വീണ്ടെടുപ്പ്

വീണ്ടെടുപ്പ് (redemption)

“ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12).

രക്ഷയുടെ പര്യായം എന്ന നിലയിലാണ് വീണ്ടെടുപ്പ് പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ രക്ഷയും വീണ്ടെടുപ്പും വ്യത്യസ്ത വിഷയങ്ങളാണ്. വീണ്ടെടുപ്പിന്റെ ഫലമായാണ് രക്ഷ മനുഷ്യനു ലഭിക്കുന്നത്. രക്ഷ നേടുന്നതിനുള്ള മാർഗ്ഗം അതായത് മറുവിലനല്കൽ ആണ് വീണ്ടെടുപ്പ്. തിരുവെഴുത്തുകളുടെ കേന്ദ്രമായ പഠിപ്പിക്കൽ തന്നെ വീണ്ടെടുപ്പാണ്. വിലകൊടുത്തു മോചിപ്പിക്കുക എന്ന ആശയമാണ് മൂലഭാഷാ പദങ്ങൾക്കുള്ളത്. പാപത്തിന്റെ ശാപത്തിനും അധീശത്വത്തിനും വിധേയമായ മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുകയാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പു വിലയായി ക്രിസ്തു നല്കിയത് സ്വന്തരക്തമാണ്. “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:12).

പ്രയോഗങ്ങൾ: വീണ്ടെടുപ്പിനെ കുറിക്കുന്ന പഴയനിയമ എബ്രായപ്രയോഗങ്ങൾ ‘പാദാ’ (פָּדָה – padah) ‘ഗാ അൽ’ (גָּאַל – ga al) എന്നിവയാണ്. ‘ഗാ അൽ’ രക്തപതികാരകനാണ്. കൊല്ലപ്പെട്ട ബന്ധുവിനുവേണ്ടി ഘാതകനോടു പ്രതികാരം വീട്ടുന്നത് ഒരു വിധത്തിലുള്ള വീണ്ടെടുപ്പായി കരുതപ്പെട്ടു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവയെ കുറിക്കുന്നതിനും യെശയ്യാവ് 41:14-ലും 43:14-ലും ‘ഗാ അൽ’ തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘പാദാ’ എന്ന പദത്തിന് മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ, വീണ്ടുകൊള്ളുക എന്നർത്ഥം. (പുറ, 13:13; 34:20). വീണ്ടെടുപ്പ് എന്ന ആശയം വ്യക്തമാക്കുന്ന പല പദങ്ങൾ ഗ്രീക്കിലുണ്ട്. അവയെല്ലാം രണ്ടു ധാതുക്കളിൽ നിന്നും രൂപം കൊണ്ടവയാണ്. ഒന്നാമത്തെ ധാതു അഗോറയാണ്. അതിന് ചന്ത എന്നർത്ഥം. പ്രസ്തുത ധാതുവിൽ നിന്നുണ്ടായ പദങ്ങൾക്ക് ചന്തയിൽ അതായത് അടിമച്ചന്തയിൽ നിന്നും വിലകൊടുത്തു വാങ്ങിക്കുക എന്നർത്ഥം. അഗോറസൈൻ, എക്സാഗോറസൈൻ എന്നീ പ്രയോഗങ്ങളുടെ ധാതു ‘അഗോറ’ ആണ്. രണ്ടാമത്തെ ധാതു ‘ലൂവോ’ ആണ്. അതിനു കെട്ടഴിക്കുക അതായത് ബന്ധിക്കപ്പെട്ടിരുന്ന ഒന്നിനെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുക എന്നർത്ഥം. ലുട്രൊസിസ്, അപൊലുട്രൊസിസ് എന്നീ പദങ്ങൾ ഈ ധാതുവിൽ നിന്നുള്ളവയാണ്.

പുതിയനിയമത്തിൽ വീണ്ടെടുപ്പിനെ കുറിക്കുന്ന സവിശേഷ പദമാണ് അപൊലുട്രൊസിസ് (ἀπολύτρωσις – apolytrosis) പുതിയനിയമത്തിലത് പത്തിടങ്ങളിലുണ്ട്: (ലൂക്കൊ, 21:28; റോമ, 3:24; 8:23; 1കൊരി, 1:30; എഫെ, 1:7,14; 4:30; കൊലൊ, 1:14; എബ്രാ, 9:15; 11:35). വിലകൊടുത്ത് (അടിമയെ) വാങ്ങി മോചിപ്പിക്കുക എന്ന അർത്ഥമാണ് അപൊലുട്രൊസിസിനുള്ളത്. ആ വില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില. (എഫെ, 1:7). അവന്റെ കൃപയാൽ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). തന്റെ രക്തം വിലയായി നൽകി ക്രിസ്തു ആളുകളെ വാങ്ങി. വീണ്ടെടുപ്പിനെക്കുറിച്ചു പറയാതെയും വിലയ്ക്കുവാങ്ങി എന്നു പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19; 7:22). ഇവിടെയും ആശയം വീണ്ടെടുപ്പുവില തന്നെയാണ്.

വീണ്ടെടുപ്പു പഴയനിയമത്തിൽ: പൗരാണിക യിസ്രായേലിൽ മതിയായ വിലകൊടുത്ത് വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നു യിസ്രായേൽ മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാൽ ആദ്യജാതന്മാർ യഹോവയ്ക്കുള്ളവരായി. അതിനാൽ ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളണ്ടതാണ്: (പുറ, 13:13-15). ന്യായപ്രമാണമനുസരിച്ച് ഋണം നിമിത്തം ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും, സ്വയം അടിമയായി വിലക്കപ്പെട്ടാലും വീണ്ടെടുപ്പുവില നല്കാൻ സന്നദ്ധനായി വരുന്ന ചാർച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം. (ലേവ്യ, 25:25-27; 27:27; രൂത്ത്, 4:1-12). വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരനാണ് രക്തപ്രതികാരകനാകുന്നത്. യിസ്രായേല്യരെ മിസ്രയീമിൽ നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ്. (പുറ, 6:6; 15:3). തന്മൂലം യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനാണ്. (സങ്കീ, 78:35). യിസ്രായേനെ വീണ്ടെടുക്കുന്നതിനു വലിയ ഭുജവീര്യം ആവശ്യമായിരുന്നു. ഈ ഭുജബലം തന്നെ ഒരു വിധത്തിലുള്ള മറുവിലയായിരുന്നു. യിസ്രായേല്യർ വീണ്ടും ബാബിലോന്യ അടിമത്തലായി. അവിടെനിന്നുള്ള അവരുടെ മോചനവും വീണ്ടെടുപ്പായിട്ടാണ് തിരുവെഴുത്തുൾ വെളിപ്പെടുത്തുന്നത്. (യിരെ, 31:11; 50:33-34(. “നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.” (യെശ, 43:3). ബാബിലോനെ ആക്രമിച്ച കോരെശ് ആണ് യെഹൂദയുടെ വിമോചകൻ. ബദ്ധയായ യെഹൂദയെ കനാനിലെ അവകാശത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് കോരെശിനു നഷ്ടപരിഹാരമായി ആഫ്രിക്കയിൽ അധീശത്വം വാഗ്ദാനം ചെയ്തിരിക്കയാണിവിടെ. വ്യക്തിയുടെ വീണ്ടെടുപ്പിനെക്കുറിച്ചും ചുരുക്കം ചില പരാമർശങ്ങൾ പഴയനിയമത്തിൽ കാണാം. (ഇയ്യോ, 19:25; സദൃ, 23:10,11). പാപത്തോടു ചേർത്ത് വീണ്ടെടുപ്പ് പഴയനിയമത്തിൽ വിരളമായേ പറയപ്പെടുന്നുള്ളൂ. യഹോവ യിസ്രായേലിനെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും എന്ന വാഗ്ദാനം സങ്കീർത്തനം 130:8-ലുണ്ട്. ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാൻ മനുഷ്യനസാദ്ധ്യം എന്ന സത്യം സങ്കീർത്തനത്തിലുണ്ട്. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്. (സങ്കീ, 49:7-9. ഒ.നോ: യെശ, 59:20; റോമ, 11:26). 

