സെഫന്യാവ്

സെഫന്യാവിന്റെ പുസ്തകം (Book of Zephaniah)

പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. ഗ്രന്ഥം എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്നു. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്. 

ചരിത്രപശ്ചാത്തലം: ഹിസ്ക്കീയാരാജാവിന്റെ മരണശേഷം യെഹൂദയിലെ മതവിശ്വാസം ക്ഷയിച്ചു. ഹിസ്ക്കീയാവു നശിപ്പിച്ച ബാലിന്റെ ബലിപീഠങ്ങളെ പുത്രനായ മനശ്ശെ പുതുക്കിപ്പണിതു. (2ദിന, 33:1-11). മതവിശ്വാസം ബാഹ്യപരതയിൽ ഒതുങ്ങി. ആഹാസ് രാജാവിന്റെ കാലത്ത് വിഗ്രഹാരാധന പുനർജ്ജീവൻ പ്രാപിച്ചു. ബി.സി. 632-ൽ സിതിയർ അശ്ശൂരിനെ നശിപ്പിച്ചു. അങ്ങനെ അശ്ശൂരിന്റെ ഭീഷണിയിൽ നിന്നു മുക്തമായ യെഹൂദയിൽ യോശീയാവിന്റെ നവീകരണത്തിനു അനുകൂലമായ സാഹചര്യം സംജാതമായി. സിതിയർ ഒരിക്കലും യിസ്രായേലിനെ ആക്രമിച്ചതായി കാണുന്നില്ല. സിതിയരുടെ ആക്രമണത്തിന്റെ കാഠിന്യം യഹോവയുടെ ക്രോധം വരച്ചു കാണിക്കാൻ പ്രവാചകനു ഒരു പശ്ചാത്തലമായി. യഹോവയുടെ ദിവസവും വരാൻ പോകുന്ന വീണ്ടെടുപ്പുമാണ് പ്രവചനത്തിലെ മുഖ്യപ്രമേയം. തിരഞ്ഞെടുക്കപ്പെട്ട ജനം എന്നതുകൊണ്ട് നീതിമാനായ ദൈവത്തിന്റെ ന്യായവിധിയിൽ നിന്നു യെഹൂദാ ഒഴിവാക്കപ്പെടുകയില്ല. 

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” സെഫന്യാവു 1:18.

2. “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” സെഫന്യാവു 2:3.

3. “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.” സെഫന്യാവു 3:17.

രൂപരേഖ: 1. മുഖവുര: 1:1.

2. ന്യായവിധി; യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ: 1:2-2:3. 

3. ന്യായവിധി; ചുറ്റുമുള്ള ജാതികളുടെ മേൽ: 2:4-15.

4. യെരൂശലേമിന്റെ ന്യായവിധി: 3:1-7.

5. ജാതികളുടെ ന്യായവിധി: 3:8-13. 

6. യെഹൂദയിലെ ശേഷിപ്പിന്റെ അനുഗ്രഹം: 3:14-20.

പൂർണ്ണവിഷയം

യെഹൂദയുടെ മേൽ ആസന്നമായ ശിക്ഷയും
സര്‍വ്വഭൂമിയുടെ മേലുള്ള ന്യായവിധിയും 1:2-6
യഹോവയുടെ ദിനത്തിൽ വരുന്ന നാശം 1:7-8
ന്യായവിധിക്ക് മുൻപ് ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 2:1-3
യെഹൂദയുടെ ചുറ്റുമുള്ള രാജ്യങ്ങളുടെ മേൽ വരുന്ന ശിക്ഷ 2:4-15
ഫെലിസ്ത്യരുടെ മേലുള്ള ശിക്ഷ 2:4-7
മോവാബ്, അമ്മോൻ ഇവരുടെ മേലുള്ള ശിക്ഷ 2:8-11
കൂശിന്റെ മേലുള്ള ശിക്ഷ 2:12
അശ്ശൂരിന്റെ മേലുള്ള ശിക്ഷ 2:13-15
യെരൂശലേമിൽ ചെയ്ത ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷ 3:1-5
മറ്റുരാജ്യങ്ങളുടെ മേലുള്ള ദൈവശിക്ഷ 3:6-9
സ്വന്തദേശത്തിലേക്ക് തിരിച്ച് വന്ന ശേഷമുള്ള യെഹൂദന്മാരുടെ ഭാവി 3:10-13
യിസ്രായേൽ ഗൃഹത്തിന്മേൽ വരുന്ന അനുഗ്രഹങ്ങൾ 3:14-20

Leave a Reply

Your email address will not be published. Required fields are marked *