യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യെഹൂദയിലെ എട്ടാമത്തെ രാജാവ്; അഹസ്യാവ് രാജാവിനു സിബ്യായിൽ ജനിച്ച് പുത്രൻ. (2ദിന, 24:1). ഭരണകാലം 835-796 ബി.സി. അഹസ്യാവു യിസ്രായേലിൽ വച്ചു യേഹുവിനാൽ വധിക്കപ്പെട്ടു. ഉടൻ അഥല്യാ രാജ്ഞി രാജകുമാരന്മാരെ എല്ലാം വധിച്ചു ഭരണം ഏറ്റെടുത്തു. എന്നാൽ അഹസ്യാവിന്റെ സഹോദരിയായ യെഹോശേബ അഹസ്യാവിന്റെ മകനായ യോവാശിനെ കൊണ്ടുപോയി ഒളിപ്പിച്ചു. അവനു 7 വയസ്സായപ്പോൾ യെഹോയാദാ പുരോഹിതൻ ആളുകളെ വിളിച്ചുകൂട്ടി അവനെ രാജാവാക്കുകയും അഥല്യയെ വധിക്കുകയും ചെയ്തു. (2രാജാ, 11 അ; 2ദിന, 22:10:12; 23 അ). യെഹോയാദാ പുരോഹിതന്റെ കാലം മുഴുവൻ യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. (2ദിന, 24:2). ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. യെഹോയാദാ പുരോഹിതന്റെ മരണശേഷം യോവാശ് പാപത്തിൽ വീണു. രാജ്യത്തിൽ വിഗ്രഹാരാധന വ്യാപകമായി. താക്കീതു നല്കിയ പ്രവാചകന്മാരെ ഉപദ്രവിച്ചു. യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവിനെ മരണത്തിനേല്പിച്ചു. ഹസായേലിന്റെ കീഴിൽ അരാമ്യരുടെ ആക്രമണഭീഷണി ഉണ്ടായപ്പോൾ ദൈവാലയത്തിലെ പൊന്നെടുത്ത് അരാം രാജാവിനു സമ്മാനമായി നല്കി. അവന്റെ കൊട്ടാരത്തിലുള്ള രണ്ടുപേർ അവനെ വധിച്ചു. യോവാശ് 40 വർഷം രാജ്യം ഭരിച്ചു. അവൻ്റെ ശേഷം മകനായ അമസ്യാവ് അവനുപകരം രാജാവായി. (2ദിന, 24:17). യേശുവിന്റെ വംശാവലിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്നു രാജാക്കന്മാരിലൊരാളാണ് യോവാശ്. (മത്താ, 1:8).

യോവാശ് (Joash)

യിസ്രായേലിലെ പന്ത്രണ്ടാമത്തെ രാജാവ്. യെഹോവാഹാസിന്റെ മകൻ. (2രാജാ, 13:10-25; 14:8-16; 2ദിന, 25:17-24). യേഹുവിന്റെ പൗത്രനായ ഇയാൾ 16 വർഷം രാജ്യഭാരം ചെയ്തു. (798-782 ബി.സി.) എലീശാപ്രവാചകനെ വളരെയധികം ബഹുമാനിച്ചിരുന്നു. രോഗിയായിക്കിടന്ന പ്രവാചകന്റെ അടുക്കൽ ചെന്നിരുന്നു കരഞ്ഞു പറഞ്ഞു. “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം യോവാശ് ജയിക്കുമെന്നു അടയാളസഹിതം പ്രവാചകൻ പറഞ്ഞു. തന്റെ പിതാവായ യെഹോവാഹാസിൽ നിന്നു ഹസായേൽ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്റെ പുത്രനായ ബെൻ-ഹദദിൽ നിന്നു യോവാശ് തിരികെ പിടിച്ചു. അവനെ മൂന്നുപ്രാവശ്യം തോല്പിച്ചു. യെഹൂദാരാജാവായ അമസ്യാവിന്റെ വെല്ലുവിളി മനസ്സില്ലാമനസ്സോടെ സ്വീകരിക്കുകയും അമസ്യാവിനെ തോല്പിച്ചു യെരുശലേമിനെ കൊള്ളയടിച്ചു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു. യോവാശ് മരിച്ചപ്പോൾ അവനെ ശമര്യയിൽ അടക്കി. (2രാജാ, 14:8-16). “യോവാശ് യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.” (2രാജാ, 13:11).

Leave a Reply

Your email address will not be published. Required fields are marked *