യെഹൂദാ

യെഹൂദാ (Judah)

പേരിനർത്ഥം – വാഴ്ത്തപ്പെടട്ടെ, സ്തുതി

യാക്കോബിന്റെയും ലേയയുടെയും നാലാമത്തെ പുത്രൻ. (ഉല്പ, 29:35; 35:23). സഹോദരനായ യോസേഫിനെ കൊല്ലാതെ യിശ്മായേല്യർക്കു വില്ക്കുകയാണ് നല്ലതെന്നുപദേശിച്ചതു യെഹൂദയാണ്. ഉല്പ, 37:26, 27). സഹോദരന്മാരുടെ നേതൃത്വം യെഹൂദാ എടുക്കുന്നതായി കാണാം. (ഉല്പ, 43:3-10; 44:16-34; 46:28). മൂത്തപുത്രനായ രൂബേൻ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവനു ലഭിക്കേണ്ട പ്രഭുസ്ഥാനം യെഹൂദയ്ക്കു ലഭിച്ചു. ശൂവാ എന്ന കനാന്യന്റെ മകളെ യെഹൂദാ വിവാഹം കഴിച്ചു. അവൾ ഏർ, ഓനാൻ, ശേലാ എന്ന മൂന്നു പുത്രന്മാരെ പ്രസവിച്ചു. (ഉല്പ, 38:1-5). മൂത്ത മകനായ ഏർ മരിച്ചപ്പോൾ അവന്റെ ഭാര്യയായ താമാറിനെ ഓനാനു നല്കി. അവനും മരിച്ചപ്പോൾ മൂന്നാമത്തെ മകനായ ശേലയ്ക്കു താമാറിനെ വിവാഹം ചെയ്തു കൊടുത്തില്ല. അതിനാൽ അവൾ വേശ്യയുടെ വേഷത്തിൽ യെഹൂദയെ വഞ്ചിച്ചു ഗർഭിണിയായി. മരുമകൾ താമാർ പരസംഗത്താൽ ഗർഭിണിയായി എന്നറിഞ്ഞപ്പോൾ അവളെ ചുട്ടുകളയുവാൻ യെഹൂദാ ഒരുങ്ങി. പണയവസ്തുക്കളായ മുദ്രമോതിരവും മോതിരച്ചരടും വടിയും കണ്ടപ്പോഴാണു താനാണു കുറ്റക്കാരനെന്നു യെഹൂദയ്ക്ക മനസ്സിലായത്. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ ഏറ്റുപറഞ്ഞു. യെഹൂദയ്ക്കു താമാറിൽ പേരെസ്സ്, സേരഹ് എന്ന രണ്ടു പുത്രന്മാർ ജനിച്ചു. മരണാസന്നനായ യാക്കോബ് യെഹൂദയെ അനുഗ്രഹിച്ചു. യെഹൂദാ ഒരു ബാലസിംഹം ആയിരിക്കുമെന്നും അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽ നിന്നും മാറുകയില്ലെന്നും യാക്കോബ് പ്രവചിച്ചു. (ഉല്പ, 49:8-12). യിസ്രായേൽ രാജാവായ ദാവീദ് യെഹൂദാ ഗോത്രജനാണ്. യെഹൂദയുടെ സിംഹമായ യേശുവും യെഹൂദാ ഗോത്രത്തിലാണ് ജനിച്ചത്. യെഹൂദയുടെ വംശാവലി 1ദിനവൃത്താന്തം 2-4 അദ്ധ്യായങ്ങളിൽ കാണാം.

യഹൂദാഗോത്രം: മിസ്രയീമിലേക്കു പോകുമ്പോൾ യെഹൂദയ്ക്ക് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. യെഹൂദയുടെ കുടുംബം വളരെ വേഗം വർദ്ധിച്ചു. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ അവർ 74,600 പേരുണ്ടായിരുന്നു. (സംഖ്യാ, 1:27). എല്ലാ ഗോത്രങ്ങളിലും വച്ചു ജനസംഖ്യയിൽ ഒന്നാം സ്ഥാനം യെഹൂദയ്ക്കായിരുന്നു. രണ്ടാമത്തെ കണക്കെടുപ്പിൽ 76,500 ആയിരുന്നു ജനസംഖ്യ. (സംഖ്യാ, 26:22). കനാൻദേശം ഒറ്റുനോക്കുവാൻ പോയവരിൽ യെഹൂദയുടെ പ്രതിനിധി യെന്നയുടെ മകൻ കാലേബായിരുന്നു. (സംഖ്യാ, 13:6). മരുഭൂമി പ്രയാണത്തിൽ യെഹൂദയുടെ സ്ഥാനം സമാഗമനകൂടാരത്തിനു കിഴക്കായിരുന്നു. (സംഖ്യാ, 2:3). യെഹൂദയുടെ കൊടിയുടെ നിറം പച്ചയും, കൊടിയടയാളം സിംഹവും ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു. 

ഹായിയിൽ യിസ്രായേലിന്റെ തോൽവിക്കു കാരണക്കാരനായ ആഖാൻ യെഹൂദാ ഗോത്രജനായിരുന്നു. (യോശു, 7). കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെട്ടതു യെഹൂദാ ഗോത്രമാണ്. (ന്യായാ, 1:1,2). യോർദ്ദാനു പടിഞ്ഞാറു അവകാശം ലഭിച്ച ആദ്യത്തെ ഗോത്രം യെഹൂദയായിരുന്നു. മുഴുവൻ ദേശത്തിന്റെയും മൂന്നിലൊന്നു വരുമായിരുന്നു യെഹൂദയുടെ ഓഹരി. ദേശം ശരിയായി പരിശോധിച്ചു വീണ്ടും പകുത്തപ്പോൾ ഒരോഹരി ശിമെയോനു കൊടുത്തു. ദേശത്തിന്റെ അതിരുകളെക്കുറിച്ചു വിശദമായി യോശുവ 15:20-63-ൽ കാണാം. ന്യായാധിപന്മാരുടെ കാലത്തു യെഹൂദാ മറ്റു ഗോത്രങ്ങളോടു സ്വതന്ത്രമായ മനോഭാവമാണു പുലർത്തിയത്. ബെന്യാമീന്യനായ ശൗലിനെ രാജാവായി അവർ അംഗീകരിച്ചു. എന്നാലത് ശുഭമനസ്സോടു കൂടെയായിരിക്കാൻ ഇടയില്ല. അമാലേക്യർക്ക് എതിരെയുള്ള യുദ്ധത്തിൽ ഒരു ചെറിയ സൈന്യമാണ് യെഹൂദാഗോത്രം ശൗലിനു നല്കിയത്. (1ശമു, 15:4). ദാവീദിന്റെ കാലത്തോടുകൂടി ഒരു ഗോത്രമായിരുന്ന യെഹൂദാ രാജ്യമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *