അഹരോൻ

അഹരോൻ (Aaron)

പേരിനർത്ഥം – ജ്ഞാനദീപ്തൻ

യിസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതനാണ് അഹരോൻ. ലേവിഗോത്രത്തിൽ കെഹാത്യകുടുംബത്തിൽ അമ്രാമിന്റെയും യോഖേബേദിന്റേയും മുത്തപുത്രൻ: (പുറ, 6:20). സഹോദരിയായ മിര്യാമിന്റെ ഇളയവനായിരിക്കണം. മോശെയെക്കാൾ മൂന്നു വയസ്സ് പ്രായക്കൂടുതലുണ്ട് അഹരോന്: (പുറ, 9:7). മിസ്രയീമ്യ പ്രവാസകാലത്ത് യിസ്രായേല്യർക്കു ജനിക്കുന്ന ആൺകുട്ടികളെ നദിയിലിട്ടു കൊല്ലണമെന്നുള്ള രാജകല്പന പുറപ്പെടുന്നതിനു മുമ്പാണ് അഹരോന്റെ ജനനം. ഭാര്യയായ എലീശേബ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകളാണ്. എലീശേബയിൽ നാദാബ്, അബീഹൂ, എലെയാസർ, ഈഥാമാർ എന്നീ നാലു പുത്രന്മാർ ജനിച്ചു: (പുറ, 6:23). ഇവരിൽ നാദാബ്, അബീഹു എന്നിവർ യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിക്കുകയാൽ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു: (ലേവ്യ, 10:1-2). എലെയാസർ, ഈഥാമാർ എന്നിവരിൽ നിന്നാണ് തങ്ങളുടെ ഉത്പത്തി എന്ന് രണ്ട് വിരുദ്ധ പുരോഹിതകുടുംബങ്ങൾ അവകാശപ്പെട്ടു: (1ദിന, 24:3). 

അഹരോൻ വാഗ്മി ആയിരുന്നു. മോശെയുടെ വക്താവായി സേവനം ചെയ്യുവാൻ യഹോവ അഹരോനെ നിയമിച്ചു: (പുറ, 7:1). ദൈവം മോശെയോടു കല്പിച്ചു: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.” (പുറ, 4:16). അഹരോൻ മോശെയോടൊപ്പം ഫറവോനെ എതിർത്തു നില്ക്കുകയും വലിയ അത്ഭുതങ്ങളോടും അടയാള പ്രവൃത്തികളോടും കൂടെ യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിടുവിക്കപ്പെടുന്നതു കാണുകയും ചെയ്തു. അഹരോൻ മിസ്രയീമിൽ നിന്നു വന്ന മോശെയെ എതിരേറ്റു. അവർ ഇരുവരും യിസ്രായേൽമൂപ്പന്മാരെ വിളിച്ചു കൂട്ടി യഹോവ കല്പിച്ച വചനങ്ങൾ ഒക്കെയും പറഞ്ഞു കേൾപ്പിച്ചു: (പുറ, 4:30). അഹരോൻ മോശെയോടൊപ്പം ഫറവോന്റെ അടുക്കൽ ചെല്ലുകയും യിസ്രായേൽ മക്കളെ വിടുവിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയും മിസ്രയീമിൽ യഹോവയുടെ കല്പനപ്രകാരം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു: (പുറ, 7-10 അ). മരുഭൂമി യാത്രയിൽ മോശെക്കു സഹായിയായി അഹരോൻ പ്രവർത്തിച്ചു. അമാലേക്കുമായി യുദ്ധമുണ്ടായപ്പോൾ യിസ്രായേല്യരുടെ ജയത്തിനു വേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കാൻ അഹരോനും ഹൂരും സഹായിച്ചു: (പുറ, 17:9-13). സീനായിപർവ്വതത്തിൽ ദൈവസന്നിധിയിൽ മോശെയോടൊപ്പം അഹരോനും നാദാബും അബീഹുവും യിസ്രായേൽ മുപ്പന്മാരിൽ എഴുപതു പേരും കയറിച്ചെന്നു: (പുറ, 24:9). മോശെ തനിയെ ദൈവസന്നിധിയിൽ ആയിരുന്നപ്പോൾ ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അഹരോൻ യഹോവയുടെ ദൃശ്യപ്രതീകം എന്ന നിലയിൽ ഒരു കാളക്കുട്ടിയുടെ സ്വർണ്ണവിഗ്രഹം ഉണ്ടാക്കി അതിന്റെ മുമ്പിൽ യാഗപീഠം പണിയുകയും ഉത്സവം ആചരിക്കുകയും ചെയ്തു. (പുറ, 24:12; 32:4). അഹരോൻ ഇതിന് ശിക്ഷിക്കപ്പെട്ടതായി കാണുന്നില്ല. ശക്തിയുടെയും വീര്യത്തിന്റെയും പ്രതീകമാണ് കാള. കൂടാതെ മിസ്രയീമിലെ കാളപൂജയും അവരുടെ ഓർമ്മയിലുണ്ടായിരുന്നു. ഈ രണ്ടു കാരണങ്ങളാലാണ് അവർ കാളക്കുട്ടിയെത്തന്നെ വാർത്തുണ്ടാക്കാൻ അഹരോനെ പ്രേരിപ്പിച്ചത്. ദൈവം പൗരോഹിത്യം സ്ഥാപിച്ചപ്പോൾ അഹരോൻ മഹാപുരോഹിതനായി നിയമിക്കപ്പെട്ടു. അഹരോന്റെ സന്തതികൾ പുരോഹിതന്മാരായിത്തീർന്നു. ലേവിഗോത്രം വിശുദ്ധവംശമായി കണക്കാക്കപ്പെട്ടു. സമാഗമനകൂടാരം പ്രതിഷ്ഠിച്ചു കഴിഞ്ഞപ്പോൾ മോശെ അഹരോനെയും പുത്രന്മാരെയും പൗരോഹിത്യശുശ്രൂഷയ്ക്കു പ്രതിഷ്ഠിച്ചു: (ലേവ്യ, 8:6). മഹാപുരോഹിതന്റെ മഹത്വത്തിനും അലങ്കാരത്തിനും വേണ്ടിയുള്ള വിശുദ്ധ വസ്ത്രത്തെക്കുറിച്ചുള്ള വിശദമായ വിവരണം കാലഗണനാഭ്രമം സംഭവിച്ചതല്ല. 

മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം കഴിച്ചതു നിമിത്തവും, യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ എന്ന സംശയം നിമിത്തവും അഹരോനും സഹോദരി മിര്യാമും മോശയ്ക്കു വിരോധമായി പിറുപിറുത്തു. ഇവിടെ മിർയ്യാം മാത്രം ശിക്ഷിക്കപ്പെട്ടു: (സംഖ്യാ, 12). ഈ സംഭവവും അഹരോന്റെ ദൗർബല്യത്തിന് ഉദാഹരണമാണ്. മോശയ്ക്കും അഹരോനും വിരോധമായി ജനം പിറുപിറുത്തപ്പോൾ യഹോവയുടെ കോപം ജനത്തിനെതിരെ ജ്വലിച്ചു. അപ്പോൾ മോശെയുടെ നിർദ്ദേശപ്രകാരം അഹരോൻ ധൂപകലശവുമായി സഭയുടെ മദ്ധ്യേചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും ബാധ മാറിപ്പോകുകയും ചെയ്തു: (സംഖ്യാ, 16:41-48). ജനത്തിനു വേണ്ടിയുള്ള പൗരോഹിത്യ ശുശ്രൂഷയുടെ ദൃഷ്ടാന്തമാണിത്. അഹരോന്റെ വടി തളിർത്തത് അഹരോന്റെ പൗരോഹിത്യപദവിയുടെ അംഗീകരണമാണ്. ലേവ്യനായ കോരഹും ദാഥാൻ, അബീരാം, രൂബേന്യർ എന്നിവരും മോശയ്ക്കും അഹരോനും വിരോധമായി പ്രവർത്തിക്കുകയും മത്സരിക്കുകയും ചെയ്തപ്പോൾ ദൈവം അവരെ സംഹരിച്ചു. ഇതിൽ അഹരോന്യ പൗരോഹിത്യത്തിന്റെ ന്യായീകരണമുണ്ട്: (സംഖ്യാ, 16). അവിശ്വാസംനിമിത്തം അഹരോനു വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാൻ അനുവാദം ലഭിച്ചില്ല: (സംഖ്യാ, 20:12). മെരീബയിൽ മോശെയുടെ പാപത്തിൽ അഹരോനും പങ്കാളിയായതായിരുന്നു കാരണം: (സംഖ്യാ, 20:8-13,24). യഹോവയുടെ അരുളപ്പാടനുസരിച്ച് ഹോർ പർവ്വതത്തിൽ വച്ചു നൂറ്റിഇരുപത്തിമൂന്നാം വയസ്സിൽ അഹരോൻ മരിച്ചു: (സംഖ്യാ, 33:38,39; ആവ, 10:6). യഹോവ കല്പിച്ചതുപോലെ മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. അങ്ങനെ പൗരോഹിത്യ പിൻതുടർച്ച എലെയാസറിനു ലഭിച്ചു: (സംഖ്യാ, 20:23-29). 

മഹാപുരോഹിതനായ അഹരോൻ നമ്മുടെ നിത്യമഹാപുരോഹിതനായ ക്രിസ്തുവിനു നിഴലാണ്. ക്രിസ്തു മഹാപൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചത് അഹരോന്റെ ക്രമത്തിലും മാതൃകയിലുമാണ്. ഈ സത്യം എബ്രായർ 9-ൽ വിശദമാക്കിയിട്ടുണ്ട്. ചില പ്രത്യേക അംശങ്ങളിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അഹരോന്റെ പൗരോഹിത്യം നിഴലായിരിക്കുന്നത്. 

1. അഹരോന്റെ യാഗാർപ്പണം: ഇത് ക്രിസ്തുവിന്റെ യാഗാർപ്പണത്തിന് നിഴലാണ്. 

2. അഭിഷേകതെലം തലയിൽ ഒഴിച്ചാണ് അഹരോനെ അഭിഷേകം ചെയ്തത്: (പുറ, 29:7; ലേവ്യ, 8:12). ഇത് ക്രിസ്തു പരിശുദ്ധാത്മാവിനാൽ സമൃദ്ധിയായി അഭിഷേകം ചെയ്യപ്പെട്ടതിനെ കാണിക്കുന്നു: (യോഹ, 3:34). 

3. മഹാപാപപരിഹാരദിനത്തിൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ യിസ്രായേൽ ഗോത്രങ്ങളെ തന്റെ മാറിലും തോളിലും വഹിച്ചുകൊണ്ടാണ് മഹാപുരോഹിതൻ യിസ്രായേലിനു വേണ്ടി പക്ഷവാദം ചെയ്യുന്നത്: (ലേവ്യ, 16). പിതാവായ ദൈവത്തിന്റെ മുമ്പിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി നിരന്തരം പക്ഷവാദം ചെയ്യുന്നതിന് നിഴലാണിത്: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബാ, 7:25). നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കാണു ക്രിസ്തു പ്രവേശിച്ചത്: (എബ്രാ, 9:24). അഹരോന്റെ പൗരോഹിത്യം സമ്പൂർണ്ണത ഉള്ളതല്ലാത്തതിനാൽ മറ്റൊരു പൗരോഹിത്യം നിത്യമായി ഉണ്ടാകേണ്ടിയിരുന്നു: (എബ്രാ, 7:11). ‘നീ എന്നേക്കും പുരോഹിതൻ” എന്ന് കർത്താവ് സത്യം ചെയ്തനുസരിച്ചു ക്രിസ്തു നിത്യപൗരോഹിത്യം പ്രാപിച്ചു. മരണം മൂലം നീക്കം വരുന്നതായിരുന്നു ലേവ്യപൗരോഹിത്യം. എന്നാൽ മരണംമൂലം മുടക്കം വരാത്തതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു നിത്യപുരോഹിതനായി ദൈവസന്നിധിയിൽ നമുക്കു വേണ്ടി ജീവിക്കുന്നു: (എബ്രാ 9:11).

അസുംക്രിതൊസ്

അസുംക്രിതൊസ് (Asyncritus)

പേരിനർത്ഥം – നിസ്തുലൻ

റോമായിലെ ഒരു ക്രിസ്ത്യാനി. അസുംക്രിതൊസിനു പൗലൊസ് വന്ദനം ചൊല്ലുന്നുണ്ട്: (റോമ, 16:14).

അല്ഫായി

അല്ഫായി (Alphaeus)

പേരിനർത്ഥം – മാറുന്ന

1. ലേവിയുടെ (അപ്പൊസ്തലനായ മത്തായി) പിതാവ്: (മർക്കൊ, 2:14).

2. അപ്പൊസ്തലനായ യാക്കോബിന്റെ പിതാവ്: (മത്താ, 10 ;3; മർക്കൊ, 3:18; ലൂക്കൊ, 6:5; പ്രവൃ, 1:13). യേശുവിന്റെ അമ്മ മറിയയോടൊപ്പം ക്രൂശിനരികെ നിന്ന മറിയയുടെ ഭർത്താവ്: (യോഹ, 19:25).

അലക്സാണ്ടർ

അലക്സാണ്ടർ (Alexander the Great)

മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെയും ഒളിമ്പിയസ് രാജ്ഞിയുടെയും പുത്രനായി ബി.സി. 356-ൽ പെല്ലയിൽ ജനിച്ചു. ബി.സി. 336-ൽ പിതാവു വധിക്കപ്പെട്ടപ്പോൾ രാജാവായി. രണ്ടു വർഷം കഴിഞ്ഞ് (ബി.സി. 334) ലോകം കീഴടക്കുന്നതിനായി അദ്ദേഹം പുറപ്പെട്ടു. ബി.സി. 334 വസന്തകാലത്ത് 35000 വരുന്ന വമ്പിച്ച സൈന്യവുമായി ഹെലസ്പോണ്ട് കടന്നു. ഗ്രാനിക്കസ് നദിയുടെ തീരത്തു വച്ചു പേർഷ്യാക്കാർ അദ്ദേഹവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. അതോടുകൂടി ഏഷ്യാമൈനർ മുഴുവൻ അലക്സാണ്ടറിന് അധീനമായി. പേർഷ്യയിലെ രാജാവായ ദാര്യാവേശ് മൂന്നാമൻ (Darius lll) വിപുലമായ ഒരു സൈന്യം സജ്ജീകരിക്കുകയും ഇസസ്സിന് സമീപമുള്ള നദീതീരം കോട്ടകെട്ടി ബലപ്പെടുത്തുകയും ചെയ്തു. അലക്സാണ്ടർ ദാര്യാവേശിന്റെ താവളം പിടിച്ചടക്കി. അതിനുശേഷം തെക്കു ഫിനീഷ്യയിലേക്ക് നീങ്ങിയ അദ്ദേഹം സോർദ്വീപിനെ പിടിച്ചടക്കി; ഒരു ചിറ നിർമ്മിച്ചു് അതിനെ ഉപദ്വീപാക്കി മാറ്റി. തദ്ദേശവാസികളിൽ എണ്ണായിരത്തോളം പേർ കൊല്ലപ്പെടുകയും മുപ്പതിനായിരംപേർ അടിമകളായി വില്ക്കപ്പെടുകയും ചെയ്തു. ഈ വിജയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. 332-ന്റെ ഒടുവിൽ അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കി. ഈജിപ്തിലെ ഫറവോനായി കിരീടം ധരിച്ച അലക്സാണ്ടർ അമ്മൻ-റാ എന്ന ദേവന്റെ പുത്രനാണെന്നു വെളിച്ചപ്പാടു പ്രഖ്യാപിച്ചു. ഈജിപ്റ്റിൽ നൈൽഡൽറ്റയ്ക്കു നേരെ പടിഞ്ഞാറു ഭാഗത്തായി ഫറോസ് ദ്വീപിൽ അലക്സാണ്ടർ സ്ഥാപിച്ച പട്ടണമാണ് അലക്സാൻഡിയ. 

ബി.സി 331-ൽ അലക്സാണ്ടർ പേർഷ്യൻ ആക്രമണത്തിനൊരുങ്ങി. ഇതിനകം ദാര്യാവേശ് ഒരു സൈന്യം ശേഖരിച്ചു കഴിഞ്ഞിരുന്നു. ടൈഗ്രീസ് നദിയുടെ കിഴക്കുഭാഗത്തു അർബേലയ്ക്ക് സമീപം വച്ചായിരുന്നു യുദ്ധം. ദാര്യാവേശിന്റെ അശ്വസൈന്യം അലക്സാണ്ടറിന്റെ താവളം പിടിച്ചടക്കിയെങ്കിലും ഒരു പ്രത്യാക്രമണത്തിൽ ദാര്യാവേശിനെ തോല്പിച്ചു. ലോകചരിത്രത്തിലെ അതിരൂക്ഷവും നിർണ്ണായകവുമായ പതിനഞ്ചു യുദ്ധങ്ങളിൽ ഒന്നായി ഇതിനെ കരുതുന്നു. ബി.സി. 480-ൽ പേർഷ്യാക്കാർ ആതൻസ് ചുട്ടുകരിച്ചതിനു പ്രതികാരമായി പേർസിപ്പൊലീസ് അലക്സാണ്ടർ അഗ്നിക്കിരയാക്കി. അലക്സാണ്ടർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചു അവിടെ സ്വന്തംപേരിൽ പട്ടണങ്ങൾ സ്ഥാപിച്ചു. ബാക്ട്രിയയും സോഗ്ഡിയാനയും കടന്നു ജക്സാർട്ടസ് നദിവരെ അദ്ദേഹം എത്തി. ഒരു സോഗ്ഡിയൻ പ്രഭുവിന്റെ പുത്രിയായ റൊക്സാനേ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 327-ൽ അലക്സാണ്ടർ ഇന്ത്യയിലെത്തിച്ചേർന്നു. ഒരു വിപുലമായ സൈന്യത്തിന്റെ സഹായത്തോടുകൂടി പോറസ് രാജാവിനെ കീഴടക്കി. മടക്കയാത്രയിൽ ബാബിലോണിൽവച്ച് മലമ്പനി ബാധിച്ചു. ബി.സി. 323 ജൂൺ 13-ാം തീയതി അലക്സാണ്ടർ അകാലചരമം പ്രാപിച്ചു. 

അലക്സാണ്ടറിന്റെ പേർ ബൈബിളിൽ പറയുന്നില്ല. എന്നാൽ ദാനീയേൽ പ്രവചനത്തിൽ അലക്സാണ്ടറിനെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. കണ്ണുകളുടെ നടുവിൽ വിശേഷമായ കൊമ്പോടുകൂടി പടിഞ്ഞാറുനിന്ന് നിലംതൊടാതെ വന്ന കോലാട്ടുക്കൊറ്റൻ അലക്സാണ്ടറാണ്: (ദാനി, 8:21). നദീതീരത്തുനിന്ന രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ പാഞ്ഞുവന്ന കോലാട്ടുക്കൊറ്റൻ അതിനെ ഇടിച്ചു രണ്ടുകൊമ്പും തകർത്തുകളഞ്ഞു. ആട്ടു കൊറ്റനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. കോലാട്ടുകൊറ്റൻ ഏറ്റവും വലുതായി: (ദാനീ, 8:5-8). രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു: (ദാനീ, 8:20). ദാനീയേൽ 11-ലും അലക്സാണ്ടറിനെക്കുറിച്ചുള്ള പ്രവചനമുണ്ട്: “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും. അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടം പോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾതന്നെ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചുപോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലെയുമല്ല. അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും. എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.” (ദാനീ, 11:3-5). വിക്രമനായ രാജാവു മഹാനായ അലക്സാണ്ടർ ആണ്. അവന്റെ സന്തതിക്കല്ല അന്യർക്കു അധീനമാകും എന്ന പ്രവചനം അനുസരിച്ചു അലക്സാണ്ടറിന്റെ മരണശേഷം നാലു സൈന്യാധിപന്മാർ സാമ്രാജ്യം പങ്കിട്ടെടുത്തു. 

അലക്സാണ്ടർ യെരുശലേമിൽ ചെന്നപ്പോൾ മഹാപുരോഹിതനായ യദ്ദുവ അലക്സാണ്ടറെ എതിരേറ്റുവന്നു എന്നും പുരോഹിതൻ ധരിച്ചിരുന്ന മകുടത്തിലെ ദൈവനാമം കണ്ട് അതിന്റെ മുമ്പിൽ അദ്ദേഹം നമസ്കരിച്ചു എന്നും ഒരു വൃത്താന്തം യെഹൂദാചരിത്രകാരനായ ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അലക്സന്തർ

അലക്സന്തർ (Alexander)

പേരിനർത്ഥം – മനുഷ്യസംരക്ഷകൻ 

യെഹൂദന്മാരുടെ ഇടയിൽ വളരെയധികം പ്രചാരം നേടിയ ഒരു ഗ്രീക്കുപേരാണ് അലക്സന്തർ. തന്റെ സ്വർണ്ണ വിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കണമെന്ന് മഹാനായ അലക്സാണ്ടർ ആവശ്യപ്പെട്ടു എന്നും അതിനുപകരം ആ വർഷം ജനിക്കുന്ന ആൺകുട്ടികൾക്കെല്ലാം അലക്സാണ്ടർ എന്നു നാമകരണം ചെയ്യാമെന്നു പറഞ്ഞു അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നും ഒരു വിചിത്രകഥ യെഹൂദന്മാരുടെ ഇടയിൽ നടപ്പിലുണ്ട്. അലക്സന്തർ എന്ന പേരിന്റെ പ്രചാരം ഇഷ്ടപ്പെടാത്ത റബ്ബിമാരായിരുന്നു ഈ ഹാസ്യകഥ പ്രചരിപ്പിച്ചത്. 

1. യേശുവിന്റെ ക്രൂശു ചുമക്കുവാൻ റോമൻ പടയാളികൾ നിർബന്ധിച്ച കുറേനക്കാരനായ ശിമോന്റെ മകൻ: (മർക്കൊ, 15:21). രൂഫൊസിന്റെ സഹോദരനാണ് അലക്സന്തർ. റോമർ 16:13-ൽ രൂഫൊസിനെയും അവന്റെ അമ്മയെയും പൗലൊസ് വന്ദനം ചെയ്യുന്നു. 

2. മഹാപുരോഹിത കുടുംബത്തിലെ ഒരംഗം. പ്രവൃത്തി 4:6-ൽ ഒഴികെ മറ്റൊരിടത്തും പറയപ്പെടുന്നില്ല. 

3. എഫെസൊസിൽ ദെമേത്രിയൊസ് എന്ന തട്ടാന്റെ നേതൃത്വത്തിൽ പൗലൊസിനും കൂട്ടർക്കും എതിരെ നടന്ന കലാപത്തിൽ ജനത്തോടു വാദിക്കുവാൻ യെഹൂദന്മാർ മുമ്പോട്ടു കൊണ്ടുവന്ന ഒരു വ്യക്തി. എന്നാൽ അവൻ യെഹൂദൻ ആയതുകൊണ്ട് എഫെസൊസുകാർ അവനെ അംഗീകരിക്കുകയോ, സംസാരിക്കുവാൻ അനുവദിക്കുകയോ ചെയ്തില്ല: (അപ്പൊ, 19:33,34) 

4. നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞതുമൂലം വിശ്വാസക്കപ്പൽ തകർന്നുപോയവരിൽ ഒരുവൻ: (1തിമൊ, 1:19,20). ദുരുപദേശം പ്രസംഗിച്ച അവനെ അപ്പൊസ്തലൻ സാത്താനെ ഏല്പിച്ചു അഥവാ സഭാഭഷ്ടനാക്കി.

5. ചെമ്പുപണിക്കാരനായ അലക്സന്തർ: (2തിമൊ, 4:14,15). പൗലൊസിന്റെ പ്രസംഗത്തോടു എതിർത്തു നിന്നതുകൊണ്ട് അവനെ പ്രത്യേകം സൂക്ഷിച്ചുകൊള്ളാൻ പൗലൊസ് തിമൊഥയൊസിനെ ഉപദേശിച്ചു. ഈ അലക്സസന്തർ ചെമ്പുപണിക്കാരനായിരുന്നു. അക്കാലത്ത് എല്ലാതരത്തിലുള്ള ലോഹപ്പണി ചെയ്യുന്നവരെയും ചെമ്പുപണിക്കാരൻ എന്നു വിളിച്ചിരുന്നു. ചിലർ ഈ സ്ഥാനപ്പേരിനെ പേരിന്റെ ഭാഗമാക്കി “അലക്സസന്തർ ഖൽകെയുസ്” എന്നു വിളിക്കുന്നു. “അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവനു പകരം ചെയ്യും” എന്ന പൗലൊസിന്റെ പ്രസ്താവന ശാപമല്ല, പ്രവചനമാണ്. ഇവിടെ പ്രയോ ഗിച്ചിരിക്കുന്നതു് ഭാവികാലക്രിയയാണ്. 3-ഉം 5-ഉം ഒരാളാണെന്നു വാദിക്കുന്നവർ രണ്ടുപേരുടെയും സ്ഥലം എഫെസൊസ് ആണെന്നു ചൂണ്ടിക്കാണിക്കുന്നു. പണിക്കാരുടെ ഇടയിലാണ് എഫെസാസിൽ കലഹം ഉണ്ടായത്. എന്നാൽ 2തിമൊഥെയൊസ് 4:14-ൽ ഉണ്ടായതുപോലുള്ള ഏതെങ്കിലും എതിർപ്പിനെ പ്രവൃത്തി 19:33-ലെ പ്രസ്താവന ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല. 4-ഉം, 5-ഉം ഒരാളാണെന്ന വാദത്തോടു അനുകൂലിക്കാനോ പ്രതികൂലിക്കാനോ അധികമൊന്നുമില്ല. 3-ഉം, 4-ഉം ഒരാളാകാൻ ഇടയില്ല; കാരണം മൂന്നാമൻ യെഹൂദനും നാലാമൻ ക്രിസ്ത്യാ നിയും ആണ്.