തീത്തോസ്

തീത്തോസിനു എഴുതിയ ലേഖനം (Book of Titus)

പുതിയനിയമത്തിൽ പതിനേഴാമത്തെ പുസ്തകം. ഇടയലേഖനങ്ങളിൽ അവസാനത്തേതും. തിമൊഥയൊസിനുളള രണ്ടു ലേഖനങ്ങളും തീത്തൊസിനുള്ള ലേഖനവും ഇടയലേഖനങ്ങൾ (Pastoral epistles) എന്ന് പേരിലറിയപ്പെടുന്നു. ഈ ലേഖനത്തിലെ ആശയവും ഭാഷാ ശൈലിയും 2തിമൊഥയൊസിനെക്കാൾ 1തിമൊഥയൊസിനോട് അടുത്തു നില്ക്കുന്നു. 

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൌലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ‘അപ്പൊസ്തലനുമായ പൌലൊസ് പൊതു വിശ്വാസത്തിൽ നിജപുത്രനായ തീത്തോസിനു എഴുതുന്നത്’ എന്ന ആമുഖം പൌലൊസിന്റെ കർത്തൃത്വത്തിനു തെളിവാണ്. 

എഴുതിയകാലം: എ.ഡി. 63-നും 67-നും മദ്ധ്യേ പൌലൊസ് കാരാഗൃഹത്തിൽനിന്നും മുക്തനായി. ഈ കാലയളവിലാണ് ഇടയലേഖനങ്ങൾ മൂന്നും എഴുതിയത്. പൌലൊസിന്റെ അവസാന യെരുശലേം സന്ദർശനത്തിനു മുമ്പാണ് ഇതിന്റെ രചന. ഈ ലേഖനം എഴുതുന്ന തിനു തൊട്ടുമുമ്പു് പൌലൊസ് തീത്തൊസിനോടൊപ്പം ക്രേത്തദ്വീപ് സന്ദർശിച്ചിരുന്നു: (1:35). എ.ഡി. 65 ആയിരിക്കണം കാലം.

ഉദ്ദേശ്യം: ക്രേത്തയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ തീത്തൊസിന് സഹായം ആവശ്യമാണെന്ന് കണ്ടാണ് അപ്പൊസ്തലൻ ലേഖനം എഴുതിയത്. ഈ പ്രദേശത്തു പ്രവർത്തനം ആരംഭിച്ചതു പൗലൊസാണെങ്കിലും തന്റെ ചുമതലകൾ പൂർത്തിയാക്കുന്നതിനു മുമ്പ് പൃലൊസിന് ക്രേത്തെ വിട്ടുപോകേണ്ടിവന്നു. ശേഷിച്ച കാര്യങ്ങളെ ക്രമപ്പെടുത്തേണ്ടതിനും പട്ടണംതോറും മൂപ്പന്മാരെ നിയമിക്കുന്നതിനും നിർദ്ദേശം നല്കി തീത്തോസിനെ കേത്തയിലാക്കി. ദുരുപദേശങ്ങൾ സഭയിൽ നുഴഞ്ഞു കയറിത്തുടങ്ങി. ജ്ഞാനമതത്തിന്റെ പ്രാഗ്രൂപങ്ങൾ സഭകൾക്ക് പ്രശ്നം സൃഷ്ടിച്ചു. അതിന്റെ സൂചനകൾ ഈ ലേഖനത്തിൽ കാണാം. മൗഢ്യതർക്കവും വംശാവലികളും കലഹവും ഒഴിഞ്ഞുനില്ക്കുവാൻ പൗലൊസ് തീത്തൊസിനോട് ആവശ്യപ്പെട്ടു. (3:9). അക്കാലത്ത് വംശാവലികളിലും കെട്ടുകഥകളിലും ആളുകൾക്കു താത്പര്യം വർദ്ധിച്ചു വരികയായിരുന്നു. യെഹൂദ കഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതെ ഇരിക്കേണ്ടതിനു അവരെ കഠിനമായി ശാസിക്കുവാൻ പൌലൊസ് തീത്തോസിനെ ഉൽബോധിപ്പിച്ചു. (1:14). യെഹൂദന്മാരുടെ കെട്ടുകഥകളും വംശാവലികളും സുവിശേഷ പ്രചാരണത്തിന് വിഘ്നങ്ങളാണ്. ഇമ്മാതിരി ദുരുപദേശങ്ങൾ നിമിത്തം സത്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളാൻ തീത്തോസിന് വ്യക്തമായ പ്രബോധനവും പ്രോത്സാഹനവും ആവശ്യമായിരുന്നു. സേനാസിനും അപ്പൊല്ലോസിനും ക്രേത്തവഴി ഒരു യാത്ര പോകേണ്ടിവന്നു. പൗലൊസ് തീത്തൊസിന് ഒരു ലേഖനമെഴുതി അവരുടെ കൈവശം കൊടുത്തയച്ചു. (3:13). 

പ്രധാന വാക്യങ്ങൾ: 1. “ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.” തീത്തൊസ് 1:5.

2. “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.” തീത്തൊസ് 1:16.

3. “വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.” തീത്തൊസ് 2:7.

4. “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” തീത്തൊസ് 2:11,12.

5. “ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.” തീത്തൊസ് 2:15.

6. “മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.” തീത്തൊസ് 3:3-5.

ബാഹ്യരേഖ: I. മുഖവുര: 1:1-4.

II. ഒരു സംഘടന എന്ന നിലയിൽ സഭയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ: 1:5-16. 

1. മൂപ്പന്മാരുടെ യോഗ്യതകൾ: 1:5-9. 

2. ദുരുപദേശത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കേണ്ടതിന്റെ ആവശ്യം: 1:10-16.

III. ഇടയശുശ്രൂഷയിലെ പ്രശ്നങ്ങൾ: 2:1-3:11.

1. കുടുംബബന്ധത്തെ സംബന്ധിക്കുന്ന പ്രമാണങ്ങൾ: 2:1-10.

2. യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെ വ്യവസ്ഥകൾ: 2:11-15.

3. ക്രിസ്തീയ പൌരത്വത്തെ സംബന്ധിച്ചുളള ഉപദേശം: 3:1,2.

4. ദൈവഭക്തിയോടുകൂടി ജീവിക്കുന്നതിനുള്ള ഉപദേശം: 3:3-8.

5. ദുരുപദേഷ്ടാക്കന്മാരെ കൈകാര്യം ചെയ്യേണ്ടവിധം: 3:9-11. 

IV. ഉപസംഹാരം: 3:12-15.

Leave a Reply

Your email address will not be published. Required fields are marked *