ഫിലേമോൻ

ഫിലേമോനു എഴുതിയ ലേഖനം (Book of Philemon)

പൗലൊസിന്റെ കാരാഗൃഹ ലേഖനങ്ങളിലൊന്നാണ് ഫിലേമോൻ. ഒരു വ്യക്തിക്കു എഴുതിയ ലേഖനം ഇതു മാത്രമാണ്. മാർഷ്യന്റെ കാനോനിലും മുറട്ടോറിയൻ രേഖയിലും ഫിലേമോൻ ഉണ്ട്. മാർഷ്യൻ പ്രസാധനം ചെയ്ത അംഗച്ഛേദം വരുത്താത്ത ഒരേയൊരു ലേഖനം ഇതു മാത്രമാണെന്നു തെർത്തുല്യൻ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ അധികമാരും ചോദ്യം ചെയ്തിട്ടില്ല.  

ലേഖനത്തിന്റെ രൂപം: ഫിലേമോൻ തികച്ചും വൈയക്തികവും അനൗപചാരികവും ആയ ലേഖനമാണ്. വളരെ സൂക്ഷ്മതയോടു കൂടിയ രചനയാണിത്. ഫിലേമോന്റെ വീട്ടിലെ ഒരു കുടുംബസഭ പൗലൊസിന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ലേഖനം മുഴുവൻ മധ്യമപുരുഷ സർവ്വനാമമാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനു അപവാദം 22-25 വാക്യങ്ങളാണ്. മദ്ധ്യമപുരുഷ ബഹുവചന പ്രയോഗത്തിന് കാരണം സഭയെ ഫിലേമോനോടു ചേർത്തു വ്യവഹരിക്കുന്നതാണ്. 

കർത്താവും കാലവും: ലേഖനത്തിന്റെ ഗ്രന്ഥകാരൻ പൗലൊസ് ആണെന്നു മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (വാ.1,9,19). ലേഖനത്തിലെ ചിന്തയും ശൈലിയും പ്രയോഗങ്ങളും പൗലൊസിന്റേതു തന്നെ. കൊലൊസ്സ്യ ലേഖനവുമായി ഇതിനു അടുപ്പമുണ്ട്. രണ്ടുലേഖനവും കൊണ്ടുപോയതു ഒനേസിമൊസാണ്. കൊലൊസ്സ്യ ലേഖനം കൊണ്ടുപോകുമ്പോൾ ഒനേസിമൊസിനോടൊപ്പം തിഹിക്കൊസ് ഉണ്ടോയിരുന്നു. (4:7,9). രണ്ടു ലേഖനങ്ങളിലും താൻ ക്രിസ്തുയേശുവിന്റെ ബദ്ധനാണെന്നു പൗലൊസ് സ്വയം പറഞ്ഞിട്ടുണ്ട്. (ഫിലേ, 1:9; കൊലൊ, 4:18). അർഹിപ്പൊസിനെ കുറിച്ചുള്ള പരാമർശം രണ്ടു ലേഖനത്തിലുമുണ്ട്. ഈ തെളിവുകളിൽ നിന്നും രണ്ടു ലേഖനങ്ങളും ഒരേ സ്ഥലത്തുവച്ച് (റോം) ഒരേ കാലത്തു എഴുതപ്പെട്ടു എന്നു അനുമാനിക്കാം. എ.ഡി. 63 ആണ് രചനാകാലം. 

ഉദ്ദേശ്യം: കൊലൊസ്സ്യ സഭയിലെ ഒരംഗമാണ് ഫിലേമോൻ, ഫിലേമോന്റെ വീട്ടിൽ വച്ചായിരുന്നു ആരാധന നടന്നിരുന്നത്. ഒരു മോഷ്ടാവും (വാ. 18) ഒളിച്ചോടിയവനുമായ ഒനേസിമൊസ് റോമിൽ വച്ച് പൗലൊസിന്റെ അടുക്കൽ എത്തുകയും ഒരു ക്രിസ്ത്യാനിയായിത്തീരുകയും ചെയ്തു. ഒനേസിമൊസിനെ അപ്പൊസ്തലന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു വന്നത് തിഹിക്കൊസ് ആയിരിക്കുമെന്നു തീസ്സൻ പറയുന്നു. ‘പ്രയോജനമുള്ളവൻ’ എന്നാണ് ഒനേസിമൊസിനർത്ഥം. പതിനൊന്നാം വാക്യത്തിൽ ഈ പേരിനെക്കൊണ്ടു ഒരു ശ്ലേഷം പ്രയോഗിച്ചിരിക്കുന്നു. “അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.” അന്നത്തെ കീഴ്വഴക്കം അനുസരിച്ചു പൗലൊസ് ഒനേസിമൊസിനെ ഫിലേമോന്റെ അടുക്കലേക്കു മടക്കി അയച്ചു. ഈ അവസരത്തിലായിരുന്നു കൊലൊസ്സ്യലേഖനവും എഫെസ്യലേഖനവുമായി തിഹിക്കൊസിനെ അയയ്ക്കാൻ തീരുമാനിച്ചത്. അപ്പോൾ തിഹിക്കാസിനോടൊപ്പം ഒനേസിമൊസിനെയും ഫിലേമോന്റെ അടുക്കലേക്കു അയയ്ക്കുന്നതിനു സൗകര്യം ലഭിച്ചു. ഫിലേമോനും ഒനേസിമൊസും തമ്മിൽ അനുരഞ്ജനം ഉണ്ടാക്കുക എന്നതാണ് ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഒനേസിമൊസിന്റെ തെറ്റുകൾ ക്ഷമിച്ചു ഒരു സഹോദരനെപ്പോലെ ചേർത്തുകൊള്ളുവാൻ പൗലൊസ് ഫിലേമോനോടു ആവശ്യപ്പെടുന്നു. എന്തെങ്കിലും കടം പെട്ടിട്ടുണ്ടെങ്കിൽ തന്റെ പേരിൽ കണക്കിട്ടു കൊൾവാൻ പൗലൊസ് പറയുന്നു. ഈ സംഭവം വീണ്ടെടുപ്പിന്റെ ഒരു സാദൃശ്യ കഥനം കൂടിയാണ്. 

പ്രധാന വാക്യങ്ങൾ: 1. “കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” ഫിലേമോൻ 1:4-6.

2. “ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.” ഫിലേമോൻ 1:8,9.

3. “അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?” ഫിലേമോൻ 1:16.

സവിശേഷതകൾ: 1. പൗലൊസിന്റെ ലേഖനങ്ങളിൽ ഏറ്റവും ചെറുത്. 2. പൗലൊസും ആദിമസഭയും അടിമത്തപ്രശ്നം കൈകാര്യം ചെയ്ത വിധം വ്യക്തമാക്കുന്ന ലേഖനമാണിത്. പ്രത്യക്ഷമായി പോരാടുകയോ സായുധവിപ്ലവത്തിനു കളമൊരുക്കുകയോ ചെയ്യാതെ ക്രിസ്തീയോപദേശത്തിന്റെ അടിസ്ഥാനത്തിൽ സമാധാനപരമായി അടിമത്തം ഇല്ലായ്മ ചെയ്യുവാൻ സഭ ശ്രമിക്കുകയായിരുന്നു. ആദിമ കിസ്ത്യാനികളിൽ ഒരു നല്ല വിഭാഗം അടിമകളായിരുന്നു. അവരുടെ യജമാനന്മാർ ക്രിസ്ത്യാനികൾ അല്ലെങ്കിൽ ദാസ്യവിമോചനശ്രമം അടിമകളുടെ പീഡനത്തിനും ഉപ്രദവത്തിനും ഹേതുവായിത്തീരും. സഭയിൽ ദാസനും യജമാനനും എന്ന വ്യത്യാസമില്ല; എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്. (ഗലാ, 3:28; കൊലൊ, 3:11; 1കൊരി, 12:13). അവൻ ഇനി ദാസനല്ല; ദാസനു മീതെ പ്രിയ സഹോദരൻ തന്നേ (വാ.16) എന്നു പൗലൊസ് എഴുതി. കുടാതെ അടിമയോടു സ്വയം സാമ്യപ്പെടുത്തിക്കൊണ്ടു എനിക്കു പ്രാണപ്രിയൻ എന്നു ഒനേസിമൊസിനെ കുറിച്ചു അപ്പൊസ്തലൻ പറഞ്ഞു. (വാ,16). 

രൂപരേഖ: 1. അഭിവാദനവും സ്തോത്രാർപ്പണവും: വാ.1-7.

2. ഒനേസിമൊസിനു വേണ്ടിയുള്ള അപേക്ഷ: വാ.8-21.

3. ആശംസയും ആശീർവാദവും: വാ.22-25.

Leave a Reply

Your email address will not be published. Required fields are marked *