായ ഒക്റ്റാവിയയെ ആന്റണി വിവാഹം കഴിച്ചു. 

ഈജിപ്റ്റിലെ രാജ്ഞിയായ ക്ലിയോപാട്ര VII-ന്റെ വശീകരണത്തിൽ ആന്റണി വീണു. ബി.സി. 33-ൽ ക്ലിയൊപാട്രയെ ആന്റണി വിവാഹം കഴിക്കുകയും ബി.സി. 32-ൽ ഒക്റ്റാവിയയെ വിവാഹമോചനം ചെയ്യുകയും ചെയ്തു. ബി.സി. 30-ൽ ഒക്റ്റാവിയൻ ഈജിപ്റ്റ് ആക്രമിച്ചു. ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യചെയ്തു. അതോടുകൂടി ഈജിപ്റ്റ് റോമൻ പ്രവിശ്യയായിത്തീർന്നു. ഔഗുതൊസ് കൈസർ ദീർഘായുഷ്മനായിരുന്നു. അമ്പത്തേഴുവർഷം (ബി.സി. 43-എ.ഡി. 14) റോം ഭരിച്ചു. ഭരണകാലം ഐശ്വര്യപൂർണ്ണവും സമാധാനപരവും ആയിരുന്നു. എ.ഡി. 14: ആഗസ്റ്റ് 19-ന് ഔഗുസ്തൊസ് കൈസർ മരിച്ചു. ഒരുമാസത്തിനുശേഷം റോമൻ സെനറ്റ് അദ്ദേഹത്തെ ദേവനാക്കി.

ഓരേബ്

ഓരേബ് (Oreb)

പേരിനർത്ഥം – കാക്ക

യിസ്രായേലിനെ ആക്രമിച്ച മിദ്യാന്യ പ്രഭുക്കന്മാരിലൊരാൾ. ഗിദെയോൻ മിദ്യാന്യരെ തോല്പിച്ചോടിച്ചു. ഗിദെയോന്റെ ആഹ്വാനം അനുസരിച്ച് എഫ്രയീമ്യർ മിദ്യാന്യരെ പിന്തുടരുകയും അവരുടെ പ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വച്ച് കൊന്നു. ഇരുവരുടെയും തല അവർ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു: (ന്യായാ, 7:24,25). മിദ്യാന്യരുടെ സംഹാരം ഭയാനകമായിരുന്നു . ചെങ്കടലിൽ വച്ചു നടന്ന മിസ്രയീമ്യ സംഹാരവും അശ്ശൂർ പാളയത്തു വച്ചു നടന്ന സൻഹേരീബിന്റെ സൈന്യസംഹാരവും, മിദ്യാന്യസംഹാരവും തുല്യപ്രാധാന്യത്തോടെയാണ് തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുള്ളത്: (യെശ, 10:26; സങ്കീ, 83:11).

ഓബേദ്-എദോം

ഓബേദ്-എദോം (Obed-edom)

പേരിനർത്ഥം – ഏദോമിന്റെ ദാസൻ

ദാൻ ഗോത്രത്തിലെ ഗത്ത്-രിമ്മോനിൽ നിന്നുള്ള ഒരുവൻ. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരുമ്പോൾ, വഴിയിൽ വച്ചു പെട്ടകം തൊട്ടതുമൂലം ഉസ്സാ മരിച്ചു. അതിനാൽ ദാവീദ് പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ വച്ചു. അവിടെ അതു മൂന്നുമാസം ഇരുന്നു. പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു: (2ശമൂ, 6:10-14; 1ദിന, 13:13,14). അവിടെ നിന്നും ദാവീദ് പെട്ടകത്തെ യെരൂശലേമിലേക്കു കൊണ്ടുവന്നു: (2ശമൂ, 6:12; 1ദിന, 15:25). അലാമോത്ത് രാഗത്തിൽ വീണ ധ്വനിപ്പിക്കാൻ നിയമിക്കപ്പെട്ടവരിൽ ഓബേദ്-എദോമും ഉൾപ്പെട്ടിരുന്നു: (1ദിന, 15:25; 16:5,38). ദാൻ ഗോത്രത്തിലെ ഗത്ത്-രിമ്മോനിൽ നിന്നുള്ളവനാകയാൽ ഓബേദ്-എദോം ഗിത്യൻ എന്നറിയപ്പെട്ടു.

ഓനാൻ

ഓനാൻ (Onan)

പേരിനർത്ഥം – ശക്തൻ

യെഹൂദയുടെ രണ്ടാമത്തെ പുത്രൻ: (ഉല്പ, 38:4; സംഖ്യാ, 26:19; 1ദിന, 2:3). മുത്തസഹോദരനായ ഏർ മരിച്ചപ്പോൾ അയാളുടെ വിധവയായ താമാറിനെ ദേവര വിവാഹം ചെയ്ത് ഏറിനു സന്തതിയെ ജനിപ്പിക്കുവാൻ യെഹൂദ ഓനാനോടു പറഞ്ഞു. എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ലെ എന്നറികയാൽ ഓനാൻ അവളിൽ സന്തതിയെ ജനിപ്പിക്കുവാൻ വിസമ്മതിച്ചു. അവന്റെ പ്രവൃത്തി യഹോവയ്ക്കു അനിഷ്ടമായി. തന്മൂലം അവൻ മരിച്ചു: (ഉല്പ, 38:8-10).

ഓദേദ്

ഓദേദ് (Oded)

പേരിനർത്ഥം – യഥാസ്ഥാനപ്പെടുത്തൽ

ശമര്യയിലെ ഒരു പ്രവാചകൻ. പേക്കഹ് രാജാവ് യെഹൂദ ആക്രമിച്ചു അനേകം യെഹൂദന്മാരെ ബദ്ധരാക്കി കൊണ്ടുപോയി. രണ്ടു ലക്ഷത്തോളം വരുന്ന ബദ്ധന്മാരും കൊള്ളയുമായി മടങ്ങിപ്പോയ സൈന്യത്തെ ഓദേദ് പ്രവാചകൻ എതിരേറ്റു വന്നു. യഹോവയുടെ ഉഗ്രകോപം തങ്ങളുടെ മേൽ പതിക്കാതിരിക്കുവാൻ ബദ്ധന്മാരെ വിട്ടയക്കുന്നതിന് ഓദേദ് പ്രവാചകൻ ഉപദേശിച്ചു. പ്രവാചകന്റെ ഉപദേശം കേട്ട രാജാവ് ബദ്ധന്മാർക്ക് ആഹാരവും വസ്ത്രവും നല്കി, അവരെ യെരീഹോവിലേക്കു മടക്കി അയച്ചു: (2ദിന, 28:8-15).

ഓഗ്

ഓഗ് (Og)

പേരിനർത്ഥം – നീഴമുള്ള കഴുത്ത്

ബാശാനിലെ അമോര്യരാജാവ്: (സംഖ്യാ, 21:33; 32:33; ആവ, 4147; 31:4). ഓഗിന്റെ രാജ്യത്തിൽ അറുപതു പട്ടണങ്ങളുണ്ടായിരുന്നു: (യോശു, 13:30). അവയിൽ പ്രധാനപ്പെട്ടവ അസ്താരോത്ത്, എദ്രെയി എന്നിവയാണ്. എദ്രെയിൽവെച്ച് ഓഗും പടജനവും മോശയോടു എതിർത്തു. എന്നാൽ അവർ ഒട്ടൊഴിയാതെ സംഹരിക്കപ്പെട്ടു. യിസ്രായേല്യർ ഓഗിന്റെ ദേശം കൈവശമാക്കി: (സംഖ്യാ, 21:35; ആവ, 1:4; 3:4-10). ഓഗിന്റെ രാജ്യം മനശ്ശെയുടെ അർദ്ധഗോത്രത്തിനു നല്കി. രെബായീമ്യ മല്ലന്മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഓഗ്. ഓഗിന്റെ ഇരുമ്പുകൊണ്ടുള്ള മഞ്ചം അമ്മാന്യനഗരമായ രബ്ബയിൽ ഉണ്ടെന്നു മോശെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ആ മഞ്ചത്തിനു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്: (ആവ, 3:11). ഈ മഞ്ചം ശവപേടകത്തെ കുറിക്കുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട് .

ഒഹൊലീയാബ്

ഒഹൊലീയാബ് (Aholiab)

പേരിനർത്ഥം – പിതാവിന്റെ കൂടാരം 

ദാൻ ഗോത്രത്തിൽ അഹീസാമാക്കിന്റെ മകൻ. ഒഹൊലീയാബ് കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനുൽ, ധുമനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ചെയ്യുന്നവനുമായിരുന്നു. സമാഗമന കൂടാരം സംബന്ധിച്ച പണികളിൽ ബെസലേലിനെ സഹായിച്ചു: (പുറ, 31:6: 35:34; 36:1,2; 38:23).

ഒലുമ്പാസ്

ഒലുമ്പാസ് (Olympas)

പേരിനർത്ഥം – അതിമനോഹരം

റോമാ സഭയിലെ ഒരു ക്രിസ്ത്യാനി. പൗലൊസ് ഇയാൾക്ക് വന്ദനം ചൊല്ലുന്നു. “ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:15).

ഒമ്രി

ഒമ്രി (Omri)

പേരിനർത്ഥം — യഹോവയുടെ ശിഷ്യൻ

വിഭക്തയിസ്രായേലിലെ ആറാമത്തെ രാജാവ്. ഭരണകാലം ബി.സി. 885/84-874/73. ഒമ്രി യിസ്രായേൽ രാജാവായ ഏലയുടെ സേനാനായകനായിരുന്നു. ഗിബ്ബെഥോൻ നിരോധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഏലാരാജാവിന്റെ രഥനായകനായ സിമ്രി രാജാവിനെ വധിച്ച് അധികാരം കൈയടക്കി എന്നറിഞ്ഞു. ഉടൻ തന്നെ സൈന്യം പാളയത്തിൽ വെച്ചു ഒമ്രിയെ രാജാവായി വാഴിച്ചു. ഒമ്രി സൈന്യവുമായി ചെന്ന് തിർസ്സയെ നിരോധിച്ചു. പട്ടണം പിടിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ സിമ്രി ഉൾമുറിയിൽ പ്രവേശിച്ചു രാജധാനിക്കു തീ വെച്ചു ആത്മഹത്യ ചെയ്തു. (1രാജാ, 16:15-18). യിസ്രായേൽ ജനം രണ്ടു പക്ഷമായി പിരിഞ്ഞു. ഒരു ഭാഗം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കാൻ ശ്രമിച്ചു. ഒരു ഭാഗം ഒമ്രിയുടെ പക്ഷത്തുനിന്നു. തുടർന്നു നാലുവർഷം ആഭ്യന്തരയുദ്ധം നടന്നു. അതിനുശേഷം ഒമ്രി യിസ്രായേലിന്റെ അധിപനായി. (1രാജാ, 16:21,22). ആദ്യത്തെ ആറുവർഷം തിർസ്സയിൽ ഭരിച്ചു. തുടർന്നു ശേമെരിനോടു ശമര്യാമല രണ്ടു താലന്ത് വെള്ളിക്കുവാങ്ങി തലസ്ഥാനം പണിതു ശമര്യാ എന്നു പേരിട്ടു. യുദ്ധതന്ത്ര പ്രാധാന്യമുള്ള സ്ഥലമായിരുന്നു ശമര്യാമല. രാജവംശത്തെ ഉറപ്പിക്കാൻ ഏത് ഉപായവും പ്രയോഗിക്കാൻ ഒമ്രിക്കു മടി ഉണ്ടായിരുന്നില്ല. അരാംരാജാവായ ബെൻ-ഹദദ് ഒന്നാമനോടു ഉടമ്പടി ചെയ്തു അരാമിൽ നിന്നു പിടിച്ചെടുത്ത പട്ടണങ്ങളെ വിട്ടുകൊടുത്തു. (1രാജാ, 20:34). സോര്യരാജകുമാരിയായ ഈസേബെലിനെ തന്റെ മകനായ ആഹാബിന് ഭാര്യയായി എടുത്തു. അങ്ങനെ ഒമ്രി അരാമ്യരുമായി സഖ്യം ഉറപ്പിച്ചു. അതോടുകൂടി ബാൽപൂജ യിസ്രായേലിൽ വളർന്നു. ഒമ്രി യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു. (1രാജാ, 16:25,26). പന്ത്രണ്ടു വർഷത്തെ ഭരണത്തിനു ശേഷം ഒമ്രി മരിച്ചു; പുത്രനായ ആഹാബ് അവനു പകരം രാജാവായി.

ഒനേസിമൊസ്

ഒനേസിമൊസ് (Onesimus)

പേരിനർത്ഥം – പ്രയോജനമുള്ളവൻ

ഒളിച്ചോടിയ അടിമയാണ് ഒനേസിമൊസ്. ഒനേസിമൊസിനു വേണ്ടിയാണ് അപ്പൊസ്തലനായ പൗലൊസ് ഫിലേമോനുള്ള ലേഖനം എഴുതിയത്. കൊലൊസ്യ സഭയ്ക്കു എഴുതുമ്പോൾ ഒനേസിമൊസിനെക്കുറിച്ച് ‘നിങ്ങളിൽ ഒരുത്തനായ’ എന്ന് പൗലൊസ് സൂചിപ്പിക്കുന്നതിൽനിന്നും ഒനേസിമൊസ് കൊലൊസ്യയിൽ നിന്നുള്ളവൻ എന്ന് അനുമാനിക്കാം: (കൊലൊ, 4;9). ഫിലേമോന്റെ അടുക്കൽ നിന്നൊളിച്ചോടിയ ഒനേസിമൊസ് റോമിൽവച്ച് പൗലൊസിൽ നിന്നും സുവിശേഷം കേട്ടു ക്രിസ്ത്യാനിയായി: (ഫിലേ, 1:10). മാനസാന്തരപ്പെട്ടശേഷം പൗലൊസിന് പ്രയോജനകരമായ ശുശ്രൂഷ ചെയ്തു. അതുകൊണ്ട് അവനെ തന്നോടൊപ്പം നിറുത്തിക്കൊള്ളുവാൻ ആഗ്രഹിച്ചു. എങ്കിലും അതു ഫിലേമോന്റെ അവകാശത്തിന്മേലുള്ള കൈകടത്തലായിരിക്കും എന്നു കരുതി ഫിലേമോനുള്ള ലേഖനവും കൊലൊസ്യർക്കുള്ള ലേഖനവും കൊടുത്ത് തിഹിക്കൊസിനോടൊപ്പം ഒനേസിമൊസിനെ അയച്ചു. “തടവിലായിരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകൻ’ എന്നാണ് ഒനേസിമൊസിനെക്കുറിച്ച് പൗലൊസ് എഴുതുന്നത്.