മരണം

മരണം (death)

തനറ്റൊസ് എന്ന ഗ്രീക്കു പദത്തിനു രണ്ടാശയങ്ങളുണ്ട്: 1. ശാരീരിക മരണം. (യോഹ, 11:13; എബ്രാ, 2:15; 5:7; 7:23). 2. ദൈവത്തിൽ നിന്നുള്ള വേർപാട്. (റോമ, 5:12, 14, 17, 21). മരണം ജീവന്റെ വിപര്യായമാണ്, അഭാവമല്ല. മണ്ണിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” പാപത്തിൽ വീണ മനുഷ്യനോടുള്ള ദൈവകല്പനയാണിത്. (ഉല്പ, 3:19). മനുഷ്യന്റെ പേരുകളിലധികവും മണ്ണിനെയും മരണത്തെയും വ്യഞ്ജിപ്പിക്കുന്നു. മനുഷ്യൻ്റെ കൂടെപ്പിറപ്പാണ് മരണം. ജനിക്കുന്ന നിമിഷം മുതൽ മരണ വക്ത്രത്തിലേക്കു ചുവടുവച്ചു അവൻ പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മരണ നിമിഷംവരെയും മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുകയാണ്. ബാല്യം മുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു. (സങ്കീ, 88:15). ഞാൻ ജീവിക്കുന്നു എന്ന ബോധം ഉണ്ടാകുന്നതിനു മുമ്പു തന്നെ എത്രയോ ഭ്രൂണങ്ങൾ അകാലത്തിൽ വിസ്മൃതിയിൽ വിലയം പ്രാപിക്കുന്നു. മനുഷ്യാനുഭവത്തിൽ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. വെറും ഒരു പ്രാകൃതിക പ്രതിഭാസമായി പരിഗണിക്കപ്പെടാവുന്ന ഒന്നല്ല അത്. മരണം ഒരു നിഗുഢതയാണ്. ദൈവസൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. പക്ഷേ താഴെക്കിടയിലുള്ള പലയിനം സസ്യങ്ങൾക്കും ചില ജന്തുക്കൾക്കും ഉള്ളത്രപോലും ആയുസ്സു മനുഷ്യനില്ല. ദൈവസാദൃശ്യത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെങ്കിൽ എന്തുകൊണ്ടു അവൻ മരിക്കുന്നു എന്നതും ഒരു പ്രശ്നമാണ്. ദൈവഹിതത്തിനു വിരുദ്ധമായി മനുഷ്യൻ പാപത്തിൽ വീണതാണ് അതിനു കാരണമെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (ഉല്പ, 2:17). പാപം സാർവ്വത്രികമായതുകൊണ്ടു പാപത്തിന്റെ ശമ്പളമായ മരണവും സാർവ്വത്രികമാണ്. “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12).

പ്രാകൃതിക ജീവന്റെ വിച്ഛേദനമാണ് മരണം. ഏതവസ്ഥയിലും വർഗ്ഗത്തിലും പ്രായത്തിലുമുളളവർ മരണത്തിനു വിധേയരാണ്. (ഉദാ: അബ്രാഹാം (ഉല്പ, 25:11), അഹരോന്റെ പുത്രന്മാർ (ലേവ്യ, 16:1), മോശെ (ആവ, 34:5), പ്രസവവേദനയിലായിരുന്ന സ്ത്രീ (1ശമൂ, 4:20), ദാവീദിന്റെ കുഞ്ഞ് (2ശമൂ, 12’23). ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്നതാണു മരണം. (2തിമൊ, 4:6; ലൂക്കൊ, 23:46). അതു സകല ഭൂവാസികളുടെയും വഴിയാണ്. (യോശു, 23:14). പൂർവ്വാവസ്ഥയിലേക്കുള്ള മടക്കമാണു് മരണം. “എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു.” (സഭാ, 3:20). മരണത്തെക്കുറിക്കുന്ന ഒരു ശുഭപദമാണ് നിദ്ര. പഴയനിയമത്തിൽ രാജാക്കന്മാരുടെ മരണത്തെക്കുറിച്ചു പറയുമ്പോൾ നിദ്രകൊണ്ടു എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. (2രാജാ, 8:24). ലാസറിന്റെ മരണത്തെക്കുറിച്ച് അവൻ നിദ്രകൊള്ളുന്നു എന്നു യേശു പറഞ്ഞു; എന്നാൽ ശിഷ്യന്മാർക്കതു മനസ്സിലായില്ല. (യോഹ, 11:11-15). മരണത്തിനും നിദ്രയ്ക്കും തമ്മിൽ ഉപരിപ്ലവമായ സാമ്യം മാത്രമേയുള്ളൂ. നിദ്രയിൽ വ്യക്തി അവിടെ കിടക്കുകയാണ്. ഏതു സമയത്തും അവനെ ഉണർത്താം. മരണത്തിൽ വ്യക്തി അവിടെയില്ല. ഭൗതിക ശരീരം മാത്രമാണ് അവിടെ കിടക്കുന്നത്. ഏറെത്താമസിയാതെ ശരീരം ചീഞ്ഞഴുകും. മരണാവസ്ഥയെക്കുറിച്ചുള്ള ചില വിവരണങ്ങളുണ്ട്. മൃതനു ദൈവത്തെ കാണാൻ കഴിയുകയില്ല. (യെശ, 38:11; ഇയ്യോ, 35:14). ദൈവത്തെ സ്തുതിക്കുവാൻ കഴിയുകയില്ല. (സങ്കീ, 6:5; യെശ, 38:18). 

ആത്മീയാർത്ഥത്തിൽ ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ഇതിനെ ഇരുളായും മരണനിഴലായും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:78; 1യോഹ, 3:14; റോമ, 5:12; 6:23; യോഹ, 3:36; എഫെ, 2:1, 5; വെളി, 2:11). ദൈവകല്പപന ലംഘിച്ചപ്പോൾ ആദാം മരിച്ചു. (ഉല്പ, 2:17). തന്മൂലം എല്ലാ മനുഷ്യരും ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ എന്നാണ് അപ്പൊസ്തലൻ അവരെക്കുറിച്ചു പറയുന്നത്. (റോമ, 5:12, 14, 17, 21; എഫെ, 2:1). ദൈവത്തോടുള്ള കൂട്ടായ്മയിൽ ബോധപൂർവ്വമായ അസ്തിത്വമാണ് ആത്മീയജീവിതം. ദൈവത്തിൽ നിന്നും വേർപെട്ടുള്ള ബോധപൂർവ്വമായ അസ്തിത്വമാണ് ആത്മീയ മരണം. 

സ്നേഹവാനായ ദൈവം പാപത്തിനു ഇത്രയും വലിയ ശിക്ഷ നല്കുമോ എന്ന സംശയം ഉദിക്കാം. മരണം ജീവിതം പോലെ ഒരവസ്ഥയാണ്. ജഡത്തിന്റെ ചിന്ത മരണം (റോമ, 8:6) എന്നു അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. ജഡത്തിനാണ് മരണം. അതായത്, ജഡത്തിന്റെ അന്ത്യമാണ് മരണം. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല എന്നു അപ്പൊസ്തലൻ തുടരുന്നു. (റോമ, 8:7). സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു എന്നു യോഹന്നാൻ അപ്പൊസ്തലൻ വ്യക്തമാക്കുന്നു. (1യോഹ, 3:14). മരണശേഷം രക്ഷപ്രാപിക്കു വാനുള്ള സാധ്യത ആർക്കുമില്ല. അപ്രകാരം ഒരു സാധ്യതയുണ്ടെങ്കിൽ രക്ഷ എന്ന പ്രയോഗത്തിന്റെ വിവക്ഷ തന്നെ തെറ്റാകും. മരണത്തിൽ നിന്നു ജീവങ്കലേക്കു കടക്കുന്നതാണല്ലോ രക്ഷ. (യോഹ, 5:24). 

മരണത്തിന്മേലുളള വിജയം പുതിയനിയമ ഉപദേശങ്ങളിൽ പ്രധാനമാണ്. പാപവും മരണവും തമ്മിലുള്ള ബന്ധം ക്രിസ്തു നേടിയ വീണ്ടെടുപ്പിൽ സ്വന്തം മരണം അനിവാര്യമാക്കിത്തീർത്തു. (1കൊരി, 15:3; റോമ, 4:24,25; 1പത്രൊ, 3:18). മരണത്തിനു വിധേയനായിക്കൊണ്ടു ക്രിസ്തു മരണത്തെ ജയിക്കുകയും ജീവനും അമർത്ത്യതയും വെളിപ്പെടുത്തുകയും ചെയ്തു. (2തിമൊ, 1:10). മരണത്തിന്റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താൽ നീക്കി മരണഭീതിയിൽ നിന്നും മനുഷ്യനെ വിടുവിച്ചു. (എബ്രാ, 2:14). മരണത്തിലൂടെ ക്രിസ്തു പാപത്തിനു അന്ത്യം കുറിച്ചു. “അവൻ മരിച്ചതു പാപസംബ ന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.” (റോമ, 6:10). ക്രിസ്തുവിനെ കൂടാതെ മരണം നമ്മുടെ അത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള വിജയത്തെ കർത്താവ് തന്റെ ഉയിർത്തെഴുന്നേല്പിലൂടെ സ്ഥിരീകരിച്ചു. “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിനു അവന്റെമേൽ ഇനി കർതൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമ, 6:9). പുതിയനിയമ വെളിച്ചത്തിൽ നിത്യജീവൻ എന്നത് ആത്മാവിനെ സംബന്ധിക്കുന്നതു മാത്രമല്ല ശരീരപുനരുത്ഥാനവും കൂടിച്ചേർന്നതാണ്. 

ആത്മീയ ജീവൻ പ്രാപിച്ചുവെങ്കിലും വിശ്വാസി ശാരീരികമരണത്തിനു വിധേയനാണ്. ജയിക്കപ്പെടേണ്ട ഒരുക്കത്തെ ശത്രുവാണ് മരണം. (1കൊരി, 15:26). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിൽ മരിച്ചവർ അമർത്യരായി ഉയിർപ്പിക്കപ്പെടുമ്പോൾ മരണം എന്നേക്കുമായി നീങ്ങിപ്പോകും. (1കൊരി, 15:52; ഫിലി, 3:20,21). രക്ഷിക്കപ്പെടാത്ത വ്യക്തിക്ക് മരണം നഷ്ടവും രക്ഷിക്കപ്പെട്ടവർക്കു മരണം ലാഭവുമത്ര. (ഫിലി, 1:21). ശരീരത്തിന്റെ ഭാവിക പുനരുത്ഥാനത്തിന്റെ വെളിച്ചത്തിൽ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. മരണഭയം എന്നേക്കുമായി ഒഴിഞ്ഞുപോയി. ദൈവസന്നിധിയിൽ നില്ക്കുമ്പോൾ അവനു പാപം പ്രശ്നമല്ല. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലുടെ മരണത്തിന്റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു. (1കൊരി, 15:56). മരണം ലാഭമാണ്; കാരണം മരണത്തോടുകൂടി ദൈവപുത്രന്റെ സാന്നിദ്ധ്യത്തിലായിരിക്കുവാൻ വിശ്വാസിക്കു കഴിയും. (ഫിലി, 1:21, 23; 2കൊരി, 5:8).;മരണത്തിന് ക്രിസ്തുവിൽ നിന്നും ഒരു വ്യക്തിയെ വേർപെടുത്തുവാൻ കഴിയുകയില്ല. (റോമ, 8:38). അവിശ്വാസി പാപം നിമിത്തം മരിച്ചവനാണ്. (എഫെ, 2:1; കൊലൊ, 2:11). ദുരുപദേഷ്ടാക്കന്മാർ രണ്ടുരു ചത്തവരാണ്. (യൂദാ, 12). അന്ത്യശിക്ഷാവിധിയിൽ ദുഷ്ടന്മാർ ദൈവത്തിൽ നിന്നും എന്നേക്കുമായി വേർപെടും. ഈ വേർപാടാണു രണ്ടാം മരണം. (വെളി, 2:11; 21:8). നിത്യനാശമാണു് അത്. നിത്യാഗ്നി, നിത്യദണ്ഡനം, നരകം എന്നെല്ലാം വ്യവഹരിക്കുന്നതു രണ്ടാം മരണത്തെയാണ്.

ഏഴുവിധ മരണങ്ങൾ

1. ആത്മീയ മരണം. (എഫെ, 2:1).

2. പാപസംബന്ധമായ മരണം. (റോമ, 6:2).

3. ജഡചിന്തയായ മരണം. (റോമ, 8:6).

4. കഷ്ടങ്ങളും പ്രയാസങ്ങളുമായ മരണം. (2കൊരി, 4:12).

5. ശാരീരിക മരണം. (എബ്രാ, 9:27).

6. പിന്മാറ്റമാറ്റത്താലുള്ള മരണം. (വെളി, 3:1).

7. നിത്യമരണം. (വെളി, 20:14).

One thought on “മരണം”

Leave a Reply

Your email address will not be published. Required fields are marked *