ഒമ്രി

ഒമ്രി (Omri)

പേരിനർത്ഥം — യഹോവയുടെ ശിഷ്യൻ

വിഭക്തയിസ്രായേലിലെ ആറാമത്തെ രാജാവ്. ഭരണകാലം ബി.സി. 885/84-874/73. ഒമ്രി യിസ്രായേൽ രാജാവായ ഏലയുടെ സേനാനായകനായിരുന്നു. ഗിബ്ബെഥോൻ നിരോധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഏലാരാജാവിന്റെ രഥനായകനായ സിമ്രി രാജാവിനെ വധിച്ച് അധികാരം കൈയടക്കി എന്നറിഞ്ഞു. ഉടൻ തന്നെ സൈന്യം പാളയത്തിൽ വെച്ചു ഒമ്രിയെ രാജാവായി വാഴിച്ചു. ഒമ്രി സൈന്യവുമായി ചെന്ന് തിർസ്സയെ നിരോധിച്ചു. പട്ടണം പിടിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ സിമ്രി ഉൾമുറിയിൽ പ്രവേശിച്ചു രാജധാനിക്കു തീ വെച്ചു ആത്മഹത്യ ചെയ്തു. (1രാജാ, 16:15-18). യിസ്രായേൽ ജനം രണ്ടു പക്ഷമായി പിരിഞ്ഞു. ഒരു ഭാഗം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കാൻ ശ്രമിച്ചു. ഒരു ഭാഗം ഒമ്രിയുടെ പക്ഷത്തുനിന്നു. തുടർന്നു നാലുവർഷം ആഭ്യന്തരയുദ്ധം നടന്നു. അതിനുശേഷം ഒമ്രി യിസ്രായേലിന്റെ അധിപനായി. (1രാജാ, 16:21,22). ആദ്യത്തെ ആറുവർഷം തിർസ്സയിൽ ഭരിച്ചു. തുടർന്നു ശേമെരിനോടു ശമര്യാമല രണ്ടു താലന്ത് വെള്ളിക്കുവാങ്ങി തലസ്ഥാനം പണിതു ശമര്യാ എന്നു പേരിട്ടു. യുദ്ധതന്ത്ര പ്രാധാന്യമുള്ള സ്ഥലമായിരുന്നു ശമര്യാമല. രാജവംശത്തെ ഉറപ്പിക്കാൻ ഏത് ഉപായവും പ്രയോഗിക്കാൻ ഒമ്രിക്കു മടി ഉണ്ടായിരുന്നില്ല. അരാംരാജാവായ ബെൻ-ഹദദ് ഒന്നാമനോടു ഉടമ്പടി ചെയ്തു അരാമിൽ നിന്നു പിടിച്ചെടുത്ത പട്ടണങ്ങളെ വിട്ടുകൊടുത്തു. (1രാജാ, 20:34). സോര്യരാജകുമാരിയായ ഈസേബെലിനെ തന്റെ മകനായ ആഹാബിന് ഭാര്യയായി എടുത്തു. അങ്ങനെ ഒമ്രി അരാമ്യരുമായി സഖ്യം ഉറപ്പിച്ചു. അതോടുകൂടി ബാൽപൂജ യിസ്രായേലിൽ വളർന്നു. ഒമ്രി യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു. (1രാജാ, 16:25,26). പന്ത്രണ്ടു വർഷത്തെ ഭരണത്തിനു ശേഷം ഒമ്രി മരിച്ചു; പുത്രനായ ആഹാബ് അവനു പകരം രാജാവായി.

Leave a Reply

Your email address will not be published. Required fields are marked *