ആമോസ്

ആമോസിൻ്റെ പുസ്തകം (Book of Amos)

പഴയനിയമത്തിലെ മുപ്പതാമത്തെ പുസ്തകം. പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവനാണ് ആമോസ്. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

എഴുതിയ കാലം: ആദ്യമായി പ്രവചനം രേഖപ്പെടുത്തിയത് ആമോസാണ്. ബി.സി. എട്ടാം ശതകത്തിന്റെ ദ്വിതീയ പാദമാണ് കാലം. യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെയും കാലത്തായിരുന്നു ആമോസിന്റെ പ്രവർത്തനം. (1:1). യിസ്രായേൽ യെഹൂദാ രാജാക്കന്മാരുടെ ഭരണകാലങ്ങളെ കുറിച്ച് വേണ്ടുവോളം അഭിപ്രായഭേദങ്ങളുണ്ട്. ഉസ്സീയാരാജാവിന്റെ 52 വർഷത്തെ നീണ്ട വാഴ്ച 792 ബി.സി.യിൽ ആരംഭിച്ചു എന്നും 740 ബി.സി.യിൽ അദ്ദേഹം മരിച്ചു എന്നും കരുതപ്പെടുന്നു. ഉസ്സീയാവു കുഷ്ഠരോഗിയായപ്പോൾ (ബി.സി. 750) പുത്രനായ യോഥാം സഹഭരണാധിപനായി. യൊരോബെയാം രണ്ടാമന്റെ . ഭരണകാലം ബി.സി. 793-753 ആയിരിക്കണം. ഈ രണ്ടു രാജാക്കന്മാരും ഒരേകാലത്തു വളരെക്കാലം ഭരിച്ചിരുന്നതുകൊണ്ട് അതിൽ നിന്നും പ്രവചനകാലം ഗണിച്ചെടുക്കുന്നതു പ്രയാസമാണ്. ഒരു ഭൂകമ്പത്തിന് രണ്ടുവർഷം മുമ്പായിരുന്നു ആമോസിന്റെ പരസ്യശു ശൂഷയുടെ ആരംഭം. ഭൂകമ്പത്തിന്റെ കാലം രേഖപ്പെടുത്തിയിട്ടില്ല. ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സെഖര്യാ പ്രവാചകനും (14:5) പ്രസ്താവിക്കുന്നതുകൊണ്ട് അതൊരു പ്രധാന സംഭവമായിരുന്നു എന്നു മനസ്സിലാക്കാം. ബി.സി. 763-ാം വർഷം ജൂൺമാസം 15-ാം തീയതി ഒരു പൂർണ്ണസൂര്യഗ്രഹണം നടന്നതായി കാണുന്നു. ആമോസ് 4:13 സൂര്യഗ്രഹണത്തോടൊപ്പം നടന്ന ഭൂകമ്പത്തെ സൂചിപ്പിക്കുന്നതായി സി.റ്റി. ഫ്രാൻസിസ്കോ തന്റെ പഴയനിയമ പ്രവേശികയിൽ പറയുന്നു. എങ്കിൽ പ്രവചനാരംഭം ബി.സി. 765 ആണെന്നു വരും. ഉസ്സീയാവു ആലയത്തിൽ കടന്നു ധൂപം കാട്ടുവാൻ ഒരുങ്ങിയപ്പോഴാണ് ഭൂകമ്പം നടന്നതെന്ന് ജൊസീഫസ് പറയുന്നു. അപ്പോൾ തന്നെ രാജാവിനെ കുഷ്ഠം ബാധിച്ചു . നിർഭാഗ്യവശാൽ സൂര്യഗ്രഹണം ബി.സി. 763-ലും, യോഥാം ഭരണം ആരംഭിച്ചത് ബി.സി. 750-ലും ആണ്. തന്മൂലം കൃത്യമായ കാലഗണനം അല്പം ബുദ്ധിമുട്ടുള്ളതാണ്. 

പ്രവചനത്തിന്റെ ആധികാരികത: പ്രവചനത്തിന്റെ ദൈവികാധികാരത്തെ പുതിയനിയമം ഉറപ്പിക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ (പ്രവൃ, 7:42-43) ആമോസ് 5:25-27 ഉദ്ധരിച്ചു. യെരുശലേം സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ (പ്രവൃ 15:16) യാക്കോബ് ആമോസ് 9:11 ഉദ്ധരിച്ചു. ആമോസ് 1:9-12, 2:4-5,13, 5:8, 9:5,6,11-15 എന്നീ ഭാഗങ്ങളൊഴികെ ആമോസ് പ്രവചനത്തിന്റെ ഐക്യം മിക്കവാറും എല്ലാവരും അംഗീകരിക്കുന്നുണ്ട്. മേല്പ്പറഞ്ഞ ഭാഗങ്ങൾ പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളാണെന്നു ചിലർ കരുതുന്നു. യിസ്രായേൽ മതത്തിന്റെ വികാസത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളാണ് അതിന്നടിസ്ഥാനം. ഉദാഹരണമായി ഓസ്റ്റർലീയും റോബിൻസനും ആമോസ് 9:11-12 പ്രവാസകാലത്ത് എഴുതപ്പെട്ടതാണെന്നു വാദിക്കുന്നു. ദാവീദിന്റെ കൂടാരം വീണുപോയതിനെക്കുറിച്ചുള്ള പരാമർശമാണ് അതിനടിസ്ഥാനം. എന്നാൽ ദാവീദിന്റെ കൂടാരം വീണുപോയെന്നു പ്രവാചകൻ പറയുന്നതിനു കാരണം ദാവീദിന്റെ കാലത്തു അതിനുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതാണു; അല്ലാതെ, ബാബേൽ പ്രവാസത്തെ സൂചിപ്പിക്കുകയല്ല.

ശൈലി: ”ശുദ്ധമായ എബ്രായശൈലിയുടെ മകുടോദാഹരണം” എന്നാണ് ആമോസിന്റെ പുസ്തകത്തെ റോബർട്ട്സൻ സ്മിത്ത് വിശേഷിപ്പിക്കുന്നത്. ശൈലിയുടെ ലാളിത്യം അതിന്റെ മുഖമുദ്രയാണ്. പൂർണ്ണമായ സംഗ്രഥനവും, ഉചിതമായ പദവിന്യാസവും, മൌലികമായ അലങ്കാരപ്രയോഗങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ലക്ഷ്യസാദ്ധ്യത്തിനായി പ്രവാചകൻ പദ്യവും ഗദ്യവും പ്രയോജനപ്പെടുത്തി. സന്ദേശം വ്യക്തമാക്കാനായി എല്ലാവിധ അലങ്കാരങ്ങളും പ്രയോഗിച്ചു. യിസായേൽ സംസ്കാരത്തിൽ നിന്നും ലഭ്യമായ വായ്മൊഴി സാഹിത്യത്തിന്റെ സമസ്ത സിദ്ധികളും പ്രയോഗിക്കുന്നതിനു ആമോസിനുള്ള സാമർത്ഥ്യം അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ കാണാം. കടങ്കഥകളിലും, ഉപമകളിലും, നാട്ടിലെ പഴഞ്ചൊല്ലുകളിലും വെളിപ്പെടുന്ന സംഭാഷണ ശൈലികളെ അദ്ദേഹം സ്വീകരിച്ചു. അധികം രൂപകങ്ങളും ഇടയൻ, കർഷകൻ എന്നീ നിലകളിൽ ഗ്രാമീണജീവിത നിരീക്ഷണത്തിൽ നിന്നും സ്വായത്തമാക്കിയവയാണ്. (1:3, 2:13, 3:12, 4:1, 9:9). തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായിരുന്നെങ്കിലും ആമോസ് അനഭ്യസ്തനായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” ആമോസ് 2:4.

2. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ആമോസ് 3:7.

3. “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” ആമോസ് 9:14,15.

ഉള്ളടക്കം: ക്രമീകൃതമായ രീതിയിൽ സൂക്ഷ്മതയോടെ രചിച്ച ഒരു ഗ്രന്ഥമാണിത്. ഓരോ ചെറിയ മുഖവുരയോടും ഉപസംഹാരത്തോടും കൂടെ മൂന്ന് വിഭാഗങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ഒന്ന്; എട്ടുജാതികളുടെ മേൽ ശിക്ഷാവിധിയുടെ പ്രഖ്യാപനം. രണ്ട്; യിസ്രായേലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഭാഷണങ്ങൾ. മൂന്ന്; തിരഞ്ഞെടുക്കപ്പെട്ട ജാതിയുടെ മേൽ വരാൻ പോകുന്ന ശിക്ഷയുടെ അനിവാര്യത വെളിപ്പെടുത്തുന്ന അഞ്ചു ദർശനങ്ങൾ.    

I. മുഖവുര: 1:1-2.

II. ന്യായവിധി ജാതികളുടെ മേൽ: 1:3-2:16 

1. സിറിയ: 1:3-5.

2. ഫെലിസ്ത്യർ: 1:6-8.

3. ഫിനീഷ്യ: 1:9-10. 

4. ഏദോം: 1:11-12. 

5. അമ്മോൻ: 1:13-15.

6. മോവാബ്: 2:1-3.

7. യെഹൂദാ: 2:4-5. 

8. യിസായേൽ: 2:6-16. 

III. യിസായേലിന്റെ അതിക്രമവും ശിക്ഷയും: 3:1-6:14. 

1. ഒന്നാം പ്രഭാഷണം: 3:1-15. 

2. രണ്ടാം പ്രഭാഷണം: 4:1-13. 

3. മൂന്നാം പ്രഭാഷണം: 5 :1-6:14. 

IV. പ്രവാചകന്റെ ദർശനങ്ങൾ: 7:1-9:10. 

1.. വെട്ടുക്കിളികളാലുള്ള നാശം: 7:1-3. 

2. അഗ്നിശിക്ഷ: 7:4-6. 

3. തുക്കുകട്ട: 7:7-9.

4. അമസ്യാവിന്റെ എതിർപ്പ്: 7:10-17.

5. ഗ്രീഷ്മകാലഫലക്കൊട്ട: 8:1-14.

6. ബേഥേലിലെ യാഗപീഠം: 9 :1-10. 

V. ഉപസംഹാരം: 9:11-15.

1. മശീഹയുടെ വരവും ഭൌമികവാഴ്ചയും: 9:11-12.

2. മശീഹയുടെ വാഴ്ചയിലെ സമൃദ്ധി: 9;13.

3. യിസ്രായേലിന്റെ യഥാസ്ഥാപനം: 9:14-15.

പൂർണ്ണവിഷയം

പ്രവാചകൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
ദേശത്തിന്റെ അവസ്ഥ 1:1-2
ദൈവം ന്യായവിധി പ്രഖ്യാപിക്കുന്നു 1:3—2:3
ദമ്മേശേക്കിന്റെ മേലുള്ള ന്യായവിധി 1:3-5
ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധി1:6-8
സോരിന്റെ മേലുള്ള ന്യായവിധി1:9 10
ഏദോമിന്റെ മേലുള്ള ന്യായവിധി 1:11 12
അമോന്യര്‍ക്കുള്ള ന്യായവിധി 1:13-15
മോവാബിന്റെ മേലുള്ള ന്യായവിധി 2:1-3
യെഹൂദയുടെ മേലുള്ള ന്യായവിധി 2:4 5
വടക്കെ രാജ്യമായ യിസ്രായേലിന്റെ മേലുള്ള ന്യായവിധി2:6-12
പദവിയും ഉത്തരവാദിത്വവും 3:1-3
ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നു 3:4-8
യിസ്രായേൽ ദരിദ്രരെ പീഡിപ്പിക്കുന്നു……
യിസ്രായേൽ ജനത്തിന്റെ സുഖഭോഗ ജീവിതം 3:9-15
യിസ്രായേലിന്റെ സമ്പത്ത്, വഷളായ
ആരാധനാ രീതി, വരാനിരിക്കുന്ന ശിക്ഷാവിധി 4:1-5
മുൻ ശിക്ഷകൾ, നല്ല ഫലം കണ്ടില്ല 4:5-13
വിലാപം, അനുതപിക്കുന്നതിനുള്ള ആഹ്വാനം 5:1-6
ദൈവത്തെ അന്വേഷിക്കുക, ജീവിക്കുക 5:4-6
ദരിദ്രരെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് നശിക്കും 5:7-13 ദൈവത്തെ അന്വേഷിക്കുക, അല്ലെങ്കിൽ
വീഥികളിൽ വിലാപം കേൾക്കും 5:14-17
“യഹോവയുടെ ദിവസം” – പ്രകാശമില്ലാതെ അന്ധതമസ്സ് 5:18-20
യിസ്രായേലിന്റെ മതപരമായ
ചടങ്ങുകളെക്കുറിച്ചുള്ള വിമര്‍ശനം 5:20-27
ഇസ്രായേലിന്റെ ഗർവ്വും അഹങ്കാരവും 6:1-14
യിസ്രായേലിന്റെ മേൽ വരുന്ന അത്യാഹിതത്തെ
സംബന്ധിച്ചുള്ള ദര്‍ശനം 7:1-9
അമസ്യാവിന് വരുന്ന നാശം 7:10-17
ദര്‍ശനങ്ങൾ 8:1—9:10
കൊട്ട നിറയെ ഫലങ്ങൾ 8:1-14
ബഥേലിലെ മന്ദിരത്തിന് വന്ന നാശം 9:1-10
ഭാവിയിൽ യിസ്രായേലിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം 9:11-15

Leave a Reply

Your email address will not be published. Required fields are marked *