കയ്യഫാവ്

കയ്യഫാവ് (Caiaphas)

പേരിനർത്ഥം – മനോഹരമായി

യോസേഫ് കയ്യഫാവിന്റെ ഉപനാമമാണ് കയ്യഫാവ്. എന്നാൽ ഈ ഉപനാമം അയാളുടെ സാധാരണ പേരും ഔദ്യോഗിക പദവിയുമായി മാറി. യേശുക്രിസ്തുവിന്റെ പരസ്യശുശൂഷ ആരംഭിക്കുമ്പോൾ തിബെര്യാസ് കൈസറിന്റെ കാലത്ത് അയാൾ മഹാപുരോഹിതനായിരുന്നു: (ലൂക്കൊ, 3:2). ക്രിസ്തുവിന്റെ ക്രൂശീകരണകാലത്തും കയ്യഫാവ് മഹാപുരോഹിതനായിരുന്നു. പീലാത്തോസിന്റെ പൂർവ്വികനായ വലേറിയൂസ് ഗ്രാത്തൂസ് എ.ഡി. 18-ൽ കയ്യഫാവിനെ മഹാപുരോഹിതനായി നിയമിച്ചു. കയ്യഫാവിന്റെ ഭാര്യയുടെ അപ്പനായിരുന്നു മഹാപുരോഹിതനായ ഹന്നാവ്: (യോഹ, 18:13; ലുക്കൊ, 3:2). കയ്യഫാവിനു മുമ്പ് മഹാപുരോഹിതനായിരുന്ന ഹന്നാവിനു കയ്യഫാവിൻ്റെ കാലത്തും വലിയ സ്വാധീനം ഉണ്ടായിരുന്നു. ലാസറിനെ ഉയിർപ്പിച്ചതോടുകൂടി ജനമെല്ലാം ക്രിസ്തുവിൽ വിശ്വസിക്കുമെന്നു കരുതി, യേശുവിനെ വധിക്കുവാൻ മഹാപുരോഹിതന്മാരും പരീശന്മാരും ഗൂഢാലോചന നടത്തി. അപ്പോൾ കയ്യഫാവ് പറഞ്ഞ വാക്കുകൾ പ്രാവചനികമായി മാറി. “നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു:” (യോഹ, 11:49,50). യേശുക്രിസ്തുവിനെ ബന്ധിച്ച് ഹന്നാവിന്റെ മുമ്പിൽ കൊണ്ടുവന്നു: (യോഹ, 18:13). അയാൾ യേശുവിനെ കയ്യഫാവിന്റെ അടുക്കലേക്കയച്ചു: (യോഹ, 18:24). യേശുവിനെ ശിക്ഷിക്കുവാൻ വേണ്ടി കള്ളസാക്ഷികളെ കരുതിക്കൂട്ടി ഹാജരാക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. സാക്ഷികളുടെ മൊഴി ഫലിക്കാതെ വന്നപ്പോൾ യേശുവിനെ വാക്കിൽ കുടുക്കുന്നതിനു യേശുവിനോടു: ‘നീ വന്ദ്യനായിവന്റെ പുത്രനായ ക്രിസ്തുവോ അല്ലയോ?’ എന്നു മഹാപുരോഹിതൻ ചോദിച്ചു. അതേ എന്നു ക്രിസ്തു മറുപടിനല്കി. ഈ മറുപടി അടിസ്ഥാനമാക്കി യേശുവിൽ ദൈവദൂഷണമാരോപിച്ചു പീലാത്തോസിന്റെ അടുക്കലേക്കു അയച്ചു. മരണശിക്ഷ വിധിക്കുവാനുള്ള അധികാരം കയ്യഫാവിന് ഇല്ലാത്തതുകൊണ്ടാണ് യേശുവിനെ പീലാത്തോസിന്റെ അടുക്കൽ വിസ്താരത്തിനയച്ചത്: (മത്താ, 26:3,57; യോഹ, 18:28). സഭയുടെ ആരംഭകാലത്ത് പത്രൊസിന്റെയും യോഹന്നാൻ്റെയും വിസ്താരത്തിലും കയ്യഫാവ് പങ്കെടുത്തു: (പ്രവൃ, 4:6). എ.ഡി. 36-ൽ സുറിയാ ഗവർണ്ണർ കയ്യഫാവിനെ സ്ഥാനഭ്രഷ്ടനാക്കി.

Leave a Reply

Your email address will not be published. Required fields are marked *