ആദ്യഫലപ്പെരുനാൾ

ആദ്യഫലപ്പെരുനാൾ

പെസഹയ്ക്കുശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ച്ച (ശബ്ബത്തിന്റെ പിറ്റെന്നാൾ) ആണ് ആദ്യഫലപെരുനാൾ. അന്ന് യിസ്രായേൽ മക്കൾ കൊയ്തത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരും. പുരോഹിതൻ ഈ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യും. (ലേവ്യ, 23:9-14). കൊയ്ത്തിന്റെ സമൃദ്ധിയെ ഇതു ചൂണ്ടിക്കാണിക്കുന്നു. ആദ്യഫലപ്പെരുനാൾ പുനരുത്ഥാനത്തിനു നിഴലാണ്. “ആദ്യഫലം ക്രിസ്തു; പിന്നെ കിവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം.” (1കൊരി, 15:23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ (ക്രിസ്തുവിൽ മരിച്ചവർ അഥവാ സഭ, പഴയ നിയമ വിശുദ്ധന്മാർ, മഹാപീഡനകാല വിശുദ്ധിന്മാർ) പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് ചിന്തിയ തിരശ്ശീലയ്ക്കു മുന്നിലായിരുന്നു. പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും, ആദ്യഫലക്കറ്റ സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്തു കഴിഞ്ഞുവെന്നും യോസേഫിന്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല; കതിരുകളുടെ സമുഹമാണ് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകളുൾ ഉൾപ്പെടുന്നതാണു. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു ക്രിസ്തുവിന്റെ മരണസമയത്തു അനേകം വിശുദ്ധന്മാർ ഉയിർക്കുകയും, ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. “അപ്പോൾ മന്ദിരത്തിലെ തിരിശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമികുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധ നഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.” (മത്താ, 27;51-53).

Leave a Reply

Your email address will not be published. Required fields are marked *