വീണ്ടെടുപ്പ് പുതിയനിയമത്തിൽ: മനുഷ്യൻ പാപത്തിന്നടിമയാണ്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ (അടിമ ആകുന്നു. (യോഹ, 8:34). നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എന്നു പൗലൊസ് അപ്പൊസ്തലൻ റോമയിലെ വിശുദ്ധന്മാരെ ഓർപ്പിക്കുന്നു. (റോമ, 6:17). ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിലപ്പെട്ടവൻ തന്നേ എന്ന് അപ്പൊസ്തലൻ സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നു. (റോമ, 7:14). പാപം നിമിത്തം മനുഷ്യൻ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. (റോമ, 6:23). പാപികൾ അടിമകളും മരണത്തിനു വിധിക്കപ്പെട്ടവരും അത്രേ. ഈ അവസ്ഥയിൽ വീണ്ടെടുപ്പിനായി കേഴുകയായിരുന്നു ലോകം. വീണ്ടെടുപ്പിന്റെ അഭാവത്തിൽ അടിമത്തം തുടരുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യും. എന്നാൽ ക്രിസ്തു കാൽവരി ക്രൂശിൽ അടിമകളുടെ മോചനത്തിന്നായുള്ള വില (വീണ്ടെടുപ്പുവില) നല്കുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). 

യേശു ക്രൂശിലെ മരണത്തിനുശേഷം ഉയിർത്തെഴുന്നേറ്റ് തന്റെ നിർമ്മലരക്തവുമായി അതിപരിശുദ്ധസ്ഥലത്തേയ്ക്കു പ്രവേശിച്ചു. അതിപരിശുദ്ധസ്ഥലം ദൈവസന്നിധിതന്നെയാണ്. ദൈവകോടതി മുമ്പാകെ ദൈവനീതി ആവശ്യപ്പെട്ട പ്രായശ്ചിത്തവില നൽകി നമ്മെ വിലയ്ക്കുവാങ്ങി. “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊ, 1:18,19). വെള്ളി, പൊന്ന് എന്നിവ പാപത്തിനും ശാപത്തിനും വിധേയമാണ്. ആത്മാവിനെ മോചിപ്പിക്കുവാൻ ദ്രവത്വത്തിനു വിധേയമായ അവയ്ക്കു സാദ്ധ്യമല്ല. (ഉല്പ, 3:17; വിലാ, 4:1). നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്തിനു മാത്രമേ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായിരിക്കുവാൻ സാധിക്കു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ എന്നത്രേ ദൈവികനീതി. (എബ്രാ, 9:22). സർഗ്ഗത്തിൽ നാലുജീവികളും മൂപ്പന്മാരും വീണു ക്രിസ്തുവിനെ സ്തുതിക്കുകയാണ്. “നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വാർഗ്ഗത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലക്കുവാങ്ങി.” (വെളി, 5:19). നമ്മുടെ നീതീകരണത്തിന്നടിസ്ഥാനം യേശുക്രിസ്തുവിലെ വീണ്ടെടുപ്പാണ്. (റോമ, 3:24). ക്രിസ്തു നമുക്കു വീണ്ടെടുപ്പായിത്തീർന്നു. (1കൊരി, 1:30).

വീണ്ടെടുപ്പുകാരന്റെ യോഗ്യതകൾ: വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: ന്യായപ്രമാണ കല്പനയനുസരിച്ച് ഒരു ചാർച്ചക്കാരു മാതമേ അടിമയെ വീണ്ടെടുക്കാൻ സാധിക്കു. ബോവസ് രൂത്തിനെ വീണ്ടെടുക്കുന്നത് വീണ്ടെടപ്പിന്റെ നിഴലാണ്. നിത്യദൈവമായ ക്രിസ്തു നമുക്കു ചാർച്ചക്കാരനായി തീർന്നാണ് നമ്മെ വീണ്ടെടുത്തത്. കർത്താവ് നമുക്കു സമാനമായി മനുഷ്യവേഷം പൂണ്ടു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ക്രിസ്തു ഒരു ദൂതനായിവന്നു എങ്കിൽ മനുഷ്യരെ വീണ്ടെടുക്കുവാൻ കഴിയുമായിരുന്നില്ല. നിത്യദൈവമായ ക്രിസ്തു കന്യകാജനനത്തിലൂടെ പൂർണ്ണമനുഷ്യത്വം സ്വീകരിച്ചു, മനുഷ്യപുത്രനായി മാനുഷിക ജനനത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ട് അവരുടെ ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീർന്നു. 

വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനു ഉണ്ടായിരിക്കണം: പഴയനിയമ വ്യവസ്ഥയനുസരിച്ച് അടിമയെ സ്വതന്ത്രനാക്കുന്നതിനുവേണ്ടി വീണ്ടെടുപ്പുവില കൊടുക്കേണ്ട ചുമതല വീണ്ടെടുപ്പുകാരനുണ്ട്. ക്രിസ്തു തന്റെ രക്തമാണ് വീണ്ടെടുപ്പു വിലയായി നൽകിയത്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). വീണ്ടെടുപ്പിനുവേണ്ടി അർപ്പിച്ച രക്തം പാപിയായ മനുഷ്യന്റെ രക്തമല്ല, പരിശുദ്ധനായ ദൈവപുത്രൻ്റ രക്തമാണ്. എണ്ണമറ്റ പാപികൾക്കുവേണ്ടി ചൊരിഞ്ഞ വിലയേറിയ രക്തമാണത്. ലോകത്തിന്റെ പാപം മുഴുവൻ കഴുകി ശുദ്ധീകരിപ്പാൻ മതിയായ രക്തമത്രേ ഒരിക്കലും അഴിഞ്ഞുപോകാത്ത ക്രിസ്തുവിന്റെ വിലയേറിയ രക്തം. (1പത്രൊ, 1:18,19). 

ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരന് വീണ്ടെടുക്കുവാൻ മനസ്സുണ്ടായിരിക്കണം: ഗത്ത്ശെമന തോട്ടത്തിൽ വെച്ച് ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചു. (ലൂക്കൊ, 22:42; എബ്രാ, 10:7; സങ്കീ, 40:7-9). ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എഫെ, 5:2. ഒ.നോ: എഫെ, 5:26,27).

വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ സാദ്ധ്യമല്ല; പാപിക്കു പാപിയേയും. പാപത്തിന്റെ അടിമത്തത്തിലായ മനുഷ്യനെ വീണ്ടെടുക്കുവാൻ നിഷ്പാപനായ വ്യക്തിക്കേ കഴിയു. ക്രിസ്തുവിനെക്കുറിച്ചു എബ്രായ ലേഖനകാരൻ എഴുതുകയാണ്; “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ, 4:15). “അവൻ പാപം ചെയ്തിട്ടില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22; എബ്രാ, 7:26,27). നമ്മെ വീണ്ടെടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ, 3:13). വീണ്ടെടുക്കപ്പെട്ടവർ ദൈവത്തിന്റെ വകയാണ്. അവർ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം. (1കൊരി, 6:20). “സ്വാതന്ത്യത്തിന്നായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.” (ഗലാ, 5:1).

Leave a Reply

Your email address will not be published. Required fields are marked *