All posts by roy7

മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം — മറവി ഉണ്ടാക്കുനവൻ

യെഹൂദയിലെ പതിന്നാലാമത്തെ രാജാവ്. ഹിസ്ക്കിയാരാജാവിന്റെ പുത്രനാണ് മനശ്ശെ. (2രാജാ, 20:21; 21:1; 2ദിന, 32:33; 33:1). മനശ്ലെയുടെ അമ്മയ്ക്കു ഹെഫ്സീബ എന്നുപേർ. പിതാവിന്റെ മരണത്തിനു 12 വർഷം മുമ്പാണ് മനശ്ശയ ജനിച്ചത്. യെഹൂദയുടെ ചരിത്രത്തിൽ ഏറ്റവും അധിധികം വർഷം ഭരണം നടത്തിയത് മനശ്ശെയാണ്. പിതാവിന്റെ കാലത്തു തന്നെ മനശ്ശെ സഹരാജാവായി ഭരണം നടത്തിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ മനശ്ശെ രാജാവായി. മതപരമായ പിന്മാറ്റത്തിന്റെ കാലമായിരുന്നു മനശ്ശെയുടെ ഭരണകാലം. അന്യദേശങ്ങളിലെ അന്ധവിശ്വാസങ്ങൾ സ്വന്തം രാജ്യത്തിൽ സ്വീകരിച്ചു. മനശ്ശെ യഹോവയ്ക്കു അനിഷ്ടമായുള്ളതു ചെയ്തു. അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കുകയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കുകയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. പൂജാഗിരികളെ വീണ്ടും പണിതു. ബാലിനു ബലിപീഠങ്ങൾ നിർമ്മിച്ചു. അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു. ദൈവാലയത്തിലെ രണ്ടു പ്രാകാരങ്ങളിലും ആകാശസൈന്യത്തിന് ബലിപീഠങ്ങൾ പണിതു. മനശ്ശെയെ ശാസിച്ച പ്രവാചകന്മാരെ അവൻ പീഡിപ്പിച്ചു. 

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചു യെശയ്യാപ്രവാചകൻ മനശ്ശയുടെ കല്പനയാൽ ഈർച്ചവാൾ കൊണ്ടു അറുക്കപ്പെട്ടു. യെശയ്യാവിന്റെ മരണശേഷം യോശീയാ രാജാവിന്റെ കാലം വരെ പ്രവാചകശബ്ദം കേട്ടതേയില്ല. മനശ്ശയുടെ പാപങ്ങൾക്കു പ്രത്യാഘാതം ഉണ്ടായി. അശ്ശൂർ സൈന്യം വന്ന് മനശ്ശയെ കൊളുത്തുകളാൽ പിടിച്ച് ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ടുപോയി. (2ദിന, 33:11). കഷ്ടത്തിലായപ്പോൾ മനശ്ശെ തന്നെത്താൻ താഴ്ത്തി ദൈവത്തോടു വിളിച്ചപേക്ഷിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ടു രാജകീയ പദവി മടക്കിക്കൊടുത്തു. ഒരു വർഷത്തോളം മനശ്ശെ ബദ്ധനായിരുന്നു. മടങ്ങിവന്നശേഷം രാജ്യത്തെ ഭദ്രമാക്കുവാൻ വേണ്ട ശ്രമങ്ങൾ ചെയ്തു. യഹോവയുടെ ആലയത്തിൽ നിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. യഹോവയുടെ യാഗപീഠം നന്നാക്കി. അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു. മനശ്ശെ മരിച്ചപ്പോൾ അരമനത്തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ അടക്കം ചെയ്തു. (2രാജാ, 21:18,26; 2ദിന, 33:20). യേശുവിന്റെ വംശാവലിയിൽ മനശ്ശയുടെ പേർ ഉണ്ട്. (മത്താ, 1:9,10). ഏസർ-ഹദോന്റെ ശിലാലിഖിതത്തിൽ മനശ്ശെ രാജാവിനെക്കുറിച്ചുള്ള പരാമർശം ഉണ്ട്.

ഹിസ്ക്കീയാവ്

ഹിസ്ക്കീയാവ് (Hezekiah)

പേരിനർത്ഥം — യഹോവ എൻ്റെ ബലം

യെഹൂദയിലെ പതിമൂന്നാമത്തെ രാജാവ്. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവു ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാജാവായി, 29 വർഷം രാജ്യം ഭരിച്ചു. (ബി.സി. 715-686). 2രാജാക്കന്മാർ18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ ഭാഗങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 

ഹിസ്ക്കീയാവു ദൈവാലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർക്കുകയും ദൈവാലയം വെടിപ്പാക്കി വിശുദ്ധീകരിക്കുകയും ചെയ്തു. രാജ്യത്തിലെ വിഗ്രഹാരാധനാ ക്ഷേത്രങ്ങളെയും പൂജാഗിരികളെയും നശിപ്പിച്ചു. മോശെയുടെ കാലത്തുണ്ടാക്കിയിരുന്ന പിച്ചളസർപ്പത്തെ തകർത്തു. ആരാധനയും യാഗങ്ങളും ന്യായപ്രമാണപ്രകാരം പുന:സ്ഥാപിച്ചു. അതിനുശേഷം യെഹൂദയും യിസ്രായേലും ചേർന്നു പെസഹ ആചരിച്ചു. അതു യെരുശലേമിൽ വലിയ സന്തോഷത്തിനു കാരണമായി. ശലോമോന്റെ കാലം മുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. (2ദിന, 30:1-27). 

നഷ്ടപ്പെട്ടുപോയ പല പട്ടണങ്ങളും ഹിസ്ക്കീയാവു പിടിച്ചു, രാജ്യം വിസ്തൃതമാക്കി. അശ്ശൂരിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്പിച്ചു. ശരിയായ സാമ്പത്തിക സ്ഥിരത കൈവരിച്ചു. (2ദിന,’32:27-30). ദേശീയ സുരക്ഷിതത്വത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. സൈന്യത്തെ സുസംഘടിതമാക്കി. (2ദിന, 32:5-7). ജലസംഭരണം വളരെ വിദഗ്ദ്ധമായ രീതിയിൽ ക്രമീകരിച്ചു. പട്ടണത്തിനു പുറത്തു നിന്നും ഗീഹോൻ അരുവിയിലെ ജലം 600 വാര ദൈർഘ്യമുള്ള ഒരു തുരങ്കത്തിൽ കൂടി പട്ടണമതിലിനുള്ളിൽ കൊണ്ടുവന്നു, ശീലോഹാം കുളത്തിൽ വെള്ളം സംഭരിക്കത്തക്കവണ്ണം ക്രമീകരിച്ചു. ശത്രുക്കൾ അരുവി തടസ്സപ്പെടുത്താതിരിക്കുവാൻ ഉത്ഭവസ്ഥലം മൂടി സംരക്ഷിച്ചു. (2രാജാ, 20:20; 2ദിന, 32:30).

അശ്ശൂരിന്റെ ആധിപത്യത്തിനു എതിരായി ബാബേലും മിസ്രയീമും സംഘടിക്കുവാൻ ശ്രമിച്ചു. അതിൽ പങ്കുചേരുവാൻ ബാബേൽ ദൂതന്മാരെ യെരുശലേമിലേക്കു അയച്ചു. ഹിസ്ക്കീയാവു രാജധാനിയിലും ഭണ്ഡാരത്തിലുമുള്ള സകലതും ദൂതന്മാരെ കാണിച്ചു. ഈ തെറ്റായ പ്രവൃത്തിക്കു യെശയ്യാവു ശാസിക്കുകയും ബാബേൽ യെഹൂദയെ കൊള്ളയിടും എന്നു പ്രവചിക്കുകയും ചെയ്തു. (യെശ,29). അശ്ശൂർരാജാവു ഹിസ്ക്കീയാവിനും മറ്റു ശ്രതുക്കൾക്കുമെതിരെ ശക്തിയായ ആക്രമണം നടത്തി. അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്ക്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പതുതാലന്തു പൊന്നും പിഴ കല്പ്പിച്ചു. (2രാജാ, 18:14). ഈ ഭാരിച്ച കപ്പം കൊടുക്കുന്നതിനു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയൊക്കെയും എടുത്തതിനു പുറമെ ദൈവാലയത്തിന്റെ വാതിലുകളിലും കട്ടളകളിലും പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു. ഏറെത്താമസിയാതെ യെരുശലേമിനെ നശിപ്പിക്കുവാൻ തന്നെ സൻഹേരീബ് തീരുമാനിച്ചു. ഹിസ്ക്കീയാരാജാവു യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചു. രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട അശൂർ പാളയത്തിൽ 185000 പേരെ കൊന്നു. സൻഹേരീബ് മടങ്ങിപ്പോയി. അവനെ പുത്രന്മാർ കൊന്നു. എത ശക്തിയോടെ ആക്രമിച്ചിട്ടും യെരൂശലേം പിടിച്ചെടുക്കുവാൻ അശ്ശൂരിനു കഴിഞ്ഞില്ല.

ഹിസ്ക്കീയാവിനു മാരകമായ രോഗം ബാധിച്ചു. (2രാജാ 20:1; 2ദിന, 32:24; യെശ, 38:1). രാജാവിന്റെ പ്രാർത്ഥന അനുസരിച്ചു 15 വർഷം ആയുസ്സ് നീട്ടിക്കൊടുത്തു. ഹിസ്ക്കീയാവു മരിച്ചപ്പോൾ മനശ്ശെ രാജാവായി. (2രാജാ, 20:21).

യോഥാം

യോഥാം (Jotham)

പേരിനർത്ഥം — യഹോവ നേരുള്ളവൻ

ഉസ്സീയാ രാജാവിനു സാദോക്കിന്റെ പുത്രിയായ യെരൂശായിൽ ജനിച്ച പുത്രൻ; യെഹൂദയിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 750-732. പിതാവായ ഉസ്സീയാവു കുഷ്ഠരോഗിയായി തീർന്നതിനാൽ യോഥാം രാജപ്രതിനിധിയായി ഭരിച്ചു. രാജാവായപ്പോൾ യോഥാമിനു 25 വയസ്സായിരുന്നു. (2രാജാ, 15:5,32,33; 2ദിന, 27:1). ദൈവാലയത്തിന്റെ മേലത്തെ പടിവാതിൽ പണിയുകയും പട്ടണമതിൽ നന്നാക്കുകയും പുതിയ പട്ടണങ്ങൾ മതിൽ കെട്ടി സൂക്ഷിക്കുകയും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിയുകയും ചെയ്തു. അമ്മോന്യരെ കീഴടക്കി (2ദിന, 27:3-6) അവരിൽ നിന്നു കപ്പം ഈടാക്കി. യോഥാം മരിച്ചപ്പോൾ യെഹൂദാ രാജാക്കന്മാരുടെ ശ്മശാനത്തിൽ അവനെ അടക്കി. (2രാജാ, 15:38; 2ദിന, 27:8,9). അവൻ്റെ മകനായ ആഹാസ് അവനു പകരം രാജാവായി. (2ദിന, 27:9).

യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യെഹൂദയിലെ എട്ടാമത്തെ രാജാവ്; അഹസ്യാവ് രാജാവിനു സിബ്യായിൽ ജനിച്ച് പുത്രൻ. (2ദിന, 24:1). ഭരണകാലം 835-796 ബി.സി. അഹസ്യാവു യിസ്രായേലിൽ വച്ചു യേഹുവിനാൽ വധിക്കപ്പെട്ടു. ഉടൻ അഥല്യാ രാജ്ഞി രാജകുമാരന്മാരെ എല്ലാം വധിച്ചു ഭരണം ഏറ്റെടുത്തു. എന്നാൽ അഹസ്യാവിന്റെ സഹോദരിയായ യെഹോശേബ അഹസ്യാവിന്റെ മകനായ യോവാശിനെ കൊണ്ടുപോയി ഒളിപ്പിച്ചു. അവനു 7 വയസ്സായപ്പോൾ യെഹോയാദാ പുരോഹിതൻ ആളുകളെ വിളിച്ചുകൂട്ടി അവനെ രാജാവാക്കുകയും അഥല്യയെ വധിക്കുകയും ചെയ്തു. (2രാജാ, 11 അ; 2ദിന, 22:10:12; 23 അ). യെഹോയാദാ പുരോഹിതന്റെ കാലം മുഴുവൻ യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. (2ദിന, 24:2). ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. യെഹോയാദാ പുരോഹിതന്റെ മരണശേഷം യോവാശ് പാപത്തിൽ വീണു. രാജ്യത്തിൽ വിഗ്രഹാരാധന വ്യാപകമായി. താക്കീതു നല്കിയ പ്രവാചകന്മാരെ ഉപദ്രവിച്ചു. യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവിനെ മരണത്തിനേല്പിച്ചു. ഹസായേലിന്റെ കീഴിൽ അരാമ്യരുടെ ആക്രമണഭീഷണി ഉണ്ടായപ്പോൾ ദൈവാലയത്തിലെ പൊന്നെടുത്ത് അരാം രാജാവിനു സമ്മാനമായി നല്കി. അവന്റെ കൊട്ടാരത്തിലുള്ള രണ്ടുപേർ അവനെ വധിച്ചു. യോവാശ് 40 വർഷം രാജ്യം ഭരിച്ചു. അവൻ്റെ ശേഷം മകനായ അമസ്യാവ് അവനുപകരം രാജാവായി. (2ദിന, 24:17). യേശുവിന്റെ വംശാവലിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്നു രാജാക്കന്മാരിലൊരാളാണ് യോവാശ്. (മത്താ, 1:8).

അഥല്യാ

അഥല്യാ (Athaliah)

പേരിനർത്ഥം — യഹോവ വലിയവൻ

യെഹൂദയുടെ സിംഹാസനത്തിലിരുന്ന ഏക സ്ത്രീ. യിസ്രായേൽ രാജാവായ ആഹാബിന്റെയും ഈസേബെലിന്റെയും മകൾ. അഥല്യായെ 2ദിനവൃത്താന്തം 22:2-ൽ ഒമ്രിയുടെ മകൾ എന്നു പറഞ്ഞിരിക്കുന്നു. ഒമ്രി ആഹാബിന്റെ പിതാവാണ്. എന്നാൽ ചെറുമകൾ എന്ന അർത്ഥത്തിൽ ആയിരിക്കണം പ്രസ്തുതി പ്രയോഗം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനുവേണ്ടി യെഹൂദയിലെ അഞ്ചാമത്തെ രാജാവായ യെഹോരാം അഥല്യായെ വിവാഹം കഴിച്ചു. യെഹോരാം അവളുടെ പ്രേരണയ്ക്ക് വശംവദനായി “ആഹാബ്ഗൃഹം ചെയ്തതു പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു.” (2ദിന, 21:6). എട്ടുവർഷത്തെ ഭരണത്തിനുശേഷം യെഹോരാം മരിക്കയും അഹസ്യാവു രാജാവാകുകയും ചെയ്തു. അമ്മയുടെ ഉപദേശപ്രകാരം ദുഷ്ടത പ്രവർത്തിച്ചുകൊണ്ട് അവനും ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു. (2ദിന, 22:2,3). അഹസ്യാവ് ഒരു വർഷം മാത്രമാണു രാജ്യം ഭരിച്ചത്. യേഹു അവനെ കൊന്നു. ഉടൻ തന്നെ മറ്റു രാജാക്കന്മാരെയെല്ലാം കൊന്നിട്ട് അഥല്യാ രാജ്യഭരണം ഏറ്റെടുത്തു. അഹസ്യാവിന്റെ പുത്രനായ യോവാശ് മാത്രം ഒളിപ്പിക്കപ്പെട്ടു. (2രാജാ, 11:1). അഥല്യായുടെ രാജ്യഭാരം ആറു വർഷത്തേക്കായിരുന്നു. യെഹോയാദാ പുരോഹിതന്റെ ഭാര്യയായ യെഹോശേബ യോവാശിനെ ദൈവാലയത്തിൽ ഒളിപ്പിച്ച് വളർത്തുകയായിരുന്നു. ഏഴാമത്തെ വയസ്സിൽ യോവാശ് സിംഹാസനാരോഹണം ചെയ്തു. പ്രതിരോധത്തിനുവേണ്ട എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ട് യെഹോയാദാ പുരോഹിതൻ യോവാശിനെ പ്രത്യക്ഷപ്പെടുത്തുകയും രാജാവായി വാഴിക്കുകയും ചെയ്തു. ബാൽക്ഷേത്രത്തിൽ ആരാധിച്ചു കൊണ്ടിരുന്ന അഥല്യാ ആളുകളുടെ ആരവം കേട്ടു. ഈ സംഭവമെല്ലാം കണ്ടപ്പോൾ അവൾ വസ്ത്രം കീറി. ദ്രോഹം ദ്രോഹം എന്നു വിളിച്ചു പറഞ്ഞു. (2രാജാ, 11:14). അഥല്യാ വധിക്കപ്പെട്ടു. (2രാജാ, 11:22). ഈ വിപ്ലവതിൽ കൊലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് ബാലിൻ്റെ പുരോഹിതനായ മത്ഥാനെ മാത്രമാണ്. (2രാജാ, 11:18). 

അഹസ്യാവ്

അഹസ്യാവ് (Ahaziah)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യെഹൂദയിലെ അഞ്ചാമത്തെ രാജാവ്. യെഹോശാഫാത്തിന്റെ മരണശേഷം യെഹോരാം 32-ാം വയസ്സിൽ രാജാവായി. ബി.സി, 848-841 വരെ 8 വർഷം ഭരിച്ചു. (2 രാജാ, 8:16,17). രാജ്യത്തിന്റെ ചില ഭാഗങ്ങളും പട്ടണങ്ങളും സമ്പത്തും മറ്റു സഹോദരന്മാർക്കും പിതാവു കൊടുത്തിരുന്നതിനാൽ എല്ലാ സഹോദരന്മാരെയും യെഹോരാം കൊന്നു. (2ദിന, 21:1-5). യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. യഹോവയുടെ വഴികളെ വിട്ടുമാറാൻ അതു കാരണമായി. (2രാജാ, 8:18; 2ദിന, 21:6). ഏദോം യെഹൂദയുടെ മേൽക്കോയ്മയെ എതിർത്തു സ്വതന്ത്രമായി. ഫെലിസ്ത്യർ രാജ്യം ആക്രമിച്ചു രാജധാനിയിലുണ്ടായിരുന്ന എല്ലാവരെയും കൊന്നു. ഇളയപുത്രനായ അഹസ്യാവു മാത്രം രക്ഷപ്പെട്ടു. (2ദിന, 22:1). കഠിനവ്യാധിക്കു വിധേയനായി യെഹോരാം കുടൽ പുറത്തു ചാടി മരിച്ചു. (2ദിന, 21:19:20). ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ അവനുവേണ്ടി ജനം ദു:ഖിച്ചില്ല എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. ഇളയമകനായ അഹസ്യാവു പകരം രാജാവായി. (2ദിന, 22:1).

യെഹോശാഫാത്ത്

യെഹോശാഫാത്ത് (Jehoshaphat)

പേരിനർത്ഥം — യഹോവ ഒരു ശപഥം

യെഹൂദയിലെ നാലാമത്തെ രാജാവ്; ആസയ്ക്കു അസുബയിൽ ജനിച്ച പുത്രൻ. മുപ്പത്തഞ്ചാം വയസ്സിൽ രാജാവായി. ഇരുപത്തഞ്ചു വർഷം രാജ്യം ഭരിച്ചു. ഭരണകാലം  (873-848 ബി.സി.) ആഹാബ്, അഹസ്യാവു, യെഹോരാം എന്നീ രാജാക്കന്മാരുടെ സമകാലികനായിരുന്നു. യിസ്രായേലിനെതിരെ യെഹൂദയെ ഉറപ്പിക്കുവാൻ ശ്രമിച്ചു. യെഹൂദയിലെ പട്ടണങ്ങളെ ബലപ്പെടുത്തുകയും ആസാ കീഴടക്കിയിരുന്ന എഫയീം പട്ടണങ്ങളിൽ കാവൽ പട്ടാളങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു. (2ദിന, 17:1,2). അധികം താമസിയാതെ പൊതു ശത്രുവായ ദമ്മേശക്കിൽ നിന്നുള്ള അപകടം ഭയന്നു ഇരു രാജാക്കന്മാരും സൗഹാർദ്ദത്തിലേർപ്പെട്ടു. യെഹോശാഫാത്തിന്റെ മൂത്തമകനായ യെഹോരാം യിസ്രായേൽ രാജാവായ ആഹബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. 

പിതാവായ ആസ ആരഭിച്ച മതപരമായ പരിഷ്ക്കാരങ്ങൾ യെഹോശാഫാത്ത് തുടർന്നു. എന്നാൽ അദ്ദേഹത്തിനു പൂജാഗിരികളെ നശിപ്പിക്കുവാൻ കഴിഞ്ഞില്ല. ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു പോന്നു. (2രാജാ, 22:43). വാഴ്ചയുടെ മൂന്നാം വർഷത്തിൽ യെഹോശാഫാത്ത് ജനത്തെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനു പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും യെഹൂദാ നഗരങ്ങളിലെല്ലാം അയച്ചു. (2ദിന, 17:7-9). രാജാവു തന്നെ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ചു, ജനത്തെ യഹോവയിങ്കലേക്കു മടക്കിക്കൊണ്ടുവന്നു. (2ദിന, 19:4). യഹോവയിൽ നിന്നു ഒരു ഭീതി അയൽ രാജ്യങ്ങളെ ബാധിച്ചിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. ഫെലിസ്ത്യരും അരാബ്യരും യെഹോശാഫാത്തിനു കപ്പം കൊടുത്തു. ഒരു സ്ഥിരസൈന്യം യെരൂശലേമിൽ വിന്യസിച്ചു. (2ദിന, 17:10-13). 

അരാമ്യർക്കെതിരെ ആഹാബുമായി സഖ്യം ചെയ്യുന്നതിനു യെഹോശാഫാത്ത് ശമര്യയിൽ പോയി. ആഹാബുമായി ചേർന്നു ഗിലെയാദിലെ രാമോത്ത് ആക്രമിക്കുവാൻ തീരുമാനിച്ചു. പ്രവാചകന്മാർ എല്ലാം അനുകൂലിച്ചു എങ്കിലും മീഖായാവു മാത്രം എതിരായി പ്രവചിച്ചു. ആഹാബു യുദ്ധത്തിൽ മരിക്കുകയും യെഹോശാഫാത്ത് യെരൂശലേമിൽ സമാധാനത്തോടെ മടങ്ങിവരികയും ചെയ്തു. (2ദിന, 18:1-19:2). അഹസ്യാവിന്റെ മരണശേഷം യെഹോരാം യിസ്രായേലിൽ രാജാവായി. മോവാബിനെതിരെ പടയെടുക്കുവാൻ യെഹോരാം യെഹോശാഫാത്തിനെ പ്രേരിപ്പിച്ചു. ദൈവം അത്ഭുതകരമായി നല്കിയ ജലം നിമിത്തം സൈന്യം രക്ഷപ്പെട്ടു. അനന്തരം അവർ മോവാബ്യരെ തോല്പിച്ചു. മോവാബ്യപട്ടണങ്ങളെ ഇടിച്ചു നല്ല നില മൊക്കെയും കല്ലുവിതറി. (2രാജാ, 3:4-27). ഇത് യെഹോശാഫാത്തിനോടുള്ള മറ്റൊരു മോവാബ്യയുദ്ധത്തിനു കാരണമായി. അമ്മോന്യരും മെയൂന്യരിൽ ചിലരും മോവാബ്യരോടൊപ്പം യെഹോശാഫാത്തിനോടു യുദ്ധത്തിനു വന്നു. തനിക്കു സഹായം യഹോവയിൽ നിന്നാണു വരേണ്ടതെന്നു യെഹോശാഫാത്ത് വിശ്വസിച്ചു, യെഹൂദയിൽ ഉപവാസം പ്രസിദ്ധമാക്കി. യെഹൂദ്യർ ഒന്നിച്ചുകൂടി യഹോവയോടു സഹായം അപേക്ഷിച്ചു. രാജാവു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ യഹോവയുടെ ആത്മാവു ലേവ്യനായ യഹസീയേലിന്റെമേൽ വന്നു. യുദ്ധം കുടാതെ യെഹൂദ്യർ ജയിക്കുമെന്നു യഹസീയേൽ പ്രവചിച്ചു. ശത്രുക്കൾ കലഹിച്ചു പരസ്പരം നശിപ്പിച്ചു. അങ്ങനെ അവർ തമ്മിൽത്തമ്മിൽ വെട്ടി ശത്രുവിനോടു പൊരുതുവാൻ കഴിയാതെ പോയി. ഈ സംഭവത്തോടു കൂടി ദൈവത്തെക്കുറിച്ചുള്ള ഭീതി സകല രാജ്യങ്ങൾക്കുമുണ്ടായി. അവർ പിന്നീടൊരിക്കലും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാൻ മുതിർന്നില്ല. (2ദിന, 20:1-30). 

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി യെഹോശാഫാത്ത് പല ഭരണ പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി. യെഹൂദയുടെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. മുഖപക്ഷം കൂടാതെ ന്യായപാലനം ചെയ്യുവാൻ അവരെ ഉപദേശിച്ചു. യെരൂശലേമിൽ ഒരു പരമോന്നത കോടതി സ്ഥാപിച്ചു. പുരോഹിതന്മാരും ലേവ്യരും പിതൃഭവന തലവന്മാരുമായിരുന്നു അതിലെ അംഗങ്ങൾ. പ്രാദേശികമായി തീർക്കുവാൻ കഴിയാത്ത വ്യവഹാരങ്ങൾ ഇവരുടെ മുമ്പാകെ വരും. വിദേശവ്യാപാരത്തിലും യെഹോശാഫാത്ത് ശ്രദ്ധ പതിപ്പിച്ചു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ സഹായത്തോടുകൂടി വിദേശവാണിജ്യം ലക്ഷ്യമാക്കി എസ്യോൻ-ഗേബെരിൽ വച്ചു കപ്പലുകൾ നിർമ്മിച്ചു. എന്നാൽ ഈ കപ്പലുകൾ ഉടഞ്ഞുപോയി. അഹസ്യാവോടു സഖ്യത ചെയ്തതാണു കപ്പലുകൾ ഉടയാൻ കാരണമെന്നു എലീയേസർ രാജാവിനോടു പറഞ്ഞു. തന്മൂലം രാജാവു് ആ ശ്രമം ഉപേക്ഷിച്ചു. (2ദിന, 20:35-37; 1രാജാ, 22:49). പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച രാജാവായിരുന്നു യെഹോശാഫാത്ത്. (2ദിന, 22:9). ബുദ്ധിവൈഭവം, പരഗുണകാംക്ഷ, നിഷ്പക്ഷമായി നീതി നിർവ്വഹണം, സംശുദ്ധമായ തീരുമാനം എന്നിവ യെഹോശാഫാത്തിന്റെ ഗുണങ്ങളായി രുന്നു. “യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.” (2ദിന, 21:1).

അബീയാവ്

അബീയാവ്, അബീയാം (Abijah)

പേരിനർത്ഥം — യഹോവ എൻ്റെ പിതാവ്

യെഹൂദയിലെ രണ്ടാമത്തെ രാജാവ്. രെഹബെയാമിന്റെ മകനും ശലോമോന്റെ ചെറുമകനും. (1ദിന, 3:10). അമ്മ അബീശാലോമിന്റെ മകൾ മയഖാ. (1രാജാ, 15:2; 2ദിന, 11:20,22). ‘അവന്റെ അമ്മക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരിയേലിന്റെ മകൾ’ എന്നു 2ദിനവൃത്താന്തം13:2-ൽ പറഞ്ഞിരിക്കുന്നത് സംശയത്തിനിട നല്കുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അബീയാവിന്റെ അമ്മയ്ക്കു രണ്ടുപേരുണ്ടായിരുന്നു (മയഖാ, മീഖായാ) എന്നും അബ്ശാലോം അവളുടെ വല്യപ്പനായിരുന്നു എന്നും കരുതുകയാണ്. പിരിഞ്ഞുപോയ പത്തുഗോത്രങ്ങളെ മടക്കിക്കൊണ്ടു വന്നു യിസ്രായേലിനെ ഏകീകരിക്കുവാൻ അബീയാവു ആത്മാർത്ഥമായി ശ്രമിച്ചു. യിസ്രായേൽ രാജാവായ യൊരോബെയാമിനെതിരെ നാലുലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരുടെ സൈന്യത്തെ അബീയാവു അണിനിരത്തി; യൊരോബയാം എട്ടുലക്ഷം യുദ്ധവീരന്മാരുടെ സൈന്യത്തെയും. എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ടു ദൈവത്തിന്റെ രാജ്യമായ യെഹൂദയോടും ദാവീദിന്റെ കുടുംബത്തോടും മത്സരിക്കരുതെന്നു യൊരോബെയാമിനോടും സൈന്യത്തോടുമായി പറഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ യൊരോബെയാമിനെ തോല്പപിച്ചു ബേഥേൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു. (2ദിന, 13:1-20). പിതാവിന്റെ പാപവഴികളിൽ അബീയാവു നടന്നു. (1രാജാ, 15:3). അവന്റെ ഭരണകാലം മൂന്നു വർഷമായിരുന്നു. 14 ഭാര്യമാരും 22 പുത്രന്മാരും 16 പുത്രിമാരും ഉണ്ടായിരുന്നു. (2ദിന, 13:21). പുത്രനായ ആസാ അവനുശേഷം രാജാവായി. (2ദിന, 14:1).

രെഹബെയാം

രെഹബെയാം (Rehoboam)

പേരിനർത്ഥം — ജനസംവർദ്ധകൻ  . 

ശലോമോൻ രാജാവിനു അമ്മോന്യ സ്ത്രീയായ നയമായിൽ ജനിച്ച പുത്രൻ. (1രാജാ, 14:21). അവിഭക്ത യിസ്രായേലിന്റെ ഒടുവിലത്തെ രാജാവും വിഭക്ത യിസായേലിൽ ദക്ഷിണ രാജ്യമായ യെഹൂദയിലെ ഒന്നാമത്തെ രാജാവും. രെഹബെയാമിനെ സംബന്ധിക്കുന്ന കാര്യങ്ങൾ 1രാജാക്കന്മാർ 12 അ; 14:21-31; 2ദിനവൃത്താന്തം 9:31-12:16 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

രെഹബെയാമിനെ രാജാവാക്കാൻ യിസ്രായേല്യർ ശൈഖമിൽ വന്നു. ശലോമോൻ ഏർപ്പെടുത്തിയ ഊഴിയവേലയും അമിത നികുതിയും കുറച്ചാൽ രെഹബെയാമിനെ സേവിക്കാമെന്നു ജനം പറഞ്ഞു. രെഹബയാം വൃദ്ധന്മാരുടെ ആലോചനയ്ക്ക് ചെവികൊടുത്തില്ല. മൂന്നു ദിവസത്ത ആലോചനയ്ക്കുശേഷം യൗവ്വനക്കാരുടെ ഉപദേശം അനുസരിച്ചു ഊഴിയവേലയും നികുതിഭാരവും താൻ കൂട്ടുമെന്നു രെഹബെയാം പറഞ്ഞു. ഇതു രാജ്യത്തിന്റെ വിഭജനത്തിനു കാരണമായി. ജനത്തെ ശാന്തമാക്കുവാൻ ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു. എന്നാൽ പൂർവ്വമർദ്ദന ഭരണത്തോടു ബന്ധപ്പെട്ടവനാകയാൽ ജനം അവനെ കല്ലെറിഞ്ഞു കൊന്നു. (1രാജാ, 12:18). രെഹബെയാം യെരൂശലേമിലേക്കോടി. യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും അദ്ദേഹത്തെ രാജാവായി അംഗീകരിച്ചു. മറ്റു പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ പിന്നിൽ യിസ്രായേൽ രാജ്യമായി തീർന്നു. മത്സരികളെ കീഴടക്കുവാൻ രെഹബെയാം ഒരു വലിയ സൈന്യം രൂപീകരിച്ചു. എന്നാൽ ഇതു ദൈവിഹിതമാണെന്നു പറഞ്ഞു ദൈവപുരുഷനായ ശമയ്യാവു രെഹബെയാമിനെ പിന്തിരിപ്പിച്ചു. (1രാജാ, 12:22-24). 

യെഹൂദയെ ശക്തമാക്കുന്നതിനായി ബേത്ലേഹം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, ഗത്ത്, ലാഖീശ് തുടങ്ങിയവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. കോട്ടകളെ ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി. (2ദിന, 11:11). ഉത്തര രാജ്യത്തിലുള്ള പുരോഹിതന്മാരും ലേവ്യരും യെഹൂദയിൽ വന്നു. (2ദിന, 11:13-17). രാജാവും പ്രജകളും കുറച്ചുകാലം യഹോവയുടെ വഴിയിൽ നടന്നു. ക്രമേണ അവർ ജാതികളുടെ സകലമ്ലേച്ചതകളും അനുകരിച്ചു. പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാ പ്രതിഷ്ഠകളും ഉണ്ടാക്കി; പുരുഷ മൈഥുനക്കാർ രംഗപ്രവേശം ചെയ്തു. (1രാജാ, 14:22-24). തൽഫലമായി മിസ്രയീം രാജാവായ ശീശക് ദേശത്തെ ആക്രമിച്ചു. ദൈവാലത്തിലെയും രാജധാനിയിലെയും ഭണ്ഡാരം മുഴുവൻ അവൻ കവർന്നു; ശലോമോൻ നിർമ്മിച്ച പൊൻ പരിചകളും എടുത്തുകൊണ്ടുപോയി. (1രാജാ, 14:25,26). രെഹബയയാമിന്റെ പ്രതാപം നഷ്ടപ്പെട്ടു. അവനു 8 ഭാര്യമാരും 60 വെപ്പാട്ടികളും ഉണ്ടായിരുന്നു. പതിനേഴു വർഷത്ത ഭരണശേഷം (ബി.സി. 931-913) അവൻ മരിച്ചു; പുത്രനായ അബീയാം അവനു പകരം രാജാവായി.