മനുഷ്യൻ

മനുഷ്യൻ (Man)

മനുഷ്യനെക്കുറിക്കുവാൻ പ്രധാനപ്പെ ആറു വാക്കുകൾ ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്: പഴയനിയമത്തിൽ നാലും (ആദാം, ഈഷ്, എനോഷ്, ഗെവെർ), പുതിയ നിയമത്തിൽ രണ്ടും (അന്ത്രാപൊസ്, അനീർ). മനുഷ്യനെക്കുറിക്കുന്ന പ്രധാന എബ്രായ പദം ‘ആദാം’ ചെമ്മണ്ണ് എന്നർത്ഥം. മൂന്നു പ്രധാന ആശയങ്ങളിൽ ‘ആദാം’ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1. സംജ്ഞാനാമം: ആദ്യമനുഷ്യന്റെ പേരാണിത്. (ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:45; 1തിമൊ, 2:13-14). 2. സാമാന്യനാമം: സ്ത്രീയെയും പുരുഷനെയും ഉൾപ്പെടുത്തി മനുഷ്യ സാമാന്യത്തിന്റെ പേരായി. (ഉല്പ, 1:26-27; 5:1; ആവ, 8:3). 3. ആൺ: സ്ത്രീയുടെ വിപര്യായം. (ഉല്പ,3:12). പുരുഷൻ എന്ന അർത്മത്തിൽ ഉപയോഗിക്കുന്ന പദമാണ് ‘ഈഷ്.’ ഉത്തമ മനസിക ഗുണമുള്ള മനുഷ്യനെ കുറിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. (യിരെ, 5:1). ദുർബ്ബലൻ, മർത്ത്യൻ എന്നീ ആശയങ്ങളാണ് ‘എനോഷി’നുള്ളത്. ശക്തിയുമായി ബന്ധപ്പെടുത്തി മനുഷ്യനെ കുറിക്കുന്ന പദമാണ് ‘ഗെവെർ.’ മനുഷ്യനെക്കുറിക്കുന്ന ഗ്രീക്കു പദങ്ങളാണ് അന്ത്രോപൊസ് (നരമുഖമുള), അനീർ (പുരുഷൻ) എന്നിവ. മനുഷ്യന്റെ ഏഴ് അവസ്ഥകളെക്കുറിക്കുവാൻ ഏഴു പദങ്ങൾ ഗ്രീക്കിൽ പ്രയോഗിച്ചു കാണുന്നു. അവ: 1. പൈഡിയൊൻ – ശിശു. 2. പെസ് – ബാലൻ. 3. മൈരാകിയൊൻ – കുമാരൻ. 4. നെയാനിസ്കൊസ് – യുവാവ്. 5. അനീർ – പുരുഷൻ. 6. പ്രെസ്ബ്യൂട്ടിസ് – മൂപ്പൻ. 7. ഗെരോൻ – വൃദ്ധൻ. 

മനുഷ്യസൃഷ്ടി: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:26-27). ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടിക്ക് എബ്രായിയിൽ ഉപയോഗിക്കുന്ന പ്രയോഗം ‘ബാറാ’ ആണ്. ആകാശം, ഭൂമി (ഉല്പ, 1:1), തിമിംഗലങ്ങൾ, ജീവജന്തുക്കൾ (ഉല്പ, 1:21) മനുഷ്യൻ (ഉല്പ, 1:27) എന്നിവയുടെ സൃഷ്ടിയെ കുറിക്കുന്നതിന് ‘ബാറാ’ ആണു പ്രയോഗിച്ചിട്ടുള്ളത്. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു അഥവാ രൂപം നല്കി. (ഉല്പ, 2:7; സഭാ, 12:7). മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. (ഉല്പ, 2:7). ബാറാ, ആസാ, യാറ്റ്സർ എന്നിങ്ങനെ മൂന്ന് എബായ ധാതുക്കളാണ് മനുഷ്യസൃഷ്ടിയോടുള്ള ബന്ധത്തിൽ ഉപര്യുക്ത സ്ഥാനങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. ഇവ മൂന്നും യെശയ്യാവ് 43:7-ൽ അടുത്തടുത്തായി കാണാം. എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (ബാറാ – ഒന്നുമില്ലായ്മയിൽ നിന്നും നിർമ്മിച്ചു) നിർമ്മിച്ചു (ആസാ – രൂപം നല്കി) ഉണ്ടാക്കി (യറ്റ്സർ). ഇങ്ങനെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1; ആവ, 4;32; സങ്കീ, 104:30; യെശ, 45:12, 1കൊരി, 11:9). നിലത്തെ പൊടിയിൽ നിന്നാണ് മനുഷ്യനെ നിർമ്മിച്ചത്. (ഉല്പ, 1:26; 2:22; 6:6; സങ്കീ, 100:3; 103:14; 1തിമൊ, 2:13). ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ പൊടിയിൽനിന്നു നിർമ്മിക്കപ്പെട്ടവനാണ്. എന്നാൽ മനുഷ്യനിലെ അഭൗമഘടകം ദൈവശ്വാസത്തിൽ നിന്നും ലഭിച്ചതത്ര. (ഉല്പ, 2:7; ഇയ്യോ, 33:4, സഭാ, 12:7). 

ദൈവസ്വരൂപവും ദൈവസാദൃശ്യവും: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1). സ്വരൂപത്തിനും (റ്റ്സെലെം), സാദൃശ്യത്തിനും (ദെമൂത്) ഉപയോഗിച്ചിട്ടുള്ള എബായ പദങ്ങൾക്കു തമ്മിൽ സാരമായ അർത്ഥ വ്യത്യാസമില്ല. അവ സാധാരണ പര്യായങ്ങളായി മാത്രമേ കരുതപ്പെടുന്നുള്ളൂ. യവന, ലത്തീൻ സഭാപിതാക്കന്മാർ സ്വരൂപത്തെ (ഗ്രീ. ഐകോൻ; ല. ഇമാഗോ) ദൈവസാദൃശ്യത്തിന്റെ ഭൗതികവശമായും, സാദൃശ്യത്തെ (ഗ്രീ. ഹൊമൊയിയോസിസ്) നൈതികവശമായും വ്യാഖ്യാനിച്ചിരുന്നു. ദൈവത്തിന്റെ സാദൃശ്യം എന്താണെന്നു വ്യക്തമാക്കുക പ്രയാസമാണ്. അതു ശരീരരൂപമോ (ദൈവത്തിനു ശരീരമില്ല) നിവർന്നു നില്ക്കാനുളള കഴിവോ അല്ല; മറിച്ച്, ദൈവത്തിന്റെ ആത്മ പ്രകൃതിയാണ്. ദൈവ സ്വരൂപം ഒരിക്കലും മൂർത്തമല്ല; കാരണം ദൈവം ആത്മാവാണ്. ആത്മാവിന്റെ ഗുണങ്ങളാണ് വിവേകം, മനസ്സാക്ഷി, ഇച്ഛാശക്തി തുടങ്ങിയവ. തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കയിലൂടെ ദൈവം മനുഷ്യനു നല്കിയത് സ്വന്തം ഗുണങ്ങളായ വിവേകവും മനസ്സാക്ഷിയും ഇച്ഛാശക്തിയുമത്രേ. ദൈവസാദൃശ്യത്തിലൂടെ മനുഷ്യനു തന്റെ സ്രഷ്ടാവായ ദൈവത്തോടു ബന്ധപ്പെടുവാൻ കഴിയുന്നു. ദൈവസാദൃശ്യം പാപത്താൽ നഷ്ടപ്പെട്ടു. പുതുജനനത്തോടുകൂടി സഷ്ടാവിന്റെ പ്രതിമപ്രകാരം ഒരു പുതിയ മനുഷ്യനെ നാം ധരിക്കുന്നു. (കൊലൊ, 3:10; എഫെ, 4:24). മനുഷ്യന്റെ നൈതികപ്രകൃതി ദൈവസാദൃശ്യത്തിന്റെ ഭാഗമാണ്. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. (സഭാ, 7:29). ദൈവത്തിന്റെ സാദൃശ്യം മനുഷ്യന്റെ നിത്യതയെ വെളിപ്പെടുത്തുന്നു. മനുഷ്യന് അവസാനമില്ല. അവനെ ഉന്മൂലനം ചെയ്യാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ നിത്യദണ്ഡനത്തിലേക്ക്, അല്ലെങ്കിൽ നിത്യജീവനിലേക്കു അവൻ പോകുന്നു. (മത്താ, 25:46). 

