നിമ്രോദ്

നിമ്രോദ് (Nimrod)

പേരിനർത്ഥം – മത്സരി

ഹാമിന്റെ പുത്രനായ കൂശിന്റെ പുത്രൻ. നായാട്ടു വീരനായിരുന്ന നിമ്രോദ് ആയിരുന്നു ബാബേൽ സാമാജ്യത്തിന്റെ സ്ഥാപകൻ. (ഉല്പ, 10;8,9). മീഖാ 5:6-ൽ ബാബേലിനെ നിമ്രോദ് ദേശം എന്നുവിളിച്ചിരിക്കുന്നു. സാമ്രാജ്യശക്തി ചരിത്രത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നതു നിമ്രോദിലൂടെയാണ്. ശപിക്കപ്പെട്ട ഹാമിന്റെ വംശത്തിലൂടെയായിരുന്നു സാമ്രാജ്യശക്തിയുടെ ഉദയം. നിമ്രോദ് സ്ഥാപിച്ച ബാബേൽ തിരുവെഴുത്തുകളിൽ ഉടനീളം മതപരവും നൈതികവുമായ ഒരു ദുഷ്ടവ്യവസ്ഥിതിയുടെ പ്രതിരൂപമാണ്. (യെശ, 21:9; യിരെ, 50:24; 51:64; വെളി, 16:19; 17:5; 18:3). ദൈവത്തിനെതിരെയുള്ള ഒരു പ്രതിയോഗിയായിട്ടാണ് നിമ്രോദിനെ കാണുന്നത്. ജലപ്രളയത്തിന്റെ തിക്തസ്മരണയോടു കൂടിയ ഒരു ജനത്തിനു സംരക്ഷണം വാഗ്ദാനം ചെയ്ത് അവരെ കീഴടക്കി ഭരിക്കുകയായിരുന്നു നിമ്രോദ്. മെസപ്പൊട്ടേമിയയിൽ ഉറുക്കിലെ (ഏരക്: ഉല്പ, 10:10) രാജാവായിരുന്ന ഗിൽഗമേഷ് എന്ന ഇതിഹാസ പുരുഷനുമായി നിമ്രോദിനു ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ബാബേലിലെ മെരോദക് ദേവന്റെ മാനുഷികരൂപമായി നിമ്രോദിനെ കരുതുന്നവരുണ്ട്. മെസപ്പൊട്ടേമിയയിലെ അനേകം സ്ഥലനാമങ്ങൾക്ക് നിമോദിന്റെ പേരിനോടു ബന്ധമുണ്ട്.

നീരപ്പ്

നിരപ്പ് (reconciliation)

മനുഷ്യർ തമ്മിലും (1ശമൂ, 29:4; മത്താ, 5:24; 1കൊരി, 7:11), ദൈവവും മനുഷ്യനും തമ്മിലും (റോമ, 5:1-11; 2കൊരി, 5:18; കൊലൊ, 1:20; എഫെ, 2:5) ഉളള വ്യക്തിപരമായ ബന്ധത്തിലെ മാറ്റമാണ് നിരപ്പ്. ഈ മാറ്റത്തിലൂടെ ശത്രുത്വത്തിന്റെയും അന്യത്വത്തിന്റെയും സ്ഥാനത്ത് സമാധാനവും കൂട്ടായ്മയും ഉണ്ടാകുന്നു. ഒരവസ്ഥയിൽനിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ (റോമ, 5:6-11). ക്രിസ്തുവിന്റെ മരണംമൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിനു എല്ലാറ്റിനെയും ദൈവത്തോടു നിരപ്പിക്കുകയാണ് ചെയ്തത്. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പു വരുത്തിയത്. പുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം മൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. “ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.” (റോമ, 5:10,11; കൊലൊ, 1:20,22; എഫെ, 2:16).

നിത്യദണ്ഡനം

നിത്യദണ്ഡനം (everlasting punishment)

പാപത്തിനു ശിക്ഷയുണ്ട് (ദാനീ, 12:2; മത്താ, 10:15; യോഹ, 5:28); ഈ ശിക്ഷ നിത്യമാണ്. അടുത്തകാലത്ത് ഈ ചിന്താഗതിക്കെതിരെ ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അന്തിമഘട്ടത്തിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നതാണ് ഒരു വാദം. ബൈബിളിലെ ചില ഭാഗങ്ങൾ വേർപെടുത്തി വായിക്കുമ്പോൾ അപ്രകാരം തോന്നുമെങ്കിലും തിരുവെഴുത്തുകളുടെ ഉപദേശം മറിച്ചാണ്. മനുഷ്യന്റെ അമർത്ത്യത സോപാധികമാണ് എന്നതാണ് രണ്ടാമത്തെ വാദം. ഒരുവൻ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷനേടുകയാണെങ്കിൽ അവനു അമർത്ത്യജീവൻ ലഭിക്കും; അല്ലെന്നു വരികിൽ മരണത്തോടുകൂടി അവൻ അവസാനിക്കും. (സങ്കീ, 9:5; 92:7) തുടങ്ങിയ ഭാഗങ്ങളിൽ ദുഷ്ടന്മാർ നശിച്ചു പോകുമെന്നു കാണുന്നു. ഈ വാക്യങ്ങളിലെ നാശം ഉന്മൂലനാശത്ത കുറിക്കുന്നില്ല. ഞങ്ങൾ നശിച്ചു പോകുന്നു എന്ന് ശിഷ്യന്മാർ വിളിച്ചു പറഞ്ഞത് (മത്താ, 8:29) അത്യന്തനാശം എന്ന അർത്ഥത്തിൽ അല്ലല്ലോ. ദുഷ്ടന്മാരെ ആ നാളിൽ വേരും കൊമ്പും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞിട്ടുണ്ട്. (മലാ, 4:1). ഇവിടെ ഭൗതികശരീരം മാത്രമേ വിവക്ഷിക്കുന്നുള്ളൂ. ഭൗതികശരീരം ദഹിച്ചു പോകും; എന്നാൽ ആത്മാവ് നിലനില്ക്കും. ക്രിസ്തുവിന്റെ പ്രായശ്ചിത്തയാഗം നിത്യമാണ്. ഒരു താൽക്കാലിക ശിക്ഷയുടെ വിടുതലിനായി നിത്യയാഗം കഴിക്കേണ്ട ആവശ്യമില്ല. (എബാ, 9:13,14). ഇവർ നിത്യ ദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും (മത്താ, 25:46) എന്നും അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല (മർക്കൊ, 9:45) എന്നും ക്രിസ്തു പറഞ്ഞു. ആത്മാവ് നിത്യമാകയാൽ ദണ്ഡനം നിത്യമാണ്.

നാഹൂം

നാഹും (Naum)

പേരിനർത്ഥം – ആശ്വാസകൻ

യേശുവിന്റെ വംശാവലിയിൽ എസ്ലിയുടെ മകനും ആമോസിന്റെ അപ്പനും. (ലൂക്കൊ, 3:25). എല്യോവേനായിയുടെ മകനായ യോഹാനാനും (1ദിന, 3:24) നാഹൂമും ഒരാളായിരിക്കാൻ ഇടയുണ്ട്.

നാഹോർ

നാഹോർ (Nahor)

പേരിനർത്ഥം – ഉഗ്രമായി ശ്വാസം വിടുന്നവൻ

ശെരൂഗിന്റെ പുത്രനും അബ്രാഹാമിന്റെ അപ്പനായ തേരഹിന്റെ പിതാവും. (ഉല്പ, 11:22-24; ലൂക്കൊ, 3:34). അയാൾ 148 വർഷം ജീവിച്ചിരുന്നു.

നാഹോർ II

ശെരൂഗിന്റെ ചെറുമകനും തേരഹിന്റെ മകനും അബ്രാഹാമിന്റെ സഹോദരനും. (ഉല്പ, 11:26; യോശു, 24:2). നാഹോർ തന്റെ സഹോദരനായ ഹാരാന്റെ മകൾ മില്ക്കയെ വിവാഹം കഴിച്ചു. (ഉല്പ, 11:29). അവളിൽ നാഹോരിന് എട്ടു പുത്രന്മാർ ജനിച്ചു. നാഹോരിന്റെ വെപ്പാട്ടിയായ രെയൂമാ, തേബഹ്, ഗഹാം, തഹശ്, മാഖ എന്നിവരെ പ്രസവിച്ചു. (ഉല്പ, 22:23,24). അബ്രാഹാമും ലോത്തും കനാനിലേക്കു പോയി. എന്നാൽ നാഹോർ ഹാരാനിൽതന്നെ പാർത്തു. നാഹോരിന്റെ പൗത്രിയായ റിബെക്കയെയാണ് യിസഹാക്ക് വിവാഹം കഴിച്ചത്. (ഉല്പ, 24:24). അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ ആരാധിച്ചു. (യോശു, 24:2).