ത്രിത്വം അടിസ്ഥാന പ്രമേയങ്ങളിലെ വൈരുദ്ധ്യം
ദൈവവചനത്തിൻ്റെ മൗലികമായ ഉപദേശം ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ്. ആധുനിക പണ്ഡിതന്മാർ പറയുന്നതും പഠിപ്പിക്കുന്നതുമനുസരിച്ച് ത്രിത്വം എന്ന ഉപദേശം ബൈബിളിനു വിരുദ്ധമാണ്. ദൈവശാസ്ത്രത്തിൽ ത്രിത്വോപദേശത്തിന് അഞ്ച് അടിസ്ഥാന പ്രമേയങ്ങളുണ്ട്. ഈ അഞ്ച് പ്രമേയങ്ങൾ ബൈബിളുമായി എത്രത്തോളം നീതിപുലർത്തുന്നുണ്ട് എന്നാണ് നാം പരിശോധിക്കുന്നത്. പ്രമേയങ്ങൾ ഇവയാണ്:
1. ദൈവം ഏകനാണ്.
2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്.
3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.
4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്.
5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്.
1. ദൈവം ഏകനാണ്: ബൈബിൾ പഴയപുതിയനിയമങ്ങളുടെ അടിസ്ഥാന ഉപദേശമാണിത്. ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര നിർവ്വചനം ഇതാണ്; “ദൈവത്തിൻ്റെ ഏകത്വം വിവക്ഷിക്കുന്നത്, ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ. പഴയനിയമവും പുതിയനിയമവും ഒന്നുപോലെ വെളിപ്പെടുത്തുന്ന സത്യമാണിത്.” ദൈവശാസ്ത്രത്തിൻ്റെ ഈ അടിസ്ഥാനം കൃത്യമാണ്. അതിന് ഉപോല്‍ബലകമായി നൂറ്റിയിരുപത്തഞ്ചിലേറെ പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നുമുണ്ട്. ചില തെളിവുകൾ ചുവടെ ചേർക്കുന്നു:
1. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല: (പുറ, 9:14)
2.. യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35).
3. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല: (ആവ, 4:39).
4. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ: (ആവ, 6:4).
5. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല: (ആവ, 32:38)
6. ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)
7. നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)
8. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു: (1രാജാ, 8:59).
9. നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)
10. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
11. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
12. ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല: (യെശ, 44:8).
13. യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29)
14. പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:6).
15. ദൈവവും പിതാവുമായവൻ ഒരുവൻ: (എഫെ, 4:6). ഈ സത്യം എല്ലാ ത്രിത്വപണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നാണ് വെയ്പ്. താഴോട്ട് ചെല്ലുമ്പോൾ അതെത്രമാത്രം ശരിയാണെന്ന് മനസ്സിലാക്കാം.
2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു.
പിതാവിന്റെ ദൈവത്വം: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി: (ഗലാ, 1:3. ഒ.നോ: യോഹ, 6:27; റോമ, 1;4; 15;5; 1കൊരി, 1:3; 15:24; 2കൊരി, 1:2; 1:3; ഗലാ, 1:1; 1:3; എഫെ, 1:1; 6:23; ഫിലി,, 1:2; 2:11; കൊലൊ, 1:2; 1:5; 3:17; 1തെസ്സ, 1:1; 2തെസ്സ, 1:1; 1;2; 1തിമൊ, 1;2; 2തിമൊ, 1:2; തീത്താ, 1;4; ഫിലെ, 1;3; യാക്കോ, 1:27; 1പത്രൊ 1:2; 1:3; 2പത്രൊ, 1:17; 2യോഹ, 1:3; യൂദാ, 1:1; വെളി, 1:6).
പുത്രന്റെ ദൈവത്വം: ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു: (യോഹ, 1:1). അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം , നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും: (യെശ, 9:6. ഒ.നോ: മീഖാ, 5:2, യോഹ, 1:1; 6:69; 8:34; 8:28; 8:58; 10:30; 14:7; 14:9; 14:10; 20:28; റോമ, 9:5; പ്രവൃ, 3:14; തീത്തൊ, 2:12; എബ്രാ, 1:8; 1:9; 2പത്രൊ, 2:1; 1യോഹ, 5:20; വെളി, 1:8; 1:17; 19:6; 22:13).
പരിശുദ്ധാത്മാവിന്റെ ദൈവത്വം: പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? …… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു: (പ്രവൃ,, 5:3,4. ഒ.നോ: സങ്കീ, 139:7-10; ലൂക്കൊ, 1:35; സങ്കീ, 78:17-22–പ്രവൃ, 7:51; 1കൊരി, 2:10,11; 3:16,17; എബ്രാ, 9:14).
മേൽവിവരിച്ച രണ്ടു പ്രമേയങ്ങൾ ബൈബിൾ വെളിച്ചത്തിൽ വസ്തുതാപരമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ബാക്കിയുള്ളതുംകൂടി നോക്കാം:
3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്: ഏകദൈവമേയുള്ളു; ഏകദൈവമല്ലാതെ ദൈവമില്ലെന്ന് അസന്ദിഗ്ധമായി ബൈബിൾ പ്രഖ്യാപിക്കുകയും, പണ്ഡിതന്മാർ ഒന്നാം പ്രമേയത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോൾ മൂന്നാം പ്രമേയത്തിൽ പറയുന്നു; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. സത്യം പറഞ്ഞാൽ ആളത്തം എന്നപദം നിഘണ്ടുവിലൊന്നുമില്ല; ത്രിത്വപണ്ഡിതന്മാർ ആളെ ചുറ്റിക്കാൻ വേണ്ടിയാണ് ആളത്തമെന്ന പദം ഉപയോഗിക്കുന്നത്. ആളും വ്യക്തിയും (person) ഒന്നാണ്. ആൾ അഥവാ വ്യക്തിയുടെ വൈശിഷ്ട്യം അഥവാ വ്യക്തിയിലുള്ള കഴിവുകളുടെ ആകെത്തുകയാണ് വ്യക്തിത്വം (personality). വ്യക്തി (person) വ്യക്തിത്വം (personality) എന്നപോലെ ആൾ (person) ആളത്തം (personality) എന്ന് വേണമെങ്കിൽ മനസ്സിലാക്കാം. ഇതിൽ പണ്ഡിതന്മാരുടെ തട്ടിപ്പെന്താണെന്ന് ചോദിച്ചാൽ; ആളത്തമെന്നൊരു പദം നിഘണ്ടുവിലൊന്നും ഇല്ലാത്തതിനാൽ, ചിലപ്പോൾ വ്യക്തിയായിട്ടും, മറ്റുചിലപ്പോൾ വ്യക്തിത്വമായിട്ടും ആളത്തത്തെ ഇവർ അവതരിപ്പിക്കും. വ്യവസ്ഥിത ദൈവശാസ്ത്രത്തിൽ നിന്ന് ഒരു തെളിവു തരാം: “ത്രിയേകത്വം എന്ന ഉപദേശം: ദൈവം ഏകനാണെന്നും ആ ഏകനിൽ മൂന്ന് ആളത്തങ്ങൾ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) ഉൾക്കൊള്ളുന്നുവെന്നും എന്നാൽ ആവ മൂന്നു വിഭിന്നവ്യക്തികളല്ലെന്നും ത്രിത്വം വ്യക്തമാക്കുന്നു. ദൈവികസത്ത സ്ഥിതിചെയ്യുന്ന മൂന്നു രൂപങ്ങൾ മാത്രമാണത്. ദൈവികസത്തയ്ക്കുള്ളിൽ ആളത്തപരമായ മൂന്നു വ്യത്യാസങ്ങൾ മാത്രം. (വ്യവസ്ഥിതദൈവശാസ്ത്രം പേജ് 148). ഇവിടെ ആളത്തവും വ്യക്തിയും രണ്ടായിട്ടാണ് പറഞ്ഞിരിക്കുന്നത്. ആളത്തം മൂന്ന് രൂപങ്ങളാണെന്നും പറയുന്നു. പിന്നെ പറഞ്ഞിരിക്കുന്നു; “പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്: ദൈവിക ആളത്തങ്ങൾ വിമിന്നങ്ങളാണെന്ന് പറയുമ്പോൾ പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ലെന്നും വ്യക്തമാക്കുന്നു.” (വ്യവസ്ഥിതദൈവശാസ്ത്രം പേജ് 152). ഇവിടെ പറയുന്നത് നോക്കുക: ആളത്തം മൂന്നു രൂപം മാത്രമാണെന്ന് പറഞ്ഞിട്ട്, ഇപ്പോൾ പറയുന്നു; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വിഭിന്ന ആളത്തങ്ങളാണ്; പിതാവ് പുത്രനല്ല; പുത്രൻ പരിശുദ്ധാത്മാവല്ല; പരിശുദ്ധാത്മാവ് പിതാവുമല്ല. അടുത്തപേജിൽ ആളത്തം എന്താണെന്ന് നിർവചിക്കാൻ, തലക്കെട്ടിൽ ‘ആളത്തം Person’ എന്നാണ് കൊടുത്തിരിക്കുന്നത്. (വ്യവസ്ഥിതദൈവശാസ്ത്രം പേജ് 156). ആദ്യം പറഞ്ഞു: മൂന്ന് ആളത്തമാണ് വ്യത്യസ്ത വ്യക്തികളല്ല. അതിലൂടെ ആളത്തവും വ്യക്തിയും വ്യത്യസ്തമാണെന്ന് പറഞ്ഞുവെച്ചു. പിന്നെപ്പറഞ്ഞു; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. ഒടുവിൽ പറഞ്ഞു: ആളത്തം person ആണ്; അപ്പോൾ വ്യക്തി എന്താണ്? വ്യക്തിയും person ആണ്. ചിലർ പറയും ദൈവം മൂന്നു വ്യക്തികളല്ല; മൂന്നു വ്യക്തിത്വങ്ങളാണ്. വ്യക്തിയെക്കൂടാതെ, വ്യക്തിയുടെ സവിശേഷഭാവമായ വ്യക്തിത്വം ഉണ്ടാകയില്ലെന്ന് പണ്ഡിതന്മാർക്ക് അറിയാഞ്ഞല്ല; വിശ്വാസികളെ വഞ്ചിക്കുകയാണ് ലക്ഷ്യം. ആളത്തത്തെ ചിലപ്പോൾ വ്യക്തിയെന്നും, ചിലപ്പോൾ വ്യക്തിത്വമെന്നും, മറ്റുചിലപ്പോൾ വ്യക്തിയും വ്യക്തിത്വവുമല്ലാത്ത രൂപങ്ങളാണെന്നു പറയും. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങൾ എന്നു പറഞ്ഞാലും, വിഭിന്നരായ മൂന്നു വ്യക്തികൾ എന്നു പറഞ്ഞാലും മൂന്നു ദൈവങ്ങൾ എന്നു തന്നെയാണ് പറയാതെ പറയുന്നത്. ഒന്നാം പ്രമേയത്തിൽ ‘ദൈവം ഏകനാണെന്നു’ പറഞ്ഞശേഷം, മൂന്നാം പ്രമേയത്തിൽ ‘വ്യത്യസ്ത ആളത്തങ്ങൾ’ എന്നു പറയുമ്പോൾ ആരായാലും ചോദിക്കും ‘ഏകദൈവം എങ്ങനെയാ മൂന്ന് വ്യക്തികൾ’ ആകുന്നതെന്ന്. അതിനാണിവർ ‘ആളത്തം, സാരാംശം’ എന്നൊക്കെപ്പറഞ്ഞ് വിശ്വാസികളെ കുഴപ്പിക്കുന്നത്. ഇവരുടെ ആളത്തത്തിൻ്റെയും, സാരാംശത്തിൻ്റെയും നിർവ്വചനംകൂടി നോക്കാം.
ആളത്തം: ലത്തീനിൽ persona എന്നു പറയും. ഈ പദത്തിൽ നിന്നാണ് വ്യക്തി (person), വ്യക്തിത്വം (personality) എന്നീ പദങ്ങൾ ഉണ്ടായത്. “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്തം.” ഇത് വിവേചനതത്വമാണ്. ഉദാഹരണവും ഉണ്ട്: വാഴപ്പഴവും മാമ്പഴവും രണ്ടും പഴമാണ്. എന്നാൽ അവയെ വിവേചിക്കുന്നത്; ഒന്ന് വാഴപ്പഴവും, മറ്റേത് മാമ്പഴവുമാണ്. അതുപോലെ, ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്. ത്രിത്വത്തെ വിവേചിക്കുന്നത്; പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്: പിതാവോ പുത്രനോ അല്ല.
പണ്ഡിതന്മാരുടെ ഈ വിവേചന തത്വപ്രകാരം, ഒരേ വർഗ്ഗത്തിലുള്ള അഥവാ, ദൈവവർഗ്ഗത്തിലുള്ള മൂന്ന് ആളത്തങ്ങൾ അഥവാ, വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഉദാഹരണം തരാം: പത്രൊസും, ഈസ്കര്യോത്താ യൂദായും, പൗലോസും. ഇവരുടെ ഏകത്വം എന്നു പറയുന്നത്; ഇവർ ഒരേ വർഗ്ഗത്തിൽ അഥവാ, മനുഷ്യവർഗ്ഗത്തിൽപ്പെട്ടവരും, യേശു തിരഞ്ഞെടുത്തവരും ആണ്. ഇവരുടെ ആളത്വം അഥവാ, വിവേചനത്വം എന്നാൽ: പത്രൊസ് പത്രൊസാണ്; യൂദായുമല്ല പൗലൊസുമല്ല. യൂദാ യൂദായാണ്; പത്രൊസുമല്ല പൗലൊസുമല്ല. പൗലൊസ് പൗലോസാണ്; പത്രൊസുമല്ല യൂദായുമല്ല. ഇനിയുമുണ്ട് ഇവരുടെ ആളത്തത്തിൻ്റെ സവിശേഷതകൾ: പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞുവെങ്കിലും, യഥാസ്ഥാനപ്പെട്ടശേഷം അവനുവേണ്ടി വളരെ അദ്ധ്വാനിക്കുകയും ഒടുവിൽ അവൻ്റെ നാമത്തിനുവേണ്ടി മരിക്കുകയും ചെയ്തു. യൂദാ യേശുവിൻ്റെ കൂടെനടന്ന് സകല നന്മയും അനുഭവിച്ചശേഷം അവനെ ഒറ്റിക്കൊടുത്ത് മാനസാന്തരപ്പെടാതെ സ്വയം നാശത്തിലേക്ക് കടന്നുപോയവനാണ്. പൗലൊസ് ക്രിസ്തുശിഷ്യന്മാർക്ക് വളരെ ദോഷം ചെയ്തവനെങ്കിലും, യേശുവിനാൽ പിടിക്കപ്പെട്ട് അവൻ്റെ നാമത്തിനുവേണ്ടി അനേകം കഷ്ടങ്ങൾ സഹിക്കുകയും, അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവനുമാണ്. ത്രിത്വപണ്ഡിതന്മാരുടെ നിർവ്വചനപ്രകാരം പത്രൊസും യൂദായും പൗലൊസും ഒരേ മനുഷ്യവർഗ്ഗത്തിൽപ്പെട്ടവർ ആയിരിക്കുമ്പോൾത്തന്നെ, എങ്ങനെ വ്യത്യസ്ത വ്യക്തികൾ ആയിരിക്കുന്നുവോ, അങ്ങനെതന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത ആളത്തങ്ങൾ അഥവാ, വ്യക്തികൾ ആയിരിക്കുന്നതെന്നാണ് ത്രിത്വന്മാർ പറയുന്നത്. ഇത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമോ???… ദൈവത്തെ ഒരു ‘വർഗ്ഗം’ (Genus, Breed, Brood) എന്ന് പറയുന്നതിൽപരം അബദ്ധമെന്താണ്. മനുഷ്യവർഗ്ഗം, മൃഗവർഗ്ഗം, പക്ഷിവർഗ്ഗം, പഴവർഗ്ഗം, കിഴങ്ങുവർഗ്ഗം എന്നിവയെപ്പോലെ ദൈവവർഗ്ഗത്തിലെ വ്യത്യസ്ത ആളത്തങ്ങളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ദൈവത്തെ ഒരു വർഗ്ഗമെന്ന് വിശേഷിപ്പിച്ചിട്ട് ഏകനാണെന്ന് പറയുന്നത് ഏത് കോ…….ളേജിലെ ഉപദേശമാണ്? സാത്താൻ്റെ ഓരോരോ ത്രിത്വതന്ത്രങ്ങൾ അല്ലാതെന്താ???…
സാരാംശം: ഇംഗ്ലീഷിൽ substance എന്നും, ലത്തീനിൽ substantia എന്നും, ഗ്രീക്കിൽ ഊസിയ (ousia) എന്നും പറയും. “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണവും ഉണ്ട്: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്. ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്; നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയവയാണ്. ത്രീയേകത്വത്തിൽ സാരാംശത്തിൻ്റെ നിർവ്വചനവും കാണുക:
ത്രിത്വം — മുന്നു ആളത്തങ്ങൾ (പിതാവ് പുത്രൻ പരിശുദ്ധാത്മാവ്).
ഏകത്വം — സാരാംശം (നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം)
ത്രിത്വം — വിവേചനതത്വം (പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വിഭിന്ന ആളത്തങ്ങളാണ് അഥവാ, വ്യക്തികളാണ്).
ഏകത്വം — ഏകീകരണതത്വം (മൂന്ന് ആളത്തങ്ങളും ദൈവമാണ്. ദൈവത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ ‘നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം’ മുതലായവ മൂന്ന് ആളത്തങ്ങൾക്കും ഒന്നാണ്).
“ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളൂ; അത് സമ്പൂർണ്ണമാണ്.”
ദൈവത്തെ മൂന്ന് വ്യക്തികളാക്കി വിഭജിച്ചവർക്കാണ് സാരാംശം വിഭജിക്കാൻ ബുദ്ധിമുട്ട്. സാരാംശം ഒന്നാണോ അതോ മൂന്നാണോന്ന് താഴോട്ട് വരുമ്പോൾ മനസ്സിലാകും.
ഒന്നാം പ്രമേയം എന്താണ്; “ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ.” എന്നുവെച്ചാൽ ദൈവത്തിൻ്റെ ഏകത്വത്തെ വിഭജിക്കുവാനോ വിഭാഗിക്കുവാനോ അല്ലെങ്കിൽ, വേർപെടുത്തുവാനോ (separate), വേർതിരിക്കാനോ കഴിയില്ലെന്ന് ഒന്നാമതായി പറഞ്ഞശേഷമാണ് മൂന്ന് വ്യത്യസ്ത ആളത്തങ്ങളാണെന്ന് പറയുന്നത്. ഇനി മൂന്നാം പ്രമേയത്തെക്കുറിച്ചുള്ള അഥവാ, വ്യത്യസ്ത ആളത്തങ്ങളെക്കുറിച്ചുള്ള ത്രിത്വപണ്ഡിതന്മാരുടെ ദൈവശാസ്ത്ര നിർവ്വചനവും നോക്കാം; “ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ, പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും, പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും, പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ലെന്നും വ്യക്തമാക്കുന്നു.”
ത്രിത്വപണ്ഡിതന്മാർ പറയുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവു വ്യത്യസ്തരായ ആളുകളാണ്. അഥവാ, വിഭിന്ന വ്യക്തികളാണ്. പറയുന്നതു കേട്ടാൽ, ഒരു ബന്ധവും അവർ തമ്മിൽ ഇല്ലെന്ന് തോന്നിപ്പോകും. അതാണിവർ പറയുന്ന സമനിത്യരായ മൂന്നു വ്യക്തികൾ. മുകളിൽ ഇവർ പറഞ്ഞത്, സാരാംശം വിഭജിക്കാൻ പാടില്ലെന്നാണ്. സാരാംശമെന്നാൽ, നിത്യത്വം, സർവ്വജ്ഞാനം സർവ്വവ്യാപകത്വം സർവ്വശക്തി തുടങ്ങിയ ദൈവത്തിനു മാത്രമുള്ള സവിശേഷ ഗുണങ്ങളാണെന്നും പറഞ്ഞു. മാത്രമല്ല, മേല്പറപ്പറഞ്ഞ ഏതെങ്കിലും ഗുണം ഒരാൾക്കുണ്ടെന്നു പറഞ്ഞാൽ ആ വ്യക്തി ദൈവം തന്നെയാണ്; അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നു വ്യക്തികൾ എന്നു പറഞ്ഞാൽ, മൂന്നു ദൈവങ്ങൾ എന്നല്ലേ വരൂ. കാരണം, നിത്യത്വം എന്നുപറയുന്നത് ദൈവത്തിന്റെ സവിശേഷ ഗുണമാണ്; വ്യക്തിയുടേതല്ല. മൂന്നു നിത്യനെന്നാൽ, മൂന്നു ദൈവമെന്നാണ്; മൂന്നു വ്യക്തിയെന്നല്ല. ഇനി, ഏകദൈവത്തിൻ്റെ ‘നിത്യത്വം’ മൂന്നു വ്യക്തികൾക്കും സമമായി വിഭജിച്ചിരിക്കയാണെന്നു വന്നാലോ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലെന്നുവരും. കാരണം, ദൈവത്തിൻ്റെ സാരാംശം വിഭജിക്കപ്പെടാവുന്നതല്ല. എന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നു ബൈബിൾ വളരെ കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു. അങ്ങനെവരുമ്പോൾ, സമനിത്യരായ മൂന്നു വ്യക്തികളെന്ന ത്രിത്വോപദേശം തോട്ടിൽക്കൊണ്ടുപോയി കളയേണ്ടിവരും. അതവിടെ നില്ക്കട്ടെ; ഇനി മഹാദൈവമായ യേശുക്രിസ്തു പറയുന്നത് ശ്രദ്ധിക്കാം: “ഞാനാകുന്നവന്‍ ഞാന്‍തന്നെ’ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും:” (യോഹ, 8:24). ആരാണീ ഞാനാകുന്നവൻ; ഞാനാകുന്നവൻ യഹോവയാണ്: (പുറ, 3:14,15). യഹോവ തന്നെയാണ് താനെന്നാണ് യേശു പല സ്ഥലങ്ങളിൽ പറയുന്നത്. “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ‘ഞാനാകുന്നവന്‍ ഞാന്‍ തന്നെ’ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (യോഹ, 8:28). “ഞാനും പിതാവും ഒന്നാകുന്നു:” (യോഹ, 10:30). “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു:” (യോഹ, 14:9). യേശു പറയുന്നു; പിതാവും പുത്രനും അഭിന്നരല്ല; നിത്യമായ അസ്തിത്വത്തിൽ ഒന്നാണ്. പണ്ഡിതന്മാർ പറയുന്നു പിതാവും പുത്രനും നിത്യരായ രണ്ട് വ്യക്തികളാണെന്ന്. നിങ്ങൾ ആരെയാണ് സേവിക്കുന്നതെന്ന് ആദ്യം തീരുമാനിക്ക്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)
പരിശുദ്ധാത്മാവിനെ, 1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2). 2. യഹോവയുടെ ആത്മാവ് (ന്യായാ, 3:10). 3. യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1). 4. പിതാവിൻ്റെ ആത്മാവ് (മത്താ, 10:20). 5. കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9). 6. ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 7. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:9). 8. കർത്താവിന്റെ ആത്മാവ് (2കൊരി, 3:17). 9. ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9). 10. യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7). 11. പുത്രൻ്റെ ആത്മാവ് (ഗലാ, 4:6). 12. പരിശുദ്ധാത്മാവ് (മത്താ, 1:18). 13. ആത്മാവ് (മത്താ, 4:1). 14. നിത്യാത്മാവ് (എബ്രാ, 9:14). 15. കൃപയുടെ ആത്മാവ് (എബ്രാ, 10:29) എന്നിങ്ങനെ അഭിന്നമായിട്ടാണ് വിളിച്ചിരിക്കുന്നത്. കൂടാതെ, ദൈവം ആത്മാവാകുന്നു (യോഹ, 4:24), കർത്താവ് ആത്മാവാകുന്നു (2കൊരി, 3:17), മഹത്വത്തിൻ്റെ ആത്മാവായ ദൈവാത്മാവ് (1പത്രൊ, 4:14) എന്നുംകൂടി പറയുമ്പോൾ, ഇതൊന്നും വ്യത്യസ്ത വ്യക്തികളല്ല; ഏകദൈവംതന്നെയെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???… പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരാണെങ്കിൽ മേല്പറഞ്ഞ ആത്മാക്കളൊക്കെ എന്താണ് ഏതാണെന്നൊക്കെ പണ്ഡിതന്മാർ ഒന്നു പറഞ്ഞുതരണം!
4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്: ഈ നാലാം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ്, ‘സമനിത്യരായ മൂന്നു വ്യക്തികളാണ് ദൈവം’ എന്നു ത്രിത്വപണ്ഡിതന്മാർ അഥവാ, സമനിത്യവാദികൾ പറയുന്നത്. മൂന്നാം പ്രമേയത്തിൽ ദൈവത്തിൻ്റെ സാരാംശത്തിൻ്റെ സവിശേഷതകളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി എന്നിവ വിഭജിക്കപ്പെടാൻ പാടുള്ളതല്ല എന്ന് പറഞ്ഞതാരാണ്? ത്രിത്വപണ്ഡിതന്മാർ. ഇപ്പോൾ അവർതന്നെ പറയുന്നു; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളും നിത്യരുമാണെന്ന്. സാരാംശം മൂന്നുപേർക്കുംകൂടി ഒന്നേയുള്ളൂ എന്നു പറഞ്ഞവരാണ് മൂന്ന് നിത്യന്മാരുണ്ടെന്ന് പറയുന്നതും. ആരോടാണ് ഇതൊക്കെ പറയുന്നത്? പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നരായ ആളത്തങ്ങളല്ല; ഏക വ്യക്തിത്വമാണെന്ന് മൂന്നാം പ്രമേയത്തോടുള്ള ബന്ധത്തിൽ തെളിയിച്ചതാണ്. മൂന്നാം വാദവിഷയത്തിനോടുള്ള ബന്ധത്തിലാണ് നാലും അഞ്ചും വിഷയങ്ങൾ വരുന്നത്. മൂന്നാം വിഷയം ബൈബിൾ വിരുദ്ധവും പരമാബദ്ധവും ആണെന്നു തെളിഞ്ഞിരിക്കേ, നാലും അഞ്ചും വിഷയങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ലാത്തതാണ്. ഏങ്കിലും പറഞ്ഞുവിടാം; യഹോവ നിത്യദൈവമാണ്: (ഉല്പ, 21:33; യെശ, 40:28). യേശു ആദ്യനും അന്ത്യനുമാണ്: (വെളി, 1:17; 2:8). പഴയനിയമത്തിൽ ‘യഹോവ’ എന്ന നാമധേയത്തിൽ വെളിപ്പെട്ടിരിക്കുന്നവൻ തന്നെയാണ്, പുതിയനിയമത്തിൽ ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള ‘യഹോശൂവ അഥവാ, യേശു’ എന്ന നാമത്തിൽ വെളിപ്പെട്ടതെന്നും തെളിഞ്ഞുകഴിഞ്ഞു. നിത്യാത്മാവ് (എബ്രാ, 9:14) എന്നല്ലാതെ, നിത്യപിതാവെന്ന് പിതാവിനെ കുറിക്കുവാനോ, നിത്യപുത്രനെന്ന് പുത്രനെ കുറിക്കുവാനോ ഒരു പദം ബൈബിളിലില്ല. ‘നിത്യപിതാവു’ എന്നു വിളിച്ചിരിക്കുന്നതാകട്ടെ; പുത്രനെയാണ്: (യെശ, 9:6). ഇത് പിതാവിൻ്റെയു പുത്രൻ്റെയും അഭിന്നത്വത്തിന് ശക്തമായ ഒരു തെളിവുകൂടിയാണ്. “നിത്യപിതാവെന്ന് പിതാവിനെയും, നിത്യപുത്രനെന്ന് പുത്രനെയും ബൈബിൾ ഒരിടത്തുപോലും വിശേപ്പിച്ചിട്ടില്ലാതിരിക്കേ, ഇല്ലാത്ത ത്രിത്വത്തിലെ വ്യത്യസ്ത വ്യക്തികളെന്ന് സമനിത്യവാദികൾ പറയുന്ന പിതാവും പുത്രനും നിത്യരാകുന്നതെങ്ങനെ?“
ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നില്ല. (1കൊരി, 8:6).
നിഖ്യാവിശ്വാസമല്ല ദൈവത്തിൻ്റെ പ്രകൃതി നിശ്ചയിക്കുന്നത്; ബൈബിളാണ്. ബൈബിളിൻ്റെ ആഖ്യാനവും വ്യാഖ്യാനവും ഒന്നല്ല. ആഖ്യാനം ദൈവദത്തവും; വ്യാഖ്യാനം മനുഷ്യസൃഷ്ടിയുമാണ്. ദൈവശാസ്ത്രം ബൈബിളല്ല; ബൈബിൾ പഠിക്കാനുള്ള ഉപാധി മാത്രമാണ്. ദൈവശാസ്ത്രം പഠിക്കുന്നത് നല്ലതാണ്. പക്ഷെ, അതിൽ പഠിക്കുന്ന കാര്യങ്ങൾ അങ്ങനെതന്നെ ബൈബിളിൽ ഉണ്ടോയെന്നുകൂടി പരിശോധിച്ചുറപ്പുവരുത്താനും ഒരോ പഠിതാവും മിനക്കെടണം.
5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്: ആധുനിക പണ്ഡിതന്മാർ പറയുന്നതുപോലെ ഒരു ത്രിത്വവുമില്ല; വ്യത്യസ്ത ആളത്തങ്ങളുമില്ല. അത് നാം മുകളിൽ കണ്ടുകഴിഞ്ഞു. ഇല്ലാത്ത ത്രിത്വത്തിലെ ഇല്ലാത്ത ആളത്തങ്ങൾക്കു തമ്മിൽ എങ്ങനെ സമത്വമുണ്ടാകും??? എങ്കിലും, സമനിത്യവാദികളുടെ തട്ടിപ്പു തുറന്നുകാണിക്കാൻ വേണ്ടി ചിലത് ചൂണ്ടിക്കാണിക്കാം: ഇവർ പറയുന്ന സമത്വമുള്ള മൂന്നാളത്തങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവും ആണല്ലോ? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സമന്മാരായ മുന്നു വ്യക്തിയാണെന്ന് ഇവരെ ആരാണ് പഠിപ്പിച്ചത് ബൈബിളാണോ? അല്ല; ദൈവശാസ്ത്രമാണ്. പിതാവിനും പുത്രനും തമ്മിൽ ഏതർത്ഥത്തിലാണ് സമത്വമുണ്ടാകുന്നത്? പുത്രൻ എന്ന പ്രയോഗംതന്നെ സൂചിപ്പിക്കുന്നത് പിതാവിനോട് വിധേയത്വമള്ളവൻ എന്നാണ്. ദൈവശാസ്ത്രമവിടെ നില്ക്കട്ടെ; യേശു ഇക്കാര്യത്തിൽ എന്തു പറയുന്നുവെന്നു നോക്കാം: “ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18); പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19); ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത് (5:30); പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28); ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (12:49); പിതാവു അരുളിച്ചെയ്തതുപോലെ ഞാൻ സംസാരിക്കുന്നു (12:50); ഞാൻ സ്വയമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല (14:31); എന്റെ പിതാവു എല്ലാവരിലും വലിയവൻ (10:29); പിതാവു എന്നെക്കാൾ വലിയവൻ (14:28); എൻ്റെ പിതാവ് എൻ്റെ ദൈവം” (യോഹ, 20:17) എന്നൊക്കെയാണ് പിതാവിനെക്കുറിച്ച് പറയുന്നത്. ക്രമത്തിൽ മൂന്നാമനായി പറയപ്പെട്ടുന്ന ‘പരിശുദ്ധാത്മാവും തന്നേക്കാൾ വലിയവൻ’ (മത്താ, 12:32) ആണെന്നാണ് യേശു പറയുന്നത്. താൻ ജഡത്തിൽ വെളിപ്പെട്ടപ്പോൾ പറഞ്ഞ ഈ കാര്യങ്ങളൊക്കെ സത്യമാകണമെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമത്വമുള്ളവരായാൽ പറ്റുമോ? പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും നിത്യമായ അസ്തിത്വത്തിൽ ഒരു വ്യക്യിയുമാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതകൾ)
പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളല്ല; ഏക വ്യക്തിയാണ്. അതുകൊണ്ടുതന്നെ സമത്വത്തിൻ്റെ അസമത്വത്തിൻ്റെയോ ആവശ്യവുമില്ല. ഒരേയൊരു ദൈവം തന്നെയാണ് പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നുമുള്ള സ്ഥാനപ്പേരുകളിൽ വെളിപ്പെട്ടിരിക്കുന്നത്. മൂന്നാം പ്രമേയത്തിൽ അത് തെളിയിച്ചിട്ടുള്ളതാണ്. അതിലേക്കായി ഒരു തെളിവുകൂടി നല്കാം. യഹോവയുടെ തേജസ്സ് ക്രിസ്തുവിന്റെ തേജസ്സായും, യഹോവയുടെ ഭാഷണങ്ങൾ പരിശുദ്ധാത്മാവിന്റെ ഭാഷണങ്ങളായും പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നതു കാണാം: 6:1-10-ൽ യെശയ്യാവ് കണ്ട തേജസ്സും ഭാഷണങ്ങളും യഹോവയുടേതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് ക്രിസ്തുവിന്റെ തേജസ്സായിരുന്നുവെന്ന് യോഹന്നാനിൽ പറയുന്നു; “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി. ഹൃദയം തടിപ്പിച്ചിരിക്കുന്നു യെശയ്യാവു അവന്റെ (ക്രിസ്തുവിൻ്റെ) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു:” (12:40,41). കൂടാതെ, ഈ ഭാഷണങ്ങൾ പരിശുദ്ധാത്മാവിന്റെതാണെന്ന് പൗലൊസും വ്യക്തമാക്കുന്നു: “ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. (പ്രവൃ, 28:27). പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമത്വമല്ല; ഏകത്വമാണുള്ളതെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു.
ത്രിത്വവൈവിധ്യങ്ങൾ: ഫെയ്സ്ബുക്കിൽ എന്നോട് സംവദിച്ചവർ പറഞ്ഞ ത്രിത്വനിർവ്വചനങ്ങളാണ് താഴെക്കാണുന്നത്:
1. മൂന്ന് യഹോവ. 2. മൂന്ന് വ്യക്തികൾ. 3. മൂന്ന് ദൈവങ്ങൾ. 4. മൂന്ന് ആത്മാക്കൾ. 5. മൂന്ന് വ്യക്തിത്വങ്ങൾ. 6. മൂന്ന് വ്യക്തിത്വം ഒരു വ്യക്തി. 7. മൂന്ന് വ്യക്തിത്വം ഒരു ആളത്വം. 8. ഒരു വ്യക്തി മുന്നാളുകൾ. 9. മൂന്ന് ആത്മാക്കൾ ഒരു വ്യക്തി. 10. മൂന്ന് ആളത്വങ്ങളിൽ ഏക ആത്മാവ്. 11. പിതാവും പുത്രനും മൽക്കീസേദെക്കും. 12. മൂന്ന് വ്യക്തിത്വങ്ങൾ ചേർന്ന ഏകദൈവം. 13. ഏകദൈവത്തിൽ ഒരേ തത്വമുള്ള മൂന്നുപേർ.
നിഖ്യാസുന്നഹദോസ് മുതൽ 1,700 വർഷമായി ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെ ത്രിത്വോപദേശം സഭയിൽ കടന്നുകൂടിയിട്ട്. ഇന്നുവരെയും ത്രിത്വത്തിന് ഏകീകൃതമായ ഒരു നിർവ്വചനം ഉണ്ടാക്കാൻ ഈ ഉപദേശത്തിൻ്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളത് ത്രിത്വം ബൈബിൾവിരദ്ധ ഉപദേശമാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്. ദൈവമുണ്ടെന്ന് ലോകത്തിലെ ഏറെക്കുറെ ആളുകൾ വിശ്വസിക്കുന്നുണ്ട്. ദൈവത്തെ ആർക്കും എങ്ങനെ വേണമെങ്കിലും മനസ്സിലാക്കാം. അതാണോ വിശ്വാസം? മുപ്പത്തിമുക്കോടി ദൈവങ്ങൾ വരെ ഉണ്ടെന്ന് വിശ്വസിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷെ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് വിശ്വസിക്കുമ്പോൾ, അതിന് ബൈബിളിൽ വ്യക്തവും കൃത്യവുമായ അടിസ്ഥാനമുണ്ടാകണം അല്ലെങ്കിൽ അത് അന്ധവിശ്വാസം മാത്രമാണ്.
ക്രൈസ്തവസഭകളിൽ കടന്നുകൂടിയിരിക്കുന്ന സകല ദുരുപദേശങ്ങളുടേയും കാരണക്കാർ വിശ്വാസികൾ തന്നെയാണ്. അവർക്കിത് കിട്ടണം. അവർ ദൈവവചനം വായിക്കുകയോ പഠിക്കുകയോ ചെയ്യാൻ വിമുഖത കാട്ടുന്നവരാണ്. പകരം, ദൈവത്തേക്കാളും, ദൈവവചനത്തേക്കാളും ഉപരിയായി പണ്ഡിതന്മാരെ വിശ്വസിക്കും. ക്രൈസ്തവ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ; മുസ്ലിങ്ങളോ, യഹോവസാക്ഷികളോ ആണ് ഈവിധം പഠിപ്പിക്കുന്നതെങ്കിൽ മനസ്സിലാക്കാം. അവർക്ക് ക്രിസ്ത്യാനികൾ ബഹുദൈവവിശ്വാസികളാണെന്ന് വരുത്തിത്തീർക്കുകയോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുകയോ ചെയ്യണം. പക്ഷെ, ക്രിസ്തുവിൻ്റെ അനുയായികൾ എന്നവകാശപ്പെടുന്ന നിങ്ങളെന്തിനാ വിശ്വാസികളെക്കൊണ്ട് ഈ വിഴുപ്പു ചുമപ്പിക്കുന്നത്? ദൈവം ഏകനാണെന്നുള്ള ബൈബിളിൻ്റെ മൗലികമായ ഉപദേശത്തെ മാറ്റിമറിക്കാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്? പിതാവെന്നതും പുത്രനെന്നതും പരിശുദ്ധാത്മാത്മാവെന്നതും ഒരു പേരല്ല; സ്ഥാനപ്പേരാണ്. സ്ഥാനപ്പേരെന്നത് ഒരു വ്യക്തി അലങ്കരിക്കുന്ന പദവി ഇന്നതെന്ന് വ്യക്തമാക്കുകയാണ്. ഏകസത്യദൈവത്തിൻ്റെ മൂന്ന് സ്ഥാനനാമങ്ങൾ മാത്രമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പദവികൾക്ക് വ്യക്തിത്വം നല്കി മൂന്നു ദൈവങ്ങളാക്കിയത് എന്തായാലും ബൈബിളല്ല; ക്രൈസ്തവ പണ്ഡിതന്മാരാണ്. ദൈവത്തിൻ്റെ ഏകത്വത്തിൽ ഒരു ബഹുത്വം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വാസികളെ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങൾതന്നെ ദൈവാത്മാവിൽ ശരണപ്പെട്ട് സത്യം മനസ്സിലാക്കി വിശ്വാസികളെ തിരുത്തണമെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു.