കൂടാരപ്പെരുനാൾ

കൂടാരപ്പെരുനാൾ

ന്യായപ്രമാണത്തിൽ വ്യവസ്ഥാപനം ചെയ്തിട്ടുള്ള മൂന്നു വാർഷിക മഹോത്സവങ്ങളിൽ മൂന്നാമത്തേതാണ് കൂടാരപ്പെരുന്നാൾ. (പുറ, 23:16, ലേവ്യ, 23:34-36, 39-43, ആവ, 16:13-15, 31:10-13, നെഹെ, 8). പാപപരിഹാരദിവസത്തിനു അഞ്ചുദിവസം പിമ്പ് അതായത് ഏഴാം മാസമായ തിഷ്റി 15-ാം തീയതി കൂടാരപ്പെരുന്നാൾ ആരംഭിക്കും. കൃത്യമായി പറഞ്ഞാൽ ഉത്സവം ഏഴുദിവസമാണ്. (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ മറ്റൊരുദിവസം ഇതിനോടു കൂട്ടിച്ചേർത്തു. (നെഹ, 8:18 ). എട്ടാം ദിവസം ശബ്ബത്തു സ്വസ്ഥതയാണ്.

പേരുകൾ: ഒന്ന്; കൂടാരങ്ങളുടെ ഉത്സവം: (2ദിന, 8:13). കൂടാരപ്പെരുനാൾ: (എസാ, 3:4, സെഖ, 14:16,18,19, യോഹ, 7:2 ). ഉത്സവകാലം മുഴുവൻ യിസ്രായേല്യർ കൂടാരങ്ങളിൽ പാർക്കേണ്ടിയിരുന്നത് കൊണ്ടാണ് ഈ പേർ വന്നത്. (ലേവ്യ, 23:43). രണ്ട്; കയ്കനിപ്പെരുന്നാൾ: കൊയ്ത്തിനും ഫലശേഖരത്തിനും ശേഷം ആഘോഷിക്കുന്നതു കൊണ്ടാണു കൂടാരപ്പെരനാളിനെ കായ്കനിപ്പെരുനാൾ എന്നു വിളിക്കുന്നത്. (പുറ, 23:16, 34:22). മൂന്ന്; യഹോവയുടെ ഉത്സവം: (ലേവ്യ, 23:39), അഥവാ ഉത്സവം: (1രാജാ, 8:2, 2ദിന, 5:3). പ്രമുഖവും പ്രസിദ്ധവും ആയതു കൊണ്ടാണു് ഉത്സവം എന്ന പേരിൽ ഇതറിയപ്പെട്ടത്.

ഉത്ഭവവും പ്രധാന്യവും: കൂടാരപ്പെരുനാളിന്റെ ഉത്ഭവത്തെ ചിലർ സുക്കോത്തുമായി ബന്ധിപ്പിക്കുന്നുണ്ട്. യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്നും പുറപ്പെട്ടശേഷം ആദ്യം പാളയമിറങ്ങിയത് സുക്കോത്തിലായിരുന്നു. (സംഖ്യാ, 33:5). മരുഭൂമിയിൽ പ്രവേശിക്കുന്നതിനു മുമ്പു അവർ അവസാനം കൂടാരങ്ങളിൽ പാർത്തതിന്റെ സ്മാരകമാണ് കൂടാരങ്ങൾ. ഈ ഉത്സവത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്; വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുക (പുറ, 23:16), ഭൂമിയിലെ ഫലവും (ലേവ്യ, 23:39), കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും (ആവ, 16:13) ശേഖരിക്കുക. രണ്ട്; കൂടാരങ്ങളിൽ പാർക്കുക. ഇവ രണ്ടും യിസ്രായേല്യർക്കു ഉല്ലാസപ്രദമാണ്. (ലേവ്യ, 23:41, ആവ, 16:14). മിസ്രയീമിൽ നിന്നും കനാനിലേക്കു പ്രയാണം ചെയ്തപ്പോൾ (ആവ, 8:9) യഹോവയിൽ നിന്നും ലഭിച്ച പിതൃസഹജമായ കരുതലും സംരക്ഷണവുമാണ് കൂടാരവാസം ഓർപ്പിക്കുന്നത്. അടിമവീടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയാണകാലത്തെ കൂടാരവാസം സ്വാതന്ത്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതിച്ഛായയായിരുന്നു. യഹോവയുടെ സ്നേഹാർദ്രമായ കരുതലും, യിസ്രായേൽ മക്കളുടെ ആശ്രയബോധവും ഓർപ്പിക്കുന്ന ഈ ഉത്സവം യിസായേല്യരെ അഹങ്കാരത്തിലും സ്വാശ്രയ ബോധത്തിലും വീഴാതെ കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്.

ആചരണം: ഉത്സവത്തിന്റെ ഒന്നാം ദിവസം ഫലവൃക്ഷങ്ങളുടെയും ഈന്തപ്പനകളുടെയും നല്ല ഇളം ചില്ലകൊണ്ട് കൂടാരങ്ങൾ നിർമ്മിക്കും. മുറ്റം, തെരുവുകൾ, പൊതുസ്ഥലങ്ങൾ, വീടുകളുടെ മേൽക്കൂര എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. യിസ്രായേല്യ ഭവനങ്ങളിൽ ജനിച്ച എല്ലാവരും തങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽ നിന്നും പുറപ്പെട്ടപ്പോൾ കൂടാരങ്ങളിൽ താമസിച്ചതിന്റെ ഓർമ്മയ്ക്കായി ഉത്സവകാലത്ത് കൂടാരങ്ങളിൽ പാർക്കണം. (ലേവ്യ, 23:40, നെഹ, 8:15). ഈ ദിവസം ഒരു ശബ്ബത്ത് ആയും വിശുദ്ധ സഭായോഗം ആയും ആചരിക്കേണ്ടതാണ്. ജോലി യാതൊന്നും ചെയ്യാൻ പാടില്ല. കാർമ്മികമായി അയോഗ്യരല്ലാത്ത അരോഗദൃഢഗാത്രരായ പുരുഷന്മാരെല്ലാം യഹോവയുടെ സന്നിധിയിൽ വരണം. കൂടാരം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകം അല്ല, പ്രത്യുത സംരക്ഷണത്തിന്റെയും കരുതലിന്റെയും ചൂട്, കാറ്റ്, മഴ എന്നിവയിൽ നിന്നുള്ള അഭയത്തിന്റെയും പ്രതീകമാണ്. (സങ്കീ, 27:5, 31:20, യെശ, 4:6). ഓരോ കാളയും ആടുകൊറ്റനും ആട്ടിൻകുട്ടിയും അവ നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗത്തോടും പാനീയ യാഗത്തോടും കൂടെ അർപ്പിക്കണം. ഇവയെല്ലാം അർപ്പിക്കേണ്ടത് നിത്യേനയുള്ള പ്രഭാതയാഗത്തിനു ശേഷമാണ്. (സംഖ്യാ, 29:12-35). എല്ലാ ശബ്ബത്ത് വർഷവും ഉത്സത്തിന്റെ ആദ്യദിവസം വിശുദ്ധസ്ഥലത്തുവച്ചു ന്യായപമാണം പരസ്യമായി വായിക്കണം. (ആവ, 31:10-12). തുടർന്നുള്ള ആറുദിവസങ്ങൾ അർദ്ധോത്സവ ദിവസങ്ങളായിരിക്കും. സാമുഹികോല്ലാസത്തിനും സുഹൃൽ സമ്മേളനങ്ങൾക്കും ഉള്ള ദിവസങ്ങളാണ് അവ. ഈ സമയം എല്ലാ ഗൃഹനാഥന്മാരും പ്രത്യേകിച്ച് പാവപ്പെട്ടവർക്കും പരദേശികൾക്കും ആതിഥ്യം നല്കേണ്ടതാണ്. (ആവ, 16:14). ഈ എഴു ദിവസങ്ങളോടൊപ്പം എട്ടാമതൊരു ദിവസം (തിഷ്ഠറി മാസത്തിന്റെ 22-ാം തീയതി) കൂട്ടിച്ചേർത്തിട്ടുണ്ട്. അതാണ് ഉത്സവത്തിന്റെ അവസാന ദിവസം. ശബ്ബത്ത് സ്വസ്ഥതയോടും വിശുദ്ധ സഭായോഗത്തോടും ആണ് ഈ ദിവസം ആചരിക്കുന്നതു. എന്നാൽ ഏഴാം മാസം ഒന്നാം തീയതിയും പത്താംതീയതിയും എന്നപോലെ ഒരു ലളിതമായ യാഗം മാത്രമേ ഉണ്ടായിരിക്കൂ. (സംഖ്യാ, 29:35-38). വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചതിനും ബാബേൽ പ്രവാസത്തിനും ഇടയ്ക്കു ഒരിക്കൽ മാത്രം കുടാരപ്പെരുനാൾ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 8:2, 2ദിന, 7:8-10, നെഹ, 8:17).

ബാബേൽ പ്രവാസാനന്തരം കൂടാരപ്പെരുനാൾ ചിട്ടയായി ആഘോഷിച്ചു. ആചരണത്തിൽ ഐകരൂപ്യത്തിനും ആഘോഷത്തിന് അർപ്പണവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും വേണ്ടി ന്യായപ്രമാണ കല്പനകൾക്കു വിശദമായ പ്രായോഗിക വ്യാഖ്യാനം നൽകേണ്ടിവന്നു. ശബ്ബത്തുവർഷം കൂടാരപ്പെരുന്നാൾ വരുമ്പോൾ വായിക്കേണ്ട ന്യായപ്രമാണ ഭാഗങ്ങൾ (ആവ, 31:10-13) പഞ്ചഗ്രന്ഥത്തിലെ ഒരു പുസ്തകമായി പരിമിതപ്പെടുത്തി. ഉത്സവത്തിന്റെ ആദ്യത്തെ ഏഴു ദിവസങ്ങളിൽ പുരോഹിമാരുടെ 24 കുറുകളും ശുശ്രൂഷചെയ്യും എന്നത് കുടാരപ്പെരുന്നാളിന്റെ പ്രത്യേകതയാണ്. എന്നാൽ മറ്റു ഉത്സവങ്ങളിൽ ചീട്ടു വീഴുന്നവർ മാത്രമാണു (1ദിന, 24:7-19) ശുശൂഷ നടത്തുന്നത്. എട്ടാം ദിവസം പുരോഹിതന്മാരുടെ 24 കുറുകളും സന്നിഹിതരാവുകയില്ല. ചീട്ടു വീണവർ മാത്രമേ സന്നിഹിതരാവു.

Leave a Reply

Your email address will not be published. Required fields are marked *