മന്നാ

മന്നാ (manna)

യിസ്രയേൽ ജനത്തിനു മരുഭൂപ്രയാണത്തിൽ ലഭിച്ച അത്ഭുതകരമായ ഭക്ഷണമാണ് മന്ന. മന്നാ നിലത്തു കിടക്കുന്നതു കണ്ട് യിസ്രായേൽജനം അത്ഭുതപ്പെട്ടു, ഇതെന്ത്? (മൻ-ഹൂ) എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. (പുറ, 16:14,15). ശബ്ബത്ത് ഒഴികെ എല്ലാ ദിവസവും രാവിലെ മന്നാ വീണിരുന്നു. അതു ഉറച്ച മഞ്ഞുപോലുള്ള നേരിയ വസ്തുവായിരുന്നു. വെയിൽ മൂക്കുമ്പോൾ മന്നാ ഉരുകിപ്പോകും. അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവയ്ക്കുവാൻ പാടില്ല. പിറ്റേദിവസം അതു കൃമിച്ചു നാറിപ്പോകും. എന്നാൽ ശബ്ബത്തിന്റെ തലേദിവസം പെറുക്കി ശബ്ബത്തിനു സൂക്ഷിച്ചുവെക്കുന്നത് നാറുകയില്ല. അതിനെ പാകം ചെയ്തതോ, ചുട്ടോ ഭക്ഷിക്കാം. അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശ യുടെ രുചിയുള്ളതും ആയിരുന്നു. യിസ്രായേൽജനം നാല്പതു വർഷം മന്നാ ഭക്ഷിച്ചു. കനാനിലെ പുതിയ ധാന്യം ലഭിച്ച ഉടൻ മന്നാ നിന്നുപോയി. “അവർ ദേശത്ത വിളവു അനുഭവിച്ചതിന്റെ പിറ്റെദിവസം മന്നാ നിന്നുപോയി; യിസ്രായേൽ മക്കൾക്കു പിന്നെ മന്നാ കിട്ടിയതുമില്ല ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.” (യോശു, 5:12).

എബായലേഖനകാരൻ നിയമപെട്ടകത്തിനകത്തുള്ള വസ്തുക്കളുടെ കൂട്ടത്തിൽ മന്ന ഇട്ടുവച്ച പൊൻപാത്രത്തെക്കുറിച്ചു പറയുന്നു. (എബ്രാ, 9:4). കല്ദയർ യെരൂശലേം ആക്രമിച്ചപ്പോൾ നിയമപെട്ടകം, കല്പലകകൾ, അഹരോന്റെ വടി, വിശുദ്ധ അഭിഷേക തൈലം, മന്നാ ഇട്ടുവച്ച പൊൻപാത്രം എന്നിവ ഒളിപ്പിച്ചു എന്നും മശീഹയുടെ കാലത്ത് അവ പുനഃസ്ഥാപിക്കപ്പെടുമെന്നും ഒരു പ്രബലമായ വിശ്വാസം യെഹൂദന്മാരുടെ ഇടയിലുണ്ട്. 

പെർഗ്ഗമൊസ് സഭയിലെ ജയാളിക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങളിൽ ഒന്നാണ് മറഞ്ഞിരിക്കുന്ന മന്നാ. (വെളി, 2:17). മന്നയെ ശക്തിമാന്മാരുടെ അപ്പം എന്നും സ്വർഗ്ഗീയധാന്യം എന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 78:24,25) അനന്തരതലമുറകൾ കാണേണ്ടതിനു ഒരിടങ്ങഴി സൂക്ഷിച്ചു വയ്ക്കുവാൻ ദൈവം മോശെയോടു കല്പിച്ചു. (പുറ, 16:32-34). ജീവന്റെ അപ്പത്തെ യേശു മന്നയോടു സാദൃശ്യപ്പെടുത്തി. (യോഹ, 6:31, 49-58). സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവന്റെ അപ്പം ക്രിസ്തുവത്രേ. മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചവർ മരിച്ചു. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവന്റെ അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ഒരിക്കലും മരിക്കയില്ല. (യോഹ, 6:51).

മന്നായുടെ സ്വാദിനെക്കുറിച്ചുള്ള മൂന്നുവിധ പ്രസ്താവനകൾ തിരുവചനത്തിലുണ്ട്: ഒന്ന്; “യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.” (പുറ, 16:31). ദൈവത്തിൻ്റെ കൃപാദാനം ആദ്യം അനുഭവിക്കുന്ന ഏവർക്കും വളരെയേറെ രുചികരമായി അതനുഭവപ്പെടും. രണ്ട്; “അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.” (സംഖ്യാ, 11:8). കുറച്ചുനാൾ മന്നാ ഭക്ഷിച്ചുകഴിഞ്ഞപ്പോൾ തേനിൻ്റെ രുചിപോയി; എണ്ണ ചേർത്ത ദോശപോലെയായി. ദൈവം നല്കിയ അനുഗ്രഹങ്ങളോടുള്ള രുചിക്കുറവ്, അവനോടുള്ള ആദ്യസ്നേഹം കുറഞ്ഞു പോകുന്നതിൻ്റെ ലക്ഷണമാണ്. മൂന്ന്; “ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 21:5). കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ മന്നാ സാരമില്ലാത്ത (വിലകെട്ട) ആഹാരമായി മാറി. ജനത്തിൻ്റെ വിശ്വാസരാഹിത്യം പൂർണ്ണമായതിൻ്റെ തെളിവാണത്. ആ ജനമാണ് മരുഭൂമിയിൽ പട്ടുപോയത്. ദൈവം നല്കിയ നന്മകൾ ചെറുതാകട്ടെ വലുതാകട്ടെ, എല്ലാക്കാലവും അതിനെ നന്ദിയോടെ സ്മരിക്കാനും ദൈവത്തിന് സ്തോത്രം കരേറ്റാനും ദൈവമകൾക്ക് കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *