അർപ്പക്ഷാദ്

അർപ്പക്ഷാദ്, അർഫക്സാദ് (Arphaxad)

പേരിനർത്ഥം – വിടുവിക്കുന്നവൻ

ശേമിന്റെ മൂന്നാമത്തെ മകനും ശാലഹിന്റെ അപ്പനും: (ഉല്പ, 10:22; 11:10-13,28; 1ദിന, 1:17,24. ലൂക്കൊസ് 3:36-ൽ അർഫക്സാദ് എന്നാണ്. ഇതു അർപ്പക്ഷാദ് എന്ന പേരിന്റെ ഗ്രീക്കു രൂപമാണ്.. ജലപ്രളയം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷമാണു അർപ്പക്ഷാദ് ജനിച്ചത്. 438 വർഷം ജീവിച്ചിരുന്നു.

അർത്ഥഹ്ശഷ്ടാ

അർത്ഥഹ്ശഷ്ടാ (Artaxerxes)

പേരിനർത്ഥം – ശക്തനായ രാജാവ്

പാർസി രാജാക്കന്മാരിൽ പലർക്കും ഇപ്പേരുണ്ടായിരുന്നു. ഫറവോൻ, കൈസർ എന്നിവപോലുള്ള ബിരുദനാമമായിരിക്കാം. ശക്തനായ രാജാവ് എന്നായിരിക്കണം അർത്ഥം. ‘മഹായോദ്ധാവു’ എന്നു ഹെരൊഡോട്ടസ് അർത്ഥനിർണ്ണയം ചെയ്യുന്നു.

1.  വ്യാജ സ്മെർദിസ് (Smerdis): മരിച്ചുപോയ കോരെശിന്റെ പുത്രനായി സ്മെർദിസ് എന്നവകാശപ്പെട്ടുകൊണ്ടു സിംഹാസനം കൈയടക്കി. അർത്ഥഹ്ശഷ്ടാവ് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഏഴുമാസത്തോളം (ബി.സി.522 ) ഭരിച്ചു. അതിനുശേഷം അയാൾ വധിക്കപ്പെട്ടു. കോരെശിന്റെയും കാംബിസസിന്റെയും ഉദാരനയങ്ങൾക്കെതിരായിരുന്നു. തന്മൂലം യെഹൂദന്മാരുടെ ശത്രുക്കൾ പത്രിക എഴുതി അയച്ചപ്പോൾ ദൈവാലയത്തിന്റെ പുനർനിർമ്മാണം തടഞ്ഞു: (എസ്രാ, 4:7-24). 

2. അർത്ഥഹ്ശഷ്ടാ ഒന്നാമൻ (Artaxerxes I): വലത്തു കൈയിലെ വൈകല്യം നിമിത്തം Longimanus എന്നറിയപ്പെട്ടു. നാല്പതുവർഷം രാജ്യം ഭരിച്ചു (ബി.സി. 465-425). രാജ്യകാര്യങ്ങൾ ബന്ധുക്കളെയും യുദ്ധകാര്യങ്ങൾ പടനായകന്മാരെയും ഏല്പിച്ചിരുന്നതുകൊണ്ട് പലസ്തീനിലെ കാര്യങ്ങൾ ഉദ്യോഗസ്ഥന്മാരെ ഏല്പിക്കുവാൻ അർത്ഥഹ്ശഷ്ടാവിനു പ്രയാസം തോന്നിയില്ല. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ഏസ്രായ്ക്കും അനുയായികൾക്കും ധാരാളം ആനുകൂല്യങ്ങൾ നല്കി, എസ്രായെ യെരൂശ ൾലേമിലേക്കു അയച്ചു (ബി.സി. 457): (എസ്രാ, 7:1-8 :1). ഉദ്ദേശം 13 വർഷത്തിനുശേഷം  യെരൂശലേമിന്റെ നിയന്ത്രണം നല്കി നെഹെമ്യാവിനെ അയച്ചു (ബി.സി. 444): (നെഹെ, 2:1-8).

അർത്തെമാസ്

അർത്തെമാസ് (Artemas)

പേരിനർത്ഥം – അർത്തെമിസിന്റെ ദാനം

നിക്കൊപ്പൊലിസിൽ പൗലൊസിന്റെ സഹപ്രവർത്തകനായിരുന്നു. ക്രേത്തയിൽ തീത്തൊസിന്റെ അടുക്കൽ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അയയ്ക്കുമ്പോൾ തീത്തോസിനോടു നിക്കൊപ്പൊലിസിൽ വന്നു തന്നോടു ചേരുവാൻ പൗലൊസ് എഴുതി: (തീത്തൊ, 3:12). ലുസ്ത്രയിലെ ബിഷപ്പായിരുന്നു അർത്തെമാസ് എന്നു പാരമ്പര്യം.

അർക്കെലെയൊസ്

ഹെരോദാ അർക്കെലെയൊസ് (Herod Archelaus) 

ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).

അർക്കിപ്പൊസ്

അർക്കിപ്പൊസ്, അർഹിപ്പൊസ് (Archippus)

പേരിനർത്ഥം – കുതിരകളുടെ അധികാരി 

സഹഭടനായ അർഹിപ്പൊസ് എന്നു പൗലൊസ് ഇയാളെക്കുറിച്ചു പറഞ്ഞിരിക്കുന്നു: (ഫിലേ, 2). ഫിലേമോന്റെ വീട്ടിലെ സഭയിൽ ഒരു പ്രധാനിയും പൗലൊസിനോടൊപ്പം സുവിശേഷഘോഷണത്തിൽ ഒരു പോരാളിയുമാണ്. പാരമ്പര്യപ്രകാരം അർഹിപ്പൊസ് ക്രിസ്തുവിന്റെ എഴുപതു ശിഷ്യന്മാരിൽ ഒരാളായിരുന്നു. ലവോദിക്യയ്ക്കടുത്തുള്ള ഖോണേയിൽ വച്ചു രക്തസാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്നു. കൊലൊസ്യ ലേഖനത്തിന്റെ അവസാനഭാഗത്ത് ആ ലേഖനം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽ നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്വിൻ എന്നു നിർദ്ദേശിച്ചശേഷം, ‘അർഹിപ്പൊസിനോടു’ കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ എന്ന പ്രബോധനം കാണുന്നു: (കൊലൊ, 4:17). അതുകൊണ്ടു കൊലൊസ്യസഭയിലെ ഒരു സഹശുശ്രഷകനായിരുന്നു അദ്ദേഹമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്. ഫിലേമോൻ, അപ്പിയ എന്നിവരോടൊപ്പം അർക്കിപ്പൊസിനെക്കൂടി പറഞ്ഞിരിക്കുന്നതുകൊണ്ട് അയാൾ ഫിലേമോന്റെ കുടുംബാംഗം ആയിരുന്നു എന്നു അനുമാനിക്കുന്നതിൽ തെറ്റില്ല. (ഫിലേ, 2).