മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം — മറവി ഉണ്ടാക്കുനവൻ

യെഹൂദയിലെ പതിന്നാലാമത്തെ രാജാവ്. ഹിസ്ക്കിയാരാജാവിന്റെ പുത്രനാണ് മനശ്ശെ. (2രാജാ, 20:21; 21:1; 2ദിന, 32:33; 33:1). മനശ്ലെയുടെ അമ്മയ്ക്കു ഹെഫ്സീബ എന്നുപേർ. പിതാവിന്റെ മരണത്തിനു 12 വർഷം മുമ്പാണ് മനശ്ശയ ജനിച്ചത്. യെഹൂദയുടെ ചരിത്രത്തിൽ ഏറ്റവും അധിധികം വർഷം ഭരണം നടത്തിയത് മനശ്ശെയാണ്. പിതാവിന്റെ കാലത്തു തന്നെ മനശ്ശെ സഹരാജാവായി ഭരണം നടത്തിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ മനശ്ശെ രാജാവായി. മതപരമായ പിന്മാറ്റത്തിന്റെ കാലമായിരുന്നു മനശ്ശെയുടെ ഭരണകാലം. അന്യദേശങ്ങളിലെ അന്ധവിശ്വാസങ്ങൾ സ്വന്തം രാജ്യത്തിൽ സ്വീകരിച്ചു. മനശ്ശെ യഹോവയ്ക്കു അനിഷ്ടമായുള്ളതു ചെയ്തു. അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കുകയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കുകയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. പൂജാഗിരികളെ വീണ്ടും പണിതു. ബാലിനു ബലിപീഠങ്ങൾ നിർമ്മിച്ചു. അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു. ദൈവാലയത്തിലെ രണ്ടു പ്രാകാരങ്ങളിലും ആകാശസൈന്യത്തിന് ബലിപീഠങ്ങൾ പണിതു. മനശ്ശെയെ ശാസിച്ച പ്രവാചകന്മാരെ അവൻ പീഡിപ്പിച്ചു. 

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചു യെശയ്യാപ്രവാചകൻ മനശ്ശയുടെ കല്പനയാൽ ഈർച്ചവാൾ കൊണ്ടു അറുക്കപ്പെട്ടു. യെശയ്യാവിന്റെ മരണശേഷം യോശീയാ രാജാവിന്റെ കാലം വരെ പ്രവാചകശബ്ദം കേട്ടതേയില്ല. മനശ്ശയുടെ പാപങ്ങൾക്കു പ്രത്യാഘാതം ഉണ്ടായി. അശ്ശൂർ സൈന്യം വന്ന് മനശ്ശയെ കൊളുത്തുകളാൽ പിടിച്ച് ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ടുപോയി. (2ദിന, 33:11). കഷ്ടത്തിലായപ്പോൾ മനശ്ശെ തന്നെത്താൻ താഴ്ത്തി ദൈവത്തോടു വിളിച്ചപേക്ഷിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ടു രാജകീയ പദവി മടക്കിക്കൊടുത്തു. ഒരു വർഷത്തോളം മനശ്ശെ ബദ്ധനായിരുന്നു. മടങ്ങിവന്നശേഷം രാജ്യത്തെ ഭദ്രമാക്കുവാൻ വേണ്ട ശ്രമങ്ങൾ ചെയ്തു. യഹോവയുടെ ആലയത്തിൽ നിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. യഹോവയുടെ യാഗപീഠം നന്നാക്കി. അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു. മനശ്ശെ മരിച്ചപ്പോൾ അരമനത്തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ അടക്കം ചെയ്തു. (2രാജാ, 21:18,26; 2ദിന, 33:20). യേശുവിന്റെ വംശാവലിയിൽ മനശ്ശയുടെ പേർ ഉണ്ട്. (മത്താ, 1:9,10). ഏസർ-ഹദോന്റെ ശിലാലിഖിതത്തിൽ മനശ്ശെ രാജാവിനെക്കുറിച്ചുള്ള പരാമർശം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *