വേദപുസ്തക കാനോൻ

വേദപുസ്തക കാനോൻ

കാനോൻ എന്ന പദത്തിന് അളവുകോൽ എന്നർത്ഥം. ഓറിജൻ തുടങ്ങിയ സഭാപിതാക്കന്മാർ വിശ്വാസപ്രമാണം എന്ന അർത്ഥത്തിലാണ് കാനോൻ പ്രയോഗിച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസവിഷയങ്ങളെ അളക്കുന്നതിനും മൂല്യ നിർണ്ണയം ചെയ്യുന്നതിനുമുള്ള അളവുകോലാണത്. ഈ ആശയത്തിൽ വിശ്വാസത്തിന്റെയും ആചരണത്തിന്റെയും പ്രമാണം എന്ന നിലയ്ക്ക് തിരുവെഴുത്തുകൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവെഴുത്തുകളുടെ അധികാരവുമായി ബന്ധപ്പെട്ട പ്രയോഗമാണ് കാനോൻ. വിശ്വാസത്തിന്റെ മാനദണ്ഡം എന്ന ആശയത്തിലായിരുന്നു ഓറിജൻ (എ.ഡി. 184-284) കാനോൻ എന്ന വാക്ക് ഉപയോഗിച്ചത്. ദൈവിക വെളിപ്പാടുകളുടെ പട്ടിക എന്ന ആശയത്തിൽ അത്തനേഷ്യസിന്റെ കാലം മുതലാണ് (എ,ഡി. 296-373) കാനോൻ പ്രയോഗിച്ചു തുടങ്ങിയത്.

ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദൈവശ്വാസീയമായ പുസ്തകങ്ങളെ കുറിക്കുവാനാണ്‌ ‘കാനോൻ’ എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഏതെല്ലാം പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായിരിക്കണം എന്ന ഒരു പട്ടിക ബൈബിളില്‍ ഇല്ലാത്തത്‌ ഈ പ്രശ്നം അല്‍പം സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍ യെഹൂദ റബ്ബിമാരും ശാസ്ത്രിമാരും പിന്നീട്‌ ആദിമ ക്രിസ്ത്യാനികളുമാണ്‌ ഈ വിഷയത്തില്‍ തീരുമാനം എടുത്തത്‌. ഏതു പുസ്തകങ്ങളാണ്‌ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‌ എന്ന്‌ ആത്യന്തീകമായി തീരുമാനിക്കേണ്ടത്‌ ദൈവം തന്നെയാണ്‌. ഒരു പുസ്തകം ദൈവശ്വാസീയമായി എഴുതപ്പെട്ടു കഴിയുമ്പോള്‍ തന്നെ അത്‌ കാനോനില്‍ ഉള്‍പ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീടു അവ ഏതൊക്കെ ആണെന്ന്‌ തന്റെ അനുയായികള്‍ക്ക്‌ ദൈവം കാണിച്ചുകൊടുക്കുക മാത്രമാണ്‌ ചെയ്തത്‌.

പുതിയ നിയമത്തെ അപേക്ഷിച്ച്‌ ഈ വിഷയത്തില്‍ പഴയനിയമത്തിന്‌ വളരെ കുറച്ച്‌ പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ദൈവത്താല്‍ അയയ്ക്കപ്പെട്ടിരുന്ന പ്രവാചകന്‍മാരെ എബ്രായവിശ്വസികള്‍ തിരിച്ചറിഞ്ഞ്‌ അവരുടെ കൃതികള്‍ ദൈവശ്വാസീയം എന്ന്‌ വിശ്വസിച്ചിരുന്നു. ഇതിനര്‍ത്ഥം പഴയ നിയമ പുസ്തകങ്ങളെപ്പറ്റി വിവാദം ഉണ്ടായിരുന്നില്ല എന്നല്ല. എന്നാല്‍ ഏതാണ്ട്‌ കി.മു. 250-നോടടുത്ത്‌ ഏതൊക്കെയാണ്‌ പഴയനിയമത്തില്‍ അംഗീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എന്നതിനെപ്പറ്റി സര്‍വ്വലൗകീകമായി അവര്‍ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. എന്നിരുന്നാലും അപ്പോക്രിഫായെപ്പറ്റി ഇന്നും വിവാദം തീര്‍ന്നിട്ടില്ല. എബ്രയ പണ്ഡിതന്‍മാര്‍ അപ്പോക്രിഫയെ ഒരിക്കലും മറ്റുള്ള പുസ്തകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത്‌ മറക്കരുത്‌.

പുതിയനിയമ സഭയുടെ ആരംഭത്തില്‍ തന്നെ പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുവാനും ഓരോന്നായി ചേര്‍ക്കപ്പെടുവാനും തുടങ്ങി. വളരെ ആരംഭത്തില്‍ തന്നെ ചില പുസ്തകങ്ങള്‍ അങ്ങനെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഉദ്ദാഹരണമായി ലൂക്കോസ്‌ എഴുതിയതിന്‌ പഴയനിയമത്തിന്റെ തുല്യ ആധികാരികത കൊടുത്ത്‌ പൌലൊസ്‌ പറഞ്ഞിട്ടുണ്ട്‌ (1തിമോ.5:18; ഒത്തു നോക്കുക ആവ.25:4-ഉം ലൂക്കോ.10:7-ഉം). പൌലൊസിന്റെ എഴുത്തുകളെ തിരുവചനമായി പത്രോസ്‌ പറഞ്ഞിരിക്കുന്നു (2പത്രോ.3:15,16). പുതിയനിയമത്തിലെ ചില ലേഖനങ്ങള്‍ പല സഭകളില്‍ വായിക്കത്തക്കവണ്ണം പ്രചരിപ്പിച്ചിരുന്നു (കൊലോ.4:16; 1തെസ്സ.5:27). എ.ഡി. 95-ല്‍ റോമിലെ ക്ലെമന്റ്‌ പുതിയനിയമത്തിലെ എട്ടു പുസ്തകങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. എ.ഡി. 115-ല്‍ അന്ത്യൊക്യയിലെ ഇഗ്ന്നാസിയുസ്‌ അവിടെ ഏഴു പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നതായി പറയുന്നുണ്ട്‌. എ.ഡി.108-ല്‍, യോഹന്നാന്‍ അപ്പൊസ്തലന്റെ ശിഷ്യനായിരുന്ന പോളികാര്‍പ്പ്‌ പുതിയനിയമത്തിലെ 15 പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പറയുന്നുണ്ട്‌. എ.ഡി.185-ല്‍ ഇറേനിയുസ്‌ 21 പുസ്തകങ്ങളും 235-ല്‍ ഹിപ്പൊലിത്തൂസ്‌ 22 പുസ്തകങ്ങളും അംഗീകരിക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എബ്രായലേഖനം, യാക്കോബിന്റെ ലേഖനം, 2പത്രോസ്‌, 2യോഹന്നാന്‍, 3യോഹന്നാന്‍ എന്നീ പുസ്തകങ്ങളെപ്പറ്റിയാണ്‌ കൂടുതല്‍ വിവാദങ്ങള്‍ നടന്നിട്ടുള്ളത്‌.

എ.ഡി. 170 ലെ മുറട്ടോറിയന്‍ കാനോന്‍ ആണ്‌ ആദ്യത്തെ ‘കാനോനിക’ പട്ടിക ആയി ചരിത്രത്തില്‍ രേഖപ്പടുത്തിയിട്ടുള്ളത്‌. പുതിയനിയമത്തിലെ എബ്രായ ലേഖനം, യാക്കോബിന്റെ ലേഖനം, യോഹന്നാന്റെ മൂന്നാം ലേഖനം എന്നിവ ഒഴികെയുള്ള എല്ലാ പുതിയനിയമ പുസ്തകങ്ങളും ആ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എ.ഡി. 363-ല്‍ ലവൊദിക്യയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയില്‍, അപ്പൊക്രിഫ ഉള്‍പ്പെടെയുള്ള പഴയനിയമ പുസ്തകങ്ങളും പുതിയനിയമത്തിലെ 27 പുസ്തകങ്ങളും സഭകളില്‍ വായിക്കാവുന്നതാണ്‌ എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. എ.ഡി. 393-ല്‍ ഹിപ്പോയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയിലും, 397-ല്‍ കാര്‍ത്തേജിലെ ആലോചനസഭയിലും ഇന്നത്തെ 27 പുസ്തകങ്ങളുടെ ആധികാരികത ഉറപ്പിക്കപ്പെട്ടു.

