All posts by roy7

ക്ലൗദ്യൊസ്

ക്ലൗദ്യൊസ് (Claudius)

പേരിനർത്ഥം – അസന്തുഷ്ടൻ

റോമിലെ നാലാമത്തെ ചക്രവർത്തി. കാലിഗുളയെ പിന്തുടർന്നു എ.ഡി. 41 ജനുവരി 25-നു ചക്രവർത്തിയായി. ദ്രുസസ്സിന്റെയും അന്തോണിയയുടെയും മകനായി ബി.സി. പത്താമാണ്ട് ആഗസ്റ്റ് 1-നു ഗാളിലെ ലയോൺസിൽ ജനിച്ചു. ശൈശവത്തിൽ തന്നെ പിതാവു നഷ്ടപ്പെട്ട ക്ലൗദ്യൊസിനു ശരിയായ പരിഗണനയും പരിചരണവും ലഭിച്ചില്ല. സാഹിത്യ പരിശ്രമത്തിൽ ഏർപ്പെട്ട അദ്ദേഹം അനേകം ലേഖനങ്ങളെഴുതി. കാലിഗുള വധിക്കപ്പെട്ടപ്പോൾ ഭയന്നു ഒളിവിൽ കഴിഞ്ഞ ക്ലൗദ്യൊസിനെ ഒരു ഭടൻ ചക്രവർത്തിയായി പ്രഖ്യാപിച്ചു. യെഹൂദന്മാരോടു ക്ലൗദ്യൊസ് ഉദാരമായി പെരുമാറി. ക്രെസ്തൂസിന്റെ നേതൃത്വത്തിൽ ലഹള നടത്തിയ യെഹൂദന്മാരെ അദ്ദേഹം റോമിൽ നിന്നു പുറത്താക്കിയെന്നു സ്യൂട്ടോണിയസ് എഴുതി. ക്ലൗദ്യൊസിന്റെ വാഴ്ചക്കാലത്ത് റോമിൽ ക്രിസ്ത്യാനികളായ യെഹൂദന്മാർ ഉണ്ടായിരുന്നു. യെഹൂദന്മാർ എല്ലാവരും റോം വിട്ടുപോകണമെന്ന ക്ലൗദ്യൊസിന്റെ വിളംബരമനുസരിച്ച് പൗലൊസിന്റെ സുഹൃത്തുക്കളായിരുന്ന അക്വിലാസും പ്രിസ്കില്ലയും പട്ടണത്തിൽ നിന്നു പോയി. (പ്പവൃ, 18:2). റോമിൽ യെഹൂദന്മാരുടെ ലഹള നടന്നുവെന്നും അത് ഒരു ക്രിസ്തുവിന്റെ പേരിലായിരുന്നുവെന്നും മാത്രമേ സ്യൂട്ടോണിയസിനു അറിയാമായിരുന്നുള്ളു. യെഹൂദന്മാരുടെ വിപ്ലവം കാരണം യെഹൂദന്മാരുടെ സമ്മേളനങ്ങളെ ക്ലൗദ്യൊസ് നിരോധിച്ചു. ഇതിന്റെ അർത്ഥം മതാനുഷ്ഠാനങ്ങൾക്ക് യെഹൂദൻ റോമാപട്ടണം വിട്ടുപോകണമെന്നതായിരുന്നു. ഭാര്യമാരുടെ സ്വാധീനവലയത്തിൽ പെടുന്നതുവരെ ചക്രവർത്തി സുസമ്മതനായിരുന്നു. രാജ്യത്തിനു ഗുണകരമായ കാര്യങ്ങൾ പലതും ചെയ്തു. തന്റെ അനന്തരവളായ അഗ്രിപ്പിനയെ ക്ലൗദ്യൊസ് വിവാഹം കഴിച്ചു. ക്ലൗദ്യൊസിന്റെ പുത്രനായ ബ്രിട്ടാനിക്കസിനുപകരം അവളുടെ പൂർവ്വവിവാഹത്തിലെ പുത്രനായ നീറോയെ ചക്രവർത്തിയാക്കുവാൻ അഗ്രിപ്പിന ശ്രമിച്ചു. അതു സാദ്ധ്യമല്ലെന്നു കണ്ടു അവൾ ചക്രവർത്തിക്കു വിഷം കൊടുത്തു. അനന്തരം നീറോ ചക്രവർത്തിയായി. ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നുള്ള അഗബൊസിന്റെ പവചനം ക്ലൗദ്യൊസിന്റെ കാലത്തു നിറവേറി: (പ്രവൃ, 11:28).

ക്ലേമന്ത്

ക്ലേമന്ത് (Clement)

പേരിനർത്ഥം – കരുണാപൂർണ്ണൻ

ഫിലിപ്പിനഗരത്തിലെ ഒരു ക്രിസ്ത്യാനി. ഇയാളെക്കുറിച്ചു ജീവപുസ്തകത്തിൽ പേരുള്ളവൻ എന്നു പൗലൊസ് അപ്പൊസ്തലൻ പറയുന്നു: (ഫിലി, 4:3). റോമിലെ ബിഷപ്പായിരുന്ന ക്ലേമന്ത് പൗലൊസിൻ്റെ ഈ സഹപ്രവർത്തകനായിരുന്നു എന്നു കരുതപ്പെടുന്നു. 

ക്ലെയോപ്പാവ്

ക്ലെയോപ്പാവ് (Clopas)

പേരിനർത്ഥം – പിതാവിന്നു മഹത്വം

യേശുവിന്റെ അമ്മ മറിയയോടും, അമ്മയുടെ സഹോദരിയോടുമൊപ്പം ക്രൂശിനരികെ നിന്ന മറിയയുടെ ഭർത്താവ്: (യോഹ, 19:25). അല്ഫായി എന്ന് പേരിൻറ ഗ്രീക്കു രൂപമായിരിക്കണം ക്ലെയോപ്പാവ്.  

ക്ലെയൊപ്പാവ്

ക്ലെയൊപ്പാവ് (Cleopas)

പേരിനർത്ഥം – പിതാവിനാൽ പ്രശസ്തൻ

ക്ലെയൊപാട്രൊസ് എന്ന ഗ്രീക്കുനാമത്തിൻ്റെ സംക്ഷിപ്തരൂപമാണ് ക്ലെയൊപ്പാവ്. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം എമ്മവുസ്സിലേക്കു യാത്ര ചെയ്ത രണ്ടു ശിഷ്യന്മാരിലൊരാളാണ് കെയൊപ്പാവ്. (ലൂക്കൊ, 24:18). യേശു അവരോടു ചേർന്നു നടന്നു സംഭാഷിച്ചു, അവരുടെ സംഭാഷണവിഷയം എന്താണെന്നു കേൾക്കുകയും അവിശ്വാസത്തിനു അവരെ ശാസിക്കുകയും ചെയ്തു. അനന്തരം തന്റെ കഷ്ടവും പിൻവരുന്ന മഹിമയും പ്രവചിച്ചിട്ടുളള തിരുവെഴുത്തുകൾ ക്രിസ്തു അവർക്കു വിശദമാക്കിക്കൊടുത്തു. എമ്മവുസിലെത്തിയ ശേഷം അത്താഴസമയത്തു ക്രിസ്തു അവർക്കു സ്വയം വെളിപ്പെടുത്തിക്കൊടുത്തു: (ലൂക്കൊ, 24:13-35).

ക്രേസ്കേസ്

ക്രേസ്കേസ് (Crescens) 

പേരിനർത്ഥം – വൃദ്ധിപ്രാപിക്കുക

അപ്പൊസ്തലനായ പൗലൊസിന്റെ സഹചാരികളിലൊരാൾ. അപ്പൊസ്തലൻ ഇയാളെ ഗലാത്യയിലേക്കയച്ചു: 2തിമൊ, 4:10). ക്രേസ്കേസ് ലത്തീൻ പേരാണ്. ഈ വ്യക്തിയെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

ക്രിസ്പൊസ്

ക്രിസ്പൊസ് (Crispus)

പേരിനർത്ഥം – ചുരുണ്ട

കൊരിന്തിലെ യെഹൂദന്മാരുടെ പള്ളിയിലെ പ്രമാണിയായിരുന്നു ക്രിസ്പൊസ്. പൗലൊസിൽനിന്നു സുവിശേഷം കേട്ട് കുടുംബത്തോടൊപ്പം ക്രിസ്ത്യാനിയായി: (പ്രവൃ, 18:8). പൗലൊസ് സ്നാനപ്പെടുത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ക്രിസ്പൊസ്: (1കൊരി, 1:14). പാരമ്പര്യം അനുസരിച്ച് ക്രിസ്പൊസ് ഐജീനയിലെ ബിഷപ്പായി.

കോരെശ്

കോരെശ് (Cyrus)

പേരിനർത്ഥം – സുര്യൻ

കാംബിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമൻ. ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. വിശാലമനസ്ക്കനായ കോരെശ് ബൈബിൾ പ്രവചനത്തിലും (യെശ, 41:25; 44:28; 45:1-13), ചരിത്രത്തിലും (2ദിന, 36:22; എസ്രാ, 1:1; ദാനീ, 1:21; 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കി. ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു നൂറ്റാണ്ടോളം യെഹൂദ്യ പാർസി സാമ്രാജ്യത്തിൻ്റെ ഒരു പ്രവിശ്യയായി തുടർന്നു. യെഹൂദാ പ്രവാസികളോടു കോരെശ് കരുണ കാണിക്കുകയും സ്വന്തസ്ഥലത്തു പോയി ദൈവാലയം പണിയുവാൻ അവർക്കനുവാദം കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിളംബരം ദിനവൃത്താന്തത്തിലും എസ്രായുടെ പുസ്തകത്തിലും കൊടുത്തിട്ടുണ്ട്. “പാർസിരാജാവായ കോരെശ് ഇപ്രകം കല്പ്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരുശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ:” (2ദിന, 36:23). യെശയ്യാ പ്രവാചകൻ മഹനീയമായ വിശേഷണങ്ങളാണ് കോരെശിനു നല്കിയിട്ടുള്ളത്: ‘യഹോവയുടെ അഭിഷിക്തൻ’ അഥവാ ‘മശിഹാ’ എന്നും, ‘യഹോവയുടെ ഇടയൻ’ എന്നും പ്രവാചകൻ അദ്ദേഹത്തെ വിളിച്ചു: (യെശ, 45:1; 44:28). യെരുശലേം ദൈവാലയത്തിന്റെ പുനർ നിർമ്മാണത്തിന് വിളംബരം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല പണിക്കാവശ്യമായ സഹായം നല്കുകയും ചെയ്തു: (എസ്രാ, 3:7). യഹോവയുടെ ആലയം വക ഉപകരണങ്ങൾ മടക്കിക്കൊടുത്തു: (എസാ, 1:7,8). ബാബിലോൺ കോരെശിന്റെ കീഴിൽ ആയതിനുശേഷം ആദ്യത്തെ മൂന്നു വർഷം ദാനീയേൽ ശുഭമായിരുന്നു: (ദാനീ, 1:21; 6:28; 10:1). ബി.സി. 530-ൽ ഒരു യുദ്ധത്തിൽ കോരെശ് വധിക്കപ്പെട്ടു. പുത്രനായ കാമ്പിസസ് കോരെശിനു പകരം രാജാവായി.

കോരഹ്

കോരഹ് (Korah)

പേരിനർത്ഥം – കഷണ്ടി

കെഹാത്തിന്റെ പൗത്രൻ. മോശെയുടെ പിതാവായ അമ്രാമിന്റെ സഹോദരൻ യിസ്ഹാരിന്റെ പുത്രനാണ് കോരഹ്. മോശെയ്ക്കെതിരെ നടന്ന മത്സരത്തിന് നേതൃത്വം നല്കിയതിൽ ഒരുവനായിരുന്നു കോരഹ്: (സംഖ്യാ, 16:1-49). പൗരോഹിത്യ പദവിയിൽനിന്നു തങ്ങളെ ഒഴിവാക്കിയതായിരുന്നു കോരഹിനും കൂട്ടർക്കും മത്സരം സംഘടിപ്പിക്കുവാൻ കാരണമായത്. കോരഹ്, ദാഥാൻ, അബീ രാം എന്നിവർ 250 പ്രധാനികളുമായി മോശെയുടെയും അഹരോൻ്റെയും മുമ്പിൽ വന്നു. മറ്റുളളവരുടെ അവകാശങ്ങളെ അവർ തട്ടിയെടുത്തതായി കുറ്റപ്പെടുത്തി. ഇതു കേട്ട ഉടൻ തന്നെ മോശെ കവിണ്ണുവീണു; പ്രശ്നം ദൈവസന്നിധിയിൽ സമർപ്പിച്ചു. തീരുമാനം യഹോവയ്ക്ക് വിട്ടു: (സംഖ്യാ, 16:5). പിറ്റേദിവസം മത്സരികൾ മോശെ, അഹരോൻ എന്നിവരോടൊപ്പം സമാഗമനകൂടാരത്തിൻ്റെ മുമ്പിൽ സന്നിഹിതരായി. മുഴുവൻ സഭയും വന്നുകൂടി. മോശെയോടും അഹരോനോടും അവരിൽനിന്നും വേർപെടാൻ ദൈവം ആവശ്യപ്പെട്ടു സഭയെ നശിപ്പിക്കാതിരിക്കേണ്ടതിനു അവർ ദൈവത്തോടപേക്ഷിച്ചു. കോരഹ്, ദാഥാൻ, അബീരാം എന്നിവരെ ഭൂമി വായ്പിളർന്നു വിഴുങ്ങി. യഹോവയിൽ നിന്നു അഗ്നി ഇറങ്ങി ധൂപം കാട്ടിയ 250 പേരെയും ദഹിപ്പിച്ചു. പില്ക്കാലത്ത് കോരഹ്യർ ദൈവാലയശുശ്രൂഷയിൽ മുന്നിട്ടു നില്ക്കുന്നതായികാണാം. കോരഹിന്റെ പുത്രന്മാരെ പിതാവിനു സംഭവിച്ച നാശത്തിൽ നിന്നു ഒഴിവാക്കിയിരുന്നു: (സംഖ്യാ, 26:10,11). യൂദയുടെ ലേഖനത്തിൽ കയീൻ, ബിലെയാം എന്നിവരോടൊപ്പം കോരഹിനെയും പറഞ്ഞിട്ടുണ്ട്. (വാ, 11).

കൊർന്നേല്യൊസ്

കൊർന്നേല്യൊസ് (Cornelius)

പേരിനർത്ഥം – കുഴൽവാദ്യം

കൈസര്യയിലെ ഒരു റോമൻ ശതാധിപനായിരുന്നു കൊർന്നേല്യൊസ്. ദൈവകൃപയുടെ സുവിശേഷത്തിലേക്കു ആദ്യമായി ആകർഷിക്കപ്പെടുന്ന ഒരു വിജാതീയ വ്യക്തിയെന്ന നിലയിൽ കൊർന്നേല്യൊസിന്റെ മാനസാന്തരം പ്രാധാന്യമർഹിക്കുന്നു. ഭക്തി. ദൈവഭയം, ദാനധർമ്മം. പ്രാർത്ഥന മുതലായവ അദ്ദേഹം ഒരു യെഹൂദമതാനുസാരി ആയിരുന്നുവെന്നു സൂചിപ്പിക്കുന്നു: (പ്രവൃ, 10:2). കൊർന്നേല്യൊസിനെ ദൈവം അംഗീകരിച്ചിരുന്നു എങ്കിലും രക്ഷാപ്രാപ്തിക്ക് പത്രൊസിനെ വരുത്തി പ്രസംഗം കേൾക്കുവാൻ അവന് ദർശനത്തിൽ ദൈവം നിർദ്ദേശം നല്കി. വീണ്ടും ജനനം, സ്നാനം, ആത്മനിറവ് എന്നിവയെല്ലാം തന്നെ വിജാതീയർക്കും കൃപായുഗത്തിൽ നല്കിയിരിക്കുകയാണെന്നു വെളിപ്പെടുത്തുകയാണ് കൊർന്നേല്യൊസിൻ്റെ മാനസാന്തരവും പരിശുദ്ധാത്മാഭിഷേകവും. ക്രിസ്തുവിന്റെ ശരീരത്തോടു ആത്മസ്നാനത്താൽ ഏകീഭവിച്ച് യെഹൂദന്മാരോടു കൂട്ടവകാശികളും ദൈവത്തിന്റെ വാഗ്ദത്തത്തിനു പങ്കാളികളുമായി ജാതികൾ മാറിയതിനെ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ഈ ചരിത്രം യെരുശലേം കൗൺസിലിൽ പത്രൊസ് വിവരിച്ചു. ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കി എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു. പതൊസ് ഒടുവിലായി സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഉപയോഗിച്ചതു് കൊർന്നേല്യൊസിന്റെ ഭവനത്തിലാണ്. (പ്രവൃ, 10;45. ഒ.നോ: 2:14; 8:14,15).

കൈസർ

കൈസർ (Caesar)

ജൂലിയസ് സീസറിന്റെ കുടുംബനാമമാണ് കൈസർ. ആദ്യത്തെ റോമൻ ചക്രവർത്തിയായ ഔഗുസ്തൊസ് (ബി.സി. 27-എ.ഡി. 14) കൈസർ എന്ന നാമം സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ ദത്തുപുത്രനായിരുന്നു ഔഗുസ്തൊസ് കൈസർ. ഔഗുസ്തൊസിന്റെ പിൻഗാമികളും ഈ നാമം സ്വീകരിച്ചു. അങ്ങനെ കൈസർ ഒരു സ്ഥാനപ്പേരായി മാറി. റഷ്യയിലെ സാർ, ജർമ്മനിയിലെ കൈസർ എന്നിവയും ‘കൈസർ’ എന്ന സ്ഥാനപ്പേരിന്റെ തത്ഭവമോ തത്സമമോ ആണ്. ഔഗുസ്തൊസ് കൈസർ എന്ന പേര് ലൂക്കൊസ് 2:1-ലുണ്ട്. കൂടാതെ പുതിയനിയമത്തിൽ 27 സ്ഥാനങ്ങളിൽ ഈ സ്ഥാനപ്പേരു കാണാം. യേശുക്രിസ്തു ജനിക്കുമ്പോൾ ഔഗുസ്തൊസ് കൈസർ ആയിരുന്നു റോമൻ ചക്രവർത്തി. യേശുക്രിസ്ത ശുശ്രൂഷ ആരംഭിക്കുമ്പോൾ തിബെര്യാസ് കൈസർ (എ.ഡി. 14-37) റോം ഭരിക്കുകയായിരുന്നു: (ലുക്കൊ, 3:1). സുവിശേഷങ്ങളിൽ മറ്റു സ്ഥാനങ്ങളിൽ പറയപ്പെട്ടിട്ടുളളതും ഈ കൈസരാണ്: (മർക്കൊ, 12:14-17; ലൂക്കൊ, 23:2; യോഹ, 19:12-15). അപ്പൊസ്തല പ്രവൃത്തികളിൽ ആദ്യം പറയപ്പെട്ടിട്ടുള്ളത് ക്ലൗദ്യൊസ് കൈസർ (എ.ഡി. 41-54) ആണ്: (11:28-18:2). ക്ലൗദ്യൊസ് കൈസർ യെഹൂദന്മാരെ റോമാനഗരത്തിൽനിന്നും പുറത്താക്കി. പത്രൊസും പൗലൊസും രക്തസാക്ഷികളായത് നീറോയുടെ (എ.ഡി. 54-68) കാലത്തായിരുന്നു. പുതിയനിയമത്തിൽ നീറോയുടെ പേർ പറഞ്ഞിട്ടില്ല. പൗലൊസ് അഭയം തേടിയത് നീറോയെയാണ്: (പ്രവൃ, 25:8,12,21; 26:32; ഫിലി, 4:22). ഡൊമീഷ്യൻ്റെ (എ.ഡി. 8-96) കാലത്തായിരുന്നു യോഹന്നാനെ പത്മൊസിലേക്കു നാടുകടത്തിയത്. കൈസർ എന്ന പേരിനെ സാമാന്യനാമമായും സംജ്ഞാനാമമായും ക്രിസ്തു ഉപയോഗിച്ചു. “കൈസർക്കുളളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ” എന്ന ക്രിസ്തുവിന്റെ ഭാഷണം പ്രഖ്യാതമാണല്ലോ: (മത്താ, 22:2; മർക്കൊ, 12:17; ലൂക്കൊ, 20:25).