മനുഷ്യന്റെ വീഴ്ച: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു അവനെ ഏദൻ തോട്ടത്തിലാക്കി. വിശുദ്ധനായി സൃഷ്ടിക്കപ്പെട്ട ആദാമിനു തന്റെ വിശുദ്ധി ഒരു പരിശോധനയിലൂടെ തെളിയിക്കണമായിരുന്നു. ഏദെൻ തോട്ടത്തിന്റെ നടുവിലുള്ള നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കരുതു എന്നായിരുന്നു കല്പന. സാത്താന്റെ പ്രലോഭനം ഹേതുവായി ഹവ്വ വഞ്ചിക്കപ്പെട്ടു. തുടർന്നു അവൾ തന്നെ പരീക്ഷകയായി ആദാമിനും വൃക്ഷഫലം കൊടുത്തു. ദൈവകല്പന മനഃപൂർവ്വം ലംഘിച്ചത് ആദാമാണ്. ആദാമിന്റെ വീഴ്ചയിലൂടെ മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിനു വിധേയമായി; ഭൂമി ശപിക്കപ്പെട്ടു. പാപത്തിൽ വീഴുന്നതിനു മുമ്പ് ദൈവതേജസ്സ് അവരെ ആവരണം ചെയ്തിരുന്നു. പാപം നിമിത്തം ദൈവതേജസ്സ് നഷ്ടപ്പെട്ടു. (റോമ, 3:23). ദൈവസന്നിധിയിൽ നിന്ന് അവർ ഓടിയൊളിച്ചു. (ഉല്പ, 3:8-10). ആദാമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്നു പുറത്താക്കി. ശാരീരികവും ആത്മീയവുമായ മരണവും നിത്യമരണവും പാപം നിമിത്തമുണ്ടായി. വീഴ്ചയോടുകൂടി മനുഷ്യന് പാപം ചെയ്യാതിരിക്കാനുളള കഴിവ് നഷ്ടപ്പെട്ടു; പാപം ചെയ്യാനുളള കഴിവ് പാപം ചെയ്യാതിരിക്കാനുളള കഴിവില്ലായ്മയായി മാറി. ഈ അവസ്ഥയെയാണ് പാപവാസന, ദുഷ്ടത, വഷളത്തം, മേച്ഛത, എന്നിങ്ങനെ വ്യവഹരിക്കുന്നത്. 

മനുഷ്യനും പ്രകൃതിയും: സൃഷടിയുടെ മകുടമാണ് മനുഷ്യൻ. മറ്റു സൃഷ്ടികളെല്ലാം പൂർണ്ണത നേടുന്നത് മനുഷ്യനിലൂടെയാണ്. പൊടിയും പൊടിയാൽ നിർമ്മിക്കപ്പെട്ടവനുമാകയാൽ ജീവശാസ്ത്രപരമായും ഭൗതികമായും മനുഷ്യൻ പ്രകൃതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (ഉല്പ, 18:27; ഇയ്യോ, 10:8-9; സങ്കീ, 103:14; സഭാ, 3:19-20; 12:5-7). ജഡമാകയാൽ മറ്റു സൃഷ്ടികളെപ്പോലെ ദൈവത്തെ ആശ്രയിക്കുവാനുള്ള നിസ്സഹായത മനുഷ്യനുണ്ട്. (യെശ, 2:22; 40:6; സങ്കീ, 103:15; 104:27-30). മനുഷ്യൻ പ്രകൃതി നിയമങ്ങൾക്കു വിധേയനാണ്. മനുഷ്യന്റെ ഭാഗധേയം ഭൂമിയെയും ബാധിക്കുന്നു. മനുഷ്യന്റെ വീഴ്ച്ചയിലൂടെ സൃഷ്ടി മുഴുവൻ ദ്രവത്വത്തിനു വിധേയമായി. മനുഷ്യവർഗ്ഗത്തിന്റെ അന്തിമ വീണ്ടെടുപ്പിനു ശേഷമാണ് സൃഷ്ടി ദ്രവത്വത്തിൽ നിന്നു മുക്തമാകുന്നതു. ഈ മോചനത്തിനുവേണ്ടി സൃഷ്ടി വേദനയോടെ കാത്തിരിക്കുന്നു. (റോമ, 8:19-23). മനുഷ്യന്റെ വീണ്ടെടുപ്പിൽ പ്രപഞ്ചം ഒന്നാകെ ആഹ്ളാദിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. സകല സൃഷ്ടികളും ഈ ആഹ്ളാദത്തിൽ പങ്കുചേരുന്നു. (സങ്കീ, 96:10-13; യെശ, 35; 55:12-13). മനുഷ്യന്റെ വീണ്ടെടുപ്പോടുകൂടിയാണ് അവയും വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നത്. (യെശ, 11:6-9; 65:25). 

മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം: മനുഷ്യവർഗ്ഗം മുഴുവൻ ആദാമിൽ നിന്നാണുത്ഭവിച്ചത്. (ഉല്പ, 1:27; 2:7,22; 3:20; 9:19). പൗലൊസ് അപ്പൊസ്തലൻ അരയോപഗക്കുന്നിൽ വെച്ച് ഈ സത്യം വ്യക്തമാക്കി. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (അപ്പൊ, 16:27). മനുഷ്യർ എല്ലാം ഒരേ പിതാവിന്റെ മക്കളാകയാൽ അവരുടെ പ്രകൃതിയിൽ ഏകത്വം ദൃശ്യമാണു. ഈ ജൈവശാസ്ത്രപരമായ ഏകത്വം ഏകമനുഷ്യന്റെ ലംഘനത്തിലൂടെ എല്ലാ മനുഷ്യരും പാപികളായിത്തീരുവാൻ കാരണമായി. ഏകനായ ക്രിസ്തുവിലൂടെ സർവ്വ മനുഷ്യർക്കും രക്ഷാമാർഗ്ഗം ഒരുക്കപ്പെടുവാൻ അടിസ്ഥാനമായത് മനുഷ്യവർഗ്ഗത്തിന്റെ ഏകത്വമാണ്. (റോമ, 5:12,19; 1കൊരി, 15:21). മനുഷ്യന് സഹജീവിയോട് ഉത്തരവാദിത്വം ഉണ്ടാകുവാൻ കാരണവുമതാണ്. (ഉല, 4:39). ജനവർഗ്ഗങ്ങളുടെയും സംസ്കാരങ്ങളുടെയും ചരിത്രം മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം വ്യക്തമാക്കുന്നു. ഭാഷകളുടെ പ്രാഭവസ്ഥാനവും ഒന്നാണെന്ന സത്യം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നോഹയുടെ പുത്രന്മാരിൽ നിന്നാണ് സെമിറ്റിക്, ഹമിറ്റിക് ഭാഷാഗോത്രങ്ങൾക്കു പേര് ലഭിച്ചത്. ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ടുള്ള ഭാഷാ വൈവിദ്ധ്യത്തിന്റെ വിവരണവും (ഉല്പ, 11) ശ്രദ്ധേയമാണ്. ശരീരശാസ്ത്രവും മനശ്ശാസ്ത്രവും മനുഷ്യവർഗ്ഗത്തിന്റെ ഏകത്വത്തെ തെളിയിക്കുന്നു. ഒരു വർഗ്ഗത്തിലുള്ള വ്യക്തികളുടെ രക്തം മറ്റു വർഗ്ഗത്തിലുള്ള വ്യക്തികൾക്കു നല്കാം; അവയവങ്ങൾ പരസ്പരം മാറ്റി വയ്ക്കാം. ശരീരോഷ്മാവും, നാഡിയുടെ സ്പന്ദനക്രമവും എല്ലാവർഗ്ഗങ്ങൾക്കും ഏതാണ്ടൊന്നുപോലെ തന്നെയാണ് മിശ്രവിവാഹങ്ങളിലൂടെ സന്തതികൾ ജനിക്കുന്നു. സമാനമായ രോഗങ്ങൾ എല്ലാ വർഗ്ഗത്തിലുമുളളവരെ പിടികൂടുന്നു. മാനസിക പ്രകൃതിയിലും വർഗ്ഗങ്ങൾക്കു തമ്മിൽ വലിയ അന്തരമൊന്നുമില്ല. ആർത്തികളും അഭിലാഷങ്ങളും ചോദനകളും വാസനകളും വികാരങ്ങളും സംവേദനങ്ങളും മനുഷ്യർക്കെല്ലാം ഒന്നുപോലെയാണ്. വർഗ്ഗങ്ങളുടെ ഉച്ചനീച ഭാവങ്ങളെക്കുറിച്ചുളള അവകാശ വാദങ്ങൾ വിജ്ഞന്മാരും വിവേകികളും ഇന്നു അഗീകരിക്കുന്നില്ല. വർഗ്ഗമേന്മയെക്കുറിച്ചുളള വാദഗതികൾ അസംബന്ധമാണ്. സാഹചര്യവും ചുറ്റുപാടുകളും അനുകൂലമായാൽ എല്ലാ വർഗ്ഗങ്ങളും ഒന്നുപോലെ വളർച്ചയും വികാസവും പ്രാപിക്കും.

മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം: ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവമഹത്വം ഘോഷിക്കുന്നതിനും വേണ്ടിയാണു ദൈവം മനുഷ്യനെ സ്യഷ്ടിച്ചത്. “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പ്പിക്കും.” (യെശ, 43:7). തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവമഹത്വത്തിനായി ചെയ്യേണ്ടതാണ്. (1കൊരി, 10:31). ദൈവത്തിനു നാം മാന്യരും വിലയുള്ളവരുമാണ്. ദൈവത്തിൽ ആനന്ദിക്കുകയും ദൈവത്തോടു കൂട്ടായ്മ പുലർത്തുകയും ചെയ്യുന്നത് മനുഷ്യജീവിതത്തിന് ലക്ഷ്യബോധം നല്കും. (സങ്കീ, 16:11; 27:4). മനുഷ്യൻ ദൈവത്തിൽ സന്തോഷിക്കുന്നതു പോലെ ദൈവം മനുഷ്യനിലും സന്തോഷിക്കുന്നു. “യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതു പോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.” (യെശ, 62:5). ഭാവിയിൽ ദൈവം സ്വന്തജനത്തിൽ ആനന്ദിക്കുന്നതിനെക്കുറിച്ചു സെഫന്യാവു പ്രവചിച്ചു; “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദു:ഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.” (സെഫ, 3:17-18).

ജന്തുശാസ്ത്രവും മനുഷ്യനും ജന്തുശാസ്ത്രം (Zoology) മനുഷ്യനു നൽകിയിട്ടുള്ള സാങ്കേതിക നാമമാണ് ‘ഹോമോസാപിയൻസ്.’ (Homo sapiens) മനുഷ്യൻ നട്ടെല്ലികൾ എന്ന ജന്തു മണ്ഡലത്തിൽ (phylum-chordata) സസ്തനജീവി വിഭാഗത്തിൽ (class-mammalia) പ്രൈമേറ്റ് ഗോത്രത്തിൽ (Order-prl mates കുരങ്ങുകളും ആൾക്കുരങ്ങുകളും ഇതിൽപ്പെടുന്നു). ഹോമിനീഡേ (Hominidae) കുടുംബത്തിൽ ഹോമോഗണത്തിൽ (Genus-Homo) സേപ്പിയൻസ് എന്ന ജീവജാതിയിൽ (Species-sapiens)പ്പെടുന്നു. മനുഷ്യനു ജന്തുക്കളുമായുള്ള ബന്ധമാണ് ജന്തുശാസ്ത്രത്തിന്റെ അംഗീകൃത വിഭജനസമ്പ്രദായം വെളിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *