ദയ

ദയ (kindness)

അന്യർക്കുവേണ്ടിയുള്ള എരിവും അവരോടുള്ള അമിതമായ താത്പര്യവുമാണ് ‘ഹെസെദ്’ എന്ന എബ്രായപദം വിവക്ഷിക്കുന്നത്. കനിവ്, കരുണ, മനസ്സലിവ് എന്നിവ പര്യായങ്ങളാണ്. പരസ്പരം സഹായം ചെയ്യുക, അപരനു ഉപകാരം ചെയ്യുക (ഉല്പ, 21:23; 2ശമൂ, 10:2), പീഡിതരോടു അനുകമ്പ കാണിക്കുക (ഇയ്യോ, 6:14) എന്നിവ ദയയിൽ ഉൾപ്പെടുന്നു. ദയ ചെയ്യുക (ഉല്പ, 20:13; 23:13; 40:14; ഇയ്യോ, 6:28; പ്രവൃ, 25:3), ദയ കാണിക്കുക (ഉല്പ, 21:23; ആവ, 5:10; ഇയ്യോ, 6:14; സങ്കീ, 109:16; സദൃ, 19:22; പ്രവൃ, 24:23; 27:3; 28:2; 1കൊരി, 13:4), ദയ തോന്നുക (ഉല്പ, 32:20; 33:10; രൂത്ത്, 2:10; 1ശമൂ, 25:8) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തിരുവെഴുത്തുകളിൽ സുലഭമാണ്. ദയയെക്കുറിക്കുന്ന ഗ്രീക്കുപദത്തിൻ്റെ (ഖ്റീസ്റ്റൊററീസ്) പ്രാഥമികാർത്ഥം പ്രയോജനം അഥവാ ഉപകാരം എന്നത്രേ. വ്യക്തികളോടുള്ള ബന്ധത്തിൽ അതിനു ദയ എന്നർത്ഥമുണ്ട്. സ്നേഹത്തിൻറ ബഹിഷ്പ്രകടനമാണ് ദയ. “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1കൊരി, 13:4).

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു (2ശമൂ, 9:3) എന്നു ദാവീദ് പറഞ്ഞതിനു ദൈവത്തെപ്പോലെ ദയ കാണിക്കുക എന്നോ, ദൈവത്തെ ഓർത്തു ദയകാണിക്കുക എന്നോ അർത്ഥമാകാം. ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണ അവൻ്റെ ദയയാണ്. ദൈവം കരുണാസമ്പന്നനും (എഫെ, 2:4), മഹാകരുണയും മനസ്സലിവും ഉള്ളവനും (യാക്കോ, 5:11), കരുണാധിക്യമുള്ളവനും (1പത്രൊ, 1:8) ആണ്. യിസ്രായേല്യരോടും (സങ്കീ, 102:13), വിജാതീയരോടും (റോമ, 11:30) തന്നെ ഭയപ്പെടുന്നവരോടും (സങ്കീ, 103:17; ലൂക്കൊ, 1:50), തന്റെ രക്ഷ അന്വേഷിക്കുന്നവരോടും (യെശ, 55:7) ദൈവം കരുണയുളളവനാണ്. ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാണ് ദൈവം. (നെഹെ, 9:17). മനുഷ്യൻ ദയാതത്പരനും (മീഖാ, 6:8), ദയാപൂർണ്ണനും (റോമ, 15:14) ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും. (സദൃ, 22:9).

Leave a Reply

Your email address will not be published. Required fields are marked *