പൗലൊസ്

പൗലൊസ് (Paul)

ഭൂമിയുടെ അറ്റത്തോളവും തൻ്റെ രക്ഷ ആകേണ്ടതിന്നു കർത്താവ് ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലനായ പൗലൊസ്. (പ്രവൃ, 13:47; റോമ, 11:13). മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ താൻ അപ്പൊസ്തലത്വം പ്രാപിച്ചത്. (ഗലാ, 1:1; 2:8).

പേരിനർത്ഥം — ചെറിയ

ക്രൈസ്തവ ചരിത്രത്തിൽ അനുപമദ്യുതിയോടെ വിരാജിക്കുന്ന അപൂർവ്വ ജ്യോതിസ്സാണ് അപ്പൊസ്തലനായ പൗലൊസ്. കർത്താവായ യേശുക്രിസ്തുവിനു ശേഷം സഭാചരിത്രത്തിൽ ശക്തമായി മുഴങ്ങിക്കേട്ട ശബ്ദം പൗലൊസിന്റേതാണ്. മിഷണറി പ്രവർത്തനത്തിന്റെ ഉജ്ജ്വല മാതൃകയായ പൗലൊസിലൂടെയാണ് യെഹൂദമതത്തിന്റെ പരിധികളും പരിമിതികളും, പലസ്തീന്റെ അതിരുകളും ലംഘിച്ചുകൊണ്ടു ക്രിസ്തുമതം വിശ്വവ്യാപകമായത്. വിജാതീയരുടെ പ്രധാന അപ്പൊസ്തലനാണ് പൗലൊസ്. പൗലൊസിനെക്കുറിച്ചു പ്രതിപാദിക്കുന്ന ബാഹ്യരേഖകളൊന്നും ലഭിച്ചിട്ടില്ല. ബൈബിളിൽ പ്രത്യേകിച്ച് അപ്പൊസ്തല പ്രവൃത്തികളിലും പൗലൊസിന്റെ ലേഖനങ്ങളിലും ഉള്ള വിവരണങ്ങൾ മാത്രമാണ് നമുക്കവലംബം. ലേഖനങ്ങളിലെ സുചനകളിൽ നിന്നും അപ്പൊസ്തലന്റെ ജീവിതത്തിലെ പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്നു മനസ്സിലാക്കാം. (2കൊരി, 11:24-28).

പേര്: പൗലൊസിന്റെ എബ്രായനാമം ശൗൽ എന്നായിരുന്നു. പൗലൊസ് (ചെറിയ) റോമൻ നാമാണ്. പാഫൊസിൽ വച്ച് ബർയേശു എന്ന കള്ളപ്രവാചകനുമായി ഇടയുന്നതുവരെ അപ്പൊസ്തല പ്രവൃത്തികളിൽ അപ്പൊസ്തലനെ ശൗൽ എന്നു വിളിക്കുന്നു. ഇവിടെ ലൂക്കൊസ് ‘പൗലൊസ് എന്നു പേരുള്ള ശൗൽ’ എന്നു പറയുന്നു. (പ്രവൃ, 13:9). ലേഖനങ്ങളിൽ അദ്ദേഹം സ്വയം ‘പൗലൊസ്’ എന്നു വിളിക്കുന്നു. ഗ്രീക്കുഭാഷയും വിദ്യാഭ്യാസവും ലഭിച്ചവർ യവനനാമത്തിൽ അറിയപ്പെടുന്നതിൽ അഭിമാനിച്ചിരുന്നു. ആ നിലയിൽ അപ്പൊസ്തലനും പൗലൊസ് എന്ന നാമം കൂടി സ്വീകരിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്ത്യാനി ആയ ശേഷം ക്രിസ്തുവിന്റെ ശുശുഷയിൽ ‘ചെറിയവൻ’ എന്നു അറിയപ്പെടാൻ ആഗ്രഹിച്ച് അദ്ദേഹം പ്രസ്തുത അർത്ഥമുള്ള പൗലൊസ് എന്ന പേർ സ്വീകരിച്ചു എന്നു കരുതുന്നവരും ഉണ്ട്. “ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ” (1കൊരി, 15:9) എന്നു അപ്പൊസ്തലൻ തന്നെ പറയുന്നുണ്ട്.

മാനസാന്തരപൂർവ്വകാലം: എബായ (പരീശ) മതം, യവനസംസ്കാരം, റോമൻ പൗരത്വം എന്നിവ പൗലൊസിൽ സമന്വയിച്ചിരുന്നു. മെഡിറ്ററേനിയൻ സമുദ്രത്തിന്റെ വടക്കുകിഴക്കെ മൂലയിൽ സ്ഥിതിചെയ്തിരുന്ന തിരക്കേറിയ ഗ്രേക്കോ-റോമൻ പട്ടണമായ തർസൊസിൽ പൗലൊസ് ജനിച്ചു. പൗലൊസിന്റെ ജനനകാലം വ്യക്തമായറിയാൻ നിവൃത്തിയില്ല. എ.ഡി. 2-ന് അദ്ദേഹം ജനിച്ചു എന്നൊരു പാരമ്പര്യമുണ്ട്. ഫിലേമോൻ 9-ൽ വയസ്സൻ (പ്രെസ്ബ്യൂടീസ്) എന്നു പൗലൊസ് സ്വയം വിളിക്കുന്നു. ഫിലേമോൻ എഴുതുന്ന കാലത്ത് പൗലൊസിനു 60 വയസ്സ് കഴിഞ്ഞിരിക്കണം. ഈ തെളിവുകൾ വച്ചുകൊണ്ടു ക്രിസ്ത്വാബ്ധത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം ജനിച്ചു എന്നു കരുതാം. അനേകം സ്റ്റോയിക്ക് തത്ത്വചിന്തകന്മാരുടെ ജന്മസ്ഥലവും ഒരു പ്രധാന വാണിജ്യകേന്ദ്രവുമായിരുന്നു തർസൊസ്. കമ്പിളി വസ്ത്രനിർമ്മാണത്തിന് ഈ പട്ടണം പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഇവിടെ നിന്നുമാണ് ചെറുപ്പത്തിൽ പൗലൊസ് കൂടാരപ്പണി പഠിച്ചതു. (പ്രവൃ, 18:3). തർസൊസിൽ ഒരു പ്രസിദ്ധമായ സർവ്വകലാശാല ഉണ്ടായിരുന്നു. പൗലൊസ് ഈ സർവ്വകലാശാലയിൽ പഠിച്ചതായി തെളിവുകൾ ഇല്ല. എങ്കിലും അന്നു നിലവിലിരുന്ന ജീവിതരീതിയും റോമൻ സാമ്രാജ്യത്തിന്റെ വീക്ഷണങ്ങളും മനസ്സിലാക്കുന്നതിനു അദ്ദേഹത്തിൽ ഈ സർവ്വകലാശാല സ്വാധീനം ചെലുത്തിയിരിക്കണം. ഒരു റോമൻ പൗരനായി ജനിച്ചതിന്റെ എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. (പ്രവൃ 22:28). ഈ വിശിഷ്ടപദവി പിതാവിനെങ്ങനെ കിട്ടിയെന്നറിയാൻ പാടില്ല. ഒരു സ്വതന്ത്ര നഗരമായിരുന്നെങ്കിലും തർസൊസിലെ എല്ലാവർക്കും റോമൻ പൗരത്വം ഉണ്ടായിരുന്നില്ല. ആഭ്യന്തര യുദ്ധകാലത്തു കൈസറിന് നല്കിയ സഹായത്തിനു പ്രതിഫലമായി പൗലൊസിന്റെ പിതാവിനോ മറ്റോ കിട്ടിയ ബഹുമതിയായിരിക്കണം റോമൻ പൗരത്വം. പ്രാദേശിക ന്യായാധിപന്മാരുടെ അനീതിക്കെതിരെ ഒരു പരിചയായും ക്രിസ്തീയ വിശ്വാസത്തിന്റെ നില ഉയർത്തിക്കാട്ടുന്നതിന് ഒരായുധമായും റോമൻ പൗരത്വത്തെ എങ്ങനെ ഉപയോഗിക്കണമെന്നു അദ്ദേഹം മനസ്സിലാക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. വിജാതീയരും യെഹൂദന്മാരും തമ്മിലുള്ള വിടവ് നികത്തുന്നതിനു വിജാതീയരോടുണ്ടായിരുന്ന ബന്ധം അദ്ദേഹത്തെ വളരെയധികം സഹായിച്ചു. എന്നാൽ ഇതിൽ പ്രധാനം തന്റെ യെഹൂദ പാരമ്പര്യം ആയിരുന്നു. യെഹൂദനാണെന്നു ഏറ്റു പറയുവാൻ അദ്ദേഹം ലജ്ജിച്ചിരുന്നില്ല. (പ്രവൃ, 21:39, 22:3). യെഹൂദ പാരമ്പര്യത്തിൽ പൗലൊസ് അഭിമാനം കൊണ്ടിരുന്നു. (2കൊരി, 11:22). ജഡപ്രകാരമുള്ള തന്റെ സഹോദരന്മാരോടു അദ്ദേഹത്തിനു അഗാധമായ സ്നേഹം ഉണ്ട്. (റോമ, 9 ::1-2, 10:1). യെഹൂദന്മാരോടുള്ള ഈ വർഗ്ഗസ്നേഹം ഓരോ പട്ടണത്തിലെയും സിനഗോഗുകളിൽ (യെഹൂദന്മാരുടെ പളളി) തന്റെ മിഷണറി പ്രവർത്തനം ഫലപ്രദമായി നടത്തുവാൻ അദ്ദേഹത്തെ സഹായിച്ചു. അവിടെയെല്ലാം തനിക്ക് ധാരാളം ശ്രോതാക്കളെ ലഭിക്കുകയും ചെയ്തു.

യെഹൂദന്മാരിൽ യെഹൂദനായി ജനിച്ച (ഫിലി, 3:5) പരീശപുത്രനായ (പ്രവൃ, 23:6) ശൗൽ വളർന്നത് യാഥാസ്ഥിതിക യെഹൂദമതത്തിലാണ്. യഥാകാലം ഒരു പക്ഷേ പതിമൂന്നാം വയസ്സിൽ തന്നെ അദ്ദേഹം യെരുശലേമിൽ പോയി ഗമാലിയേലിന്റെ കീഴിൽ തന്റെ പഠനം പൂർത്തിയാക്കി. (പ്രവൃ, 22:3, 26:4-5). ന്യായപ്രമാണത്തിൽ വളരെ ശുഷ്കാന്തി കാട്ടിയ ശൗൽ (ഗലാ, 1-14) പഴയനിയമം മാത്രമല്ല പണ്ഡിതന്മാരായ റബ്ബികളുടെ ഉപദേശങ്ങളും സ്വായത്തമാക്കി. ഏകദേശം മുപ്പതുവയസ്സു പ്രായമുള്ള ഒരു ‘ബാല്യക്കാരനായിട്ടാണു’ (പ്രവൃ 7:58) ആദ്യമായി അപ്പൊസ്തല പ്രവൃത്തികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. യെഹൂദമതത്തിലെ സമ്മതനായ ഒരു നായകനായിരുന്നു ശൗൽ. സ്തെഫാനൊസിന്റെ മരണത്തോടെ ആരംഭിച്ച പീഡനത്തിന്റെ നേതൃത്വം ശൗലിനായിരുന്നു. അതിനു കാരണം ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിനുള്ള അമിതവിദ്വേഷം തന്നേ. (പ്രവൃ, 7:58, 8,3, 9:1-2). പ്രവൃത്തികൾ 26:10-11-ൽ വിവരിച്ചിരിക്കുന്ന പീഡനം സൂചിപ്പിക്കുന്നതു അദ്ദേഹത്തിന്റെ യെഹൂദമതത്തിലുള്ള ശുഷ്ക്കാന്തിയും മതഭ്രാന്തുമാണ്. യേശുക്രിസ്തുവിനെയും അനുയായികളെയും കുറിച്ചു നല്ലവണ്ണം പഠിച്ച അദ്ദേഹം ക്രിസ്തുമാർഗ്ഗം പരീശമതത്തിന് വലിയ ഭീഷണിയാണെന്നു മനസ്സിലാക്കി. യഹോവയുടെ നാമമഹത്ത്വത്തിനു വേണ്ടി അവരെ നശിപ്പിക്കേണ്ടതാണെന്നു ശൗലിനു ബോദ്ധ്യമായി. (പ്രവൃ, 26:9). ശിശുവായ യേശുവിനെ ഒടുക്കിക്കളവാൻ ഹെരോദാവ് കച്ചകെട്ടി ഇറങ്ങിയതുപോലെ ക്രിസ്തുസഭയെ മുളയിലേ നുള്ളിക്കളയുവാൻ ദൃഢപ്രതിജ്ഞ ചെയ്തു. എന്നാൽ അവിശ്വാസത്താൽ അറിയാതെയായിരുന്നു ഇതെല്ലാം ചെയ്തത്. “മുമ്പേ ഞാൻ ദൂഷകനും ഉപദവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.” (1തിമൊ, 1:13).

മാനസാന്തരം: ശൗലിന്റെ ആന്തരിക ബോധത്തിനും വികാരത്തിനും വിരുദ്ധമായിരുന്നു ഈ പീഡനം എന്നതിനു സംശയമില്ല. എന്നാൽ അദ്ദേഹം തന്റെ പ്രവൃത്തിയുടെ നീതിയെക്കുറിച്ചു സംശയിച്ചില്ല. വിദേശ പട്ടണങ്ങളിലേക്കുള്ള ക്രിസ്ത്യാനികളുടെ വ്യാപനം അദ്ദേഹത്തിന്റെ രോഷം വർദ്ധിപ്പിക്കുകയും അതു തന്റെ പ്രവർത്തനമണ്ഡലം വിപുലപ്പെടുത്തുവാൻ ഇടയാക്കുകയും ചെയ്തു. ഈ ക്രിസ്തുമത പീഡകൻ മഹാപുരോഹിതനിൽ നിന്നും അധികാരപ്രതവും വാങ്ങി ദമസ്ക്കൊസിനു സമീപിച്ചപ്പോഴാണ് തന്റെ ജീവിതത്തിന്റെ പരിവർത്തനത്തിനു ഇടയാക്കിയ സംഭവം നടന്നതു. ഒരു ദൈവിക ഇടപെടൽ എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയുവാൻ സാധിക്കുകയുള്ളൂ. ക്രിസ്തുവിന്റെ ദൂതു വാഹകനായി തന്നെ നിയമിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത ദൈവിക കൃപയുടെയും ശക്തിയുടെയും പ്രവർത്തനമാണ് ഇതെന്നു ലേഖനങ്ങളിൽ പൗലൊസ് ആവർത്തിച്ചു പറയന്നുണ്ട്. (1കൊരി, 9:16-17, 15:10, ഗലാ, 1:15-16, എഫെ, 3:7-9, 1തിമൊ, 1:12:16). ശൗലിന്റെ മാനസാന്തരത്തക്കുറിച്ചു മുന്നു വിവരണങ്ങൾ അപ്പൊസ്തല പ്രവൃത്തികളിലുണ്ട്. (പ്രവൃ, 9,22,26. അ).

തന്നെ പ്രതിബന്ധിച്ച അമാനുഷ ശക്തി “താൻ ഉപദ്രവിക്കുന്ന യേശു ആണെന്നു” അറിഞ്ഞപ്പോൾ ശൗൽ പെട്ടെന്നു തന്റെ തെറ്റു മനസ്സിലാക്കുകയും ദൈവത്തിനു പൂർണ്ണമായി കീഴടങ്ങുകയും ചെയ്തു. വേദനയുടെയും മനഃശോധനയുടെയും ദൈവവുമായുള്ള ഇടപെടലിന്റെയും ദിവസങ്ങളായിരുന്നു അന്ധതയിലുള്ള മൂന്നു ദിവസത്തെ ഉപവാസം. ദമസ്ക്കൊസിലെ അനന്യാസ് ശൗലിന്റെ പരിവർത്തനാനുഭവത്തെ പൂർത്തിയാക്കുകയും ദൈവിക നിയോഗത്തെ ശൗലിന് അനാവരണം ചെയ്തു കൊടുക്കുകയും ചെയ്തു. ദമസ്ക്കൊസിലെ ക്രിസ്തീയ കൂട്ടായയിലേക്കുള്ള വാതിൽ ശൗലിനു തുറന്നു കൊടുത്തു. മുൻകാല ജീവിതത്തെക്കുറിച്ച് പൗലൊസ് പില്ക്കാലത്ത് ഓർക്കുമ്പോൾ എങ്ങനെയാണ് ദൈവം ഭാവിവേലയ്ക്കായി തന്നെ തിരഞ്ഞെടുത്തതെന്നു അദ്ദേഹം വ്യക്തമായി മനസ്സിലാക്കി. (ഗലാ, 1:15-16).

ആദ്യകാല പ്രവർത്തനങ്ങൾ: ഈ പുതിയ ശിഷ്യൻ താമസംവിനാ യേശു തന്നെ ദൈവപുത്രൻ എന്നു ദമസ്ക്കൊസിലുള്ള യെഹൂദന്മാരുടെ പള്ളികളിൽ വിളിച്ചറിയിച്ചു തുടങ്ങി. (പ്രവൃ, 9:20-22). അദ്ദേഹത്തിന്റെ ഈ പ്രവർത്തനം യെഹൂദന്മാരിൽ ഭീതി ഉളവാക്കി. പൗലൊസിന്റെ അറേബ്യാ സന്ദർശനത്തെക്കുറിച്ച് ഗലാത്യർ 1-17-ൽ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്ഥാനം പ്രവൃത്തികൾ 9-22-നും 23-നും ഇടയിലാണ്. ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം സുവിശേഷം പ്രസംഗിക്കാനായിരുന്നുവോ എന്നു വ്യക്തമാക്കിയിട്ടില്ല. തനിക്കു ലഭിച്ച പുതിയ വെളിപ്പാടിന്റെ വെളിച്ചത്തിൽ തന്റെ വിശ്വാസത്തെ പുനരാലോചന ചെയ്യാൻ വേണ്ടിയാകാം. ഗലാത്യർ 1:18-ന്റെ വെളിച്ചത്തിൽ മൂന്നുവർഷം അവിടെ താമസിച്ചു. എന്നു കരുതപ്പെടുന്നു. മുന്നു പുർണ്ണവർഷമോ ഒരു വർഷവും രണ്ടർദ്ധവർഷവുമോ ആകാം. തന്റെ ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചകൾ ഉറപ്പാക്കിക്കൊണ്ടാണ് അദ്ദേഹം അവിടെനിന്നും ദമസ്തക്കൊസിലേക്കു മടങ്ങിയത്. ദമസ്ക്കൊസിൽ എത്തിയപ്പോൾ പൗലൊസിന്റെ ആവേശപൂർവ്വമായ പ്രസംഗം നിമിത്തം യെഹൂദന്മാർ അദ്ദേഹത്തെ കൊല്ലുവാൻ തക്കം നോക്കി. ശിഷ്യന്മാർ രാത്രിയിൽ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിൽ വഴി ഇറക്കിവിട്ടു. അങ്ങനെ പൗലൊസ് അവിടെ നിന്നും രക്ഷപ്പെട്ടു. (പ്രവൃ, 9:23:25, ഗലാ, 1:17, 2കൊരി, 11-32-33). മാനസാന്തരത്തിന് മൂന്നു വർഷത്തിനു ശേഷം പത്രൊസുമായി പരിചയപ്പെടേണ്ടതിന് അദ്ദേഹം യെരൂശലേമിൽ തിരികെ വന്നു. (ഗലാ, 1:18). യെരുശലേമിലെ വിശ്വാസികൾ പൗലൊസിനെ സംശയത്തോടെ വീക്ഷിച്ചു. എന്നാൽ ബർന്നബാസ് തങ്ങളോടൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു. (പ്രവൃ, 9:26:28). ഹെല്ലനിസ്റ്റിക് യെഹൂദന്മാരോടുള്ള അദ്ദേഹത്തിന്റെ ധൈര്യം നിറഞ്ഞ സാക്ഷ്യം കഠിനശത്രുത്വം ഉളവാക്കിയതിനാൽ തന്റെ സന്ദർശനം പതിനഞ്ചു ദിവസമായി ചുരുക്കേണ്ടിവന്നു. (ഗലാ, 1:18). ഒരു ദർശനത്തിൽ യെരൂശലേം വിട്ടുപോകാനായി കർത്താവ് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും (പ്രവൃ, 22:17-21) അദ്ദേഹത്തെ തർസൊസിലേക്കു അയയ്ക്കുകയും ചെയ്തു. (പ്രവൃ, 9:30). അവിടെ ചില വർഷങ്ങൾ അറിയപ്പെടാതെ പാർത്തു. അദ്ദേഹം ചില സുവിശേഷ പ്രവർത്തനങ്ങൾ അവിടെ നടത്തിയതായി ഗലാത്യർ 1:21-23-ൽ സൂചിപ്പിക്കുന്നു. പക്ഷേ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 2കൊരിന്ത്യർ 11:24-26-ൽ കാണുന്ന പല സംഭവങ്ങളും ഇക്കാലത്തു നടന്നതായി ചില പണ്ഡിതന്മാർ അഭ്യൂഹിക്കുന്നു.

കൊർന്നേല്യാസിന്റെ ഭവനത്തിൽ വച്ച് സുവിശേഷത്തിന്റെ വാതിൽ യെഹൂദേതരർക്കായി തുറന്നതിനു ശേഷം ഉടൻതന്നെ സുറിയയിലെ അന്ത്യൊക്യയിൽ ഒരു വിജാതീയസഭ രൂപംകൊണ്ടു. ഈ സഭയിലെ ഉണർവ്വിന്റെ മേൽനോട്ടം വഹിക്കാൻ ബർന്നബാസിനെ പ്രത്യേക ദൗത്യവുമായി അയച്ചു. ഒരു സഹായി വേണമെന്നു മനസ്സിലാക്കി ബർന്നബാസ് ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൊണ്ടുവന്നു. ഒരു വർഷം നടന്ന തീവ്രമായ പഠിപ്പിക്കൽ പട്ടണത്തിൽ ശക്തിയായ സ്വാധീനം ചെലുത്തുകയും തൽഫലമായി അന്ത്യാക്യയിൽ വച്ച് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്ന പേര് ലഭിക്കുകയും ചെയ്തു. (പ്രവൃ, 11:20-26). ആ കാലത്ത് യെരുശലേമിൽനിന്നും ചില പ്രവാചകന്മാർ അന്ത്യൊക്യ സന്ദർശിച്ചു. അവരിലൊരാളായ അഗബൊസ് വരാൻപോകുന്ന ക്ഷാമത്തെക്കുറിച്ചു പ്രവചിച്ചു. ഉടൻതന്നെ അന്ത്യൊക്ക്യാ സഭ ഒരു ധർമ്മശേഖരം നടത്തുകയും അതു യെരൂശലേമിലെ മുപ്പന്മാർക്കു ശൗലിന്റെയും ബർന്നബാസിന്റെയും കയ്യിൽ കൊടുത്തയയ്ക്കുകയും ചെയ്തു. (പ്രവൃ 11:27). മാനസാന്തരത്തിനുശേഷം ശൗലിന്റെ യെരുശലേമിലേക്കുള്ള രണ്ടാമത്തെ യാത്രയാണ് ഇത്. ചില പണ്ഡിതന്മാർ ഈ യാത്രയെ ഗലാത്യർ 2:1-10-നോടു ബന്ധിപ്പിക്കുന്നു. എന്നാൽ പരിച്ഛേദനത്തെക്കുറിച്ചു സഭയിലുണ്ടായ വലിയ ആശയസംഘർഷത്തിന്റെ യാതൊരു സൂചനയും പ്രവൃത്തികൾ 11,12 അദ്ധ്യായങ്ങളിൽ ഇല്ല.

മിഷണറി യാത്രകൾ: പരിശുദ്ധാത്മാവിന്റെ നിർദ്ദേശത്തിൽ ബർന്നബാസിനെയും ശൗലിനെയും വേലയ്ക്കു വേർതിരിച്ചു. അങ്ങനെ വിജാതീയരുടെ ഇടയ്ക്കുള്ള പ്രവർത്തനം സഭ ഉത്ഘാടനം ചെയ്തു. (പ്രവൃ, 13:1-3).

ഒന്നാം മിഷണറി യാത്ര: കുപ്രൊസിലെ യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ടു എ.ഡി. 46/47-ൽ പൗലൊസ് തന്റെ ഒന്നാമത്തെ മിഷണറി പ്രവർത്തനം ആരംഭിച്ചു. അവർ സലമിസിൽ ചെന്നു യെഹൂദന്മാരുടെ പളളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടുണ്ടായിരുന്നു. പാഫൊസിൽ വച്ച് എലിമാസ് എന്ന വിദ്വാൻ പൗലൊസിനെ എതിർത്തു. പൗലൊസ് അവന്റെ വ്യാജം വെളിപ്പെടുത്തുകയും അവനെ ശപിച്ച് കുരുടനാക്കുകയും ചെയ്തു. ഇതുകണ്ട് സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതി കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. പൗലൊസ് മിഷണറി സംഘത്തിന്റെ സ്വീകാര്യനായ നേതാവായിത്തീർന്നു. ഏഷ്യാമൈനറിലെ തെക്കൻതീരത്തെ പംഫുല്യയിലെ പെർഗ്ഗയിലേക്കു മിഷ്ണറി സംഘം ചെന്നു. ഇവിടെ വച്ച് അവരുടെ അനുചരൻ ബർന്നബാസിന്റെ മച്ചുനനായ മർക്കൊസ് (കൊലൊ, 4:10) അവരെ വെടിഞ്ഞു യെരുശലേമിലേക്കു മടങ്ങിപ്പോന്നു. (പ്രവൃ, 13:13). ഈ പ്രവൃത്തിയെ നീതീകരിക്കാൻ സാധിക്കാത്തതായി പൗലൊസ് കരുതി. (പ്രവൃ, 15:37). മിഷണറിമാർ പിസിദ്യയിലെ അന്ത്യൊക്യയിൽ എത്തിച്ചേർന്നപ്പോൾ അവിടെയുള്ള പള്ളികൾ അവർക്കായി തുറന്നു കൊടുത്തു. ആദ്യമായി അദ്ദേഹം അഭിസംബോധനം ചെയ്ത യെഹൂദരും ദൈവത്തെ ഭയക്കുന്ന യെഹൂദേതരരും ഉൾപ്പെട്ട സദസ്സിനെക്കുറിച്ചു അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പ്രവൃ,13:16-41). പൗലൊസ് നല്കിയ ദൂത് നല്ല മതിപ്പുളവാക്കുകയും അടുത്ത ശബ്ബത്തിലും ദുതു നല്കുവാൻ അവർ അപേക്ഷിക്കുകയും ചെയ്തു. അടുത്ത ശബ്ബത്തിൽ പ്രധാനമായും യെഹൂദേതരർ ഉൾപ്പെട്ട ഒരു വലിയ ജനക്കൂട്ടം പളളിയിലേക്കു പ്രവഹിക്കുന്നതു കണ്ടപ്പോൾ യെഹൂദ നേതാക്കന്മാർക്കു അസൂയയും എതിർപ്പും ഉണ്ടായി. അതിന്റെ ഫലമായി അവർ സുവിശേഷവുമായി ജാതികളിലേക്കു തിരിയുന്നുവെന്നു പൗലൊസ് പ്രഖ്യാപിച്ചു. പിസിദ്യയിലെ അന്ത്യൊക്യയിൽ സ്ഥാപിച്ച സഭയിൽ പ്രധാനമായും വിജാതീയരാണ് ഉണ്ടായിരുന്നത്. (പ്രവൃ, 13:42-52). യെഹൂദന്മാരുടെ ശക്തിയേറിയ എതിർപ്പുകാരണം അവർ അന്ത്യൊക്ക്യയ്ക്ക് തെക്കുകിഴക്കുളള ഇക്കോന്യയിലേക്കു പോകുകയും അവിടെ സഭ വ്യാപിക്കുകയും ചെയ്തു. ഇക്കോന്യയിൽ ഉണ്ടായ ഭീഷണിയുടെ ഫലമായി അവർ ലുക്കവോന്യയിലേക്കു പോയി. ലുസ്ത്രയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ജന്മനാ മുടന്തനായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയപ്പോൾ ദേവന്മാർ മനുഷ്യരുപത്തിൽ ഇറങ്ങിവന്നിരിക്കുന്നു എന്നു പുരുഷാരം ലുക്കവോന്യഭാഷയിൽ വിളിച്ചുപറഞ്ഞു. അവർ ബർന്നബാസിനു ഇന്ദ്രൻ എന്നും പൗലൊസിനു ബുധൻ എന്നും പേർ വിളിച്ചു. കൂടാതെ അവർ മിഷണറിമാർക്കു യാഗംകഴിക്കുവാൻ ഒരുങ്ങി. എന്നാൽ പൗലൊസ് അതിനെ എതിർക്കുകയും തടയുകയും ചെയ്തു. (പ്രവൃ, 14:15-17). ഈ സമയത്താണ് തിമൊഥയൊസ് മാനസാന്തരപ്പെട്ടത്. അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന മതഭ്രാന്തന്മാരായ ചില യെഹൂദന്മാർ ബഹുദൈവ വിശ്വാസികളെ മിഷണറിമാർക്കു എതിരെ ഇളക്കി വിട്ടു. തുടർന്നുണ്ടായ കലഹത്തിൽ അവർ പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചു എന്നു വിചാരിച്ച് അദ്ദേഹത്തെ പട്ടണത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. എന്നാൽ ശിഷ്യന്മാർ ചുറ്റും നിന്നു ശുശ്രൂഷിച്ചതിനാൽ പൗലൊസിനു ബോധം ലഭിച്ചു. അദ്ദേഹം പട്ടണത്തിൽ വീണ്ടും പ്രവേശിക്കുകയും പിറ്റേദിവസം ദെർബ്ബയിലേക്കു പോകുകയും ചെയ്തു. അവിടെയുള്ള പ്രവർത്തനത്തിനുശേഷം അവർ വിശ്വാസികളെ ഒരുമിപ്പിച്ച് സഭകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് മുപ്പന്മാരെ നിയമിക്കുന്നതിനുമായി പോയി. (പ്രവൃ, 14:1-23). അതിനുശേഷം അവർ സുറിയയിലെ അന്ത്യാക്യയിൽ തിരികെവന്നു വിജാതീയരോടു സുവിശേഷം അറിയിക്കുന്നതിന് ദൈവം എങ്ങനെ വാതിൽ തുറന്നുവെന്ന സഭയെ അറിയിച്ചു. (പ്രവൃ, 14:27).

യെരുശലേം സമ്മേളനം: ധാരാളം വിജാതീയർ സഭയിലേക്കു വന്നപ്പോൾ ഉണ്ടായ സംഘർഷത്തിന്റെ ഫലമായി യെരുശലേം സമ്മേളനം കുടി. (പ്രവൃ, 15, ഗലാ, 2:1:10). ഈ പ്രസ്ഥാനം സഭയിലെ പരീശപക്ഷത്തിനു ഉത്കണ്ഠയും എതിർപ്പും ഉളവാക്കി. യെഹൂദ്യയിൽ നിന്നും ചില ആളുകൾ അന്ത്യൊക്യയിലേക്കു വരികയും പരിച്ഛേദന ഏല്ക്കാത്ത പക്ഷം രക്ഷ ലഭിക്കുകയില്ല എന്നു സഹോദരന്മാരെ പഠിപ്പിക്കുകയും ചെയ്തു. വിശ്വാസത്താലുള്ള നീതീകരണം എന്ന പൗലൊസിന്റെ ഉപദേശത്തിനു എതിരായിരുന്നു ഇത്. പത്രൊസ് അന്ത്യാക്യയിൽ വന്നപ്പോൾ ജാതികളോടുകൂടെ ഭക്ഷിച്ചു പോന്നു. എന്നാൽ ചില യെഹൂദസഹോദരന്മാർ വന്നപ്പോൾ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പത്രൊസ് ജാതികളിൽനിന്നും മാറിനിന്നു. തന്മൂലം പൗലൊസ് പത്രൊസിനെ എല്ലാവരുടെയും മുമ്പിൽ വെച്ചു കുറ്റപ്പെടുത്തി. വിവാദഗ്രസ്തമായ ഈ പ്രശ്നം യെരുശലേമിലെ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും മുമ്പിൽ അവതരിപ്പിക്കുവാൻ പൗലൊസിനെയും ബർന്നബാസിനെയും മറ്റു ചിലരെയും യെരുശലേമിലേക്ക് അയച്ചു. പ്രശ്നത്തെക്കുറിച്ചു വേണ്ടുവോളം ചർച്ച നടത്തിയതിനുശേഷം ഈ സമ്മേളനം യെഹൂദവാദികളുടെ അഭിപ്രായത്തെ നിരാകരിക്കുകയും യെഹൂദേതര വിശ്വാസികളിൽ ന്യായപ്രമാണം അടിച്ചേല്പിക്കുന്നതു നിഷേധിക്കുകയും ഇടർച്ചയായ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കുവാൻ അവരോടു അപേക്ഷിക്കുകയും ചെയ്തു. (പ്രവൃ, 15:20,28). ഒരു ലേഖനത്തിൽ തീരുമാനം സമാഹരിച്ചിട്ട് യുദയുടെയും ശീലാസിന്റെ കയ്യിൽ അന്ത്യൊക്ക്യയിലേക്കു കൊടുത്തയച്ചു. പൗലൊസും ബർന്നബാസും അന്ത്യാക്ക്യയിൽ പ്രവർത്തനം തുടർന്നു. ഈ കാലത്താണു ഗലാത്യർ 2:11-21-ലെ സംഭവം നടന്നത്. യെഹൂദാ വിശ്വാസികൾക്കു ന്യായമാണത്തോടുള്ള ബന്ധം എന്താണെന്നു യെരൂശലേം സമ്മേളനം വ്യക്തമാക്കിയില്ല. യാക്കോബ് പ്രതിനിധാനം ചെയ്ത യെഹൂദക്രിസ്ത്യാനികൾ രക്ഷയ്ക്കായിട്ടല്ല, അവർ യെഹൂദാവിശ്വാസികൾ ആയതുകൊണ്ടു മാത്രം ഒരു ജീവിത ശൈലി എന്ന നിലയിൽ മോശീയ ന്യായപ്രമാണം അനുസരിച്ചു പോന്നു.

രണ്ടാം മിഷണറിയാത്ര: മർക്കൊസ് എന്ന യോഹന്നാനെക്കുറിച്ചുള്ള ഉഗ്രവാദത്തിൽ പൗലൊസും ബർന്നബാസും തമ്മിൽ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനോടൊപ്പം കുപ്രാസിലേക്കു പോയി. പൗലൊസ് ശീലാസിനെ തിരഞ്ഞെടുത്തു ഗലാത്യയിലെ സഭകളെ വീണ്ടും സന്ദർശിച്ചു. (പ്രവൃ, 15:36-41). ലുസ്ത്രയിൽ വച്ചു തിമൊഥയൊസിനെ പൗലൊസ് മിഷണറി സംഘത്തിൽ ചേർത്തു. യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനുവേണ്ടി അവനെ പരിച്ഛേദനം കഴിപ്പിച്ചു. ആസ്യയിലും ബിഥുന്യയിലും പോകുവാൻ ആത്മാവ് അവരെ സമ്മതിച്ചില്ല. ത്രോവാസിൽ വച്ച് രാത്രിയിൽ ഒരു മക്കദോന്യൻ അരികെനിന്നു കടന്നുവന്നു തങ്ങളെ സഹായിക്കണം എന്നു അപേക്ഷിക്കുന്ന ഒരു ദർശനം പൗലൊസ് കണ്ടു. അതനുസരിച്ചു് അവർ മക്കദോന്യയ്ക്കു പുറപ്പെട്ടു. (പ്രവൃ, 16:9-12). ഇതിനുശേഷം ‘അവർ’ എന്നതിനുപകരം ‘ഞങ്ങൾ’ എന്നാണ് ലൂക്കൊസ് എതുന്നത്. മക്കദോന്യയ്ക്കു പോയവരോടൊപ്പം ലൂക്കൊസും ഉണ്ടായിരുന്നു എന്നതാണ് ‘ഞങ്ങൾ’ എന്ന ആഖ്യാനം സൂചിപ്പിക്കുന്നത്. അവർ ത്രോവാസിൽ നിന്നും സമൊത്രാക്കയിലേക്കും പിറ്റെദിവസം നവപൊലിക്കും അനന്തരം ഫിലിപ്പിയിലേക്കും ചെന്നു. ഫിലിപ്പിയിലെ ആദ്യത്തെ ക്രിസ്ത്യാനി ആയ തുയത്തൈര പട്ടണക്കാരിയായ ലുദിയാ ആയിരുന്നു. ദൈവഭക്തയായ അവൾ രക്താംബരം വില്ക്കുന്നവളായിരുന്നു. അവളും കുടുംബവും സ്നാനം ഏറ്റു. തുടർന്നു ഭൂതാവേശത്തിൽ ലക്ഷണം പറഞ്ഞു യജമാനന്മാർക്കു ലാഭം വരുത്തിയിരുന്ന ഒരു ബാല്യക്കാരത്തിയെ പൗലൊസ് സൗഖ്യമാക്കി. തങ്ങളുടെ ആദായം നഷ്ടപ്പെട്ടതിൽ ക്രുദ്ധരായി അവളുടെ യജമാനന്മാർ പൗലൊസിനെയും ശീലാസിനെയും അധിപതികളുടെ മുമ്പിൽ കൊണ്ടുവന്നു. അധിപതികൾ അവരെ അടിച്ചശേഷം തടവിലാക്കി. അർദ്ധരാത്രി പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ സ്തുതിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകി, വാതിലുകൾ തുറന്നു. തടവുകാർ രക്ഷപ്പെട്ടു എന്നു കരുതി കാരാഗൃഹപ്രമാണി ആത്മഹത്യയ്ക്കൊരുങ്ങി. പൗലൊസ് അവനെ സമാധാനപ്പെടുത്തി. തുടർന്നു കാരാഗൃഹപ്രമാണിയും കുടുംബവും മാനസാന്തരപ്പെട്ടു സ്നാനം ഏറ്റു. അവർ റോമാപൗരന്മാർ എന്നറിഞ്ഞപ്പോൾ അധിപതികൾ ഭയപ്പെട്ടു അവരോടു നല്ലവാക്കു പറഞ്ഞ് പട്ടണം വിട്ടുപോകുവാൻ അപേക്ഷിച്ചു. (പ്രവൃ, 16:13:40).

ലൂക്കൊസിനെ ഫിലിപ്പിയിൽ വിട്ടിട്ട് പൗലൊസും ശീലാസും തെസ്സലൊനീക്കയിൽ ചെന്ന് യെഹൂദന്മാരുടെ പളളിയിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നു ശബ്ബത്തിൽ പൗലൊസ് തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. അനേകം യവനന്മാരും മാന്യസ്ത്രീകളും വിശ്വസിച്ചു. യെഹൂദന്മാർ ഇളക്കിവിട്ട കലഹം നിമിത്തം അവർ ബെരോവയ്ക്കു പോയി. ബെരോവയിലെ പ്രവർത്തനം ഫലപ്രദമായിരുന്നു. തെസ്സലൊനീക്യയിലെ പുരുഷന്മാർ ഇവിടെയും വന്നു കലാപം ഉണ്ടാക്കിയപ്പോൾ ശീലാസും തിമൊഥയൊസും അവിടെ താമസിച്ചിട്ട് പൗലൊസിനെ അഥേനയിലേക്കു പറഞ്ഞയച്ചു. (പ്രവൃ, 17:1-15). തിമൊഥയൊസും ശീലാസും അഥേനയിലേക്കു വന്നു. (1തെസ്സ, 3:1-2). തിമൊഥയൊസിനെ തെസ്സലോനീക്യയിലേക്കും ശീലാസിനെ ഫിലിപ്പിയിലേക്കും അയച്ചു. (ഫിലി, 4:15, 2കൊരി, 11:9).

അഥേനയിലെ ബിംബങ്ങളെ കണ്ട് ഹൃദയത്തിൽ ചൂടുപിടിച്ച് പളളികളിലും ദിവസേന ചന്തസ്ഥലത്തും പൗലൊസ് പ്രസംഗിച്ചു. അഥേനയിലെ തത്വജ്ഞാനികൾ തന്റെ ഉപദേശത്തിന്റെ വിശദീകരണം നല്കുവാൻ പൗലൊസിനോടു ആവശ്യപ്പെട്ടു. ബഹുദൈവവിശ്വാസികളായ തത്വജ്ഞാനികളുടെ മുമ്പിൽ അരയോപഗക്കുന്നിൽ വച്ചു പൗലൊസ് നടത്തിയ പ്രസംഗം നയപരമായ ഒന്നായിരുന്നു. (പ്രവൃ, 17:22-31). പൗലൊസ് പുനരുത്ഥാനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു; ചിലർ വിശ്വസിച്ചു. എന്നാൽ ഇവിടത്തെ പ്രവർത്തനം നിരാശാജനകമായിരുന്നു. ചിലർ മാത്രം വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയോനുസ്യോസും ദമരിസ് എന്ന സ്ത്രീയും മറ്റുചിലരും ഉണ്ടായിരുന്നു. (പ്രവൃ, 17:34). വാണിജ്യ പട്ടണമായ കൊരിന്തിലെ പ്രവർത്തനം വിജയകരമായിരുന്നു. അതു പതിനെട്ടു മാസം നീണ്ടുനിന്നു. (പ്രവൃ, 18-1-17). അടുത്തകാലത്തായി റോമിൽ നിന്നും പുറത്താക്കപ്പെട്ട് അക്വിലാസ്, പിസ്കില്ല എന്നിവരോടൊപ്പം പൗലൊസ് താമസിച്ചു കൂടാരപ്പണി ചെയ്യുകയും അവിടെയുള്ള പള്ളികളിൽ പ്രസംഗിക്കുകയും ചെയ്തു. അഥേനയിലെ അനുഭവങ്ങളിൽ പൗലൊസ് നിരാശനായിരുന്നു. എന്നാൽ തിമൊഥയൊസും ശീലാസും മക്കെദോന്യയിൽ നിന്നു വന്നപ്പോൾ അദ്ദേഹം കൂടുതൽ ഊർജ്ജസ്വലനായി പ്രവർത്തിക്കാൻ തുടങ്ങി. (പ്രവൃ, 18-5). തെസ്സലൊനീക്യരെ കുറിച്ചുളള തിമൊഥയൊസിന്റെ വാർത്ത ആണ് 1തെസ്സലൊനീക്യർ എഴുതുവാൻ ഇടയാക്കിയത്. (1തെസ്സ, 3:1-2). ചില മാസങ്ങൾക്കുശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചതിനാൽ 2തെസ്സലൊനീക്യർ എഴുതി. തെസ്സലൊനീക്യയിലേക്കു തിരിച്ചുവരാൻ കഴിയാത്തതുകൊണ്ടാണ് വിശ്വാസികളുടെ ആവശ്യത്തിനായി ഈ രണ്ടു ലേഖനങ്ങളും എഴുതിയത്. കൊരിന്തിൽ വച്ചാണ് ഗലാത്യലേഖനവും എഴുതിയതെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇവിടെ വിജാതീയരുടെ ഇടയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ഒരു വലിയ സഭ രൂപം കൊണ്ടു. സഭാജനങ്ങളിലധികവും സമൂഹത്തിൽ താണനിലയിൽ ഉള്ളവരായിരുന്നു. എ.ഡി. 52-ൽ പുതിയ ദേശാധിപതിയായി ഗല്ലിയോൻ വന്നപ്പോൾ പൗലൊസ് നിയമവിരുദ്ധമായ മതം പഠിപ്പിക്കുന്നുവെന്നു യെഹൂദന്മാർ കുറ്റപ്പെടുത്തി. ഗല്ലിയോൻ അതു തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനം ക്രിസ്തുമതത്തിന് സർക്കാരിന്റെ മൗനസമ്മതം നേടിക്കൊടുത്തു.

ഒന്നരവർഷം കൊരിന്തിൽ പാർത്തശേഷം പൗലൊസ് അക്വിലാസിനെയും പ്രിസ്കില്ലയെയും കൂട്ടിക്കൊണ്ടു അവിടെനിന്നും സുറിയയിലേക്കു പോയി. പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ എത്തുകയായിരുന്നു പൗലൊസിന്റെ ലക്ഷ്യം. (പ്രവൃ, 20:16). എഫെസൊസ് വഴിയായിരുന്നു യെരുശലേമിലേക്കുള്ള യാത്ര. അക്വിലാസിനെയും പിസ്കില്ലയെയും എഫെസൊസിൽ വിട്ടു. എഫെസൊസിലെ പള്ളികളിൽ അപ്പൊസ്തലൻ പ്രസംഗിച്ചു. എഫെസൊസിൽ നിന്നും കൈസര്യവഴി യെരുശലേമിലേക്കു ചെന്നു. അവിടത്തെ സഭയെ വന്ദനം ചെയ്തിട്ടു അന്ത്യൊക്യയിലേക്കു പോയി. (പ്രവൃ, 18-18-22). അന്ത്യൊക്ക്യയിൽ നിന്നുള്ള പൗലൊസിന്റെ വിടവാങ്ങൽ മൂന്നാമത്തെ മിഷണറി യാത്രയുടെ ആരംഭം കുറിക്കുന്നു.

മൂന്നാം മിഷണറിയാത്ര: ഗലാത്യയിലെയും ഫ്രുഗ്യയിലെയും ശിഷ്യന്മാരെ ശക്തിപ്പെടുത്തിയിട്ട് മൂന്നുവർഷം നീണ്ടുനിന്ന ഫലവത്തായ ഒരു പ്രവർത്തനം എഫെസൊസിൽ ആരംഭിച്ചു. (പ്രവൃ, 19:1-41, 20:31). മൂന്നുമാസം പള്ളികളിൽ പ്രസംഗിച്ചു. എതിർപ്പു വർദ്ധിച്ചപ്പോൾ പള്ളിവിട്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി പ്രസംഗം കേന്ദ്രീകരിച്ചുകൊണ്ട് രണ്ടു വർഷം വിജാതീയരുടെ ഇടയിൽ പ്രവർത്തിച്ചു. അസാധാരണ അത്ഭുതങ്ങൾ (പ്രവൃ, 19:11-12) മന്ത്രവാദികളുടെ മേലുള്ള വിജയങ്ങൾ (പ്രവൃ,19:13-19) അർത്തെമിസ് ദേവീപൂജക്കെതിരെയുള്ള ആക്രമണങ്ങൾ (പ്രവൃ, 19:23-27) എന്നിവ ഇവിടത്തെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു. കച്ചവടം, മതം, ഉല്ലാസം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾക്കായി എഫെസൊസിൽ വന്ന പലരും സുവിശേഷവുമായി ബന്ധപ്പെട്ടു. അവർ ക്രിസ്ത്യാനികൾ ആകുകയും അവരിലുടെ സുവിശേഷം വ്യാപിക്കുകയും ചെയ്തു. (പ്രവൃ, 19:10). ഇവിടെ പ്രവർത്തനത്തിന് വളരെയധികം വിഘ്നങ്ങളുണ്ടായി. (പ്രവൃ, 20:19, 1കൊരി, 15:32). ദെമേത്രിയൊസ് എന്ന തട്ടാൻ നടത്തിയ വിപ്ലവം എഫെസൊസിൽ പൗലൊസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ കാരണമായി. (പ്രവൃ, 19:23:20:1).

യെഹൂദ്യയിലെ വിശുദ്ധന്മാർക്കായി വിജാതീയ സഭകളിൽ നിന്നു ഒരു ധർമ്മശേഖരം എഫെസൊസിൽ വച്ച് പൗലൊസ് ആരംഭിച്ചു. (1കൊരി, 16:1-4). ഈ ശേഖരം എത്തിക്കുന്നതോടു കൂടി പൗലൊസിന്റെ കിഴക്കൻ പ്രദേശത്തെ പ്രവർത്തനം സമാപ്തമായി. റോം സന്ദർശിക്കുവാനും റോമിൽ നിന്നും പെയിനിലേക്കു (റോമ, 15:22-29) പോകുവാനും നിശ്ചയിച്ച് പൗലൊസ് റോമിലേക്കു പോകുവാൻ ഒരുങ്ങി. (പ്രവൃ, 19:21). കൊരിന്തുസഭയിലെ പല പ്രശ്നങ്ങളാലും പൗലൊസ് എഫെസൊസിൽ വച്ച് ഉത്കണ്ഠാകുലനായി. ഇപ്പോൾ നഷ്ടപ്പെട്ടിട്ടുള്ള ഒരു ലേഖനത്തിൽ (1കൊരി, 5:9) ബഹു ദൈവവിശ്വാസികളോടു കൊരിന്തു സഭയിലുള്ളവരുടെ ബന്ധം സംബന്ധിച്ചുള്ള ഉപദേശം പൗലൊസ് നല്കി. അദ്ദേഹം കൊരിന്തിൽ ഒരു ചുരുങ്ങിയ സന്ദർശനം നടത്തുകയും ചെയ്തു. (2കൊരി, 12:14). കൊരിന്തുസഭയിൽ നിന്നും ഒരു സംഘം എഴുത്തുമായി വന്നതാണു 1കൊരിന്ത്യർ എഴുതുവാനുണ്ടായ കാരണം. (1കൊരി, 16:17-18, 7-1). ഈ ലേഖനത്തിൽ പൗലൊസ് സഭയിൽ നിരന്തര ശല്യമായിരിക്കുന്ന ദോഷങ്ങളെക്കുറിച്ചു പറയുന്നു. തീത്തൊസിനെ ത്രൊവാസിൽ വച്ചു പൗലൊസിനെ കാണുവാനായി ക്രമീകരിച്ചു കൊരിന്തിലേക്കു അയച്ചിരുന്നു. ത്രോവാസിൽ പൗലൊസിനു വാതിൽ തുറന്നു; എന്നാൽ തീത്തോസിന്റെ അഭാവം കാരണം അദ്ദേഹം മക്കെദോന്യയിലേക്കു പോയി. മക്കെദോന്യയിൽ വച്ചു തീത്തോസിനെ കണ്ടുമുട്ടിയപ്പോൾ തീത്തോസിന്റെ വിവിരണം പൗലൊസിനു ആശ്വാസം പകർന്നു. അതിന്റെ വെളിച്ചത്തിൽ 2കൊരിന്ത്യർ എഴുതി. (2കൊരി, 2:12-13, 7:5-16). ഈ ലേഖനം കൊരിന്തിലേക്കു തീത്തോസിന്റെ കൈവശം കൊടുത്തയച്ചു. (2കൊരി, 8:6,16-18). മക്കദോന്യയിൽ ജനങ്ങളെ പ്രബോധിപ്പിച്ചിട്ട് പൗലൊസ് മൂന്നു മാസക്കാലം കൊരിന്തിൽ താമസിച്ചു. (പ്രവൃ, 20:2-3). അദ്ദേഹത്തിന്റെ സന്ദർശനത്തിന് അവരെ ഒരുക്കുന്നതിനും സ്പാന്യയിലെ പ്രവർത്തനത്തിന് അവരുടെ സഹായം ഉറപ്പാക്കുന്നതിനും വേണ്ടി ഇവിടെവച്ച് പൗലൊസ് അപ്പൊസ്തലൻ റോമർക്കു ലേഖനം എഴുതി. (റോമ, 15:22-29, 16:1,23).

ധർമ്മശേഖരം കൊരിന്തിൽ നിന്നും യെരുശലേമിലേക്കു നേരിട്ടു കൊണ്ടുവരുന്ന പദ്ധതി റദ്ദാക്കി. പൗലൊസിനെ കൊല്ലാനുള്ള ഗൂഢശ്രമം മനസ്സിലാക്കിയതാണു കാരണം. പകരം പെസഹയ്ക്കു ശേഷം ലൂക്കൊസിനെ ഫിലിപ്പിയിൽ വിട്ടിട്ട് മക്കദോന്യവഴിയായി അദ്ദേഹം പോയി. (പ്രവൃ, 20:3-6). സഭ തിരഞ്ഞെടുത്ത സഹപ്രവർത്തകർ യാത്രയിൽ ത്രോവാസിൽ അവരെ കാത്തുനിന്നു. ഇവിടെ അവർ തിരക്കേറിയതും സംഭവബഹുലവുമായ ഒരു രാത്രി കഴിച്ചുകൂട്ടി. ഇവിടെവെച്ചു പൗലൊസ് മരിച്ച യൂത്തിക്കൊസിനെ ജീവിപ്പിച്ചു. (അപ്പൊ, 20:7-12). പെന്തെക്കൊസ്തുനാൾ യെരൂശലേമിൽ എത്തുവാൻ പ്രതീക്ഷിച്ചിരന്നതുകൊണ്ടു തന്നെ കാണുന്നതിനായി എഫെസൊസിലെ മുപ്പന്മാരെ മിലെത്താസിലേക്കു വിളിച്ചു. അദ്ദേഹത്തിന്റെ അവസാന യാത്രാസമയത്ത് പല ശക്തിയായ നിർദ്ദേശങ്ങളും ഭാവിയെക്കുറിച്ചു മുന്നറിയിപ്പുകളും അവർക്കു നല്കി. കൂടാതെ പുർവ്വാനുഭവങ്ങൾ അനുസ്മരിച്ചു. (പ്രവൃ, 20:18-35). യെരുശലേമിൽ പൗലൊസിനെ കാത്തിരിക്കുന്ന ദുരന്തം ഓർത്ത് അങ്ങോട്ടു പോകരുതെന്നു പൗലൊസിനു മുന്നറിയിപ്പ് ആവർത്തിച്ചു നല്കി. (പ്രവൃ, 21:1-16). എന്നാൽ തന്റെ കർത്താവിനും സഭയ്ക്കും വേണ്ടി എന്തും സഹിക്കാൻ തയ്യാറായി അദ്ദേഹം യെരുശലേമിലേക്കു പോയി.

തടവുകാരനായ പൗലൊസ്: മാനസാന്തരശേഷം പൗലൊസിന്റെ അഞ്ചാം യെരുശലേം സന്ദർശനമാണിത്. യാക്കോബും മൂപ്പന്മാരും സന്തോഷത്തോടെ യെരൂശലേമിൽ പൗലൊസിനെ സ്വീകരിച്ചു എങ്കിലും മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാൻ പ്രവാസികളായ യെഹൂദന്മാരെ പഠിപ്പിക്കുന്നു എന്ന് വിവരം ലഭിച്ചതുകൊണ്ടു പൗലൊസിന്റെ സാന്നിദ്ധ്യം സഭയിൽ സംഘർഷം ഉളവാക്കി. ഈ വാർത്തകളെ ഉദാസീനമാക്കുന്നതിന് തനിക്കു ന്യായപ്രമാണത്തോടു യാതൊരു വെറുപ്പും ഇല്ല എന്നു തെളിയിക്കുന്നതിനായി ഒരു പദ്ധതി അവർ നിർദ്ദേശിച്ചു. പൗലൊസ് അവരുടെ അഭ്യർത്ഥന അക്രമം ഒഴിവാക്കുന്നതിനു വേണ്ടി സ്വീകരിച്ചു. യെഹൂദ്യവിശ്വാസികൾ ഇതിൽ തൃപ്തിപ്പെട്ടു. എന്നാൽ ഇതു പൗലൊസിന്റെ ബന്ധനത്തിനു കാരണമായി. ആസ്യയിൽ നിന്നുള്ള ചില യെഹൂദന്മാർ പൗലൊസിനെ ദൈവാലയത്തിൽ കണ്ടപ്പോൾ ആലയത്തെ അദ്ദേഹം അശുദ്ധമാക്കുന്നുവെന്നു ആരോപിച്ചു ബഹളം ഉണ്ടാക്കി. റോമൻ ശതാധിപന്മാരും പട്ടാളക്കാരും ഉള്ള ജനക്കുടത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട പൗലൊസ് കോട്ടവാതിലിൽ നിന്നു പ്രസംഗിക്കുവാനുള്ള അനുമതി വാങ്ങി. പ്രസംഗത്തിലൂടെ യെഹൂദന്മാരോടുള്ള തന്റെ സ്നേഹം തെളിയിച്ചു. തന്നെ ജാതികളുടെ ഇടയിൽ പ്രവർത്തിക്കാനായി ദൈവം അയച്ചിരിക്കുന്നു എന്നു പറഞ്ഞതുവരെ ജനങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. അതിനുശേഷം അവർ കലാപം ഉണ്ടാക്കുവാൻ തുടങ്ങി. താൻ റോമൻ പൗരൻ എന്നു സൂചിപ്പിച്ചതുകൊണ്ടു ചമ്മട്ടിയിൽ നിന്നും രക്ഷനേടി. പിറ്റേദിവസം പൗലൊസിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു നല്കുവാനുള്ള സഹസ്രാധിപന്റെ പ്രയത്നങ്ങൾ നിഷ്ഫലമായി. ആ രാത്രിയിൽ കർത്താവു പൗലൊസിനു പ്രത്യക്ഷപ്പെടുകയും റോമിലേക്കു പോകുവാൻ കല്പ്പിക്കുകയും ചെയ്തു. ഒരു വിഭാഗം ആൾക്കാർ പൗലൊസിനെ കൊല്ലുവാൻ ശ്രമിക്കുന്നു എന്നറിഞ്ഞു ദേശാധിപതി പൗലൊസിനെ ഒരു വലിയ സംരക്ഷക സംഘത്തോടൊപ്പം കൈസര്യയിലേക്കയച്ചു. (പ്രവൃ, 23:17-35).

പൗലൊസിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നു കൈസര്യയിൽ ഫേലിക്സിനു മുമ്പാകെ നടത്തിയ വിചാരണയിൽ നിന്നും ഫേലിക്സിനു മനസ്സിലായി. എന്നാൽ യെഹൂദന്മാരുമായി ഒരു ശത്രുത്വം ഉണ്ടാക്കണ്ട എന്നു കരുതി അദ്ദേഹം തീരുമാനം മാറ്റിവച്ചു. ഫേലിക്സസിന്റെയും തന്റെ യെഹൂദഭാര്യയായ ദ്രുസില്ലയുടെയും മുമ്പാകെ ക്രിസ്തീയ വിശ്വാസം വിശദമാക്കുവാൻ പൗലൊസിനോടു ആവശ്യപ്പെട്ടു. അപ്പോൾ പൗലൊസ് നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെ പറ്റി ധൈര്യമായി പറഞ്ഞു. ഭയപരവശനായ ഫേലിക്സ് പൗലൊസിനെ പറഞ്ഞയക്കുകയും കൈക്കൂലി കൊടുത്തു. രക്ഷപ്പെടുവാനുള്ള അവസരം പൗലൊസിനു നല്കുകയും ചെയ്തു. എന്നാൽ പൗലൊസ് കൈക്കൂലി കൊടുക്കാത്തതുകൊണ്ടു ദേശാധിപതിയായി ഫെസ്തൊസ് വരുന്നതുവരെ പൗലൊസിനെ രണ്ടുവർഷം തടവിൽ സൂക്ഷിച്ചു. രണ്ടുവർഷത്തിനു ശേഷം ഫേലിക്സിനെ റോമിലേക്കു വിളിച്ചപ്പോൾ അയാൾ പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി. (പ്രവൃ, 24:1-27). ഫെസ്തൊസ് പുതിയ ദേശാധിപതിയായി വന്നപ്പോൾ യെഹൂദനേതാക്കന്മാർ വീണ്ടും പൗലൊസിനെതിരെ അന്യായം ബോധിപ്പിച്ചു. ഒരു പുതിയ ദേശാധിപതിയിൽ നിന്നും തനിക്കു നീതി ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയ പൗലൊസ് തന്റെ റോമൻ പൗരത്വം ചൂണ്ടിക്കാണിച്ചു കൈസറെ അഭയം ചൊല്ലി. (പ്രവൃ, 25:1-12). ഹെരോദ് അഗ്രിപ്പാവും സഹോദരി ബെർന്നിക്കയും ഫെസ്തൊസിനെ സന്ദർശിക്കുവാൻ വന്നപ്പോൾ ഫെസ്തൊസ് പൗലൊസിന്റെ കാര്യം അഗിപ്പാവിനോടു പറഞ്ഞു. യെഹൂദന്മാരുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. പിറ്റേദിവസം രാജകീയസദസ്സിനു മുമ്പാകെ പൗലൊസ് തന്റെ നിലയെക്കുറിച്ചും, അഗ്രിപ്പാവിനെ ക്രിസ്തുവിലേക്കു നയിക്കുന്നതിനുമായി ഒരു പ്രസംഗം നടത്തി. അഗിപ്പാവ് പൗലൊസിന്റെ നിരപരാധിത്വത്തെ ഫെസ്തൊസിന്റെ മുമ്പിൽ തുറന്നു പ്രഖ്യാപിച്ചു. (പ്രവൃ, 25:13-26:32).

എ.ഡി. 61-ലെ ശരത്കാലത്ത് യൂലിയൊസ് എന്ന ശതാധിപനോടൊപാപം പൗലൊസിനെ റോമിലേക്കു അയച്ചു. ലൂക്കൊസും അരിസ്തർഹൊസും അവരോടൊപ്പം ഉണ്ടായിരുന്നു. കാലാവസ്ഥ മോശമായതിനാൽ കപ്പലിനു യാത്ര ചെയ്യാൻ സാധിക്കാത്തതുകൊണ്ടു മുറയിൽ വച്ചു ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാണ്ട്രിയൻ കപ്പലിൽ അവർ കയറി. പതിനാലു ദിവസം കപ്പൽ ഈശാനമൂലൻ കാറ്റിൽ ഉലഞ്ഞു. മെലിത്ത ദ്വീപിൽ വച്ച് കപ്പൽ പൂർണ്ണമായി നശിച്ചു. ആൾക്കാർ രക്ഷപ്പെട്ടു മെലിത്തയിൽ മൂന്നു മാസം താമസിച്ചു. ദ്വീപുനിവാസികൾ അവരോടു അസാധാരണമായ ദയ കാണിച്ചു. തന്റെ കയ്യിൽ തൂങ്ങിയ അണലിയെ പൗലൊസ് കുടഞ്ഞുകളഞ്ഞു. പുബ്ളിയൊസിന്റെ അപ്പനെ അപ്പൊസ്തലൻ സൗഖ്യമാക്കി. പല രോഗികളും പൗലൊസിന്റെ അടുക്കൽ വന്നു സുഖം പ്രാപിച്ചു. അനന്തരം അശ്വനിചിഹ്നമുള്ള അലെക്സാണ്ട്രിയ കപ്പലിൽ റോമിലേക്കു പോയി. റോമിൽ തന്റെ കാവലായ പടയാളിയോടൊപ്പം സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചു. വീട്ടിൽ വരുന്നവരോടു സുവിശേഷം അറിയിക്കാനുള്ള സ്വാതന്ത്യം അപ്പൊസ്തലനു ലഭിച്ചു. കാരാഗൃഹലേഖനങ്ങളായ കൊലൊസ്യർ, ഫിലേമോൻ, എഫെസ്യർ, ഫിലിപ്പിയർ എന്നിവ ഈ സമയത്ത് എഴുതിയതാണ്. ഈ കാലത്ത് അദ്ദേഹത്തിന് എഴുതുന്നതിനും ധ്യാനിക്കുന്നതിനുമുള്ള അവസരം ധാരാളം ലഭിച്ചു.

അവസാന വർഷങ്ങൾ: പൗലൊസിന്റെ വിടുതലിനെക്കുറിച്ചുള്ള ചോദ്യത്തിന് അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും ഉത്തരം ലഭിക്കുന്നില്ല. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു എന്നു വിശ്വസിക്കുന്നതിന് ബലമായ തെളിവുകൾ ഉണ്ട്. റോമാ സർക്കാരിന്റെ സൗഹാർദ്ദപരമായ സമീപനം ഈ നിഗമനത്തെ അനുകൂലിക്കുകയും, കാരാഗൃഹലേഖനങ്ങൾ ഇതു പ്രതീക്ഷിക്കുകയും ഇടയലേഖനങ്ങൾ ആവശ്യപ്പെടുകയും പാരമ്പര്യം അതു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ കുറച്ചെല്ലാം ഇടയലേഖനങ്ങളിലെ സാന്ദർഭികമായ പ്രതിപാദ്യങ്ങളിൽ നിന്നും അനുമാനിക്കാം. ഇവയുടെ ഉള്ളടക്കത്തിൽ നിന്നും 1തിമൊഥയൊസും തീത്തൊസും നീറോയുടെ പീഡനം തുടങ്ങുന്നതിനു മുമ്പു എഴുതിയതാണെന്നു വ്യക്തമായി മനസ്സിലാക്കാം. എ.ഡി. 64-ൽ അദ്ദേഹം സ്വതന്ത്രനായി. അതിനുശേഷം കിഴക്കൻ പ്രദേശങ്ങളിലേക്കു പോകുകയും എഫെസൊസ് സന്ദർശിക്കുകയും ചെയ്തിട്ട് തിമൊഥയൊസിനെ അവിടെ ആക്കിയശേഷം പൗലൊസ് മക്കദോന്യയിലേക്കു പോയി. 1തിമൊ, 1:4). അദ്ദേഹം തീത്തോസിനെ ക്രേത്തയിലെ മിഷണറി പ്രവർത്തനം പൂർത്തിയാക്കുന്നതിന് അവിടെ പാർപ്പിക്കുകയും നിക്കൊപ്പൊലിസിൽ മഞ്ഞുകാലം കഴിച്ചുകൂട്ടേണ്ട പദ്ധതികളെക്കുറിച്ചു തീത്തൊസിനു എഴുതുകയും ചെയ്തു. (തീത്താ, 1:5, 3:12). നിക്കൊപ്പൊലിസിൽ നിന്നും അദ്ദേഹം സ്പെയിനിലേക്കു പോയിരിക്കണം. എ.ഡി. 64-ൽ നീറോയുടെ പീഡനം പൊട്ടിപ്പുറപ്പെട്ട സമയത്തു പൗലൊസ് അവിടെ പ്രവർത്തിച്ചിരുന്നു. ഒരു ദുഷ്പ്രവൃത്തിക്കാരനെപ്പോലെ പൗലൊസിനെ വീണ്ടും റോമിൽ തടവുകാരൻ ആക്കിയതായി 2തിമൊഥയൊസിൽ കാണുന്നു. (1:16-17, 2:9). സഹപ്രവർത്തകരിൽ അധികം പേരും പൗലൊസിനെ വിട്ടുപോയി; ലൂക്കൊസ് മാത്രം കൂടെയുണ്ടായിരുന്നു. (2തിമൊ, 4:11). കോടതിയിൽ ആദ്യമായി അദ്ദേഹം വന്നപ്പോൾ പെട്ടെന്നുള്ള ശിക്ഷയിൽ നിന്നും ഒഴിവായി. (2പിമൊ, 4:17). വിചാരണയുടെ രണ്ടാം ഘട്ടത്തിനായി അദ്ദേഹത്തെ കാരാഗൃഹത്തിൽ സൂക്ഷിച്ചു. അടുത്ത് ശീതകാലത്തിനു മുമ്പു് തീർപ്പുണ്ടാക്കുകയില്ലെന്നു പൗലൊസിനറിയാമായിരുന്നു. (2തിമൊ, 4:21). തിമൊഥയൊസിനു എഴുതുമ്പോൾ സ്വതന്ത്രനാകും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു രക്തസാക്ഷിയുടെ കൃതാർത്ഥതയോടും പ്രത്യാശയോടും കൂടെ അപ്പൊസ്തലൻ എഴുതി. “ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ലപോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കും കൂടെ.” (2തിമൊ,4:6-8). ലൂക്കൊസിന്റെ സാന്നിദ്ധ്യം പൗലൊസിനെ ആശ്വസിപ്പിച്ചു. ഒട്ടും ലജ്ജിക്കാതെ ഒനേസിഫൊരൊസ് റോമയിൽ എത്തിയ ഉടനെ പൗലൊസിനെ തിരഞ്ഞു അടുക്കലെത്തി. (2തിമൊ, 1:16-18). ശീതകാലത്തിനു മുമ്പു തന്റെ അടുക്കലെത്തുവാൻ പൗലൊസ് തിമൊഥയൊസിനോടാവശ്യപ്പെട്ടു. (2തിമൊ, 4:21). ഈ അന്തിമാഭിലാഷം നിറവേറ്റാൻ തിമൊഥയാസിനു കഴിഞ്ഞുവോ എന്നറിയില്ല.

പൗലൊസിൻ്റെ സ്വഭാവം: പൗലൊസിന്റെ ബഹുമുഖ വ്യക്തിപ്രഭാവം ചിത്രീകരണ വിധേയമല്ല. ജീവിതവും പ്രവൃത്തികളും അപഗ്രഥിച്ചാണു ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു മനസ്സിലാക്കുന്നത്. പൗലൊസിന്റെ ജീവിതത്തിലെ ഏതംശം നോക്കിയാലും അതു പരകോടിയിലാണ് പ്രത്യക്ഷപ്പെടുന്നത്. എത്ര എരിവോടുകൂടിയാണോ യഹോവയുടെ നാമമഹത്വത്തിനുവേണ്ടി ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ ശ്രമിച്ചത് അതേ എരിവോടു കൂടിത്തന്നെയാണു മാനസാന്തരത്തിനുശേഷം ക്രിസ്തുമതവ്യാപനത്തിനും ക്രിസ്തുവിനും വേണ്ടി സ്വയം ഏല്പിച്ചു കൊടുത്തത്. അക്ഷീണമായ പ്രയത്നവും പതറാത്ത ലക്ഷ്യവും സഹിഷ്ണുതയോടു കൂടിയ കഷ്ടാനുഭവവും അചഞ്ചലമായ ധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിർവ്യാജവിശ്വാസവും അദ്ദേഹത്തെ ഒരുന്നത വ്യക്തിയാക്കി മാറ്റുന്നു.

പൗലൊസ് സ്വന്തം ലേഖനങ്ങളിൽ തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിൽ നിന്നും, അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും ആണ് നാം പൗലൊസിനെക്കുറിച്ചു മനസ്സിലാക്കുന്നത്. വെളിപ്പാടിന്റെ ആധിക്യത്താൽ അനുഗൃഹീതനും ഉറക്കിളപ്പു്, പട്ടിണി, ശീതം തുടങ്ങിയവയാൽ നിരന്തരം പീഡിതനും ആയ ഒരു മനുഷ്യന്റെ ചിത്രം പൗലൊസിൽ തെളിഞ്ഞു കാണാം. ‘പൗലൊസിന്റെ നടപടികൾ’ എന്ന അപ്പൊക്രിഫാഗ്രന്ഥത്തിൽ പൗലൊസിന്റെ കായവർണ്ണനയുണ്ട്. “ചെറിയ ശരീരം, കഷണ്ടിത്തല, വളഞ്ഞു ബലമേറിയ കാലുകൾ, ചേർന്നിരിക്കുന്ന കൺപോളകൾ” എന്നിങ്ങനെ പോകുന്നു ആ വർണ്ണന. ഇതു ശരിയോ തെറ്റോ ആകാം. താൻ സഹിച്ച കഷ്ടതകളിൽ നിന്നും കരുത്തുറ്റ ഒരു ശരീരത്തിന്റെ ഉടമയായിരുന്നു പൗലൊസെന്നു ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. (2കൊരി, 11:23-28). ശാരീരികമായി പൗലൊസ് ദുർബ്ബലനും ഭാഷണം നിന്ദ്യവും ആയിരുന്നു എന്നു ചിലർ പറഞ്ഞു. (2കൊരി, 10:10). ആത്മീയ പ്രവർത്തനങ്ങളിൽ ഗൗരവവും ജാഗ്രതയും പുലർത്തിയ അദ്ദേഹം സ്വന്തമായി തൊഴിൽ ചെയ്തു ജീവിച്ചു. മറ്റു മനുഷ്യരെക്കാൾ അധികം കഷ്ടം സഹിച്ചു. കഷ്ടം അനുഭവിക്കുന്നത് വരമായി കരുതി. (ഫിലി, 1:29). ജഡത്തിലെ ഒരു ശൂലം നിരന്തരം അദ്ദേഹത്തെ പീഡിപ്പിച്ചു. (2കൊരി, 12:7). അതു വേദനാപൂർണ്ണമായ ഏതോ രോഗമോ ബലഹീനതയോ ആയിരിക്കണം. എന്തു രോഗമാണെന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങൾ നിലവിലുണ്ടു. തലവേദന, ചെവി വേദന, സംഭാഷണവൈകല്യം, കാഴ്ചയ്ക്കുള്ള പ്രയാസം, പിത്തോന്മാദം , മലമ്പനി എന്നിങ്ങനെ പല രോഗങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബലഹീനനെന്നു തോന്നുമ്പോഴെല്ലാം താൻ ദൈവശക്തിയിൽ ആശ്രയിച്ചു. (2കൊരി, 12:9-10, ഫിലി, 4:12-13 ).

പൗലൊസിൻ്റെ അന്ത്യം: പൗലൊസിന്റെ അന്ത്യവിസ്താരത്തെപ്പറ്റി നമുക്ക് ഒരു വിവരവുമില്ല. തീവെയ്പും രാജ്യദ്രോഹവുമാണ് ആരോപണം എന്നു വിചാരിക്കാം. പൗലൊസ് വധശിക്ഷയ്ക്കു വിധിക്കപ്പെടുകയായിരുന്നു. റോമാ പൗരനായിരുന്നതുകൊണ്ട് ക്രൂശീകരണം ഒഴിവാക്കപ്പെട്ടു. എ.ഡി. 67 ജൂൺ 29-ാം തീയതിയാണ് പൗലൊസിനെ ശിരച്ഛേദം ചെയ്തത് എന്നാണു പാരമ്പര്യം. മാമെർട്ടിൻ തടവറയിൽനിന്നു പൗലൊസിനെ പടയാളികൾ കൊലക്കളത്തിലേക്കു കൊണ്ടുപോയി. ഒരുകൂട്ടം ആളുകളും ഒത്തുകൂടി. റോമൻ നഗരം വിട്ട് ഓസ്റ്റിയയ്ക്കുള്ള വഴിയേ സെസ്റ്റിയയിസിന്റെ പിരമിഡും കടന്ന് അവർ പോയി. ഓസ്റ്റിയൻ റോഡ് വളരെ തിരക്കുള്ളതാണ്. കച്ചവടക്കാരും പട്ടാളക്കാരും അടിമകളും എന്നുതുടങ്ങി വിവിധതരം ആളുകൾ സഞ്ചരിക്കുന്ന റോഡ്. കൊലയ്ക്കുവേണ്ടി ആനയിക്കപ്പെടുന്ന ആ കൊച്ചു മനുഷ്യനെ അവർ ഒന്നു നോക്കാതിരിക്കായില്ല. പൗലോസാകട്ടെ, “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ടു പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം’ (2കൊരി, 2:14) എന്നു പറഞ്ഞുകൊണ്ടാണ് നടന്നത് എന്നു വിചാരിക്കാം. മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ട തനിക്ക്, അവിടെ കണ്ട കാഴ്ചകൾ അപ്പോൾ തന്റെ മനസ്സിൽ ഓടിയെത്താതിരിക്കുകയില്ല. ദമസ്ക്കൊസ് റോഡിൽ മദ്ധ്യാഹ്നത്തിൽ കണ്ട ദൈവപുത്രനെ ഉൾക്കണ്ണാൽ കണ്ടുകൊണ്ടായിരുന്നു ആ നടപ്പ് എന്നുള്ളതിനും സംശയം വേണ്ടാ. “നാമെല്ലാവരും നിദ്രകൊള്ളുകയില്ല” (1കൊരി, 15:52) എന്നു കൊരിന്ത്യരോടു പറഞ്ഞപ്പോൾ ആ “എല്ലാവരിലും” താൻ ഉൾപ്പെടുകയില്ല എന്ന് പൗലോസ് അന്ന് അറിഞ്ഞിരുന്നില്ല; എന്നാൽ ഇപ്പോൾ മനസ്സിലായി.

ഓസ്റ്റിയൻ റോഡിൽ മൂന്നാം മൈലിൽ ഇന്ന് ട്രിഫോന്റേൻ (Tre Fontaane) എന്നറിയപ്പെടുന്ന സ്ഥലത്ത് അവർ നിന്നു. തടവുകാരൻ മുട്ടുകുത്താൻ ശതാധിപൻ ആജ്ഞാപിച്ചു. ആരാച്ചാരുടെ വാൾ ഒരു നിമിഷം വെട്ടിത്തിളങ്ങിയപ്പോൾ മഹാനായ അപ്പോസ്തലനും വേദശാസ്ത്രജ്ഞനും പ്രവാചകനുമായ പൗലോസിന്റെ ശിരസ്സ് നിലത്തുവീണുരുണ്ടു. പിടയുന്ന കബന്ധത്തിൽനിന്ന് തർസൊസിലെ ശൗൽ വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെയായി. ‘ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല’ എന്നു തെളിയിച്ചുകൊണ്ട് ആ ജീവിതം ഇവിടെ അവസാനിച്ചു എങ്കിലും ‘മരിച്ചശേഷവും സംസാരിച്ചുകൊണ്ടിരിക്കുന്ന’ ഒരു ജീവിതമായി, ലക്ഷോപലക്ഷങ്ങൾക്ക് മാർഗ്ഗദർശകവും ആവേശവുമായി അത് ഇന്നും ഇരിക്കുന്നു. അന്ത്യകാഹളത്തിങ്കൽ ‘ഹേ, മരണമേ, നിന്റെ ജയമെവിടെ’ എന്നു ചോദിക്കാൻ മഹാനായ അപ്പൊസ്തലൻ എഴുന്നേറ്റു വരും.

One thought on “പൗലൊസ്”

Leave a Reply

Your email address will not be published. Required fields are marked *