ഫിലിപ്പൊസ്

ഫിലിപ്പൊസ് (Philip)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — അശ്വസ്നേഹി

യേശുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. വിശേഷാൽ യേശു തന്നെ അനുഗമിക്കാൻ പറഞ്ഞ ആദ്യശിഷ്യനാണ് ഫിലിപ്പൊസ്. (യോഹ, 1:43). അപ്പൊസ്തലന്മാരുടെ പട്ടികയിൽ അഞ്ചാമതായി പറയപ്പെട്ടിരിക്കുന്നു. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:14,അപ്പൊ, 1:13). ഗലീലയിലെ ബേത്ത്സയിദയാണ് സ്വദേശം. (യോഹ, 1:44, 12:21). ഫിലിപ്പോസിനെക്കുറിച്ചു ചുരുങ്ങിയ വിവരണം മാത്രമേ തിരുവെഴുത്തുകളിലുള്ളൂ. അന്ത്രെയാസ് സഹോദരനായ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. പിറ്റേദിവസം ഗലീലയിലേക്ക് പുറപ്പെടുമ്പോൾ തന്നെ അനുഗമിക്കുന്നതിന് യേശു ഫിലിപ്പോസിനോടു പറഞ്ഞു. (യോഹ . 1:41-43). യേശുവിനെ അനുഗമിച്ച ഫിലിപ്പോസ് ആദ്യം ചെയ്തതു നഥനയേലിനെ യേശുവിങ്കലേക്കു നയിക്കുകയായിരുന്നു. “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; വന്നു കാൺക എന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.” (യോഹ, 45-47).

തിബര്യാസ് കടല്ക്കരയിൽ വച്ചു അയ്യായിരം പേരെ പോഷിപ്പിക്കുന്നതിനു മുന്നോടിയായി ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങുമെന്നു ഫിലിപ്പൊസിനെ പരീക്ഷിച്ചു യേശു ചോദിച്ചു. (യോഹ, 6:5-7). ക്രിസ്തുവിന്റെ ഈ ചോദ്യത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ട്. ഒന്ന്; ഭക്ഷണം നല്കുന്നതിന്റെ ചുമതല ഫിലിപ്പോസിനു നല്കിയിരുന്നു. രണ്ട്; ഫിലിപ്പോസ് വിശ്വാസത്തിൽ ബലഹീനനായിരുന്നു. ഫിലിപ്പോസിന്റെ ഉത്തരം രണ്ടു നിഗമനങ്ങളെയും സാധുവാക്കുന്നു. “ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല.” യെരുശലേമിൽ വച്ചു ചില യവനന്മാർ ഫിലിപ്പോസിന്റെ അടുക്കൽ വന്നു തങ്ങൾക്കു യേശുവിനെ കാണുവാൻ താൽപര്യം ഉണ്ടു എന്നു ഫിലിപ്പൊസിനോടു പറഞ്ഞു. ഫിലിപ്പോസ് അന്ത്രെയാസിനോട് ആലോചിച്ചശേഷം രണ്ടുപേരും കൂടെ ചെന്നാണ് ഇക്കാര്യം യേശുവിനെ അറിയിച്ചത്. (യോഹ, 12:21-22). മാളികമുറിയിലെ പ്രഭാഷണസമയത്ത് “ഫിലിപ്പൊസ് യേശുവിനോടു കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8-10). യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ ശേഷം യെരൂശലേമിലെ മാളികമുറിയിൽ പ്രാർത്ഥനയ്ക്ക് കൂടിയിരുന്ന പതിനൊരുവരുടെ കൂട്ടത്തിൽ ഫിലിപ്പോസും ഉണ്ടായിരുന്നു. (അപ്പൊ, 1:13). ഒരു പാരമ്പര്യമനുസരിച്ചു ഫ്രുഗ്യയിൽ സുവിശേഷ പ്രചാരണം നടത്തിയ അപ്പൊസ്തലൻ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

One thought on “ഫിലിപ്പൊസ്”

Leave a Reply

Your email address will not be published. Required fields are marked *