ഒരു പുതിയനിയമ പുസ്തകം ദൈവനിശ്വാസീയം ആയിരുന്നുവോ എന്ന്‌ തീരുമാനിക്കുവാന്‍ കൂടിവന്ന ആലോചനസമിതികള്‍ താഴെപ്പറയുന്ന കാര്യങ്ങളാണ്‌ ശ്രദ്ധിച്ചിരുന്നത്‌. 1. പുസ്തകത്തിന്റെ എഴുത്തുകാരന്‍ ഒരു അപ്പൊസ്തലനോ അല്ലെങ്കില്‍ അപ്പൊസ്തലന്റെ സന്തത സഹചാരിയോ ആയിരുന്നുവോ? 2. ക്രിസ്തുവിന്റെ ശരീരമായ സഭ പൊതുവായി അതിനെ അംഗീകരിച്ചിരുന്നുവോ? 3. അതിന്റെ പഠിപ്പിക്കല്‍ പുതിയനിയമ ഉപദേശത്തോട്‌ യോജിച്ചത്‌ ആയിരുന്നുവോ? 4. ദൈവാത്മാവിനാല്‍ എഴുതപ്പെട്ട പുസ്തകങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ആത്മീയവും സാന്‍മാര്‍ഗ്ഗീകവും ആയ നിലവാരം പുസ്തകത്തിന്‌ ഉണ്ടോ? എന്നിവ ആയിരുന്നു. വീണ്ടും പറയട്ടെ. ഏതെങ്കിലും ഒരു പ്രാദേശിക സഭയോ അല്ലെങ്കില്‍ പൊതു സഭയോ അല്ല ഏതൊക്കെ പുസ്തകങ്ങള്‍ ആണ്‌ കാനോനില്‍ ഉള്‍പ്പെടുത്തണം എന്ന്‌ തീരുമാനിച്ചത്‌. മാനുഷീകമായ ആസ്ഥാനമുള്ള ഒരു പൊതു സഭ അന്ന്‌ ഭൂമിയില്‍ ഉണ്ടായിരുന്നില്ലല്ലോ. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകള്‍ സഭ റോമാ ചക്രവര്‍ത്തിമാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന കാലങ്ങള്‍ ആയിരുന്നല്ലോ. മുകളില്‍ കണ്ടതുപോലെ രണ്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ പുതിയനിയമത്തിന്റ്‌ രൂപീകരണം മിക്കവാറും നടന്നു കഴിഞ്ഞിരുന്നല്ലോ. പുതിയ നിയമത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം എന്ന്‌ തീരുമാനിച്ചത്‌ ദൈവം, അതെ ദൈവം മാത്രമായിരുന്നു. ദൈവം തീരുമാനിച്ചിരുന്നത്‌ തന്റെ ജനത്തിനു കാണിച്ചു കൊടുത്തതനുസരിച്ച്‌ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുക മാത്രം ആയിരുന്നു ചെയ്തത്‌. പുതിയനിയമത്തിന്റെ ക്രോഡീകരണത്തില്‍ മാനുഷീക പങ്ക്‌ വളരെ പരിമിതമായിരുന്നു. എന്നാല്‍ ദൈവം തന്റെ സര്‍വ്വശക്തിയാല്‍ മാനുഷീക ദുര്‍ബലതകളേയും ദുര്‍വാശികളേയും അതിജീവിച്ച്‌, ദൈവശ്വാസീയമായ പുസ്തകങ്ങളെ അംഗീകരിക്കുവാന്‍ ആദിമ സഭയെ സഹായിച്ചാണ്‌ പുതിയനിയമം ഇന്നത്തെ രീതിയില്‍ ഒരു പുസ്തക രൂപത്തില്‍ ആയിത്തീർന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *