നാബാൽ

നാബാൽ (Nabal)

പേരിനർത്ഥം – ഭോഷൻ

മാവോനിൽ പാർത്തിരുന്ന ഒരു ധനികൻ. അയാൾക്കു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു. ഭാര്യയായ അബീഗയിൽ സുന്ദരിയും വിവേകവതിയും ആയിരുന്നു. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നറിഞ്ഞ് ദാവീദ് പത്തു ബാല്യക്കാരെ കർമ്മേലിൽ നാബാലിന്റെ അടുക്കലേക്കു അയച്ചു. അവർ ചെന്നു സമാധാനം അറിയിക്കുകയും നാബാലിനോടു സഹായം അപേക്ഷിക്കുകയും ചെയ്തു. നാബാലിന്റെ ഇടയന്മാർക്കും ആടുകൾക്കും ദാവീദും കൂട്ടരും നല്കിയ സംരക്ഷണത്തെ ഓർപ്പിച്ചു. “നാബാൽ ദാവീദിന്റെ കൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു” എന്നു പറഞ്ഞു ദാവീദിനെ നിന്ദിച്ചു, ഒന്നും കൊടുക്കാതെ ബാല്യക്കാരെ തിരിച്ചയച്ചു. ഭൃത്യന്മാരിൽ ഒരുവൻ ഇക്കാര്യം അബീഗയിലിനെ അറിയിച്ചു. ഉടൻതന്നെ അബീഗയിൽ വേണ്ടത്ര ഭക്ഷണപദാർത്ഥങ്ങളുമായി ഭൃത്യന്മാരെ അയച്ചു. ദാവീദിന്റെ കോപം ശമിപ്പിക്കുന്നതിനു അബീഗയിലും പിന്നാലെ ബദ്ധപ്പെട്ടു ചെന്നു. ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു അവൾ ക്ഷമയാചിച്ചു. കോപം ശമിച്ച ദാവീദ് തന്നെ കാണുന്നതിന് അബീഗയിലിനെ അയച്ച യഹോവയ്ക്ക് സ്തോത്രം ചെയ്തു. ഇങ്ങനെ വലിയ രക്തച്ചൊരിച്ചിൽ ഒഴിവായി. സംഭവിച്ചതൊന്നും നാബാൽ അറിഞ്ഞില്ല. വീഞ്ഞിന്റെ ലഹരിയിൽ കിടന്ന നാബാലിനോട് പിറ്റേദിവസം പ്രഭാതംവരെ അവൾ ഒന്നും പറഞ്ഞില്ല. വീഞ്ഞിന്റെ ലഹരി തീർന്നശേഷം അബീഗയിൽ നാബാലിനെ വിവരം അറിയിച്ചു. ഇതു കേട്ടപ്പോൾ നാബാലിന്റെ ഹൃദയം ഉള്ളിൽ നിർജ്ജീവമായിപ്പോയി. പത്തുദിവസം കഴിഞ്ഞ് നാബാൽ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ ഭാര്യയായി സ്വീകരിച്ചു. (1ശമൂ, 25:1-42).

Leave a Reply

Your email address will not be published. Required fields are marked *