2തെസ്സലൊനീക്യർ

തെസ്സലൊനീക്യർക്കു എഴുതിയ രണ്ടാം ലേഖനം (Book of 2 Thessalonians)

പുതിയനിയമത്തിലെ പതിനാലാമത്തെ ലേഖനം. പൗലൊസ് ഈ ലേഖനം എഴുതുമ്പോഴും തെസ്സലൊനീക്യ സഭയുടെ സ്ഥിതിഗതികൾക്ക് വലിയ മാറ്റമുണ്ടായിരുന്നില്ല. സ്വില്വാനൊസ്, തിമൊഥയൊസ് എന്നിവരോടൊപ്പം കൊരിന്തിൽ കഴിയുന്ന കാലത്താണ് ഈ ലേഖനം എഴുതിയത്: (1:1; പ്രവൃ, 18:5. ആദ്യ ലേഖനത്തെ അവർ സ്വീകരിച്ചതിനു ശേഷം സഭയിൽ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ചു പൌലൊസിനു ലഭിച്ച വിവരങ്ങളാണ് ലേഖനരചനയ്ക്ക് പ്രേരകമായത്. 

ഗ്രന്ഥകർത്താവ്: ലേഖനകർത്താവ് പൌലൊസ് ആണെന്ന് പ്രസ്താവന ഇതിലുണ്ട്. (1:1; 3:17). ഒന്നാം ലേഖനത്തെക്കാൾ കൂടുതൽ പ്രാചീന സാക്ഷ്യങ്ങളും ഉദ്ധരണികളും ഉള്ളതു രണ്ടാം ലേഖനത്തിനാണ്. ജസ്റ്റിൻ മാർട്ടിയർ ഇതിനെ പരാമർശിച്ചിട്ടുണ്ട്. ഐറീനിയസ് പൗലൊസിൻ്റേതായി ഈ ലേഖനത്തെ പറയുന്നു. മുറട്ടോറിയൻ കാനോനിലും പഴയ സിറിയക് ലത്തീൻ പരിഭാഷകളിലും മാർഷ്യൻ കാനോനിലും പൗലൊസിന്റെ ലേഖനമായി ഇതിനെ ചേർത്തിരിക്കുന്നു. ലേഖനത്തിലെ ഭാഷാ ശൈലിയും പ്രയോഗങ്ങളും പൌലൊസിന്റേതാണ്. രണ്ടു ലേഖനങ്ങൾക്കും തമ്മിലുള്ള പൊരുത്തം വിസ്മയകരമാണ്. പ്രാർത്ഥനകൾ (1തെസ്സ, 3:11-13; 5:23; 2തെസ്സ, 2:16,17; 3:16), സ്തോത്രങ്ങൾ (1തെസ്സ, 1:2,3; 2തെസ്സ, 1:3), അഭ്യർത്ഥനാ ശൈലികൾ (1തെസ്സ, 4:1; 2തെസ്സ, 3:1) എന്നിവ രണ്ടു ലേഖനങ്ങളിലും വലിയ വ്യത്യാസം കൂടാതെ കാണപ്പെടുന്നു. 

എഴുതിയ കാലം: ഒന്നാം ലേഖനം എഴുതിക്കഴിഞ്ഞ് ചില മാസങ്ങൾക്കുള്ളിൽ തന്നെ ഈ ലേഖനവും എഴുതി. പൗലൊസ് കൊരിന്തിൽ വന്നത് എ.ഡി. 50-ൻ്റെ ആരംഭത്തിലാണ്. അവിടെനിന്ന് 51-ൽ ഒന്നാമത്തെ ലേഖനമെഴുതി. എ.ഡി. 52-ൽ രണ്ടാമത്തെ ലേഖനവും എഴുതി.

ഉദ്ദേശ്യം: 1. പീഡനം സഹിക്കുന്ന വിശ്വാസികളെ ആശ്വസിപ്പിക്കുക. 2. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ കുറിച്ച് (2:1) തെസ്സലൊനീക്യരെ ഓർപ്പിക്കുകയും അധർമ്മമൂർത്തി വെളിപ്പെടുകയും വിശ്വാസത്യാഗം സംഭവിക്കുകയും ചെയ്യുന്നതിനു മുമ്പു കർത്താവിന്റെ നാൾ വരികയില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുക: (2:2-10). 3. ക്രമം കെട്ടു നടക്കുന്നവരെ വേല ചെയ്ത് അഹോവൃത്തി കഴിക്കുന്നതിന് പ്രബോധിപ്പിക്കുക: (3:6-15). 4. വ്യാജലേഖനങ്ങളിൽ നിന്ന് തന്റെ ലേഖനങ്ങളെ തിരിച്ചറിയുവാനുളള അടയാളം നല്കുക: (3:17). 

പ്രധാന വാക്യങ്ങൾ: 1. “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ” 2തെസ്സലൊനീക്യർ 1:6,7.

2. “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” 2തെസ്സലൊനീക്യർ 2:13.

3. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.” 2തെസ്സലൊനീക്യർ 2:14.

4. “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.” 2തെസ്സലൊനീക്യർ 3:3.

5. “സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” 2തെസ്സലൊനീക്യർ 3:16.

സവിശേഷതകൾ: 1. ചരിത്രാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്ന അനീതിയുടെ സകല വഞ്ചനയെയും കുറിച്ച് ഈ ലേഖനം വ്യക്തമാക്കുന്നു. എതിർക്രിസ്തുവിനെ അധർമ്മമൂർത്തി, നാശയോഗ്യൻ എന്നീ പേരുകളിൽ പരാമർശിക്കുന്നു. (2:3,12).2. ക്രിസ്തുവിന്റെ പുനരാഗമനമാണ് ഈ ലേഖനത്തിലെയും പ്രധാന വിഷയം. (2:1-12). പുനരാഗമനത്തോടുകൂടി നടക്കുന്ന ദൈവത്തിന്റെ നീതിയുള്ള ന്യായവിധി വെളിപ്പാട് പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നതു പോലെയാണ് ഇതിലും കാണപ്പെടുന്നത് ഒന്നാം ലേഖനത്തിലെ വിഷയം ക്രിസ്തു സഭയ്ക്കുവേണ്ടി വരുന്നതും, രണ്ടാം ലേഖനത്തിലേത് ക്രിസ്തു സഭയോടുകൂടെ വരുന്നതും ആണ്. 2:7-ലെ തടുക്കുന്നവൻ ആരാണെന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. (നോക്കുക; തടുക്കുന്നവൻ). 

ബാഹ്യരേഖ: I. വന്ദനം: 1:1,2. 

II. പൗലൊസ് പീഡനം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നു: 1:3-12.

1. തെസ്സലൊനീക്യർക്കു വേണ്ടി സ്തോത്രം ചെയ്യുന്നു: 1:3,4.

2. ക്രിസ്തുവിന്റെ വരവിന്റെ കാഴ്ചപ്പാടിൽ പ്രോത്സാഹനം നല്കുന്നു: 1:5-10.

3. അവർക്കു വേണ്ടിയുള്ള പ്രാർത്ഥന: 1:11,12. 

III. പൗലൊസ് തെസ്സലൊനീക്യരുടെ ധാരണയെ തിരുത്തുന്നു: 2:1:17.

1. കർത്താവിന്റെ നാൾ വന്നിട്ടില്ല: 2:1,2.

2. അധർമ്മമൂർത്തി മുമ്പേ പ്രത്യക്ഷപ്പെടും: 2:3-12. 

3. അവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും പ്രബോധനവും: 2:13-17.

IV. പ്രായോഗിക പ്രബോധനങ്ങൾ: 3:1-15.

1. പ്രാർത്ഥനയ്ക്കുവേണ്ടി അപേക്ഷിക്കുന്നു: 3:1,2.

2. കർത്താവിൽ സ്ഥിരതയോടിരിക്കുക: 3:3-5.

3. ക്രമംകെട്ടുനടക്കുന്നവരെ ഒഴിഞ്ഞ് സുബോധമായി ജീവിക്കുക: 3:6-15. 

V. ഉപസംഹാരം: 3:16-18.

Leave a Reply

Your email address will not be published. Required fields are marked *