തുള്ളനും വെട്ടുക്കിളിയും

തുള്ളനും വെട്ടുക്കിളിയും

തുള്ളൻ, വെട്ടുക്കിളി എന്നീ പേരുകൾ വിവേചനം കൂടാതെ മാറ്റിമാറ്റി പ്രയോഗിക്കുന്നുണ്ട്. തുള്ളൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സസ്യങ്ങളെ നശിപ്പിക്കും. (ലേവ്യ, 11:22; 1രാജാ, 8:37; 2ദിന, 6:28; സങ്കീ, 78:46; 105:34). തുള്ളന്റെ സംഘം ചേർന്നു സഞ്ചരിക്കുന്ന ഘട്ടത്തെയാണ് വെട്ടുക്കിളി എന്നു വ്യവഹരിക്കുന്നത്. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” (യോവേ, 1:4). ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഷഡ്പദപ്രാണികളിൽ വച്ചേറ്റവും പ്രധാനമാണ് വെട്ടുക്കിളി. അമ്പത്താതോളം പരാമർശങ്ങളുണ്ട്. എട്ട് എബ്രായപദങ്ങളും ഒരു ഗ്രീക്കു പദവും വെട്ടുക്കിളിയെ കുറിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പൗരാണിക എബ്രായർക്കു വെട്ടുക്കിളി നാശകാരിയും അതേസമയം നല്ല ഭക്ഷണപദാർത്ഥവും ആയിരുന്നു. ശുദ്ധിയുള്ളവയായി കണക്കാക്കപ്പെട്ടിരുന്ന ഒരേയൊരു ഷഡ്പദപ്രാണിയത്രേ ഇത്. “എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം . ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.” (ലേവ്യ, 11:21,22). വെട്ടുക്കിളികൾ പറ്റമായി സഞ്ചരിക്കുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിനു വെട്ടുക്കിളികൾക്കു പ്രത്യേകം വ്യവസ്ഥയും ക്രമവും ഒന്നും തന്നെയില്ല. ഏറിയകൂറും കാറ്റിന്റെ ഗതിയാണ് പ്രമാണം. “കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.” (പുറ, 10:13). പെൺ വെട്ടുക്കിളി മണ്ണിനടിയിൽ ധാരാളം മുട്ട ഇടുന്നു. സാധാരണ ഷഡ്പദ പ്രാണികളെപ്പോലെ ഇവ മൂന്നു ദശകളെ (മുട്ട, പുഴു, ശലഭം) തരണം ചെയ്യുന്നില്ല. മുട്ട വിരിയുമ്പോൾ അതിനു വെട്ടുക്കിളിയുടെ രൂപം ഉണ്ടായിരിക്കും. ചിറകുകൾ കാണുകയില്ലെന്നേ ഉള്ളു. പ്രായപൂർത്തി എത്താത്തവയെ തുള്ളൻ എന്നു വിളിക്കും. വെട്ടുക്കിളികൾ സസ്യഭുക്കുകളാണ്. അവ സസ്യങ്ങൾക്കു ഭീമമായ നാശം വരുത്തുന്നു. 1889-ൽ ചെങ്കടൽ കടന്ന ഒരു വെട്ടുക്കിളി സമൂഹം അയ്യായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്. 

വെട്ടുക്കിളിബാധ ദൈവികശിക്ഷയാണ്. മിസ്രയീമിനെ പീഡിപ്പിച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയായിരുന്നു. തന്റെ ജനത്തെ വിട്ടയയ്ക്കുവാൻ മിസയീമ്യരാജാവായ ഫറവോൻ വിസമ്മതിച്ചപ്പോൾ ദൈവം മിസ്രയീം ദേശത്ത് വെട്ടുക്കിളികളെ അയച്ചു. അവയുടെ ബാഹുല്യത്താൽ ദേശം ഇരുണ്ടുപോയി. അവ ദേശത്തിലെ സസ്യങ്ങളും വൃക്ഷങ്ങളും അവയുടെ ഫലങ്ങളും തിന്നുകളഞ്ഞപ്പോൾ, ഫറവോൻ യിസ്രായേൽമക്കളെ വിട്ടയയ്ക്കാമെന്നു സമ്മതിക്കുകയും യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻകാറ്റ് അടിപ്പിച്ച് ദേശത്തെങ്ങും ഒരു വെട്ടുക്കിളിപോലും അവശേഷിക്കാത്തവണ്ണം അവയെ ചെങ്കടലിൽ ഇട്ടുകളയുകയും ചെയ്തു. (പുറ, 10:12-20). യിസ്രായേൽമക്കൾ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിക്കകയും പാപത്തിൽ ജീവിക്കുകയും ചെയ്തപ്പോൾ ദൈവം വെട്ടുക്കിളികളുടെ മഹാസൈന്യത്തെ അയച്ച് അവരുടെ കാർഷികവിളകൾ നശിപ്പിച്ച് അവരെ ക്ഷാമത്തിലും കഷ്ടതയിലുമാക്കി. (യോവേ, 1:4). അത്യുന്നതനായ ദൈവം തന്റെ കല്പനയാൽ അസംഖ്യം വെട്ടുക്കിളികളെ അയയ്ക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ സാക്ഷിക്കുന്നു. (സങ്കീ, 105:34). മനുഷ്യനെ ശിക്ഷിക്കുവാൻ ദൈവം അയച്ച വെട്ടുക്കിളി യോഹന്നാൻ സ്നാപകന് ജീവൻ നിലനിർത്തുവാനുള്ള ആഹാരമായിത്തീർന്നതായും തിരുവചനം വെളിപ്പെടുത്തുന്നു. (മത്താ, 3:4).

Leave a Reply

Your email address will not be published. Required fields are marked *