കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നുള്ളത് ലോകത്തിലെ നീതിന്യായപീഠങ്ങളുടെ ആപ്തവാക്യമാണ്. നീതിന്യായപീഠത്തിന്റെ പരമോന്നതമായ ഈ തത്ത്വസംഹിത തകർത്തുകൊണ്ടാണ് യേശുവിനെ ക്രൂശിൽ തറച്ചു കൊല്ലുവാൻ പീലാത്തോസ് വിധി കല്പിച്ചത്. യെഹൂദാസഭയുടെ പരമാദ്ധ്യക്ഷനായ കയ്യഫാവിന്റെ നേതൃത്വത്തിലുള്ള ന്യായാധിപസംഘം അഥവാ സന്നിദ്രിസംഘമാണ് യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ വിചാരണയ്ക്കായി കൊണ്ടുവന്നത്, ഒരുവനു മരണശിക്ഷ വിധിക്കുവാനുള്ള അധികാരം റോമൻ ഭരണകൂടം അവർക്ക് നൽകിയിരുന്നില്ല. (യോഹ, 18:31). യേശുവിന്റെമേൽ ആരോപിച്ച കുറ്റങ്ങളെല്ലാം കേട്ടശേഷം “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല” (ലൂക്കൊ, 23:4) എന്നു പീലാത്തോസ് പ്രഖ്യാപിച്ചു. യേശുവിനെ ക്രൂശിക്കണമെന്നുള്ള മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും സമ്മർദ്ദം വർദ്ധിച്ചപ്പോൾ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയച്ചു. പക്ഷേ, അവർ ചുമത്തിയ കുറ്റമൊന്നും ഹെരോദാവും അവനിൽ കണ്ടില്ല. (ലൂക്കൊ, 23:15). അവൻ യേശുവിനെ പീലാത്തോസിന്റെ അടുക്കലേക്കുതന്നെ തിരിച്ചയച്ചു. പീലാത്തോസ് രണ്ടാമതും “നിങ്ങൾ ചുമത്തിയ കുറ്റമൊന്നും ഇവനിൽ കണ്ടില്ല” (ലൂക്കൊ, 23:14) എന്നു പറയുക മാത്രമല്ല, “ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല” (ലൂക്കൊ, 23:15) എന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. “ക്രൂശിക്കുക, ക്രൂശിക്കുക” എന്നുള്ള അവരുടെ ആരവം വർദ്ധിച്ചപ്പോൾ പീലാത്തോസ് മൂന്നാമതും അവരോട്: “മരണയോഗ്യമായത് ഒന്നും ഞാൻ അവനിൽ കണ്ടില്ല” (ലൂക്കൊ, 23:22) എന്നു പറഞ്ഞു. പക്ഷേ ജനത്തിന്റെ ആരവം അത്യധികമായപ്പോൾ പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി: “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” (മത്താ, 27:24) എന്നു പറഞ്ഞുകൊണ്ട് യേശുവിനെ ക്രൂശിക്കുവാൻ ഏല്പിച്ചു. പീലാത്തോസിന് നാടുവാഴിയായി തുടരുവാൻ കഴിയണമെങ്കിൽ യെഹൂദാ സന്നിദ്രിസംഘത്തിന്റെ പിന്തുണ ആവശ്യമായിരുന്നു. നിരപരാധിയായ യേശുവിനെ വിട്ടയച്ചാൽ, മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്ത തനിക്കെതിരെ ഇളക്കിവിടുമെന്ന് പീലാത്തോസ് ഭയപ്പെട്ടു. എന്തെന്നാൽ ക്രമസമാധാനനില തകർന്നാൽ റോമൻ ഭരണകൂടം അവനെ സ്ഥാനഭ്രഷ്ടനാക്കുമെന്ന് പീലാത്തോസിന് അറിയാമായിരുന്നു. അതുകൊണ്ടാണ് “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്” (മത്താ, 27’19) എന്നുള്ള അവന്റെ ഭാര്യയുടെ അപേക്ഷപോലും നിരാകരിച്ച്, അവൻ യേശുവിനെ ക്രൂശിക്കുവാൻ വിധിച്ചത്. മൂന്നു പ്രാവശ്യം “ഇവനിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന് സ്വന്തം നാവുകൊണ്ടു പറഞ്ഞശേഷം, സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിർത്തുവാനായി യേശുവിനെ ക്രൂശിക്കുവാൻ വിധിയെഴുതിയ കരങ്ങളുടെ കുറ്റം വെള്ളം കൊണ്ടു കഴുകിയാൽ പോകുമെന്ന് കരുതിയ പീലാത്തോസ് മാനവ നീതിന്യായ പീഠത്തിനുമുമ്പിൽ കരിനിഴലായി അവശേഷിക്കുന്നു. യേശുവിൻ്റെ വിളികേട്ടിറങ്ങിത്തിരിച്ച് അവനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് അന്നുമുതൽ ഇന്നുവരെയും ലഭിക്കുന്ന വിധിന്യായങ്ങൾ ഇപ്രകാരമാണെങ്കിലും, പീലാത്തോസിന്റെ ശിക്ഷാവിധിയിൽ അവസാനിക്കാതെ ഉയിർത്തെഴുന്നേറ്റ കർത്താവ് തന്നെ അനുഗമിക്കുന്നവർക്ക് കൂട്ടാളിയും സംരക്ഷകനുമായി ഇന്നും വഴിനടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *