നാവ്

നാവ് (tongue)

‘ലാഷോൻ’ എന്ന എബ്രായപദം പഴയനിയമത്തിൽ 115 തവണ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 10:5-ലാണ്. ഭാഷ, ഭാഷണം, ഭാഷണേന്ദ്രിയം എന്നീ മൂന്നർത്ഥങ്ങൾ എബ്രായ പദത്തിനുണ്ട്. ‘ഗ്ലോസ്സ’ എന്ന ഗ്രീക്കു പദത്തിനും ‘tongue’ എന്ന ഇംഗ്ലീഷ് പദത്തിനും ഭാഷ, ഭാഷണേന്ദ്രിയം എന്നീ അർത്ഥങ്ങൾ ഉണ്ട്. മലയാളത്തിലാകട്ടെ, നാവിന് ഭാഷണേന്ദ്രിയം എന്ന അർത്ഥം മാത്രമേയുള്ളു. മനുഷ്യന്റെയും (വിലാ, 4:4), മൃഗങ്ങളുടെയും (പുറ, 11:7; ഇയ്യോ, 41:1) നാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്. നാവിന്റെ ആകൃതിയിലുള്ള വസ്തുക്കൾക്കും ലാഷോൻ എന്ന പദം പ്രയോഗിക്കും. തീനാവു ഉദാഹരണം. ‘തീനാവു താളടിയെ തിന്നുകളയുന്നു’ എന്ന പ്രയോഗം ശ്രദ്ധാർഹമാണ്. (യെശ, 5:24). ഭക്ഷിക്കുന്നതിനു നാക്ക് സഹായിക്കുന്നതിന്റെ ധ്വനി ഈ പ്രയോഗത്തിലുണ്ട്. യഹോവയുടെ നാവ് ദഹിപ്പിക്കുന്ന തീ പോലെയാണ്. (യെശ, 30:27). നാക്കിന്റെ രൂപത്തിലുള്ള സ്വർണ്ണക്കട്ടിക്കും (യോശു, 7:21), ഉൾക്കടലിനും (യെശ, 11:15) നാവ് എന്നു പറഞ്ഞിട്ടുണ്ട്.

ഭക്ഷിക്കാനും പാനം ചെയ്യുവാനും നാവു സഹായിക്കുന്നു. (ന്യായാ, 7:5; യെശ, 41:17). നാവിന്റെ പ്രഥമ കർമ്മം സംസാരിക്കുകയാണ്. മനുഷ്യന്റെ സ്വത്വം വെളിപ്പെടുന്നതു ഭാഷണത്തിലൂടെയാണ്. “ഞാൻ നാവെടുത്തു സംസാരിച്ചു.” (സങ്കീ, 39:3). നാവും കൈപ്പുള്ള വാക്കും ദുഷ്ക്കർമ്മികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീ, 64:2-3). നാവിനു ഹൃദയത്തോടടുപ്പമുണ്ട്. “നീതിമാന്റെ നാവു മേത്തരമായ വെള്ളി, ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.” (സദൃ, 10:20). “വക്രഹൃദയമുള്ളവൻ നന്മകാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.” (സദൃ, 17:20). മനുഷ്യന്റെ സംസാരം നന്മയ്ക്കോ തിന്മയ്ക്കോ കാണ മാകാം. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃ, 18:21). “വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്നു സൂക്ഷിക്കുന്നു.” (സദൃ, 21:23). കുതിരയുടെ കടിഞ്ഞാൺ എന്നപോലെയും കപ്പലിന്റെ ചുക്കാൻ എന്നപോലെയും ഒരാളിന്റെ ജീവിതഗതിയെ മുഴുവൻ നാവു നിയന്ത്രിക്കുന്നു. (യാക്കോ, 3:3-8). നാവു ദോഷം ചെയ്യും (സങ്കീ,’34:13), ന്യായം സംസാരിക്കും (സങ്കീ, 37:30), വമ്പു പറയും (സങ്കീ, 12:4), ഭോഷ്ക്കു സംസാരിക്കും (സങ്കീ, 109:2; 120:2).

ഭക്തിപ്രധാനമായ ജീവിതത്തിൽ നാവിന് പ്രധാന സ്ഥാനമുണ്ട്. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. (സദൃ, 17:5). ദൈവത്തെ സ്തുതിക്കയും അവന്റെ നീതിയെ വർണ്ണിക്കുകയും ചെയ്യുകയാണ് നാവിന്റെ കർത്തവ്യം. (സങ്കീ, 35:28; 51:14; 71:24; റോമ, 14:11; ഫിലി, 2:11). നാവു മനുഷ്യനെ ദൈവത്തിൽ നിന്നകറ്റിക്കളയും. (ഇയ്യോ, 15:4-5; സങ്കീ, 39:1; 78:35-37). നല്ലതും തീയതും ചെയ്യാനുള്ള എല്ലാ കഴിവുകളും നാവിനുണ്ട്. “അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽ നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.” (യാക്കോ, 3:9-10). ദൈവഹിതം നിവർത്തിക്കുന്നതിനാണ് നാവു നല്കപ്പെട്ടിട്ടുള്ളത്. “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.” (യെശ, 50:4).

Leave a Reply

Your email address will not be published. Required fields are marked *