തിരശ്ശീല (vail)
സമാഗമനകൂടാരത്തിലും ദൈവാലയത്തിലും തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലും തമ്മിൽ വേർതിരിച്ചിരുന്നു. (പുറ, 26:33; 35:12; 39:34; ലേവ്യ, 24:3; 2ദിന, 3:14). നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മററാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ മാത്രം മഹാപുരോഹിതനു തിരശ്ശീലയ്ക്കകത്തു ചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടേണ്ടതാണ്. (സംഖ്യാ, 4:5). ക്രിസ്തുവിന്റെ മരണത്തിങ്കൽ ദൈവാലയത്തിലെ തിരശ്ശീല (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45) മേൽതൊട്ടടിയോളം രണ്ടായി കീറി. അതോടുകൂടി അതിപരിശുദ്ധസ്ഥലം ദൃശ്യമായി. ദൈവം മനുഷ്യനെ കൂടിക്കാണുന്ന സ്ഥലം (പുറ, 30:6) എല്ലാവർക്കുമായി തുറക്കപ്പെട്ടു. എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിരിക്കുന്നു. (എബ്രാ, 10:20).
തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. [86,000 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത് എന്നു ചില ഗ്രന്ഥങ്ങളിൽ കാണുന്നു എന്നു മിഷ്ണ’യിൽ തന്നെ പറയുന്നു]. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19,20). ഇതിൽ നിന്ന് 20 മുഴം (30 അടി) ഉയരവും, 20 മുഴം (30 അടി) വീതിയും തിരശ്ശീലയ്ക്ക് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം.